സര്‍വ്വശക്തനായ സ്രഷ്ടാവില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് ഖുര്‍ആന്‍.
”തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു.” (ഖുര്‍ആന്‍ :26:192)
”. ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വ്വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.” (ഖുര്‍ആന്‍ : 32: 2)
”പരമകാരുണികന്‍; ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.” (ഖുര്‍ആന്‍ : 55:1,2)
ദൈവികഗ്രന്ഥത്തില്‍ അബദ്ധങ്ങളൊന്നുമുണ്ടാകുവാന്‍ പാടില്ല; തെറ്റുപറ്റാത്തവനായ പടച്ചവനില്‍നിന്ന് അവതീര്‍ണമായതെന്ന് അവകാശപ്പെടുന്ന ഗ്രന്ഥത്തില്‍ തെറ്റുകളുണ്ടാകുവാന്‍ പാടില്ലെന്നത് സാമാന്യമായ ഒരു വസ്തുതയാണ്. എന്നാല്‍ മനുഷ്യരുടെ രചനകള്‍ അങ്ങനെയല്ല; എത്ര വലിയ ബുദ്ധിജീവിയുടെ രചനയാണെങ്കിലും അതില്‍ അബദ്ധങ്ങളുണ്ടാകാവുന്നതാണ്. അവ ചിലപ്പോള്‍ അയാളുടെ ജീവിതകാലത്ത്തന്നെ വെളിപ്പെടും. അതല്ലെങ്കില്‍ തലമുറകള്‍ കഴിഞ്ഞായിരിക്കും അത് ബോധ്യപ്പെടുക. മനുഷ്യരുടെ അറിവ് പരിമിതമായതിനാലും അത് വളര്‍ന്നുകൊണ്ടിരിക്കുന്നതിലുമാണ് ഇത്. ഇന്നലെയുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ എഴുതിയതിലെ അബദ്ധങ്ങള്‍ ഇന്ന് കൂടുതല്‍ കൃത്യമായ അറിവ് ലഭിക്കുമ്പോള്‍ നാം തിരുത്തുന്നു. വിജ്ഞാനവര്‍ധനവിനനുസരിച്ച് സംഭവിക്കുന്ന സ്വാഭാവികമായ മാനവിക പ്രക്രിയയാണിത്. എല്ലാം അറിഞ്ഞു കഴിഞ്ഞുവെന്ന ഒരു അവസ്ഥ മാനവസമൂഹത്തിന് ഒരിക്കലും ഉണ്ടാകുവാന്‍ പോകുന്നില്ല എന്നിരിക്കെ ഈ തിരുത്തല്‍ പ്രക്രിയ മനുഷ്യാവസാനംവരെ തുടര്‍ന്നുകൊണ്ടിരിക്കും. ഒരു വിജ്ഞാനീയവും ഒരിക്കലും സ്വയം സമ്പൂര്‍ണമാകുന്നില്ല എന്നതുകൊണ്ടുതന്നെ അതിലുള്ള അറിവ് എപ്പോഴും വര്‍ധമാനമായിരിക്കുകയും പ്രസ്തുത വര്‍ധനവിനനുസരിച്ച് ഇന്നലെത്തെ വിവരങ്ങള്‍ തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും.
സ്രഷ്ടാവ് സര്‍വ്വജ്ഞനാണ്. അവന്റെ അറിവ് എന്നും സ്വയം സമ്പൂര്‍ണമാണ്. പ്രസ്തുത അറിവിലേക്ക് യാതൊന്നും കൂട്ടിച്ചേര്‍ക്കപ്പെടുകയോ അതില്‍നിന്ന് എന്തെങ്കിലും കുറയുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അവന്റെ വചനങ്ങളില്‍ അബദ്ധങ്ങളുണ്ടായിക്കൂടാ. ദൈവികമെന്നവകാശപ്പെടുന്ന ഏതെങ്കിലുമൊരു ഗ്രന്ഥത്തില്‍ അബദ്ധങ്ങളുണ്ടെങ്കില്‍ പ്രസ്തുത അവകാശവാദം തെറ്റാണെന്നതിന് അതുതന്നെ മതിയായ തെളിവാണ്.
പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച വസ്തുനിഷ്ഠമായ പഠനമാണ് ശാസ്ത്രം. ശാസ്ത്രീയമായ വിജ്ഞാനീയങ്ങളെല്ലാം വര്‍ധമാനമായ അറിവിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തപ്പെട്ടവയാണ്. നമ്മുടെ അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് ഓരോ വിജ്ഞാനത്തിലുമുള്ള പൂര്‍വ്വകാല ധാരണകളില്‍ പലതും ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ശരിയായിരുന്നുവെന്ന് കരുതിയവ തെറ്റാണെന്ന് മനസ്സിലാവുകയും പുതിയതും കൃത്യവുമായ ശരികളിലെത്തിച്ചേരുകയും ചെയ്യുകയെന്നത് ശാസ്ത്രലോകത്തെ സ്വാഭാവികമായ പ്രതിഭാസമാണ്. വിജ്ഞാനീയങ്ങളെക്കുറിച്ച പ്രതിപാദനങ്ങളുള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥത്തില്‍ തലമുറകള്‍ കഴിഞ്ഞിട്ടും തിരുത്തലുകളൊന്നും വേണ്ടിവരുന്നില്ലയെന്ന വര്‍ത്തമാനം ശാസ്ത്രലോകത്തിന് തീരെ ഉള്‍ക്കൊള്ളാനാവാത്തതാണ്. പ്രകൃതിയെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും കുറിച്ച പരാമര്‍ശങ്ങളുണ്ടെങ്കില്‍ അതില്‍ തിരുത്തലുകള്‍ ആവശ്യമായിവരും എന്നതാണ് ശാസ്ത്രലോകത്തിന്റെ പൊതുവായ കാഴ്ചപ്പാട്.
ഖുര്‍ആന്‍ ദൈവികമാണെന്ന വസ്തുത ബോധ്യപ്പെടുന്ന പ്രധാനപ്പെട്ട മേഖലകളിലൊന്നാണിത്. പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച നിരവധി പരാമര്‍ശങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലുണ്ട്. മനുഷ്യരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന വിജ്ഞാനീയങ്ങളിലുള്ള പരാമര്‍ശങ്ങളാല്‍ നിബിഢമാണ് ഖുര്‍ആന്‍ വചനങ്ങള്‍. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിരക്ഷരനായ ഒരു മനുഷ്യന്റെ (സ) നാവിലൂടെയാണ് ലോകം ഈ വചനങ്ങള്‍ ശ്രവിച്ചത്. ഇന്നു നാം ഉപയോഗിക്കുന്ന ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ വെച്ചു നോക്കുമ്പോള്‍ വിജ്ഞാനീയങ്ങള്‍ അവയുടെ ഭ്രൂണദശപോലും പ്രാപിച്ചിട്ടില്ലാത്ത സമയത്താണ് ഖുര്‍ആന്‍ വചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. മറ്റു ഗ്രന്ഥങ്ങളെ പരിശോധിക്കുവാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഖുര്‍ആന്‍ അബദ്ധങ്ങളാല്‍ നിബിഢമാകേണ്ടതാണ്. എന്നാല്‍, അത്ഭുതം! ഖുര്‍ആനില്‍ അബദ്ധങ്ങളൊന്നും തന്നെ കണ്ടെത്തുവാന്‍ കഴിയുന്നില്ല. ഖുര്‍ആന്‍ പരാമര്‍ശിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളുടെ വളര്‍ച്ച അതില്‍ അബദ്ധങ്ങളുണ്ടെന്ന് സ്ഥാപിക്കുകയല്ല, പ്രത്യുത അതില്‍ സുബദ്ധങ്ങളേയുള്ളുവെന്ന് സ്ഥിരീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.
പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലോകം ശ്രവിച്ച ഒരു ഗ്രന്ഥത്തില്‍, പ്രപഞ്ചത്തെയും അതിന്റെ നിലനില്‍പിനെയും, ഭൂമിയെയും അതിലെ ജീവജാലങ്ങളെയും, മനുഷ്യനെയും അവനെ നിലനിര്‍ത്തുന്ന പ്രകൃതി പ്രതിഭാസങ്ങളെയും, സൂര്യനെയും ചന്ദ്രനെയും സമുദ്രത്തെയും കാറ്റിനെയും മഴയെയും മനുഷ്യന്റെ ഭ്രൂണ പരിണാമത്തെയുമെല്ലാമുള്ള പരാമര്‍ശങ്ങളുണ്ടായിട്ട് അതിലൊന്നും യാതൊരു അബദ്ധങ്ങളുമില്ലെന്നത് അത്ഭുതകരം തന്നെയാണ്. വര്‍ധമാനമായ അറിവിന്റെ ഉടമയായ മനുഷ്യനില്‍ നിന്നുള്ളതല്ല ഈ ഗ്രന്ഥമെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഇത്. പൂര്‍ണമായ അറിവിന്റെ നാഥന് മാത്രമെ ഒരിക്കലും തെറ്റു പറ്റാത്ത ഒരു ഗ്രന്ഥം അവതരിപ്പിക്കാനാവൂ. പുതിയ പുതിയ ശാസ്ത്രീയ ഗവേഷണങ്ങള്‍ ഖുര്‍ആന്‍ വചനങ്ങളുടെ കൃത്യതയും അപ്രമാദിത്വവും വ്യക്തമാക്കുമ്പോള്‍ അത് ദൈവികമാണെന്ന വസ്തുത കൂടുതല്‍ തെളിഞ്ഞു വരികയാണ് ചെയ്യുന്നത്. ശാസ്ത്രീയമായ ഗവേഷണങ്ങള്‍ ഖുര്‍ആനിന്റെ ദൈവികതയ്ക്ക് തെളിവുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
ശാസ്ത്രം എത്ര തന്നെ വളർന്നാലും ഖുർആനിൽ തെറ്റുകളൊന്നും കണ്ടെത്താനാവില്ലെന്ന് ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ക്വുർആൻ-ശാസ്ത്രപഠനങ്ങൾ. പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ച ക്വുർആനിലെ പരാമർശങ്ങൾ കൃത്യവും അബദ്ധമുക്തവുമാണെന്ന വസ്തുത ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാക്കുന്നതിനു വേണ്ടിയുള്ളതാണത്. ക്വർആനിനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുകയോ ശാസ്തത്തെ ക്വുർആനിനനുസരിച്ച് വളച്ചോടിക്കുകയോ ചെയ്യുന്നതിന് വേണ്ടിയുള്ളതല്ല അത്.