നബി-ആയിഷ ദാമ്പത്യത്തിന്റെ മാതൃകയെന്ത് ?

/നബി-ആയിഷ ദാമ്പത്യത്തിന്റെ മാതൃകയെന്ത് ?
/നബി-ആയിഷ ദാമ്പത്യത്തിന്റെ മാതൃകയെന്ത് ?

നബി-ആയിഷ ദാമ്പത്യത്തിന്റെ മാതൃകയെന്ത് ?

ആയിശ(റ)യുടെ വിവാഹപ്രായം: നബിനിന്ദകരോട് പറയാനുള്ളത്

ഇണകളായി ജീവിക്കുന്ന രണ്ടുപേരെ നോക്കി ഒരാൾ ഇവർ മാതൃകാ ദമ്പതികളാണെന്ന് പരിചയപെടുത്തിയാൽ അതിൽ നിന്ന് കേൾവിക്കാരൻ മനസ്സിലാക്കുന്നത് എന്തായിരിക്കും? അവർക്ക് ഒരേ പ്രായമായിരിക്കുമെന്നാണോ? പുരുഷൻ പ്രായക്കൂടുതലും സ്ത്രീ പ്രായക്കുറവുമുള്ളവരാണെന്നാണോ? സ്ത്രീ പ്രായക്കൂടുതലും പുരുഷൻ പ്രായക്കുറവുമുള്ളവരാണെന്നാണോ? ഇതൊന്നുമല്ലെന്ന് എല്ലാവർക്കുമറിയാം. മാതൃകാദമ്പതികളാണെന്ന് പരിചയപ്പെടുത്തുക സംതൃപ്തവും മാതൃകാപരവുമായ ജീവിതം നയിക്കുന്ന ഇണകളെയായിരിക്കും. സ്നേഹവും കാരുണ്യവും പരസ്പരം നൽകിക്കൊണ്ടും സ്ത്രീ പുരുഷനിലും തിരിച്ചും ശാന്തി കണ്ടെത്തുകയും ചെയ്തുകൊണ്ടുള്ള ജീവിതത്തെക്കുറിച്ചാണ് മാതൃകാ ദാമ്പത്യമെന്ന് പറയുന്നത്. മുഹമ്മദ് നബി(സ)യും ആയിഷയും നയിച്ച ദാമ്പത്യജീവിതം അവസാനനാളുവരെയുള്ള മനുഷ്യർക്കെല്ലാം മാതൃകയായ ദാമ്പത്യജീവിതമാണെന്ന് പറയുന്നത് ഈ മാനകങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഇണയുമൊത്തുള്ള തന്റെ ജീവിതത്തെക്കുറിച്ച് മധുരമൂറുന്ന പദങ്ങളുപയോഗിച്ച് ഇണ മരണപ്പെട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞ ശേഷവും ഒരാൾ അനുസ്മരിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ അനുഭവിച്ച ദാമ്പത്യജീവിതം അത്രത്തോളം സംതൃപ്തവും സ്നേഹ-കാരുണ്യങ്ങൾ നിറഞ്ഞതുമായിരുന്നുവെന്ന് തന്നെയാണ്. ആയിഷ (റ) മരണപ്പെടുന്നത് 67 ആമത്തെ വയസ്സിലാണ്. പ്രവാചകൻ (സ) മരണപ്പെടുമ്പോൾ അവർക്ക് വയസ്സ് 18. അര നൂറ്റാണ്ടോളം കാലം അവർ ചെയ്ത സേവനമെന്തായിരുന്നുവെന്നതിനുള്ള ഉത്തരം ഹദീഥ് ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഏതൊരാൾക്കും ലഭിക്കും. തന്റെ മടിയിൽ കിടന്ന് ഇഹലോകവാസം വെടിഞ്ഞ അന്തിമദൂതന്റെ ജീവിതത്തിൽ താൻ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കുകയെന്ന മഹാദൗത്യമാണ് ഇക്കാലമത്രയും അവർ നിർവ്വഹിച്ചത്. മുഹമ്മദ് നബിയുമൊത്തുള്ള തന്റെ ദാമ്പത്യജീവിതത്തിന്റെ സൂക്ഷ്മാംശങ്ങൾ പോലും അവസാനനാളുവരെയുള്ള മനുഷ്യർക്ക് മാതൃകയായിത്തീരുന്ന വിധത്തിൽ അവർ തന്റെയടുത്തെത്തുന്നവർക്ക് പറഞ്ഞുകൊടുത്തു. അവരിൽ നിന്ന് ഈ ഹദീഥുകളിൽ പലതും നിവേദനം ചെയ്തവരുമായുള്ള സമ്പർക്കത്തെയും അവരുപയോഗിച്ച ഭാഷയെയും സൂക്ഷ്മമായി അപഗ്രഥിച്ചാൽ ഈ സംപ്രേക്ഷണം കൂടുതലായി നടന്നത് അവരുടെ ജീവിതത്തിന്റെ അവസാനത്തെ രണ്ട് പതിറ്റാണ്ടുകളിലായിരുന്നുവെന്ന് മനസ്സിലാവും. നബിയോടോപ്പമുള്ള ആയിഷയുടെ ദാമ്പത്യം എത്രമാത്രം സംതൃപ്തവും സ്നേഹസുരഭിലവുമായിരുന്നുവെന്ന് മനസ്സിലാക്കുവാൻ ജീവിതസായാഹ്നത്തിൽ പോലും നബിജീവിതത്തെക്കുറിച്ച് പറയുമ്പോൾ അവരുടെ വാക്കുകളിലൂറുന്ന മധുരം മാത്രം പഠനവിധേയമാക്കിയാൽ മതി. ഈ സംതൃപ്തി തന്നെയാണ് മറ്റ് ഇണകളുമായുള്ള ദാമ്പത്യജീവിതത്തിന്റെ കാര്യത്തിലെന്ന പോലെത്തന്നെ നബി-ആയിഷ ദാമ്പത്യത്തിന്റെയും മാതൃക; പൂർണ്ണാർത്ഥത്തിലുള്ള സ്നേഹ-കാരുണ്യങ്ങളുടെ പാരസ്പര്യം വഴി സമാധാനപൂർണ്ണവും സംതൃപ്തവുമായ ദാമ്പത്യം എങ്ങനെ സാധിക്കാമെന്നതിന് ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കുമുള്ള മാതൃക.

തന്നോട് ഇഷ്ടമുള്ള സന്ദർഭമാണോ ദേഷ്യമുള്ള അവസരമാണോ എന്ന് ഇണയുടെ വാക്കുകൾ മാത്രം പരിശോധിച്ച് മനസ്സിലാക്കുന്ന പ്രവാചകന്റെ(സ) പാടവത്തെക്കുറിച്ച് അനുസ്മരിക്കുന്ന ആയിഷയുടെ(റ) ഹദീഥ് (സ്വഹീഹുൽ ബുഖാരി) എത്രമേൽ മധുരമുള്ള ദാമ്പത്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് അതിലെ പദങ്ങൾ പരിശോധിച്ചാൽ ബോധ്യമാകും. താൻ രണ്ട് തവണ പ്രവാചകനോടൊപ്പം ഓട്ടപ്പന്തയം നടത്തിയിട്ടുണ്ടെന്നും ആദ്യ തവണ താൻ ജയിച്ചുവെന്നും രണ്ടാം തവണ താൻ പരാജയപ്പെട്ടുവെന്നും തന്നെ പരാജയപ്പെടുത്തിയപ്പോൾ ‘ഇത് മുമ്പത്തേതിനുള്ള മറുപടിയാണ്’ എന്ന് പ്രവാചകൻ (സ) പറഞ്ഞുവെന്നുമുള്ള ആയിഷയുടെ(റ) ഓർമ്മകളിൽ (അബൂദാവൂദ് സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്) വെളിപ്പെടുന്നത് കളിയും തമാശയുമെല്ലാം വഴി ദാമ്പത്യത്തെ സുരഭിലമാക്കിയ നബിയെ അവർ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നുവെന്ന സത്യമാണ്. ‘ഞാൻ കുടിച്ചു വെച്ച പാനപാത്രത്തിൽ നിന്ന് അതിന്റെ ബാക്കി പ്രവാചകൻ (സ) കുടിച്ചപ്പോൾ ഞാൻ എവിടെയാണോ ചുണ്ട് വെച്ചത് അവിടെത്തന്നെ ചുണ്ട് വെച്ചാണ് തിരുമേനി കുടിച്ചത്’ എന്നും ‘ഒരു എല്ലിൻ കഷ്ണത്തിലുണ്ടായിരുന്ന ഇറച്ചിക്കഷ്ണങ്ങൾ ഞാൻ തിന്ന ശേഷം അതിന്റെ ബാക്കി നബി (സ) തിന്നപ്പോൾ ഞാൻ തിന്നിടത്ത് നിന്ന് തന്നെ തിരുമേനി തീറ്റയാരംഭിച്ചു’വെന്നും ആയിഷ (റ) പറയുമ്പോൾ (നസാഈ സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്) തീറ്റയിലും കുടിയിലുമെല്ലാം സ്വീകരിച്ച ചെറിയ ചെറിയ ശ്രദ്ധകൾ വഴി എത്ര സമർത്ഥമായാണ് പ്രവാചകൻ (സ) ദാമ്പത്യത്തെ ആസ്വദിച്ചതും ആസ്വദിപ്പിച്ചതുമെന്ന മഹാമാതൃക അനുവദനീയമായ ഇണജീവിതത്തിലൂടെയാകണം ലൈംഗികാസ്വാദനമാകേണ്ടതെന്ന് കരുതുന്നവർക്കെല്ലാം ലഭിക്കുന്നുണ്ട്. വീടുകളിലെത്തിയാൽ ഇണകളെ ഗാർഹികജോലികളിൽ സഹായിക്കാനാണ് പ്രവാചകൻ (സ) സമയം ചെലവഴിച്ചിരുന്നതെന്ന ആയിഷ(റ)യുടെ സാക്ഷ്യം (സ്വഹീഹുൽ ബുഖാരി) ആണ്കോയ്മയുടെ ലാഞ്ചന പോലുമേശാതെയാണ് അന്തിമപ്രവാചകൻ (സ) ജീവിച്ചതെന്നതിനുള്ള ഇണയുടെ സാക്ഷ്യത്തോടൊപ്പം തന്നെ അത്തരമൊരു ജീവിതത്തിൽ നിന്ന് ഇണകൾ എത്രത്തോളം ആശ്വാസവും സംതൃപ്‌തിയുമനുഭവിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ലൈംഗികവൃത്തികൾ അനുവദിക്കപ്പെട്ടിട്ടില്ലാത്ത വൃതാനുഷ്ഠാനത്തിന്റെ പകലുകളിൽ പോലും സ്നേഹപ്രകടനമെന്നവണ്ണം ഇണകളെ ചുംബിക്കുന്ന പ്രവാചകന്റെ ചിത്രം അനുയായികൾക്ക് നൽകുന്ന ആയിഷ (റ) (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം) പ്രവാചകന്റെ സ്നേഹപ്രകടനങ്ങൾ വഴി ഇണകൾക്ക് സ്നേഹവും സംതൃപ്തിയും സമാധാനവും എത്രത്തോളം ലഭിച്ചിരുന്നുവെന്ന് മനസ്സിലാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.

ഇണകൾക്ക് ആവർത്തവമുള്ള സന്ദർഭത്തിൽ പോലും യോനീസുരതമൊഴിച്ചുള്ള ലൈംഗികചേഷ്ടകളെല്ലാം അവരുമായി പ്രവാചകൻ (സ) നടത്തുമായിരുന്നുവെന്ന് സാക്ഷീകരിക്കുന്ന ആയിഷ (റ)(സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം) രജസ്വലകളായിരിക്കുമ്പോൾ പോലും തങ്ങൾക്ക് നബിസ്നേഹവും സഹവാസവും നിഷേധിക്കപ്പെട്ടിരുന്നില്ലെന്ന് വ്യക്തമാക്കുക മാത്രമല്ല, സ്വാഭാവികമായ ആ സ്ത്രീപ്രക്രിയ അവളുടെ വിസർജ്ജ്യസ്ഥലമൊഴികെ മറ്റ് ശരീരഭാഗങ്ങളെയൊന്നും അശുദ്ധമാക്കുന്നില്ലെന്ന് അന്ന് ജീവിച്ചിരുന്നവരും ഇന്ന് ജീവിക്കുന്നവരും നാളെ ജീവിക്കാനിരിക്കുന്നവരുമായ മുഴുവൻ സ്ത്രീ-പുരുഷന്മാരെയും ബോധ്യപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ആർത്തവകാലത്തുപോലും ഇണകളോടൊപ്പം തിന്നുകയും കുടിക്കുകയും മാത്രമല്ല, അവരുപയോഗിച്ച ഭക്ഷണപാനീയങ്ങളുടെ ബാക്കി അതേ പാത്രങ്ങളിൽ നിന്ന് തന്നെ ഉപയോഗിക്കുകയും സഹശയനം നടത്തുകയുമെല്ലാം ചെയ്തിരുന്ന നബിയെക്കുറിച്ച് വാചാലമാകുന്ന ആയിഷ (റ) (നസാഈ സ്വഹീഹായ സനദോടെ നിവേദനം ചെയ്തത്) വൈകാരികപ്രശ്നങ്ങളാൽ പ്രയാസപ്പെടുന്ന പെൺനാളുകളിൽ പോലും നബിസ്നേഹത്തിന്റെ ശീതളിമയും ആഴങ്ങളുമനുഭവിച്ചപ്പോഴുള്ള സംതൃപ്തിയെ വെളിപ്പെടുത്തുന്നതോടൊപ്പം തന്നെ മറ്റ് പല സംസ്കാരങ്ങളിലെയും പോലെ രജസ്വലയെ മൊത്തം അശുദ്ധിയായും അസ്പൃശ്യയായും കാണുകയും വൈയക്തികവ്യവഹാരങ്ങളിൽ നിന്ന് പോലും മാറ്റിനിർത്തുകയും ചെയ്യുന്നത് വഴിയുള്ള മനഃസംഘർഷമോ അപകർഷതാബോധമോ അനുഭവിക്കേണ്ട ദൗർഭാഗ്യമൊന്നും പ്രവാചകാനുചരികളായ വനിതകൾക്കില്ലെന്ന് വിളിച്ച് പറയുകയും ചെയ്യുന്നുണ്ട്.

അമ്പത് കഴിഞ്ഞ പ്രവാചകൻ (സ) ഒൻപതുകാരിയായ ആയിഷയോടൊപ്പം ദാമ്പത്യജീവിതമാരംഭിച്ചതിൽ എന്ത് മാതൃകയാണുള്ളതെന്ന് ചോദിക്കുന്നവരോട് ആ പ്രായവ്യത്യാസത്തിലൂടെ തന്നെയാണ് നബിജീവിതം വലിയൊരു സന്ദേശം മാനവരാശിക്ക് നൽകുന്നത് എന്ന് തന്നെയാണ് ഉത്തരം. പ്രായമല്ല പൊരുത്തമാണ് ദാമ്പത്യവിജയത്തിന്റെ അടിത്തറയെന്ന സന്ദേശം നൽകുന്നതാണ് ആ ദാമ്പത്യത്തിന്റെ പത്ത് വർഷങ്ങൾ. ഇരുപത്തിയഞ്ചുകാരനായിരിക്കുമ്പോൾ നാല്പതുകാരിയോടൊപ്പം ദാമ്പത്യമാരംഭിക്കുകയും പരസ്പരം മധുരം നൽകിക്കൊണ്ട് ജീവിക്കുകയും കാൽ നൂറ്റാണ്ടുകാലം ആവോളം സ്നേഹം നൽകുകയും വാങ്ങുകയും ചെയ്ത് യഥാർത്ഥ ഇണകളും തുണകളുമായിത്തീരുകയും ചെയ്ത മുഹമ്മദ്-ഖദീജ ദമ്പതികൾ സംതൃപ്തദാമ്പത്യത്തിന് പെൺപ്രായം കൂടുതലാണെന്നത് തടസ്സമേയല്ലെന്ന് മാനവതയെ പഠിപ്പിച്ചത് പോലെയുള്ള മഹാമാതൃക. ഇതിനർത്ഥം എക്കാലഘട്ടങ്ങളിലെയും എല്ലാ മനുഷ്യർക്കും ഈ പ്രായവ്യത്യാസം തുടരാൻ കഴിയുമെന്നോ കഴിയണമെന്നോ അല്ല, പ്രത്യുത പ്രായവ്യത്യാസമല്ല സംതൃപ്തദാമ്പത്യത്തിന്റെ മാനകമെന്ന സത്യം മനുഷ്യരെ പഠിപ്പിക്കുകയാണ് നബി തന്റെ വിവാഹങ്ങളിലൂടെയെല്ലാം ചെയ്തത് എന്ന് മാത്രമാണ്. ഇണകൾ ഏത് പ്രായത്തിലുള്ളവരാണെങ്കിലും പരസ്പരം സ്നേഹം നൽകാനും ഉൾക്കൊള്ളുവാനും മനസ്സിലാക്കുവാനും കഴിയുമെങ്കിൽ സംതൃപ്തിയുടെ കൊടുമുടിയിലെത്താൻ സാധിക്കുമെന്ന വലിയ പാഠമാണ് നബിവിവാഹങ്ങളെല്ലാം മാനവരാശിക്ക് നൽകുന്നത്.

ഒമ്പത്കാരിയുമായി ദാമ്പത്യജീവിതമാരംഭിച്ച മുഹമ്മദ് നബിയെ ശിശുകാമിയെന്നും പീഡോഫൈലെന്നും വിളിച്ച് ആക്ഷേപിക്കുന്നവരോട് വിനീതമായി പറയാനുള്ളത് അങ്ങനെയെങ്കിൽ നിങ്ങളും ഞാനുമെല്ലാം പീഡോഫൈലുകളുടെ മക്കളും പേരമക്കളുമാണെന്നാണ്. ഇന്ത്യയിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടണമെങ്കിൽ പന്ത്രണ്ട് വയസ്സെങ്കിലുമാകണമെന്ന നിയമം (The Indian Criminal Law Amendment Act, 1891) ബ്രിട്ടീഷ് സർക്കാർ കൊണ്ടു വന്നപ്പോൾ അതിന്നെതിരെ നമ്മുടെ മുത്തച്ഛന്മാർ സമരം ചെയ്തിട്ട് ഒന്നേകാൽ നൂറ്റാണ്ട് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പത്ത് വയസ്സുകാരികളെ വിവാഹം ചെയ്തുകൊടുക്കാനും അവരുമായി രതിയിലേർപ്പെടുവാനുമുള്ള തങ്ങളുടെ മതപരമായ അവകാശം അനുവദിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്തവർക്ക് മുന്നിലുണ്ടായിരുന്നത് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബാല ഗംഗാധരതിലകനായിരുന്നുവെന്ന സത്യം നമ്മുടെയെല്ലാം മുത്തച്ഛന്മാർ പീഡോഫൈലുകളാണെന്നാണോ വ്യക്തമാക്കുന്നതെന്ന് പറയാൻ ആയിഷാവിവാഹത്തിന്റെ പേരിൽ നബിയെ തെറി പറയാൻ ധൃഷ്ടരാകുന്നവർക്ക് ബാധ്യതയുണ്ട്. മതപരവും സാമൂഹികവുമായ തങ്ങളുടെ രീതികളെ ചോദ്യം ചെയ്യുന്ന യാതൊരുവിധ ഇടപെടലുകളും നടത്താൻ സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ബാലവിവാഹത്തെയും രതിയെയും നിരോധിച്ചുകൊണ്ടുള്ള ബില്ലിനെതിരെ പോരാടാൻ ജനങ്ങളെ തിലകൻ പ്രചോദിപ്പിച്ചതെന്ന് മീര കൊസാംബി Economic and Political Weekly (1991 August 3-10)യിൽ എഴുതിയ “Girl-Brides and Socio-Legal Change: Age of Consent Bill (1891) Controversy” എന്ന പ്രബന്ധത്തിൽ നിരീക്ഷിക്കുന്നുണ്ട്. 1891 മാർച്ച് 19 ന് മുമ്പ് നമ്മുടെ മുത്തച്ഛന്മാരിൽ പലരും പീഡോഫൈലുകളായിരുന്നുവെന്നാണോ ഇതെല്ലാം അർത്ഥമാക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് തിലകൻ മുന്നോട്ട് വെച്ച ദേശീയസങ്കല്പത്തിന്റെ പേരിൽ അഭിമാനിക്കുകയും ഒപ്പം നബിയെ തെറി പറയാൻ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്യുന്നവരാണ്.

ഭാരതീയതയിൽ അഭിമാനിക്കുന്നവരാണ് തങ്ങളെന്ന് ആണയിട്ടുകൊണ്ട് നബി(സ)യെ തെറിപറയുന്നവർ വാൽമീകിരാമായണമെങ്കിലും വായിക്കാൻ സന്നദ്ധമായാൽ പ്രവാചകപ്രഭുവിനെതിരെയുള്ള അവരുടെ കാർക്കിച്ച് തുപ്പലുകൾ അവരുടെ തന്നെ മുഖത്ത് വന്നു വീഴുന്നതാണ് നമുക്ക് കാണാനാവുക. സമ്പൂർണ്ണ പുരുഷനും മാതൃകാഭർത്താവുമായി രാമായണം അവതരിപിപ്പിക്കുന്ന ശ്രീരാമൻ സീതയെ വിവാഹം ചെയ്യുന്നത് അദ്ദേഹത്തിന് പതിമൂന്ന് വയസ്സും സീതക്ക് ആറ് വയസ്സുമുള്ളപ്പോഴാണെന്നാണ് വാല്മീകി രാമായണം, ആരണ്യകാണ്ഡത്തിന്റെ നാല്പത്തേഴാം സർഗ്ഗത്തിലെ വ്യത്യസ്ത ശ്ലോകങ്ങൾ വായിച്ചാൽ ആർക്കും മനസ്സിലാവുക. ഇതിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും ശ്രീരാമനെ പീഡോഫൈൽ എന്ന് വിളിച്ചാൽ നമുക്ക് അവരോട് പറയേണ്ടി വരിക രാമായണത്തിലെ ആദ്യത്തെ വചനത്തിന്റെ തുടക്കത്തിലെ നിർദേശം മാത്രമാണ്. ‘മാ നിഷാദ’ (അരുത് കാട്ടാളാ..). ഇന്നത്തെ സാമൂഹ്യമാനദണ്ഡങ്ങൾ വെച്ചുകൊണ്ട് പുരാതനകാലത്തെ മഹാവ്യക്തിത്വങ്ങളെ അപഗ്രഥിക്കുകയും അവരെ തെറി പറയുവാൻ കാരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്നവരെ കാട്ടാളന്മാർ എന്ന് വിളിച്ചാൽ കാട്ടുമൂപ്പന്മാർ നമ്മെ വിചാരണ ചെയ്ത് ശിക്ഷിക്കുമോയെന്ന് ഭയപ്പെടണം.

എന്ന് മുതൽക്കാണ് നാം ഇന്ത്യക്കാർക്ക് ചെറിയ പ്രായത്തിലുള്ളവരുമായുള്ള വിവാഹം പീഡോഫീലിയയായി അനുഭവപ്പെടാൻ തുടങ്ങിയത്? ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ വിവരമുള്ള ആരെങ്കിലും ഇത്തരം വൃത്തികേടുകൾ പറയുമോ? ആധുനിക ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോൾ ആരുടെയും മനസ്സിലുദിക്കുന്ന ചിത്രം വിവേകാനന്ദ സ്വാമികളുടേതാണ്. കുസൃതിക്കുറുമ്പനായ നരേന്ദ്രനിൽ നിന്ന് ലോകമതസമ്മേളനത്തിലെ ക്ഷണിതാവായ വിവേകാനന്ദനിലേക്കുള്ള പരിവർത്തനത്തിന്റെ ചാലകമായി വർത്തിച്ചത് അദ്ദേഹത്തിന്റെ ആത്മീയഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസനായിരുന്നു. ആധുനിക ഭാരതത്തിലെ ആത്മീയാചാര്യന്മാരിൽ പ്രമുഖനായ ശ്രീരാമകൃഷ്ണ പരമഹംസർ തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് അഞ്ച് വയസ്സുകാരിയായ ശാരദാ ദേവിയെ വിവാഹം ചെയ്തത്. ശ്രീരാമകൃഷ്‌ണ മിഷനിലുള്ളവർ അമ്മയെന്ന് വിളിക്കുന്ന ശാരദാ ദേവിയെ പരമഹംസർ വേൾക്കുന്നത് 1859 ലാണെന്ന് നാം മനസ്സിലാക്കണം. അന്നത്തെ ഇന്ത്യയിലുണ്ടായിരുന്ന വിവാഹരീതിയെയല്ലാതെ മറ്റൊന്നും ഇത് അടയാളപ്പെടുത്തുന്നില്ലെന്ന് ആർക്കാണറിയാത്തത്? പരമഹംസനോടുള്ള ആദരവിനെയോ ശാരദാദേവിയോടെയുള്ള ഭക്തിയേയോ ബാധിക്കുന്ന കാര്യമായി അവരുടെ വിവാഹപ്രായത്തെ വേദാന്തികളൊന്നും മനസ്സിലാക്കുന്നില്ലെങ്കിൽ പിന്നെ മുഹമ്മദ് നബിയെ ഭൽസിക്കുവാൻ ഇണയുടെ പ്രായമെങ്ങനെയാണ് നിമിത്തമായിത്തീരുന്നത്?!!

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ മുഖമായിരുന്നു മഹാദേവ് ഗോവിന്ദ് റാനഡെ. സമൂഹത്തിൽ പൊതുവെ നിരോധിക്കപ്പെട്ടിരുന്ന വിധവാ വിവാഹം അനുവദിക്കുന്നതിനുവേണ്ടിയുള്ള സമരത്തിൽ മുന്നിൽ നിന്നായാൾ; ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണയോഗത്തിൽ പങ്കെടുത്ത ഇന്ത്യക്കാരിലൊരാൾ. അദ്ദേഹത്തിന്റെ ആദ്യഭാര്യ മരണപ്പെട്ടപ്പോൾ തന്റെ മുപ്പത്തിയൊന്നാമത്തെ വയസ്സിൽ രണ്ടാമതായി വിവാഹം ചെയ്തത് പതിന്നുകാരിയായ വയസ്സുള്ള രമാഭായിയെന്ന കന്യകയെയാണ്. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി തന്റെ പതിമൂന്നാത്തെ വയസ്സിലാണ് പതിനാല് വയസ്സുള്ള കസ്തൂർബായെ വിവാഹം ചെയ്തത്. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ അംബേദ്‌കർ 1906 ൽ തന്റെ പതിനഞ്ചാം വയസ്സിൽ രമാ ഭായിയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് ഒൻപത് വയസ്സായിരുന്നു. ലോകപ്രശസ്തനായ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജ അയ്യങ്കാർ 1909 ൽ തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ജാനകി അമ്മാളിനെ വിവാഹം ചെയ്യുമ്പോൾ അവർക്ക് പത്ത് വയസ്സാണുള്ളത്. ഭാരതീയ ഭൗതികശാസ്ത്രജ്ഞരിൽ അഗ്രഗണ്യനായ സത്യേന്ദ്രനാഥ് ബോസ് തന്റെ ഇരുപതാമത്തെ വയസ്സിൽ ഉഷാപതി ഘോഷ് എന്ന പതിനൊന്ന്കാരിയെ വിവാഹം ചെയ്യുന്നത് 1914 ലാണ്. പ്രവാചകനെ തെറി പറയുവാൻ ധൃഷ്ടരാവുന്നവരുടെ മാനദണ്ഡങ്ങൾ പ്രകാരം പരിശോധിച്ചാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇന്ത്യ നിറയെ പീഡോഫൈലുകളായിരുന്നു ജീവിച്ചിരുന്നതെന്ന് പറയേണ്ടി വരും. നമ്മുടെ നാടിന് സ്വാതന്ത്ര്യം നേടിത്തരികയും കാര്യമായ സംഭാവനകൾ അർപ്പിക്കുകയും ചെയ്തവരെല്ലാം അവരുടെ കണ്ണിൽ പീഡോഫൈലുകളാണ്. ‘ഹാ പീഡോഫീലിയ; എത്ര നല്ല കാര്യം’ എന്ന് പറയേണ്ടി വരുമോ !!!

ഇസ്‌ലാമുമായുള്ള ആദർശസമരത്തിൽ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നതിന്റെ കെർവ്വ് തീർക്കാൻ നബിയെ തെറി പറഞ്ഞ് ആസ്വദിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന ചിലരും ഇതിന്നിടയിൽ വർദ്ധിതമായ ആവേശത്തോടെ പീഡോഫീലിയ ആരോപണവുമായി രംഗത്തുണ്ട്. അവരോടും വിനീതമായി പറയാനുള്ളത് തങ്ങളുടെ കയ്യിലുള്ള വേദഗ്രന്ഥം ഇടക്കെങ്കിലുമൊന്ന് വായിക്കുന്നതും ചരിത്രമെല്ലാം ഓർക്കുന്നതും നല്ലതാണെന്നാണ്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ വിവിധ ഇടങ്ങളിലായി പരാമർശിച്ചിരിക്കുന്ന പലരുടെയും പ്രായങ്ങൾ താരതമ്യം ചെയ്‌താൽ അബ്രഹാമിന്റെ രണ്ടാമത്തെ മകനായ ഇസഹാക്ക് റബേക്കയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് മൂന്ന് വയസ്സായിരുന്നുവെന്നാണ് മനസ്സിലാവുക. എന്നാൽ ഇരുപത്തിനാലാം അധ്യായത്തിന്റെ തുടക്കത്തിലെ റബേക്കയെക്കുറിച്ച പരാമർശങ്ങൾ പത്തിൽ കുറയാത്ത പ്രായമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം വൈരുധ്യങ്ങൾ ബൈബിളിൽ സാധാരണമാണല്ലോ. ഈ വിഷയത്തിൽ കൃത്യമായ വിവരം നൽകുന്നത് അപ്പോക്രിഫാഗ്രന്ഥമായ യാഷെറിന്റെ പുസ്തകമാണ്. വിവാഹ സമയത്ത് റബേക്കക്ക് പത്ത് വയസായിരുന്നു പ്രായമെന്നാണ് യാഷെറിന്റെ പുസ്തകം പറയുന്നത് (24: 40). പുസ്തകം വായിക്കണമെന്നുള്ളവർ https://www.sacred-texts.com/chr/apo/jasher/index.htm എന്ന ലിങ്കിൽ പരതിയാൽ മതി. ആയിഷാവിവാഹത്തിന്റെ പേരിൽ മുഹമ്മദ് നിബി(സ)യെ തെറി പറയാൻ തക്കം പാർത്തിരിക്കുന്നവർ ആദ്യമായി പീഡോഫൈൽ എന്ന് വിളിക്കേണ്ടി വരിക യേശുവിന്റെ മുതുമുത്തച്ഛനെയായിരിക്കുമെന്നർത്ഥം.

യോസേഫ് എന്ന തച്ചനുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച സന്തോഷവാർത്തയുമായി മാലാഖമാർ യേശുമാതാവായ മറിയക്കടുത്തെത്തിയതെന്ന് സംഹിതസുവിശേഷങ്ങൾ പറയുന്നുണ്ടെങ്കിലും അവരുടെ രണ്ട് പേരുടെയും വയസ്സിനെക്കുറിച്ച് അവയിലൊന്നുമില്ല. എന്നാൽ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ചില അപ്പോക്രിഫാ ഗ്രന്ഥങ്ങളിൽ അവരുടെ പ്രായത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് കാത്തലിക്ക് എൻസൈക്ലോപീഡിയയിൽ പറയുന്നുണ്ട്. വിശുദ്ധ യോസേഫിന് നാല്പത് വയസ്സുള്ളപ്പോഴാണ് ആദ്ദേഹം സലോമിയെ വിവാഹം ചെയ്തത്; 49 വർഷം നീണ്ടു നിന്ന് അവരുടെ വൈവാഹികജീവിതം അവസാനിച്ചത് സലോമിയുടെ മരണത്തോടെയാണ്. അത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് പന്ത്രണ്ട്കാരിയായ മറിയയുമായുള്ള (പന്ത്രണ്ടിനും പതിനാലിനുമിടയിലായിരുന്നു മറിയയുടെ പ്രായം) വിവാഹനിശ്ചയം നടന്നത്. ഇക്കാര്യത്തിൽ സംശയമുള്ളവർക്ക് കാത്തലിക് എൻസൈക്ലോപീഡിയയുടെ https://www.newadvent.org/cathen/08504a.htm എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്. പന്ത്രണ്ടുകാരിയെ വിവാഹം കഴിക്കാനൊരുമ്പെട്ട തൊണ്ണൂറുകാരനായ പീഡോഫൈലായിരുന്നു കത്തോലിക്കാ സഭ വിശുദ്ധനായി വാഴ്ത്തുന്ന യോസേഫെന്നാണ്
നബിനിന്ദക്ക് വേണ്ടി മാത്രം വായ തുറക്കുന്ന ചില മിഷനറിമാരുടെ അളവുകോലുപയോഗിച്ചാൽ പറയേണ്ടി വരിക.

അല്ലെങ്കിലും സഭയ്‌ക്കെന്നാണ് ചെറിയ പ്രായത്തിലുള്ളവരുടെ വിവാഹം വിലയ്ക്കപ്പെട്ടതായിരുന്നത്? നാലും അഞ്ചും വയസ്സുള്ളവരുടെ എത്രയെത്ര വിവാഹകൂദാശകളാണ് മാർപ്പാപ്പമാർ മുതൽ വികാരിയച്ചന്മാർ വരെ നടത്തിയിയിരിക്കുന്നത് !! സ്‌കോട്ട്ലാൻഡ് രാജാവായിത്തീർന്ന ഡേവിഡ് രണ്ടാമന് അദ്ദേഹത്തിന്റെ നാലാം വയസ്സിൽ ഏഴ് വയസ്സുകാരിയായ ജോനിനെ (Joan of the Tower) വിവാഹം ചെയ്തു കൊടുത്തത് ആരായിരുന്നു? പ്രസിദ്ധ സ്കോട്ടിഷ് അധിപതിയായിരുന്ന റോബർട്ട് ഒന്നാമന്റെയും എലിസബത്തിന്റെയും മകനായ ഡേവിഡ് രണ്ടാമനും ഇംഗ്ലണ്ട് രാജാവായിരുന്ന എഡ്വേർഡ് രണ്ടാമന്റെയും ഫ്രാൻസിലെ പ്രസിദ്ധയായ ഇസബെല്ലയുടെയും മകളായ ജോനും 1328 ജൂലൈ പതിനേഴിന് വിവാഹിതരായപ്പോൾ ഇല്ലാത്ത എന്തെങ്കിലും പുതിയ കാനോനുകൾ മുഹമ്മദ് നബിയെ ഭൽസിക്കാന് വേണ്ടി മാത്രമായി ചർച്ചിന് ലഭിച്ചിട്ടുണ്ടോയെന്നറിയില്ല. എപ്പോഴോ ഒരിക്കൽ മാത്രം സംഭവിച്ചതൊന്നുമല്ല ഇത്. ഇംഗ്ലണ്ടിലും ഫ്രാൻസിലുമെല്ലാം ഇത്തരം വിവാഹങ്ങൾ സർവ്വസാധാരണമായിരുന്നുവെന്ന് രാജവംശങ്ങളുടെ ചരിത്രം വായിച്ചാൽ മനസ്സിലാവും. ഫ്രാൻസിലെ രാജാവായിരുന്ന ചാൾസ് ആറാമന്റെ മകൾ ഇസബെല്ല ഇംഗ്ലണ്ട് രാജാവായിരുന്ന റിച്ചാർഡ് രണ്ടാമന്റെ രണ്ടാം ഭാര്യയാകുമ്പോൾ അവർക്ക് ഏഴ് വയസ്സായിരുന്നു. 1396 നവംബർ നാലിന് കാലായിസിലെ സെന്റ് നിക്കോളാസ് ചർച്ചിൽ വെച്ച് അവരുടെ വിവാഹ കൂദാശ നടത്തുമ്പോൾ ലഭിച്ചിട്ടില്ലാത്ത വെളിപാടുകളെന്തെങ്കിലും പുതുതായി ഉണ്ടായിട്ടുണ്ടോയെന്ന് പറയേണ്ടത് നബിനിന്ദക്കായി മാത്രം സോഷ്യൽ മീഡിയ തുറന്നുവെച്ചിരിക്കുന്ന വെറുപ്പുൽപ്പാദകരാണ്. സഭയുടെ ആശീർവാദത്തോടെ നടന്ന എത്രയോ ബാലവിവാഹങ്ങൾ !!! അത് ചൂണ്ടി പീഡോഫീലിയ അനുവദിക്കുകയാണ് സഭ ചെയ്തതെന്ന് പറയണമെങ്കിൽ ചരിത്രത്തെക്കുറിച്ച ചെറിയ അജ്ഞതയൊന്നും പോരാ. ആഢംബരഭ്രമത്താൽ ഇസ്‌ലാംവിരോധത്തിന്റെ പൊട്ടക്കിണറ്റിൽ പെട്ട് കരഞ്ഞുകൊണ്ടിരിക്കുന്നവരുടെ സ്ഥിതിയതാണ്.

പാശ്ചാത്യൻ സഭകൾക്ക് മാത്രമൊന്നുമല്ല ചെറിയ പ്രായത്തിലുള്ളവരുടെ വിവാഹങ്ങൾ തിന്മയാണെന്ന ഇപ്പോൾ ചില വെറുപ്പുതീനികൾക്ക് മാത്രം ലഭിച്ച വെളിപാട് ലഭിക്കാതിരുന്നത്; കേരളത്തിലെ സഭകൾക്കും അത് ലഭിച്ചിരുന്നില്ലെന്നതിന്ന് നമ്മുടെയെല്ലാം ചുറ്റും തന്നെ നിരവധി ഉദാഹരണങ്ങൾ കാണാനും വായിക്കാനും കഴിയും. മലയാള മനോരമയുടെ മാമ്മൻ മാപ്പിള ഏത് പ്രായത്തിലാണ് മാമ്മിയെ വിവാഹം ചെയ്തതെന്നറിയണമെങ്കിൽ മകൻ കെ. എം. മാത്യുവിന്റെ ‘എട്ടാമത്തെ മോതിരം’ എന്ന ആത്മകഥ വായിച്ചാൽ മതി. 1888 ൽ അവരുടെ വിവാഹം നടക്കുബോൾ അദ്ദേഹത്തിന് പതിനഞ്ച് വയസ്സും അവർക്ക് പത്ത് വയസ്സുമായിരുന്നു പ്രായം. അന്നൊന്നുമില്ലാത്ത പീഡോഫീലിയ ആരോപണം ഇന്ന് കൂർപ്പിച്ചെടുക്കുന്നത് നാടിന്റെ ബഹുസ്വരതയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഊർജ്ജം നൽകാൻ വേണ്ടിയാണെങ്കിൽ ലൂക്കോസ് (23:34) ഉദ്ധരിച്ച യേശുവചനം മാത്രമേ അവർക്കായി നമുക്ക് പറയാനുള്ളൂ: “കർത്താവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്ക് തന്നെ അറിയില്ല; ഇവർക്ക് നീ പൊറുത്തു കൊടുക്കേണമേ”

നബിനിന്ദക്ക് അവസരങ്ങൾ കാത്തിരിക്കുന്നവരും ലഭിക്കുന്ന അവസരങ്ങൾ പാഴാക്കാത്തവരും വെറുപ്പുൽപ്പാദനം മാത്രം ജീവിത സപര്യയായി സ്വീകരിച്ചിരിക്കുന്നവരുമായ ചില നാസ്തികന്മാരാണ് കേരളത്തിൽ നബി(സ)യെ ഭൽസിക്കുവാൻ മുന്നിലുള്ളത്. ആസക്തിയാണ് സംതൃപ്തിയെന്ന് തെറ്റിദ്ധരിച്ച ചില ‘സാധു’ക്കളുടെ വർത്തമാനങ്ങൾ കേട്ടാൽ തങ്ങൾക്ക് ലഭിക്കാത്ത സംതൃപ്തദാമ്പത്യം അനുഭവിക്കുകയും അക്കാര്യത്തിൽ ലോകത്തിന് മാതൃക കാണിക്കുകയും ചെയ്ത പ്രവാചകനോടുള്ള അസൂയയും വിരോധവുമാണോ അവരുടെ എല്ലില്ലാത്ത നാവിനെ പ്രവർത്തിക്കുന്നത് എന്ന് തോന്നിപ്പോകും. മനുഷ്യരുടെ സ്വാഭാവികമായ ജൈവികപ്രക്രിയയായ ലൈംഗികതയുടെ ആസ്വാദനത്തിന് വിവാഹം വരെ പോലും കാത്തിരിക്കരുതെന്ന് യുവാക്കളെ പഠിപ്പിക്കുന്നവർക്ക് പക്ഷെ പ്രവാചകന്റെ ദാമ്പത്യജീവിതം മാത്രം ചതുർത്ഥിയാകുന്നതിന്റെ മനഃശാസ്ത്രം അസൂയയും വിരോധവുമല്ലാതെ മറ്റെന്താണ്? തങ്ങൾക്ക് വഴി കാണിച്ച നേതാക്കളിൽ പലരെയും പീഡോഫീലുകളാക്കിക്കൊണ്ടല്ലാതെ അവർക്കും പ്രവാചകനെ തെറി പറയാൻ കഴിയില്ല. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ നിരീശ്വരവാദികളിലൊരാളായ പെരിയാർ രാമസ്വാമി നാഗമ്മയെ വിവാഹം ചെയ്തത് അവർക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴായിരുന്നുവെന്ന സത്യം നിഷേധിക്കാൻ ആർക്കാണ് കഴിയുക? കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യന്മാരിലൊരാളായ എ.കെ. ഗോപാലൻ പിന്നീട് തന്റെ ജീവിതസഖിയാക്കിത്തീർത്ത സുശീലാഗോപാലനുമായി പ്രേമബന്ധമാരംഭിക്കുന്നത് അവർക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചാൽ മനസ്സിലാകും. അവരൊന്നും പീഡോഫീലുകളായിരുന്നുവെന്ന് വെളിവുള്ള ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല; ഈ വെളിവില്ലായ്മയാണ് നബിനിന്ദകരുടെ കാര്യമായ കൈമുതൽ.

നബിജീവിതം വിമർശിക്കപ്പെട്ടതു പോലെ മറ്റൊരാളുടെയും ജീവിതം തലമുടി നാരിഴ കീറി വിമർശിക്കപ്പെട്ടിട്ടില്ല. നബി ജീവിച്ച കാലം മുതൽ ഇന്ന് വരെ ആ വിമർശനങ്ങൾ അഭംഗുരം തുടർന്നുകൊണ്ടേയിരിക്കുകയാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ വിമർശകരാരും തന്നെ ആയിശയുമായുള്ള നബിദാമ്പത്യത്തിന്റെ പേരിൽ അദ്ദേഹത്തെ വിമർശിച്ചതായി കാണാൻ കഴിയില്ല. തന്റെ അമ്പത് വയസ്സിന് ശേഷം ഒമ്പതുകാരിയുമായി ദാമ്പത്യബന്ധത്തിലേർപ്പെട്ടത് അദ്ദേഹം പ്രവാചകനല്ലെന്നതിന് തെളിവായി ജൂതന്മാരോ ക്രൈസ്തവരോ ആയ വിമർശകരാരെങ്കിലും ഇരുപതാം നൂറ്റാണ്ടിന് മുമ്പ് പറഞ്ഞതായി രേഖകളൊന്നുമില്ല. നബി(സ)യുടെ അധാർമ്മികത സ്ഥാപിക്കാനായി ഇക്കാലയളവിൽ ജീവിച്ച നാസ്തികരായ വിമർശകരൊന്നും തന്നെ മുഹമ്മദ്- ആയിഷ ദാമ്പത്യത്തെ ചൂണ്ടിക്കാട്ടിയിട്ടില്ല. ഇതിന്നർത്ഥമെന്താണ്? ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ അത്തരം ദാമ്പത്യങ്ങൾ സർവ്വസാധാരണമായിരുന്നുവെന്ന് തന്നെ. അതിൽ ഒരു തെറ്റും ആരും കണ്ടിരുന്നില്ല; അത്തരം ദാമ്പത്യങ്ങളിലേർപ്പെട്ടവരുടെ പ്രായക്കുറവോ പ്രായവ്യത്യാസമോ അവരുടെ ദാമ്പത്യവിജയത്തെയോ സംതൃപ്തിയെയോ ബാധിച്ചിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ല. പുതിയ കാലത്തെ സാഹചര്യങ്ങളിൽ അത്തരം വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്നുതന്നെയാണ് എല്ലാവരുടെയും അഭിപ്രായം. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു വിവാഹത്തിന്റെ പേരിൽ പ്രവാചകനിൽ ശിശുരതിക്കാരനെ തെരയുന്നവർ ആത്മാർത്ഥതയുള്ളവരാണെങ്കിൽ ചെയ്യേണ്ടത് ഇരുപതാം നൂറ്റാണ്ടിന് മുമ്പ് ഇസ്‌ലാം വിമർശനങ്ങളുടെ കാര്യത്തിൽ തങ്ങളുടെ മുൻഗാമികളായ ആരെങ്കിലും പ്രവാചകനെ ഇവ്വിഷയകമായി വിമർശിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഇല്ലെന്ന സത്യം ബോധ്യപ്പെട്ടിട്ടും ഇതേ വിമർശനവുമായി പ്രവാചകനിന്ദ നടത്താനാണ് പുറപ്പാടെങ്കിൽ അവർ വിളിക്കപ്പെടേണ്ടത് വെറുപ്പുൽപ്പാദന കേന്ദ്രങ്ങളെന്നാണ്; അവർ പാദസേവ ചെയ്യുന്നത് പിശാചിനാണ്; സകല തിന്മകളെയും ഇളക്കിവിട്ട് മനുഷ്യരെ ദ്രോഹിക്കുന്ന പിശാചിനെ. ഇന്നല്ലെങ്കിൽ നാളെ അതിന്റെ ദുഷ്ടഫലം അവർ അനുഭവിക്കുക തന്നെ ചെയ്യും.

print