അല്ല. കഞ്ഞിന്റെ സൃഷ്ടിയിൽ പുരുഷസ്രവത്തിനും സ്ത്രീസ്രവത്തിനും പങ്കുണ്ടെന്നും അവ കൂട്ടിച്ചെർന്നാണ് കുഞ്ഞുണ്ടാവുന്നത് എന്നും തന്നെയാണ് ഖുർആനും ഹദീഥുകളും വ്യക്തമാക്കുന്നത്. മനുഷ്യനെ ജലത്തില്‍നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രസ്താവിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നത് പുരുഷസ്രവത്തില്‍നിന്നുള്ള മനുഷ്യ സൃഷ്ടിയാണെന്നാണ് പ്രമുഖരായ ക്വുര്‍ആന്‍ വ്യാഖ്യാതക്കളെല്ലാം അഭിപ്രായപ്പെട്ടിരിക്കുന്നതെന്നത് ശരിയാണ് . ജലത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചതായി പരാമര്‍ശിക്കുന്ന സുറത്തുല്‍ ഫുര്‍ക്വാനിലെ 25ാം വചനത്തിന് വ്യാഖ്യാനമായി നിസ്സാരമായ ജലത്തില്‍നിന്നാണ് മനുഷ്യ സൃഷ്ടി നടന്നതെന്ന സൂറത്തുല്‍ മുര്‍സലാത്തിലെ 20ാം വചനവും ‘നിസാരമായ ഒരു ജലത്തിന്റെ സത്തില്‍’ നിന്നാണ് അത് നടന്നതെന്ന സൂറത്തുസ്സജദയിലെ എട്ടാം വചനവും നിലകൊള്ളുന്നുണ്ട്. ഈ വചനങ്ങള്‍ താരതമ്യം ചെയ്ത് പരിശോധിച്ചാല്‍ മനുഷ്യനെ സൃഷ്ടിച്ച ജലമായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് പുരുഷസ്രവമാണെന്നു തന്നെയാണ് മനസ്സിലാവുക.
സ്ത്രീയുടെ സ്രവത്തെക്കുറിച്ച് ക്വുര്‍ആനില്‍ നേര്‍ക്കുനേരെയുള്ള പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും സ്വുല്‍ബിന്റെയും തറാഇബിന്റെയും ഇടയില്‍നിന്ന് പുറപ്പെടുന്ന തെറിച്ചുവീഴുന്ന ദ്രാവകത്തില്‍നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് പറയുന്ന സൂറത്തുത്ത്വാരിഖിലെ ആറും ഏഴും വചനങ്ങളെ വ്യാഖ്യാനിച്ച പ്രവാചകാനുചരന്മാരില് ക്വുര്‍ആന്‍ വ്യാഖ്യാനത്തിന് പ്രസിദ്ധനായ ഇബ്നു അബ്ബാസും(റ) മറ്റൊരു സ്വഹാബിയായ ഇക്രിമ(റ)യും പുരുഷന്റെ സ്വുല്‍ബില്‍നിന്ന് പുറപ്പെടുന്ന ദ്രാവകവും സ്ത്രീയുടെ തറാഇബില്‍നിന്ന് പുറപ്പെടുന്ന ദ്രാവകവും ഒരുമിച്ചു ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്ന് വ്യാഖ്യാനിച്ചതായി ഇമാം ത്വബരി രേഖപ്പെടുത്തുന്നുണ്ട്.(തഫ്സീര്‍ അത്ത്വബ്രി) പ്രസിദ്ധ ക്വുര്‍ആന്‍ വ്യാഖ്യാതക്കളായ ത്വബ്രി, സമഖ്ശരി, ത്വബ്റാനി, റാസി, ക്വുര്‍തുബി, ഇബ്നുകഥീര്‍, ജലാലൈനി, ശൗക്വാനി തുടങ്ങിയവരെല്ലാം പുരുഷന്റെ സ്വുല്‍ബില്‍നിന്നും സ്ത്രീയുടെ തറാഇബില്‍നിന്നും പുറപ്പെടുന്ന ദ്രാവകങ്ങളുടെ മിശ്രണത്തില്‍നിന്നാണ്് കുഞ്ഞുണ്ടാവുന്നതെന്നാണ് ഈ ആയത്ത് അര്‍ത്ഥമാക്കുന്നതെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്ത്രീസ്രവവും പുരുഷസ്രവവും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്ന് പ്രവാചകാനുചരന്മാര് പരിശുദ്ധ ക്വുര്‍ആനില്‍ നിന്നു മനസ്സിലാക്കിയിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
ഹദീഥുകള്‍ ഇവ്വിഷയകമായ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്. ‘സ്ത്രീകള്‍ക്ക് സ്രവമുണ്ടാകുമോ?’യെന്ന ഉമ്മുസുലൈമി (റ)ന്റെ ചോദ്യത്തിന് പ്രവാചകന്(സ) നല്കിയ മറുപടിയില്‍നിന്ന് അക്കാലത്തെ പൊതുവിശ്വാസവും അതിലെ കൃത്യമായ പ്രവാചകതിരുത്തലും നമുക്ക് ലഭിക്കുന്നു. സ്വഹീഹുല്‍ ബുഖാരിയില്‍ ഉമ്മുസലമ(റ)യില്നിന്ന് നിവേദനം ചെയ്യപ്പെട്ട ഈ ഹദീഥില്‍നിന്ന് സ്ത്രീയുടെ സ്രവത്തെക്കുറിച്ച് അക്കാലത്തെ സ്ത്രീകള്‍ക്കുതന്നെ അറിയില്ലായിരുന്നുവെന്ന് മനസ്സിലാക്കാം.
അത്ഭുതത്തോടുകൂടിയാണ് ഉമ്മുസുലൈം ‘സ്ത്രീകള്‍ക്ക് സ്രവമുണ്ടാകുമോ?’യെന്ന് ചോദിക്കുന്നത്. സംശയം ചോദിക്കുകയെന്നതിലുപരി അങ്ങനെ ഉണ്ടാവില്ലല്ലോയെന്ന് ദ്യോതിപ്പിച്ചുകൊണ്ടുള്ള പ്രസ്തുത ചോദ്യത്തിന് ‘അതെ! ഇതെന്തൊരു ചോദ്യം? പിന്നെയെങ്ങനെയാണ് കുട്ടിക്ക് അവളോട് സാദൃശ്യമുണ്ടാവുക?’ എന്ന മറുചോദ്യമാണ് പ്രവാചകന് (സ) മറുപടിയായി നല്‍കുന്നത്. സ്ത്രീകള്‍ക്ക് സ്രവമുണ്ടെന്ന് വ്യക്തമാക്കുക മാത്രമല്ല, അത് കുട്ടിയുടെ പാരമ്പര്യദാതാവുകൂടിയാണെന്ന് പഠിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് ഈ പ്രവാചകവചനം. ഉമ്മുസുലൈമും(റ) പ്രവാചകനും(സ) തമ്മില്‍ നടന്ന ഈ സംഭാഷണം കൂറേക്കൂടി വിശദമായി ഇമാം മുസ്്ലിം(റ) അനസുബ്നു മാലിക്കില്‍ (റ) നിന്ന് നിവേദനം ചെയ്തിട്ടുണ്ട്. ‘പുരുഷന്റെ സ്രവം വെളുത്തതും കട്ടിയുള്ളതുമാണ്; സ്ത്രീയുടെ സ്രവം മഞ്ഞ നിറത്തിലുള്ളതും നേര്‍മയുള്ളതുമാണ്. ഏത് സ്രവമാണോ മുന്‍കടക്കുന്നത് അതിനോടാണ് കുഞ്ഞിന് സാദൃശ്യമുണ്ടാവുക’ എന്നുകൂടി ഉമ്മുസുലൈമിനോട്(റ) പ്രവാചകന്(സ) പറഞ്ഞതായി ഈ നിവേദനത്തിലുണ്ട്. വെളുത്ത, കട്ടിയായ പുരുഷസ്രവത്തോട് മഞ്ഞ, നേര്‍മയായ സ്ത്രീസ്രവം കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്നാണ് ഇവിടെ പ്രവാചകന്(സ) പഠിപ്പിക്കുന്നത്.
ഒരു ജൂത പണ്ഡിതന്റെ ചോദ്യങ്ങള്‍ക്കുള്ള പ്രവാചകന്റെ(സ) ഉത്തരത്തെപ്പറ്റി വിശദീകരിക്കുന്ന ഥൗബാന്‍(റ) നിവേദനം ചെയ്ത സ്വഹീഹ് മുസ്ലിമിലുള്ള ദീര്‍ഘമായ ഹദീഥിലും ശിശുവിന്റെ സൃഷ്ടിയെക്കുറിച്ച ചോദ്യത്തിനുള്ള വിശദമായ ഉത്തരം ആരംഭിക്കുന്നത് ‘പുരുഷസ്രവം വെളുത്തനിറത്തിലുള്ളതും സ്ത്രീസ്രവം മഞ്ഞനിറത്തിലുള്ളതുമാണ്; അവ രണ്ടും കൂട്ടിച്ചെരുമ്പോൾ….’ എന്നു പറഞ്ഞുകൊണ്ടാണ്. ജൂത ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞശേഷം ‘അയാള്‍ എന്നോട് ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതുവരെ എനിക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല’ എന്ന് പറഞ്ഞതായുള്ള ഥൗബാനി (റ)ന്റെ പരാമര്‍ശം ശ്രദ്ധേയമാണ്. സ്വന്തം സ്രവത്തെക്കുറിച്ച് അറിയാത്ത സ്ത്രീകള്‍ക്കടക്കം നിങ്ങളുടെ സ്രവം മഞ്ഞനിറത്തിലുള്ളതാണ് എന്ന് പ്രവാചകന്(സ) പറഞ്ഞുകൊടുത്തത് വ്യക്തമായ ദൈവബോധനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നതാണീ പ്രവാചകപരാമര്‍ശം.
ഏതാണീ മഞ്ഞ ദ്രാവകം? കുഞ്ഞിന്റെ സൃഷ്ടിയില്‍ പങ്കെടുക്കുന്ന പുരുഷസ്രവത്തിന്റെ നിറം ‘അബ്യദ്വ്’ ആണെന്നു പറഞ്ഞതിനുശേഷമാണ് സ്ത്രീ സ്രവത്തിന്റെ നിറം ‘അസ്വ്ഫര്‍’ (മഞ്ഞ) ആണെന്ന് പ്രവാചകന് (സ) പറഞ്ഞത്. രണ്ടും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്നും അതിനുശേഷം അദ്ദേഹം വ്യക്തമാക്കി. വെള്ള നിറത്തിലുള്ള പുരുഷസ്രവത്തെപോലെതന്നെ ബീജ സങ്കലനത്തില്‍ പങ്കെടുക്കുന്ന സ്ത്രീസ്രവത്തിന്റെ നിറം മഞ്ഞയാണെന്നാണ് പ്രവാചകന് (സ) ഇവിടെ പഠിപ്പിക്കുന്നതെന്നുറപ്പാണ്. സ്ത്രീശരീരത്തില്‍നിന്ന് നിര്‍ഗളിക്കുന്ന ഏതു സ്രവത്തിനാണ് മഞ്ഞനിറമുള്ളതെന്ന കാര്യത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര് ഏറെ ചര്‍ച്ച ചെയ്തതായി കാണാന്‍ കഴിയും. സ്ത്രീജനനേന്ദ്രിയത്തില്‍നിന്ന് നിര്‍ഗളിക്കുന്ന കാണാനാവുന്ന സ്രവങ്ങള്‍ക്കൊന്നും തന്നെ മഞ്ഞനിറമില്ലെന്ന വസ്തുതയാണ് വിശാലമായ ഇത്തരം ചര്‍ച്ചകളുടെ ഉല്‍ഭവത്തിന് നിമിത്തമായത്.
സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍നിന്ന് പുറത്തുവരുന്ന സ്രവങ്ങള്‍ മൂന്നെണ്ണമാണ്. തന്റെ ശരീരം ലൈംഗികബന്ധത്തിന് സജ്ജമായിയെന്ന് അറിയിച്ചുകൊണ്ട് സ്ത്രീജനനേന്ദ്രിയത്തില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന ബര്‍ത്തോലിന്‍ സ്രവം(Bartholin fluid) ആണ് ഒന്നാമത്തേത്. യോനീമുഖത്തിനകത്തായി സ്ഥിതി ചെയ്യുന്ന പയര്‍വിത്തിന്റെ വലിപ്പത്തിലുള്ള രണ്ട് ബര്‍ത്തോലിന്‍ഗ്രന്ഥികള്‍ സ്ത്രീശരീരം ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ പുറപ്പെടുവിക്കുന്ന ഈ സ്രവത്തിന് നിറമില്ല. രതിമൂര്ച്ചയുടെ അവസരത്തില്‍ ചില സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍നിന്ന് പുറത്തുവരുന്ന പാരായുറിത്രല്‍ സ്രവമാണ്(Para urethral fluid) രണ്ടാമത്തെ യോനീ സ്രവം. യോനിയുടെ ആന്തരികഭിത്തിയില്‍ സ്ഥിതി ചെയ്യുന്ന പാരായുറിത്രല്‍ ഗ്രന്ഥികളില്‍നിന്നു വളരെ ചെറിയ അളവില്‍മാത്രം പുറത്തുവരുന്ന ഈ സ്രവം താരതമ്യേന കട്ടിയുള്ളതും വെള്ള നിറത്തിലുള്ളതുമായിരിക്കും. സ്ത്രീ ജനനേന്ദ്രിയത്തെ എല്ലായ്പ്പോഴും വരളാതെ സൂക്ഷിക്കുന്ന സെര്‍വിക്കല്‍ ശ്ലേഷ്മ (Cervical mucus) ആണ് മൂന്നാമത്തെ യോനീ സ്രവം. അണ്ഡോല്‍സര്‍ജനസമയമല്ലെങ്കില്‍ ഈ സ്രവം വഴുവഴുപ്പുള്ളതും നല്ല വെളുത്ത ക്രീം നിറത്തിലുള്ളതുമായിരിക്കും. അണ്ഡോല്‍സര്‍ജനത്തോടടുക്കുമ്പോള്‍ വെള്ളനിറം മങ്ങുകയും വഴുവഴുപ്പ് കുറയുകയും ചെയ്യുന്ന ഈ സ്രവം ഉല്‍സര്‍ജനസമയമാകുമ്പോഴേക്ക് ജലത്തെപ്പോലെ വര്‍ണരഹിതമാവുകയും മുട്ടയുടെ വെള്ളക്കരുവിനെപ്പോലെയായിത്തീരുകയും ചെയ്യും. അണുബാധയുണ്ടാകുമ്പോള്‍ മാത്രമാണ് സെല്‍വിക്കല്‍ ശ്ലേഷ്മത്തിന് മങ്ങിയ മഞ്ഞനിറമുണ്ടാകുന്നത്. സ്ത്രീജനനേന്ദ്രിയത്തില്‍നിന്ന് സാധാരണഗതിയില്‍ നിര്‍ഗളിക്കപ്പെടുന്ന മൂന്ന് സ്രവങ്ങളും വെളുത്തതോ നിറില്ലാത്തതോ ആണെന്നും ഹദീഥുകളില്‍ പറഞ്ഞ മഞ്ഞസ്രവമല്ല ഇവയെന്നും വ്യക്തമാണ്. ഇവയ്ക്കൊന്നുംതന്നെ കുഞ്ഞിന്റെ രൂപീകരണത്തില്‍ നേരിട്ട് പങ്കൊന്നുമില്ലതാനും.
കുഞ്ഞിന്റെ രൂപീകരണത്തിന് നിമിത്തമാകുന്ന സ്രവമെന്താണ് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ശ്രമിക്കുമ്പോഴാണ് ഹദീഥുകളില്‍ പറഞ്ഞ മഞ്ഞ സ്രവമേതാണെന്ന് നമുക്ക് മനസ്സിലാവുക. ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസം അണ്ഡാശയത്തിനകത്തെ പൂര്‍ണ വളര്‍ച്ചയെത്തിയ ഫോളിക്കിളില്‍ പ്രത്യക്ഷപ്പെടുന്ന ദ്വാരത്തിലൂടെ പ്രായപൂര്‍ത്തിയെത്തിയ അണ്ഡത്തെവഹിച്ചുകൊണ്ട് ഫോളിക്കുളാര്‍ ദ്രവവും ക്യൂമുലസ് കോശങ്ങളും പുറത്തേക്ക് തെറിച്ച് ഫലോപ്പിയന്‍ നാളിയുടെ അറ്റത്തുള്ള ഫിംബ്രയകളില്‍ പതിക്കുന്നതിനാണ് അണ്ഡോല്‍സര്‍ജനം (Ovulation) എന്നു പറയുന്നത്. രതിമൂര്‍ച്ചയോടനുബന്ധിച്ച് പുരുഷശരീരത്തില്‍ നടക്കുന്ന ശുക്ലസ്ഖലന(Ejaculation) ത്തിന് തുല്യമായി സ്ത്രീശരീരത്തില്‍ നടക്കുന്ന പ്രക്രിയയാണ് ഇതെങ്കിലും ഒരു ആര്‍ത്തവചക്രത്തില്‍ ഒരു തവണ മാത്രമാണ് ഇത് സംഭവിക്കുന്നത്. ശുക്ല സ്ഖലനവും അണ്ഡോല്‍സര്‍ജനവുമാണ് കുഞ്ഞിന്റെ സൃഷ്ടിക്ക് നിദാനമായി പുരുഷശരീരത്തിലും സ്ത്രീശരീരത്തിലും യഥാക്രമം സംഭവിക്കുന്ന രണ്ട് പ്രക്രിയകള്‍. പുരുഷബീജങ്ങളെ വഹിക്കുന്ന ശുക്ലദ്രാവകത്തെപ്പോലെ സ്ത്രീയുടെ അണ്ഡത്തെ വഹിക്കുന്ന ഫോളിക്കുളാര്‍ ദ്രവവും കുഞ്ഞിന്റെ നിര്‍മാണത്തിന് നിമിത്തമാകുന്ന ദ്രാവകമാണ്. ഹദീഥുകളില്‍ പറഞ്ഞ കുഞ്ഞിന്റെ സൃഷ്ടിക്ക് കാരണമായ സ്ത്രീസ്രവം അണ്ഡത്തെ വഹിക്കുന്ന ഫോളിക്കുളാര്‍ ദ്രാവകമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കില്‍ പുരുഷദ്രാവകം വെളുത്തതും സ്ത്രീദ്രാവകം മഞ്ഞയുമെന്ന് പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ ഫോളിക്കുളാര്‍ ദ്രാവകത്തിന്റെ നിറം മഞ്ഞയായിരിക്കണം. എന്നാല്‍ എന്താണ് വസ്തുത?
പ്രായപൂര്‍ത്തിയെത്തുന്നതിനുമുമ്പുള്ള അണ്ഡാവസ്ഥയായ അണ്ഡത്തെ(Oocyte) സംരക്ഷിക്കുകയും വളര്‍ത്തിക്കൊണ്ടുവന്ന് ബീജസങ്കലനത്തിന് പറ്റിയ അണ്ഡമാക്കിത്തീര്‍ക്കുകയും ചെയ്യുകയാണ് ഫോളിക്കിളിന്റെ ധര്‍മം. പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവളുടെ അണ്ഡാശയത്തിലുള്ള പ്രായപൂര്‍ത്തിയെത്താത്ത അണ്ഡകങ്ങളെ പൊതിഞ്ഞ് ആദിമ ഫോളിക്കിളുകളുണ്ടാവും (Primordial follicles). അവള് പ്രായപൂര്‍ത്തിയാകുന്നതോടെ ഇതില്‍ ചില ഫോളിക്കിളുകള്‍ വളര്‍ന്നുവരികയും ഓരോ ആര്‍ത്തവചക്രത്തിന്റെയും ശരാശരി 14-16 ദിവസങ്ങള്‍ കഴിഞ്ഞ് പൊട്ടി പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡത്തെ (Ovum) പുറത്തുവിടുന്നതോടെ അവയുടെ ധര്‍മം അവസാനിക്കുകയും ചെയ്യുന്നു. ജനനസമയത്തുള്ള ഏകദേശം 1,80,000 ഫോളിക്കിളുകളില്‍ നാനൂറെണ്ണത്തോളം മാത്രമാണ് അണ്ഡോല്‍സര്‍ജനത്തിനുമുമ്പത്തെ വളര്‍ച്ചയെത്തുവാനുള്ള ഭാഗ്യമുണ്ടാകുന്നത്. പ്രസ്തുത വളര്‍ച്ചയ്ക്ക് വ്യത്യസ്തങ്ങളായ ഘട്ടങ്ങളുണ്ട്. ഇതിലെ ഓരോ ഘട്ടങ്ങളിലും അതു കടന്നുപോകാന്‍ കഴിയാത്ത ഫോളിക്കിളുകള്‍ മരിച്ചുപോകുന്നുണ്ട്. ഓരോ ആര്‍ത്തവചക്രത്തിലും ഇരുപതോളം ഫോളിക്കിളുകള്‍ വളര്‍ച്ചയെത്തുന്നുവെങ്കിലും ഒരെണ്ണത്തിന് മാത്രമാണ് ഫോളിക്കിള്‍ മരണമായ അട്രീഷ്യ(atresia)യില്നിന്ന് രക്ഷപ്പെട്ട് അണ്ഡോല്‍സര്‍ജനത്തിന് കഴിയുന്നത്. അട്രീഷ്യയില്‍ നിന്ന് രക്ഷപ്പെട്ട് അണ്ഡോല്‍സര്‍ജനത്തിന് കഴിയുന്ന ഫോളിക്കിളുകള്‍ രണ്ട് ദശകളിലൂടെയാണ് കടന്നുപോകുന്നത്. അണ്ഡോല്‍സര്‍ജനത്തിലൂടെ അവസാനിക്കുന്ന ഒന്നാമത്തെ ദശയെ ഫോളിക്കുളാര്‍ ദശfollicular phase) എന്നും അതിനുശേഷമുള്ള ദശയെ ലൂടിയല്‍ ദശ (luteal phase) എന്നുമാണ് വിളിക്കുക. ആര്‍ത്തവം മുതല്‍ അണ്ഡോല്‍സര്‍ജനം വരെയുള്ള ഫോളിക്കുളാര്‍ ദശയില്‍ അണ്ഡകം പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡമായിത്തീരുന്നതിനും യഥാരൂപത്തിലുള്ള അണ്ഡോല്‍സര്‍ജനം നടക്കുന്നതിനും വേണ്ടി വ്യത്യസ്തങ്ങളായ പ്രക്രിയകള്‍ നടക്കേണ്ടതുണ്ട്. ഈ പ്രക്രിയകളുടെ അവസാനമായി ശരീരത്തിലെ ഈസ്ട്രജന് നില പരമാവധി ഉയരുകയും ലൂറ്റിനൈസിംഗ് ഹോര്‍മോണ്‍ (LH), ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (FSH) എന്നീ ഹോര്‍മോണുകളെ ഇതിന്റെ ഫലമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 24 മുതല്‍ 36 വരെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രക്രിയയുടെ അന്ത്യം കുറിച്ചുകൊണ്ടാണ് അണ്ഡം വഹിക്കുന്ന പൂര്‍ണവളര്‍ച്ചയെത്തിയ ഫോളിക്കിളില്‍(Ovarian follicle) സ്റ്റിഗ്മയെന്ന് പേരുള്ള ദ്വാരമുണ്ടാവുകയും അത് പൊട്ടി അണ്ഡത്തെ വഹിച്ചുകൊണ്ട് ഫോളിക്കുളാര്‍ ദ്രവം പുറത്തേക്ക് തെറിക്കുകയും ചെയ്യുന്നത്. ഈ പുറത്തേക്കു തെറിക്കല്‍ പ്രക്രിയക്കാണ് അണ്ഡോല്‍സര്‍ജനം (Ovulation)എന്നു പറയുക.
ഫോളിക്കുളാര്‍ ദശയിലുടനീളം നടക്കുന്ന അണ്ഡവളര്‍ച്ചയ്ക്കും അതിന് ഉല്‍സര്‍ജിക്കാനാവശ്യമായസംവിധാനങ്ങളൊരുക്കുന്നതിനും നിമിത്തമാകുന്നത് FSHപ്രവര്‍ത്തനങ്ങളാണ്. പ്രസ്തുത ഉത്പാദനത്തോടനുബന്ധിച്ചാണ് ഹൈപ്പോതലാമസില്‍നിന്നുള്ള ഗൊണാടോട്രോപിന്‍ റിലീസിംഗ് ഹോര്‍മോണിന്റെ(GnRH) പ്രേരണയാല്‍ പിറ്റിയൂട്ടറിയില്‍നിന്ന് LHന്റെ ഉത്പാദനം നടക്കുന്നത്. ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടീന്‍ വിഘാടക രസങ്ങളായ പ്രോട്ടിയോലിറ്റിക് എന്‍സൈമുകളാണ്ഫോ(Proteolytic enzymes) ളിക്കിളിലുണ്ടാവുന്ന ദ്വാരമായ സ്റ്റിഗ്മക്ക് കാരണമാകുന്നത്. അണ്ഡോല്‍സര്‍ജനത്തിനുശേഷമുള്ള ഫോളിക്കിള്‍ അവശിഷ്ടങ്ങളെ നിയന്ത്രിക്കുന്നതും പ്രധാനമായി ഈ ഹോര്‍മോണാണ്. ലൂട്ടിയല്‍ ദശയില്‍ അണ്ഡം നഷ്ടപ്പെട്ട ഫോളിക്കിള്‍ അവശിഷ്ടങ്ങള്‍ കോര്‍പസ് ലൂടിയം(Lorpus Luteum) ആയിത്തീരുകയും മാതൃസ്വഭാവങ്ങളെ ഉദ്ദീപിക്കുന്ന പ്രോജസ്റ്ററോണ്‍ (Progesterone) ഹോര്‍മോണിന്റെ വര്‍ധിതമായ ഉത്പാദനത്തിന് നിമിത്തമാവുകയും ചെയ്യുന്നു.
എന്താണീ ലൂറ്റിനൈസിംഗ് ഹോര്‍മോണ്‍? മഞ്ഞയെന്ന് അര്‍ത്ഥം വരുന്ന ലൂറ്റിയസ് (Luteus) എന്ന ലാറ്റിന്‍ പദത്തിന്റെ നപുംസകരൂപമായ ലൂറ്റിയത്തില്‍നിന്നാണ് (Luteum) ലൂറ്റിനൈസ് (Luteinize)എന്ന ക്രിയയുണ്ടായിരിക്കുന്നത്. കോര്‍പ്പസ് ലൂടിയത്തിന്റെ നിര്‍മിതിക്ക് നിമിത്തമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് സാങ്കേതികമായി ലൂറ്റിനൈസ് എന്ന് പറയുന്നതെങ്കിലും പദപരമായി അതിനര്‍ത്ഥം ‘മഞ്ഞയാക്കുന്നത്’ എന്നാണ്. ലൂറ്റിനൈസിംഗ് ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായാണ് ഫോളിക്കുളാര്‍ ദശ പിന്നിട്ട ഫോളിക്കിള്‍ അവശിഷ്ടങ്ങള്‍ കോര്‍പസ് ലൂടിയം ആയിത്തീരുന്നത്. കോര്‍പസ് ലൂടിയം എന്ന പദദ്വയത്തിനര്‍ത്ഥം മഞ്ഞ വസ്തുവെന്നാണ് (Yellow body). ലൂടിയല്‍ ദശയിലേക്ക് കടന്ന അണ്ഡം നഷ്ടപ്പെട്ട ഫോളിക്കിള്‍ അവശിഷ്ടങ്ങളെല്ലാം കൂടി രണ്ടു മുതല്‍ അഞ്ചു സെന്റീമീറ്റര്‍ വരെ വ്യാസത്തില്‍ ശരീരത്തില്‍ ഏതാനും ദിവസങ്ങള്‍ കൂടി അവശേഷിക്കും. മനുഷ്യരില്‍ ഇത് ഓറഞ്ചു നിറത്തിലാണ് കാണപ്പെടുന്നത്. അണ്ഡോല്സര്ജനത്തിന്റെ അവസാനഘട്ടത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന LH അതിന്റെ പ്രവര്‍ത്തനമാരംഭിക്കുകയും ഫോളിക്കുളാര്‍ ദ്രവത്തെ മഞ്ഞവല്‍ക്കരിക്കുകയും ചെയ്യും. ഫോളിക്കിളിലെ സ്റ്റിഗ്മ പൊട്ടി അണ്ഡത്തോടെ പുറത്തേക്ക് തെറിക്കുന്ന ഫോളിക്കുളാര്‍ ദ്രാവകത്തിന്റെ നിറം മഞ്ഞയായിരിക്കും. പുരുഷ ശുക്ലവുമായി താരതമ്യം ചെയ്യുമ്പോള്‍ കട്ടിയില്ലാത്തതും മഞ്ഞ നിറത്തിലുള്ളതുമായ ദ്രാവകമാണ് ഫോളിക്കിള്‍ പൊട്ടി പുറത്തേക്കൊഴുകുന്ന കുഞ്ഞിന്റെ നിര്‍മാണത്തിന് നിമിത്തമാകുന്ന സ്ത്രീസ്രവം എന്നര്‍ത്ഥം.
കുഞ്ഞിന്റെ സൃഷ്ടിക്ക് നിമിത്തമാകുന്ന സ്ത്രീസ്രവം മഞ്ഞനിറത്തിലുള്ളതും കട്ടി കുറഞ്ഞതുമാണെന്ന പ്രവാചകവചനം എത്രമാത്രം കൃത്യമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നത് ഫോളിക്കിള്‍ രൂപാന്തീകരണത്തെക്കുറിച്ച (folliculogenesis) പുതിയ പഠനങ്ങളുടെ വെളിച്ചത്തിലാണ്. കോര്‍പ്പസ് ലൂടിയത്തെയും ലൂറ്റിനൈസിംഗ് ഹോര്‍മോണിന്റെ ധര്‍മത്തെയുമെല്ലാം കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി നടന്ന സാങ്കേതിക വിപ്ലവങ്ങളുടെ ഫലമായി ഉണ്ടായിവന്ന സൂക്ഷ്മദര്‍ശിനികളുപയോഗിച്ചുള്ള പഠനങ്ങള്‍ വഴിയാണ്. ഇപ്പോള്‍ മാത്രം നമുക്ക് മനസ്സിലായ ഇക്കാര്യം എങ്ങനെ പ്രവാചകന്(സ) അറിഞ്ഞുവെന്നതിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ‘അയാള്‍ എന്നോട് ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതുവരെ എനിക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല’ എന്ന പ്രവാചക പ്രസ്താവനയില്‍നിന്ന് നബിവചനങ്ങളുടെ സ്രോതസ് എന്താണെന്ന് മനസ്സിലാക്കാനാവും. തന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്കിയ നബി (സ)യോട് ‘താങ്കള്‍ പറഞ്ഞത് സത്യമാണ്; താങ്കളൊരു ദൈവദൂതന് തന്നെയാണ്'(സ്വഹീഹ്മുസ്ലിം) എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ജൂതപണ്ഡിതന്‍ തിരിച്ചുപോയതെന്ന വസ്തുത ശ്രദ്ധേയമാണ്. പൂര്‍വവേദങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ക്ക് മുഹമ്മദ് നബി(സ)യെപ്പറ്റി സ്വന്തം മക്കളെ അറിയുന്നതുപോലെ അറിയാന്‍ കഴിഞ്ഞിരുന്നുവെന്ന ക്വുര്‍ആന്‍ പ്രസ്താവനയുടെ സത്യത കൂടി ഇവിടെ വെളിപ്പെടുന്നുണ്ട്: ”നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാകുന്നു.” (ക്വുര്‍ആന്‍ 2:146)