ക്വുർആൻ മനുഷ്യരിൽ മാറ്റമുണ്ടാക്കുന്ന കൃതിയാണോ?

/ക്വുർആൻ മനുഷ്യരിൽ മാറ്റമുണ്ടാക്കുന്ന കൃതിയാണോ?
/ക്വുർആൻ മനുഷ്യരിൽ മാറ്റമുണ്ടാക്കുന്ന കൃതിയാണോ?

ക്വുർആൻ മനുഷ്യരിൽ മാറ്റമുണ്ടാക്കുന്ന കൃതിയാണോ?

 സമൂഹത്തിൽ മാറ്റമുണ്ടാക്കുന്ന രീതിയില്‍ വ്യക്തിയെ പരിവര്‍ത്തിപ്പിക്കുവാനും അടിസ്ഥാനപരമായ മാറ്റത്തിന് നിമിത്തമാകുവാനും കഴിയുന്നതാകണം സാഹിത്യമെന്നു പറയാറുണ്ട്. ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഖുർആനിനെ എങ്ങനെ വിലയിരുത്താനാകും? 

സാമൂഹ്യമാറ്റത്തിന് നിമിത്തമാകുന്ന രീതിയില്‍ വ്യക്തിയെ പരിവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്നതാകണം സാഹിത്യമെന്ന വീക്ഷണത്തിന്റെ അളവുകോല്‍ ഉപയോഗിച്ച് പരിശോധിച്ചാല്‍ ഖുര്‍ആന്‍ ഒരു കുറ്റമറ്റ സാഹിത്യകൃതിയാണെന്ന് പറയാന്‍ കഴിയും. ശ്രോതാവിന്റെ ബുദ്ധിക്ക് തൃപ്തിയും മനസ്സിന് സമാധാനവും നല്‍കുന്നതോടൊപ്പം അവന്റെ ഹൃദയത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും കൂടി ചെയ്യുന്നവയാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍. മനുഷ്യമനസ്സുകളെ സ്വാധീനിക്കുവാനും അവയില്‍ പരിവര്‍ത്തനത്തിന്റ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുവാനുമുള്ള ഖുര്‍ആനിന്റെ കഴിവ് അതിനെ അതുല്യമാക്കുന്ന പല സവിശേഷതകളിലൊന്നാണ്.

മുഹമ്മദ് നബി(ﷺ) ഒരിക്കല്‍ കഅ്ബയുടെ സമീപം വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ്. ശ്രോതാക്കളില്‍ മുസ്‌ലിംകളും അമുസ്‌ലിംകളുമെല്ലാം ഉണ്ട്. സൂറത്തുന്നജ്മിലെ സാഷ്ടാംഗത്തിന്റെ സൂക്തം ഓതിക്കൊണ്ടിരിക്കെ അല്ലാഹുവിന്റെ കല്‍പന പ്രകാരം നബി(ﷺ) സാഷ്ടാംഗം ചെയ്തു. അവിടെ കൂടിയിരുന്ന മുഴുവന്‍ ആളുകളും, മുസ്‌ലിം – അമുസ്‌ലിം വ്യത്യാസമില്ലാതെ നബിയോടൊപ്പം സാഷ്ടാംഗം ചെയ്തുപോയി. ഉമയ്യത്തുബ്‌നു ഖലഫ് എന്ന അഹങ്കാരിയൊഴികെ. (അബൂദാവൂദ്, തിര്‍മിദി). ഖുര്‍ആനിന്റെ സ്വാധീനശക്തി! അതിന്റെ കഠിന വിരോധികള്‍ പോലും അതിന്റെ ആജ്ഞയനുസരിച്ച് സാഷ്ടാംഗം ചെയ്യുന്ന അവസ്ഥ!!

ലബീദുബ്‌നു റബീഅഃ നബി(ﷺ)യുടെ കാലത്തെ അറേബ്യയിലെ അതിപ്രഗത്ഭനായ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ അതിസുന്ദരമായ ഒരു കവിത കഅ്ബയുടെ വാതിലിന്മേല്‍ പറ്റിച്ചുവെച്ചിരുന്നു. അങ്ങനെ വെക്കുന്നത് ഒരു വെല്ലുവിളിയാണ്. പ്രസ്തുത കവിതയെ വെല്ലുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്നാണ് വെല്ലുവിളി. അവിടെയുണ്ടായിരുന്ന ഒരു കവിക്കും അതിനടുത്ത് മറ്റൊരു കവിതയൊട്ടിച്ച് വെക്കാനുള്ള ധൈര്യം വന്നില്ല. അത്രക്ക് മനോഹരമായിരുന്നു ആ കവിത. എന്നാല്‍ അതിനടുത്തു തന്നെ ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതിത്തൂക്കുവാന്‍ പ്രവാചകാനുചരന്മാര്‍ തയാറായി. തന്റെ വെല്ലുവിളിക്ക് ഉത്തരം നല്‍കിയവനെ പരിഹസിക്കുവാനുള്ള വെമ്പലോടെ ലബീദ് ഖുര്‍ആന്‍ വചനങ്ങള്‍ വായിച്ചു. ഏതാനും വചനങ്ങള്‍ വായിച്ചതേയുള്ളൂ;അദ്ദേഹം ഖുര്‍ആനിന്റെ വശ്യതയില്‍ ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിച്ചു. പുച്ഛത്തോടെ നോക്കുന്നവന്റെ മനസ്സില്‍പോലും മാറ്റം സൃഷ്ടിക്കുവാനുള്ള ഖുര്‍ആനിന്റെ കഴിവാണ് ഇവിടെ പ്രകടമായത്.

ഉമറുബ്‌നുല്‍ ഖത്താബിന്റെ ഇസ്‌ലാം ആശ്ലേഷം ചരിത്ര ്രപസിദ്ധമാണ്. മുഹമ്മദ് നബി(ﷺ)യുടെ തലയെടുക്കുവാനായി ഊരിയ വാളും കൊണ്ട് പുറപ്പെട്ട ഉമറി(റ)ന്റെ മനസ്സുമാറ്റിയത് സഹോദരിയില്‍നിന്നും ലഭിച്ച ഫലകത്തിലെ ഖുര്‍ആന്‍ വചനങ്ങളുടെ വശ്യതയും ആശയ ഗാംഭീര്യവുമായിരുന്നു.

ജുബൈർ ഇബ്ൻ മുത്വ്ഇം എന്ന ബഹുദൈവ വിശ്വാസി ഒരിക്കല്‍ വഴിയിലൂടെ നടന്നുപോവുകയാണ്. മുഹമ്മദ് നബി(ﷺ) മഗ്‌രിബ് നമസ്‌കാരത്തില്‍ സൂറത്തു ത്വൂര്‍ ഓതിക്കൊണ്ടിരിക്കുന്നത് അദ്ദേഹം കേട്ടു. അതിലെ ഓരോ പദവും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പതിഞ്ഞു. അതിന്റെ മനോഹാരിത അദ്ദേഹത്തെ ആകര്‍ഷിച്ചു. അതിന്റെ സ്വാധീനത്തില്‍ അദ്ദേഹം അതിശയിച്ചു. അവിടെ വെച്ചുതന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍!

ഖുര്‍ആനിന്റെ മനോഹരവും വശ്യവുമായ ശൈലിയെപ്പറ്റി മക്കാ മുശ്‌രിക്കുകള്‍ ബോധവാന്മാരായിരുന്നു. പ്രസ്തുത മനോഹാരിതയാണ് പാരമ്പര്യമതത്തില്‍നിന്ന് ജനങ്ങള്‍ കൊഴിഞ്ഞുപോകാന്‍ ഇടയാക്കുന്നത് എന്ന് അവര്‍ക്ക് അറിയാമായിരുന്നു. നാടുവിടാനൊരുങ്ങിയ അബൂബക്കറി(റ)നെ തിരിച്ചുകൊണ്ടുവന്ന ഇബ്‌നുദുഗ്‌നയോട് മക്കാനിവാസികള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘അബൂബക്കര്‍ ഖുര്‍ആന്‍ ഉറക്കെ പാരായണം ചെയ്യുകയും ഞങ്ങളുടെ സ്ത്രീകളും കുട്ടികളും അത് കേള്‍ക്കുവാന്‍ ഇടവരികയും ചെയ്യരുത്. എങ്കില്‍ മാത്രമേ ഇവിടെ താമസിക്കുവാന്‍ അബൂബക്കറിനെ ഞങ്ങള്‍ അനുവദിക്കുകയുള്ളൂ.

ഖുര്‍ആനിന്റെ ഈ സ്വാധീനശക്തിയാണല്ലോ ജനങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. കേവലം 23 വര്‍ഷക്കാലം കൊണ്ട് അന്ധകാരത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തെ ലോകത്തിന് മുഴുവന്‍ മാതൃകായോഗ്യരായ സമുദായമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഖുര്‍ആനിന്റെ ഈ ദൈവികതയായിരുന്നുവെന്നതാണ് സത്യം. ആര്‍.വി.സി ബോഡ്‌ലി എഴുതിയത് അതാണല്ലോ.

This book transformed the simple shepherds, the merchants and nomads of Arabia into warriors and empire builders (R.V.C Bodley: The Messenger, The Life of Mohammed- Newyork (1943:page239)

‘അറേബ്യയിലെ ആട്ടിടയന്മാരും കച്ചവടക്കാരും അലഞ്ഞുനടക്കുന്നവരുമായിരുന്ന സാധാരണക്കാരെ പടയാളികളും സാമ്രാജ്യ സ്ഥാപകരുമാക്കിത്തീര്‍ത്തത് ഈ ഗ്രന്ഥമാണ്‘.

ഖുര്‍ആനിന്റെ സ്വാധീനശക്തിയെക്കുറിച്ച് മോര്‍ഗന്‍ എഴുതി:

The Qur’an succeeded so well in captiving the mind of the audience that several of the oppenents thought it the effect of witch craft and enchantment (K.W. Morgan: Islam interpreted by Muslims, London (1958 page:27)

‘ശ്രോതാവിന്റെ മനസ്സിനെ സ്വാധീനിക്കുന്നതിലുള്ള ഖുര്‍ആനിന്റെ അത്യപാരമായ ശേഷിയാല്‍ അത് മാരണമാണെന്നും ആഭിചാരമാണെന്നുമാണ് അതിന്റെ എതിരാളികള്‍ കരുതിയത്‘.

print