ഇസ്‌ലാമിക നിയമങ്ങളെല്ലാം മാനവികവും പ്രായോഗികവുമാണ്. സിവിൽ നിയമങ്ങളാണെങ്കിലും ക്രിമിനൽ നിയമങ്ങളാണെങ്കിലും ഇസ്‌ലാമിക നിയമങ്ങളിൽ മാനവവിരുദ്ധമായ യാതൊന്നും കാണാൻ കഴിയില്ല.സിവിൽ നിയമങ്ങൾ വ്യക്തി അനുസരിക്കേണ്ടതാണ്. ഏത് സമൂഹത്തിൽ ജീവിക്കുന്നവയാണെങ്കിലും മുസ്ലിം ആ നിയമങ്ങൾ അനുസരിച്ചാണ് ജീവിക്കേണ്ടത്. ക്രിമിനൽ നിയമങ്ങൾ രാഷ്ട്രം നടപ്പാക്കേണ്ടവയാണ്. ഇസ്‌ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് മാത്രമേ പ്രസ്തുത നിയമങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്തമുള്ളൂ. പ്രജകൾ പ്രസ്തുത നിയമങ്ങൾക്ക് വിധേയരായി ജീവിക്കേണ്ടവരാണ്.
ഭരണാധികാരി തന്റെ പ്രജകൾക്ക് മേൽ നടപ്പാക്കേണ്ട ശിക്ഷാവിധികളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. കുറ്റവാളികളെ ശിക്ഷിക്കുകയല്ല, പ്രത്യുത, കുറ്റകൃത്യ ങ്ങളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യമെന്ന വസ്തുതയാണത്. കൊലപാതകിയെ കൊല്ലുകയോ മോഷ്ടാവിന്റെ കൈ വെട്ടുകയോ വ്യഭിചാരികളെ അടിക്കുകയോ ഒന്നുമല്ല, കൊലയും കൊള്ളയും അധാര്‍മികവൃത്തികളുമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഇതിന് കര്‍ശനമായ ശിക്ഷാനിയമങ്ങള്‍ ആവശ്യമാണെന്നാണ് ഇസ്‌ലാമിന്റെ പക്ഷം.
വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പരിഷ്‌കാരത്തിന്റെയും പേരില്‍ കുത്തഴിഞ്ഞ ജീവിതം അനുവദിക്കുന്ന ‘പരിഷ്‌കൃത’നാടുകളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ കാരണം അവിടത്തെ സമൂഹത്തിന്റെ ധാര്‍മികാടിത്തറയുടെ പിഴവും ശക്തമായ ശിക്ഷാനിയമങ്ങളുടെ അഭാവവുമാണെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞരുടെ പക്ഷം. കുറ്റകൃത്യങ്ങളില്‍ നിന്ന് മുക്തമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് ശക്തമായ ശിക്ഷാനിയമങ്ങള്‍ ആവശ്യമാണെന്ന ഇസ്‌ലാമിന്റെ കാഴ്ചപ്പാട് നൂറ് ശതമാനവും മാനവികമാണെന്ന് സാരം.
ഇസ്‌ലാം ശിക്ഷാവിധികള്‍ നടപ്പാക്കാന്‍ ആഹ്വാനം ചെയ്യുന്നത് അവയ്ക്ക് യാതൊരു പഴുതുമില്ലാത്ത ഒരു സമൂഹത്തിന്റെ സൃഷ്ടി സാധിച്ച ശേഷമാണെന്ന വസ്തുത പ്രത്യേകം പരാമര്‍ശിക്കപ്പെടേ ണ്ടതാണ്. കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന പരിതഃസ്ഥിതികള്‍ ഇല്ലാതാക്കിയതിന്നു ശേഷവും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ ക്കാണ് കഠിനമായ ശിക്ഷ വിധിക്കുവാന്‍ ഇസ്‌ലാം കല്‍പിക്കുന്നത്. ഇസ്‌ലാം അനുശാസിക്കുന്ന രൂപത്തിലുള്ള സകാത്ത് സമ്പ്രദായം നടപ്പാക്കുകവഴി സാധാരണക്കാരനില്‍ നിന്ന് പട്ടിണിയും ദാരിദ്ര്യവും തുടച്ചുമാറ്റിയ ശേഷവും ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന മോഷ്ടാക്കള്‍ നിലനില്‍ക്കുന്നുവെങ്കില്‍ അവരുടെ കരംഛേദിച്ചുകൊണ്ട് സമൂഹത്തിന് മാതൃക കാണിച്ചു കൊടുക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ശക്തമായ ശിക്ഷാ സമ്പ്രദായത്തിന്റെ അഭാവത്തില്‍ കുറ്റകൃത്യങ്ങൾ പെരുകുമെന്ന ഇസ്‌ലാമിന്‍െര്‍ കാഴ്ചപ്പാട് നൂറു ശതമാനവും ശരിയാണെന്ന് സമകാലീനസംഭവങ്ങള്‍ വ്യക്തമാക്കുന്നു.
തൊഴിലില്ലായ്മയും ദാരിദ്ര്യവും നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍, കുറ്റവാളികളെ വളര്‍ ത്താനാവശ്യമായ എല്ലാ സാഹചര്യങ്ങളുമുള്ളപ്പോള്‍, മോഷ്ടാവിന്റെ കൈ ഛേദിച്ചുകളയാന്‍ ഇസ്‌ലാം വിധിക്കുന്നില്ല. രാജ്യത്ത്ക്ഷാമം പടര്‍ന്നുപിടിച്ചിരുന്ന സമയത്ത് ഒരു മോഷ്ടാവിനെ ഖലീഫാ ഉമറിന്റെ(റ)സന്നിധിയില്‍ ഹാജരാക്കിയപ്പോള്‍ അയാള്‍ പ ട്ടിണിമൂലം മോഷണത്തിന് നിര്‍ബന്ധിതനായിരിക്കാമെന്ന കാരണ ത്താല്‍ അയാളെ വെറുതെ വിട്ടതായുള്ള ചരിത്രത്തില്‍ നിന്ന് ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ഇതു തന്നെയാണ് എല്ലാ ശിക്ഷാവിധികളിലുമുള്ള ഇസ്‌ലാമിന്റെ നിലപാട്.
വ്യഭിചാരത്തിന് വശംവദമാകത്തക്കരീതിയിലുള്ള ലൈംഗി കാഭാസങ്ങളെല്ലാം ഉന്മൂലനം ചെയ്ത ശേഷമാണ് വ്യഭിചാരത്തിനുള്ള ശിക്ഷ നടപ്പാക്കാന്‍ ഇസ്‌ലാം കല്‍പിക്കുന്നത്. മോഡലുകളും കാള്‍ഗേളുകളും സെക്‌സ് ബോംബുകളുമില്ലാത്ത, കാബറെ മുതല്‍ മോഹിനിയാട്ടം വരെയുള്ള നൃത്തങ്ങളിലൂടെ ലൈംഗികാഭാസങ്ങള്‍ക്ക് പ്രേരണയുണ്ടാക്കാത്ത, സ്വന്തം ശരീരവും സൗന്ദര്യവും വില്‍പനച്ചരക്കല്ലെന്ന് വിശ്വസിക്കുന്ന കുടുംബിനികള്‍ മാത്രമുള്ള, ഒരു വിവാഹംകൊണ്ട് ലൈംഗികദാഹം ശമിപ്പിക്കാന്‍ കഴിയാതെ വരുന്ന പുരുഷന്ന് നാലുവരെ ഇണകളെ സ്വീകരിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഒരു സമൂഹത്തില്‍ നാലുപേര്‍ കാണ്‍കെ വ്യഭിചാരത്തിലേര്‍പ്പെടുന്നവര്‍ ശക്തമായ ശിക്ഷാനടപടികള്‍ അര്‍ഹിക്കുന്നുവെ ന്നാണ് ഇസ്‌ലാമിന്റെ വിധി.
ശിക്ഷാസമ്പ്രദായങ്ങളിലും അതല്ലാത്ത നിയമങ്ങളിലുമെല്ലാം ഇസ്‌ലാമിക രാഷ്ട്രത്തിലെ എല്ലാ പൗരന്മാരും തുല്യരായാണ് പരി ഗണിക്കപ്പെടുന്നത്. സമ്പന്നനും ദരിദ്രനുമിടയിലോ ഭരണാധികാരിക്കും സാധാരണ പൗരന്നുമിടയിലോ യാതൊരുരീതിയിലുള്ള വിവേചനവും നീതിനിര്‍വഹണത്തിന്റെ കാര്യത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക്തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബ ന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി'(ക്വുർആൻ4:135) എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. കുറ്റകൃത്യങ്ങൾ ഇല്ലാതെയാക്കി സമൂഹത്തിൽ സമാധാനത്തോടെ ജീവിക്കുവാനാവശ്യമായ സംവിധാനങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇസ്‌ലാമിക ശിക്ഷാവിധികളെല്ലാം മാനവികമാണെന്ന് അല്പം ചിന്തിച്ചാൽ ആർക്കും ബോധ്യമാകും.