വ്യത്യസ്ത തരം ഖുർആനുകളുണ്ടോ ?

/വ്യത്യസ്ത തരം ഖുർആനുകളുണ്ടോ ?
/വ്യത്യസ്ത തരം ഖുർആനുകളുണ്ടോ ?

വ്യത്യസ്ത തരം ഖുർആനുകളുണ്ടോ ?

‘ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പാരായണം ചെയ്യപ്പെടുന്ന ഖുർആനുകൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. മൊറോക്കോയിലെ ഖുർആൻ അല്ല സൗദി അറേബിയയിലേത്. മുഹമ്മദ് നബി പഠിപ്പിച്ച ഖുർആൻ പുള്ളിയും കുത്തുകളുമില്ലാതെയാണ് ഏഴുതിയത്. ആ ഖുർആൻ വ്യത്യസ്ത ദേശത്തുള്ളവർ ഇസ്‌ലാമിലേക്ക് വന്നപ്പോൾ അവർ അവർക്ക് തോന്നിയതനുസരിച്ച് ഓതിയതിനാലാണ് ഈ വ്യത്യാസമുണ്ടായത്. ഖുർആനിൽ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന മുസ്‌ലിംകളുടെ വാദം കള്ളമാണെന്നാണ് ഇത് കാണിക്കുന്നത്.’ഒരു യുക്തിവാദിയുടെ പ്രസംഗത്തിൽ നിന്ന്.എന്താണ് മറുപടി ?

ജബ്ബാർ, കുന്നുമ്മൽ, മലപ്പുറം.

ഖുർആൻ പാരായങ്ങൾ തമ്മിലുള്ള വ്യത്യാസം യുക്തിവാദികളോ ഇസ്‌ലാം വിരോധികളോ ഗവേഷണം ചെയ്തു കണ്ട് പിടിച്ചതല്ല. വ്യത്യസ്ത ഖിറാഅത്തുകളിലെ വ്യത്യസ്ത പാരായണ രീതികളെക്കുറിച്ച് വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ മുസ്‌ലിം ലോകത്തുണ്ട്. പാരായണ വ്യത്യാസങ്ങളെക്കുറിച്ച അറിവ് സാധാരണക്കാരന് ആവശ്യമില്ലാത്തതു കൊണ്ടാണ് പണ്ഡിതന്മാർ അത് എല്ലാവരെയും പഠിപ്പിക്കാത്തത്. സാധാരണക്കാരുടെ അറിവില്ലായ്മ മുതലെടുത്തതുകൊണ്ട് ഖുർആനിന്റെ അഖണ്ഡതയിൽ സംശയം ജനിപ്പിക്കാനാണ് പാരായണ വ്യത്യാസത്തെ ഇസ്‌ലാമിന്റെ ശത്രുക്കൾ ചർച്ചക്കെടുക്കുന്നത്. ഖുർആനിന്റെ പാരായണ വ്യത്യാസങ്ങൾ അതിന്റെ ദൈവികതയെ ഉജ്ജ്വലമായി വെളുപ്പെടുത്തുന്നവയാണെന്ന് അൽപം ചിന്തിച്ചാൽ ബോധ്യപ്പെടും.

മനുഷ്യസമൂഹത്തിന് മുന്നിൽ പാരായണം ചെയ്തു കേൾപ്പിച്ച മുഹമ്മദ് നബി (സ) തന്നെ ഖുർആൻ ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു ജിബ്‌രീലിലൂടെ (അ) നബി (സ)ക്ക് ഏഴു ശൈലികളിൽ (ഹർഫുകൾ) ഖുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് വ്യത്യസ്ത ശൈലികളിൽ ഖുർആൻ അവതരിക്കപ്പെട്ടതിനാൽ തന്നെ പലരും പാരായണം ചെയ്തിരുന്നത് പലശൈലികളിലായിരുന്നുവെന്ന് കാണാൻ കഴിയും. ഏഴു ഹർഫുകളിലായാണ് അവസാനത്തെ ദൈവിക ഗ്രന്ഥം അവതരിക്കപ്പെട്ടത് എന്നറിയാതെ ചില സ്വഹാബിമാർ തമ്മിൽ ഇവ്വിഷയകമായി നടന്ന തർക്കങ്ങളെക്കുറിച്ച വിവരണങ്ങളിൽ നിന്ന് ഇവയെല്ലാം അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതാണെന്നും അവന്റെ നിർദ്ദേശമാണ് ഇവയിലെല്ലാം ഖുർആൻ പാരായണം ചെയ്യാമെന്നും ഇവയിലേതിലെങ്കിലും ഒന്നിൽ പാരായണം ചെയ്താൽ മതിയെന്നും ഒന്ന് മറ്റേതിൽ നിന്ന് ഉത്തമമോ അധമമോ അല്ലെന്നുമുള്ള വസ്തുതകൾ മനസ്സിലാവും.

ഉമറുബ്നുൽ ഖത്ത്വാബിൽ (റ) നിന്ന്: ‘റസൂലിന്റെ കാലത്ത് ഹിശാമുബ്നു ഹകീം ഒരിക്കൽ ‘സൂറത്തുൽ ഫുർഖാൻ’ ഓതുന്നത് ഞാൻ കേട്ടു. ഞാൻ അദ്ദേഹത്തിന്റെ പാരായണം ശ്രദ്ധിച്ചു. എനിക്ക് റസൂൽ ഓതിത്തന്നിട്ടില്ലാത്ത പലവിധ ശൈലികളിലും അദ്ദേഹം ഓതുന്നു. നമസ്കാരത്തിലായിരിക്കെത്തന്നെ, അദ്ദേഹവുമായി വഴക്കിടാൻ എനിക്ക് തോന്നി. നമസ്കാരം കഴിയുംവരെ ഞാൻ ക്ഷമിച്ചു. നമസ്കാരത്തിൽ നിന്ന് വിരമിച്ചയുടനെ, അദ്ദേഹത്തിന്റെ തട്ടം കഴുത്തിന് ചുറ്റിപ്പിടിച്ച് ഞാൻ ചോദിച്ചു: ‘നിങ്ങളിപ്പോൾ ഓതുന്നതായി ഞാൻ കേട്ട സൂറത്ത് നിങ്ങൾക്കാരാണ് ഓതിത്തന്നത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലാണ് എന്നെയത് ഓതിപ്പഠിപ്പിച്ചത്.’ ഞാൻ പറഞ്ഞു: ”കള്ളം. റസൂൽ എനിക്ക് പഠിപ്പിച്ചുതന്നത് നിങ്ങൾ ഓതിയ രൂപത്തിലല്ല.’ അദ്ദേഹത്തെയും പിടിച്ച് ഞാൻ റസൂലിന്റെ അടുത്തേക്ക്പുറപ്പെട്ടു. ഞാൻ റസൂലിനോട് പറഞ്ഞു: ‘നിങ്ങൾ എനിക്ക് ഓതിത്തരാത്ത വിധം സൂറത്തുൽ ഫുർഖാൻ ഇദ്ദേഹം ഓതുന്നത് ഞാൻ കേട്ടു.’ റസൂൽ പറഞ്ഞു: ‘അദ്ദേഹത്തെ വിട്ടേക്കൂ. ഹിശാം, നിങ്ങൾ ഓതൂ.’ ഹിശാം ഞാൻ കേട്ട അതേപ്രകാരം തന്നെ ഓതി. അപ്പോൾ റസൂൽ പറഞ്ഞു: ‘ഇപ്രകാരം തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.’ തുടർന്ന് അവിടുന്ന് പറഞ്ഞു: ‘ഉമറേ, നിങ്ങളൊന്ന് ഓതൂ.’ റസൂൽ എന്നെ പഠിപ്പിച്ച പോലെ ഞാൻ ഓതി. അപ്പോൾ റസൂൽ പറഞ്ഞു: ‘ഇങ്ങനെയും ഇത്  അതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ഖുർആൻ ഏഴ് വ്യത്യസ്ത ശൈലികളിൽ (ഹർഫുകൾ) അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് എളുപ്പമായ വിധം അത് ഓതിക്കൊള്ളുക.’ (സ്വഹീഹുൽ ബുഖാരി, കിതാബു ഫദാഇലിൽ ഖുർആൻ; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലിൽ ഖുർആൻ വമായത അല്ലഖു ബിഹി)

ഇതേ പോലെ നിരവധി ഹദീഥുകൾ വ്യത്യസ്ത ഹദീഥ് ഗ്രന്ഥങ്ങളിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബി (സ) യുടെ ആവശ്യപ്രകാരം അല്ലാഹു അവതരിപ്പിച്ചതാണ് ഖുർആനിന്റെ ഈ ഏഴ് ശൈലികളുമെന്ന് നബി (സ) തന്നെ വ്യക്തമാക്കിയതായും സ്വഹീഹായ ഹദീഥുകളിലുണ്ട്.

എഴുത്ത് വ്യാപകമായി നിലനിന്നിരുന്നിട്ടില്ലാത്ത കാലത്ത്, വ്യത്യസ്ത നിലവാരത്തിലുള്ളവർക്ക് ഒരേ ശൈലിയിൽ പാരായണം പ്രയാസകരമാണെന്നതിനാൽ അല്ലാഹുതന്നെ അവതരിപ്പിച്ച ഏഴ് ഹർഫുകളിലായുള്ള ഖുർആൻ പാരായണം നബി (സ) യുടെ കാലത്ത് തന്നെ നിലനിന്നിരുന്നുവെന്ന വസ്തുത മനസ്സിലാക്കാത്തതുകൊണ്ടാണ് വ്യത്യസ്ത ശൈലികളിലുള്ള ഖുർആനുകൾ തമ്മിൽ വ്യത്യാസമുണ്ടെന്നും അത് പിൽക്കാലത്ത് പകർത്തിയെഴുതിയപ്പോൾ സംഭവിച്ച പിഴവാണെന്നും വിമർശകന്മാർ ആരോപിക്കുന്നത്. അല്ലാഹു അവതരിപ്പിച്ച ഏഴ് ശൈലികളിലുമുള്ള ഖുർആൻ പാരായണം നബി (സ) തന്റെ അനുയായികളെ പഠിപ്പിച്ചിരുന്നുവെന്ന വസ്തുത നടേ ഉദ്ധരിച്ച നിവേദനങ്ങൾ വ്യക്തമാക്കുന്നു. നബി (സ) പഠിപ്പിച്ച ഏഴ് ഹർഫുകളിലുള്ള ഖുർആൻ വചനങ്ങൾ തമ്മിൽ ചില പാരായണ വ്യത്യാസങ്ങളുണ്ട്. ഈപാരായണ വ്യത്യാസങ്ങളിൽ ചിലവ അർത്ഥ വ്യത്യാസങ്ങളുമുള്ളവയാണ്. നിസ്സാരവും വൈരുധ്യങ്ങളൊന്നുമില്ലാത്തതുമായ ഈ അർത്ഥ വ്യത്യാസങ്ങൾ പോലും ഖുർആനിന്റെ അമാനുഷികതയെ സ്ഥിരീകരിക്കുന്നതാണ് എന്നതാണ് അത്ഭുതം.

സൂറത്തുൽ ഫാത്തിഹയിലെ ഒരു പാരായണ വ്യത്യാസം ഉദാഹരണമായെടുക്കുക. മൂന്നാമത്തെ ആയത്തിന് ‘മാലിക്കി യൗമിദ്ദീൻ’ എന്നും ‘മലിക്കി യൗമിദ്ധീൻ’ എന്നും രണ്ട് പാരായണകളുണ്ട്. പ്രതിഫലനാളിന്റെ ഉടമസ്ഥൻ എന്നാണ് ഒന്നാമത്തെ പാരായണത്തിന്റെ അർഥം. ‘പ്രതിഫലനാളിന്റെ രാജാവ്’ എന്ന് രണ്ടാമത്തെ പാരായണത്തിന്റെയും. അല്ലാഹുവാണ് പ്രതിഫലനാളിന്റെ രാജാവും ഉടമസ്ഥനും. അത് കൊണ്ട് തന്നെ രണ്ട് പാരായങ്ങളും തമ്മിൽ യാതൊരു വൈരുധ്യവുമില്ല. രണ്ടും നബി (സ) പഠിപ്പിച്ചതും അക്കാലം മുതൽ ഇന്ന് വരെ നിരവധി പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടവയുമാണ്. ഒരു അർഥം മറ്റേ അർത്ഥത്തിന് ഉപോൽബലകമാണെന്നർത്ഥം. ഇതേപോലെയുള്ളതാണ് വ്യത്യസ്ത ഖിറാഅത്തുകളിലുള്ള പാരായണവ്യത്യാസങ്ങൾ. അവയെല്ലാം നബി പഠിപ്പിച്ചതാണ്. ആരും യാതൊന്നും ഖുർആനിൽ കൂട്ടിച്ചേർക്കുകയോ എടുത്ത് മാറ്റുകയോ ചെയ്തിട്ടില്ല.

ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടിട്ടും ഖുർആനിൽ യാതൊരു വൈരുധ്യവുമില്ലെന്നത് അത്ഭുതകരമാണ്. ”അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.”(4:82) വെന്ന ഖുർആൻ” വചനത്തിലെ പരാമർശം ഏഴ് ഹർഫുകൾക്കും ഒരേപോലെ ബാധകമാണ്. ഒരേ ഹർഫിലുള്ള ഖുർആനിലെ വചനങ്ങൾ തമ്മിലോ വ്യത്യസ്ത ഹർഫുകൾ തമ്മിലോ വൈരുധ്യങ്ങളൊന്നുമില്ല. വ്യത്യസ്ത നിലവാരത്തിലുള്ളവരെ പരിഗണിച്ചുകൊണ്ട് വ്യത്യസ്ത ശൈലികളിൽ അവതരിക്കപ്പെട്ടിട്ടുപോലും ഖുർആനിൽ വൈരുധ്യങ്ങളൊന്നുമില്ലെന്ന അത്ഭുതകരമായ വസ്തുത അതിന്റെ ദൈവികത വ്യക്തമാക്കുന്ന പല തെളിവുകളിലൊന്നാണ്. ഖുർആനിനെതിരെ ഉന്നയിക്കപ്പെട്ട ഒരു വിമർശനം ഖുർആനിന്റെ സത്യതയെ വെളിപ്പെടുത്തുന്നതാണ് നാം ഇവിടെ കാണുന്നത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ