കാക്കയും സിന്ദൂരവും’ ആണല്ലോ ലൗ ജിഹാദ് വാദികളുടെ പുതിയ പതിപ്പ്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് കലൂർ പാവക്കുളം ക്ഷേത്ര പരിസരത്ത് ഒരു സംഘ് പരിവാർ അനുകൂല സംഘടന നടത്തിയ പരിപാടിയെ എതിർത്ത ആതിര എന്ന യുവതിയെ ഒരുകൂട്ടം സ്ത്രീകൾ ആക്രമിക്കുകയുണ്ടായി. ആക്രമിച്ച സ്ത്രീകളിൽ പെട്ട ഒരു സ്ത്രീ പറഞ്ഞ വാക്കുകളിങ്ങനെയാണ്: “ഞാനീ സിന്ദൂരം തൊട്ടതെന്തിനാണെന്നറിയുമോ? എനിക്ക് രണ്ടു പെണ്മക്കളുണ്ട്, അവരെ ഒരു കാക്കയും തൊടാതിരിക്കാനാ..”(1) പിന്നീട് സോഷ്യൽ മീഡിയകൾ ഇതുമായി ബന്ധപ്പെട്ട ട്രോളുകൾക്കൊണ്ട് ആഘോഷങ്ങളിൽ മുഴുകി. “മുസ്‌ലിം പുരുഷന്മാർ അമുസ്‌ലിം സ്ത്രീകളെ പ്രണയിച്ച് മതപരിവർത്തനം നടത്താതിരിക്കാൻ-സംഘ്പരിവാറിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ലൗ ജിഹാദ് നടത്താതിരിക്കാൻ’- ആണ് ഞാൻ സിന്ദൂരം തൊട്ടിരിക്കുന്നത്” എന്നാണ് ആ സ്ത്രീ പറഞ്ഞതിന്റെ പൊരുൾ. ഇസ്‌ലാമിന് തീർത്തും അന്യമായ ഒരു കാര്യത്തെ ഇസ്‌ലാമുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന! നമ്മുടെ നാട്ടിലെ ഹിന്ദു-മുസ്‌ലിം മതവിശ്വാസികൾ തമ്മിലെ സാഹോദര്യം തകർക്കുന്നതിനായി എത്ര വലിയ വിഷമാണ് സംഘ് പരിവാർ കുത്തി നിറച്ചുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വാചകങ്ങൾ! ഭഗവത് ഗീതയ്ക്ക് വ്യാഖ്യാനമെഴുതിയ മഹാത്മാ ഗാന്ധിയും വിശുദ്ധ ഖുർആനിന് വ്യാഖ്യാനമെഴുതിയ മൗലാനാ അബുൽ കലാം ആസാദും തോളോടു തോൾ ചേർന്ന് പടുത്തുയർത്തിയ സ്വതന്ത്ര ഭാരതത്തിന്റെ മഹത്തായ പൈതൃകത്തിലേക്കാണ് സംഘ് പരിവാർ കഠാര കുത്തിയിറക്കികൊണ്ടിരിക്കുന്നത്.
കാക്ക കൊണ്ടു പോകുന്നതിൽ ക്ഷോഭിക്കുന്ന ആ സ്ത്രീയുടെ ആകുലത കാലങ്ങളായി സംഘ് പരിവാർ നടത്തുന്ന വ്യാജപ്രചാരണങ്ങൾ വിശ്വസിച്ചതിന്റെ ഫലമാണെന്ന് ഉണർത്തിക്കൊണ്ടുള്ള നജീബ് മൂടാടിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ വായിക്കാം: “കാക്ക കൊണ്ടുപോവുന്നതിൽ ആകുലപ്പെടുന്ന, ക്ഷോഭിക്കുന്ന സ്ത്രീയെ ട്രോളുന്നതിന്റെ ആഘോഷത്തിലാണ് നാം. ഇങ്ങനെ പരിഹസിച്ചു ചിരിച്ചു മറിയുന്നതിനിടയിൽ നാം അവഗണിച്ചു കളയുന്ന ഒരു കാര്യമുണ്ട്. മൈക്ക് കെട്ടി വിഷം തുപ്പുന്ന സംഘി നേതാക്കളുടെ വർത്തമാനം പോലെ ലഘുവല്ല ആ സ്ത്രീയുടെ ക്ഷോഭം. ആത്മാർത്ഥമായി അങ്ങനെ വിശ്വസിക്കുന്ന ഒരാളുടെ നാവിൽ നിന്ന് വരുന്ന വാക്കുകളാണത്. ഇവിടെയാണ് കാലങ്ങളായി സംഘപരിവാർ നടത്തുന്ന വ്യാജപ്രചരണങ്ങൾ എത്ര ആഴത്തിലാണ് സമൂഹത്തിൽ പടർന്നിരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതും നടുങ്ങേണ്ടതും. കുഞ്ഞുന്നാൾ മുതൽ ശാഖാ ക്ലാസ്സുകളിൽ നിരന്തരമായി അടിച്ചേൽപ്പിക്കുന്ന മുസ്‌ലിം വിരുദ്ധ കഥകൾ പോലെ അല്ല. (ശാഖകളിലെ ഇത്തരം ക്ലാസ്സുകളെ കുറിച്ച് കഥാകൃത്ത് ഉണ്ണി. ആർ വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയത് ഓർക്കുക). കഴിഞ്ഞ പ്രാവശ്യം കൂട്ടുമുന്നണിയായും ഈ പ്രാവശ്യം മൃഗീയ ഭൂരിപക്ഷത്തോടെയും ബി.ജെ.പി അധികാരത്തിൽ വരാൻ ഏറ്റവും സഹായകമായത് വാട്സാപ്പും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയയെ കൃത്യമായി ഉപയോഗിച്ചത് കൊണ്ടാണ് എന്നതൊരു രഹസ്യമല്ല. അതിനായി ഫണ്ടും കൃത്യമായി നടപ്പാക്കാനുള്ള ടീമും സംഘപരിവാറിനുണ്ട്. ഹിറ്റ്ലറിൽ മാതൃക കാണുന്നവർ ഗീബൽസിനെ ഗുരുവായി സ്വീകരിച്ചു കൊണ്ട് ടെക്സ്റ്റായും വോയ്‌സായും വീഡിയോകളായും നിരന്തരമായി നുണക്കഥകൾ പ്രചരിപ്പിച്ചുകൊണ്ട് സാധാരണക്കാരായ ഹിന്ദു മത വിശ്വാസികളിൽ ഭയവും വിദ്വേഷവും വളർത്തി രക്ഷകഭാവം സ്ഥാപിക്കാൻ കഴിഞ്ഞു.
നിരന്തരമായി ഇല്ലാക്കഥകളും വിദ്വേഷ ചർച്ചകളും സംഘിഗ്രൂപ്പുകൾ വഴി വിതരണം ചെയ്ത് കുടുംബ ഗ്രൂപ്പുകളിൽ ചർച്ചയാക്കി അരക്ഷിതത്വവും ഭീതിയും സൃഷ്ടിച്ചതിന്റെ ദുരന്തം നാം ഊഹിക്കുന്നതിലും ആഴത്തിലാണ് സമൂഹത്തിൽ വേരോടിയത്. ഫേക്ക് ഐ.ഡിയിലും ഒറിജിനൽ ഐ.ഡിയിലുമൊക്കെയായി ഫേസ്ബുക്കിലെ മീഡിയാ പേജുകളിൽ ഏതൊരു വാർത്തകൾക്ക് ചുവട്ടിലും വിദ്വേഷ കമന്റുകൾ ഇടുന്നവർ മുതൽ, ഗൾഫ് രാജ്യങ്ങളിൽ ഇരുന്നു പോലും പച്ചയായി മുസ്‌ലിം വർഗ്ഗീയത പോസ്റ്റു ചെയ്യുന്നവർ വരെ, പെട്ടെന്നൊരു പ്രകോപനത്താൽ സംഭവിക്കുന്നതാണ് അതൊക്കെ എന്ന് കരുതുന്നുവോ?. നിരന്തരമായി അവർ വായിക്കുകയും കേൾക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് ഈ വർഗ്ഗീയവിദ്വേഷ വിഷയങ്ങൾ മാത്രമാവുമ്പോൾ പരിസരബോധമില്ലാതെ തുളുമ്പിപ്പോകുന്നതാണ്. സത്യമെന്ന മട്ടിൽ അത്രയും തന്മയത്വമായാണ് ഓരോ നുണക്കഥകളും പ്രചരിക്കുന്നത്. മതവിശ്വാസം ഹനിക്കപ്പെടുന്നു എന്നത് ഒട്ടും ഭക്തരല്ലാത്തവരിൽ പോലും അസ്വസ്ഥത ഉണ്ടാക്കുമെങ്കിൽ, അതിലേറെ ഭീതിയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കാൻ എളുപ്പമുള്ളതാണ് പെൺകുട്ടികളെ വഴി തെറ്റിക്കുന്നു, തട്ടിക്കൊണ്ടു പോകുന്നു എന്ന് തുടങ്ങുന്ന പ്രചാരണങ്ങൾ.
ആത്മാഭിമാനവും ആണത്വവുമൊക്കെ ചോദ്യം ചെയ്യപ്പെടുന്ന ഒന്നായി കത്തിച്ചു നിർത്തി നേട്ടം കൊയ്യാൻ എല്ലാ മതതീവ്രവാദികളും ഏതു നാട്ടിലും ഉപയോഗിക്കുന്ന ആയുധം. ‘ലൗ ജിഹാദ്’ മുതൽ ഐസിസ് റിക്രൂട്ട്മെന്റ് വരെ എരിവും പുളിയുമുള്ള കഥകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ എമ്പാടും ഉള്ള സാക്ഷരകേരളത്തിൽ വിശേഷിച്ചും ഇത്തരം കഥകൾക്ക് നല്ല സ്വീകാര്യത ലഭിക്കും. ഇങ്ങനെയുള്ള കഥകൾ നിരന്തരം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ സ്വാഭാവിക പ്രതികരണമാണ് വീഡിയോയിൽ കണ്ടത്. സ്വകാര്യ സംഭാഷണങ്ങളിലും കുടുംബ സദസ്സുകളിലും ഇത്തരം ആശങ്കകൾ പങ്കിടുന്ന എത്രയോ മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട് എന്നത് കൂടി ചിന്തിച്ചാലേ നുണ പ്രചാരണങ്ങളിലൂടെ മനുഷ്യമനസ്സുകളിൽ ഉണ്ടാക്കിയ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും ആഴം മനസ്സിലാവൂ. എന്നിട്ടും ഇതൊക്കെ തമാശിച്ചും ട്രോളിയും ചിരിക്കുന്ന മനുഷ്യരേ സത്യമായും നിങ്ങൾക്കെന്തോ കുഴപ്പമുണ്ട്. സങ്കടവും സന്തോഷവും ഒരേ മനസ്സോടെ പങ്കിട്ട് കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞ മനുഷ്യരെയാണ് പരസ്പരം ശത്രുക്കളാക്കി ചിലർ രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നത്. ഈ മുറിവുകളുണ്ടാക്കുന്ന ആഘാതം എത്ര ഭീകരമായിരിക്കും എന്ന് ചിന്തിക്കുന്നുണ്ടോ. തലമുറകളെ തകർത്തു കളയുന്ന അണുബോംബുകളെക്കാളും വിനാശകരമാണ് ഈ നുണപ്രചാരണങ്ങൾ വരുത്തി വെക്കാൻ പോകുന്നത്. പരസ്പര വിശ്വാസമില്ലാത്ത മനുഷ്യരായി എങ്ങനെയാണ് ജീവിക്കാനാവുക? എന്തിനാണ് പിന്നെ ജീവിക്കുന്നത്? എത്ര ഭീകരമാണ് ആ അവസ്‌ഥ!
ട്രോളുകൾ നിർത്തി ഇനിയെങ്കിലും വസ്തു നിഷ്ഠമായി കാര്യങ്ങൾ പറഞ്ഞു തുടങ്ങൂ കൂട്ടരേ. എങ്ങനെയാണ് ഇതൊക്കെ വെറും തമാശ പോലെ നമുക്ക് ചിരിക്കാൻ കഴിയുന്നത്. പുരക്ക് തീ പിടിച്ചത് കണ്ടും ചിരിച്ചു തിമിർക്കുന്ന മനോരോഗികൾ ആവാതെ കെടുത്താൻ നോക്ക് മനുഷ്യരേ. ഇടുങ്ങിയ മനസ്സുള്ളവരുടെ കുരുട്ടു ബുദ്ധിക്ക് വിവേചനമോ ദീർഘവീക്ഷണമോ ഉണ്ടാവില്ല. താൽക്കാലിക നേട്ടവും ജയവും മാത്രമാണ് അവരുടെ ലക്ഷ്യം. അവരുടെ കയ്യിലാണ് ഇന്ന് നാട്. വിവേകമുള്ളവരെങ്കിലും ചിരിയും ചിരിപ്പിക്കലും നിർത്തി കാര്യം പറഞ്ഞു മനസ്സിലാക്കാൻ തുടങ്ങൂ. ആ സ്ത്രീയെ ട്രോളി സമാധാനിക്കുന്നതിന് പകരം അങ്ങനെയുള്ള ചിന്തകൾ പ്രചരിപ്പിക്കുന്നവരെ കുറിച്ചാണ് പറയേണ്ടത്. നുണപ്രചാരണങ്ങളാണ് ചർച്ചയാവേണ്ടത്. അല്ലെങ്കിൽ ഈ ചിരിയൊക്കെ നിലവിളിയായി മാറുന്ന കാലം അത്ര വിദൂരമൊന്നുമല്ലെന്നോർക്കുക. അത്രയ്ക്ക് അന്യരായിക്കൊണ്ടിരിക്കുകയാണ് നാം….”(2)
പി.കെ. ഫിറോസ് സാഹിബ് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ എഴുതുന്നു: “ഞങ്ങളുടെ നാട്ടിൽ ഒരു സീതിക്കോയ ഹാജി ഉണ്ടായിരുന്നു. 66 വയസ്സായിരുന്നു പ്രായം. പള്ളി കമ്മിറ്റി സെക്രട്ടറിയായിരുന്നു. എന്നും രാവിലെ വീട്ടിൽ നിന്നും സുബ്ഹി നമസ്കാരത്തിന് പള്ളിയിലേക്ക് നടന്നു പോകും. ഇദ്ദേഹത്തെ ഒരു ദിവസം സുബ്ഹി നമസ്കാരത്തിനായി നടന്നു പോകുന്നതിനിടയിൽ കുത്തിക്കൊന്നു. പ്രതിയെ പിടി കൂടിയപ്പോൾ തങ്ങളുടെ മതത്തിനെതിരെ എന്തോ ഗൂഢാലോചന നടത്താനാണ് ഇദ്ദേഹം എന്നും രാവിലെ പള്ളിയിലേക്ക് പോകുന്നത് എന്ന് ധരിച്ചിട്ടാണ് കൊലപ്പെടുത്തിയത് എന്ന് അയാൾ വ്യക്തമാക്കി. ആർ.എസ്.എസ്സിന്റെ ശാഖയിൽ നിന്നും കേൾക്കുന്ന വിദ്വേഷ പ്രസംഗങ്ങളിൽ ആകൃഷ്ടനായാണ് ഈ കടുംകൈ ചെയ്തത്. ഇങ്ങിനെ എത്ര പേരുടെ ലിസ്റ്റ് നമ്മുടെ മുന്നിലുണ്ട്. റിയാസ് മൗലവിയും കൊടിഞ്ഞി ഫൈസലുമൊക്കെ ഈ ലിസ്റ്റിൽ ഒടുവിൽ എഴുതി ചേർക്കപ്പെട്ടവർ മാത്രമാണ്.
മുമ്പ് ആർ.എസ്.എസ് ശാഖയിൽ പോയിരുന്ന ഉണ്ണി.ആർ അവിടെ നിന്നും പടച്ചു വിടുന്ന പരമത വിദ്വേഷത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ഇത്തരം വിദ്വേഷങ്ങൾ സാധാരണക്കാരെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഒരമ്പലത്തിൽ വെച്ച് ഒരു സ്ത്രീ നടത്തിയ പ്രതികരണത്തിലൂടെ നാം കേട്ടത്. കാക്കാമാർ തന്റെ പെൺ മക്കളെ കൊണ്ടു പോകാതിരിക്കാനാണ് അവർ പൊട്ടു തൊടുന്നത്, അതിനാണവർ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന യോഗത്തിൽ പങ്കെടുത്തത്, അമ്പലത്തിൽ വെച്ച് നിങ്ങളെങ്ങനെ ഇങ്ങിനെയൊരു യോഗം നടത്തുമെന്ന് ചോദിച്ച സഹോദരിയോട് വേണമെങ്കിൽ കൊല്ലാനും മടിക്കില്ല എന്നാക്രോശിച്ചത്.
ഇതൊരു രോഗമാണ്. നിങ്ങൾ ട്രോളുണ്ടാക്കിയത് കൊണ്ടോ ആ സ്ത്രീയെ ആക്ഷേപിച്ചത് കൊണ്ടോ ഈ രോഗം മാറാൻ പോവുന്നില്ല. അവരുടെ മനസ്സിൽ കയറിയ വിഷം ഇറക്കണം. ആർ.എസ്.എസ്സുകാരെയും അവരുടെ വലയിൽ വീണു പോകുന്നവരെയും രണ്ടായി കാണണം. അതിനായി നമ്മൾ കൃത്യമായി, ബുദ്ധിപരമായി പ്രവർത്തിക്കണം. മുമ്പ് ആർ.എസ്.എസ് ശാഖയിൽ പോയിരുന്ന നിരവധി പേർ ആർ.എസ്.എസ് വിട്ട അനുഭവം നമ്മുടെ മുന്നിലുണ്ട്. ആർ.എസ്.എസ് നടത്തുന്ന നുണ പ്രചരണങ്ങൾ തുറന്ന് കാട്ടിയാൽ ഒരളവ് വരെ നമുക്കീ വിഷം ഇറക്കാൻ സാധിക്കും. ലൗ ജിഹാദാണ് ഇവരുടെ പ്രധാനപ്പെട്ട ഒരു പ്രചരണായുധം. മിശ്രവിവാഹം നമ്മുടെ രാജ്യത്ത് നിയമപരമായി തെറ്റല്ല. മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതും അതിനായി പ്രചാരണം നടത്തുന്നതും ഭരണഘടനയിലെ മൗലികാവകാശമാണ്. പല മതങ്ങളിലേക്കും ആളുകൾ ഇങ്ങിനെ മാറുന്നുമുണ്ട്. പിന്നെ എന്തിനാണ് ഒരു മതത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത്. ലൗ ജിഹാദ് എന്ന ഒരു പദ്ധതി ഇല്ല എന്ന് അന്വേഷിച്ച് കണ്ടെത്തിയത് കേരള പോലീസ് മാത്രമല്ല മോദിയുടെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻ.ഐ.എ കൂടിയാണ്.
പിന്നെ ഇവർ പറയുന്നത് ഐ.എസിലേക്ക് പോയതിനെ കുറിച്ചാണ്. കേരളത്തിൽ 90 ലക്ഷം മുസ്‌ലിംകൾ ഉണ്ട്. അതിൽ 21 പേരാണ് ഐ.എസിലേക്ക് പോയി എന്ന് പറയപ്പെടുന്നത്. പോയവരുടെ സ്വന്തം മാതാപിതാക്കൾ പോലും അവരെ പിന്തുണക്കുന്നില്ല. പിന്നെയാണോ ബാക്കിയുള്ളവർ? രാജ്യദ്രോഹത്തിലേർപ്പെടുന്നത് സ്വന്തം മകനാണെങ്കിലും അവന്റെ മയ്യത്ത് പോലും കാണണ്ട എന്ന് പറഞ്ഞ ഉമ്മമാരുടെ നാടല്ലേ ഇത്? പശുവിന്റെ പേരിൽ കൊലപാതകം നടത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ആർ.എസ്.എസ്സുകാർ ചോദിച്ചത് മലപ്പുറത്ത് പോർക്ക് ഫെസ്റ്റ് നടത്താൻ പറ്റുമോ എന്നായിരുന്നു. മലപ്പുറത്ത് പോർക്ക് ഫെസ്റ്റ് നടത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഏത് ആർ.എസ്.എസ്സുകാരന് വേണമെങ്കിലും നടത്താം ഒരു പോറൽ പോലും ഏൽക്കില്ല. സെൻകുമാർ വേണമെങ്കിൽ ഒരു ‘പോർക്ക് സ്റ്റാൾ ‘ തന്നെ തുടങ്ങട്ടെ. അതല്ലേ ഹീറോയിസം. പക്ഷേ ഒറ്റക്കണ്ടീഷൻ. മുസ്‌ലിംകൾ അതു വാങ്ങണമെന്ന് വാശി പിടിക്കരുത്. അത്രേ ഉള്ളൂ.
പിന്നെ പറഞ്ഞത് മലപ്പുറത്ത് നോമ്പു കാലത്ത് ഹോട്ടലുകൾ തുറക്കാൻ അനുവദിക്കില്ലെന്നായിരുന്നു. കുറേ കാലം ഇത് പ്രചരിച്ചു. ഈ അടുത്ത കാലത്താണ് നോമ്പു കാലത്ത് തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ പേര് വിവരം പരസ്യപ്പെടുത്തിയത്. നോമ്പു കാലത്ത് പ്രവർത്തിച്ചതിന്റെ പേരിൽ ഹോട്ടലുടമകൾക്ക് ഏതെങ്കിലും തരത്തിൽ പ്രയാസം നേരിട്ടതായി നാളിതു വരെ ഒരു പരാതിയുമില്ലെന്ന് സാക്ഷ്യപ്പെടുത്തിയത് പോലീസാണ്. അപ്പോഴേക്ക് എത്ര പേർ ഇവരുടെ നുണ വിശ്വസിച്ചിട്ടുണ്ടാവും! ഇങ്ങിനെ ഒന്നൊന്നായി ഇവരുടെ നുണകളെ പൊളിച്ചടുക്കണം. ഇവരുടെ നുണബോംബുകൾ നിർവ്വീര്യമാക്കണം. അതിനായി സത്യത്തെയും വസ്തുതകളെയും നാം ആശ്രയിക്കണം. ഒരു ബോംബ് സ്ക്വാഡ് അംഗം കാണിക്കുന്ന സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വേണം ഈ വിഭാഗത്തെ കൈകാര്യം ചെയ്യാൻ. ഈ മാരക വിപത്തിനെതിരെ നമുക്കൊന്നിച്ച് പ്രയത്നിക്കാം.”(3)
Ref:
1) https://www.youtube.com/watch?v=J2df89RuFyQ&app=desktop
2) https://www.malayalamnewsdaily.com/node/252766/open-page/fb-post-najeeb-moodadi
3) https://qrgo.page.link/MdBYn
No comments yet.