വഹ്‌യിന്റെ ആരംഭം ദൈവത്തിൽനിന്നുള്ളതല്ല!

/വഹ്‌യിന്റെ ആരംഭം ദൈവത്തിൽനിന്നുള്ളതല്ല!
/വഹ്‌യിന്റെ ആരംഭം ദൈവത്തിൽനിന്നുള്ളതല്ല!

വഹ്‌യിന്റെ ആരംഭം ദൈവത്തിൽനിന്നുള്ളതല്ല!

മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ ആരംഭത്തെക്കുറിച്ച് മുസ്‌ലിംകള്‍ പറയുന്ന കഥ, വഹ്‌യിനെക്കുറിച്ച അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് വ്യക്തമാക്കുന്നുണ്ട്. ദൈവികമായ പ്രചോദനമുണ്ടാകുമ്പോള്‍ ഉണ്ടാകേണ്ട സമാധാനത്തിനും സന്തോഷത്തിനും പകരം ഭയവിഹ്വലനായി വീട്ടില്‍ തിരിച്ചെത്തുന്ന മുഹമ്മദിനെയാണ് വെളിപാട് തുടങ്ങിയെന്ന് പറയപ്പെടുന്ന ദിവസം ചരിത്രത്തില്‍ നാം കാണുന്നത്. ദൈവദൂതനായ ജിബ്‌രീല്‍ തന്നെയാണ് പ്രവാചകനടുക്കല്‍ വന്നിരുന്നതെങ്കില്‍ ഇതാകുമായിരുന്നില്ല അനുഭവം. അതിനാല്‍ മുഹമ്മദ് നബിയ്ക്ക് നാല്‍പതാം വയസ്സിലുണ്ടായിയെന്ന് പറയപ്പെടുന്ന വെളിപാട് ദൈവത്തില്‍ നിന്നല്ലെന്ന കാര്യം സ്പഷ്ടമാണ്. പ്രവാചകത്വാരംഭവുമായി ബന്ധപ്പെട്ട നിവേദനങ്ങളെ വിശകലനം ചെയ്തുകൊണ്ട് നബി (സ) അനുഭവിച്ച വെളിപാട് ദിവ്യമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി നബിവിമര്‍ശകര്‍ ഉന്നയിക്കുന്ന പരാമൃഷ്ടവാദങ്ങള്‍ ന്യായമല്ലേ?

ല്ല. അന്തിമപ്രവാചകന് ദിവ്യവെളിപാടുകള്‍ കിട്ടിത്തുടങ്ങിയ സന്ദര്‍ഭത്തെക്കുറിച്ചുള്ള ചരിത്രരേഖകളൊന്നും പ്രസ്തുതവെളിപാടുകളുടെ ദൈവികതയെ സംശയാസ്പദമാക്കുന്ന യാതൊരു പരാമര്‍ശവും ഉള്‍ക്കൊള്ളുന്നില്ല. പ്രവാചകന്റെ നാല്‍പതാം വയസ്സിലുണ്ടായ പ്രവാചകത്വലബ്ധിയെയും വഹ്‌യിന്റെ ആരംഭത്തെയും കുറിച്ചുള്ള കുറ്റമറ്റ നിവേദകപരമ്പരയിലൂടെയുള്ള വിവരണമുള്ളത് സ്വഹീഹുല്‍ ബുഖാരിയിലാണ്. പ്രവാചകപത്‌നി ആഇശ (റ), തന്റെ സഹോദരീപുത്രന്‍ ഉര്‍വക്ക് ആദ്യവെളിപാടിന്റെ സമയത്തെ പ്രവാചകാനുഭവങ്ങള്‍ പ്രവാചകന്റെ തന്നെ ആത്മകഥനാപരമായ വാചകങ്ങളുദ്ധരിച്ചുകൊണ്ട് സ്വന്തം വാക്കുകളില്‍ വിശദീകരിച്ചുകൊടുത്തതാണ് ബുഖാരി തന്റെ സ്വഹീഹിന്റെ തുടക്കത്തില്‍ ഹദീഥായി രേഖപ്പെടുത്തിയിട്ടുള്ളത് (കിതാബുല്‍ വഹ്‌യ്). പ്രവാചകത്വത്തിന്റെ ആരംഭത്തെക്കുറിച്ച് പരാമൃഷ്ട ഹദീഥ് നല്‍കുന്നത് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങളാണ്.

1. മുഹമ്മദ് നബി(സ)ക്ക് പകല്‍വെളിച്ചം പോലെ സത്യമായിപ്പുലരുന്ന സ്വപ്‌നദര്‍ശനങ്ങള്‍ നിരന്തരമായി ഉണ്ടാകാന്‍ തുടങ്ങി. ഇതായിരുന്നു പ്രവാചകനുമായുള്ള ദൈവിക ആശയവിനിമയത്തിന്റെ ആരംഭം.

2. ഉറക്കത്തില്‍ താന്‍ കാണുന്ന സ്വപ്‌നങ്ങളുടെ പുലര്‍ച്ച പ്രവാചകനെ ചിന്താകുലനാക്കുകയും അദ്ദേഹം മക്കയിലെ ഒരു പര്‍വതത്തിനുമുകളിലുള്ള ഹിറാഗുഹയില്‍ ഏകാന്തനായി പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കുന്ന ശീലം ആരംഭിക്കുകയും ചെയ്തു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കാവശ്യമായ ജീവിതവിഭവങ്ങളുമായി ഗുഹയില്‍ തങ്ങുകയും ശേഷം വീട്ടിലേക്ക് മടങ്ങി വീണ്ടും വിഭവശേഖരണം നടത്തി ഗുഹയിലേക്കുതന്നെ തിരിച്ചുപോവുകയുമായിരുന്നു പതിവ്.

3. ഇങ്ങനെ പ്രവാചകന്‍ ഗുഹയിലിരിക്കുന്ന ഒരു ദിവസമാണ് ക്വുര്‍ആന്‍ അവതരണത്തിന് സമാരംഭം കുറിച്ചുകൊണ്ട് ഒരു മലക്ക് പ്രവാചകനരികില്‍ പ്രത്യക്ഷപ്പെട്ടത്.

4. മലക്ക് പ്രവാചകനോട് ‘ഇക്വ്‌റഅ്’ (വായിക്കുക/ഓതുക) എന്ന് കല്‍പിച്ചു. ‘ഞാന്‍ വായിക്കാനറിയുന്നവനല്ല’ (മാ അന ബി ക്വാരിഅ്) എന്നായിരുന്നു നബി(സ)യുടെ മറുപടി. അപ്പോള്‍ മലക്ക് പ്രവാചകന് താങ്ങാന്‍ കഴിയുന്നതിലുമപ്പുറത്തുള്ള ശക്തിയോടെ അദ്ദേഹത്തെ പിടിച്ചുഞെരുക്കുകയും ശേഷം സ്വതന്ത്രനാക്കുകയും ചെയ്ത് ‘ഇക്വ്‌റഅ്’ എന്ന കല്‍പന ആവര്‍ത്തിച്ചു. വീണ്ടും പ്രവാചകന്‍ പഴയ മറുപടി തന്നെ പറഞ്ഞു. മലക്ക് വീണ്ടും പ്രവാചകനെ ഞെരുക്കുകയും സ്വതന്ത്രനാക്കുകയും കല്‍പന ആവര്‍ത്തിക്കുകയും ചെയ്തു. മൂന്നാം തവണയും ഇതേഘട്ടങ്ങള്‍ കടന്നപ്പോള്‍ മലക്ക് പരിശുദ്ധ ക്വുര്‍ആനില്‍ 96-ാം അധ്യായം സൂറത്തുല്‍ അലക്വിലെ ആദ്യത്തെ അഞ്ച് വചനങ്ങള്‍ പ്രവാചകനെ ഓതിക്കേള്‍പിച്ചു. ഇതായിരുന്നു ക്വുര്‍ആന്‍ അവതരണത്തിന്റെയും പ്രവാചകത്വത്തിന്റെയും തുടക്കം. പ്രസ്തുത വചനങ്ങളുടെ സാരം ഇപ്രകാരമാണ്: ”സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക: നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.”

5. ഗുഹയില്‍ ഏകാന്തനായിരിക്കെ മലക്കുമായുണ്ടായ മുഖാമുഖവും തത്സസമയത്തെ അനുഭവങ്ങളും പ്രവാചകനെ ഭയവിഹ്വലനാക്കി. പരിഭ്രാന്തനായി അതിവേഗത്തില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയവുമായി വീട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം പത്‌നി ഖദീജ ബിന്‍ത് ഖുവയ്‌ലിദിനോട് (റ) തന്നെ പുതപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. വിറ നിന്ന് സാധാരണ നില കൈവരിക്കുവോളം പ്രവാചകന്‍ (സ) പുതച്ചുമൂടി നിന്നു.
6. അനന്തരം പുതപ്പില്‍നിന്ന് പുറത്തുവന്ന പ്രവാചകന്‍ ഉണ്ടായ സംഭവങ്ങള്‍ വിവരിക്കുകയും തനിക്ക് ഭയം അനുഭവപ്പെടുന്നുവെന്ന് പറയുകയും ചെയ്തു. അപ്പോള്‍ ഖദീജ (റ) ‘ഇല്ല, അല്ലാഹുവാണ് സത്യം, അല്ലാഹു അങ്ങയെ നിന്ദിക്കുകയില്ല. കാരണം അങ്ങ് ബന്ധുക്കളുടെ കാര്യം ശ്രദ്ധിക്കുന്നു, ദുര്‍ബലരുടെ ഭാരങ്ങള്‍ ചുമക്കുന്നു, ദരിദ്രര്‍ക്കും അശരണര്‍ക്കും സംരക്ഷണമേകുന്നു, അതിഥികളെ ആദരിക്കുന്നു, പ്രയാസപ്പെടുന്നവരെ സഹായിക്കുന്നു’ എന്നുപറഞ്ഞുകൊണ്ട് പ്രവാചകനെ ആശ്വസിപ്പിച്ചു.
7. പ്രവാചകനെ ആശ്വസിപ്പിച്ചശേഷം ഖദീജ അദ്ദേഹത്തെയും കൂട്ടി തന്റെ ബന്ധുവും ക്രൈസ്തവ-ജൂതഗ്രന്ഥങ്ങളില്‍ പ്രാവിണ്യമുണ്ടായിരുന്ന പണ്ഡിതനുമായിരുന്ന വറക്വത്ബ്‌നു നൗഫലിനടുത്തേക്കുപോയി. വറക്വ കാഴ്ചശക്തിയടക്കം നഷ്ടപ്പെട്ട് അങ്ങേയറ്റം വൃദ്ധനായിത്തീര്‍ന്നിരുന്നു. പ്രവാചകനുണ്ടായ അനുഭവങ്ങള്‍ കേട്ട വറക്വ, മോശെ (മൂസ) പ്രവാചകന്റെയടുക്കലേക്ക് ദിവ്യവെളിപാടുമായി വന്ന മലക്ക് ജിബ്‌രീല്‍ തന്നെയാണ് ഹിറാ ഗുഹയില്‍ വന്നതെന്ന് പറയുകയും പ്രവാചകന്‍ തനിക്ക് ലഭിച്ചുതുടങ്ങിയ ദിവ്യവെളിപാടുകള്‍ പ്രബോധനം ചെയ്യാന്‍ തുടങ്ങുമ്പോള്‍ പൂര്‍വപ്രവാചകന്‍മാരെപ്പോലെ കടുത്ത എതിര്‍പ്പുകള്‍ നേരിടുമെന്നും മക്കയില്‍നിന്ന് പുറത്താക്കപ്പെടുമെന്നും അന്ന് ഒരു യുവാവായി നാട്ടിലുണ്ടാകണമെന്നും പ്രവാചകനെ പിന്തുണക്കാന്‍ കഴിയണമെന്നും താന്‍ ആഗ്രഹിച്ചുപോകുന്നുവെന്നും പറഞ്ഞു. പക്ഷേ ഈ കൂടിക്കാഴ്ച കഴിഞ്ഞ് അധികമാകും മുമ്പെ അദ്ദേഹം മരണപ്പെട്ടുപോയി.

പരിശുദ്ധ ക്വുര്‍ആനിന്റെ അവതരണസമയത്ത് പ്രവാചകനുണ്ടായ പരാമൃഷ്ടാനുഭവങ്ങളില്‍ അസംഗതമായിട്ടെന്താണുള്ളതെന്ന് വ്യക്തമാക്കേണ്ടത് വിമര്‍ശകര്‍ തന്നെയാണ്. ഭൗതികവാദികളായ നബിവിമര്‍ശകര്‍ക്ക് വഹ്‌യ് എന്ന ആശയത്തെ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുക സ്വാഭാവികമാണ്. പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് തന്നെയില്ലെന്ന് വിശ്വസിക്കുന്നവര്‍ക്ക് ആ സ്രഷ്ടാവ് മനുഷ്യര്‍ക്കായുളള ധാര്‍മികപദ്ധതി വെളിപാടുകള്‍ വഴി പ്രവാചകന്‍മാര്‍ക്കെത്തിച്ചു കൊടുക്കുന്നുവെന്ന ആശയത്തെ ഒരിക്കലും അംഗീകരിക്കാനാകില്ല. അവരുടെ നിഷേധത്തിന് വഹ്‌യിന്റെ സമയത്തെ പ്രവാചകാനുഭവങ്ങളെ വിശകലനം ചെയ്തുകൊണ്ട് മറുപടി പറയുന്നത് അര്‍ത്ഥശൂന്യമാണ്. ദൈവാസ്തിത്വത്തെക്കുറിച്ചും ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അനിവാര്യതയെക്കുറിച്ചുമെല്ലാമുളള സംവാദങ്ങളാണ് അവരുമായി നടക്കേണ്ടത്. പടച്ചവനുണ്ടെന്നും വഹ്‌യ് എന്നൊരു സംവിധാനമുണ്ടെന്നും അംഗീകരിക്കുന്നവര്‍ക്ക് മാത്രമാണ് വഹ്‌യിന്റെ പ്രവാചകാനുഭവങ്ങളെ അപഗ്രഥിക്കേണ്ട ആവശ്യമുണ്ടാകുന്നത്.

മിഷനറിമാര്‍ തീര്‍ച്ചയായും രണ്ടാമതുപറഞ്ഞ ഗണത്തില്‍ വരുന്നവരാണ്. പ്രവാചകനുണ്ടായത് ദൈവിക വെളിപാടല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഹദീഥുകളിലുള്ള ഹിറാ വിവരണങ്ങളെ ഓറിയന്റലിസ്റ്റ് വ്യാഖാനങ്ങളെ ഉപജീവിച്ചുകൊണ്ട് അവര്‍ വിമര്‍ശനാത്മകമായി വിശകലനം ചെയ്തതിന് കയ്യും കണക്കുമില്ല. ആ വിമര്‍ശനങ്ങളെല്ലാം, സ്വാഭാവികമായും വഹ്‌യിന്റെ സമയത്ത് പ്രവാചകന്‍മാര്‍ക്കുണ്ടാകുന്ന അനുഭവങ്ങളെന്തൊക്കെയാണെന്ന് ബൈബിളുപയോഗിച്ച് വിശദീകരിച്ചശേഷം പ്രവാചകനുണ്ടായത് അത്തരത്തിലുള്ള അനുഭവങ്ങളൊന്നുമല്ലെന്ന് പറയാനാണ് അടിസ്ഥാനപരമായി ശ്രമിക്കുന്നത്. വഹ്‌യ് പ്രവാചകനില്‍ ഭൗതികമായി ഏതുതരം പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക എന്നതിനെ സംബന്ധിച്ച തെറ്റുപറ്റാത്ത ധാരണകള്‍ നാം സ്വരൂപിക്കേണ്ടത് ബൈബിളില്‍ നിന്നാണ് എന്ന നിലപാടാണ് ഈ വര്‍ത്തമാനത്തിന്റെ അടിത്തറ.

ബൈബിള്‍ നൂറുശതമാനവും ദൈവികമാണെന്നും അതില്‍ മനുഷ്യ നിഗമനങ്ങളിടം പിടിച്ചിട്ടില്ലെന്നും എഴുതപ്പെട്ട അതേ രീതിയില്‍ തന്നെ ബൈബിള്‍ പുസ്തകങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും മിഷനറിമാര്‍ തെളിയിക്കുമ്പോള്‍ മാത്രമേ ബൈബിളുപയോഗിച്ച് മുഹമ്മദ് നബി(സ)യുടെ വഹ്‌യനുഭവങ്ങളെ നിരൂപണം ചെയ്യുന്നതിന് സാധൂകരണമുണ്ടാവുകയുള്ളൂ. ബൈബിളില്‍ വഹ്‌യിനെക്കുറിച്ച് ഏഴുതപ്പെട്ടിരിക്കുന്നതെന്നല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നതില്‍ -ബൈബിളിന്റെ ദൈവികത തെളിയിക്കപ്പെടാത്തിടത്തോളം കാലം- യാതൊരു യുക്തിയുമില്ല. ഇതുപോലെത്തന്നെ പ്രധാനമാണ് എല്ലാ പ്രവാചകന്‍മാരുടെയും വെളിപാടനുഭവങ്ങള്‍ ഒരുപോലെയായിരിക്കണമെന്ന് ശഠിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നതും. ദൈവം അവന്റെ പ്രവാചകന്‍മാരോട് സംസാരിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ആശയവിനിമയത്തിന് അവരെ വ്യത്യസ്ത അനുഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നതില്‍ എന്ത് അസാംഗത്യമാണുള്ളത്?

ചില പ്രവാചകന്‍മാരുടെ വെളിപാട് സ്വീകരണസമയത്തെ അനുഭവങ്ങള്‍ തന്നെ എല്ലാ പ്രവാചകന്‍മാര്‍ക്കും അതുപോലെ ആവര്‍ത്തിക്കുമെന്ന് ദൈവം പറയാത്തിടത്തോളം കാലം അത്തരം താരതമ്യങ്ങള്‍ തന്നെ അപ്രസക്തമാണെന്നതാണ് വസ്തുത. നബി(സ)യുടെ വ്യക്തിനിഷ്ഠമായ വെളിപാടനുഭവങ്ങളെ ബൈബിളിന്റെ മാത്രം അടിസ്ഥാനത്തില്‍ തള്ളിക്കളയാന്‍ ശ്രമിക്കുന്നത് തീര്‍ത്തും ബാലിശമായ ഒരു മിഷനറി സങ്കുചിതത്വമാണെന്ന് ചുരുക്കം.

ഇനി, ഹിറാ അനുഭവങ്ങളെ ബൈബിളുപയോഗിച്ച് വിശകലനം ചെയ്താല്‍ അവയുടെ ദൈവികതയെ നിഷേധിക്കേണ്ടി വരുമോ എന്ന് നാം പരിശോധിക്കുക. ബൈബിളിനെ അന്ധമായി പിന്‍പറ്റുന്നവര്‍ക്കുമാത്രം ബാധകമായ ഒരു ചര്‍ച്ചയാണ് ഇത്. എങ്കിലും നാം പരിശോധനയ്ക്ക് മുതിരുക. പ്രവാചകന് സത്യമായിപ്പുലരുന്ന സ്വപ്‌നദര്‍ശനങ്ങള്‍ ഉണ്ടായിത്തുടങ്ങിയെന്നും അതായിരുന്നു അല്ലാഹു അദ്ദേഹവുമായി സംവദിക്കാനാരംഭിച്ച രീതി എന്നുമാണ് ഹദീഥ് ഒന്നാമതായി പറയുന്നത്. ബൈബിളികമായ വീക്ഷണത്തില്‍ ഇതിന് എന്ത് കുഴപ്പമാണുള്ളത്? നേരായിപ്പുലരുന്ന സ്വപ്‌നങ്ങള്‍ ഉറക്കില്‍ പ്രവാചകന്‍മാരെ കാണിക്കുന്നത് ദൈവത്തിന്റെ രീതിയാണെന്നു തന്നെയല്ലേ ബൈബിളും പറയുന്നത്? ജോസഫും (ഉല്‍പത്തി 37: 5-8), ജേക്കബും (ഉല്‍പത്തി 28: 12-14), അബ്രഹാമും (ഉല്‍പത്തി 15: 1), സോളമനും (1 രാജാക്കന്‍മാര്‍ 8: 5) എല്ലാം ദൈവത്താല്‍ സത്യസ്വപ്‌നങ്ങള്‍ കാണിക്കപ്പെട്ടതിനെക്കുറിച്ചുള്ള ബൈബിള്‍ വചനങ്ങള്‍ ഉണ്ടെന്നിരിക്കെ മുഹമ്മദ് നബി(സ)ക്കുണ്ടായ സമാനമായ അനുഭവത്തെ ബൈബിളികമായ ഏത് പ്രതലമുപയോഗിച്ചാണ് മിഷനറിമാര്‍ക്ക് തള്ളിക്കളയേണ്ടി വരുന്നത്?

താന്‍ കാണാന്‍ തുടങ്ങിയ, അക്ഷരംപ്രതി പുലര്‍ന്നുകൊണ്ടിരിക്കുന്ന സ്വപ്‌നങ്ങള്‍ പ്രവാചകനെ (സ) അത്യധികം ചിന്താകുലനാക്കുകയും ഒറ്റയ്ക്കിരിക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്തതാണ് ഹിറയില്‍ പോയി പ്രാര്‍ത്ഥനകളില്‍ ശാന്തി കണ്ടെത്തുവാന്‍ ശ്രമിക്കുന്ന ഒരു സന്ദര്‍ഭം പ്രവാചകജീവിതത്തിലേക്ക് കൊണ്ടുവന്നത് എന്ന ചരിത്രവസ്തുത, തിരുനബി(സ)ക്ക് കാണിക്കപ്പെട്ട സ്വപ്‌നങ്ങള്‍ക്കുപിന്നില്‍ ജിബ്‌രീല്‍ മലക്കുമായി മുഖാമുഖം കാണാനുള്ള ഇടത്തിലേക്ക് അദ്ദേഹത്തെ നയിച്ചുകൊണ്ടുപോവുക എന്ന ദൈവിക പദ്ധതിയുണ്ടായിരുന്നുവെന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്.
അന്തിമവേദഗ്രന്ഥം അവതരിപ്പിച്ചു തുടങ്ങാനുള്ള സാഹചര്യം പ്രവാചകജീവിതത്തില്‍ സൃഷ്ടിക്കുവാനും പ്രവാചകത്വത്തിന്റെ മൂര്‍ത്തമായ ആരംഭം കുറിക്കുവാനും വേണ്ടി പടച്ചവന്‍ മുഹമ്മദ് നബി(സ)യുമായുള്ള സംവേദനത്തിന്റെ ആമുഖം സ്വപ്‌നങ്ങള്‍ വഴി നിര്‍വഹിച്ചുതുടങ്ങിയതില്‍ ശുദ്ധമായ ബൈബിള്‍ കണ്ണിലൂടെ നോക്കിയാല്‍ പോലും അസാധാരണമായി യാതൊന്നുമില്ലെന്ന് നാം കണ്ടു.

ഇനി ഹിറയിലേക്ക് വരാം. ഹിറാ ഗുഹയില്‍ വന്ന് മലക്ക് പ്രവാചകനെ ക്വുര്‍ആന്‍ വചനങ്ങള്‍ കേള്‍പിച്ച അനുഭവത്തെയാണ് ഓറിയന്റലിസ്റ്റുകളും മിഷനറിമാരും ഏറ്റവും പ്രധാനമായി ആക്രമിക്കാറുള്ളത്. മനഃശാസ്ത്രപരമായി പ്രസ്തുത സന്ദര്‍ഭത്തെ ഉപജീവിച്ചുകൊണ്ടുള്ള വിമര്‍ശനകാഠിന്യം തികച്ചും സ്വാഭാവികമാണ് എന്നുപറയുന്നതായിരിക്കും ശരി. കാരണം വെളിപാട് എന്നു പറയുമ്പോള്‍ അതിനെ കേവലം ഒരു ആന്തരിക പ്രചോദനമായി മാത്രം ചുരുക്കിയെഴുതാനാഗ്രഹിക്കുന്നവരാണ് മിഷനറിമാരെല്ലാം തന്നെ. തങ്ങള്‍ വേദഗ്രന്ഥമായി അവതരിപ്പിക്കുന്ന പഴയ-പുതിയ നിയമ പുസ്തകങ്ങളൊന്നും ദൈവമോ, ദൈവദൂതനോ ഏതെങ്കിലും പ്രവാചകനെ ഓതിക്കേള്‍പ്പിച്ചവയല്ലെന്നും പലരും പലകാലങ്ങളില്‍ സ്വന്തമായി എഴുതിയുണ്ടാക്കിയവയാണെന്നും ബോധ്യമുള്ളവര്‍ക്ക്, ദൈവം മനസ്സില്‍ സൃഷ്ടിക്കുന്ന ‘തോന്നലു’കള്‍ക്കനുസൃതമായി മനുഷ്യര്‍ സ്വന്തം വാചകങ്ങളില്‍ എഴുതിയുണ്ടാക്കുന്നവയാണ് വേദഗ്രന്ഥങ്ങള്‍ എന്ന് പറയേണ്ടി വരുന്നതില്‍ യാതൊരു അത്ഭുതത്തിനും വകയില്ല. ‘ദൈവനിവേശിതവും പരിശുദ്ധാത്മ പ്രചോദിതവുമാണ്, വാചകങ്ങള്‍ ദൈവികമല്ലെങ്കിലും വിശുദ്ധ ബൈബിള്‍’ എന്ന് സമാധാനിക്കുന്നവര്‍ക്കെങ്ങനെയാണ് തങ്ങള്‍ ശത്രുവായി കാണുന്ന മുഹമ്മദ് നബി(സ)ക്ക് ക്വുര്‍ആനിന്റെ പാഠം (text) ദൈവത്തിന്റെ മലക്ക് മൂര്‍ത്തമായി പ്രത്യക്ഷപ്പെട്ട് ഓതിക്കേള്‍പ്പിച്ചുതുടങ്ങി എന്ന വൃത്താന്തം അസ്വസ്ഥതയുണ്ടാക്കാതിരിക്കുക?

ക്വുര്‍ആനിലെ വചനങ്ങള്‍ നൂറുശതമാനം ദൈവികമാണെന്നും അവ അപ്പടി പ്രവാചകന് അവതരിപ്പിക്കപ്പെടുകയാണുണ്ടായതെന്നും വരുമ്പോള്‍ ബൈബിള്‍ ക്വുര്‍ആനുമായി താരതമ്യം പോലുമര്‍ഹിക്കുന്നില്ലെന്ന് തിരിച്ചറിയുന്നവരുടെ ആര്‍ക്കും പ്രവചിക്കാവുന്ന അസഹിഷ്ണുത മാത്രമാണ് ഹിറയില്‍ ചുറ്റിത്തിരിയുന്ന വിമര്‍ശകത്തൂലികകളുടെ മഷിയും ഊര്‍ജ്ജവുമെന്ന കാര്യം സ്പഷ്ടമാണ്. സത്യം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കെതിരായി വരുമ്പോള്‍ അസഹിഷ്ണുത കാണിക്കലല്ല മറിച്ച് അതിനോടുള്ള ശാത്രവം അവസാനിപ്പിക്കലാണ് രക്ഷയുടെ മാര്‍ഗമെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കുവാന്‍ മാത്രമേ നമുക്ക് കഴിയൂ. വെളിപാടിനെ ഒരു അന്തപ്രചോദനത്തിന്റെ മാത്രം തലമുള്ള മാനസികാനുഭൂതിയില്‍ ഒതുക്കി നിര്‍ത്തുകയല്ല അന്തിമപ്രവാചകന്റെ കാര്യത്തില്‍ പ്രപഞ്ചനാഥന്‍ ചെയ്തത്; മറിച്ച് അതിന്റെ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ തികച്ചും മൂര്‍ത്തമായി തന്റെ മലക്കിനെ പ്രവാചകനുമുന്നില്‍ കൊണ്ടുചെന്നു നിര്‍ത്തുകയും ശാരീരികമായിത്തന്നെ പ്രവാചകനെ അതിശക്തമായി മലക്കിനെക്കൊണ്ട് സ്പര്‍ശിപ്പിക്കുകയും ശേഷം സ്ഫുടമായ വാചകങ്ങളിലുള്ള സംഭാഷണത്തിന് അവസരമൊരുക്കയും ചെയ്യുകയാണ്. അകത്തുനിന്ന് നിര്‍ഗളിക്കുന്ന യാതൊന്നുമല്ല, മറിച്ച് പുറത്തുനിന്ന് പ്രവാചകനിലേക്ക് പ്രവഹിക്കുന്നതാണ് വഹ്‌യ് എന്ന് ഇതിനേക്കാള്‍ വ്യക്തമായി ഭൗതിക പരിതസ്ഥിതികളുപയോഗിച്ച് പ്രതിഫലിപ്പിക്കാനാവുകയില്ല തന്നെ. വെളിപാടു സ്വീകരണത്തിന്റെ ഏറ്റവും ഉയര്‍ന്നതും സുവ്യക്തവും തീവ്രവുമായ വൈയക്തികാനുഭവങ്ങളാണ് പ്രവാചകശ്രേഷ്ഠനുണ്ടായതെന്ന് സാരം. നബിവിദ്വേഷത്താല്‍ ഉന്മാദം ബാധിച്ച തലച്ചോറുകള്‍ക്ക് പടച്ചവന്‍ പ്രവാചകനു നല്‍കിയ ഈ തുല്യതയില്ലാത്ത ആദരവിനെ തമസ്‌കരിക്കേണ്ടി വരുന്നതിന്റെ രാഷ്ട്രീയം യാതൊരു വിശദീകരണവുമില്ലാതെ തന്നെ വ്യക്തമാണ്.

ഹിറയില്‍വെച്ച് പ്രവാചകനുണ്ടായ അനുഭവങ്ങളെ നാം പരിഗണിക്കുക. പ്രവാചകത്വമോ വെളിപാടുകളോ ദീര്‍ഘകാലത്തേക്ക് ഉണ്ടായിട്ടില്ലാത്ത മക്കയിലെ അറബ് സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന, വേദപുസ്തകങ്ങളുമായി യാതൊരു പരിചയവുമില്ലാത്ത സാധാരണക്കാരനായ ഒരു മനുഷ്യന്‍ ആള്‍പാര്‍പ്പില്ലാത്ത ഒരു കൂറ്റന്‍ പര്‍വതത്തിന്റെ ചെങ്കുത്തായ ചെരുവിലുള്ള ഹിറ എന്ന ചെറിയ ഗുഹയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ദിവസം പൊടുന്നനെ അല്ലാഹുവിന്റെ ദിവ്യസന്ദേശവുമായി അതിശക്തനായ ജിബ്‌രീല്‍ എന്ന മലക്ക് പ്രത്യക്ഷപ്പെടുകയും എഴുത്തോ വായനയോ അറിയാത്ത പ്രവാചകനോട് വായിക്കുവാനാജ്ഞാപിക്കുകയും വായിക്കാനറിയില്ലെന്നു പറഞ്ഞപ്പോള്‍ ആരും ഉലഞ്ഞുപോകുംവിധം ചേര്‍ത്തുപിടിച്ചമര്‍ത്തുകയും ഇത് രണ്ടുതവണ കൂടിയാവര്‍ത്തിച്ചശേഷം ഗാംഭീര്യം തുളുമ്പുന്ന അഞ്ച് ദിവ്യവചനങ്ങള്‍ ഓതികേള്‍പിക്കുകയും അപ്രത്യക്ഷനാവുകയും ചെയ്യുന്നു. പ്രവാചകന്‍ ഇത്തരമൊരനുഭവം ജീവിതത്തിലൊരിക്കലും പ്രതീക്ഷിച്ചിട്ടുപോലുമില്ലെന്ന കാര്യം കൂടി നമ്മളോര്‍ക്കണം. പ്രവാചകത്വത്തിന്റെയും വെളിപാടുകളുടെയും രീതിശാസ്ത്രവുമായുള്ള തികഞ്ഞ അപരിചിതത്വം, താന്‍ ഒരു പ്രവാചനായി നിയോഗിക്കപ്പെടുമെന്നോ തന്റെയടുക്കലേക്ക് മലക്ക് വരും എന്നോ ഉള്ള യാതൊരു വിചാരവുമില്ലാത്ത ഒരാളുടെ തയ്യാറെയുപ്പില്ലായ്മ. അതിഭീകരമായ ഏകാന്തത. ആരും ഭയന്നുപോകുംവിധമുള്ള ആശ്ലേഷം. ലോകര്‍ക്കു മുഴുവന്‍ ദിവ്യസന്ദേശമെത്തിക്കാനുള്ള ദൗത്യം ജഗന്നിയന്താവിനാല്‍ ഏല്‍പിക്കപ്പെടുന്നത് സൃഷ്ടിക്കുന്ന മനോവിസ്‌ഫോടനം. ദൈവത്തിന്റെ വചനങ്ങള്‍ അവന്റെ ദൂതനില്‍നിന്ന് നേരിട്ടുകേള്‍ക്കുന്നത് സൃഷ്ടിക്കുന്ന ശാരീരിക വ്യതിയാനങ്ങള്‍. ആരാണ് ഭയന്നുപോകാതിരിക്കുക? ആരാണ് വിറച്ചുപോകാതിരിക്കുക?

വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങള്‍, അവയുടെ ആശയങ്ങളും പദങ്ങളും ഒരുപോലെ ദൈവത്തില്‍നിന്ന് നിര്‍ഗളിച്ചവയായതിനാല്‍, ശുദ്ധ മനസ്സുള്ള ആരിലും പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും. ക്വുര്‍ആന്‍ വചനങ്ങളുടെ കേവലമായ ശ്രുതി തന്നെ അതിന്റെ ദൈവികതയെക്കുറിച്ച ബോധമുള്ളവരുടെ മനസ്സില്‍ ആന്ദോളനങ്ങളുളവാക്കാന്‍ പോന്നതാണ്. ആശയങ്ങളറിഞ്ഞു കേള്‍ക്കുന്നവരില്‍ അത് ചെലുത്തുന്ന സ്വാധീനം അതിനേക്കാള്‍ ശക്തമാണ്. മനുഷ്യന്റെ നിസ്സാരതയും ദൈവത്തിന്റെ മഹത്വവും ദൈവതൃപ്തിക്കായുള്ള അധ്വാനങ്ങളില്‍ മനുഷ്യന്‍ വരുത്തുന്ന അലംഭാവത്തിന്റെ ഗൗരവവും ബോധ്യപ്പെടുത്തി ജീവിതത്തെ പൂര്‍ണമായി സംസ്‌കരിക്കുവാന്‍ ശേഷിയുള്ള അതിശക്തമായ ദൈവഭയം കേള്‍വിക്കാരനില്‍ നിറയ്ക്കുകയാണ് ഓരോ ക്വുര്‍ആന്‍ വചനവും ചെയ്യുന്നത്. സത്യവിശ്വാസികളില്‍ ക്വുര്‍ആന്‍ ശ്രവണം ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് ക്വുര്‍ആന്‍ തന്നെ പറയുന്നതിപ്രകരമാണ്: ”അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചുനടുങ്ങുകയും അവന്റെ വചനങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.” (ക്വുര്‍ആന്‍ 8: 2).

ഈ ഫലം സൃഷ്ടിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍, ദൈവത്തിന്റെ ഘനഗംഭീരമായ സംസാരം, ആകാശത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവന്ന അതിശക്തനായ ഒരു മലക്കില്‍നിന്ന് മനുഷ്യരുടെ കൂട്ടത്തില്‍വെച്ച് ആദ്യമായി കേള്‍ക്കുകയാണ് മുഹമ്മദ് നബി (സ). ക്വുര്‍ആന്‍ അവതരണം പ്രവാചകനെ മാനസികമായും ശാരീരികമായും വിറപ്പിച്ച അനുഭവമായിത്തീരാതിരിക്കുക പിന്നെയെങ്ങനെയാണ്? ക്വുര്‍ആന്‍ അവതരണപ്രക്രിയയുടെ ഭാരത്തെക്കുറിച്ച് സുന്ദരമായ ഒരുപമയിലൂടെ ക്വുര്‍ആന്‍ തന്നെ വര്‍ണിക്കുന്നുണ്ട്: ”ഈ ക്വുര്‍ആനിനെ നാം (അല്ലാഹു) ഒരു പര്‍വതത്തിനുമുകളില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ അത് (പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്കുേവണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍വേണ്ടി.” (59: 21) വഹ്‌യ് പ്രവാചകനില്‍ സൃഷ്ടിച്ച വിഹ്വലത, തികച്ചും സ്വാഭാവികമായിരുന്നുവെന്നര്‍ത്ഥം. വഹ്‌യ് ലഭിച്ച സ്ഥലവും രീതിയും മുതല്‍ അതിന്റെ ഉള്ളടക്കവും ധ്വനികളും വരെ ആ വിഹ്വലതയില്‍ പ്രതിഫലിക്കുന്നുണ്ട്; ഇത്ര വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന ശാരീരിക-മാനസികാനുഭവങ്ങള്‍ സമ്മാനിക്കുന്ന ദൈവികബോധനപ്രക്രിയയെ താങ്ങാനുള്ള കരുത്ത് തനിക്കുണ്ടോ എന്ന ആവലാതി മുതല്‍ അന്തിമപ്രവാചകന്‍ എന്ന അതിഭയങ്കരമായ ഉത്തരവാദിത്തം ശിരസ്സാവഹിക്കാനുള്ള വലുപ്പം തനിക്കുണ്ടോ എന്ന ഭയപ്പാടുവരെ ആ വിറയലില്‍ പ്രതിധ്വനിക്കുന്നുണ്ട്.

പ്രവാചകന്‍ ഒരു മനുഷ്യനാണ് എന്ന വസ്തുത മാത്രമാണ് ഹിറാ സംഭവം തെളിയിക്കുന്നത്; നിഷ്‌കളങ്കനും ആത്മാര്‍ത്ഥതയുള്ളവനുമായ മനുഷ്യന്‍. പ്രവാചകത്വം ഏല്‍പിക്കുവാന്‍വേണ്ടി അതേ സാഹചര്യത്തിലുള്ള ഏതു മനുഷ്യനെ അതേ അനുഭവങ്ങളിലൂടെ കൊണ്ടുപോയാലും ഇതേ കാര്യങ്ങള്‍ തന്നെയാണ് സംഭവിക്കുക. മുഹമ്മദ് നബി (സ) മലക്കാണെന്നോ ദൈവമാണെന്നോ അല്ല മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്; മനുഷ്യനാണെന്നു തന്നെയാണ്. ആ മനുഷ്യന് ദിവ്യബോധനങ്ങള്‍ ലഭിച്ചു എന്നാണ് മുസ്‌ലിംകള്‍ പറയുന്നത്. അതിനെ ഖണ്ഡിക്കുവാനുതകുന്ന യാതൊന്നും പ്രവാചകന്റെ ഹിറാ അനുഭവങ്ങളിലില്ല തന്നെ. ക്വുര്‍ആന്‍ പറയട്ടെ: ”( നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.” (18: 110)

ജിബ്‌രീലിന്റെ ആഗമനം പ്രവാചകനില്‍ നിറച്ച ഭയവും അത് സൃഷ്ടിച്ച ശാരീരിക പ്രതിഫലനങ്ങളും ബൈബിള്‍ വിവരിക്കുന്ന പ്രവാചകാനുഭവങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല എന്ന മിഷനറി വാദത്തിന്റെ (അങ്ങനെ ചേര്‍ന്നുപോകുക ഒരാളുടെ പ്രവാചകത്വം തെളിയിക്കുവാന്‍ ഒരു നിലയ്ക്കും ആവശ്യമല്ലെന്ന് നാം സൂചിപ്പിച്ചുകഴിഞ്ഞു) വസ്തുനിഷ്ഠതയാണ് ഇനി പരിശോധിക്കപ്പെടേണ്ടത്. ജിബ്‌രീല്‍ (ഗബ്രിയേല്‍) മലക്കുകളില്‍ ശക്തികൊണ്ടും ഗാംഭീര്യംകൊണ്ടും വേറിട്ടുനില്‍ക്കുന്നയാളാണെന്ന സങ്കല്‍പം ബൈബിള്‍ പ്രദാനം ചെയ്യുന്നുണ്ട്. പ്രശസ്തമായ ബൈബിള്‍ ഓണ്‍ലൈന്‍ വിജ്ഞാനകോശം www.newadvent.org പറയട്ടെ: ”ഗബ്രിയേല്‍, പേര് സൂചിപ്പിക്കുന്നതുപോലെ ദൈവത്തിന്റെ ശക്തിയുടെ ദൂതനാണ്. ഗബ്രിയേലിനെ പരാമര്‍ശിക്കുന്ന ബൈബിള്‍ വചനങ്ങളില്‍ മഹത്വത്തെയും ശക്തിയെയും അധികാരത്തെയും ബലത്തെയുമെല്ലാം സൂചിപ്പിക്കുന്ന പദങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ശ്രദ്ധേയമാണ്… ജൂതന്‍മാര്‍ ഗബ്രിയേലിന്റെ ഈ വിശേഷണങ്ങളെ ആഴത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളതുപോലെയാണ് തോന്നുന്നത്… സൊദോമിന്റെ നാശം ഗബ്രിയേലിന്റെ കൈകളിലൂടെയാണുണ്ടായതെന്ന് അവര്‍ മനസ്സിലാക്കുന്നു.” അതിശക്തനും ഗംഭീരഭാവമുള്ളയാളും ഒരു പ്രദേശത്തെയൊന്നടങ്കം നശിപ്പിക്കുവാന്‍ ദൈവം നിയോഗിച്ച ബലവാനുമെല്ലാമായാണ് ബൈബിള്‍ പഴയനിയമം ജിബ്‌രീലിനെ അവതരിപ്പിക്കുന്നതെന്ന് സാരം. ഹിറാ ഗുഹയില്‍ പ്രവാചകനുമുന്നില്‍ ജിബ്‌രീല്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളെ ന്യായീകരിക്കുക മാത്രമല്ലേ ഈ ബൈബിള്‍ വര്‍ണനകള്‍ ചെയ്യുന്നത്?

ഇനി ജിബ്‌രീല്‍ പ്രവാചകന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടതിനെ സംബന്ധിച്ച ബൈബിള്‍ വിവരണങ്ങളിലേക്കു വരാം. ഗബ്രിയേല്‍ ദൂതനുമായി ആശയവിനിമയം നടത്തിയ ഏറ്റവും ശ്രദ്ധേയനായ പഴയനിയമ കഥാപാത്രം ദാനിയേല്‍ ആണ്. എന്തായിരുന്നു ദാനിയേലിന്റെ അനുഭവം? ഭാവിയെക്കുറിച്ചുള്ള ഭീഷണമായ സുചനകളുള്‍ക്കൊള്ളുന്നുവെന്ന് തോന്നിപ്പിക്കുന്ന വിചിത്രദൃശ്യങ്ങളുള്ള ഒരു ദര്‍ശനം ദാനിയേലിനുണ്ടാകുന്നു. ദര്‍ശനത്തിന്റെ ആഘാതത്തില്‍ നില്‍ക്കവെ ഗബ്രിയേല്‍ മനുഷ്യരൂപത്തില്‍ ദാനിയേലിനു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ബൈബിള്‍ പറയട്ടെ: ”ദാനിയേലായ ഞാന്‍ ഈ ദര്‍ശനം ഗ്രഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, ഇതാ എന്റെ മുമ്പില്‍ മനുഷ്യരൂപമുള്ള ഒരുവന്‍ നില്‍ക്കുന്നു. ഉലായ് തീരങ്ങളില്‍നിന്ന് ഒരുവന്‍ വിളിച്ചുപറയുന്നത് ഞാന്‍ കേട്ടു; ഗബ്രിയേല്‍, ദര്‍ശനം ഇവനെ ഗ്രഹിപ്പിക്കുക. ഞാന്‍ നിന്നിടത്തേക്ക് അവന്‍ (ഗബ്രിയേല്‍) വന്നു. അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയവിഹ്വലനായി സാഷ്ടാംഗം വീണു… അവന്‍ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ മൂര്‍ഛിച്ചുവീണു. എന്നാല്‍ അവന്‍ എന്നെ തൊട്ട് എഴുന്നേല്‍പിച്ചു നിര്‍ത്തി.” (ദാനിയേല്‍ 8: 15-18)

മറ്റൊരിക്കല്‍ ഗബ്രിയേല്‍ ടൈഗ്രീസ് തീരത്തുവെച്ച് ദാനിയേലിനു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് പത്താം അധ്യായത്തിലുണ്ട്. അതിപ്രാകാരം: ”ഞാന്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ ചണവസ്ത്രവും ഊഫാസിലെ സ്വര്‍ണം കൊണ്ടുള്ള അരപ്പട്ടയും ധരിച്ച ഒരുവനെ കണ്ടു. അവന്റെ ശരീരം ഗോമേദകം പോലെയും മുഖം മിന്നല്‍ പോലെയും കണ്ണുകള്‍ ജ്വലിക്കുന്ന ഒരു പന്തം പോലെയും ആയിരുന്നു. അവന്റെ കൈകാലുകള്‍ മിനുക്കിയ ഓടിന്റെ ഭംഗിയുള്ളവയും സ്വരം ജനക്കൂട്ടത്തിന്റെ ഇരമ്പല്‍ പോലെയും ആയിരുന്നു. ദാനിയേലായ ഞാന്‍ മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടൊപ്പമുണ്ടായിരുന്നവര്‍ അതു കണ്ടില്ല. മഹാഭീതി പിടിപെട്ട് അവര്‍ ഓടിയൊളിച്ചു. അങ്ങനെ തനിച്ചായ ഞാന്‍ ഈ മഹാദര്‍ശനം കണ്ടു; എന്റെ ശക്തി ചോര്‍ന്നുപോയി. എന്റെ മുഖം തിരിച്ചറിയാന്‍ വയ്യാത്തവിധം മാറിപ്പോയി. എന്റെ ശക്തിയറ്റു. അപ്പോള്‍ ഞാന്‍ അവന്റെ സ്വരം കേട്ടു, അവന്റെ സ്വരം ശ്രവിച്ച ഞാന്‍ പ്രജ്ഞയറ്റ് നിലം പതിച്ചു. എന്നാല്‍, ഒരു കരം എന്നെ സ്പര്‍ശിച്ചു. അവന്‍ എന്നെ എഴുന്നേല്‍പിച്ചു. വിറയലോടെയാണെങ്കിലും മുട്ടും കയ്യും ഊന്നി ഞാന്‍ നിന്നു. അവന്‍ എന്നോട് പറഞ്ഞു: ഏറ്റവും പ്രിയങ്കരനായ ദാനിയേലേ, എഴുന്നേല്‍ക്കുക. ഞാന്‍ നിന്നോട് പറയുന്ന വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുക. എന്നെ നിന്റെയടുത്തേക്ക് അയച്ചിരിക്കുകയാണ്. അവന്‍ ഇതുപറഞ്ഞപ്പോള്‍ ഞാന്‍ വിറയലോടെ നിവര്‍ന്നുനിന്നു.” (ദാനിയേല്‍ 10: 5 – 11)

ഹിറയിലുണ്ടായ വെളിപാടിന്റെ ദൈവികതയെ നിഷേധിക്കാന്‍ ബൈബിളുപയോഗിച്ച് കഴിയില്ലെന്നും പ്രവാചകാനുഭവങ്ങളെ സാധൂകരിക്കുക മാത്രമാണ് ബൈബിള്‍ ഈ വിഷയത്തില്‍ ചെയ്യുന്നത് എന്നുമുള്ള കേവല വസ്തുതകളാണ് ഇവിടെ അനാവൃതമാകുന്നത്. ഗബ്രിയേലുമായുള്ള മനുഷ്യമുഖാമുഖത്തെക്കുറിച്ച് ബൈബിള്‍ പുതിയ നിയമവും ഇതേദിശയിലുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. യോഹന്നാന്‍ സ്‌നാപകന്റെ പിതാവ് സെഖര്യാവിന്റെ അനുഭവങ്ങള്‍ ശ്രദ്ധിക്കുക: ”അപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലതുവശത്ത് നില്‍ക്കുന്നതായി അവന് പ്രത്യക്ഷപ്പെട്ടു. അവനെക്കണ്ട് സഖറിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു.” (ലൂക്കോസ് 1: 11, 12). പ്രവാചകന്‍ (സ) ഭയവിഹ്വലനായത് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിനുണ്ടായത് വഹ്‌യല്ലെന്നും വന്നത് മലക്കല്ലെന്നുമെല്ലാം സമര്‍ത്ഥിക്കുവാന്‍ പാടുപെടുന്ന മിഷനറിമാര്‍ തങ്ങളുടെ സ്വന്തം ബൈബിളിന്റെയടക്കം കഴുത്തിലാണ് ഈ അഭ്യാസപ്രകടനങ്ങള്‍ക്കിടയില്‍ കത്തിവെക്കുന്നതെന്നര്‍ത്ഥം.

ബൈബിള്‍ ശരിയായ രീതിയില്‍ വായിച്ചവര്‍ക്കൊന്നും മുഹമ്മദ് നബി(സ)യ്ക്ക് ഹിറാ ഗുഹയില്‍ വെച്ചുണ്ടായ വെളിപാടിനെ സാക്ഷീകരിക്കുവാനല്ലാതെ നിരാകരിക്കാന്‍ കഴിയില്ലെന്ന വസ്തുതയാണ് ഹദീഥിന്റെ അവസാന ഭാഗത്തുള്ള വറക്വത്ബ്‌നു നൗഫലിന്റെ വാചകങ്ങള്‍ തെളിയിക്കുന്നത്. ജൂത-ക്രിസ്തു ദര്‍ശനങ്ങളോട് ആഭിമുഖ്യവും അവരുടെ ഗ്രന്ഥങ്ങളില്‍ അഗാധപരിജ്ഞാനവുമുണ്ടായിരുന്ന വറക്വ, നബി(സ)യുടെ വെളിപാടനുഭവങ്ങള്‍ കേട്ടപ്പോള്‍ അത് ജിബ്‌രീല്‍ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുകയും നബി(സ)ക്ക് പിന്തുണ പ്രഖ്യാപിക്കുകയുമാണ് ചെയ്തതെന്ന യാഥാര്‍ത്ഥ്യം മിഷനറിമാരുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്. അതെ, ഖദീജ (റ) ആണയിട്ടു പറഞ്ഞതുപോലെ ബന്ധുക്കള്‍ക്കും ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കും അശരണര്‍ക്കും അതിഥികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും തണല്‍മരമായി നിന്നിരുന്ന മുഹമ്മദ് (സ) എന്ന നന്മകളുടെ ഉടല്‍ രൂപത്തെ പ്രവാചകനായി നിയോഗിക്കുവാന്‍ ജിബ്‌രീല്‍ എന്ന മലക്കു തന്നെയാണ് ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് ഹിറാ ഗുഹയില്‍ പ്രത്യക്ഷപ്പെട്ടത്; മുഹമ്മദ് നബി (സ) ജിബ്‌രീലിനോട് സ്വയം സാക്ഷ്യപ്പെടുത്തിയതുപോലെ എഴുത്തോ വായനയോ അറിയാതിരുന്ന, വേദപുസ്തക പരിജ്ഞാനം അശേഷമില്ലാതിരുന്ന ആ സാധാരണക്കാരന്റെ നാവില്‍ നിന്ന് ലോകം വിസ്മയത്തോടുകൂടി ക്വുര്‍ആന്‍ കേട്ടത് ജിബ്‌രീല്‍ അദ്ദേഹത്തിനത് പഠിപ്പിച്ചുകൊടുത്തതുകൊണ്ടാണ്. ഹിറയില്‍ നിന്ന് പ്രസരിച്ച വെളിച്ചത്തിന് ബൈബിള്‍ മറയാകുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നു മാത്രമാണ് നമുക്ക് പറയാനുള്ളത്.

print