ഹിജ്‌റ 95ൽ മരണപ്പെട്ട ഹജ്ജാജ് ബിൻ യൂസഫ് ഖുർആനിലെ പതിനൊന്ന് സ്ഥലങ്ങളിൽ തന്റേതായ ചെറിയ മാറ്റങ്ങൾ വരുത്തിയെന്ന നിവേദനങ്ങളുണ്ടല്ലോ ?

/ഹിജ്‌റ 95ൽ മരണപ്പെട്ട ഹജ്ജാജ് ബിൻ യൂസഫ് ഖുർആനിലെ പതിനൊന്ന് സ്ഥലങ്ങളിൽ തന്റേതായ ചെറിയ മാറ്റങ്ങൾ വരുത്തിയെന്ന നിവേദനങ്ങളുണ്ടല്ലോ ?
/ഹിജ്‌റ 95ൽ മരണപ്പെട്ട ഹജ്ജാജ് ബിൻ യൂസഫ് ഖുർആനിലെ പതിനൊന്ന് സ്ഥലങ്ങളിൽ തന്റേതായ ചെറിയ മാറ്റങ്ങൾ വരുത്തിയെന്ന നിവേദനങ്ങളുണ്ടല്ലോ ?

ഹിജ്‌റ 95ൽ മരണപ്പെട്ട ഹജ്ജാജ് ബിൻ യൂസഫ് ഖുർആനിലെ പതിനൊന്ന് സ്ഥലങ്ങളിൽ തന്റേതായ ചെറിയ മാറ്റങ്ങൾ വരുത്തിയെന്ന നിവേദനങ്ങളുണ്ടല്ലോ ?

ഹിജ്‌റ 95ൽ മരണപ്പെട്ട ഹജ്ജാജ് ബിൻ യൂസഫ് ഖുർആനിലെ പതിനൊന്ന് സ്ഥലങ്ങളിൽ തന്റേതായ ചെറിയ മാറ്റങ്ങൾ വരുത്തിയെന്ന നിവേദനങ്ങളുണ്ടല്ലോ. പ്രധാനപ്പെട്ട നാല് ഖലീഫമാരുടെ കാലശേഷവും ഖുർആനിൽ തിരുത്തലുകളുണ്ടായി എങ്കിൽ പിന്നെ അത് സംരക്ഷിക്കപ്പെട്ടുവെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്?

ഇബ്നു അബീദാവൂദിന്റെ ആൽമസാഹിഫിലുള്ള ഒരു ഉദ്ധരണിയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിമർശനം. ഉദ്ധരണി ഇങ്ങനെയാണ്: “അബ്ബാദ് ബ്നു ശുഹൈബ്, ഔഫ് ബ്നു അബീജമീലയിൽ നിന്ന് നിവേദനം ചെയ്യുന്നു: അൽ ഹജ്ജാജ് ഖുർആനിലെ പതിനൊന്ന് പദങ്ങൾ മാറ്റിയെഴുതി. സൂറത്തുൽ ബഖറയിൽ (2 :259) ‘ലം യതസന്ന വൻദുർ’ (لَمۡ يَتَسَنَّۚ وَانْظُرۡ) എന്നേ ഉണ്ടായിരുന്നുള്ളൂ. ‘അത് ലം യതസന്നഹു വൻദുർ'(لَمۡ يَتَسَنَّهۡۚ وَانْظُرۡ) എന്നാക്കി മാറ്റി. മാഇദയിൽ(3: 58) ‘ശരീഅത്തൻ വ മിൻഹാജൻ’.’ (شريعة وَّمِنۡهَاجً) എന്നാണുണ്ടായിരുന്നത്. അത് ‘ശിർഅത്തൻ വ മിൻഹാജൻ’ (شِرۡعَةً وَّمِنۡهَاجًا) എന്നാക്കിത്തീർത്തു. യൂനുസിൽ (10:22) ‘ഹുവല്ലദീ യുൻഷിറുക്കും'(هُوَ الَّذِىۡ ينشركم) എന്നായിരുന്നത് ‘ഹുവല്ലദീ യുസയ്യിറുക്കും’ ( هُوَ الَّذِىۡ يُسَيِّرُكُمۡ) എന്നാക്കി മാറ്റി. യൂസുഫിൽ (12:45) ‘അന ആത്തീകും ബി തഅവീലിഹി'(اَنَا آتيكم بِتَاۡوِيۡلِهٖ) എന്നായിരുന്നിടത്ത് ‘അന ഉനബ്ബിഉക്കും ബി തഅവീലിഹി’ (اَنَا اُنَـبِّئُكُمۡ بِتَاۡوِيۡلِهٖ) എന്നാക്കിത്തീർത്തു. സുഖ്‌റൂഫിൽ (43:32)

‘നഹ് നു ഖസംനാ ബൈനഹും മആഇഷഹും’ (نَحۡنُ قَسَمۡنَا بَيۡنَهُمۡ معايشهم) എന്നായിരുന്നിടത്ത് ‘നഹ് നു ഖസംനാ ബൈനഹും മഈഷത്തഹും’ (نَحۡنُ قَسَمۡنَا بَيۡنَهُمۡ مَّعِيۡشَتَهُمۡ) എന്നാക്കി മാറ്റി. തക്‌വീറിൽ (81:24). ‘വമാ ഹുവ അലൽ ഗൈബി ബി ദ്വനീൻ’ (وَمَا هُوَ عَلَى الۡغَيۡبِ بِظنِيۡنٍ) എന്നതിന് പകരമായി ‘വമാ ഹുവ അലൽ ഗൈബി ബി ദനീൻ’ (وَمَا هُوَ عَلَى الۡغَيۡبِ بِضَنِيۡنٍ) എന്നാക്കിത്തീർത്തു” (ഇബ്നു അബീദാവൂദ്: കിതാബുൽ മസാഹിഫ്, പുറം 49)

മുഹമ്മദ് നബിക്ക് അര നൂറ്റാണ്ടുകൾക്ക് ശേഷം പോലും ഖുർആനിൽ കൈകടത്തലുകൾ നടന്നുവെന്ന വിമർശനം ശരിയാണെങ്കിൽ അതേറെ ഗൗരവമുള്ള കാര്യമാണ്. എന്നാൽ വസ്തുതയെന്താണ്?

ഒന്ന്) ഈ നിവേദനം തെളിവിന് ആശ്രയിക്കാൻ കഴിയാത്ത വിധം തീരെ ദുർബലമാണ്. ഇമാം ദഹബി തന്റെ മീസാനുൽ ഇഅ്തിദാലിൽ പറയുന്നു: “ഈ നിവേദനം വളരെ ദുർബലമോ (ദഈഫൻ ജിദ്ദൻ) കെട്ടിയുണ്ടാക്കപ്പെട്ടതോ (മൗദൂഅ്) ആണ്. ഇതിന്റെ നിവേദകപരമ്പരയിൽ അബ്ബാദ് ബിൻ ശുഐബ് ഉള്ളതുകൊണ്ടാണത്. അയാളുടെ ഹദീഥുകളെല്ലാം തള്ളപ്പെടേണ്ടതാണ്. അലിയ്യു ബ്നു മദീനി പറഞ്ഞത് അയാളുടെ ഹദീഥുകൾ കൊള്ളാവുന്നവയല്ലെന്നാണ്. അയാൾ തള്ളപ്പെടേണ്ടവനാണെന്നാണ് ബുഖാരിയുടെയും നസാഇയുടെയും മറ്റുള്ളവരുടെയുമെല്ലാം പക്ഷം. തന്റെ വ്യതിയാനാദർശങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രമിച്ച (ദൈവികവിധിയെ നിഷേധിച്ചവരായ) ഖദ്‌രിയ്യാക്കളിൽ പെട്ട ഇയാളുടെ നിവേദനങ്ങളിൽ പലതും ഈ രംഗത്തുള്ള ഒരു നവാഗതൻ പോലും കേട്ടാൽ അയാൾക്ക് അവ കെട്ടിയുണ്ടാക്കിയതാണെന്ന് മനസ്സിലാവുന്ന തരത്തിലുള്ളവയാണ്. ദഹബി പറയുന്നു: തള്ളപ്പെടേണ്ടവരിൽ പെട്ടയാളാണ് ഇയാൾ” (4/28)

ഇക്കാര്യം തന്നെയാണ് ഈ നിവേദകനെപ്പറ്റി ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി തന്റെ ‘കിതാബു ലിസാനുൽ മീസാനി’ലും (പുറങ്ങൾ 230-231) ഇമാം ഇബ്നു ഹിബ്ബാൻ തന്റെ ‘കിത്താബൽ മജ്‌റൂഹീൻ മിനൽ മുഹദ്ദിഥിൻ വൽ ദുഅഫാഅ വൽ മത് റൂഖീൻ’ (പുറങ്ങൾ 164-165) എന്ന കൃതിയിലും പറഞ്ഞിട്ടുള്ളത്.

ആരോ തങ്ങളുടെ ആശയപ്രചാരണത്തിനു വേണ്ടി കെട്ടിയുണ്ടാക്കിയ വാറോല മാത്രമാണ് ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യാനായി വിമർശകരുടെ കൈകളിലുള്ള ആയുധങ്ങളിൽ ഏറ്റവും മൂർച്ഛയുള്ളത് എന്ന സത്യം എന്തുമാത്രം പരിഹാസ്യമല്ല!

രണ്ട്) അമവിയ്യാ ഖലീഫയായിരുന്ന അബ്ദുൽ മലിക്ക് ബ്‌നു മർവ്വാനിന്റെ ഇറാഖിലെ ഗവർണറായിരുന്നു ഹജ്ജാജ് ബ്നു യൂസുഫ്. ഉഥ്മാനിനെ ആദരിക്കുകയും അദ്ദേഹത്തെ ആരെങ്കിലും അനാദരിക്കുന്നതിനെ വെറുക്കുകയും വിമർശിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവരാണ് അമവിയ്യാക്കൾ. ഹജ്ജാജ് അക്കാര്യത്തിൽ ഏറെ മുന്നിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഉഥ്മാനിനെ മറ്റുള്ളവർ വിമർശിക്കുവാനും നിന്ദിക്കുവാനും ഇട വരുത്തുന്ന ഒരു ആരോപണം അദ്ദേഹത്തിൽ നിന്നുണ്ടാകുവാൻ യാതൊരു സാധ്യതയുമില്ല. അൽ മസാഹിഫിലെ നിവേദനം ശരിയാണെങ്കിൽ ഉഥ്മാനിന് ഖുർആൻ ക്രോഡീകരണത്തിൽ തെറ്റു പറ്റിയെന്ന് ഹജ്ജാജ് അംഗീകരിച്ചുവെന്നാണ് അതിനർത്ഥം. അങ്ങനെയൊന്ന് ഉണ്ടാകുവാൻ യാതൊരു സാധ്യതയുമില്ലെന്ന് അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങൾ അപഗ്രഥിക്കുന്ന ആർക്കും ബോധ്യമാവും.

മൂന്ന്) ഉഥ്മാനിന്റെ കാലത്ത് തന്നെ അദ്ദേഹം നിർമ്മിച്ച ഖുർആൻപതിപ്പുകൾ വ്യത്യസ്ത പ്രവിശ്യകളിലേക്ക് അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. ഖലീഫ അബ്ദുൽ മലിക്ക് ബ്‌നു മർവ്വാനിന്റെ കാലമായപ്പോഴേക്കും അവയിൽ നിന്ന് പകർത്തിയെഴുതിയ കോപ്പികൾ എല്ലായിടത്തും വ്യാപകമായിരുന്നു. അവയുടെ അടിസ്ഥാനത്തിൽ പാരായണം അഭ്യസിച്ച പതിനായിരങ്ങൾ ഇസ്‌ലാമികസാമ്രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജീവിച്ചിരിക്കുകയും ചെയ്തിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന മുഴുവൻ മുസ്ഹഫുകളിലും ഹജ്ജാജ് തിരുത്തുകയും പ്രസ്തുത തിരുത്തുകൾ പ്രകാരം അന്ന് ജീവിച്ചിരുന്ന ഖുർആൻ മനഃപാഠമാക്കിയിരുന്ന മുഴുവനാളുകളും തങ്ങളുടെ മനഃപാഠം പരിഷ്കരിച്ചുവെന്നും കരുതുന്നത് മൗഢ്യമാണ്; തികച്ചും അസംഭവ്യവും അപ്രായോഗികവുമാണത്.

നാല്) അമവിയ്യാ ഖലീഫയായിരുന്ന അബ്ദുൽ മലിക്ക് ബ്‌നു മർവ്വാനിന്റെ ഇറാഖിലെ ഗവർണർ മാത്രമായിരുന്നു ഹജ്ജാജ്. ബ്രഹത്തായ ഇസ്‌ലാമികസാമ്രാജ്യത്തിലെ നിരവധി പ്രദേശങ്ങളിൽ ഒന്നിന്റെ മാത്രം ഗവർണർ. ഹജ്ജാജ് ഭരിച്ചിരുന്ന ഇറാഖിലെ മുഴുവൻ മുസ്ഹഫുകളിലും തിരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് തന്നെ കരുതുക. എങ്കിൽ പോലും ഇസ്‌ലാമിക സാമ്രാജ്യത്തിൽ ബാക്കിയുള്ള സ്ഥലങ്ങളിലുള്ള ആയിരക്കണക്കിന് ഖുർആൻ പ്രതികളെല്ലാം അദ്ദേഹത്തിന് തിരുത്താൻ കഴിയുന്നതെങ്ങനെ? തികച്ചും അസംഭവ്യമാണ് അൽ മസാഹിഫിൽ ആരോപിക്കപ്പെട്ട സംഭവം എന്നാണിത് വ്യക്തമാക്കുന്നത്.

അഞ്ച്) ഹജ്ജാജ് ഭരിച്ചിരുന്ന ഇറാഖിലെ മുഴുവൻ മുസ്ഹഫുകളിലും അദ്ദേഹം തിരുത്തിയെന്ന് തന്നെ കരുതുക. അക്കാലത്തെ ഇസ്‌ലാമിക സാമ്രാജ്യത്തിൽ മറ്റുള്ള പ്രദേശങ്ങളിൽ പാരായണം ചെയ്യപ്പെട്ടിരുന്ന മുസ്ഹഫുകളുമായി അവയ്ക്ക് അപ്പോൾ വ്യത്യാസമുണ്ടായിരിക്കും. ഇറാഖീമുസ്ഹഫുകളുമായി മുസ്‌ലിംലോകത്തെ മറ്റു മുസ്ഹഫുകൾ ഏതെങ്കിലും കാലത്ത് വ്യത്യസ്തത പുലർത്തിയതായി വ്യക്തമാക്കുന്ന ചരിത്രരേഖകളൊന്നും തന്നെയില്ല. ചരിത്രവിരുദ്ധമാണ് അൽ മസാഹിഫിൽ ആരോപിക്കപ്പെട്ട സംഭവം എന്നർത്ഥം.

ആറ്) അമവിയ്യാക്കൾക്ക് ശേഷം ഇസ്‌ലാമിക സാമ്രാജ്യം ഭരിച്ചത് അബ്ബാസിയാക്കളായിരുന്നു. ഹജ്‌ജാജിനെതിരേയുള്ള നിറം പിടിപ്പിച്ച കഥകളുടെ പലതിന്റെയും സ്രഷ്ടാക്കൾ അബ്ബാസിയാക്കളാണ്. ഖുർആനിൽ ഇങ്ങനെയൊരു കൈകടത്തൽ ഹജ്ജാജ് നടത്തിയിരുന്നുവെങ്കിൽ അക്കാര്യം അബ്ബാസിയാക്കൾ സമൂഹത്തിൽ പാട്ടാക്കുകയും അമവിയ്യാക്കളെക്കുറിച്ച വലിയിരു ആരോപണമായി അത് ഉന്നയിക്കുകയും ചെയ്യുമായിരുന്നു. അതുണ്ടായിട്ടില്ല. അബ്ബാസിയാ രേഖകളിലെവിടെയും അമവിയ്യാക്കൾക്കെതിരായി ഖുർആനിൽ കൈകടത്തലുകൾ നടത്തിയെന്ന ആരോപണം ഉന്നയിച്ചതായി കാണുന്നില്ല. അങ്ങനെയൊന്നുണ്ടായിട്ടില്ലെന്നതിനുള്ള ശക്തമായ തെളിവാണിത്.

ഏഴ്) ഹജ്ജാജ് തിരുത്തിയതായി പറയപ്പെടുന്നതൊന്നും തന്നെ യഥാർത്ഥത്തിൽ തിരുത്തലുകളല്ല പ്രത്യുത, ഖുർആനിന്റെ വ്യത്യസ്തമായ പാരായണങ്ങളാണ്. സൂറത്തുൽ ബഖറയിലെ 259 ആം വചനം ഉദാഹരണം. ‘ലം യതസന്ന വൻദുർ’ (لَمۡ يَتَسَنَّۚ وَانْظُرۡ) എന്ന ഹജ്ജാജ് തിരുത്തിയതിന് മുമ്പുള്ളതായി അൽ മസാഹിഫിലെ നിവേദനത്തിൽ പറയുന്ന ‘യതസന്ന’ക്കു ശേഷം ‘ഹു’ ഇല്ലാത്ത പ്രയോഗം ഹംസയിൽ നിന്നും അൽ കിസാഇയിൽ നിന്നുമുള്ള പാരായണത്തിലുള്ളതാണെന്നും മറ്റ് പ്രധാനപ്പെട്ട അഞ്ച് പാരായണങ്ങളിലും ‘അത് ലം യതസന്നഹു വൻദുർ’ (لَمۡ يَتَسَنَّهۡۚ وَانْظُرۡ) എന്നാണുള്ളതെന്നും ഇബ്നു സഞ്ചലയുടെ ‘ഹുജ്ജത്തുൽ ഖിറാഅത്തി’ൽ നിന്ന് (പുറം 142, 143) ഡോ: മുഹമ്മദ് ബിൻ ഇബ്‌റാഹീം റദ്‌വാൻ ഉദ്ധരിക്കുന്നുണ്ട്. ആരോപിക്കപ്പെട്ട പതിനൊന്ന് വ്യത്യാസങ്ങളും ഖുർആൻ ആയത്തുകളുടെ പാരായണഭേദങ്ങൾ മാത്രമാണെന്ന് ആ വിഷയത്തിൽ പഠനം നടത്തിയ ഡോ: മുഹമ്മദ് റദ്‌വാൻ തന്റെ ‘വിശുദ്ധ ഖുർആനിന്റെയും അതിന്റെ വ്യാഖ്യാനങ്ങളെയും സംബന്ധിച്ച ഓറിയന്റലിസ്റ്റ് വീക്ഷണങ്ങൾ: പഠനവും വിമർശനവും’ എന്ന തന്റെ ഗവേഷണപ്രബന്ധത്തിൽ സമർത്ഥിക്കുന്നുണ്ട്. (ഡോ: മുഹമ്മദ് ബിൻ ഇബ്‌റാഹീം റദ്‌വാൻ:ആറാഅ’ൽ മുസ്തശ്‌രിഖീൻ ഹൌലൽ ഖുർആനൽ കരീം വ തഫ്സീർ: ദിറാഷ് വ നഖ്ദ്, വാല്യം ഒന്ന്, പുറം 430, റിയാദ്, 1992).

പാരായണവ്യത്യാസങ്ങളെക്കുറിച്ച ഹജ്ജാജ് ബ്നു യൂസുഫിന്റെ ഏതോ പരാമർശങ്ങളെ തെറ്റിദ്ധരിച്ചതു കൊണ്ടോ തെറ്റായി വ്യാഖ്യാനിച്ചത് കൊണ്ടോ ഉണ്ടായതാണ് അദ്ദേഹം ഖുർആനിൽ മാറ്റം വരുത്തിയെന്ന ആരോപണമെന്ന് സാരം.

print