ബഹുഭർതൃത്വം എന്തു കൊണ്ട് അനുവദിക്കുന്നില്ല?

/ബഹുഭർതൃത്വം എന്തു കൊണ്ട് അനുവദിക്കുന്നില്ല?
/ബഹുഭർതൃത്വം എന്തു കൊണ്ട് അനുവദിക്കുന്നില്ല?

ബഹുഭർതൃത്വം എന്തു കൊണ്ട് അനുവദിക്കുന്നില്ല?

മനുഷ്യപ്രകൃതിയുടെ മതമായ ഇസ്‌ലാം ബഹുഭാര്യത്വം പ്രകൃതിപരമായതിനാൽ അത് അനുവദിക്കുകയും ബഹുഭര്‍തൃത്വം പ്രകൃതിവിരുദ്ധമായതിനാൽ അത് നിരോധിക്കുകയും ചെയ്യുന്നുവെന്നാണ് എന്തുകൊണ്ട് ബഹുഭർതൃത്വം പാടില്ല എന്ന ചോദ്യത്തിനുള്ള മറുപടി.

ബഹുഭർതൃത്വം പ്രകൃതിവിരുദ്ധമാണെന്ന് പറയാനുള്ള കാരണമെന്താണ്? ചില പുരുഷന്മാര്‍ക്കെങ്കിലും ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെടേണ്ട പ്രകൃതിപരവും അനിവാര്യവുമായ ചില കാരണങ്ങളുണ്ടാകും. എന്നാല്‍ സ്ത്രീപ്രകൃതി അങ്ങനെയുള്ളതല്ല. അവള്‍ക്ക് ഒന്നിലധികം പുരുഷന്മാര്‍ ആവശ്യമായി വരുന്ന അവസ്ഥകളൊന്നും തന്നെയില്ല. ഈ രംഗത്തെ ലൈംഗികശാസ്ത്രപഠനങ്ങള്‍ എടുത്തു പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. ഇത്തരമൊരു അവസ്ഥ സ്ത്രീകള്‍ക്കുണ്ടാകുമെന്ന് ലൈംഗികശാസ്ത്രജ്ഞന്‍മാരൊന്നും പറയുന്നില്ല. ആരോഗ്യമുള്ള ഒരു പുരുഷനുള്ളിടത്തോളം ഒരു സ്ത്രീക്ക് മറ്റൊരു പുരുഷനെ അവളുടെ ലൈംഗികതക്ക് പ്രകൃതിപരമായ ആവശ്യമായി ഉപയോഗിക്കേണ്ടി വരുമെന്ന് വിലാസമുള്ള ഏതെങ്കിലൊരു ലൈംഗികശാസ്ത്രജ്ഞന്‍ വസ്തുനിഷ്ഠമായി തെളിയിക്കട്ടെ; അപ്പോള്‍ നമുക്ക് ഈ വിഷയം ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ അതല്ല വസ്തുത.

സ്ത്രീക്ക് ബഹുഭര്‍തൃത്ത്വത്തിന് കഴിയില്ല. സ്ത്രീയുടെ മനസ്സും ശരീരവും ആ രൂപത്തിലുള്ളതാണ്. ലൈംഗികത്തൊഴിലാളികളില്ലേ എന്ന് മറുചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. ലൈംഗികത്തൊഴിലാളികള്‍ അതിനെ തൊഴിലായി സ്വീകരിച്ചവരാണ്; അതിനായി അവരുടെ ശരീരവും മനസ്സും സമര്‍പ്പിക്കപ്പെട്ടിട്ടില്ല. രണ്ടോ മൂന്നോ നാലോ ഇണകളുണ്ടാകട്ടെ, പുരുഷന് അവര്‍ക്കോരോരുത്തര്‍ക്കും തന്റെ മനസ്സില്‍ സ്ഥാനമനുവദിക്കാനും സ്‌നേഹം കൊടുക്കാനും ആവശ്യമായ അവകാശങ്ങള്‍ കൊടുക്കാനും ലൈംഗികമായി അവരെയെല്ലാം തൃപ്തിപ്പെടുത്താനും കഴിയും.  എന്നാല്‍ സ്ത്രീക്കോ? ഒന്നിലധികം പുരുഷന്മാരെ തങ്ങളുടെ മനസ്സുകള്‍ക്കകത്തേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയില്ല. അതു കൊണ്ട് തന്നെ ബഹുഭര്‍തൃത്ത്വം പ്രകൃതിവിരുദ്ധമാണ്.

പല പുരാതന സമൂഹങ്ങളിലും ബഹുഭര്‍തൃത്വം നിലനിന്നിരുന്നുവെന്നത് നേരാണ്. ടിബറ്റ്, സിലോണ്‍, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ബഹുഭര്‍തൃത്വം നിലനിന്നിരുന്നു. ഇന്ത്യയിലാകട്ടെ ഇതിഹാസകാലത്ത് ഈ സമ്പ്രദായം നിലനിന്നിരുന്നുവെന്ന് മനസ്സിലാവുന്നുണ്ട്. വേദകാലത്ത് ബഹുഭര്‍തൃത്വം നിലനിന്നിരുന്നതായി യാതൊരു സൂചനകളുമില്ല. ഐതരേയ ബ്രാഹ്മണത്തിലും തൈത്തിരീയ സംഹിതയിലും ബഹുഭാര്യത്വത്തെക്കുറിച്ച സൂചനകളുണ്ടെങ്കിലും ബഹുഭര്‍തൃത്വത്തെക്കുറിച്ച യാതൊരു പരാമര്‍ശവുമില്ലെന്ന വസ്തുത വേദകാലത്ത് ആ സമ്പ്രദായം നിലനിന്നിരുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ മഹാഭാരതത്തിലെ പാഞ്ചാലിയുടെ കഥയില്‍നിന്ന് ഇവിടെ ഇതിഹാസകാലമായപ്പോഴേക്ക് ബഹുഭര്‍തൃത്വ സമ്പ്രദായം നിലവില്‍ വന്നിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. അടുത്തകാലം വരെയും കേരളത്തി ല്‍ ബഹുഭര്‍തൃത്വം നിലനിന്നിരുന്നു. കൊല്ലന്മാര്‍ക്കിടയിലും ആശാരിമാര്‍ക്കിടയിലും അനേകം സഹോദരന്മാര്‍ക്ക് ഒരു ഭാര്യയെന്ന സമ്പ്രദായമാണുണ്ടായിരുന്നത്. ഈഴവന്മാര്‍ക്കിടയിലും നായന്മാര്‍ക്കിടയിലുമെല്ലാം ഇതു നിലനിന്നിരുന്ന പ്രദേശങ്ങളുണ്ടായിരുന്നു. മലബാറിലും തിരുവിതാംകൂറിലും നായന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന സംബന്ധം പ്രസിദ്ധമാണല്ലോ. സുന്ദരികളായ സ്ത്രീകള്‍ക്ക് നാലും അഞ്ചും സംബന്ധക്കാരുണ്ടായിരുന്നുവത്രേ. ബഹുഭര്‍തൃത്വം അഭികാമ്യമായ ഒരു സാമൂഹ്യസ്ഥാപനമായിരുന്നെങ്കില്‍ ഈ സമൂഹങ്ങള്‍ അത് നിലനിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഈ സമൂഹങ്ങളിലെല്ലാം ഒരു പ്രത്യേകകാലത്ത് മാത്രമാണ് ബഹുഭര്‍തൃത്വം നിലനിന്നത്. കാലാന്തരത്തില്‍ പ്രസ്തുത സമൂഹങ്ങള്‍ തന്നെ ബഹുഭര്‍തൃത്വസമ്പ്രദായം ഉപേക്ഷിക്കുകയായിരുന്നു.

പുരുഷാധിപത്യത്തിലധിഷ്ഠിതമായ വ്യവസ്ഥിതി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് പെണ്‍കോയ്മയില്‍ അധിഷ്ഠിതമായ ബഹുഭര്‍തൃത്വസമ്പ്രദായം ഉപേക്ഷിക്കപ്പെട്ടത് എന്ന വാദത്തില്‍ കഴമ്പില്ല. രതിസുഖമനുഭവിക്കുന്ന പുരുഷന് ഉത്തരവാദിത്തങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കാന്‍ സൗകര്യം നല്‍കുന്നതാണ് ബഹുഭര്‍തൃത്വവ്യവസ്ഥ. അതുകൊണ്ട് തന്നെ ആണ്‍കോയ്മ ബോധപൂര്‍വം ഉപേക്ഷിച്ചതാണ് അതെന്ന് കരുതാന്‍ ന്യായമില്ല. ഒരു സ്ഥാപനമെന്ന നിലക്ക് സമൂഹത്തിന്റെ സംതുലിതത്വം നിലനിര്‍ത്തുവാന്‍ സാധിക്കാത്തതിനാല്‍ സ്വാഭാവികമായി ബഹുഭര്‍തൃത്വം ഇല്ലാതാവുകയാണ് ചെയ്തത്. ജോര്‍ജ് പീറ്റര്‍ മര്‍ഡോക്കിന്റെ പഠനത്തിന് വിധേയമായ 1170 നാഗരികതകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ബഹുഭര്‍തൃത്വം പേരിനെങ്കിലും നിലനിന്നിരുന്നത് എന്ന വസ്തുത അതൊരു സ്വീകാര്യമായ വ്യവസ്ഥിതിയായി ചരിത്രത്തിലൊന്നും ദീര്‍ഘകാലം നിലനിന്നിട്ടില്ലെന്ന വസ്തുത വ്യക്തമാക്കുന്നുണ്ട്.

സ്ത്രീവിരുദ്ധവുമാണ് യഥാര്‍ഥത്തില്‍ ബഹുഭര്‍തൃത്ത്വം. ബഹുഭാര്യത്വത്തില്‍ രണ്ടോ മൂന്നോ നാലോ ഇണകളുണ്ടാകട്ടെ നാല് പേരും പരിഗണിക്കപ്പെടുകയാണ്; എല്ലാ അര്‍ഥത്തിലും സംരക്ഷിക്കപ്പെടുകയാണ്. അവര്‍ക്കെല്ലാം ജീവസന്ധാരണത്തിന് ആവശ്യമായ സംവിധാനങ്ങളുണ്ടാക്കപ്പെടുകയും അവര്‍ക്കെല്ലാം ലൈംഗികമായ അവകാശങ്ങള്‍ നല്‍കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ബഹുഭര്‍തൃത്ത്വത്തിൽ അവളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയും അവൾ അവഗണിക്കപ്പെടുകയുമാണുണ്ടാവുക.

ഒന്നാമത്തെ പ്രശ്‌നം ലൈംഗികതയുമായി ബന്ധപ്പെട്ടത് തന്നെയാണ്. പെണ്ണിന് ലൈംഗികതയുടെ ഉണര്‍വിന് സ്വകാര്യതയും സ്പര്‍ശവുമാണ് ആവശ്യം. സ്വകാര്യതയില്ലാതെ അവള്‍ക്ക് സംതൃപ്തമായ ലൈംഗികബന്ധം സാധ്യമാകില്ല. ലൈംഗികമായ ഉണര്‍വുണ്ടാകുവാന്‍ അവള്‍ക്ക് സാഹചര്യമുണ്ടാകണം; സ്വകാര്യതയുണ്ടാകണം; ഇണയുടെ ശ്രമകാരമുണ്ടാവണം; ഒപ്പം തന്നെ അയാളുടെ സ്നേഹത്തോടെയുള്ള സ്പർശമനുഭവിക്കുവാനും കഴിയണം . സ്ത്രീ ലൈംഗികതയുടെ ഉദ്ദീപനാവയവങ്ങളിൽ പ്രധാനപ്പെട്ടതാണ് ത്വക്ക്. ചർമ്മത്തിലെ ഉദീപനകേന്ദ്രങ്ങളിൽ സ്നേഹത്തോടെ തലോടുമ്പോഴാണ് അവള്‍ക്ക് ആസക്തിയുണ്ടാകുന്നത്.

പെണ്ണിനെ സംബന്ധിച്ചിടത്തോളം അവളെ കൂടാതെ തന്റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെങ്കിലും ലൈംഗികതയുടെ കാര്യത്തില്‍ ഒരു പ്രയാസമുണ്ടാകുന്നില്ല. അവന്റെ സാന്നിധ്യത്തിലും അവന്റെ സ്വകാര്യതയിലുമല്ലാതെ അവള്‍ക്ക് അവന്‍ ലൈംഗികമായി അനിവാര്യമായി വരുന്നൊരു സാഹചര്യമുണ്ടാകുന്നില്ല. എന്നാല്‍ പുരുഷനതല്ലതാനും. കാഴ്ചയാണ് പുരുഷന്റെ പ്രധാനമായും ആസക്തിയുള്ളവനാക്കിത്തുതീർക്കുന്നത്. അവന്റെ ഒന്നാമത്തെ ഉത്തേജനന്കേന്ദ്രം കണ്ണാണ്. കാഴ്ചമൂലം അവന്‍ പ്രലോഭിതനാവുകയും സ്നേഹസ്രവമാടക്കം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടാണ് മുഹമ്മദ് നബി (സ) പറഞ്ഞത് ‘നിങ്ങള്‍ പുറത്ത് ഏതെങ്കിലും പെണ്ണിനെ കണ്ട് ആഗ്രഹം തോന്നിപ്പോയാല്‍ നിങ്ങളുടെ വീടുകളിലെ ഇണകളിലേക്ക് പോകണം’ എന്ന്. പുരുഷന്റെ പ്രകൃതിപരമായ സ്വാഭാവികതയാണത്. ആസക്തനായാല്‍ ഇണകളിലെത്തിച്ചേരാനുള്ള മാര്‍ഗം വേണം. താന്‍ ആഗ്രഹത്തോടുകൂടി ഇണയുടെ അടുത്തെത്തുമ്പോള്‍ അവളോടൊപ്പം മറ്റൊരു ഭര്‍ത്താവുണ്ടാവുന്നത് പ്രശ്‌നം സൃഷ്ടിക്കും. വലിയ കുഴപ്പത്തിന് അത് കാരണമാകും. ഇത്തരം കുഴപ്പങ്ങളില്‍ പുരുഷനെക്കാളധികം പ്രയാസപ്പെടേണ്ടി വരിക സ്ത്രീയായിരിക്കും.

ബഹുഭാര്യത്വം പോലെ ഒരു അവകാശമല്ല ബഹുഭര്‍തൃത്വം. ബഹുഭാര്യത്വത്തിലൂടെ സ്ത്രീ സംരക്ഷിക്കപ്പെടുകയും സാമൂഹികമായ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുകയും ചെയ്യുമ്പോള്‍ ബഹുഭര്‍തൃത്വം മുഖേന സ്ത്രീയുടെയോ പുരുഷന്റെയോ ഒരു അവകാശവും നിറവേറ്റപ്പെടുകയോ സാമൂഹികമായ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല. ബഹുഭര്‍തൃത്വം ഒന്നിനും ഒരു പരിഹാരമല്ല. മറിച്ച് ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പ്രശ്‌നം മാത്രമാണ്. കുടുംബജീവിതം തകരാറിലാവുകയും സാമൂഹിക ഭദ്രത തകരുകയുമാണ് ഇതിന്റെ ഫലം. വൈവാഹിക ജീവിതത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളിലൊന്നുപോലും ബഹുഭര്‍തൃത്വം മുഖേന നിറവേറ്റപ്പെടുന്നില്ല. സ്ത്രീയുടെ നിലവാരം ഇടിയുകയും അവള്‍ അടിമയായി ആപതിക്കുകയും ചെയ്യുകയാണ് ബഹു ഭര്‍തൃത്വത്തിന്റെ പ്രായോഗിക പരിണതി.

ബഹുഭര്‍തൃത്വം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.

ഒന്ന്: ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ വിവിധ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പെരുമാറ്റച്ചട്ടം ആവശ്യമായി വരുന്നു. മഹാഭാരതത്തില്‍ ബഹുഭര്‍തൃത്വം സ്വീകരിച്ച ദ്രൗപതിയുടെ ജീവിതത്തില്‍നിന്നുള്ള ഒരു സംഭവം ഇതിന് തെളിവാണ്. പഞ്ചപാണ്ഡവരില്‍ ഓരോരുത്തര്‍ക്കും രണ്ടര മാസക്കാലം വീതം പാഞ്ചാലി വീതിച്ചുനല്‍കിയിരുന്നുവത്രേ. ഒരാളോടൊപ്പം ശയനമുറിയിലിരിക്കുമ്പോള്‍ മറ്റുള്ളവരൊന്നും കടന്നുവരരുതെന്നായിരുന്നു അവര്‍ തമ്മിലുണ്ടായിരുന്ന കരാര്‍. ഒരിക്കല്‍ യുധിഷ്ഠിരനും പാഞ്ചാലിയുംകൂടി ശയനമുറിയിലായിരിക്കുമ്പോള്‍ അര്‍ജുനന്‍ അങ്ങോട്ട് കടന്നുചെന്നുകൊണ്ട് കരാര്‍ ലംഘിച്ചു. ഇതിനുള്ള പ്രായശ്ചിത്തമായി അര്‍ജുനന് പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തിനു പോകേണ്ടിവന്നു എന്നാണ് കഥ. ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ പെരുമാറ്റച്ചട്ടമുണ്ടാക്കുന്നതിന്റെ അപ്രായോഗികത ഈ കഥയില്‍നിന്ന് സുതരാം വ്യക്തമാവുന്നുണ്ട്. വിവിധ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംഘട്ടനത്തിനും പ്രശ്‌നങ്ങള്‍ക്കും അതു നിമിത്തമാകുന്നു.

രണ്ട്: ഗര്‍ഭധാരണത്തിനുശേഷമുണ്ടാകുന്ന പ്രശ്‌നങ്ങള്‍: ഒന്നിലധികം ഭര്‍ത്താക്കന്മാരുള്ള സ്ത്രീ ഗര്‍ഭിണിയായാല്‍ ആരാണ് പ്രസ്തുത ഗര്‍ഭത്തിന് ഉത്തരവാദിയെന്നു തീരുമാനിക്കാനാവില്ല. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ലഭിക്കേണ്ട ശുശ്രൂഷയെയും പരിചരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണിക്ക്  അസ്വസ്ഥതയും കഷ്ടതയും മാത്രമായിരിക്കും ഇത്തരമൊരു അവസ്ഥയിലുണ്ടാവുക. ഗര്‍ഭസ്ഥശിശു ആരുടേതാണെന്ന് അറിയാത്തതിനാല്‍ ആരുംതന്നെ ആത്മാര്‍ഥമായ ശുശ്രൂഷക്ക് തയാറാവുകയില്ല. സ്‌നേഹം മനസ്സിനകത്തുനിന്ന് സ്വമേധയാ നിര്‍ഗളിക്കുന്നതാണ്. യാന്ത്രികമായി നിര്‍മിച്ചെടുക്കാവുന്നതല്ല. ഗര്‍ഭിണികളുടെ ശുശ്രൂഷയും മറ്റു പരിചരണങ്ങളും സ്‌നേഹത്തില്‍നിന്ന് ഉയിര്‍കൊള്ളുന്നതാണ്; ആവണം. അല്ലാത്തപക്ഷം അത് യാന്ത്രികമായിരിക്കും. ഭര്‍ത്താവില്‍നിന്നും പരിചാരികയില്‍നിന്നും ലഭിക്കുന്ന ശുശ്രൂഷകള്‍ തമ്മില്‍ അത്തരം അവസ്ഥയില്‍ വ്യത്യാസമൊന്നുമുണ്ടാവുകയില്ല. ഗര്‍ഭിണി ആഗ്രഹിക്കുന്നത് അതല്ല. ഗര്‍ഭത്തിന്റെ ഉത്തരവാദിയില്‍നിന്നുള്ള സ്‌നേഹോഷ്മളമായ പരിചരണമാണ് അവള്‍ക്കാവശ്യം. അത് ആരാണെന്നറിയാത്തതിനാല്‍ അത്തരമൊരു പരിചരണം ലഭിക്കാതെ പോകുന്നു. അതുകൊണ്ടുതന്നെ ബഹുഭര്‍തൃത്വം സ്‌ത്രൈണ പ്രകൃതിയോടുതന്നെ ചെയ്യുന്ന അനീതിയായി ഭവിക്കും.

മൂന്ന്: കുട്ടികളുടെ പിതൃത്വത്തിന്റെ പ്രശ്‌നം: ബഹുഭര്‍തൃത്വത്തിലൂടെ ഉണ്ടാവുന്ന കുട്ടികളുടെ പിതാക്കള്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. പിതാക്കളില്‍നിന്നു ലഭിക്കേണ്ട സ്‌നേഹം കുട്ടികള്‍ക്കു ലഭിക്കാതിരിക്കുന്നതിന് ഇതു കാരണമാകുന്നു. കുട്ടികളുടെ സംരക്ഷണം മാതാക്കളുടെ ബാധ്യതയായിത്തീരുന്നു. അത് അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നു. രക്തപരിശോധനയിലൂടെയും ‘ഡി.എന്‍.എ-വിരലടയാള’ പരിശോധനയിലൂടെയും യഥാര്‍ഥ പിതാവിനെ കണ്ടുപിടിക്കാ’മല്ലോയെന്നു വേണമെങ്കില്‍ വാദിക്കാമെന്നത് ശരിയാണ്. പക്ഷേ, ഒരു കുഞ്ഞിന് പിതൃവാല്‍സല്യം ലഭിക്കണമെങ്കില്‍ ലാബോറട്ടറി റിസല്‍ട്ട് കാത്തിരിക്കണമെന്ന സാഹചര്യം എന്തുമാത്രം വലിയ അനീതിയല്ല! വൈദ്യപരിശോധനയിലൂടെ തെളിയിക്കപ്പെട്ട പിതൃത്വത്തിന് തന്റെ സന്താനങ്ങളോട് എത്രത്തോളം വൈകാരികമായ ബന്ധമുണ്ടാവുമെന്ന് ഊഹിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ചുരുക്കത്തില്‍ പിതൃ-പുത്രബന്ധത്തിന് പ്രകൃതി നിശ്ചയിച്ച വൈകാരികഭാവങ്ങള്‍ക്ക് വിരുദ്ധമാണ് ബഹുഭര്‍തൃത്വമെന്ന സമ്പ്രദായം.

നാല്: അനന്തരാവകാശത്തിന്റെ പ്രശ്‌നം: പിതാവിനെ തിരിച്ചറിയാതിരിക്കുന്നതുമൂലം വന്നുഭവിക്കുന്ന ഒരു പ്രശ്‌നമാണിത്. ബഹുഭര്‍തൃത്വത്തിലൂടെ ജനിച്ച കുഞ്ഞിന് ഏത് ഭര്‍ത്താവിന്റെ സ്വത്താണ് നല്‍കുക? കുഞ്ഞുങ്ങള്‍ക്കെല്ലാം തുല്യമായി വീതിക്കാമെന്ന് കരുതാന്‍ കഴിയില്ല. ഒരു ഭര്‍ത്താവ് പണക്കാരനും മറ്റെയാള്‍ പാവപ്പെട്ടവനുമായിരിക്കാനുള്ള സാധ്യതയുണ്ടല്ലോ. അത്തരം അവസരങ്ങളില്‍ ഏതൊക്കെ മക്കള്‍ക്ക് ആരുടെയൊക്കെ സ്വത്താണ് വീതിക്കുക? ഏതെങ്കിലും ഒരു ഭര്‍ത്താവ് മരണപ്പെട്ടാല്‍ എല്ലാ മക്കള്‍ക്കും സ്വത്ത് നല്‍കണമോ? അതല്ല അയാളുടെ മക്കള്‍ക്ക് മാത്രം നല്‍കണമോ? ഇങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്.

അഞ്ച്: വാര്‍ധക്യത്തിലെ സംരക്ഷണത്തിന്റെ പ്രശ്‌നം: ഒന്നിലധികം ഭര്‍ത്താക്കന്മാരുള്ള സ്ത്രീയെ ആരാണ് സംരക്ഷിക്കുക? വാര്‍ധക്യത്തില്‍ അവരുടെ തുണയ്ക്ക് ആരാണുണ്ടാവുക? അവളുടെ സംരക്ഷണ ഉത്തരവാദിത്തം ഭര്‍ത്താക്കന്മാര്‍ പങ്കിട്ടെടുത്തുവെന്ന് കരുതുക. അത്തരമൊരവസ്ഥയില്‍ ഈ സംരക്ഷണം തികച്ചും യാന്ത്രികമായിരിക്കും. സ്‌നേഹത്തില്‍നിന്നുണ്ടാവുന്ന സംരക്ഷണമല്ല അപ്പോള്‍ ലഭിക്കുക. സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭര്‍ത്താക്കന്മാര്‍  തമ്മില്‍ കലഹമുണ്ടാവാനും അങ്ങനെ സ്ത്രീ അരക്ഷിതയായിത്തീരുവാനുള്ള സാധ്യതയുമുണ്ട്. സ്ത്രീയുടെ സംരക്ഷണത്തിനുവേണ്ടി ജഗന്നിയന്താവ് നിശ്ചയിച്ച സംവിധാനങ്ങളെ നിഷേധിക്കുന്നവര്‍ക്കു മാത്രമേ ബഹുഭര്‍തൃത്വം കരണീയമായി തോന്നൂ.

ആറ്: പുരുഷന്മാര്‍ തമ്മിലുള്ള കലഹം: ഭാര്യയെച്ചൊല്ലി ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ കലഹമുണ്ടാകുവാന്‍ സാധ്യതയേറെയാണ്. ലൈംഗികബന്ധത്തിന്റെയും കുഞ്ഞിന്റെയും കുഞ്ഞിന്റെ പിതൃത്വത്തിന്റെയുമെല്ലാം  പേരില്‍ കലഹങ്ങളുണ്ടാവാം. ഈ കലഹങ്ങള്‍ കുടുംബസംവിധാനത്തിന്റെ തകര്‍ച്ചക്കും സ്ത്രീയുടെ നാശത്തിനും നിമിത്തമാകും.

ചുരുക്കത്തിൽ ബഹുഭാര്യത്വം പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്; ബഹുഭർതൃത്വമാകട്ടെ, നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രശ്നം മാത്രമാണ്. അത് കൊണ്ട് തന്നെയായിരിക്കണം മനുഷ്യരെക്കുറിച്ച് കൃത്യമായറിയാവുന്ന സ്ര്ഷ്ടാവ് ബഹുഭർതൃത്വം അനുവദിക്കാതിരുന്നത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ