മനുഷ്യന്റെ സൃഷ്ടിപ്പില്‍ ഒരു ന്യൂനതയും ചൂണ്ടിക്കാണിക്കാനില്ലെങ്കിലും മുതലാളിത്തവും ഭൂപ്രഭുത്വവും രാജാധിപത്യവും അടിമവ്യാപാരവും വെപ്പാട്ടി സമ്പ്രദായവും നിരോധിക്കാത്ത ഇസ്‌ലാമിക ത്വശാസ്ത്രം, ന്യൂനതകളുള്ളതും കാലഹരണപ്പെട്ടതുമായ ഗോത്രനിയമങ്ങളാന്നും പറയുന്നതില്‍ വസ്തുതയില്ലേ?
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തികച്ചും അന്യൂനമായിട്ടാണെന്ന വസ്തുത ശക്തിയുക്തം സമര്‍ത്ഥിക്കുന്ന ഏക വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മുഹമ്മദ് നബി(ല)ക്ക് ഏറ്റവും ആദ്യമായി ദൈവത്തിങ്കല്‍നിന്ന് ജിബ്രീല്‍ എന്ന മാലാഖ മുഖേന കേള്‍പിക്കപ്പെട്ട അഞ്ച് വചനങ്ങളില്‍ മനുഷ്യനെ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ച് വളര്‍ത്തി എഴുത്തുകാരനും ജ്ഞാനിയുമാക്കി തീര്‍ക്കുന്ന രക്ഷിതാവിന്റെ നാമത്തില്‍ വായിക്കണം എന്നാണ് ആഹ്വാനം ചെയ്യുന്നത്. മുലപ്പാലിന്റെയും മസ്തിഷ്‌ക കോശങ്ങളുടെയും ഘടനതന്നെ മനുഷ്യന്‍ നാവിലൂടെയും വിരല്‍തുമ്പിലൂടെയും ആശയ പ്രകാശനം നടത്തുകയും ബൗദ്ധികമായ കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നതിന് ഉപയുക്തമായ രീതിയില്‍ പ്രത്യേകമായി സംവിധാനിക്കപ്പെട്ടതാണെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.
മനുഷ്യന്‍ ഏത് രാഷ്ട്രീയവ്യവസ്ഥിതിയില്‍ ജീവിച്ചാലും അവനെ സംബന്ധിച്ചേടത്തോളം ഏറ്റവും മൗലികമായിട്ടുള്ളത് അവന്റെ ഘടനാപരമായ സവിശേഷതകളാകുന്നു. ഘടനാപരമായ സാധ്യതകളുടെ സദ്‌വിനിയോഗമോ ദുരുപയോഗമോ ആണ് അവന്റെ ഭാഗധേയത്തെ സംബന്ധിച്ചേടത്തോളം നിര്‍ണായകമാകുന്നത്.
ഇസ്‌ലാം എന്ന പദത്തിന്റെ അര്‍ത്ഥം ജീവിതം അല്ലാഹുവിന് സ്വയം സമര്‍പ്പിക്കുക എന്നാണ്. വിശ്വാസത്താല്‍ പ്രചോദിതരായിട്ടാണ് വ്യക്തികള്‍ ഇസ്‌ലാമികമായ അനുഷ്ഠാനങ്ങളും ധര്‍മങ്ങളും നിര്‍വഹിക്കേണ്ടത്. ഇസ്‌ലാമിക ധര്‍മത്തിന്റെ കാതലായ ഭാഗം നീതിയും സദ്ഭാവവും ഔദാര്യവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കുക: ”തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കാനും കുടുംബബന്ധമുള്ളവര്‍ക്ക് സഹായം നല്‍കാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയും ദുരാചാരവും അതിക്രമവുമാകുന്നു. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കാന്‍വേണ്ടി അവന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നു” (16:90). ഈ സൂക്തമനുസരിച്ച് നീതിക്ക് വിരുദ്ധമായതും അതിക്രമപരമായതും നീചവും ദുഷ്ടവുമായ എല്ലാ നടപടികളും ആചാരങ്ങളും ഒരു മുസ്‌ലിമിന് നിഷിദ്ധമാകുന്നു. ഇതില്‍ കാലഹരണപ്പെട്ട യാതൊരു തത്വവും ഉള്‍പ്പെട്ടിട്ടില്ല.
ഇസ്‌ലാമിന്റെ സാമ്പത്തിക ധര്‍മവും നീതിയില്‍ അധിഷ്ഠിതമത്രെ. ചൂഷണവും കൃത്രിമവും കബളിപ്പിക്കലും അടങ്ങിയ എല്ലാ സാമ്പത്തിക ഇടപാടുകളും ഇസ്‌ലാം നിഷിദ്ധമായി വിധിച്ചിരിക്കുന്നു. മുതലാളിത്തത്തിന്റെ ആധാരശിലയായ പലിശയെ ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ധനം സമ്പര്‍ക്കിടയില്‍ മാത്രം കറങ്ങുന്നതായിരിക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. (വി.ഖു. 59:7 നോക്കുക).
വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും നിര്‍ദേശിക്കപ്പെട്ട ധനവിനിമയ നിയമങ്ങളിലെല്ലാം ഈ നിഷ്‌കര്‍ഷത തെളിഞ്ഞുകാണാം. പൊതുധനവും സ്വകാര്യസ്വത്തിന്റെ നിശ്ചിത വിഹിതവും ദരിദ്രര്‍, അഗതികള്‍, അനാഥകള്‍, കടബാധിതര്‍ തുടങ്ങിയ അത്യാവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യണമെന്ന് ഖുര്‍ആന്‍ സൂക്തങ്ങളിലും നബിവചനങ്ങളിലും അനുശാസിച്ചിട്ടുണ്ട്. നിര്‍ദിഷ്ട മാര്‍ഗങ്ങളില്‍ ചെലവഴിക്കാതെ ധനം സമാഹരിച്ചുവെക്കുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ താക്കീത് നല്‍കിയിട്ടുമുണ്ട്.
”സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ ‘സന്തോഷവാര്‍ത്ത’ അറിയിക്കുക. നരകാഗ്‌നിയില്‍ അവ ചുട്ടുപഴുപ്പിക്കുകയും എന്നിട്ട് അതുകൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും:) നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിതന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ചുവെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക” (വി.ഖു. 9:34,35).
സ്വകാര്യ സ്വത്തവകാശം പൂര്‍ണമായി നിരോധിക്കുക എന്ന അന്യായവും അപ്രായോഗികവുമായ നിലപാട് ഇസ്‌ലാം സ്വീകരിച്ചിട്ടില്ല എന്നത് ശരിയാണ്. എന്നാല്‍ മുതലാളിത്തത്തിന്റെ ദുഷ്പ്രവണതകളെയെല്ലാം വിലക്കിക്കൊണ്ട് സന്തുലിതമായൊരു സാമ്പത്തിക സമീപനമാണ് ഇസ്‌ലാം സ്വീകരിച്ചിട്ടുള്ളത്. സ്വകാര്യ സ്വത്തവകാശം നിരോധിച്ചിരുന്ന ചീന ഇപ്പോള്‍ ആ നിലപാട് അപ്രായോഗികമാണെന്ന് ബോധ്യപ്പെട്ട് ഉപേഭൂമിയുടെ മേല്‍ കുത്തകാവകാശം സ്ഥാപിച്ച് സ്വന്തമായി കൃഷി ചെയ്യാതെ കൃഷിഭൂമിയെ ഒരു ചൂഷണോപാധിയാക്കിത്തീര്‍ക്കാന്‍ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല. ഒന്നുകില്‍ സ്വന്തമായി കൃഷി ചെയ്യുകയോ അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി വിട്ടുകൊടുക്കുകയോ ചെയ്യണമെന്നാണ് നബി (സ) കല്‍പിച്ചത്. കാര്‍ഷികോല്‍പന്നങ്ങളുടെ മേല്‍ പത്ത് ശതമാനം സകാത്ത് ചുമത്തിയ ഇസ്‌ലാം ഈ രംഗത്ത് സാമൂഹിക നീതി ഉറപ്പ് വരുത്തിയിരിക്കുന്നു.
ഭരണത്തലവന്റെ പേര് രാജാവെന്നോ ഖലീഫയെന്നോ പ്രസഡന്റെന്നോ പ്രധാനമന്ത്രിയെന്നോ ആകുന്നതല്ല മൗലികമായ വിഷയം. ഭരണത്തില്‍ ഏകാധിപത്യവും അനീതിയും അക്രമവും അഴിമതിയും ഉണ്ടാകാതിരിക്കുകയും ജനാഭിലാഷം മാനിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. മദീനയിലെ സത്യവിശ്വാസികളുടെമേല്‍ ഭരണാധികാരമുണ്ടായിരുന്ന നബിതിരുമേനി ഇത്തരം സ്ഥാനപ്പേരുകളൊന്നും സ്വീകരിക്കുകയുണ്ടായില്ല. അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് അല്ലാഹുവിന്റെ ദാസനായ ദൂതന്‍ എ ന്നായിരുന്നു. അദ്ദേഹത്തിന്റെ ശേഷം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയായി നിയോഗിക്കപ്പെട്ട അബൂബക്കര്‍(്യ), ഖലീഫത്തുല്‍ റസൂല്‍ (റസൂലിന്റെ പിന്‍ഗാമി) എന്ന പേരിലാണ് അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ പിന്‍ഗാമി ഉമര്‍ (്യ) ‘അമീറുല്‍ മുഅ്മിനീന്‍’ (വിശ്വാസികളുടെ നേതാവ്) എന്നാണ് വിളിക്കപ്പെട്ടത്. ഭരണാധികാരിയുടെ സ്ഥാനപ്പേര് എന്തായിരുന്നാലും ജനങ്ങളുമായി കൂടിയാലോചിച്ച് നീതിപൂര്‍വം ഭരണം നടത്തണമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു കല്‍പിച്ചു. (5:42, 42:38 എന്നീ സൂക്തങ്ങള്‍ നോക്കുക).
സ്വതന്ത്രമായ സമൂഹത്തില്‍നിന്ന് ബലം പ്രയോഗിച്ച് ആരെയെങ്കിലും അടിമയാക്കി മാറ്റാന്‍ ഇസ്‌ലാം ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. മുസ്‌ലിം യുദ്ധത്തടവുകാരെ ശത്രുക്കള്‍ അടിമകളാക്കി മാറ്റിയിരുന്ന സാഹചര്യത്തില്‍ തത്തുല്യ നടപടി മുസ്‌ലിംകളും സ്വീകരിക്കേണ്ടിവരികയാണുണ്ടായത്. ഇസ്‌ലാം ഇതൊരു സ്ഥായിയായ നിയമമാക്കിയിട്ടില്ല. യുദ്ധത്തടവുകാരുടെ കാര്യത്തില്‍ വിശുദ്ധ ഖുര്‍ആനിലുള്ള നിര്‍ദേശം (47:4) അവരെ നിരുപാധികമോ മോചനദ്രവ്യം വാങ്ങിയോ വിട്ടയക്കണമെന്നാണ്. സ്ത്രീകളായ യുദ്ധത്തടവുകാര്‍ ലൈംഗികമായ അതിക്രമത്തിനും ചൂഷണത്തിനും ഇരയാകുന്നതായാണ് ആധുനിക രാഷ്ട്രങ്ങളില്‍ നിന്നുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അവര്‍ക്ക് കുടുംബജീവിതത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുകയും മക്കളുണ്ടായാല്‍ അവര്‍ക്ക് പിതൃത്വമോ നിയമാനുസൃതമായ അവകാശങ്ങളോ ലഭിക്കാതെ പോവുകയും ചെയ്യുന്നു. ലൈംഗിക അരാജകത്വത്തെ ശക്തിയായി എതിര്‍ക്കുന്ന ഇസ്‌ലാം അടിമത്വം അനുഭവിക്കേണ്ടിവരുന്ന യുദ്ധത്തടവുകാരിക്കും ഉത്തരവാദിത്ത പൂര്‍വകമായ ലൈംഗിക ജീവിതത്തിന് അവസരം നല്‍കിയിരിക്കുന്നു. യജമാനന്‍ ജീവിതപങ്കാളിയായി സ്വീകരിക്കുന്ന അടിമസ്ത്രീക്ക് ഒരു കുഞ്ഞ് പിറക്കുന്നതോടെ അവള്‍ സ്വതന്ത്ര സ്ത്രീയുടേത് പോലുള്ള സ്ഥാനത്തിന് അവകാശിയാവുകയും ആ ബന്ധത്തില്‍ ജനിച്ച കുട്ടിക്ക് കുടുംബത്തില്‍ തുല്യസ്ഥാനവും മറ്റുമക്കള്‍ക്കുള്ളപോലെ അനന്തരാവകാശവും ലഭിക്കുകയും ചെയ്യുമെന്നാണ് ഇസ്‌ലാമിക നിയമം. മറ്റ് സമൂഹങ്ങളിലെ വെപ്പാട്ടി സമ്പ്രദായത്തില്‍നിന്ന് ഏറെ വ്യത്യസ്തമാകുന്നു അടിമസ്ത്രീയെയും മക്കളെയും സ്വതന്ത്ര പൗരന്മാരാക്കി പരിവര്‍ത്തിപ്പിക്കുന്ന ഇസ്‌ലാമിക നിയമം. യുദ്ധത്തടവുകാരെ അടിമകളാക്കേണ്ട സാഹചര്യം ഒഴിവായാല്‍ ഈ പ്രശ്‌നങ്ങളൊക്കെ തനിയെ ഇല്ലാതായിത്തീരുന്നതാണ്.
വിശുദ്ധ ഖുര്‍ആനിലെ അഭിസംബോധനകള്‍ ഏറെയും മനുഷ്യരേ എന്നോ വിശ്വാസികളെ എന്നോ ആണ്. ഏതെങ്കിലുമൊരു ഗോത്രക്കാരെ മാത്രം അഭിസംബോധന ചെയ്യുന്നതോ ഗോത്ര ദുരഭിമാനം വളര്‍ത്തുന്നതോ ആയ യാതൊരു വചനവും ഖുര്‍ആനിലില്ല. ഗോത്രവംശ വിഭാഗീയതകള്‍ക്ക് അതീതമായി വിശ്വമാനവികത ഉയര്‍ത്തിക്കാണിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം നോക്കുക: ”ഹേ, മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെയടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠപാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (49:13).
യാതൊരു ഗോത്രത്തിനും മറ്റൊരു ഗോത്രത്തേക്കാള്‍ യാതൊരു മഹത്വവുമില്ലെന്ന് ഉറപ്പിച്ച് പറയുന്ന ഇസ്‌ലാമിന്റെ നിയമങ്ങളെ കേവലം ഗോത്ര നിയമങ്ങളാക്കി ചുരുക്കുന്നത് സങ്കുചിത വീക്ഷണക്കാര്‍ക്ക് മാത്രമെ ഭൂഷണമാകൂ.