പ്രതിഫലനാളിൽ അവിശ്വാസികൾക്ക് ഗ്രന്ഥം ലഭിക്കുക പിന്നിലൂടെയാണെന്ന് 84:10 ലും ഇടത് കൈയ്യിലാണെന്ന് 69:25ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?
ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം കാണുക:
എന്നാല്‍ ഏതൊരുവന്ന്, തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ അവന് നാശമേ എന്ന് നിലവിളിക്കുകയും, ആളി കത്തുന്ന നരകാഗ്നിയില്‍ കിടന്ന് എരിയുകയും ചെയ്യും.’’ (84:10)
എന്നാല്‍ ഇടത് കൈയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്. ഹാ! എനിക്ക് എന്റെ ഗ്രന്ഥം നല്‍കപ്പെടാതിരുന്നെങ്കില്‍. (69:25)
പരലോകത്ത് വെച്ച് അവിശ്വാസികള്‍ക്ക് അവരുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം നല്കപ്പെടുക അവരുടെ പിന്‍ഭാഗത്തു കൂടി ഇടത് കൈയ്യിലായിരിക്കുമെന്ന് മുഹമ്മദ് നബി(ﷺ) വ്യക്തമാക്കിയതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന സൂക്തങ്ങളില്‍ ഇക്കാര്യമാണ് വ്യക്തമാക്കിയിരിക്കുന്നത്. സൂറത്തുല്‍ –ഇന്‍ശിഖാഖി–ലെ പത്താം വചനത്തില്‍ (84:10) അവിശ്വാസിക്ക് അവന്റെ മുതുകിന് പിന്നിലൂടെയാണ് രേഖ ലഭിക്കുന്നത് എന്നും സൂറത്തുല്‍ ഹാഖയിലെ 25ാം വചനത്തില്‍(69:25) അവന്റെ ഇടത് കൈയിലാണ് അത് കിട്ടുകയെന്നും പറയുമ്പോള്‍ ഒരു സൂക്തം മറ്റൊരു സൂക്തത്തെ വിശദീകരിക്കുകയാണ് ചെയ്യുന്നത്.