ഖുര്‍ആനില്‍ ആറ് ആയത്തുകളില്‍ ഹാമാനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. (28: 6, 28: 38, 29: 39, 40: 24, 40: 36-37) ഇവയെല്ലാം മൂസാനബി(അ)യുടെ ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സൂക്തങ്ങള്‍ തന്നെയാണ്. ഫറോവയുടെ കൊട്ടാരവുമായി ബന്ധമുള്ള വ്യക്തിയാണ് ഖുര്‍ആനിലെ ഹാമാന്‍. ഫറോവയുമായി ബന്ധമുള്ള ഒരു ഹാമാനെപ്പറ്റി ബൈബിളിലെവിടെയും നാം വായിക്കുന്നില്ല. എന്നാല്‍ എസ്‌തേറിന്റെ പുസ്തകത്തില്‍ അഹശ്വേറോശ് രാജാവിന്റെ കീഴിലുള്ള ഒരു പ്രഭുവായ ഹാമാനെക്കുറിച്ച് പറയുന്നുണ്ട്. മുഹമ്മദ് നബിക്ക് ഫറോവയും അഹശ്വേറോശ് രാജാവും തമ്മില്‍ പരസ്പരം മാറിപ്പോയതിനാല്‍ സംഭവിച്ചുപോയ ഒരു കൈപ്പിഴയുടെ ഫലമായി വന്നുചേര്‍ന്നതാണ് ഖുര്‍ആനിലെ ഫറോവാ ഹാമാന്‍ കഥയെന്നാണ് വിമര്‍ശകരുടെ ആരോപണം.
പതിനേഴാം നൂറ്റാണ്ടിനുശേഷം എഴുതപ്പെട്ട ഓറിയന്റലിസ്റ്റുകളുടെയും ക്രിസ്ത്യന്‍ മിഷനറിമാരുടെയും ഒരുവിധം എല്ലാ ഖുര്‍ആന്‍ വിമര്‍ശന ഗ്രന്ഥങ്ങളിലും ഈ ആരോപണം കാണാം. വാമൊഴിയായി കാര്യങ്ങള്‍ കേട്ടറിഞ്ഞ ശേഷം തന്‍േറതായ ഭാഷാശൈലിയില്‍ ബൈബിള്‍ കഥകള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച മുഹമ്മദി(ﷺ)ന് സംഭവിച്ച ഒരു കൈപ്പിഴയായാണ് ഇതിനെ ഓറിയന്റലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഈ വിലയിരുത്തലുകള്‍ എത്രത്തോളം സത്യസന്ധമാണ് എന്ന് പരിശോധിക്കുന്നതിനു മുമ്പ് ഫറോവയേയും ഹാമാനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ പരിശോധിക്കുക.
”ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്മാരേ ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ എനിക്കു വേണ്ടി കളിമണ്ണ് കൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നതസൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്ന് എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്” (വി.ഖു.28:38). ”ഫിര്‍ഔന്‍ പറഞ്ഞു: ഹാമാനേ എനിക്ക് ആ മാര്‍ഗങ്ങളില്‍ അഥവാ ആകാശ മാര്‍ഗങ്ങളില്‍ എത്തിച്ചേരുവാനും എന്നിട്ട് മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തി നോക്കുവാനും തക്കവണ്ണം എനിക്കുവേണ്ടി നീ ഒരു ഉന്നത സൗധം പണിത് തരൂ. തീര്‍ച്ചയായും അവന്‍ (മൂസാ) കളവ് പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്‍ഔന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന് അവന്‍ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയാകുന്നു” (വി.ഖു. 40:36, 37).
ഈ സൂക്തങ്ങളില്‍ പറയുന്ന കാര്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്:
(1) ഹാമാന്‍ ഫിര്‍ഔനിന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥനാണ്. മന്ത്രിയാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പക്ഷം.
(2) മൂസാ (അ) പറഞ്ഞ ദൈവം ആകാശത്തെവിടെയെങ്കിലും ഉണ്ടോയെന്ന് നോക്കാനായി ഒരു ഗോപുരം നിര്‍മ്മിക്കുവാന്‍ ഫിര്‍ ഔന്‍ ഹാമാനോട് കൽപിച്ചു.
(3) കളിമണ്ണുകൊണ്ട് ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ചുകൊണ്ട് സൗധം നിര്‍മ്മിക്കാനാണ് ഫിര്‍ഔന്‍ ആവശ്യപ്പെട്ടത്.
ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഈ കാര്യങ്ങളുടെ വെളിച്ചത്തില്‍ വിമര്‍ശനങ്ങള്‍ ഓരോന്നായി പരിശോധിക്കുമ്പോള്‍ അവയെല്ലാം ഖുര്‍ആനിക പ്രകാശത്തിനുമുമ്പില്‍ കരിഞ്ഞുപോകുന്ന കേവലം ധൂളികള്‍ മാത്രമാണെന്ന് ബോധ്യമാകും.
വിമര്‍ശനങ്ങളും അവയ്ക്ക് നല്‍കുവാനുള്ള മറുപടിയും ഇങ്ങനെസംഗ്രഹിക്കാം.
ഒന്ന്) ഫറോവയുടെ ചരിത്രവുമായി ബന്ധപ്പെടുത്തി ബൈബിളിലെവിടെയും ഹാമാന്‍ എന്ന ഒരാളെക്കുറിച്ച് യാതൊന്നുംപറയുന്നില്ല. അതിനാല്‍ ഖുര്‍ആനില്‍ പറയുന്ന ഫിര്‍ഔന്‍-ഹാമാന്‍ കഥ ഒരു കെട്ടുകഥ മാത്രമാണ്.
ബൈബിള്‍ കഥകളെല്ലാം നൂറുശതമാനം സത്യസന്ധവും വസ്തുനിഷ്ഠവുമാണെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിമര്‍ശനം ഉന്നയിക്കപ്പെടുന്നത്. ഈ സങ്കല്‍പം തന്നെ അടിസ്ഥാനമില്ലാത്തതാണ്. ചരിത്രകാരന്റെ വീക്ഷണത്തില്‍ നോക്കിയാല്‍ തീരെ വസ്തുതാപരമല്ലാത്ത നിരവധി പരാമര്‍ശങ്ങള്‍ നടത്തുന്ന ഗ്രന്ഥമാണ് ബൈബിളെന്ന വസ്തുത സുതരാം ബോധ്യമാകും. അതുകൊണ്ടുതന്നെ ബൈബിള്‍ വിവരണങ്ങളുടെ മാത്രം വെളിച്ചത്തില്‍ ഫിര്‍ഔന്‍-ഹാമാന്‍കഥയുടെ ചരിത്രപരത സംശയിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അതിന് മറ്റ് സ്രോതസ്സുകളുടെ പിന്‍ബലമുണ്ടോയെന്ന് പരിശോധിച്ചശേഷം മാത്രമെ ഈആരോപണം എത്രമാത്രം വസ്തുതാപരമാണെന്ന് പറയാനൊക്കൂ.
ബൈബിളിലെ ഫറോവായുടെ കഥകളില്‍തന്നെ ചരിത്രപരമായി കൃത്യമല്ലാത്ത പരാമര്‍ശങ്ങള്‍ പലതുമുണ്ട്. ഫറോവയെന്ന നാമം ഉപയോഗിക്കുന്നിടത്തുമുതല്‍ ആരംഭിക്കുന്നു പ്രശ്‌നങ്ങളെന്നതാണ് വാസ്തവം. ബൈബിളില്‍ പലരെയും ഫറോവയെന്ന് അഭിസംബോധന ചെയ്തതായി കാണാന്‍ കഴിയും. അബ്രഹാമിന്റെ കാലത്തുണ്ടായിരുന്ന രാജാവിനെ പഴയ നിയമ പുസ്തകം പരിചയപ്പെടുത്തുന്നത് ഫറോവയെന്നാണ്. ഉല്‍പത്തി പുസ്തകം പന്ത്രണ്ടാം അധ്യായത്തില്‍ പത്തുമുതല്‍ ഇരുപതുവരെ വചനങ്ങളില്‍ അബ്രഹാമിന്റെ കാലത്തെ രാജാവിനെക്കുറിച്ച് ആറ് തവണ ഫറോവയെന്ന് പറഞ്ഞിട്ടുണ്ട്. യോസഫിന്റെ കാലത്തെ രാജാവിനെയും ബൈബിള്‍ ഫറോവയെന്നാണ് വിളിക്കുന്നത്. ഉല്‍പത്തി പുസ്തകത്തിന്റെ നാല്‍പത്, നാല്‍പത്തിയൊന്ന് അധ്യായങ്ങളില്‍ യോസഫിന്റെ കാലത്തെ രാജാവിനെ ഫറോവയെന്ന് അഭിസംബോധന ചെയ്യുന്നതായി കാണാം. യോസഫിന്റെ കാലത്തെ രാജാവിനെ ഉല്‍പത്തി പുസ്തകത്തില്‍ തൊണ്ണൂറ് തവണയാണ് ഫറോവയെന്ന് വിളിച്ചിരിക്കുന്നത്. മോശയുടെ കാലത്തെ ഈജിപ്തിലെ രാജാവിനെക്കുറിച്ച് പുറപ്പാട് പുസ്തകത്തില്‍ നൂറ്റി ഇരുപത്തൊന്ന് വശ്യം ഫറോവയെന്ന് പ്രായോഗിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ അബ്രഹാമിന്റെയും യോസഫിന്റെയും മോശയുടെയുമെല്ലാം കാലത്ത് ഈജിപ്ത് ഭരിച്ച രാജാക്കന്മാരെ ബൈബിള്‍ ഫറോവയെന്നാണ് വിളിച്ചിരിക്കുന്നത്.
ചരിത്രപരമായി നോക്കിയാല്‍ ഈ അഭിസംബോധന തന്നെ അബദ്ധമാണെന്ന് കാണാന്‍ കഴിയും.
ഈജിപ്തിന്റെ പൗരാണിക ചരിത്രത്തെ മുപ്പത് രാജവംശങ്ങളുടെ(Dynasty) കാലഘട്ടങ്ങളായി വിഭജിച്ചുകൊണ്ടാണ് പഠിക്കുന്നത്. ക്രിസ്തുവിന് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ഈജിപ്ഷ്യന്‍ ചരിത്രകാരനായ മാനെത്തോ (Manetho) തയ്യാറാക്കിയ രാജാക്കന്മാരുടെ പട്ടികയെയാണ് മുപ്പത്രാജവംശകാലങ്ങളായി തിരിച്ചിരിക്കുന്നത്. യാതൊരുവിധ രേഖകളും ലഭ്യമല്ലാത്ത 3100 ബി.സിക്കുമുമ്പുള്ള കാലത്തെ ‘രാജവംശങ്ങള്‍ക്ക് മുമ്പുള്ളകാലഘട്ട‘ (Predynastic era) മെന്ന് വിളിക്കുന്നു. രാജവംശങ്ങളുടെ കാലംഇങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
Nicholas Grimal: A History of Ancient Egypt:
Blackwell Publishers, Oxford.
ഈജിപ്തിലെ രാജാക്കന്മാരെ വിളിക്കാന്‍ ബൈബിള്‍ ഉപയോഗിച്ചിരിക്കുന്ന പേരാണ് ഫറോവയെന്ന് സൂചിപ്പിച്ചുവല്ലോ. പെര്‍-ആ(Per-aa) യെന്ന പദത്തില്‍ നിന്നാണ് ഫറോവയുടെ ഉല്‍പത്തി. മഹാഭവനം
(Greathouse) എന്നാണ് ഈ പദത്തിനര്‍ത്ഥം. ഫറോവയെന്ന് ഈജിപ്തിലെ രാജാക്കന്മാര്‍ അഭിസംബോധന ചെയ്യപ്പെട്ടു തുടങ്ങിയത് എന്ന് മുതല്‍ക്കാണ്? ഹാര്‍പേര്‍സ് ബൈബിള്‍ ഡിക്ഷ്ണറി എഴുതുന്നത് കാണുക: ‘പെര്‍’ എന്നും‘ആ‘ യെന്നുമുള്ള രണ്ട് ഈജിപ്ഷ്യന്‍ പദങ്ങളില്‍ നിന്നാണ് ഈ പദ(ഫറോവ)ത്തിന്റെ ഉല്‍പത്തി. ”മഹാഭവന”മെന്നാണ് ഈ ഈജിപ്ഷ്യന്‍ പദസമുച്ചയത്തിന്റെ യഥാര്‍ത്ഥസാരം. ക്രിസ്തുവിന് മുമ്പ് മൂന്നാം സഹസ്രാബ്ദം മുതല്‍ രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതിവരെ ഈനാമമുപയോഗിച്ചിരുന്നത് രാജകൊട്ടാരത്തിനായിരുന്നു. പതിനെട്ടാം രാജവംശത്തിലെ തുത്‌മോസ് മൂന്നാമന്റെ (Thutmose III 1504-1450 BC)കാലം മുതല്‍ പെര്‍-ആ രാജാവിനെത്തന്നെ വിളിക്കുന്ന നാമമായിത്തീര്‍ന്നു. ഇരുപത്തിരണ്ടാം രാജവംശത്തിലെ ശോെഷന്‍ക് ഒന്നാമന്റെ (Shoshenq I 945-924 BC) കാലംമുതല്‍ രാജനാമത്തോടൊപ്പം, ബൈബിളില്‍ കാണുന്നതുപോലെ ഫറോവയെന്ന് ചേര്‍ത്ത് വിളിക്കുന്ന സമ്പ്രദായമുണ്ടായി (ഉദാ: ഫറോവാശോഷെന്‍ക്) (Harper’s Bible Dictionary Page 781)
ഡോ. ബാബുപോള്‍ തന്റെ ബൈബിള്‍ നിഘണ്ടുവില്‍ പറയുന്നതും ഇതുതന്നെയാണ്: ”ഫറവോ. ഈജിപ്തിലെ രാജാവ്: ‘മഹാഭവനം‘ എന്ന്അര്‍ത്ഥമുള്ള ഒരു പദത്തില്‍നിന്ന് ഉരുത്തിരിഞ്ഞ സ്ഥാനനാമമാണ് ഫറവോ.ക്രി. മു. മൂന്നാം സഹസ്രാബ്ദം മുതല്‍ ഉപയോഗമുണ്ടായിരുന്നെങ്കിലും ക്രി. മു. 1500 വരെ ആ പദം രാജാവിനെ സൂചിപ്പിച്ചിരുന്നില്ല. കൊട്ടാരം, ഡര്‍ബാര്‍അഥവാ രാജസദസ്സ് എന്നായിരുന്നു ആദ്യത്തെ അര്‍ത്ഥം. വ്യക്തിനാമത്തോടൊപ്പം ഫറവോ (ഉദാ: ഫറവോ നെക്കോ, ഫറവോഹോഫ്‌റ) എന്ന് ചേര്‍ക്കുന്ന രീതി ക്രി. മു 945 മുതല്‍ തുടങ്ങി” (ഡോ. ഡി.ബാബുപോള്‍: വേദശ ബ്ദരത്‌നാകരം പുറം 445).
പുതിയ രാജ്യത്വ (New Kindom) കാലത്ത് പതിനെട്ടാം രാജവംശത്തിന്റെ ഭരണകാലത്താണ് ഈജിപ്തിലെ രാജാക്കന്മാരെ ഫറോവയെന്ന് അഭിസംബോധന ചെയ്യാനാരംഭിച്ചതെന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയും
വ്യക്തമാക്കുന്നുണ്ട് (Encyclopaedia-Electronic Edition -Pharoah) ദി ഫങ്ക് ആന്റ് വാഗ്‌നല്‍സ് എന്‍സൈക്ലോപീഡിയ (The Funk and Wagnalls New Encyclopaedia Infopaedia 2.0-Electronic Edition-”Pharoah) നെല്‍സണ്‍സ് ഇല്ലസ്‌ട്രേറ്റഡ് ബൈബിള്‍ ഡിക്ഷ്ണറി (Sr. Herbert Lockyer (General Editor): Nelson’s Illustrated Bible Dictionary (1986) “Pharoah”) തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളെല്ലാം ക്രിസ്തുവിന് മുമ്പ് പതിനഞ്ചാം നൂറ്റാണ്ടിന് മുമ്പ് ഫറോവയെന്ന പദപ്രയോഗം രാജാക്കന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് നിലനിന്നിരുന്നില്ലെന്ന വസ്തുത അംഗീകരിക്കുന്നു.
അബ്രഹാമിന്റെ കാലത്തെ ഇൗജിപ്തിലെ രാജാവിനെ ബൈബിള്‍ ഫറോവയെന്ന് വിളിക്കുന്നുണ്ടെന്ന് പറഞ്ഞല്ലോ. ഉല്‍പത്തി പുസ്തകത്തില്‍ അബ്രഹാമിന്റെ കഥ വിശദമായി വിവരിക്കുന്നുണ്ട് (11:26-25:18). എന്നാല്‍ എന്നാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന കൃത്യമായ രേഖകളൊന്നുമില്ല. ദി അക്കാദമിക് അമേരിക്കന്‍ എന്‍സൈക്ലോപീഡിയ ബി.സി. മൂന്നാം സഹസ്രാബ്ദത്തിന്റെ അന്ത്യത്തിലോ രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലോ ആയിരിക്കണം അബ്രഹാം ജീവിച്ചതെന്നാണ് അഭിപ്രായപ്പെടുന്നത് (Abraham) ബി.സി. 1850 കളിലായിരിക്കണം അബ്രഹാമിന്റെ കാലഘട്ടമെന്നാണ് ‘ഡിക്ഷ്ണറിഓഫ് പ്രോപര്‍ നെയിംസ് ആന്റ് പ്ലെയി സസ് ഇന്‍ ദ ബൈബിളി‘ന്റെ പക്ഷം(O. odelain & R. Seguineau: Dictionary of Proper Names and Places in the Bible. (London 1991) Page 7 “Abraham”) ദി ലയണ്‍ ഹാന്റ് ബുക്ക് റ്റു ദ ബൈബിളിനും ഏകദേശം ഇതേ അഭിപ്രായം തന്നെയാണുള്ളത്. (David Alexander and Pat Alexander (Ed): The Lion Hand Book to the Bible, (1973-Oxford) Page 152, 153) ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ അബ്രഹാം ബി.സി. 2300നടുത്ത് ജീവിച്ചുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് ‘ദി ഹച്ചിന്‍സണ്‍സ് ന്യൂസെന്റുറി എന്‍സൈക്ലോപീഡിയ‘ പറയുന്നു. (The Hutchinson New Century Encyclopaedia’ (1995-Electronic Edition) “Abraham”). ബി.സി. 2000ത്തിനും 2300നു മിടയിലായിരിക്കണം അബ്രഹാമിന്റെ കാലമെന്നാണ് പ്രസിദ്ധമായ കോളിന്‍ ജെം ഡിക്ഷ്ണറി ഓഫ് ദി ബൈബിളിന്റെയും പക്ഷം (Rev: James L. Dow, Collins Gem Dictionary of the Bible (1985-Britain) “Abraham” Page 18)ബാബിലോണിലെ ഹമുറബി (ക്രി:മു: 1728-1686)യുടെ സമകാലീനനായിരുന്നു അബ്രഹാമെന്ന അഭിപ്രായവും കി: മു: 1500ന് അടുപ്പിച്ചാണ്അബ്രഹാമിന്റെ കാലമെന്ന മക്കെന്‍സിയുടെ അഭിപ്രായവും ഡോ. ബാബുപോള്‍ തന്റെ വേദശബ്ദ രത്‌നാകരത്തില്‍ ഉദ്ധരിക്കുന്നുണ്ട് (പുറം 50). എന്നാല്‍ ആധുനിക ഉല്‍ഖനന ഗവേഷണങ്ങള്‍ അബ്രഹാമിന്റെ കാലത്തെപുറകോട്ട് കൊണ്ടുപോകുന്നുവെന്നും ബി.സി. 2300നോടടുത്തായിരിക്കണം അദ്ദേഹം ജീവിച്ചിരുന്നതെന്നാണ് ഉല്‍ഖനന രേഖകള്‍ നല്‍കുന്ന തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും നിരവധി ഗവേഷകന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. (Chain Bermant and Michael Weitzman: Ebla: A Revelation in Archeology (Great Britain 1979) Page 6-184 & Howard La Fay: “Ebla: Splender of an Unknown Empire” National Geographic Magazine, December 1978) ചുരുക്കത്തില്‍, ക്രിസ്തുവിന് 1500വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന വ്യക്തിയാണ് അബ്രഹാം എന്ന പുരാതനഗ്രന്ഥകര്‍ത്താക്കളുടെ അഭിപ്രായത്തിന് വിരുദ്ധമായി ബി.സി. 2300നടുത്ത കാലത്തായിരിക്കണം അദ്ദേഹം ജീവിച്ചിരുന്നതെന്ന നിഗമനത്തിലെത്താനാണ് ആധുനിക ഉല്‍ഖനന ഗവേഷണങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നത്.
ഈജിപ്്തിലെ രാജവംശ ചരിത്രവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ആറുമുതല്‍ പന്ത്രണ്ടുവരെ രാജവംശങ്ങളുടെ കാലങ്ങള്‍ക്കിടയിലായിരിക്കണം അബ്രഹാമിന്റെ ജീവിതെമന്നാണ് മനസ്സിലാകുന്നത്. ആധുനിക ഗവേഷകന്മാരുടെ അഭിപ്രായം പരിഗണിച്ചാല്‍ ആറാം രാജവംശത്തിന്റെ കാലത്തായിരിക്കണം (ബി.സി. 2300) അബ്രഹാം ജീവിച്ചിരുന്നത്. അങ്ങനെയെങ്കില്‍ പുരാതന രാജത്വ (Old Kingdom)കാലത്തായിരിക്കും അദ്ദേഹത്തിന്റെ ജീവിതം. ഇനി പന്ത്രണ്ടാം രാജവംശത്തിന്റെ കാലത്താണ് അബ്രഹാം ജീവി ച്ചിരുന്നതെന്ന പഴയ അഭിപ്രായം പരിഗണിച്ചാലും മധ്യരാജത്വ (Middle Kingdom) കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് മാത്രമെ വരികയുള്ളൂ. ഈജിപ്തിലെ രാജാക്കന്മാരെ ഫറോവയെന്ന് വിളിക്കാനാരംഭിച്ചത് പുതിയ രാജത്വകാലത്ത് പതിനെട്ടാം രാജവംശത്തിന്റെ സമയത്താണെന്ന് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. പിന്നെയെങ്ങനെയാണ് അബ്രഹാമിന്റെ കാലത്തെ ഈജിപ്തിലെ രാജാവിനെ ഫറോവയെന്ന് വിളിക്കുക? അബ്രഹാമിന് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് നിലവില്‍വന്ന ഫറോവയെന്ന അഭിസംബോധന രീതി അദ്ദേഹത്തിന്റെ കാലത്ത് എങ്ങനെയാണ് ഉപയോഗിക്കപ്പെടുക? ഫറോവമാരുടെ കഥ പറയുമ്പോള്‍ ബൈബിള്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ലെന്ന വസ്തുതയാണ് നമുക്ക് ഇവിടെ ബോധ്യപ്പെടുന്നത്.
യോസഫിന്റെ ചരിത്രവിവരണത്തിലും ഇതേ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. യോസഫിന്റെ ഈജിപ്തിലേക്കുള്ള വരവ് എന്നായിരുന്നു? ബൈബിളിലെ സംഭവ വിവരണങ്ങളുടെ വെളിച്ചത്തില്‍ ഹിക് സോസ് വംശത്തിന്റെ ഭരണകാലത്തായിരിക്കണം ഇത് നടന്നതെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ആരാണ് ഹിക്‌സോസ് വംശം? ഡോ. ഡി.ബാബുപോള്‍ എഴുതുന്നു: ‘ക്രി. മു. 1720-1550 കാലത്ത് ഈജിപ്ത് ഭരിച്ചിരുന്നത് ഹിക്‌സോസ് വംശത്തിലെ ഫറോവമാരായിരുന്നു. ഇവര്‍ ഏഷ്യാ വന്‍കരയില്‍ നിന്നു വന്ന് കാലക്രമത്തില്‍ ഭരണാധികാരികളായിത്തീര്‍ന്നവരാണ്. ആദ്യകാലത്ത് നിലവിലുള്ള ഭരണയന്ത്രം തന്നെ ഉപയോഗപ്പെടുത്തിയെങ്കിലും പിന്നെപ്പിന്നെ കൂടുതലായി സെമിറ്റിക് വംശജരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാന്‍
തുടങ്ങി” (വേദശബ്ദരത്‌നാകരം പുറം 272).
ഹിക് സോസ് വംശക്കാരുടെ ഭരണകാലത്താണ് യോസഫിന്റെ ഈജിപ്തിലേക്കുള്ള പ്രവേശനമുണ്ടായതെന്ന ഡോ. ഡി.ബാബുപോളിന്റെ അഭിപ്രായം തന്നെയാണ് നെല്‍സണ്‍സ് ഇല്ലസ്‌ട്രേറ്റഡ് ബൈബിള്‍ ഡിക്ഷ്ണറിയും (Nelsons Illustrated Bible Dictionary “Egypt” Page 324) വില്യം നീല്‍സ് വണ്‍ വാള്യം ബൈബിള്‍ കമെന്ററിയും (Willian Neil’s One Volume Bible Commentary “Genesis: The Story of Joseph” Page 63) ദി ന്യൂ ജെംറാം ബിബ്ലിക്കല്‍ കമന്ററിയുമെല്ലാം (The New Jerome Biblical Commentary Page 37) മുന്നോട്ടുവെക്കുന്നത്. ഹിക്‌സോസ് വംശജരുടെ ഭരണകാലത്താണ് യോസഫിന്റെ ഈജിപ്ത് ആഗമനമുണ്ടായതെന്ന കാര്യത്തില്‍ പ്രമുഖരായ ബൈബിള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമൊന്നുമില്ലെന്നര്‍ത്ഥം.
ഹിക്‌സോസ് വംശം ഏതുകാലത്താണ് ഈജിപ്ത് ഭരിച്ചിരുന്നതെന്ന് നടേസൂചിപ്പിച്ചുവല്ലോ. ക്രി.മു. 1720-1550ആണ് ഹിക്‌സോസ് വംശത്തിന്റെ കാലം. ഈജിപ്തിലെ മധ്യരാജത്വകാല (Middle Kingdom) മാണിത്. ഇക്കാലത്താണ് ഈജിപ്തിലേക്കുള്ള യോസഫിന്റെ ആഗമനമുണ്ടായത്. പതിനഞ്ചാം രാജവംശത്തിന്റെ കാലത്തായിരിക്കണം ഇത് സംഭവിച്ചിരിക്കുകയെന്നാണ് പണ്ഡിതാഭിപ്രായം. ഫറോവയെന്ന അഭിസംബോധനാ രീതി പുതിയ രാജവംശകാലത്താണല്ലോ ആരംഭിച്ചത്. യോസഫിന്റെ കാലത്തെ രാജാവിനെ ഫറോവയെന്ന് ബൈബിള്‍ വിളിച്ചിരിക്കുന്നതും അബദ്ധമാണെന്നര്‍ത്ഥം.
അബ്രഹാമിന്റെയും യോസഫിന്റെയും കാലത്തെ ഈജിപ്ഷ്യന്‍ ചക്രവര്‍ത്തിമാരെ ഫറോവമാരെന്ന് ബൈബിള്‍ അഭിസംബോധന ചെയ്യുവാനുള്ള കാരണമെന്താണ്? മോശെ പ്രവാചകന്ന് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ബൈബിള്‍ പഴയ നിയമത്തിലെ പുസ്തകങ്ങളില്‍ മിക്കതും എഴുതപ്പെടുന്നത്. വിവിധ ഗ്രന്ഥകാരന്മാരുടെ രചനകളാണല്ലോ അവയിലുള്ളത്. അബ്രഹാമിന്റെയും യോസഫിന്റെയുമെല്ലാം കഥ ബൈബിളില്‍ എഴുതപ്പെട്ട കാലത്ത് ഈജിപ്തിലെ രാജാക്കന്മാരെ വിളിച്ചിരുന്നത് ഫറോവമാരെന്നായിരുന്നിരിക്കണം. ഈ പ്രയോഗത്തില്‍ നിന്ന് ഈജിപ്തില്‍ എക്കാലത്തും രാജാക്കന്മാരെ ഫറോവമാരെന്നായിരിക്കണം വിളിച്ചതെന്ന നിഗമനത്തിലെത്തിയ ഗ്രന്ഥകാരന്മാരുടെ സൂക്ഷ്മതക്കുറവുകൊണ്ട് സംഭവിച്ച അബദ്ധമാണിത്. ഈജിപ്തിന്റെ പുരാതന ചരിത്രമോ ഫറോവയെന്ന പദത്തിന്റെ വ്യുല്‍പത്തിയോ അറിയാത്ത ഗ്രന്ഥകാരന്മാര്‍ക്ക് സംഭവിച്ച സ്വാഭാവികമായ ഒരു കൈപ്പിഴ മാത്രമാണിത്. ഈജിപ്ഷ്യന്‍ പുരാവിജ്ഞാനീയത്തിന്റെ വളര്‍ച്ചയാണ് ഇതൊരു അബദ്ധമാണെന്ന് നമുക്ക് വ്യക്തമാക്കിത്തരികയും ബൈബിള്‍ രചയിതാക്കള്‍ക്ക് ഇതേപോലെയുള്ള നിരവധി അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന വസ്തുത വെളിച്ചത്തുകൊണ്ടുവരികയും ചെയ്തത്.
ഫറോവയുടെ ചരിത്രവിവരണവുമായി ബന്ധപ്പെട്ട് ബൈബിള്‍ സൂക്ഷ്മത പാലിക്കുന്നില്ലെന്ന വസ്തുത ആ പേര് ഉപയോഗിച്ചതിലുള്ള അബദ്ധം തന്നെസുതരാം വ്യക്തമാക്കുന്നുണ്ട്. ഖുര്‍ആനില്‍ വിവരിച്ചിട്ടുള്ള ഫറോവാ–ഹാമാന്‍ കഥ ബൈബിളിലില്ലെന്ന ഏക കാരണത്താല്‍ നിഷേധിക്കുന്നതിന് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് ഇതില്‍ നിന്നുതന്നെ ശരിക്കുംവ്യക്തമാണ്. ഫറോവമാരെക്കുറിച്ച് ബൈബിള്‍ കൃത്യവും സൂക്ഷ്മവും കളങ്കരഹിതവുമായ ചരിത്രം പ്രദാനം ചെയ്യുന്നുവെങ്കില്‍ മാത്രമെ അതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഖുര്‍ആനിലെ ഫറോവാ–ഹാമാന്‍ കഥയെവിലയിരുത്താവൂ. ഫറോവയെന്ന പദത്തിന്റെ ഉപയോഗത്തില്‍പോലും കൃത്യതയില്ലാത്ത ബൈബിളിനെ ഇക്കാര്യത്തില്‍ ഒരു മാനദണ്ഡമാക്കുവാനേ പറ്റില്ല. മോശയ്ക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് എഴുതപ്പെട്ടതിനാല്‍ ഫറോവയെന്ന നാമം പ്രയോഗിക്കുന്നതില്‍ ഇത്തരമൊരു അബദ്ധമുണ്ടായെങ്കില്‍ ഇതേ കാരണത്താല്‍ ഫറോവയുടെ മന്ത്രിയുമായി ബന്ധപ്പെട്ട ഒരു കഥ വിട്ടുപോയിരിക്കുവാനുള്ള സാധ്യതയും നിഷേധിക്കുവാനാവില്ലല്ലോ.
ഖുര്‍ആനാകട്ടെ, അതിലെ മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ ഫറോവയുടെ നാമപ്രയോഗത്തിലും സംഭവവിവരണങ്ങളിലുമെല്ലാം തികഞ്ഞ സൂക്ഷ്മത പുലര്‍ത്തിക്കൊണ്ട് അതിന്റെ ദൈവികത വെളിപ്പെടുത്തുന്നത് കാണാന്‍ കഴിയും. അത്ഭുതകരമാണ് ഇക്കാര്യത്തില്‍ ഖുര്‍ആന്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും കൃത്യതയുമെന്നതാണ് വസ്തുത. ബൈബിളിലെ ഫറോവയെന്ന ശബ്ദത്തിന് തത്തുല്യമാണ് ഖുര്‍ആനിലെ ഫിര്‍ഔന്‍. അബ്രഹാമിന്റെയോ യോസഫിന്റെയോ കാലത്തെ രാജാവിനെക്കുറിച്ച് ഖുര്‍ആനിലൊരിടത്തും ഫിര്‍ഔന്‍ എന്ന് പ്രയോഗിക്കുന്നില്ല. യൂസുഫ് നബി (അ)യുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്നയാളെ ഖുര്‍ആന്‍ വിളിക്കുന്നത് ‘മലിക്ക്‘ എന്നാണ്
(ഉദാ: 12:43-54, 12:72-76).
‘മലിക്ക്‘ എന്നാല്‍ രാജാവ് എന്നര്‍ത്ഥം. യോസഫിന്റെ കാലത്തെ ഭരണാധികാരിയെ കേവലം രാജാവ് എന്ന് വിളിക്കുന്ന ഖുര്‍ആന്‍ മോശയുടെ കാലത്തെ ചക്രവര്‍ത്തിയെ ഫിര്‍ഔന്‍ എന്നുതന്നെ വിളിക്കുന്നുണ്ട്. മോശയുടെ ചരിത്രവുമായി ബന്ധപ്പെടുത്തി ഫിര്‍ഔനിന്റെ നാമം നിരവധിതവണ ഖുര്‍ആനില്‍ കാണാം.
(ഉദാ: 7:104-137, 8:52-54, 10:75-90, 20:24-78, 26:10-66, 28:3-42, 24-46, 43:46-85, 51:38-40, 79:17-25).
പുതിയ രാജത്വകാലത്താണ് ഫറോവയെന്ന അഭിസംബോധനാ രീതിയുണ്ടായെതന്ന് നടേ സൂചിപ്പിച്ചുവല്ലോ. ബി.സി. 1552- 1069 ആണ്പുതിയ രാജത്വകാലം. ക്രിസ്തുവിന് മുമ്പ് പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബി.സി. 1352നും 1348നും ഇടക്കായിരിക്കണം രാജാക്കന്മാരെ ഫറോവയെന്ന് അഭിസംബോധന ചെയ്യുന്ന രീതിയുടെ തുടക്കമെന്നാണ് പണ്ഡിതാഭിപ്രായം. ബി.സി. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് മോശ ജനിച്ചതെന്നാണ് കരുതപ്പെടുന്നത്. ഫറോവയെന്ന അഭിസംബോധനാ രീതി പ്രചുരപ്രചാരം സിദ്ധിച്ച കാലത്താണ് മോശയുടെ ജനനവും ദൗത്യവുമെല്ലാം ഉണ്ടായതെന്നര്‍ത്ഥം. മോശയുടെ പ്രബോധനകാലത്തെ രാജാവിനെ ഫിര്‍ഔന്‍ എന്ന് സംബോധന ചെയ്തിരുന്ന ഖുര്‍ആനിക രീതി പൂര്‍ണ മായും ശരിയായ ചരിത്രവും പുരാവസ്തുശാസ്ത്രവുമായി എല്ലാ നിലയ്ക്കും യോജിക്കുന്നതാണെന്ന വസ്തുത അതിന്റെ ദൈവികതയ്ക്കുള്ള തെളിവ് കൂടിയാണ്.
ഫറോവയെക്കുറിച്ച പരാമര്‍ശങ്ങളുടെ കാര്യത്തില്‍ ഖുര്‍ആന്‍ കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തുന്നുവെന്നും ബൈബിള്‍ പല അബദ്ധങ്ങളും വരുത്തുന്നുണ്ടെന്നുമുള്ള വസ്തുതകള്‍ നാം മനസ്സിലാക്കി. ചരിത്രകഥനങ്ങളുടെ വിഷയത്തില്‍ ഖുര്‍ആന്‍ വെച്ചുപുലര്‍ത്തുന്ന കൃത്യതയ്ക്ക് കാരണം അതിന്റെ ദൈവികതയാണെന്ന വസ്തുത അല്‍പം ചിന്തിച്ചാല്‍ തന്നെ ബോധ്യപ്പെടും. ബൈബിളല്ലാത്ത മറ്റൊരു സ്രോതസ്സും പുരാതന ചരിത്രത്തിന്റെ കാര്യത്തില്‍ നിലവിലില്ലാതിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിക വചനങ്ങള്‍ അബദ്ധങ്ങളില്‍ നിന്ന് പൂര്‍ണമായി മുക്തമാണെന്ന വസ്തുത അതിന്റെ ദൈവികതയല്ലാതെ മറ്റെന്താണ് വ്യക്തമാക്കുന്നത്? ബൈബിളില്‍ അബദ്ധങ്ങള്‍ പരാമര്‍ശിക്കപ്പെട്ട അതേ ചരിത്രം തന്നെ കൈകാര്യം ചെയ്യുമ്പോഴും ഖുര്‍ആനില്‍ അതേ അബദ്ധം ആവര്‍ത്തിക്കപ്പെടുന്നില്ലെന്ന വസ്തുത പൗരാണിക സംഭവങ്ങളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാണ് അതെന്ന് വ്യക്തമാക്കുന്നു.
ഫറോവയുടെ ചരിത്ര കഥനത്തിന്റെ കാര്യത്തില്‍ പല സ്ഥലത്തും അബദ്ധങ്ങള്‍ പറ്റിയിട്ടുള്ള ബൈബിളില്‍ പരാമര്‍ശിക്കുന്നില്ലെന്ന കാരണത്താല്‍ പ്രസ്തുത കഥനത്തില്‍ പൂര്‍ണമായി കൃത്യത പുലര്‍ത്തുന്ന ഗ്രന്ഥമായ ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഫറോവാ–ഹാമാന്‍ കഥ മുഹമ്മദ് നബിക്കുണ്ടായ ആശയക്കുഴപ്പത്തില്‍ നിന്നുണ്ടായ കെട്ടുകഥയാണെന്ന് വാദിക്കുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാലും വിവരക്കേടാണ്.
രണ്ട്) എസ്‌തേറിന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അഹശ്വറോശ് രാജാവിന്റെ കീഴിലുള്ള ഹാമാന്‍ എന്ന പ്രഭുവിന്റെ കഥയും ഫറോവയുടെ കഥയും കൂടിക്കുഴഞ്ഞതു മൂലമാണ് ഖുര്‍ആനില്‍ ഫറോവാ–ഹാമാന്‍ കഥയുണ്ടായത്.
ഖുര്‍ആനില്‍ ചരിത്രാബദ്ധമുണ്ടെന്ന് വരുത്തുവാന്‍വേണ്ടി വിമര്‍ശകന്മാര്‍ ഇവിടെ അവലംബമാക്കിയിരിക്കുന്നത് ബൈബിള്‍ പഴയനിയമത്തിലെ എസ്‌തേറിന്റെ പുസ്തകത്തെയാണ്. എസ്‌തേറിന്റെ പുസ്തകം മൂന്ന് മുതല്‍ ഏഴുവരെ അധ്യായങ്ങളില്‍ അഹശ്വറോശ് രാജാവിന്റെ പ്രഭുവായ ഹാമാനെക്കുറിച്ച് പറയുന്നുണ്ടെന്നത് ശരിയാണ്. എസ്‌തേറിന്റെ പുസ്തകത്തിലെ ഹാമാന്‍ ചരിത്രപുരുഷനും ഖുര്‍ആനിലെ ഹാമാന്‍ കെട്ടുകഥയുമാണെന്ന വാദത്തിന് എന്ത് അടിത്തറയാണുള്ളത്?
ഖുര്‍ആനിനേക്കാള്‍ ആധികാരികമാണ് എസ്‌തേറിന്റെ പുസ്തകമെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഈ വാദത്തിന് അല്‍പം പ്രസക്തിയുണ്ടെന്നെങ്കിലും പറയാമായിരുന്നു. എന്നാല്‍ എസ്‌തേറിന്റെ പുസ്തകത്തിന്റെ അവസ്ഥയെന്താണ്? യഹൂദരും ക്രൈസ്തവരുമായ പലപണ്ഡിതന്മാരും ഈ പുസ്തകം ആധികാരികമല്ലെന്ന് പ്രഖ്യാപിക്കുകയും വേദ പുസ്തകത്തിന്റെ ഭാഗമല്ലെന്ന് വാദിക്കുകയും ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം.
റവ. എ.സി. ക്ലെയ്റ്റണ്‍ എഴുതുന്നത് കാണുക: ”യഹൂദന്മാരിലും ക്രിസ്ത്യാനികളിലും ചിലര്‍ ഈ പുസ്തകത്തില്‍ ആദ്ധ്യാത്മിക ഉപദേശങ്ങള്‍ കുറവായിരിക്കുന്നുവെന്നും ഇതില്‍ യഹോവ എന്നോ ദൈവം എന്നോ ഉള്ളനാമം ഒരു പ്രാവശ്യംപോലും കാണുന്നില്ലെന്നുമുള്ള കാരണത്താല്‍ ഇത് ഒരു കഥയാണെന്ന് വിചാരിച്ച് ഇതിനെ വേദപുസ്തകത്തില്‍ ഉള്‍പ്പെടുത്താതിരിക്കുന്നു. എന്നാല്‍ മിക്കവാറും യഹൂദന്മാരും ക്രിസ്ത്യാനികളും അംഗീകരിച്ചിട്ടുണ്ട്” (ബൈബിള്‍ നിഘണ്ടു, പേജ് 83).
ഇക്കാര്യം അല്‍പംകൂടി വിശദമായി ഡോ. ഡി. ബാബുപോള്‍ തന്റെ വേദശബ്ദ രത്‌നാകരത്തില്‍ വിവരിക്കുന്നുണ്ട്. ”എസ്‌തേറിന്റെ കഥ ബൈബിളിള്‍ ഉള്‍പ്പെടുത്തുന്നത് ദീര്‍ഘകാലം തര്‍ക്ക വിഷയമായിരുന്നു. ക്രി.പി.90ല്‍ ജാംനിയയില്‍ കൂടിയ സുനഹദോസാണ് യഹൂദന്മാരുടെ വേദഗ്രന്ഥത്തില്‍ –ക്രിസ്ത്യാനികള്‍ക്ക് പഴയ നിയമം– ഈ കഥയ്ക്ക് സ്ഥാനംഅനുവദിച്ചത്. ആദിമ ക്രൈസ്തവരുടെ ഇടയില്‍ എസ്‌തേറിന്റെ സ്വീകാര്യത തര്‍ക്കവിഷയമായി തുടര്‍ന്നു. 396ല്‍ ചേര്‍ന്ന കാര്‍ത്തേജ് സുനഹദോസാണ് ഇത് ബൈബിളില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിച്ചത്. 367ല്‍ അത്താനാഷ്യോസ് തയ്യാറാക്കിയ പട്ടികയില്‍ ഡ്യൂട്രോ കാനോനിക്കല്‍ എന്നായിരുന്നു സ്ഥാനം. മെലിറ്റോ, ടിയോഡോര്‍, അംഫിലോക്കിയൂസ്, നാസിയാന്‍സിലെ ഗ്രിഗോറിയോസ് ഇവരുടെയൊക്കെ അഭിപ്രായവും എസ്‌തേറിന്റെ കാനോനികതയ്ക്ക് അനുകൂലമായിരുന്നില്ല. ആറാം നൂറ്റാണ്ടില്‍ ഇത് തര്‍ക്കവിഷയമായിരുന്നുവെന്ന് ജൂനിനിയോസും രേഖപ്പെടുത്തിയിട്ടുണ്ട്. യഹൂദ പണ്ഡിതന്മാരുടെ എതിര്‍പ്പിന് കാരണം ഗ്രന്ഥത്തിന്റെ മതനിരപേക്ഷതയും വൈദേശിക സ്വഭാവവുമായിരുന്നു. 4:14,16 തുടങ്ങി ചുരുക്കം പരാമര്‍ശങ്ങള്‍ ഒഴിച്ചാല്‍ ദൈവം ഈ കൃതിയില്‍ ദൃശ്യനേയല്ല. പേര്‍ഷ്യന്‍ രാജാവിനെക്കുറിച്ച് 187 പരാമര്‍ശങ്ങളുണ്ട്. പൂരിം തിരുനാള്‍, മോശയുടെ ന്യായപ്രമാണത്തില്‍ ഇല്ലായിരുന്നു എന്നതിനാല്‍ 30 പ്രവാചകന്മാര്‍ ഉള്‍പ്പെടെ 85 മൂപ്പന്മാര്‍ ആ തിരുനാളില്‍ വായിക്കേണ്ടിയിരുന്ന ഈ കൃതിയെ അംഗീകരിക്കാന്‍ വിസമ്മതിച്ചുവെന്ന് മറ്റൊരിടത്തും കാണുന്നു” (വേദശബ്ദരത്‌നാകരം: പേജ് 156).
കത്തോലിക്കരുടെ ബൈബിള്‍ വിജ്ഞാനകോശം പറയുന്നതും ഇതുതന്നെ: ”ബി.സി. രണ്ടാം നൂറ്റാണ്ടു മുതല്‍ എ.ഡി. ഒന്നാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഖംമ്രാനിലെ എസീം സമൂഹം എസ്‌തേറിനെ ഹിബ്രുകാനനില്‍ ഉള്‍പ്പെടുത്തിയില്ല. പൂരിംതിരുനാള്‍ ദൈവസ്ഥാപിതമായതല്ലാത്തതിനാല്‍ യഹൂദ തിരുനാളുകളില്‍ ഒന്നായി അതിനെ അവര്‍ കണ്ടില്ല. അതുകൊണ്ടാവാം ഈ ഗ്രന്ഥത്തിന് അവര്‍ വലിയ പ്രാധാന്യം കൊടുക്കാതിരുന്നത്……….. ആദിമകാലങ്ങളില്‍ എസ്‌തേറിനകാനോനികം അല്ലെങ്കില്‍ പ്രാമാണിക
ഗ്രന്ഥമായി ക്രിസ്ത്യാനികളും കണ്ടിരുന്നില്ല. ഇതില്‍ വെളിവാകുന്ന കടുത്ത വര്‍ഗസ്‌നേഹവും സ്വജനപക്ഷപാതവും അതേസമയം വിജാതീയരോടുള്ള അസഹിഷ്ണുതയുമാകാം ഇതിന് കാരണം. പൗരസ്ത്യസഭകളില്‍ പ്രത്യേകിച്ച് സിറിയ, അനാതോളിയ തുടങ്ങിയ പ്രദേശങ്ങളിലെ സഭകള്‍ ഇതിന് കാനോനികത്വം കല്‍പിച്ചിരുന്നില്ല. സഭാ പിതാക്കന്മാരായ സാര്‍ദിസിലെ മെലിറ്റോ, കാപ്പതോച്ചിയായിലെ ഗ്രിഗറി നസിയാന്‍സണ്‍ (329-390), മെപ്‌സുവെസ്തയിലെ തിയഡോര്‍ (350?-420) തുടങ്ങിയവരൊക്കെ ഈ ഗ്രന്ഥത്തെ കാനോകിക ഗ്രന്ഥങ്ങളുടെ കൂടെ ഉള്‍പ്പെടുത്തിയിരുന്നില്ല. അത്തനേഷ്യസ് (295-373) ഇതിന്റെ കാനോനികത നിരസിച്ചുവെങ്കിലും യൂദിത്ത്, തോബിത്ത് തുടങ്ങിയ ഉത്തര കാനോനിക ഗ്രന്ഥങ്ങളുടെ കൂടെ ഇതിനെ ഉള്‍പ്പെടുത്തി. ഒറിജന്‍ (185?-254), എപ്പിഫാനോസ് (314-403), ജറുസലേമിലെ സിറില്‍ (386) തുടങ്ങിയ പിതാക്കന്മാര്‍ എസ്‌തേറിനെ കാനോനിക ഗ്രന്ഥമായി കണക്കാക്കി. ട്രുള്ളോ സിനഡില്‍ (എ.ഡി. 692) ഇതിനെ പ്രാമാണിക ഗ്രന്ഥമായി അംഗീകരിച്ചു” (ബൈബിള്‍ വിജ്ഞാനകോശം പേജ്172).
എസ്‌തേറിന്റെ പുസ്തകം തീരെ പ്രാമാണികമല്ലെന്നും ചരിത്രരേഖയായി എടുക്കാവുന്നതല്ലെന്നും എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയും വ്യക്തമാക്കുന്നുണ്ട്. (“Encyclopaedia Brittannica “Esthay”) എസ്‌തേറിന്റെ പുസ്തകത്തിലെ കഥകളെല്ലാം കേവലം കഥകള്‍ മാത്രമാണെന്നും അവയ്ക്ക് യാതൊരുവിധ ചരിത്രപരതയും അവകാശപ്പെടാനാകില്ലെന്നുമാണ് പല ആധുനിക ഗവേഷകന്മാരുടെയും പക്ഷമെന്ന വസ്തുത ദി ജ്യൂയിഷ് എന്‍സൈക്ലോപീഡിയയും സമ്മതിക്കുന്നു(The Jewish Encyclopaedia (1905) Vol. 5 Page 235-236)
തീരെ ചരിത്രപരത അവകാശപ്പെടാന്‍ കഴിയാത്ത എസ്‌തേറിന്റെ പുസ്തകത്തിലെ ഒരു കേവല പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആനിലെ ഫിര്‍ഔന്‍-ഹാമാന്‍ കഥയ്ക്ക് യാതൊരുവിധ അടിത്തറയുമില്ലെന്ന് പറയുന്നതെങ്ങനെ? യഥാര്‍ത്ഥത്തില്‍, എസ്‌തേറിന്റെ പുസ്തകത്തില്‍ പറയുന്ന ഹാമാനും ഖുര്‍ആനിലെ ഹാമാനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന വസ്തുത രണ്ട് ഗ്രന്ഥങ്ങളിലെയും ഹാമാനെക്കുറിച്ച പരാമര്‍ശങ്ങളുള്ള ഭാഗങ്ങള്‍ ഒരു ആവര്‍ത്തി വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. എന്നാല്‍ ബൈബിളില്‍ നിന്ന് പകര്‍ത്തിയെഴുതിയുണ്ടാക്കിയതാണ് ഖുര്‍ആനെന്ന് വരുത്താന്‍വേണ്ടി ഗവേഷണങ്ങളിലേര്‍പ്പെടുന്നവര്‍ പലപ്പോഴും ഇക്കാര്യം വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നുവെന്നതാണ് വാസ്തവം. എസ്‌തേറിന്റെ പുസ്തകമാകുന്ന മാനദണ്ഡത്തിന്റെ വെളിച്ചത്തില്‍ മാത്രമെ ഹാമാനെപ്പറ്റി മനസ്സിലാകൂയെന്ന് വാശി പിടിക്കുന്നവര്‍ ആ പുസ്തകം എത്രത്തോളം വസ്തുനിഷ്ഠവും സത്യസന്ധവും ചരിത്രപരവുമാണെന്ന് പരിശോധിക്കുവാന്‍ മിനക്കെടാറില്ല. പ്രസ്തുത പരിശോധന നടക്കുമ്പോള്‍ മാത്രമെ തങ്ങള്‍ മാനദണ്ഡമായുപയോഗിക്കുന്നത് തീരെ മാനദണ്ഡമാക്കുവാന്‍ കൊള്ളാത്ത ഗ്രന്ഥമാണെന്ന വസ്തുത ബോധ്യപ്പെടുകയുള്ളൂ.
ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്ന ഫിര്‍ഔന്‍-ഹാമാന്‍ കഥയ്ക്ക് ബൈബിളിലെ ഏതെങ്കിലും കഥകളുമായി പ്രത്യക്ഷമോ പരോക്ഷമോ ആയയാതൊരുവിധ ബന്ധവുമില്ലെന്ന വസ്തുത നടേ സൂചിപ്പിച്ചകാര്യങ്ങളില്‍ നിന്ന് നാം മനസ്സിലാക്കി. ഇനി പ്രസ്തുത കഥയ്ക്ക് ഏതെങ്കിലും അര്‍ത്ഥത്തിലുള്ള ചരിത്രപരത അവകാശപ്പെടാനാകുമോയെന്നാണ് പരിശോധിക്കപ്പെടേണ്ടത്. ഫറോവയും ഹാമാനുമുള്‍പ്പെടുന്ന ഖുര്‍ആനിക കഥയ്ക്ക് ഉപോല്‍ബലകമായി ബൈബിളല്ലാത്ത മറ്റുവല്ല സ്രോതസ്സുകളും വല്ല തെളിവുകളും നല്‍കുന്നുണ്ടോ? നാം പരിശോധിക്കുക.
ഫറോവ–ഹാമാന്‍ കഥയുമായി ബന്ധപ്പെടുത്തി ഖുര്‍ആന്‍ പറയുന്ന കാര്യങ്ങളെ ഇങ്ങനെ വ്യവഛേദിച്ചെഴുതാം.
(1) ഫറോവ ദൈവമാണെന്ന് അവകാശപ്പെട്ടിരുന്നു.
(2) ഫറോവ ആകാശത്തേക്ക് കയറിപ്പോകാന്‍ ശ്രമിച്ചിരുന്നു.
(3) ഹാമാന്‍ ഫറോവയുടെ ഒരു ഉദ്യോഗസ്ഥനായിരുന്നു.
(4) ഫറോവ ഹാമാനോട് കളിമണ്ണുകൊണ്ട് ചുട്ടെടുത്ത ഇഷ്ടികയുപയോഗിച്ച് ഒരു ഗോപുരം നിര്‍മ്മിക്കുവാനാവശ്യപ്പെട്ടിരുന്നു.
ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഫറോവയുമായി ബന്ധപ്പെട്ട കഥകള്‍ പരിശോധിക്കാന്‍ ഇവയല്ലാത്ത മറ്റുവല്ല സ്രോതസ്സുകളും നമുക്ക് ലഭ്യമാണോ? ഈ ചോദ്യത്തിന് പത്തൊന്‍പതാം നൂറ്റാണ്ടുവരെ നല്‍കപ്പെട്ടിരുന്ന ഉത്തരം ”ഇല്ല”യെന്നായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. പുരാതന ഈജിപ്തിനെക്കുറിച്ച പഠനശാഖ(Egyptology) ഇന്ന് ഏറെ പുരോഗമിച്ചിട്ടുണ്ട്. പുരാതന ഈജിപ്തില്‍ നിലനിന്നിരുന്ന ചിത്രലിപി(Hieroglyph)കള്‍ വായിക്കുവാന്‍ കഴിഞ്ഞതുമൂലം ഈജിപ്‌തോളജി കഴിഞ്ഞ രണ്ട് ശതാബ്ദത്തിനുള്ളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച നേടി. ഫറോവമാരെയും ഹിക്‌സോസുകാരെയുമെല്ലാം കുറിച്ച് ബൈബിളിലോ ഖുര്‍ആനിലോ ഇല്ലാത്ത പല അറിവുകളും ചിത്രലിപിയുടെ വായനമൂലം നമുക്ക് ലഭിച്ചു. ഈജിപ്തുകാരെയും ഫറോവമാരെയും കുറിച്ച് വിജ്ഞാനകോശങ്ങളില്‍ നിന്ന് നടേ ഉദ്ധരിച്ച പല അറിവുകളും ഈവായനമൂലം ലഭിച്ചവയാണ്. ഹിരോഗ്ലിഫ് ലിപികളുടെ വായനയുടെ ചരിത്രം വിവരിക്കുന്നിടത്ത് എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക പറയുന്നവരികള്‍ ശ്രദ്ധേയമാണ്. ”1799ല്‍ നടന്ന റോസറ്റാ സ്‌റ്റോണിന്റെ (Rosetta Stone) കണ്ടെത്തലാണ് ആ രഹസ്യം തുറക്കുവാനുള്ള അവസാനത്തെ താക്കോല്‍ നമുക്ക് തന്നത്. മൂന്നുതരം വ്യത്യസ്ത എഴുത്തുരേഖകളുണ്ടായിരുന്നു പ്രസ്തുത ശിലയില്‍; ഹീരോഗ്ലിഫിക്, ഡെമോട്രിക്, ഗ്രീക്ക് രേഖകള്‍. ഈ മൂന്ന് രേഖകളും സമാനമാണെന്ന ഗ്രീക്ക് രേഖയിലെ പ്രഖ്യാപനമാണ് ഇത് പരിഭാഷപ്പെടുത്തുന്ന കാര്യത്തിലെ ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ക്ക് കാരണമായത്….
എ.ഐ.സില്‍വെക്ര ഡി–സാസിയെന്ന ഫ്രഞ്ച് പണ്ഡിതനും ജെ.ഡി. അക്കര്‍ബാദ് എന്ന സ്വീഡിഷ് നയതന്ത്രജ്ഞനും ഡെമോട്രിക് മൂലത്തിലെ നിരവധി നാമങ്ങള്‍ മനസ്സിലാക്കുന്നതില്‍ വിജയിച്ചു. ഏതാനും ചിഹ്‌നങ്ങളുടെ സ്വരമൂല്യം കൃത്യമായി നിശ്ചയിക്കുവാനും അക്കര്‍ബാദിന് കഴിഞ്ഞു. തോമസ് യങ്ങ് എന്ന ഇംഗ്ലീഷുകാരന്‍ അഞ്ച് ഹീരോഗ്ലിഫുകളെ കൃത്യമായി മനസ്സിലാക്കുകയും ചെയ്തു.
മറ്റൊരു ഫ്രഞ്ചുകാരനായ ജീന്‍-ഫ്രാന്‍തോയിസ് ചാം പോളിയന്‍ പ്രസ്തുത ശിലാലിഖിതം പൂര്‍ണമായി വായിക്കുന്നതില്‍ വിജയിച്ചു. ഭാഷകളുടെ സ്വാഭാവിക സൗകര്യത്തിലേക്ക് അദ്ദേഹം ഈ ശിലാലിഖിതത്തെ കൊണ്ടുവന്നു. (തന്റെ പതിനാറാമത്തെ വയസില്‍തന്നെ ഗ്രീക്കിനും ലാറ്റിനിനോടുമൊപ്പം ആറ് പൗരാണിക പൗരസ്ത്യ ഭാഷകളില്‍ നൈപുണ്യം നേടിയ വ്യക്തിയാണ് ഇദ്ദേഹം). ഓരോ ചിഹ്‌നവും മറ്റ് ചിഹ്‌നങ്ങളുമായി താരതമ്യം ചെയ്ത് ഹീരോഗ്ലിഫുകളുടെ സ്വരമൂല്യം നിര്‍ണയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചാംപോളിയന്റെ കണ്ടെത്തലുകളെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയുമാണ് പിന്നീട് നടന്ന ഗവേഷണങ്ങള്‍ ചെയ്തത്.”(Encyclopaedia Brittanica Online-“Heiroglyphs”)
പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാത്രമാണ് ആധുനിക മനുഷ്യര്‍ക്ക് പൗരാണിക ഈജിപ്തുകാരെക്കുറിച്ച് വേദഗ്രന്ഥങ്ങളില്‍ നിന്നല്ലാത്ത അറിവുകള്‍ ലഭിക്കുന്നതെന്ന് നാം മനസ്സിലാക്കി. ഈ അറിവുകള്‍ ഇവ്വിഷയകമായ ഖുര്‍ആനിക പരാമര്‍ശങ്ങളെ അനുകൂലിക്കുകയാണോ അതല്ല നിഷേധിക്കുകയാണോ ചെയ്യുന്നതെന്ന അന്വേഷണത്തിന് ഏറെപ്രസക്തിയുണ്ട്. ഹീരോഗ്ലിഫ് ലിപിയുടെ വായനയില്‍ നിന്ന് നമുക്ക് ലഭിക്കുന്ന അറിവുകള്‍ ഖുര്‍ആനിക പരാമര്‍ശങ്ങളുമായി യോജിക്കുന്നുവെന്നുവന്നാല്‍ ഖുര്‍ആന്‍ നല്‍കുന്ന വിജ്ഞാനം പ്രമാദമുക്തമാണെന്ന വസ്തുതയാണ് അതുമൂലം നമുക്ക് മനസ്സിലാക്കാനാവുക. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാത്രം ആധുനിക മനുഷ്യന്‍ മനസ്സിലാക്കിയ കാര്യങ്ങളുമായി പൊരുത്തപ്പെടുന്ന പരാമര്‍ശങ്ങള്‍ ഏഴാം നൂറ്റാണ്ടില്‍ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തിലുണ്ടാവുകയെന്നത് അതിന്റെ ദൈവികതയല്ലാതെ മറ്റെന്താണ് വെളിപ്പെടുത്തുന്നത്?
ഫിര്‍ഔന്‍-ഹാമാന്‍ കഥയുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ട കാര്യങ്ങളെ സംഗ്രഹിച്ച് നേരത്തെ പരാമര്‍ശിച്ച നാല് കാര്യങ്ങളിലേക്ക് ഈജിപ്‌റ്റോളജിയില്‍ നടന്ന ഗവേഷണ പഠനങ്ങള്‍ എന്തെങ്കിലും വെളിച്ചം പകരുന്നുണ്ടോയെന്ന് നാം പരിശോധിക്കുക.
(1) ദൈവമാണെന്ന ഫറോവയുടെ അവകാശവാദം: ബൈബിളില്‍ അബ്രഹാമിന്റെയും യോസഫിന്റെയും മോശയുടെയുമെല്ലാം കാലത്ത് ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജാക്കന്മാരെ ഫറോവയെന്ന് വിളിച്ചിരിക്കുന്നുവെന്നും ഇത് ചരിത്രപരമായി നോക്കിയാല്‍ അബദ്ധമാണെന്നും മൂസാ (അ)യുടെ കാലത്തെ ഈജിപ്ഷ്യന്‍ ചക്രവര്‍ത്തിയെ മാത്രം ഫിര്‍ഔനെന്ന് വിളിച്ച ഖുര്‍ആനിക രീതിയാണ് സൂക്ഷ്മവും കൃത്യവുമായതെന്നും നടേ നാം മനസ്സിലാക്കി. മോശയുടെ കാലത്ത് ജീവിച്ചിരുന്ന ഫറോവ താന്‍ ദൈവമാണെന്ന് അവകാശപ്പെട്ടിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
”ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്മാരേ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല” (വി.ഖു. 28:3).
”അങ്ങനെ അവന്‍ (തന്റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ട് വിളംബരം ചെയ്തു. ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്നവന്‍ പറഞ്ഞു” (വി.ഖു. 79:23,24).
ഈജിപ്‌റ്റോളജിയുടെ രംഗത്ത് നടന്ന പുതിയ ഗവേഷണങ്ങള്‍ ഈ പരാമര്‍ശങ്ങളുടെ സത്യതയ്ക്ക് സാക്ഷ്യം നില്‍ക്കുന്നു. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക എഴുതുന്നത് കാണുക: ”ആകാശദൈവമായ ഹോറസിന്റെയും സൂര്യദൈവങ്ങളായ റേ, ആമോന്‍, ആറ്റോണ്‍ എന്നിവരോടുമൊപ്പം വ്യവഹരിക്കപ്പെട്ടുപോന്ന തങ്ങളുടെ രാജാവായ ഫറോവ ഒരുദൈവമാണെന്നായിരുന്നു ഈജിപ്തുകാര്‍ വിശ്വസിച്ചത്. ഫറോവ മരണപ്പെട്ടാലും അയാളുടെ ദിവ്യമായ കഴിവുകള്‍ നിലനില്‍ക്കുമെന്നും അത് മരണത്തിന്റെ ദൈവവും ഹോറസിന്റെ പിതാവുമായ ഹോസിറസിലൂടെ തന്റെ പുത്രനും പുതിയ ഫറോവയുമായ വ്യക്തിയിലേക്ക് സന്നിവേശിക്കുമെന്നുമായിരുന്നു അവരുടെ വിശ്വാസം.
ഫറോവയുടെ ദിവ്യത്വം വഴിയാണ് അയാള്‍ക്ക് മാന്ത്രികമായ കഴിവുകളുണ്ടായതെന്നും അവര്‍ വിശ്വസിച്ചു. അയാളുടെ കിരീടത്തിന്മേലുള്ള സര്‍പ്പമായ യുറായസ് തന്റെ ശത്രുക്കള്‍ക്കുനേരെ തീപ്പൊരി പാറിക്കുമെന്നും യുദ്ധഭൂമിയില്‍ ആയിരക്കണക്കിന് ശത്രുക്കളെ പരാജയപ്പെടുത്താന്‍ അയാള്‍ക്ക് കഴിയുമെന്നും സര്‍വ്വശക്തനും സര്‍വ്വജ്ഞനും പ്രകൃതിയെയും വിളവെടുപ്പിനെയുമെല്ലാം നിയന്ത്രിക്കുന്നവനുമാണ് അയാളെന്നുമായിരുന്നു അവരുടെ വിശ്വാസം” (Brittanica Online-“Pharoah”)
ഹാര്‍പേര്‍സ് ബൈബിള്‍ ഡിക്ഷണറിയും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്: ”തങ്ങളുടെ രാജാവ് ഒരു ദൈവമാണെന്നായിരുന്നു ഈജിപ്തുകാരുടെ സങ്കല്‍പം. രാജകീയ ഫാല്‍ക്കന്‍ ദൈവമായ ഹോറസിന്റെ ജഡാവതാരമാണ് ഫറോവ. അഞ്ചാം രാജവംശം മുതല്‍ക്കെങ്കിലും (2494-2345 ബി.സി) മഹാനായ സൂര്യദൈവമായ റേയുടെ പുത്രനാണ് ഫറോവയെന്ന വിശ്വാസം നിലനിന്നിരുന്നു. അയാള്‍ മരിക്കുമ്പോള്‍ ഓസിറസ് ദേവനായിത്തീരുമെന്നും പരലോകത്ത് മറ്റ് ദേവന്മാരോടൊപ്പം കൂടിച്ചേരുമെന്നുമായിരുന്നു വിശ്വാസം. താത്വികമായി, ഈജിപ്തിലെ ഭൂപ്രദേശങ്ങളെല്ലാം ഫറോവയുടേതായിരുന്നു” (Harper’s Bible Dictionary Page 781)
ചുരുക്കത്തില്‍, ഖുര്‍ആന്‍ പരാമര്‍ശിക്കുന്നതുപോലെ മോശയുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഫറോവ താന്‍ ദൈവമാണെന്ന് അവകാശപ്പെട്ടിരുന്നുവെന്നും പ്രസ്തുത അവകാശവാദം ഈജിപ്തുകാര്‍ അംഗീകരിച്ചിരുന്നുവെന്നും തന്നെയാണ് പൗരാണിക ഈജിപ്തിനെക്കുറിച്ച ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ബൈബിള്‍ വ്യാഖ്യാനഗ്രന്ഥങ്ങളും അംഗീകരിക്കുന്നു.
(ii) ഫറോവയുടെ ആകാശാരോഹണം: മൂസാ നബി(അ)യുടെ കാലത്തെ ഫിര്‍ഔന്‍ ഒരു ആകാശസൗധം നിര്‍മിക്കുവാന്‍ ആവശ്യപ്പെട്ടുവെന്നും അതുവഴി മൂസാ (അ) പറഞ്ഞ രീതിയിലുള്ള ഒരു ദൈവം ആകാശത്തെവിടെയെങ്കിലും ഉണ്ടോയെന്ന് നോക്കാന്‍ ശ്രമിച്ചുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
”ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്മാരേ, ഞാനല്ലാതെ യാതൊരുദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണുകൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് നിക്കൊന്ന് എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ കരുതുന്നത്” (വി.ഖു. 28:38).
”ഫിര്‍ഔന്‍ പറഞ്ഞു: ഹാമാനേ എനിക്ക് ആ മാര്‍ഗങ്ങളില്‍ അഥവാ ആകാശമാര്‍ഗങ്ങളില്‍ എത്തിച്ചേരുവാനും എന്നിട്ട് മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാനും തക്കവണ്ണം എനിക്കുവേണ്ടി നീയൊരു ഉന്നത സൗധം പണിത് തരൂ. തീര്‍ച്ചയായും അവന്‍ (മൂസാ) കളവ് പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്‍ഔന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായമാര്‍ഗത്തില്‍ നിന്ന് അവന്‍ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു” (വി.ഖു. 40:36-37). ഹാമാനോട് പ്രത്യേകമായി ഫിര്‍ഔന്‍ ആവശ്യപ്പെട്ട കാര്യമാണ് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്. ഇതേക്കുറിച്ച കൃത്യമായ വല്ല അറിവും ഈജിപ്ഷ്യന്‍ ശിലാലിഖിതങ്ങളിലുണ്ടോയെന്ന് ഇനിയും കണ്ടെത്തിക്കഴിഞ്ഞിട്ടില്ല. എന്നാല്‍ ആകാശാരോഹണത്തിന് താല്‍പര്യമുള്ളവരായിരുന്നു ഫറോവമാര്‍ എന്നകാര്യം പൗരാണിക ഈജിപ്തിനെക്കുറിച്ച് പഠിച്ച ഗവേഷകന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിദ്ധ ഈജിപ്‌റ്റോളജിസ്റ്റായ ക്രിസ്ത്യന്‍ ജാക്വ് എഴുതുന്നത് കാണുക: ”ദൈവങ്ങളുടെ മുന്നില്‍ ഫറോവ തന്റെ പ്രാമാണികത്വം പ്രകടിപ്പിക്കുന്നു. അദ്ദേഹം തനിക്ക് ആകാശത്തിലേക്ക് കയറിപ്പോകാനായി ഒരു ഗോവണിയുണ്ടാക്കുവാന്‍ അവരോട് ആവശ്യപ്പെടുന്നു. അവര്‍ അദ്ദേഹത്തെ അനുസരിച്ചില്ലെങ്കില്‍ അവയ്ക്ക് ഭക്ഷണങ്ങളോ നൈവേദ്യങ്ങളോ നല്‍കുകയില്ല”. (Christian Jacgq: Egyptian Magic (Translated by Janet M. Davis U.K. 1985, page II) പൗരാണിക ഈജിപ്തിലെ ശിലാലിഖിതങ്ങളിലൊന്നിന്റെ വായനയില്‍ നിന്ന് മനസ്സിലായ കാര്യമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഫറോവമാരില്‍ ഒരാളോ അല്ലെങ്കില്‍ ഒന്നിലധികം പേരോ ആകാശത്തിലേക്ക് കയറിപ്പോകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനായി ഗോവണി പണിയാന്‍ ശ്രമിച്ചിരുന്നുവെന്നതുമാണവ. മൂസാ (അ) പറഞ്ഞ ദൈവത്തിന്റെ അസ്തിത്വമന്വേഷിച്ച് ആകാശത്തിലേക്ക് കയറിപ്പോകാനായി ഗോവണി നിര്‍മ്മിക്കുവാന്‍ കല്‍പിച്ചവനായി ഫിര്‍ഔനിനെ പരിചയപ്പെടുത്തുന്ന ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ക്ക് ഉപോല്‍ബലകമായ തെളിവുകളാണ് പൗരാണിക ഈജിപ്തിനെക്കുറിച്ച പഠനങ്ങള്‍ നല്‍കുന്നത് എന്നര്‍ത്ഥം.
(iii) ഹാമാന്‍, ഫറോവയുടെ ഉദ്യോഗസ്ഥന്‍
ഹാമാനിന്റെ നാമം ആറുതവണ ഖുര്‍ആനിലുണ്ട്. 28:6, 28:8, 28:38, 29:39, 40:24, 40:36 എന്നീ സൂക്തങ്ങളിലാണ് പ്രസ്തുത പേരുള്ളത്. എല്ലാം ഫിര്‍ഔനുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സന്ദര്‍ഭങ്ങളിലുള്ളതാണ്. ചിലസൂക്തങ്ങള്‍ കാണുക:
”ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്മാരേ ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണുകൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്ന് എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ കരുതുന്നത്” (വി.ഖു. 28:38).
”ഫിര്‍ഔന്‍ പറഞ്ഞു: ഹാമാനേ എനിക്ക് ആ മാര്‍ഗങ്ങളില്‍ അഥവാ ആകാശമാര്‍ഗങ്ങളില്‍ എത്തിച്ചേരുവാനും എന്നിട്ട് മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാനും തക്കവണ്ണം എനിക്കുവേണ്ടി നീയൊരു ഉന്നത സൗധം പണിത് തരൂ. തീര്‍ച്ചയായും അവന്‍ (മൂസ) കളവ് പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്‍ഔന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായമാര്‍ഗത്തില്‍ നിന്ന് അവന്‍ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു” (വി.ഖു. 40:36-37).
ഈ സൂക്തങ്ങളില്‍ നിന്ന് ആരാണ് ഹാമാനെന്നോ അദ്ദേഹവും ഫിര്‍ഔനും തമ്മിലുള്ള ബന്ധമെന്തായിരുന്നുവെന്നോ കൃത്യവും സൂക്ഷ്മവുമായി വ്യക്തമാവുന്നില്ലെന്നത് ശരിയാണ്. എന്നാല്‍ ഫിര്‍ഔനിന്റെ രാജസദസ്സിലെ ഒരു പ്രധാനിയായിരുന്നു ഹാമാനെന്നും കെട്ടിടം പണികളുടെ ചുമതല അദ്ദേഹത്തിനായിരുന്നുവെന്നും ഈ ആയത്തുകള്‍ സുതരാം വ്യക്തമാക്കുന്നുണ്ട്. ഈ ആയത്തുകളില്‍ പരാമര്‍ശിക്കപ്പെട്ട ആശയങ്ങളുമായി പൊരുത്തമുള്ള യാതൊരു കഥയും ബൈബിളില്‍ കാണുന്നില്ല. എസ്‌തേറിന്റെ പുസ്തകങ്ങളില്‍ കാണുന്ന അഹശ്വറോശ് രാജാവിന്റെ പ്രഭുവായ ഹാമാനും ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഹാമാനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന വസ്തുത നടേ നാം സമര്‍ത്ഥിക്കുകയുണ്ടായി. ഫറോവയുടെ കൊട്ടാര സദസ്സില്‍ ഹാമാന്‍ എന്നുപേരായ ഒരാളുണ്ടായിരുന്നുവോ? ഇക്കാര്യത്തില്‍ പുരാതന ഈജിപ്തിനെക്കുറിച്ച പഠനങ്ങളിലേതെങ്കിലും വല്ല വെളിച്ചവും നല്‍കുന്നുണ്ടോ?
ഇക്കാര്യത്തില്‍ ഏറെ പഠനം നടത്തിയ വ്യക്തിയാണ് ഡോ. മോറിസ് ബുക്കായി. പൗരാണിക ഈജിപ്തിലുണ്ടായിരുന്നതായി ഖുര്‍ആനില്‍പറയുന്ന ഹാമാനെക്കുറിച്ച് എന്തെങ്കിലുമറിയണമെങ്കില്‍ പൗരാണിക ഈജിപ്ഷ്യനില്‍ അവഗാഹമുള്ള ആരോടെങ്കിലും ചോദിക്കുകയാണ് മാര്‍ഗമെന്ന് കരുതിയ മോറിസ് ബുക്കായി ആ വഴിക്ക് തന്റെ അന്വേഷണം തിരിച്ചുവിടുകയും അതുവഴി അത്ഭുതകരമായ ചില വസ്തുതകള്‍ പുറത്തുകൊണ്ടുവരികയും ചെയ്തു. ഡോ. മോറിസ് ബുക്കായി തന്നെഎഴുതട്ടെ! ”എന്റെ ‘ഖുര്‍ആനിനെക്കുറിച്ച പരിചിന്തനങ്ങള്‍, (Reflections on the Qur’an) എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിച്ചതുപോലെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ലാസിക്കല്‍ അറബിയില്‍ നല്ല പരിജ്ഞാനമുള്ള ഒരു വിദഗ്ദ്ധനോട് ഇക്കാര്യം സൂചിപ്പിക്കുന്നതിലേക്ക് പ്രസ്തുത അന്വേഷണം എന്നെ നയിച്ചു. ഇക്കാര്യങ്ങളെല്ലാം പൂര്‍ണമായി പൂര്‍ത്തീകരിക്കുന്ന പ്രഗല്‍ഭനായ ഒരു ഫ്രഞ്ച് ഈജിപ്‌റ്റോളജിസ്റ്റ് എന്റെ ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ ദയവുകാണിച്ചു.
ഖുര്‍ആനില്‍ എഴുതിയതുപോലെതന്നെ കോപ്പിയെടുത്ത ‘ഹാമാന്‍’ എന്നപദം കാണിച്ചുകൊണ്ട് ഏഴാം നൂറ്റാണ്ടിലുള്ള ഒരു രേഖയില്‍ ഈജിപ്ഷ്യന്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരാളെ സൂചിപ്പിക്കുവാനായി ഉപയോഗിച്ച പദമാണ് ഇതെന്ന് ഞാന്‍ അദ്ദേഹത്തെ തെര്യപ്പെടുത്തി.
ഈ പദത്തിന്റെ ഹീരോഗ്ലിഫിക് ലിപ്യന്തരണം താന്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏഴാം നൂറ്റാണ്ടിലുള്ള ഒരു രേഖയില്‍ ഇത്കാണുക തികച്ചും അസംഭവ്യമാണെന്നും അക്കാലത്ത് ഹീരോഗ്ലിഫുകള്‍ പൂര്‍ണമായിത്തന്നെ വിസ്മൃതിയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്തുത നാമത്തെക്കുറിച്ച തന്റെ അനുമാനത്തെ ഉറപ്പിക്കുവാന്‍ ‘രാന്‍കെ‘യുടെ ”പുതിയ രാജത്വകാലത്തെ വ്യക്തിനാമങ്ങളുടെ നിഘണ്ടു‘ (Henmann Ranke: Dictionary of Personal Names of the New Kingdom) എന്ന ഗ്രന്ഥത്തെ അവലംബിക്കുവാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ആ പുസ്തകം വായിച്ചപ്പോള്‍ അദ്ദേഹം എന്റെ മുന്നില്‍ വെച്ച് എഴുതിയതു പോലെ തന്നെയുള്ള ഹീരോഗ്ലിഫ് ലിപികളില്‍ എഴുതപ്പെട്ട പ്രസ്തുത നാമവും അതിന്റെ ജര്‍മ്മന്‍ ഭാഷയിലുള്ള ലിപ്യന്തരണവും കാണാന്‍ എനിക്ക് കഴിഞ്ഞു.
ആ വിദഗ്ദ്ധന്‍ സങ്കല്‍പിച്ചു പറഞ്ഞതെല്ലാം ശരിയാണെന്ന് ഈ നിഘണ്ടു എന്നെ ബോധ്യപ്പെടുത്തി. ഹാമാന്റെ തൊഴില്‍ വായിച്ചപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധനായിപ്പോയി. ”കല്ലുവെട്ടുകുഴിയിലെ തൊഴിലാളികളുടെ നേതാവ്” (The Chief of the Workers in the Stone-quarries). ഖുര്‍ആനില്‍ എന്താണോ പറയുന്നത് കൃത്യമായും അതുതന്നെ!ഫറോവയുടേതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്ന വചനം ഒരു കെട്ടിടനിര്‍മ്മാതാവിനെയാണല്ലോ അഭിസംബോധന ചെയ്യുന്നത്.
ഹാമാനെക്കുറിച്ച് നേരത്തെ സൂചിപ്പിച്ച നിഘണ്ടുവില്‍ പരാമര്‍ശിക്കപ്പെട്ട പുറത്തിന്റെ ഫോട്ടോകോപ്പിയും ഖുര്‍ആനിലെ പ്രസ്തുത നാമമുള്ള പേജുകളും നടേ പറഞ്ഞ വിദഗ്ദ്ധന് കാണിച്ചുകൊടുത്തപ്പോള്‍ അയാളും അമ്പരന്നുപോയി; അയാള്‍ക്ക് മിണ്ടാട്ടം നിന്നുപോയി…..
നിഘണ്ടുവിന്റെ കര്‍ത്താവായ റാന്‍കെ സൂചിപ്പിക്കുന്ന ഒരു കാര്യംശ്രദ്ധേയമാണ്. ”വാള്‍ട്ടര്‍ റെന്‍സിന്‍സ്‌കിയെന്ന ഈജിപ്‌റ്റോളജിസ്റ്റ് 1906ല്‍ പുറത്തിറക്കിയ ഒരു ഗ്രന്ഥത്തില്‍ താന്‍ ‘ഹാമാന്‍’ എന്ന നാമം ഓസ്ട്രിയയിലുള്ള വിയന്നയിലെ ഹോഫ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ശിലാഫലകത്തില്‍ കൊത്തിവെച്ചതായാണ് കണ്ടതെന്ന് പറയുന്നുണ്ട്. കുറെയേറെ വര്‍ഷങ്ങള്‍ക്കുശേഷം എനിക്ക് ആ ശിലാഫലകത്തിലെ ഹീരോഗ്ലിഫുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള തൊഴില്‍ വായിക്കാന്‍ സാധിച്ചു. അപ്പോഴാണ് പ്രസ്തുത നാമത്തോടൊപ്പം ചേര്‍ത്തിരിക്കുന്ന നിര്‍ണ്ണയപദം(determinative) അദ്ദേഹം ഫറോവയുമായി വളരെ അടുത്ത വ്യക്തിയാണെന്ന് പ്രാധാന്യപൂര്‍വ്വം വ്യക്തമാക്കുന്നുണ്ടെന്ന് മനസ്സിലായത്” (Dr. Maurice Bucaille: Moses and Pharoah, The Hebrews in Egypt (1995-Tokyo) Page 192-193).
എന്തുമാത്രം അത്ഭുതകരമാണ് ഈ കണ്ടെത്തല്‍! ഫിര്‍ഔനിന്റെ രാജസദസ്സിലുള്ള കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വ്യക്തിയായാണ് ഖുര്‍ആന്‍ ഹാമാനെ പരിചയപ്പെടുത്തുന്നത്. ഈജിപ്ഷ്യന്‍ ഹീരോഗ്ലിഫുകള്‍ നല്‍കുന്ന അറിവും മറ്റൊന്നല്ല. ഫറോവമാരുടെ കാലത്ത് ഹാമാന്‍ എന്ന ഒരാള്‍ ജീവിച്ചിരുന്നിട്ടേയില്ലെന്ന വിമര്‍ശകരുടെ വാദം ഈജിപ്‌റ്റോളജിയില്‍ നടന്ന പുതിയ ഗവേഷണങ്ങള്‍ തിരസ്‌ക്കരിക്കുന്നതാണ് നാം ഇവിടെകാണുന്നത്. ബൈബിളിന്റെ വെളിച്ചത്തില്‍ ഖുര്‍ആനിനെ വിമര്‍ശിക്കുവാന്‍ ധൃഷ്ടരായവര്‍ക്ക് ഹീരോഗ്ലിഫുകളുടെ വായന വല്ലാത്തൊരു തിരിച്ചടിയാണ് നല്‍കുന്നത്.
ഖുര്‍ആനാണ് കൃത്യവും സൂക്ഷ്മവുമായ ചരിത്ര പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്ന് ബോധ്യപ്പെടുത്തുക മാത്രമല്ല, പുതിയ പഠനങ്ങള്‍ചെയ്യുന്നത്; പ്രത്യുത, ബൈബിള്‍ ഇക്കാര്യത്തില്‍ തീരെ സൂക്ഷ്മമല്ലാത്ത പദപ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് നടത്തുന്നത് എന്നുകൂടി അവ വ്യക്തമാക്കുന്നു. ബൈബിള്‍ അപ്രമാദിയും ഖുര്‍ആന്‍ അബദ്ധങ്ങളാല്‍ നിബിഡവുമാണെന്ന് സമര്‍ത്ഥിക്കാനായി ശ്രമിക്കുന്നവര്‍ നിരത്തുന്ന തെളിവുകള്‍ അവര്‍ക്കെതിരെയുള്ള ബൂമറാംഗുകളായി മാറുന്നതാണ് ഇവിടെയും നാം കാണുന്നത്.
(iv) ചുട്ടെടുത്ത ഇഷ്ടികകൊണ്ടുള്ള ഗോപുരം: ഫിര്‍ഔന്‍ ഹാമാനോടായി ആവശ്യപ്പെടുന്നതായി ഖുര്‍ആന്‍ പറയുന്നത് ചുട്ടെടുത്ത കളിമണ്ണുകൊണ്ടുള്ള ഇഷ്ടികയുപയോഗിച്ച് ഒരു ഗോപുരം നിര്‍മ്മിക്കുവാനാണ്. അഹങ്കാരത്തോടെയുള്ള ഫിര്‍ഔനിന്റെ കല്‍പന ഖുര്‍ആന്‍ ഉദ്ധരിക്കുന്നു:
”ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്മാരേ ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണുകൊണ്ട് (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട് എനിക്ക് നീ ഒരു ഉന്നത സൗധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക് എനിക്കൊന്ന് എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഞാന്‍ കരുതുന്നത്.” (വി.ഖു. 28:38)
ഖുര്‍ആന്‍ വിമര്‍ശകരുടെ പരിഹാസത്തിന് പാത്രമായ പരാമര്‍ശങ്ങളിലൊന്നാണിത്. ഫറോവമാരുടെ കാലത്ത് ചുട്ടെടുത്ത ഇഷ്ടിക കൊണ്ട് കെട്ടിടം നിര്‍മ്മിക്കുന്ന വിദ്യ ഈജിപ്തില്‍ നിലവിലുണ്ടായിരുന്നില്ലെന്നും റോമാക്കാരുടെ കാലത്താണ് പ്രസ്തുത സമ്പ്രദായം ആരംഭിച്ചത് എന്നും ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷണത്തിന്റെ വെളിച്ചത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ചില പുസ്തകങ്ങളിലെ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് വിമര്‍ശനമുന്നയിക്കപ്പെടാറുള്ളത്. ചുട്ടെടുത്ത കളിമണ്ണുകൊണ്ടുള്ള ഇഷ്ടികയുണ്ടാക്കുന്ന വിദ്യതന്നെ നിലവിലില്ലാതിരുന്ന കാലത്ത് എങ്ങനെയാണ് അങ്ങനെയുള്ള ഇഷ്ടികകൊണ്ട് കെട്ടിടമുണ്ടാക്കാന്‍ ആവശ്യപ്പെടുകയെന്ന് വിമര്‍ശകര്‍ പരിഹസിക്കുകയും ചെയ്യുന്നു. ഈജിപ്ഷ്യന്‍ പുരാവസ്തു പഠനത്തിലെ പുതിയ കണ്ടെത്തലുകള്‍ മനസ്സിലാക്കുമ്പോള്‍ ഈ പരിഹാസം മുഴുവന്‍ വിമര്‍ശകരുടെ വദനത്തിലേക്കുതന്നെ തിരിച്ചുചെല്ലുന്നതാണ് നമുക്ക് കാണാനാകുന്നത്.
പൗരാണിക ഈജിപ്തിലെ കെട്ടിട നിര്‍മ്മാണ രീതികളെക്കുറിച്ച് ആധികാരികമായി പഠിച്ചയാളാണ് എ.ജെ. സ്‌പെന്‍സര്‍. 1979ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ”പുരാതന ഈജിപ്തിലെ ഇഷ്ടികവാസ്തുവിദ്യ” (Brick Architecture in Ancient Egypt) എന്ന ഗ്രന്ഥമാണ് ഇവ്വിഷയകമായി ഇന്ന് നിലവിലുള്ള ഏറ്റവും ആധികാരികമായ രേഖ. പ്രസ്തുത പുസ്തകത്തില്‍ പറയുന്നത് കാണുക: ”റോമാക്കാരുടെ കാലംവരെ ചുട്ടെടുത്ത ഇഷ്ടികയുപയോഗിക്കുന്ന രീതിക്ക് പൊതുവായ പ്രചാരമുണ്ടായിരുന്നില്ലെങ്കിലും അതിനേക്കാള്‍ കുറെ മുമ്പുതന്നെ ഈ വസ്തുവെക്കുറിച്ച അറിവ് ഈജിപ്തുകാര്‍ക്കുണ്ടായിരുന്നുവെന്നും ഇടയ്‌ക്കൊക്കെ അത് ഉപയോഗിക്കപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കുന്നമതിയായ തെളിവുകളുണ്ട്. രാജവംശകാലത്തിന് മുമ്പ് (Predynastic) തന്നെ അബിദോസിലും മഹാസ്‌നായിലുമുണ്ടായിരുന്ന പൊടിചൂളകളില്‍ ചുട്ടെടുത്ത കളിമണ്ണുകൊണ്ടുണ്ടാക്കിയ വലിയ കഷണങ്ങളെ ഇഷ്ടികകളെന്ന് വിളിക്കാനാവുകയില്ലെങ്കിലും അത് സാധാരണ കളിമണ്ണ് ചുട്ടെടുക്കുന്ന വിദ്യ അവര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. കത്തിക്കുന്നതുവഴി കളിമണ്‍ ഇഷ്ടികകള്‍ ശക്തമായിത്തീരുമെന്ന അറിവ് ആദ്യകാല ഈജിപ്തുകാര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് കരുതാന്‍ യാതൊരുന്യായവുമില്ല. ഏതെങ്കിലുമൊരു കെട്ടിടം യാദൃച്ഛികമായോ മറ്റോ അഗ്‌നിക്കിരയായതില്‍ നിന്ന് അവര്‍ ഇത് മനസ്സിലാക്കിയിരിക്കണം. സക്കാറയില്‍ ഒന്നാം രാജവംശകാലത്തുണ്ടായിരുന്ന ചില സ്തൂപങ്ങളില്‍ തന്നെ യാദൃച്ഛികമായി നിര്‍മ്മിക്കപ്പെട്ട ചുട്ടെടുത്ത ഇഷ്ടികകള്‍ കാണപ്പെടുന്നുണ്ട്. കൊള്ളക്കാര്‍ കത്തിച്ചതുമൂലമോ മറ്റോ ആയിരിക്കണം ഇതുണ്ടായതെന്നാണ് അനുമാനം. എങ്കിലും പുരാതന രാജത്വകാലത്ത് ഈജിപ്തുകാര്‍ കരുതിക്കൂട്ടി ചുട്ടെടുത്ത ഇഷ്ടികകള്‍ നിര്‍മ്മിച്ചിരുന്നുവെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മധ്യരാജത്വകാലത്തെ നൂബിയയിലെ വലിയ കോട്ടകളില്‍ ഉപയോഗിച്ചിരിക്കുന്ന വിരിപ്പുപലകക (Paving-slabs) ളാണ് അവര്‍ മനഃപൂര്‍വ്വം നിര്‍മ്മിച്ച ചുട്ടെടുത്ത ഇഷ്ടികകള്‍ക്കുള്ള ഏറ്റവും പഴയതെളിവ്. 30 x 30 x 5 സെ.മീ. അളവിലുള്ള ഈ പലകകള്‍ സാധാരണ കളിമണ്‍ഇഷ്ടികകളെ അപേക്ഷിച്ച് ഈര്‍പ്പത്തിനോടും തേയ്മാനത്തോടും ഉയര്‍ന്ന പ്രതിരോധശേഷി പ്രകടിപ്പിക്കുന്നതാണ് അത് ഈ ആവശ്യാര്‍ത്ഥം ഉപയോഗിക്കുവാന്‍ കാരണം”. (A.J. SPENCER: Brick Architecture In Ancient Egypt (1979-U.K) Page 140).
ചുട്ടെടുത്ത ഇഷ്ടികകള്‍ ഉപയോഗിച്ചുകൊണ്ട് കെട്ടിടമുണ്ടാക്കുന്ന രീതിപൗരാണിക ഈജിപ്തുകാര്‍ക്ക് അറിയാമായിരുന്നുവെങ്കിലും അത് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെട്ടിരുന്നില്ലെന്ന് സ്‌പെന്‍സര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ശക്തമായ സൗധങ്ങളുണ്ടാക്കുമ്പോള്‍ അവ പരിഗണിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. നടേപറഞ്ഞതില്‍ നിന്ന് ചുട്ടെടുത്ത ഇഷ്ടികകള്‍ എല്ലാ കാലങ്ങളിലുമുള്ള ഈജിപ്തുകാര്‍ക്ക് പരിചിതമായിരുന്നുവെന്നും എന്നാല്‍ അതിന്റെ ഈടുകൊണ്ട് സാധാരണ കളിമണ്‍ കട്ടകളില്‍നിന്ന് വ്യത്യസ്തമായ ഉപയോഗമുള്ളപ്പോള്‍ മാത്രമായിരുന്നു അത് ഉപയോഗിച്ചിരുന്നതെന്നുമാണ് നമുക്ക് മനസ്സിലാവുന്നതെന്ന് ഉപസംഹരിക്കാം” (Ibid Page 141)
ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങളുമായി ഈജിപ്‌റ്റോളജിയിലെ പുതിയ പഠനങ്ങള്‍ നല്‍കുന്ന അറിവ് പൂര്‍ണ്ണമായി യോജിച്ചുവരുന്നതാണ് നമുക്ക് ഇവിടെ കാണാന്‍ കഴിയുന്നത്. മൂസാ നബി(അ)യുടെ കാലത്തിന് മുമ്പുതന്നെ കളിമണ്‍ ഇഷ്ടികകള്‍ ചുട്ടെടുത്തു കൊണ്ട് ബലവത്താക്കുന്ന രീതി ഈജിപ്തുകാര്‍ക്ക് അറിയാമായിരുന്നുവെന്ന അറിവ് ഫിര്‍ഔന്‍ ഹാമാനോടായി ”എനിക്കുവേണ്ടി കളിമണ്‍ ഇഷ്ടിക ചുട്ടെടുക്കുക” (28:38)യെന്ന് പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് പൂര്‍ണമായും ചരിത്രപരമാണെന്ന് വ്യക്തമാക്കുന്നു.
ആകാശത്തിലേക്ക് കയറിപ്പോയി മൂസാ (അ) പറയുന്ന ദൈവമെങ്ങാനും അവിടെയുണ്ടോയെന്ന് നോക്കുവാനായാണ് സൗധം പണിയാന്‍ ഫിര്‍ഔന്‍ ആവശ്യപ്പെട്ടത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ഉന്നത സൗധം നിര്‍മിക്കുകയാണ് ഫിര്‍ഔനിന്റെ ആവശ്യം. ഈജിപ്തുകാര്‍ സാധാരണ കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന കളിമണ്‍ കട്ടകള്‍ പോര ഈ സൗധത്തിന്. അതുകൊണ്ടാണ് പ്രത്യേകമായിത്തന്നെ ‘കളിമണ്ണുകൊണ്ട് ചുട്ടെടുക്കുക‘യെന്ന് ആജ്ഞാപിച്ചത്. ഉറപ്പുള്ള ഉന്നത സൗധം നിര്‍മ്മിക്കാന്‍ ഈജിപ്തുകാര്‍ പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചുട്ടെടുത്ത ഇഷ്ടിക തന്നെ വേണമെന്നാണ് ഫിര്‍ഔനിന്റെ കല്‍പന. ഫീരോഗ്ലിഫ് ലിപികളെക്കുറിച്ച് യാതൊന്നും അറിയാതിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട വിശുദ്ധ വേദഗ്രന്ഥത്തിെല പരാമര്‍ശങ്ങളെല്ലാം ഹീരോഗ്ലിഫുകള്‍ നല്‍കുന്ന അറിവുകളുമായി പൂര്‍ണമായും യോജിക്കുന്നുവെന്ന വസ്തുത ഖുര്‍ആനിന്റെ ദൈവികതയല്ലാതെ മറ്റെന്താണ് വ്യക്തമാക്കുന്നത്?