അടുപ്പം
ചെന്നു കയറാൻ വീടുകളുണ്ട്. കയ്യിൽ മിഠായിപ്പൊതികളുമുണ്ട്. പക്ഷേ അനുവാദമില്ലല്ലോ..
അയാൾ ചിന്തിക്കുകയായിരുന്നു..
ആളുകളിൽ നിന്ന് മാറിനടന്നിരുന്ന യൗവനത്തിൽ നിന്ന് മധ്യവയസ്കതയിലേക്കുള്ള ദൂരമുണ്ട് ആ മിഠായിപ്പൊതികളെ സ്വന്തമാക്കിയതിന് പിന്നിൽ. നഷ്ടപ്പെട്ടത് കേവലം വർഷങ്ങൾ മാത്രമല്ല. ആറ്റിക്കുറുക്കിയാൽ ഏതാനും വർഷങ്ങൾ മാത്രം ഒരുമിച്ചു ജീവിച്ച പ്രിയതമയെ കൂടിയാണ്. പണത്തിനു പിറകെ മാത്രം പോയ ദിനങ്ങൾ. സമ്പാദ്യമാണ് എല്ലാം എന്നു കരുതിയിരുന്ന വർഷങ്ങൾ. ഒന്നും വീണ്ടെടുക്കുക സാധ്യമല്ല..
ശരീരത്തിന് തെല്ല് ക്ഷീണമുണ്ട്. അത് പക്ഷേ വാർധക്യത്തിലേക്ക് ഓടിക്കയറുകയാണ്. ആകെയുള്ള ആശ്വാസം ഇതേ മിഠായിപ്പൊതികളുമായി ഉറ്റവരെയും അവരുടെ കുട്ടികളേയും കാണാൻ പോകുമ്പോൾ മാത്രമാണ്. മിഠായികൾക്ക് വേണ്ടി കുട്ടികൾ ഓടി വരുന്നത് കാണാൻ ഒരു സുഖമാണ്. പക്ഷേ കാലം അതും തനിക്ക് നഷ്ടപ്പെടുത്തി. അവശ്യസാധാനങ്ങൾക്ക് വേണ്ടിയല്ലാതെ വീട്ടിൽ നിന്നിറങ്ങരുത് എന്നാണ് ഓർഡർ. അതുപക്ഷേ ഇത്ര നീണ്ടുനിൽക്കും എന്നു കരുതിയില്ല.
താൻ തനിച്ചാവുകയാണോ. ആ വലിയ വീടിനു ചുറ്റും കണ്ണോടിച്ചപ്പോൾ അയാൾക്ക് തെല്ല് ഭയം തോന്നി. ഏകാന്തത അയാളെ ശരിക്കും പിടികൂടിയിരിക്കുന്നു. ഒരുപാടുനേരം ആ നോട്ടം തുടരാൻ അയാൾക്ക് കഴിഞ്ഞില്ല. ഉമ്മറത്തേക്ക് ഇറങ്ങി. വല്ലാത്തൊരു പരവേശം.
ഒരു ഞെട്ടലോടെ കയ്യിലിരുന്ന മൊബൈൽ ശബ്ദിച്ചു..
‘ഹ..ഹലോ..’
‘ഹലോ..ഉപ്പാപ്പ. ഉപ്പാപ്പ എന്നാ വരുന്നത്? കൊറോണ ഒക്കെ പോയിട്ട് വരണം കേട്ടോ. ഞങ്ങൾക്ക് ഉപ്പാപ്പയെ കാണാൻ കൊതിയായി.’
ആ കുഞ്ഞു ശബ്ദം അയാളുടെ പരവേശത്തെ കെടുത്തി. കലങ്ങിയ കണ്ണുകൾക്ക് താഴെ ഒരു പുഞ്ചിരി വിടർന്നു. ആ പുഞ്ചിരി മിഠായിപ്പൊതികൾക്ക് വേണ്ടി കാത്തിരിക്കുന്ന ആ കുഞ്ഞുങ്ങളെ ഓർത്തിട്ടാവുമോ? അതോ മിഠായിയല്ല തന്നെ തന്നെയാണ് അവർക്ക് വേണ്ടത് എന്ന സന്തോഷം കൊണ്ടാവുമോ? അതുമല്ല, അവരോട് അടുക്കാൻ മിഠായിപ്പൊതികൾക്ക് വേണ്ടി കാത്തിരിക്കേണ്ടിയിരുന്നില്ല എന്ന തിരിച്ചറിവ് കൊണ്ടോ?
അടുപ്പങ്ങൾക്ക് മാനദണ്ഡങ്ങൾ തീർക്കുന്നവരാണ് ചുറ്റിലും. അകന്നു നിൽക്കുന്ന മനസ്സുകളോട് ദൈവം പറയുന്നത് നന്മകൾ അടുപ്പത്തിൽ നിന്ന് ആരംഭിക്കാനാണ്. ബീവറുകൾ കൂടുണ്ടാക്കുന്നത് കണ്ടിട്ടില്ലേ? വെള്ളത്തിൽ വസിക്കാൻ വേനൽക്കാലത്തേക്കും അതിനെ സംഭരിക്കാൻ കഴിയുംവിധം? അതേപോലെ ബന്ധങ്ങളെയും നമ്മൾ സൂക്ഷിച്ചു വെക്കണം. എല്ലാ കാലത്തേക്കും. ഏതുകാലത്തേക്കും നമുക്ക് കുളിർമയേകാൻ. മിഠായിപ്പൊതികൾ അവിടെ ഒരലങ്കാരം മാത്രമാണ്..!
No comments yet.