യുക്തിക്ക് നിരക്കാത്ത ഹദീഥുകൾ പണ്ഡിതന്മാർ തള്ളിക്കളഞ്ഞിട്ടില്ലേ?

/യുക്തിക്ക് നിരക്കാത്ത ഹദീഥുകൾ പണ്ഡിതന്മാർ തള്ളിക്കളഞ്ഞിട്ടില്ലേ?
/യുക്തിക്ക് നിരക്കാത്ത ഹദീഥുകൾ പണ്ഡിതന്മാർ തള്ളിക്കളഞ്ഞിട്ടില്ലേ?

യുക്തിക്ക് നിരക്കാത്ത ഹദീഥുകൾ പണ്ഡിതന്മാർ തള്ളിക്കളഞ്ഞിട്ടില്ലേ?

ഹദീഥുകളിലെ ആശയപ്രധാനമായ ഭാഗമായ മത് നിനെ ഉസൂലുൽ ഹദീഥിന്റെ പണ്ഡിതന്മാർ വിമർശിക്കുകയും യുക്തിക്ക് വിരുദ്ധമായവ തള്ളിക്കളയുകയും ചെയ്തിട്ടുണ്ടല്ലോ. നബിയിൽ നിന്ന് സ്വീകാര്യമായ പരമ്പര(സനദ്)യോടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളിൽ തന്നെ യുക്തിവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് പറയുമ്പോൾ അത് ഹദീഥുകളുടെ സ്വീകാര്യതയെ സംശയാസ്പദമാക്കുന്നില്ലേ ?

ദീഥ് നിദാനശാസ്ത്രജ്ഞന്‍മാര്‍ മത്‌ന് വിമര്‍ശനം നടത്തിയെന്ന് പറയുമ്പോള്‍ തങ്ങളുടെ ബുദ്ധിക്കോ യുക്തിക്കോ യോജിക്കാത്തവയും ക്വുര്‍ആനിനെതിരാണെന്ന് തങ്ങള്‍ക്ക് തോന്നുന്നതുമായ ഹദീഥുകളെല്ലാം തള്ളിക്കളയണമെന്ന് ധരിച്ചു കൂടാത്തതാണ്. യുക്തിക്കോ ബുദ്ധി ക്കോ എതിരാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഹദീഥുകളില്‍ പലതിനെയും അവഗാഢമായി അപഗ്രഥിച്ചാല്‍ അതില്‍ യുക്തിവിരുദ്ധമായി യാതൊന്നുമില്ലെന്ന് കാണാനാവും. ക്വുര്‍ആനിക തത്ത്വങ്ങള്‍ക്കെതിരാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ചില ഹദീഥുകളുടെ സ്ഥിതിയും ഇതു തന്നെയാണ്. ആയത്ത് അവതരിപ്പിക്കപ്പെട്ട സന്ദര്‍ഭവും ഹദീഥിലെ സംഭവത്തിന്റെ പശ്ചാത്തലവും മനസ്സിലാക്കി വ്യാഖ്യാനിച്ചാല്‍ ഇങ്ങനെ ആരോപിക്കപ്പെട്ട പല ഹദീഥുകളിലുമുള്ളത് ക്വുര്‍ആനിന് പൂരകമായ കാര്യങ്ങളാണെന്ന് ബോധ്യപ്പെടും. അതുകൊണ്ടു തന്നെ പണ്ഡിതന്‍മാര്‍ക്ക് മത്‌ന് വിമര്‍ശനം വഴി മാത്രമായി ഹദീഥുകളൊന്നും തള്ളിക്കളയേണ്ടി വന്നിട്ടില്ല. ഇസ്‌നാദ് സ്വഹീഹാണെങ്കില്‍ മത്‌നും സ്വീകാര്യമാണെന്ന നിലപാടിനെ ചോദ്യം ചെയ്യാനാകുന്ന തരത്തിലുള്ള മത്‌നകളൊന്നും തന്നെ സ്വഹീഹായ ഹദീഥുകള്‍ ഉള്‍ക്കൊള്ളുന്നില്ല.

തങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങളേതെങ്കിലും ഹദീഥുകളിലുണ്ടെങ്കില്‍ കണ്ണടച്ച് അത് യുക്തിക്കെതിരാണെന്നും തള്ളിക്കളയേണ്ട താണെന്നും പറയുന്നവരായിരുന്നില്ല ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ എന്നതാണ് ശരി. നബി(സ)യുടെ വ്യക്തിത്വത്തെയും ദൗത്യത്തെയും കുറിച്ച് കൃത്യമായ അവബോധം അവര്‍ക്കുണ്ടായിരുന്നു എന്നതുകൊണ്ടായിരുന്നു ഇത്. ദൈവികബോധനത്തിന്റെ അടിസ്ഥാനത്തിലുള്ള നബിമൊഴികളില്‍ യുക്തിക്ക് വിരുദ്ധമായ വല്ലതുമുണ്ടെന്ന് തങ്ങള്‍ക്ക് തോന്നിയാല്‍ അത് തങ്ങളുടെ യുക്തിയുടെ കുഴപ്പമായിക്കൂടേയെ ന്നായിരിക്കും അവര്‍ ആദ്യം പരിശോധിക്കുക. സാമാന്യയുക്തിയുമായി ഒരര്‍ഥത്തിലും പൊരുത്തപ്പെടാത്തതാണെങ്കില്‍ മാത്രമായിരിക്കും അവരത് തള്ളിക്കളയുക. അറിയപ്പെടുന്ന യാഥാര്‍ഥ്യങ്ങള്‍ക്കെതിരാണ് നബിമൊഴികളെന്ന് അവര്‍ക്ക് തോന്നിയാല്‍ അതിലെ പരാമര്‍ശ ങ്ങള്‍ ഇന്ന് മനസ്സിലാക്കാന്‍ സാധ്യതയില്ലാത്തതും ഭാവിയില്‍ അറിയാന്‍ കഴിയുന്നതുമാണോയെന്നായിരിക്കും അവര്‍ പരിശോ ധിക്കുക; ക്വുര്‍ആനിനോ അറിയപ്പെടുന്ന ഹദീഥുകള്‍ക്കോ എതിരാണെന്ന് തോന്നുന്ന പരാമര്‍ശങ്ങളുള്ള ഒരു ഹദീഥ് ലഭിച്ചാല്‍ എതിരാണെന്നത് പരിമിതമായ അറിവുപയോഗിച്ചുള്ള തന്റെ വിലയിരുത്തല്‍ മാത്രമാണോ അതല്ല യാഥാര്‍ഥ്യം തന്നെയാണോയെന്നായിരിക്കും അവര്‍ അപഗ്രഥിക്കുക. മത്‌ന് വിമര്‍ശനത്തിന്റെ വെളിച്ചത്തില്‍ മാത്രമായി ഹദീഥുകള്‍ തള്ളിക്കളയാറുണ്ടായിരുന്നില്ലെന്ന് സാരം.

സ്വീകാര്യമായ സനദോടു കൂടിയുള്ളവയാണെങ്കില്‍ മത്‌നിലെ അസ്വീകാര്യമെന്നു തോന്നുന്ന കാര്യങ്ങള്‍ വ്യാഖ്യാനിച്ച് യോജിപ്പിക്കാന്‍ ശ്രമിക്കുന്ന ഹദീഥ് നിദാനശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ അവരുടെ ആത്മാര്‍ഥതയില്‍നിന്നുല്‍ഭൂതമായവയായിരുന്നു. ബുദ്ധിയുടെയും യുക്തിയുടെയും ഉന്നതവിതാനത്തിലാണ് തങ്ങളെന്ന അഹങ്കാരം അവര്‍ക്കുണ്ടായിരുന്നില്ല. അല്ലാഹുവിന്റെ തീരുമാനത്തിനു മുമ്പില്‍ തങ്ങളുടെ യുക്തിബോധത്തെ സമര്‍പ്പിക്കുവാന്‍ സന്നദ്ധരായിരുന്നു അവര്‍. പ്രവാചകനില്‍നിന്നുള്ളവയാണെന്ന് ബാഹ്യമായ തെളിവുക ളാല്‍ സ്ഥാപിക്കപ്പെട്ട വചനങ്ങളിലെ പരാമര്‍ശങ്ങള്‍ തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ അത് തങ്ങളുടെ പരിമിതിയാണെന്ന് മനസ്സിലാക്കുവാനുള്ള വിനയം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മത്‌ന് വിമര്‍ശനത്തെക്കാള്‍ അവര്‍ പ്രാധാന്യം നല്‍കിയത് സനദ് അപഗ്രഥനത്തിനാണ്. തങ്ങളുടെ രീതി മാത്രമാണ് ശരിയെന്ന് അഹങ്കരിക്കുന്നവര്‍ക്ക് സമര്‍പ്പണത്തില്‍ നിന്നുല്‍ഭൂതമായ യുക്തിയുടെ സാഷ്ടാംഗ പ്രണാമം മനസ്സിലായിക്കൊള്ളണമെന്നില്ല. അത്യുന്നതനായ നാഥനെക്കുറിച്ച അറിവില്‍ നിന്ന് ഉല്‍ഭൂതമാകുന്ന വിനയം ജീവിത സപര്യയാക്കാന്‍ കഴിയുമ്പോള്‍ മാത്രമെ മനുഷ്യയുക്തി സ്രഷ്ടാവിനു മുന്നില്‍ പ്രണാമം ചെയ്യുന്നതിന്റെ യുക്തിയെയും സമര്‍പ്പണത്തിന്റെ സൗന്ദര്യത്തെയും ആസ്വദിക്കാനാവൂ. അതിന്നുള്ള ഭാഗ്യം ഹദീഥ് നിഷേധികള്‍ക്ക് ഉണ്ടായിട്ടില്ലെന്ന് കരുതുന്നുതാവും ശരി!

print