ദീനീ ചിന്ത ഉണ്ടെങ്കിലും ഇത് പോലെ വന്നേക്കാം
ദീനീ ബോധം വളർത്തിയാൽ കുട്ടികൾക്ക് അപകടം പറ്റില്ല എന്ന് പറയാറില്ലേ? പ്രത്യേകിച്ച് പ്രബോധന ബോധം കൂടി കുട്ടികളിൽ വളർത്തിയാൽ അവർ അവരെ ശരിയാം വണ്ണം നയിച്ചു കൊള്ളും എന്നാണ് പൊതുവിൽ പറയാറ്.
ഈ കഥ കേട്ടോളൂ –
കുറെ ദൂരെ നിന്നാണ് ഈ വിഷയം എൻറടുത്ത് വരുന്നത്. പെൺകുട്ടിക്ക് പ്രായം 21 വയസ്സ്. ഡിഗ്രിക്ക് പഠിക്കുകയാണ്. അവൾക്ക് വിവാഹാലോചനകൾ വന്നു കൊണ്ടിരിക്കുമ്പോൾ അവൾ വീട്ടിൽ ഒരു യുവാവിനെ കുറിച്ച് പറഞ്ഞു കൊടുത്തു, അവനെ കല്യാണം കഴിക്കാൻ ആണ് ഇഷ്ടം എന്ന് പറഞ്ഞു.
മാതാപിതാക്കൾ ഞെട്ടി. എന്തെന്നാൽ നാട്ടിലെ ചെറുപ്പക്കാരിൽ തോന്നിവാസി എന്നറിയപ്പെട്ട ഒരാളാണ് ചെറുക്കൻ. നല്ല ദീനിയായി വളർത്തി, ഇപ്പോഴും ദീനീ ചിട്ടയിൽ മാത്രം നടക്കുന്ന പെൺകുട്ടി. എന്ത് ചെയ്യും? അവൾ നിർബന്ധിക്കുകയാണ്, പ്രേമമാണോ അല്ല, എന്തെന്നാൽ അവനല്ലാത്ത ഒരാളുമായി ജീവിക്കുവാൻ പ്രയാസം തോന്നുന്നുണ്ടോ? ഇല്ല, പിന്നെന്താണ് കാര്യം?
അവൻ മോശമാണ് എന്നത് പരക്കെ അറിയപ്പെട്ടതാണ്, ഈ പെൺകുട്ടിയും കുടുംബവും നല്ലതാണ് എന്നും പരക്കെ അറിയപ്പെട്ടതാണ്. അപ്പോൾ നല്ല ഒരു പെൺകുട്ടി ഇവൻറടുത്ത് വന്നാൽ അവൻ നന്നാകുമല്ലോ, എന്നൊരു ചിന്ത അവളോട് ആ ചെറുക്കൻറെ പെങ്ങൾ പറഞ്ഞു, അവർ ഇരുവരും ഒന്നിച്ച് സ്കൂളിൽ പോകുന്നവരും വരുന്നവരുമാണ്, ഒരുമിച്ച് പഠിക്കുന്ന സഹപാഠികളുമാണ്.
അവൾ എന്നോട് ചോദിച്ചു, ‘നാം കാരണമായി ഒരാൾ നന്നായാൽ അവൻ പിന്നീട് ചെയ്യുന്ന നന്മകൾക്ക് നമുക്ക് പ്രതിഫലം ഉണ്ടെന്ന് നബി(സ) പറഞ്ഞിട്ടില്ലേ?’
‘ഉണ്ട്’
‘അപ്പോൾ അയാൾ നന്നായാൽ എനിക്ക് കൂലി കിട്ടില്ലേ?’
‘കിട്ടും’.
‘പിന്നെന്താണ് പ്രശ്നം?’
‘നല്ല ചോദ്യമാണ്.’
എന്നാൽ, മോശപ്പെട്ടവരിൽ മോശപ്പെട്ടവനായ ഒരാളുടെ കല്യാണ ദിവസത്തെ സ്വഭാവം തന്നെ എങ്ങിനെയായിരിക്കും എന്നൊന്ന് ഊഹിച്ചു നോക്കൂ.. കല്യാണം ആഘോഷമാക്കേണ്ടേ? അവൻ കുടിക്കും എന്ന കാര്യം ഉറപ്പല്ലേ? കുടിക്കാതിരിക്കേണമെങ്കിൽ അവൻ അവനല്ലാതിരിക്കേണമല്ലോ.
നമുക്ക് അവനിൽ വല്ല മാറ്റവും വരുത്തുന്ന പരിശ്രമം തുടങ്ങേണമെങ്കിൽ വീട്ടിൽ എത്തിയിട്ട് വേണ്ടേ? ആ തുടക്കം സഹിക്കാം. അവനിൽ മാറ്റം വന്നാൽ അതിൻറെ ഗുണം നിനക്ക് തന്നെയല്ലേ?
ഈ ചെറുക്കൻ നന്നായാൽ നാട്ടുകാർക്കെല്ലാം നല്ലത്, നന്നായില്ലെങ്കിലോ, ആർക്കായിരിക്കും ഏറ്റവും വലിയ പ്രയാസം?’
‘എനിക്ക് തന്നെ.’
‘അവൻ നന്നാകും എന്നതിന് എന്താണുറപ്പ്?’
‘നമുക്ക് ശ്രമിക്കാം, അതിനല്ലേ പറ്റുള്ളൂ’.
‘അതെ ആ ശ്രമം വിജയിച്ചാൽ ഗുണം എല്ലാവർക്കും, വിജയിച്ചില്ലെങ്കിലോ, പ്രയാസം അനുഭവിക്കുമ്പോൾ ആരാണുണ്ടാവുക ? അവന് ഈ ദുർഗുണങ്ങൾ കൊണ്ട് ചില ലാഭങ്ങൾ കിട്ടുന്നുണ്ടെങ്കിൽ അവനിൽ മാറ്റം വരുത്താൻ വലിയ പാടായിരിക്കും.’
‘പണം കൊടുത്തു വാങ്ങുന്ന ഭ്രാന്താണല്ലോ മദ്യം. മദ്യപാനം കാരണമായി പെണ്ണുങ്ങൾ പ്രയാസപ്പെടുന്നു, നമ്മൾ അറിഞ്ഞു കൊണ്ട് അത്തരം ഒരാളുടെ അടുത്തേക്ക് പോകുന്നത് ശരിയാണോ എന്നോർത്ത് നോക്കൂ …’
അവൻറെ ന്യായങ്ങൾ എന്തെല്ലാം ആയിരിക്കും?
‘എന്നെ പഠിപ്പിക്കാൻ നീ ആരെടീ?’
‘എൻറെ മോശത്തരം മുഴുവൻ അറിയുന്നവൾ തന്നെയല്ലേ നീ? പിന്നെന്തിന് എൻറടുത്ത് വന്നത്?’
‘നിങ്ങളെ നന്നാക്കാൻ..’
‘ഞാൻ അങ്ങനെ നന്നാകാൻ കരുതിയിട്ടില്ലല്ലോ, അങ്ങനെയെങ്കിൽ ഞാനങ്ങ് നന്നാകാം, പിന്നെ നിൻറെ ആവശ്യമില്ലല്ലോ’.
എന്ന് തുടങ്ങി പരിഹാസത്തിൻറെയും അഹന്തയുടെയും സ്വരങ്ങൾ നാം കേൾക്കേണ്ടി വരില്ലേ? നിനക്ക് വിഷമം വന്നാൽ നേരിട്ട് അനുഭവിക്കുക നീ മാത്രമായിരിക്കുമല്ലോ.
കല്യാണം എന്നത് ഭാഗ്യ പരീക്ഷണത്തിന് നിൽക്കാനുള്ളതല്ല. പെൺകുട്ടിയെ വളർത്തുന്നത് പുണ്യകർമ്മമാണ്. അതിൻറെ പൂർത്തീകരണം, സ്വാലിഹായ ഒരു യുവാവിനെ നിക്കാഹിലൂടെ അവളെ ഏല്പിക്കുന്നതിലാണ്. അത് നിൻറെ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. നീ ഒരു തെമ്മാടിയെ തെരഞ്ഞെടുക്കുന്നതിലൂടെ പെൺകുട്ടിയെ വളർത്തിയതിൻറെ കൂലി മാതാപിതാക്കൾക്ക് നഷ്ടപ്പെടുത്തുകയല്ലേ?
നീ ഒരാളെ നന്നാക്കാൻ കരുതുന്നു, അയാൾ മുഖേനെ ഒടുവിൽ, സഹികെട്ട് നീ തന്നെ കേടു വന്നാലോ? എല്ലാം തീർന്നില്ലേ? വെളുക്കാൻ തേച്ചത് പാണ്ഡ്. ദുനിയാവും നഷ്ടം ആഖിറത്തും നഷ്ടം.
എല്ലാം നിൻറെ സ്വാതന്ത്ര്യമാണ്, ബാക്കിയെല്ലാം നിനക്ക് വിട്ടു തരുന്നു. നീ ചിന്തിച്ച് തീരുമാനമെടുക്കുക.
No comments yet.