ഇസ്ലാമിക വസ്ത്രധാരണം അടിമത്തത്തിന്റെ അടയാളമല്ല. പ്രത്യുത ആഭിജാത്യത്തിന്റെ ചിഹ്നമാണ് എന്ന് അല്പം ചിന്തിച്ചാല്‍ ബോധ്യമാകും. മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറക്കണമെന്ന് ഇസ്ലാം സ്ത്രീയോട് കല്‍പിക്കുന്നുവെന്നത് ശരിയാണ്. എന്തിനാണ് ഈ കല്പന? സ്ത്രീകളെ അടിമത്തത്തിന്റെ കാരാഗൃഹത്തിലടക്കുകയോ സുരക്ഷിതത്വത്തിന്റെ താഴ്വരയില് വിഹരിക്കാനനുവദിക്കുകയോ എന്താണ് ഈ കല്പന ചെയ്യുന്നത്?ഇസ്ലാമിക വസ്ത്രധാരണം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. അത് ഇങ്ങനെയാണ്:
”നബിയേ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (33:59).
”സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുരക്ഷിക്കാനും അവരുടെ ഭംഗിയില്‍നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ” (24:31).
”പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലെയുള്ള സൗന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്” (33:33).
സ്ത്രീയോട് മാന്യമായ വസ്ത്രധാരണരീതി സ്വീകരിക്കാന്‍ കല്പിച്ചതിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍ ഈ സൂക്തങ്ങളില്‍ല്‍നിന്ന് സുതരാം വ്യക്തമാണ്.
ഒന്ന്, തിരിച്ചറിയപ്പെടുക.
രണ്ട്, ശല്യം ചെയ്യപ്പെടാതിരിക്കുക.
സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ ജീവിക്കുന്നവര്‍ തിരിച്ചറിയപ്പെടുന്നതിനുവേണ്ടി വ്യത്യസ്ത വസ്ത്രധാരണരീതികള്‍ സ്വീകരിക്കാറുണ്ട്. സ്ത്രീകെള സംബന്ധിച്ചിടത്തോളം അവരുടെ വസ്ത്രധാരണരീതിയില്‍നിന്നുതന്നെ ഒരളവോളം അവരുടെ ജീവിതരീതിയെയും പെരുമാറ്റ രീതിയെയും നമുക്ക് അളക്കുവാന്‍ സാധിക്കും.
ആവശ്യക്കാര്‍ക്ക് തിരിച്ചറിയുവാന്‍ സാധിക്കുന്ന രീതിയിലുള്ള വസ്ത്രധാരണരീതിയാണ് വേശ്യകള്‍ സ്വീകരിക്കുക. ക്ഷേത്രങ്ങളോട് ബന്ധപ്പെട്ട് ജീവിച്ചിരുന്ന ദേവദാസികള്‍ക്ക് അവരുടേതായ വസ്ത്രധാരണ രീതിയുണ്ടായിരുന്നു. ഗ്രീസിലെ ഹെറ്റേയ്റേകള്‍ക്കും ചൈനയിലെ ചിന്കുവാന് ജെന്നുകള്‍ക്കും ജപ്പാനിലെ ഗായിഷേകള്‍ക്കുമെല്ലാം അവരുടേതായ വസ്ത്രധാരണരീതികളുണ്ടായിരുന്നതായി കാണാന്‍ കഴിയും. ഈ വസ്ത്രധാരണത്തില്‍ നിന്ന് അവരെ മനസ്സിലാക്കാം. ആവശ്യക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ക്ഷണിക്കുകയും ചെയ്യാം.
ഇസ്ലാം വിഭാവനം ചെയ്യുന്ന സ്ത്രീ, മാന്യയും കുലീനയുമാണ്;ചാരിത്രവതിയും സദ്വൃത്തയുമാണ്. അവളുടെയടുത്തേക്ക് ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കള്‍ ഓടിയടുക്കേണ്ടതില്ല. കാമാഭ്യര്‍ഥനയുമായി അവളെ ആരും സമീപിക്കേണ്ടതില്ല. ഇത് അവളുടെ വസ്ത്രത്തില്‍നിന്നുതന്നെ തിരിച്ചറിയണം. പതിനഞ്ചാം നൂറ്റാണ്ടിലെ വെനീസിലെ നിയമസംഹിതയില്‍ വേശ്യകള്‍ മാറുമറയ്ക്കാതെ ജനാലക്കല്‍ ഇരുന്നുകൊള്ളണമെന്ന കല് പനയുണ്ടായിരുന്നു. മാംസദാഹം തീര്‍ക്കുവാന്‍ വരുന്നവര്‍ക്ക് മാംസഗുണമളക്കുവാന്‍ വേണ്ടിയുള്ള നടപടി! ഇന്നലെകളില്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നതിനുവേണ്ടി അഭിസാരികകള്‍ സ്വീകരിച്ചിരുന്ന വസ്ത്രങ്ങള്‍ക്ക് സമാനമായ ഉടയാടകളാണ് ആധുനിക വനിതകളുടെ വേഷമെന്ന കാര്യം എന്തു മാത്രം വിചിത്രമല്ല! സത്യവിശ്വാസികളെയും മാംസവില്‍പനക്കാരികളെയും തിരിച്ചറിയണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു; അവരുടെ വസ്ത്രധാരണത്തിലൂടെ.
എക്കാലത്തും ശല്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് സ്ത്രീകള്‍. അവരുടെ മാംസത്തിനുവേണ്ടി-ചാരിത്ര്യത്തിനുവേണ്ടി-കടിപിടി കൂടുന്നവരാണ് എന്നത്തെയും സാഹിത്യ-സാംസ്കാരിക രംഗത്തെ നായകന്മാര്. നഗ്നനൃത്തങ്ങളും നഗ്നതാ വിവരങ്ങളുള്‍ക്കൊള്ളുന്ന കവിതകളും ഉപയോഗിച്ചുകൊണ്ടായിരുന്നു ഇന്നലെ സ്ത്രീയുടെ മാനത്തെ പിച്ചിച്ചീന്തിയിരുന്നതെങ്കില്‍ ഇന്നത്‘വിഡ്ഢിപ്പെട്ടി‘കളിലൂടെയും ഇന്റര്‍നെറ്റിലൂടെയും കുടുംബത്തിന്റെ ഇടനാഴികളിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ആധുനിക ജനതയുടെ മുഴുജീവിതവും ലൈംഗികവത്കരിക്കപ്പെട്ടിരിക്കുകയാണ്. അതിരാവിലെ കുടിക്കേണ്ട കാപ്പിയേതാണെന്ന് തെരഞ്ഞെടുക്കുന്നതിനും രാത്രി ഉറങ്ങുമ്പോള്‍ വെയ്ക്കേണ്ട തലയിണ ഏതാണെന്ന് തീരുമാനിക്കുന്നതിനുംപോലും പെണ്ണിന്റെ നിമ്നോന്നതികളിലൂടെ കണ്ണ് പായിക്കണമെന്നുള്ള അവസ്ഥയാണിന്നുള്ളത്.
അതുകൊണ്ടുതന്നെ, പെണ്ണിനു നേരെയുള്ള കൈയേറ്റങ്ങളും കൂടി ക്കൊണ്ടിരിക്കുന്നു. സ്വന്തം മകളെ മാനഭംഗം ചെയ്യുന്ന അച്ഛനും പെറ്റമ്മയുമായി ലൈംഗികകേളികളിലേര്‍പ്പെടുന്ന മകനും നമ്മുടെ മസ്തിഷ്കങ്ങളില്‍ യാതൊരു ആന്ദോളനവും സൃഷ്ടിക്കാത്ത കഥാപാത്രങ്ങളായിക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തുന്ന അധ്യാപകര്‍! അധ്യാപികമാരുമായി ഊരുചുറ്റുന്ന വിദ്യാര്‍ഥികള്‍! വനിതാ സെക്രട്ടറിയുമായി ബന്ധപ്പെട്ട ലൈംഗിക അപവാദങ്ങള്‍ മൂലം രാജിവെച്ചൊഴിയേണ്ടിവരുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍! പലരുമായി ലൈംഗികബന്ധമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന രാജകുമാരിമാര്‍! ഇങ്ങനെ പോകുന്നു ദിനപത്രങ്ങളില്‍ ദിനേന നാം വായിക്കുന്ന വര്‍ത്തമാനങ്ങള്‍. സ്ത്രീകള്‍ക്ക് സൈ്വരമായി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥ! സ്വൈര്യമായി ജോലി ചെയ്യാനാവാത്ത സ്ഥിതി! എന്തിനധികം, സ്വൈര്യമായി വീട്ടില്‍ അടങ്ങിക്കൂടി നില്ക്കുവാന് പോലും കഴിയാത്ത അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹം പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനെന്താണ് കാരണം?പക്വമതികളായ വിദഗ്ധര്‍ പറയുന്ന ഉത്തരം ശ്രദ്ധിക്കുക:
‘കുമാരി‘ വാരികയിലെ ‘പ്രതിവാര ചിന്തകള്‍‘ എന്ന പംക്തിയില്‍ എന്‍. വി. കൃഷ്ണവാരിയര്‍ എഴുതി: ”സ്ത്രീകളുടെ മാദകമായ വസ്ത്രധാരണവും ചേഷ്ടകളും നിമിത്തം മതിമറന്ന് താല്ക്കാലികമായ ഒരു ഉന്മാദാവസ്ഥയിലാണ് പുരുഷന് ബലാല്‍സംഗം നടത്തുന്നതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. പുരുഷനെ ഉത്തേജിപ്പിക്കുമാറ് വസ്ത്രം ധരിച്ച ഒാരോ സ്ത്രീയും ബലാല്‍സംഗം അര്‍ഹിക്കുന്നുവെന്ന് ഇന്ത്യയില്‍ ഒരു സുപ്രീംകോടതി ജഡ്ജി കുറെമുമ്പ് പരസ്യമായി പ്രസ്താവിക്കുകയുണ്ടായി” (കുമാരി വാരിക 11.3.83).
അപ്പോള്‍ വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്തുന്നതുവഴി സ്ത്രീ സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പടച്ചതമ്പുരാന് പറഞ്ഞതെത്ര ശരി!
”അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് അനുയോജ്യം” (33:59).
വ്യഭിചാരവും ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങളും അവസാനിപ്പിക്കുന്നതിന്റെ ആദ്യപടിയെന്ന നിലക്കാണ് മാന്യമായി വസ്ത്രധാരണം ചെയ്യണമെന്ന് ഖുര്‍ആന്‍ സ്ത്രീകളോട് ഉപദേശിക്കുന്നത്.
മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം മറയ്ക്കണമെന്നുതന്നെയായിരുന്നു സത്യവിശ്വാസിനികളായ സ്ത്രീകളോട് മുന്‍ പ്രവാചകന്മാരും പഠിപ്പിച്ചിരുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അന്യപുരുഷന്മാരെ കാണുമ്പോള്‍ മൂടുപടം അണിയുന്ന പതിവ് ഇസ്രായേല്‍ സമൂഹത്തില്‍ ആദ്യം മുതല്ക്കുതന്നെ നിലനിന്നിരുന്നുവെന്നാണ് പഴയനിയമ ചരിത്രം നല്കുന്ന സൂചന (ഉല്പത്തി 24:62-65). ഒരു സ്ത്രീയുടെ മൂടുപടം എടുത്തുകളയുന്നത് അവളെ മാനഭംഗം ചെയ്യുന്നതിന് തുല്യമായിക്കൊണ്ട് വിശേഷിപ്പിക്കപ്പെട്ടതില്‍നിന്ന് (ഉത്തമഗീതം 5:7) അതിനുണ്ടായിരുന്ന പ്രാധാന്യം എത്രത്തോളമായിരുന്നുവെന്ന് ഊഹിക്കുവാന്‍ കഴിയും.
യേശുക്രിസ്തുവിന് ശേഷവും മൂടുപടം ഉപയോഗിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നതായി കാണാന്‍ കഴിയും. പൗലോസിന്റെ എഴുത്തുകളില്‍നിന്ന് നമുക്ക് ഇക്കാര്യം മനസ്സിലാക്കാനാവും. അദ്ദേഹം എഴുതി: ”സ്വന്തം ശിരസ്സ് മൂടാതെ പ്രാര്‍ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന സ്ത്രീ തന്റെ ശിരസ്സിനെ അപമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിന് സമമാണത്. തല മൂടാത്ത സ്ത്രീ തന്റെ മുടി മുറിക്കണം. മുടി മുറിക്കുന്നതും മുണ്ഡനം ചെയ്യുന്നതും അപമാനമാണെന്ന് കരുതുന്നവര്‍ ശിരോവസ്ത്രം ധരിക്കട്ടെ” (1കൊരിന്ത്യര്‍ 11:5-7).
”വ്യഭിചാരത്തെ സമീപിക്കുകപോലും ചെയ്യരുത്” (17:32) എന്ന സത്യവിശ്വാസികളോടുള്ള ഖുര്‍ആനിക കല്പനയുടെ പ്രയോഗവത്കരണത്തിന്റെ ഭാഗമായിട്ടാണ് മാന്യമായ വസ്ത്രധാരണം വേണമെന്ന് അത് സ്ത്രീകളോട് അനുശാസിക്കുന്നത്. കാമാര്‍ത്തമായ നോട്ടവും വാക്കും അംഗചലനങ്ങളുമെല്ലാം വ്യഭിചാരത്തിന്റെ അംശങ്ങളുള്‍ക്കൊള്ളുന്നവയാണെന്നാണ് മുഹമ്മദ് നബി(ﷺ)പഠിപ്പിച്ചത്. വ്യഭിചാരത്തിലേക്കും തദ്വാരാ സദാചാര തകര്‍ച്ചയിലേക്കും നയിക്കുന്ന ‘കൊച്ചു വ്യഭിചാരങ്ങ‘ളുടെ വാതിലടയ്ക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. മാദകമായ വസ്ത്രധാരണവും ലൈംഗികചേഷ്ടയിലെ അംഗചലനങ്ങളുള്‍ക്കൊള്ളുന്ന നൃത്തനര്‍ത്യങ്ങളും ഇസ്ലാം നിരോധിക്കുന്നത് അതുകൊണ്ടാണ്.
മാന്യമായാണ് സ്ത്രീ വസ്ത്രം ധരിക്കേണ്ടതെന്ന് കാര്യബോധമുള്ളവരെല്ലാം സമ്മതിക്കും. സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്കുള്ള കാരണങ്ങളിലൊന്ന് പുരുഷനെ ത്രസിപ്പിക്കുന്ന അവളുടെ വസ്ത്രധാരണയാണെന്നും അവർ പറയും. എങ്ങനെയാണ് ഒരു സ്ത്രീ മാന്യമായി വസ്ത്രം ധരിക്കേണ്ടത്?കാര്‍ക്കൂന്തലുകളും മാറിന്റെ സിംഹഭാഗവും വയറുമെല്ലാം പുറത്തുകാണിച്ചുകൊണ്ടുള്ള പഴയ ദേവദാസികളുടേതിനു തുല്യമായ വസ്ത്രധാരണാ രീതിയോ? കാല്‍മുട്ടുവരെയും കഴുത്തും കാര്‍ക്കൂന്തലുകളും പുറത്ത് കാണിച്ചുകൊണ്ടുള്ള ഗ്രീസിലെ ഹെറ്റയ്റേകളുടെ വസ്ത്രധാരണ സമ്പ്രദായമോ? ഇറുകിയ വസ്ത്രങ്ങളിലൂടെ ശരീരത്തിന്റെ നിമ്നോന്നതികള്‍ പുരുഷന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ചൈനയിലെ ചിന്കുവാന് ജെന്നുകളുടെ ഉടയാടകള്‍ക്ക് തുല്യമായ പുടവകളോ? അതല്ല, മുഖവും മുന്‍കൈയും മാത്രം പുറത്തുകാണിക്കുകയും ശരീരഭാഗങ്ങള്‍ വെളിവാകാത്ത രൂപത്തില്‍ അയഞ്ഞ വസ്ത്രം ധരിക്കുകയും ചെയ്യുന്ന ഇസ്ലാമിക രീതിയോ?മുന്‍ധാരണയില്ലാത്ത ആര്‍ക്കും അവസാനത്തേതല്ലാത്ത മറ്റൊരു ഉത്തരം തെരഞ്ഞെടുക്കാന്‍ കഴിയില്ല.
ഇസ്ലാം സ്ത്രീയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ പറയുക മാത്രമല്ല, എങ്ങനെയാണ് ആ വസ്ത്രധാരണരീതിയെന്ന് പഠിപ്പിക്കുക കൂടി ചെയ്തുവെന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. പുരുഷന്മാരെ വഴിതെറ്റിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്കരുതെന്ന് പറയുന്ന മറ്റുള്ളവര്‍ക്ക് പലപ്പോഴും പ്രസ്തുത വസ്ത്രധാരണ രീതിയെക്കുറിച്ച് വ്യക്തമായൊരു ചിത്രം നല്കാന് കഴിയാറില്ല. ഇസ്ലാം വിജയിക്കുന്നത് ഇവിടെയാണ്. ഇസ്ലാമിക വസ്ത്രധാരണാരീതി സ്വീകരിച്ചിരിക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തുലോം വിരളമാണെന്ന വസ്തുത ‘അവര്‍ ശല്യപ്പെടാതിരിക്കാന്‍ വേണ്ടി” (33:59)എന്ന ഖുര്‍ആനിക നിര്‍ദേശത്തിന്റെ സത്യതയും പ്രായോഗികതയും വ്യക്തമാക്കുന്നതാണ്.
ഇസ്ലാമിക വസ്ത്രധാരണം സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്നതിനുവേണ്ടി സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഈ വസ്ത്രധാരണാരീതി സ്വീകരിച്ചുകൊണ്ടുതന്നെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രശോഭിച്ച ഒട്ടനവധി മഹിളാരത്നങ്ങളെക്കുറിച്ച് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. പ്രവാചകനില്‍നിന്ന് കാര്യങ്ങള്‍ പഠിക്കുകയും അദ്ദേഹത്തിന്റെ ജീവിതകാലത്തും ശേഷവും പ്രവാചകാനുചരന്മാരെ പഠിപ്പിക്കുകയും ചെയ്യുന്നതിന് പ്രവാചകപത്നി ആഇശ(റ)ക്ക് ഇസ്ലാമിക വസ്ത്രധാരണം ഒരു തടസ്സമായി നിന്നിട്ടില്ല. പ്രസ്തുത വസ്ത്രം ധരിച്ചുകൊണ്ടുതന്നെയായിരുന്നു അവര്‍ ജമല് യുദ്ധം നയിച്ചത്. പുരുഷന്മാരില് ഭൂരിപക്ഷവും യുദ്ധരംഗം വിട്ടോടിയ സന്ദര്‍ഭത്തില്‍ -ഉഹ്ദ് യുദ്ധത്തില്‍ -ആയുധമെടുത്ത് അടരാടിയ ഉമ്മു അമ്മാറ(റ)ധരിച്ചത് ഹിജാബ് തന്നെയായിരുന്നു. ഏഴ് യുദ്ധങ്ങളില്‍ പ്രവാചകനോടൊപ്പം പങ്കെടുത്ത് പരിക്കേറ്റവരെ പരിചരിച്ചും ഭക്ഷണം പാകം ചെയ്തും പ്രശസ്തയായ ഉമ്മുഅത്വിയ്യ(റ)ക്ക് തന്റെ ദൗത്യനിര്‍വഹണത്തിനു മുമ്പില്‍ ഇസ്ലാമിക വസ്ത്രധാരണം ഒരു വിലങ്ങായിത്തീര്‍ന്നിട്ടില്ല. ഇങ്ങനെ പ്രവാചകാനുചരന്മാരില്‍തന്നെ എത്രയെത്ര മഹിളാരത്നങ്ങള്‍! മുഖവും മുന്‍കൈയും മാത്രം പുറത്തുകാണിച്ചുകൊണ്ടുതന്നെ സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹതികള്‍!
ഇന്നും ഇസ്ലാമിക സമൂഹത്തില്‍ ഇത്തരം സഹോദരിമാരുണ്ട്. ഇസ്ലാമിക വസ്ത്രധാരണരീതി സ്വീകരിച്ചുകൊണ്ട് സാമൂഹിക മേഖലകളിലേക്ക് സേവന സന്നദ്ധരായി സധൈര്യം കയറിച്ചെല്ലുന്ന സഹോദരികള്‍. ഇസ്ലാമിക വസ്ത്രധാരണം സ്ത്രീയെ ചങ്ങലകളില്‍ ബന്ധിക്കുന്നുവെന്ന ആരോപണം അര്‍ഥമില്ലാത്തതാണെന്ന വസ്തുത ഇവിടെ അനാവൃതമാകുന്നു.
സത്യത്തില്‍, മാന്യമായി വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കുക വഴി ഖുര്‍ആന്‍ സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തുകയും അവര്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുവാനുള്ള പ്രായോഗിക പദ്ധതിക്ക് രൂപം നല്‍കുകയുമാണ് ചെയ്യുന്നത്.