വ്യഭിചാരത്തിനെന്തിന് രണ്ടുതരം ശിക്ഷകൾ?

/വ്യഭിചാരത്തിനെന്തിന് രണ്ടുതരം ശിക്ഷകൾ?
/വ്യഭിചാരത്തിനെന്തിന് രണ്ടുതരം ശിക്ഷകൾ?

വ്യഭിചാരത്തിനെന്തിന് രണ്ടുതരം ശിക്ഷകൾ?

സ്‌ലാമിന്റെ പല നിയമങ്ങളെയും പോലെ ശിക്ഷാനിയമവും പടിപടിയായാണ് അവതരിപ്പിക്കപ്പെട്ടത്. വ്യഭിചാരത്തിന് ആദ്യം വിധിക്കപ്പെട്ടത് വീട്ടുതടങ്കലായിരുന്നു. ”നിങ്ങളുടെ സ്ത്രീകളില്‍നിന്ന് നീചവൃത്തിയിലേര്‍പ്പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍നിന്ന് നാലു പേരെ നിങ്ങള്‍ കൊണ്ടുവരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കിത്തരികയോ ചെയ്യുന്നതുവരെ” (ഖുര്‍ആന്‍ 4:15).

ഈ സൂക്തത്തില്‍ ‘അല്ലാഹു അവര്‍ക്കൊരു മാര്‍ഗം നിശ്ചയിക്കുന്നതുവരെ‘യെന്ന് പറഞ്ഞതിനെ അന്വര്‍ഥമാക്കിക്കൊണ്ട് വ്യഭിചാരത്തിനുള്ള ഖണ്ഡിതമായ വിധി പിന്നീട് വന്നു. അതിങ്ങനെയാണ്:”വ്യഭിചരിക്കുന്ന സ്ത്രീ-പുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ (അതു നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍നിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ” (ഖുര്‍ആന്‍ 24:2).

ഈ സൂക്തത്തില്‍ നൂറടി വിധിച്ചിരിക്കുന്നത് അവിവാഹിതരായ വ്യഭിചാരികള്‍ക്കാണ്. അവര്‍ വിവാഹിതരാണെങ്കില്‍ എറിഞ്ഞുകൊല്ലണമെന്നാണ് ഇസ്‌ലാമിന്റെ വിധി. പ്രവാചകന്‍ (ﷺ)തന്റെ ഭരണകാലത്ത് ഇത്തരം നാല് കേസുകളില്‍ എറിഞ്ഞുകൊല്ലാന്‍ വിധിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും. അതില്‍ ഒരെണ്ണത്തിലെ പ്രതികള്‍ ജൂതന്മാരായിരുന്നു. ബാക്കി മൂന്നിലും മുസ്‌ലിംകളും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുവാനുള കല്‍പന മിക്ക ഹദീസുഗ്രന്ഥങ്ങളും (മുസ്‌ലിം, അബൂദാവൂദ്, ഇബ്‌നുമാജ,ബൈഹഖി, അഹ്മദ്) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുകയാണ് വേണ്ടതെന്ന കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പ്രസ്തുത നിയമം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും ഖണ്ഡിതവും സത്യസന്ധവുമായ ഹദീസുകളാല്‍ സ്ഥിരപ്പെട്ടിട്ടുള്ളതുകൊണ്ടാണിത്.

കുറ്റം ഒന്നുതന്നെയാണെങ്കിലും അതു ചെയ്യുന്ന വ്യക്തികളുടെ നിലവാരവും അതു സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതവുംകൂടി പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാം ശിക്ഷാവിധികള്‍ നിശ്ചയിച്ചിരിക്കുന്നത്. അവിവാഹിതരുടെ വ്യഭിചാരം ഒരു കുറ്റമാണ്. പക്ഷേ അവര്‍ക്ക് തങ്ങളുടെ ലൈംഗിക വികാരം ശമിപ്പിക്കുവാന്‍ വിഹിതമായ മാര്‍ഗങ്ങള്‍ മുന്നിലില്ല;അവരുടെ പ്രവര്‍ത്തനം മൂലം കുടുംബബന്ധങ്ങളൊന്നും തകരുന്നില്ല. എന്നാല്‍ വിവാഹിതരുടെ വ്യഭിചാരമോ? അവര്‍ക്കു മുന്നില്‍ തങ്ങളുടെ വികാരശമനത്തിന് നിയമാനുസൃതം പരിണയിച്ച ഇണകളുണ്ട്. പ്രസ്തുത ലൈംഗികബന്ധത്തിന്റെ പരിണിത ഫലമോ? കുടുംബത്തകര്‍ച്ച! അങ്ങനെ സമൂഹത്തില്‍ മുഴുവന്‍ അരാചകത്വം!! അതുകൊണ്ടുതന്നെ ഇവയ്ക്കുള്ള ശിക്ഷകള്‍ വ്യത്യസ്തമായിരിക്കണം. വിവാഹിതരുടെ വ്യഭിചാരവുമായി താരതമ്യം ചെയ്യുമ്പോള്‍ അവിവാഹിതരുടേത് ചെറിയ കുറ്റമാണ്. വിഹിതമാര്‍ഗമുണ്ടായിട്ടും അവിഹിതമാര്‍ഗങ്ങള്‍ തേടിപ്പോകുന്നവരെ വെച്ചുകൊണ്ടിരുന്നുകൂടാ. അവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതു കാണുന്ന ഒരാളും ഇനി അതിന് മുതിരാത്ത രീതിയിലുള്ള ശിക്ഷ. അതുകൊണ്ടാണ് അത്തരം ആളുകളെ മരണംവരെ കല്ലെറിയുക എന്ന നിയമം ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നത്.

അവിവാഹിതര്‍ക്കാകട്ടെ അവരുടെ കുറ്റത്തിന്റെ തോത് പ്രകാരം പരസ്യമായി നൂറ് അടി അടിക്കുവാന്‍ ഇസ്‌ലാം കല്‍പിച്ചു. അവര്‍ സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കുന്നുവെങ്കിലും കുടുംബത്തിന്റെ തകര്‍ച്ചക്കോ അതു മൂലമുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്കോ അത് നിമിത്തമാകുന്നില്ലല്ലോ?

print