എന്തിനുവേണ്ടിയാണ് ഇസ്ലാം യുദ്ധം അനുവദിച്ചിരിക്കുന്നത്?

/എന്തിനുവേണ്ടിയാണ് ഇസ്ലാം യുദ്ധം അനുവദിച്ചിരിക്കുന്നത്?
/എന്തിനുവേണ്ടിയാണ് ഇസ്ലാം യുദ്ധം അനുവദിച്ചിരിക്കുന്നത്?

എന്തിനുവേണ്ടിയാണ് ഇസ്ലാം യുദ്ധം അനുവദിച്ചിരിക്കുന്നത്?

ആദര്‍ശത്തിന് വേണ്ടിയുള്ളതാണ് ഇസ്‌ലാമിലെ യുദ്ധം. എതിരാളികളെയെല്ലാം ഉന്മൂലനം ചെയ്യുകയോ ലോകത്തിന്റെ മേല്‍ മുസ്‌ലിംകളുടെ രാഷ്ട്രീയാധിനിവേശം സ്ഥാപിക്കുകയോ ചെയ്യുന്നതിന് വേണ്ടിയുള്ളതല്ല അത്. ദൈവത്തമായ ജീവിതവ്യവസ്ഥയനുസരിച്ച് ജീവിക്കുവാനും അതു മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ടാക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യം. മുസ്‌ലിംകളായി ജീവിക്കാന്‍ അനുവദിക്കാതെ ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിന് വേണ്ടി പേരാടുവാന്‍ അനുവദിച്ചുകൊണ്ടുള്ളതാണ് യുദ്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യമായി അവതരിക്കപ്പെട്ട വചനങ്ങള്‍. സൂറത്തുല്‍ ഹജ്ജിലെ 39,40 സൂക്തങ്ങള്‍ അവതരിക്കപ്പെട്ടപ്പോഴാണ് യുദ്ധമുണ്ടാകുവാന്‍ പോകുന്നുണ്ടെന്ന് തനിക്ക് മനസ്സിലായത് എന്ന് അബൂബക്കർ (റ) പറഞ്ഞതായി  സ്വീകാര്യമായ പരമ്പരയോടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (സുനനുന്നസാഇയിലും (ഹദീഥ് 365) ജാമിഉത്തിര്‍മിദിയിലും (3171) മുസ്‌നദ് ഇമാം അഹ്മദിലും (1216) അല്‍മുസ്തദ്‌റക്ക് അല്‍ ഹാകിമിലും (266) ഉദ്ധരിച്ചിരിക്കുന്ന ഈ ഹദീഥ് സ്വഹീഹാണെന്ന് ഇമാം നസാഈ രേഖപ്പെടുത്തിയതായി ഇമാം നൈസാബൂരി തന്റെ അസ്ബാബുന്നുസൂലില്‍’പറഞ്ഞിട്ടുണ്ട്.(Aiman Saleh Sha’aban & Mohammed Ismail: Al-Imam Al-Nais aburi’s”Reasons of Revelation of the Holy Qur’an”, Kaulalampur, 2010, page457))

വീടും സമ്പത്തുകളും ഉപേക്ഷിച്ചുകൊണ്ട് ആദര്‍ശമനുസരിച്ച് ജീവിക്കുവാന്‍ വേണ്ടി മാത്രമായി പലായനം ചെയ്തവര്‍ക്ക് അവര്‍ പലായനം ചെയ്‌തെത്തി ജീവിക്കുന്ന നാട്ടില്‍ സൈ്വര്യമായിരിക്കുവാന്‍ അവസരം നല്‍കാതിരിക്കുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അനുവാദമുണ്ടെന്നും ആയുധമെടുക്കുന്നവരെ അല്ലാഹു സഹായിക്കുമെന്ന് അറിയിക്കുകയും ചെയ്തുകൊണ്ടുള്ള പ്രസ്തുത സൂക്തങ്ങളുടെ സാരം ഇങ്ങനെയാണ്: ”യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ്രത അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.” (22:39,40)

മതമര്ദനം ഇല്ലാതെയാക്കുന്നതിനും ആക്രമത്തെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് മുസ്‌ലിംകള്‍ യുദ്ധം ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന ഈ സൂക്തങ്ങള്‍ അത്തരം പ്രതിരോധങ്ങളുണ്ടായിട്ടില്ലെങ്കില്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല മറ്റു മതവിശ്വാസികള്‍ക്കും സൈ്വര്യമായി ആരാധനകള്‍ നിര്‍വഹിച്ചുകൊണ്ട് ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാവുകയെന്ന് വ്യക്തമാക്കുന്നു. സന്യാസി മഠങ്ങളും ചര്‍ച്ചുകളും സിനഗോഗുകളും മസ്ജിദുകളുമെല്ലാം തകര്‍ക്കപ്പെടുകയും വിശ്വാസികള്‍ക്കൊന്നും സ്വസ്ഥമായി ആരാധനകള്‍ നിര്‍വഹിക്കാനാവാത്ത അവസ്ഥ ഉണ്ടാവുകയുമായിരിക്കും മതപീഡകന്മാരെ സ്വതന്ത്രമായി അഴിഞ്ഞാടുവാന്‍ അനുവദിച്ചാലുണ്ടാവുന്ന ഫലങ്ങള്‍. മതത്തിന്റെ പേരിലുള്ള പീഡനം ഇല്ലാതെയാക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ നടത്തുന്ന പോരാട്ടം മറ്റു മതവിശ്വാസികള്‍ക്കും സമാധാനപൂര്‍ണമായി ആരാധനകള്‍ നിര്‍വഹിക്കുവാനുള്ള സാഹചര്യമൊരുക്കുകയാണ് സ്വാഭാവികമായും ചെയ്യുകയെന്നര്‍ഥം.

സൂറത്തുല്‍ ബക്വറയിലെ 190 മുതല്‍ 193 വരെ സൂക്തങ്ങളും സൂറത്തുന്നിസാഇലെ 75-ാം സൂക്തവുമെല്ലാം മുസ്‌ലിംകള്‍ എന്തിനുവേണ്ടി, എങ്ങനെയെല്ലാം യുദ്ധം ചെയ്യണമെന്ന് വ്യക്തമാക്കുന്നവയാണ്. പ്രസ്തുത സൂക്തങ്ങളുടെ സാരം കാണുക:

”നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ. അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര്‍ നടത്തുന്ന) മര്‍ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് (അവിടെ വെച്ച്) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. ഇനി അവര്‍ (പശ്ചാത്തപിച്ച്, എതിര്‍പ്പില്‍ നിന്ന്) വിരമിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് അല്ലാഹു. മര്‍ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.” (2:190-193)

”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)” (4:75)

ഈ സൂക്തങ്ങളില്‍ നിന്ന് നിര്‍ധരിക്കപ്പെടുന്ന യുദ്ധവിധികള്‍ താഴെ പറയുന്നവയാണ്:

1. മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്നവരോട് അവര്‍ക്ക് സായുധമായി പ്രതിരോധിക്കാവുന്നതാണ്.

2. മുസ്‌ലിംകളെ അക്രമിക്കുകയും പീഡിപ്പിക്കുകയും അവരുടെ ഭവനങ്ങള്‍ കയ്യേറുകയും സമ്പത്തുകള്‍ പിടിച്ചെടുക്കുകയും അവകാശങ്ങള്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കെതിരില്‍ അവര്‍ക്ക് യുദ്ധം ചെയ്യാവുന്നതാണ്.

3. മതവിശ്വാസത്തിന്റെ പേരില്‍ മര്‍ദിക്കപ്പെടുകയും പീഡിക്കപ്പെടുകയും ശത്രുരാജ്യത്ത് മതവിശ്വാസം പുറത്തുപറയാതെ ജീവിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നവരെ മോചിപ്പിക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ക്ക് അടരാടാവുന്നതാണ്.

4. യുദ്ധം ചെയ്യുന്നത് ശത്രുക്കളോട് പ്രതികാരം ചെയ്യുവാനോ പ്രശസ്തിക്കുവേണ്ടിയോ അല്ല, പ്രത്യുത അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവന്റെ മതമനുസരിച്ച് ജീവിക്കുവാനും അതു പ്രബോധനം ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യം നേടിയെടുക്കാന്‍ വേണ്ടിയായിരിക്കണം.

5. യുദ്ധത്തില്‍ അതിക്രമങ്ങള്‍ ഉണ്ടാകുവാന്‍ പാടില്ല.

6. യുദ്ധത്തിലോ യുദ്ധസന്ദര്‍ഭത്തിലോ ശത്രുക്കളെ വകവരുത്തുവാന്‍ സന്ദര്‍ഭങ്ങളൊന്നും പാഴാക്കരുത്, അവരെ കണ്ടിടത്തുവെച്ച് കൊല്ലുക തന്നെ വേണം.

7. മര്‍ദനം ഇല്ലാതായാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെയാണ് മുസ്‌ലിംകള്‍ യുദ്ധം ചെയ്യേണ്ടത്.

8. അക്രമകാരികള്‍ കുഴപ്പമുണ്ടാക്കുന്നതില്‍ നിന്ന് വിരമിച്ചാല്‍ പിന്നീട് അവരില്‍പെട്ട അതിക്രമകാരികള്‍ക്കെതിരല്ലാതെ മറ്റുള്ളവര്‍ക്കെതിരില്‍ യാതൊരുവിധ നടപടികളുണ്ടാകുവാന്‍ പാടുള്ളതല്ല.

സാമ്രാജ്യസ്ഥാപനത്തിനോ എതിരാളികളെ കൊന്നൊടുക്കുന്നതിനോ അധീശത്വം സ്ഥാപിച്ച് ആസ്വാദ്യകരമായ ജീവിതം ആസ്വദിക്കുന്നതിനോ വേണ്ടിയല്ല സത്യമെന്ന് ബോധ്യമുള്ള ആദര്‍ശമനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അനിവാര്യമായ സാഹചര്യത്തില്‍ ആയുധമെടുക്കുവാന്‍ ഇസ്‌ലാം അനുവദിച്ചിട്ടുള്ളത്. തങ്ങളെയും തങ്ങളുള്‍ക്കൊള്ളുന്ന ആദര്‍ശത്തെയും നശിപ്പിക്കുവാനൊരുങ്ങി സായുധ സമരം നടത്തുന്നവരോട് ആവശ്യമാണെങ്കില്‍ സായുധരായിത്തന്നെ പ്രതികരിക്കണമെന്നുതന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്. ആക്രമിക്കുകയും പീഡിപ്പിക്കുകയും ഭവനങ്ങള്‍ കയ്യേറുകയും സമ്പത്തുക്കള്‍ പിടിച്ചടക്കുകയും ചെയ്യുന്നവരെ പ്രതിരോധിക്കുകയും സത്യമതമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ സ്വതന്ത്രരാക്കുകയും സംരക്ഷിക്കുകയും ചെയ്യുവാനുള്ള യുദ്ധത്തില്‍പോലും അതിരുകള്‍ ലംഘിച്ചുകൂടായെന്നും അതിക്രമങ്ങള്‍ കാണിച്ചുകൂടായെന്നുമാണ് ഇസ്‌ലാം അനുശാസിക്കുന്നത്. സ്വയം ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കുവാന്‍ അനുവദിക്കുകയും ചെയ്യുകയെന്നാണ് ഇസ്‌ലാം എല്ലാവരോടും അനുശാസിക്കുന്നത്. സ്വാര്‍ഥമായ ജീവിതത്തിനുവേണ്ടി മറ്റുള്ളവരെ ജീവിക്കുവാനനുവദിക്കാത്ത സാഹചര്യങ്ങളുണ്ടാകുമ്പോള്‍ അത്തരക്കാര്‍ക്കെതിരെ നടത്തുന്നതാണ് ഇസ്‌ലാം അനുവദിച്ച സായുധ സമരം. അതിക്രമകാരികളെ പ്രതിരോധിക്കുവാനായുള്ള പ്രസ്തുത സമരം നടന്നിട്ടില്ലെങ്കില്‍ സമാധാനപൂര്‍ണമായി ജീവിക്കുവാനുള്ള സ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുകയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ക്വുർആൻ സായുധസമരത്തിന് അനുമതി നൽകിയതെന്ന വസ്തുത ശ്രദ്ധേയമാണ് (22: 39, 40)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ