കോവിഡ് 19: കന്യാമറിയത്തെ മാതൃകയാക്കുക

//കോവിഡ് 19: കന്യാമറിയത്തെ മാതൃകയാക്കുക
//കോവിഡ് 19: കന്യാമറിയത്തെ മാതൃകയാക്കുക
ആനുകാലികം

കോവിഡ് 19: കന്യാമറിയത്തെ മാതൃകയാക്കുക

കോവിഡ് എന്ന മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് യേശുക്രിസ്തുവിന്റെ മാതാവായ വിശുദ്ധ മർയമിനെ മാതൃകയാക്കണമെന്ന് സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ ഗവർണറായ തുർക്കി ബിൻ ത്വലാൽ അഭിപ്രായപ്പെട്ടു. മർയമിന്റെ ചരിത്രത്തിൽ ഈ രംഗത്ത് നാം പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച ഗുണപാഠങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സൗദി ഗസറ്റിലെഴുതിയ ലേഖനത്തിലൂടെയാണ് ഗവർണർ തന്റെ നിരീക്ഷണം പങ്കുവച്ചത് (http://saudigazette.com.sa/article/591508/Opinion/Coronavirus-hellip-the-Virgin-Marys-lesson-of-deliverance).

അദ്ദേഹത്തിന്റെ വാക്കുകളുടെ രത്നച്ചുരുക്കം ഇതാണ്: “പുരുഷസ്പർശമേൽക്കാതെ ദിവ്യദൃഷ്ടാന്തമായി യേശുവിനെ ഗർഭം ധരിച്ച സമയത്ത് ആ സമൂഹം നടത്തിയ ശകാരവർഷങ്ങളെ ദൈവിക നിർദേശങ്ങളിലൂടെ മാത്രമാണ് മർയമിന് നേരിടാൻ കഴിഞ്ഞത്. ആ നിർദേശങ്ങൾ ഖുർആനിൽ നിന്ന് നമുക്ക് ഗ്രഹിക്കാം. ‘ഇത് ആദ്യമേ തന്നെ വിധിക്കപ്പെട്ട കാര്യമാണ്’ എന്ന് ദൈവവിധിയായി അവൾ അടിയുറച്ചു വിശ്വസിച്ചു. നിഷേധാത്മകമായ ചിന്തകളെ അവൾ പിഴുതെറിഞ്ഞു. ജനങ്ങളുടെ ദുഷിച്ച സംസാരങ്ങളെ അവൾ അവഗണിച്ചു. എത്രമാത്രം ദുസ്സഹമായ അവസ്ഥയെയും അതിജീവിക്കുന്നതിന് അവൾ കരുത്താർജ്ജിച്ചു. പ്രതിസന്ധികളെ അവൾ ദൃഢനിശ്ചയത്തോടെ സധൈര്യം നേരിട്ടതായും ഖുർആൻ വ്യക്തമാക്കുന്നു: ‘പിന്നെ ആ ശിശുവിനേയുമെടുത്ത് അവള്‍ തന്റെ ജനതയുടെയടുക്കൽ ചെന്നു.’ ദൈവിക വാഗ്ദാനത്തിൽ വിശ്വസിക്കുന്നവർ അനുഭവിക്കുന്ന കരുത്തിനെക്കുറിച്ചും ഖുർആൻ വ്യക്തമാക്കുന്നു: ‘നാം അവനെ (യേശുവിനെ) ജനങ്ങൾക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കൽനിന്നുള്ള കാരുണ്യവും ആക്കിയിരിക്കുന്നു.’ അവസാനം മർയം സംതൃപ്ത ജീവിതം നയിക്കുന്നതിന് നിർദേശിക്കപ്പെട്ടതായും ഖുർആൻ പറയുന്നുണ്ട്. യഥാർത്ഥ വിജയിയുടെ ചരിത്രമാണ് പരിശുദ്ധ മർയമിന്റേത്. അവൾ കാണിച്ചുതന്ന ആ പാതയാണ് വിജയത്തിനായി നാം സ്വീകരിക്കേണ്ടത്…” പ്രതിസന്ധികളെ ക്ഷമാപൂർവം നേരിടുന്നതിന് ജനങ്ങൾക്ക് ആത്മധൈര്യം പകരുന്ന വാക്കുകളാണ് തുർക്കി ബിൻ ത്വലാൽ പങ്കിട്ടത്. മുസ്‌ലിംകൾ ഏറ്റവും പവിത്രമായി കണക്കാക്കുന്ന മക്കയും മദീനയുമെല്ലാം ഉൾക്കൊള്ളുന്ന സൗദി അറേബ്യ എന്ന രാഷ്ട്രത്തിലെ ഉന്നത പദവിയിലിരിക്കുന്ന ഒരു വ്യക്തി ഈ സമയത്ത് മാതൃകയായി കാണിച്ചത് ക്രൈസ്തവ സമൂഹം ഏറെ ആദരിക്കുന്ന മർയമിനെയാണോ എന്ന് പലരും അത്ഭുതപ്പെടുന്നുണ്ടാകാം! മർയമിന് എന്ത് സ്ഥാനമാണ് ഇസ്‌ലാമിലുള്ളത്? നമുക്ക് പരിശോധിക്കാം.

മർയം: ലോകവനിതകളിൽ ശ്രേഷ്ഠ

യേശുവിന്റെ മാതാവായ മര്‍യമിനെക്കുറിച്ച് ഖുര്‍ആനിലെ ഒരു പരാമർശം കാണുക: “മാലാഖമാർ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തിരഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നല്‍കുകയും ലോകത്തുള്ള സ്ത്രീകളില്‍ വച്ച് ഉല്‍കൃഷ്ടയായി നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു” (ഖുർആൻ 3:42). ബൈബിളിലൊരിടത്തും ഇത്ര ബഹുമാനത്തോടുകൂടി മര്‍യമിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നുകൂടി ഓര്‍ക്കുക. ലോക വനിതകളില്‍ ഉല്‍കൃഷ്ടയായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത് യേശുവിന്റെ മാതാവ് മര്‍യമിനെയാണ്. വിശുദ്ധ ഖുർആൻ പേരെടുത്ത് പരാമർശിച്ച ഏക വനിതയും മർയം തന്നെ. ഖുർആനിലെ പത്തൊൻപതാം അധ്യായത്തിന്റെ പേര് തന്നെ മർയം എന്നാണ്. മർയമിന്റെ പിതാവിന്റെ പേര് ഇംറാന്‍ എന്നാണെന്ന് ഖുർആൻ പറയുന്നു. ഖുർആനിലെ മൂന്നാം അധ്യായത്തിന് നല്കപ്പെട്ടിരിക്കുന്ന പേര് ആലു ഇംറാന്‍ (ഇംറാന്‍ കുടുംബം) എന്നാണ്. സത്യവിശ്വാസികൾക്ക് ഉത്തമ മാതൃകയായി വിശുദ്ധ ഖുർആൻ എടുത്ത് പറയുന്ന രണ്ടു സ്ത്രീകളിലൊന്ന് മർയം ആണ്. “തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.” (ഖുർആൻ 66:12)

മർയമിന്റെ ജനനത്തെയും വളർച്ചയെയും കുറിച്ച് ഖുർആനിന്റെ വിവരണം ഇങ്ങനെയാണ്: “തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു. ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്‌. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. -എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ- ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു. അഭിശപ്തനായ പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു. അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ്‌ അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ നല്‍കുന്നു.” (ഖുർആൻ 3:33-37)

എത്ര സുന്ദരമാണ് മർയമിനെക്കുറിച്ചുള്ള വിശുദ്ധ ഖുർആനിലെ പരാമർശങ്ങൾ! വിക്കിപീഡിയ പറയുന്നത് കാണുക: “ഖുർആനിലും ബൈബിളിലും യേശുവിന്റെ മാതാവാണ് മർയം (Mary). വളരെ ഉത്തമയായ സ്ത്രീ ആയാണ് മർയമിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട ഏകവനിതയാണ് മർയം. ബൈബിൾ പുതിയനിയമത്തേക്കാൾ കൂടുതൽ തവണ ഖുർആനിൽ ഇവരുടെ നാമം പരാമർശിക്കപ്പെടുന്നുണ്ട്.” (https://qrgo.page.link/12SnE).

മർയമിന്റെ പുത്രനായ യേശുവിനെയും ഇസ്‌ലാം വളരെയേറെ ആദരിക്കുന്നു. അല്ലാഹുവിനാൽ അയക്കപ്പെട്ട മഹോന്നതനായ ഒരു പ്രവാചകനായിട്ടാണ് യേശുവിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. യേശുവിനെയോ അദ്ദേഹത്തിന്റെ മാതാവ് മർയമിനെയോ അവിശ്വസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവൻ ഇസ്‌ലാമികവൃത്തത്തിൽനിന്ന് പുറത്താണ്. ഇസ്‌ലാമിക വീക്ഷണത്തിൽ യേശുവിന്റെ പിൻഗാമിയാണ് മുഹമ്മദ് നബി ﷺ. യേശുവിനു തൊട്ടുശേഷമുള്ള പ്രവാചകൻ. യേശുവിന്റെയോ മർയമിന്റെയോ നാമം കേൾക്കുമ്പോൾ അലൈഹിസ്സലാം (അവരിൽ സമാധാനം ഭവിക്കട്ടെ) എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം.

യേശുവിനെയും മർയമിനെയും ആദരിക്കുന്നതോടൊപ്പം തന്നെ അവരെ ആരാധിക്കുകയോ അവരോട് പ്രാർത്ഥിക്കുകയോ ചെയ്യരുതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുകയെന്ന നിഷ്‌കളങ്കമായ ഏകദൈവാരാധനയുടെ മാർഗമാണ് മർയമും യേശുവും പിന്തുടർന്നത്. യേശു ദൈവപുത്രനാണെന്ന വാദത്തെയും ത്രിത്വ സങ്കൽപത്തെയുമെല്ലാം ഖുർആൻ ശക്തമായി എതിർക്കുന്നു (9:30, 5:73). അല്ലാഹുവിനെ മാത്രം ആരാധിക്കുവാനാണ് യേശു പഠിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന ഖുർആൻ വചനം കാണുക. “മര്‍യമിന്‍റെ മകന്‍ മസീഹ്‌(മിശിഹാ) തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞതിതാണ്-‘ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ ആരെങ്കിലും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല.” (ഖുർആൻ 5:72). യേശു ദൈവാംശമാണെന്ന ക്രൈസ്തവവാദത്തെ ഖുർആൻ ഖണ്ഡിക്കുന്നത് ‘അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നാണ് യേശു പഠിപ്പിച്ചത്’ എന്ന പ്രഖ്യാപനത്തിലൂടെയാണ്. മുഖ്യകല്പനയെക്കുറിച്ച ചോദ്യത്തിന് യേശു നൽകിയ മറുപടിയായി ബൈബിൾ പറയുന്നത് കാണുക: “ഇസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കണം.” (മാർക്കോസ് 12:28-30) യേശുവിന്റെ മറ്റൊരു പ്രസ്താവന ബൈബിൾ ഉദ്ധരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി 4:10)

മുസ്‌ലിംകൾ ഏറെ ആദരിക്കുന്ന വ്യക്തിത്വമാണ് മുഹമ്മദ് നബി ﷺ. എന്നാൽ, ഒരാൾ മുഹമ്മദ് നബിﷺയെ ആരാധിക്കുകയോ അദ്ദേഹത്തോട് പ്രാർത്ഥിക്കുകയോ ചെയ്‌താൽ അതോടെ അദ്ദേഹം ഇസ്‌ലാമികവൃത്തത്തിൽനിന്ന് പുറത്ത് പോകുന്നു. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന് മാത്രമേ ആരാധനകളർപ്പിക്കാവൂ എന്നാണ് യേശുവും മുഹമ്മദ് നബിﷺയുമുൾപ്പെടെയുള്ള പ്രവാചകന്മാരെല്ലാം പഠിപ്പിച്ചതെന്നാണ് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നത്. കല്ല് മുതൽ വിഗ്രഹം വരെയും ആൽമരം മുതൽ തുളസിച്ചെടി വരെയും ശവകുടീരങ്ങൾ മുതൽ മഹാത്മാക്കൾ വരെയും നാഗം മുതൽ പശു വരെയും മാലാഖമാർ മുതൽ പിശാചുക്കൾ വരെയും പുണ്യവാളന്മാർ മുതൽ പ്രവാചകന്മാർ വരെയുമുള്ള ആരും തന്നെ ആരാധനകളർഹിക്കുന്നില്ല. സർവ്വശക്തനായ അല്ലാഹു അല്ലാതെ. ഇതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വം-“ലാ ഇലാഹ ഇല്ലല്ലാഹ്.” ഏകദൈവാരാധനയിലേക്ക് ഖുർആൻ വിളിക്കുന്നു: “(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ്‌ എന്നതിന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” (ഖുർആൻ 3:64)

‘അല്ലാഹു’ എന്ന് പറയുമ്പോൾ അത് മുസ്‌ലിംകളുടെ ഒരു കുലദൈവമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എല്ലാ ദേശക്കാരുടെയും വർഗക്കാരുടെയും സാക്ഷാൽ ദൈവത്തെ അറബിയിൽപറയുന്ന പേരാണ് ‘അല്ലാഹു’ എന്നത്. അറബികളായ അമുസ്‌ലിംകളും ദൈവത്തെ വിളിക്കുന്നത് ‘അല്ലാഹു’ എന്നാണ്(https://en.wikipedia.org/wiki/Allah). ദൈവത്തെ കുറിക്കാൻ അറബിക് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പദവും ‘അല്ലാഹു’ എന്നാണ് (https://www.thegospelcoalition.org/article/is-allah-god/). ഏകദൈവമല്ലാതെ ആരും ആരാധിക്കപ്പെടരുതെന്ന ഇസ്‌ലാമിന്റെ അധ്യാപനത്തിനു മുമ്പിൽ തകർന്നു വീണത് വിഗ്രഹങ്ങളും ശവകുടീരങ്ങളും മാത്രമായിരുന്നില്ല; ദൈവങ്ങളുടെയും മനുഷ്യരുടെയും ഇടയിൽ ദല്ലാളന്മാരായി ചമഞ്ഞ പൗരോഹിത്യം കൂടിയായിരുന്നു. അല്ലാഹുവിനും മനുഷ്യർക്കുമിടയിൽ മധ്യവർത്തികളൊന്നും ആവശ്യമില്ലെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ദൈവങ്ങളുടെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന പൗരോഹിത്യത്തിന്റെ ചൂഷണത്തിൽനിന്ന് മാനവസമൂഹത്തെ രക്ഷിക്കുകയാണ് ഇതിലൂടെ ഇസ്‌ലാം ചെയ്തിരിക്കുന്നത്. മനുഷ്യരേ, നിങ്ങൾ വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും ഒഴിവാക്കി ഒരു അറേബ്യൻ ദൈവത്തെ ആരാധിച്ചുകൊള്ളുവിൻ എന്നോ കൃഷ്ണനെയും ക്രിസ്തുവിനെയുമെല്ലാം ഒഴിവാക്കി മുഹമ്മദ് നബിﷺയെ ആരാധിച്ചുകൊള്ളുവിൻ എന്നോ ഉള്ള തത്ത്വത്തിലേക്കല്ല; കൃഷ്ണനെയും ക്രിസ്തുവിനെയും മുഹമ്മദ് നബിﷺയെയുമെല്ലാം സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന മഹോന്നതമായ തത്ത്വത്തിലേക്കാണ് ഖുർആൻ മാനവകുലത്തെ ക്ഷണിക്കുന്നത്. സൃഷ്ടിപൂജയിൽ നിന്ന് മോചിതരായി സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിലേക്ക്. “മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ സൂക്ഷ്മതയുള്ളവരായിത്തീരാൻ.” (ഖുർആൻ 2:21). “അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍.” (ഖുർആൻ 41:37)

print

No comments yet.

Leave a comment

Your email address will not be published.