ഇശ്മായേലോ ഇസ്ഹാഖോ, ബലിക്കുള്ള കല്പന ആരെയായിരുന്നു ?

/ഇശ്മായേലോ ഇസ്ഹാഖോ, ബലിക്കുള്ള കല്പന ആരെയായിരുന്നു ?
/ഇശ്മായേലോ ഇസ്ഹാഖോ, ബലിക്കുള്ള കല്പന ആരെയായിരുന്നു ?

ഇശ്മായേലോ ഇസ്ഹാഖോ, ബലിക്കുള്ള കല്പന ആരെയായിരുന്നു ?

ഇസ്‌ലാമിക പാരമ്പര്യം പറയുന്നതുപോലെ അബ്രഹാമിനോട് ദൈവം ബലിയായി നല്‍കാന്‍ നിര്‍ദ്ദേശിച്ച് പരീക്ഷിച്ചത് ഇശ്മയേലിനെയല്ല, ഇസ്ഹാഖിനെയാണ്. ഇശ്മയേലിനു പകരമല്ല, ഇസ്ഹാഖിനു പകരമാണ് അബ്രഹാം ആടിനെ ബലിയറുത്തത്. അതിനാല്‍ ഹജ്ജിന്റെ ഭാഗമായുള്ള ഇസ്‌ലാമിക ബലി അബ്രഹാമികമല്ല, മറിച്ച് ബഹുദൈവാരാധനാപരമായ മക്കന്‍ ആചാരങ്ങളുടെ ശേഷിപ്പാണ്. മക്കയുടെ അബ്രഹാമിക പൈതൃകത്തെ നിരാകരിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള മിഷനറി വിശകലനങ്ങളില്‍ സര്‍വസാധാരണമായ ഈ വാദങ്ങള്‍ ശരിയാണോ?

ല്ല. ദൈവികനിര്‍ദ്ദേശപ്രകാരം ഇശ്മയേലിനെ ബലിയറുക്കാനൊരുങ്ങിയപ്പോഴല്ല മറിച്ച് ഇസ്ഹാഖിനെ ബലിയറുക്കാനൊരുങ്ങിയപ്പോഴാണ് ആടിനെ ബലിയായി നില്‍കാനുള്ള കല്‍പന അബ്രഹാമിന് ലഭിച്ചതെന്ന് ബൈബിള്‍ പറയുന്നുവെന്നും അതിനാല്‍ ഹജ്ജിന്റെ മൃഗബലി ബഹുദൈവാരാധനാപരമായ പശ്ചാത്തലങ്ങളില്‍ നിന്നുടലെടുത്തതാണെന്നുമാണ് മിഷനറിമാര്‍ വാദിക്കുറുള്ളത്.

ഒന്നാമതായി, ബൈബിള്‍ പറയുന്നുവെന്നതുകൊണ്ടു മാത്രം അബ്രഹാം ബലി നല്‍കാനൊരുങ്ങിയത് ഇസ്ഹാഖിനെയാണെന്ന് സ്ഥാപിക്കപ്പെടുകയില്ല. ആധികാരികമായ ഒരു ചരിത്രസ്രോതസ്സല്ലാത്തതുകൊണ്ടുതന്നെ, ബൈബിള്‍ വിവരണങ്ങളുടെ മാത്രം വെളിച്ചത്തില്‍ ഇശ്മയേലിനെ ബലി നല്‍കാനാണ് ദൈവനിര്‍ദേശമുണ്ടായത് എന്ന നിലപാടിനെ നിരാകരിക്കുന്നത് അര്‍ത്ഥശൂന്യമാണ്.

രണ്ടാമതായി, ഇസ്ഹാഖിനെയായിരുന്നോ ഇശ്മയേലിനെയായിരുന്നോ ദൈവം ബലിക്ക് നിര്‍ദ്ദേശിച്ചത് എന്ന തര്‍ക്കത്തിന്, ഹജ്ജിന്റെ ഭാഗമായ ബലികര്‍മം ബഹുദൈവാരാധനാപരമായ വേരുകളുള്ളതാണെന്ന് സ്ഥാപിക്കാനുള്ള മിഷനറി പരിശ്രമത്തില്‍ ഒരു പങ്കും വഹിക്കാനില്ല. തീര്‍ത്ഥാടകര്‍ സ്വന്തം സമ്പത്ത് ചെലവഴിച്ച് വാങ്ങിയറുത്ത മൃഗങ്ങളുടെ മാംസം പ്രപഞ്ചനാഥന്റെ തൃപ്തി കാംക്ഷിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സന്നദ്ധരാകുകയാണ് ഹജ്ജ് ബലിയില്‍ സംഭവിക്കുന്നത്. പ്രപഞ്ചരക്ഷിതാവല്ലാത്ത മറ്റൊരു ശക്തിയോടുമുള്ള ഭക്തി ഇസ്‌ലാമിക ബലികര്‍മത്തില്‍ കടന്നുവരുന്നില്ല. പ്രപഞ്ചനാഥനായ അല്ലാഹുവിലേക്ക്, ബലിയറുക്കപ്പെടുന്ന മൃഗത്തിന്റെ മാംസമോ രക്തമോ അല്ല, മറിച്ച് അതിന് സന്നദ്ധനാകുന്ന വ്യക്തിയുടെ മനസ്സിന്റെ നന്മയാണ് എത്തിച്ചേരുന്നതെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ”അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്.” (22 : 37).

ശുദ്ധ ഏകദൈവാരാധനയുടെ ഭാഗമായി, ദൈവത്തിന് ഭക്ഷണമാവശ്യമാണെന്ന യാതൊരു തെറ്റിദ്ധാരണയുമില്ലാതെ നിര്‍വഹിക്കപ്പെടുന്ന സേവനപ്രവര്‍ത്തനമാണ് ഹജ്ജ് ബലിയും അതോടനുബന്ധിച്ച മാംസവിതരണവുമെന്ന് ചുരുക്കം. ഇതില്‍ ബഹുദൈവാരാധനയുടെ എന്ത് അടരുകളുണ്ടെന്നാണ് മിഷനറിമാര്‍ പറയുന്നത്?

പല ബഹുദൈവാരാധക സമൂഹത്തിന്റെയും അനുഷ്ഠാനമുറകളില്‍ മൃഗബലിയുണ്ടെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രപഞ്ചനാഥനു പുറമെയുള്ള വിഗ്രഹങ്ങളുടെയും സാങ്കല്‍പിക അദൃശ്യശക്തികളുടെയും പൊരുത്തത്തിനുവേണ്ടിയും പലപ്പോഴും അവയെ ‘ഊട്ടാന്‍’ വേണ്ടിയും നിര്‍വഹിക്കപ്പെടുന്ന അന്ധവിശ്വാസ ജഡിലമായ അറവുകളാണവ. പ്രവാചകന്‍മാര്‍ ഏകദൈവവിശ്വാസത്തിന്റെ ഭാഗമായി പഠിപ്പിച്ച ശരിയായ ബലിരീതികളില്‍ നിന്ന് വ്യതിചലിച്ചുപോയാണ് ബഹുദൈവാരാധകര്‍ ഇത്തരം ദുരാചാരങ്ങളില്‍ എത്തിപ്പെട്ടതെന്നാണ് മതഗ്രന്ഥങ്ങളില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നത്. മക്കയിലെ ബഹുദൈവാരാധക സംസ്‌കൃതിയിലും ഇത്തരത്തിലുള്ള പല ബലികളുമുണ്ടായിരുന്നു. എന്നാല്‍ ഹജ്ജിന്റെ ഭാഗമായി മിനയില്‍ വെച്ചു നടന്നിരുന്ന ബലി, ഇസ്‌ലാം പൂര്‍വകാലത്തുപോലും ഒരിക്കലും വിഗ്രഹങ്ങളുടെ പ്രസാദത്തിനുവേണ്ടി നിര്‍വഹിക്കപ്പെട്ടിരുന്നില്ല. അത് എപ്പോഴും അല്ലാഹുവിനെ മാത്രമാണ് ലക്ഷ്യമാക്കിയിരുന്നത്. പിന്നെയെങ്ങനെയാണ് ഹജ്ജ് ബലി ബഹുദൈവാരാധനയുടെ ശേഷിപ്പാണെന്ന് മിഷനറിമാര്‍ വാദിക്കുക? എന്ത് തെളിവാണ് ചരിത്രപരമായി അവര്‍ക്കീ വിഷയത്തില്‍ ഹാജരാക്കാനുള്ളത്? ഇബ്‌റാഹീമിനോട് ദൈവം സംസാരിച്ചത് ഏത് പുത്രന്റെ കാര്യമായിരുന്നാലും, ഇബ്‌റാഹീം പഠിപ്പിച്ച ഏകദൈവാരാധനാപരമായ മൃഗബലി ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്നതില്‍ എന്ത് അസാംഗത്യമാണുള്ളത്?

പ്രപഞ്ചനാഥന്റെ പ്രീതി ഉദ്ദേശിച്ചുള്ള മൃഗബലി പ്രവാചകാധ്യാപനമാണെന്നും ബഹുദൈവാരാധനയുടെ ശേഷിപ്പല്ലെന്നുമാണ് ബൈബിളിന്റെ അസന്നിഗ്ധമായ വീക്ഷണം. ബൈബിളെഴുത്തുകാര്‍ യഹോവക്കുവേണ്ടിയുള്ള മൃഗബലിയുടെ വിശദമായ കര്‍മശാസ്ത്രം വിവരിച്ചിട്ടുള്ളത് പൂര്‍ണമായും പ്രവാചകാധ്യാപനങ്ങളുടെ വെളിച്ചത്തിലാണോ എന്ന കാര്യം സംശയാസ്പദമാണെങ്കിലും, ഏകദൈവാരാധനയുടെ ഭാഗമായി പ്രവാചകനിര്‍ദ്ദേശങ്ങള്‍ പ്രകാരംതന്നെ സെമിറ്റിക് ചരിത്രത്തിലുടനീളം മൃഗബലി നിലനിന്നുവെന്ന് അവ വ്യക്തമാക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.

ഫലസ്ത്വീനിലെ വിശുദ്ധഗേഹം കേന്ദ്രീകരിച്ച് ജൂതന്‍മാര്‍ നടത്തിയിരുന്ന മതാനുഷ്ഠാനങ്ങളുടെ സുപ്രധാനമായ ഭാഗം തന്നെ മൃഗബലിയായിരുന്നു. സി.ഇ എഴുപതില്‍ റോമക്കാര്‍ ആരാധനാലയം തകര്‍ത്തപ്പോഴാണ് മൃഗബലി ജൂതന്‍മാര്‍ക്കിടയില്‍നിന്ന് ഇല്ലാതായിത്തുടങ്ങിയതെന്നാണ് ഗവേഷകരുടെയെല്ലാം അഭിപ്രായം. പഴയനിയമ പ്രവാചകന്‍മാരെല്ലാം പഠിപ്പിച്ച അനുഷ്ഠാന ചട്ടക്കൂടിനെ ദുര്‍ബലപ്പെടുത്തി പൗലോസ് സ്ഥാപിച്ച പുതിയ മതത്തിന്റെ വക്താക്കളായി മാറിയപ്പോഴാണ് ക്രൈസ്തവരില്‍ നിന്ന് ബൈബിളികമായ മൃഗബലി സമ്പ്രദായം അന്യം നിന്നുപോയത്. ബൈബിളില്‍ ഇപ്പോഴും വളരെ വ്യക്തമായി അനുശാസിക്കപ്പെടുന്ന, എന്നാല്‍ അതിന്റെ അനുയായികള്‍ യഥാവിധി പിന്തുടരാന്‍ സന്നദ്ധത കാണിക്കാത്ത പ്രവാചകപാരമ്പര്യമാണ് മൃഗബലിയെന്നര്‍ത്ഥം. ഇത് ഇസ്മാഈലിന്റെ സന്തതിപരമ്പരകളിലെങ്കിലും അവശേഷിക്കുന്നതില്‍ ബൈബിളിന്റെ വക്താക്കള്‍ വേവലാതിപ്പെടുന്നതെന്തിനാണ്?

ആദിമനുഷ്യനായ ആദാമിനു തന്നെ മൃഗബലിയുടെ മഹത്വത്തെക്കുറിച്ച് ദൈവം അറിവു നല്‍കിയിരുന്നുവെന്നാണ് ബൈബിളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ടാണല്ലോ, ആദാമിന്റെ പുത്രനായ ആബേല്‍ ”തന്റെ ആട്ടിന്‍കുട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്ക് കാഴ്ചവെച്ചതും, ആബേലിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്ന്” പ്രസാദിച്ചതും (ഉല്‍പത്തി 4 : 4). ഇവിടം മുതല്‍ പഴയനിയമത്തില്‍ മുഴുവന്‍ മൃഗബലി വിവരണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് നമുക്ക് ബൈബിളില്‍ കാണാന്‍ കഴിയുന്നത്. ദൈവത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയായും നേര്‍ച്ചയുടെ ഭാഗമായും പെസഹ ആഘോഷത്തിനുവേണ്ടിയും തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായും അനുശോചനച്ചടങ്ങെന്ന നിലയിലും സ്വതതന്ത്രമായ പുണ്യകര്‍മമെന്ന നിലക്കുമെല്ലാം പുരോഹിതന്‍മാരും രാജാക്കന്‍മാരും സമൂഹവും വ്യക്തികളുമെല്ലാം നടത്തിയ മൃഗബലികളുടെ കഥകള്‍ കൊണ്ട് സമൃദ്ധമാണ് ബൈബിള്‍ പഴയനിയമം. ബലിമൃഗത്തെ അറുത്തശേഷം പുകയും മാംസഗന്ധവും ദൈവത്തിലേക്കയക്കാന്‍ വേണ്ടി മൃഗശരീരം കത്തിക്കുന്നതുമുതല്‍ ബലിമൃഗത്തിന്റെ രക്തം പുരോഹിത നേതൃത്വത്തില്‍ അള്‍ത്താരക്കുചുറ്റും തളിക്കുന്നതുവരെയുള്ള, ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് പരിചയമില്ലാത്ത രീതികളും ജൂതസമൂഹത്തില്‍ മൃഗബലിയുടെ ഭാഗമായി നിലനിന്നിരുന്നുവെന്നത് വ്യാപകമായി അറിയപ്പെടുന്ന ചരിത്രവസ്തുതയാണ്. ബൈബിളും ബൈബിളിന്റെ വെളിച്ചത്തില്‍ ജീവിച്ച സമൂഹവും മൃഗബലിയെ മനസ്സിലാക്കിയ രീതിയാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. മൃഗബലി എന്നു കേള്‍ക്കുമ്പോഴേക്കും ബഹുദൈവാരാധനയെക്കുറിച്ച് ചിന്തിക്കുവാനാരംഭിക്കുന്ന ആധുനിക മിഷനറിമാര്‍, തങ്ങളുടെ സ്വന്തം മതഗ്രന്ഥത്തെ തന്നെയാണ് അപഹസിക്കുന്നത് എന്നതത്രെ സത്യം.

മൂന്നാമതായി പരിശോധിക്കുവാനുള്ളത്, ഇസ്ഹാഖിനെ ബലിയറുക്കുവാനാണ് ദൈവനിര്‍ദ്ദേശമുണ്ടായത് എന്നാണ് ബൈബിളെഴുത്തുകാര്‍ മനസ്സിലാക്കിയത് എന്ന അവകാശവാദത്തിന്റെ  വസ്തുതാപരതയാണ്. മക്കക്കടുത്തുള്ള മിനയില്‍വെച്ച് ഇബ്‌റാഹീം ദൈവനിര്‍ദ്ദേശപ്രകാരം ഇസ്മാഈലിനെ ബലിയറുക്കാനൊരുങ്ങിയെന്നും ഇസ്മാഈലിനെ ബലിയാക്കലായിരുന്നില്ല, മറിച്ച് ദൈവനിര്‍ദ്ദേശങ്ങള്‍ അപ്പടി സ്വീകരിക്കുവാനുള്ള ത്യാഗസന്നദ്ധത ഇബ്‌റാഹീമില്‍ നിന്ന് ആവശ്യപ്പെടുകയായിരുന്നു ഇവ്വിഷയകമായ ദൈവിക പദ്ധതി എന്നതിനാല്‍ ബലിയറുക്കാനുള്ള സന്നദ്ധത ഇബ്‌റാഹീം തെളിയിച്ചപ്പോള്‍ മകനെ ബലിയറുക്കേണ്ടതില്ലെന്നു പറഞ്ഞ് പകരം ബലിയറുക്കാനായി ദൈവം ഒരാടിനെ നല്‍കിയെന്നുമുള്ള അറബ് ഇസ്‌ലാമിക പാരമ്പര്യത്തെ നിഷേധിക്കാനാണ് ബൈബിളുപയോഗിച്ച് മിഷനറിമാര്‍ മെനക്കെടുന്നത്.

ഇസ്ഹാഖിനെ ബലി നല്‍കുവാനാണ് ദൈവം ആവശ്യപ്പെട്ടതെന്ന് ബൈബിള്‍ പറയുന്നുവെന്ന കാര്യം ശരിയാണ്. എന്നാല്‍ ഈ പരാമര്‍ശമുള്‍ക്കൊള്ളുന്ന ഖണ്ഡിക പൂര്‍ണമായി വായിച്ചാല്‍ ഇസ്ഹാഖ് എന്ന പദം അതില്‍ പിന്നീടാരോ എഴുതിച്ചേര്‍ത്തതാണെന്ന് പകല്‍പോലെ വ്യക്തമാണ്. ബൈബിള്‍ വചനങ്ങള്‍ നോക്കുക: ”പിന്നീടൊരിക്കല്‍ ദൈവം അബ്രഹാമിനെ പരീക്ഷിച്ചു. അബ്രഹാം, അവിടുന്ന് വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. നീ സ്‌നേഹിക്കുന്ന നിന്റെ ഏക മകന്‍ ഇസ്ഹാഖിനെയും കൂട്ടിക്കൊണ്ട് കോറിയ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം…. ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ അബ്രഹാം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവെച്ചിട്ട് ഇസ്ഹാഖിനെ ബന്ധിച്ച് വിറകിനുമീതെ കിടത്തി. മകനെ ബലി കഴിക്കാന്‍ അബ്രഹാം കത്തി കയ്യിലെടുത്തു. തല്‍ക്ഷണം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് അബ്രഹാം അബ്രഹാം എന്നുവിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. കുട്ടിയുടെ മേല്‍ കൈവെക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏകപുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല…… കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് വീണ്ടും അബ്രഹാമിനെ വിളിച്ചുപറഞ്ഞു: കര്‍ത്താവ് അരുളി ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ മടിക്കായ്ക കൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും.” (ഉല്‍പത്തി 22 : 1-17).

 ദൈവം ആവശ്യപ്പെട്ടതും അബ്രഹാമിന്റെ ആത്മാര്‍പ്പണത്തെ പ്രശംസിച്ചതുമെല്ലാം ബൈബിള്‍പ്രകാരം അബ്രഹാമിന്റെ ‘ഏക പുത്രനെ’ പരാമര്‍ശിച്ചുകൊണ്ടാണ്. അബ്രഹാമിന് ആദ്യമുണ്ടായ പുത്രന്‍ ഇസ്മാഈല്‍ ആണെന്ന് ഏത് ബൈബിള്‍ വായനക്കാരനാണ് അറിയാത്തത്? ഇസ്ഹാഖ് ജനിക്കുന്നതിനുമുമ്പാണ് ഈ സംഭവങ്ങളെല്ലാമുണ്ടായതെന്ന് ‘ഏകപുത്രന്‍’ എന്ന പ്രയോഗത്തില്‍നിന്ന് സുതരാം വ്യക്തമാണ്. ഇസ്മാഈലിനെയാണ് ഇബ്‌റാഹീം ബലിയറുക്കാനായി കൊണ്ടുപോയതെന്ന് ബൈബിളെഴുത്തുകാര്‍ക്കു പോലും ബോധ്യമുണ്ടായിരുന്നുവെന്നര്‍ത്ഥം.

ഇസ്ഹാഖിനെയും ഇസ്ഹാഖ് ജീവിച്ച പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തെയും ഈ സംഭവവിവരണത്തിലേക്ക് പിന്നീടാരോ ചേര്‍ത്തുവെച്ചതാണെന്ന് മനസ്സിലാക്കാനേ നിഷ്പക്ഷരായ ബൈബിള്‍ പഠിതാക്കള്‍ക്ക് കഴിയൂ. ഇതിന് പ്രേരകമായി വര്‍ത്തിച്ചത് യഹൂദവംശീയതയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. തങ്ങളുടെ വംശപിതാവായ യഅ്ക്വൂബിന്റെ പിതാവിനില്ലാത്ത മഹത്വം അറബികളുടെ പിതാവായ ഇസ്മാഈലിനുണ്ടായിക്കൂടെന്ന യഹൂദശാഠ്യത്തില്‍ നിന്നുണ്ടായ ഒരു  കൈക്രിയയെയാണ് മിഷനറിമാര്‍ ‘ചരിത്ര’മായി അവതരിപ്പിക്കുന്നത് എന്ന കാര്യം എന്തുമാത്രം സഹതാപാര്‍ഹമല്ല!

ഹാജറ അടിമസ്ത്രീയായിരുന്നുവെന്നും അവരിലുണ്ടായ പുത്രന്‍ അബ്രഹാമിന്റെ യഥാര്‍ത്ഥ പുത്രനല്ലെന്നും ചില മിഷനറിമാര്‍ വാദിച്ചുനോക്കാറുണ്ട്. മാനവവിരുദ്ധമെന്നതിനു പുറമെ, ബൈബിള്‍ വിരുദ്ധം കൂടിയാണ് ഈ നിലപാട്. അടിമസ്ത്രീയായിരുന്ന ഹാജറയെ ഭാര്യയായാണ് അബ്രഹാം സ്വീകരിച്ചതെന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. ”കാനാന്‍ ദേശത്ത് പത്തു വര്‍ഷം താമസിച്ചു കഴഞ്ഞപ്പോള്‍ അവന്റെ ഭാര്യ സാറ ദാസിയായ ഈജിപ്തുകാരി ഹാഗറിനെ തന്റെ ഭര്‍ത്താവിന് ഭാര്യയായി നല്‍കി.” (ഉല്‍പത്തി 16 : 3).

ഇസ്മാഈലിനെ, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പുത്രനായിത്തന്നെയാണ് അബ്രഹാം പരിഗണിച്ചതെന്നാണ് ബൈബിളിന്റെയും പക്ഷം. സാറയുടെ അടിമസ്ത്രീയായിരുന്ന ഹാഗാറിനെ അബ്രഹാമിനും സാറക്കുമൊന്നും ഇഷ്ടമുണ്ടായിരുന്നില്ലെന്നും സാറയെയാണ് തന്റെ പ്രിയതമയായി അബ്രഹാം പരിഗണിച്ചിരുന്നതെന്നും വംശീയത തലക്കുപിടിച്ച ചില മിഷനറിമാര്‍ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കാറുണ്ട്. അവരുടെ സങ്കുചിതത്വത്തെ വാദത്തിനുവേണ്ടി അംഗീകരിച്ചുകൊടുത്താല്‍ തന്നെ ബൈബിള്‍ പ്രകാരം ഇസ്മാഈല്‍ മാത്രമേ അബ്രഹാമിന്റെ ആദ്യ ജാതനാകൂ എന്നുള്ളതാണ് വാസ്തവം. ആവര്‍ത്തന പുസ്തകം പറയുന്നത് കാണുക: ”ഒരാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടായിരിക്കുകയും അവന്‍ ഒരുവളെ സ്‌നേഹിക്കുകയും മറ്റവളെ ദ്വേഷിക്കുകയും ഇരുവരിലും അവന് സന്താനങ്ങളുണ്ടാവുകയും ആദ്യജാതന്‍ ദ്വേഷിക്കുന്നവളില്‍ നിന്നുള്ളവനായിരിക്കുകയും ചെയ്താല്‍ അവന്‍ തന്റെ വസ്തുവകകള്‍ പുത്രന്‍മാര്‍ക്ക് ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ വെറുക്കുന്നവളുടെ മകനും ആദ്യജാതനുമായവനെ മാറ്റി നിര്‍ത്തിയിട്ട് പകരം താന്‍ സ്‌നേഹിക്കുന്നവളുടെ മകനെ ആദ്യജാതനായി കണക്കാക്കരുത്. അവന്‍ തന്റെ സകല സമ്പത്തുക്കളുടെയും രണ്ടോഹരി വെറുക്കുന്നവളുടെ മകനുകൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് തന്റെ പുരുഷത്വത്തിന്റെ ആദ്യഫലം. ആദ്യജാതന്റെ അവകാശം അവനുള്ളതാണ്.” (ആവര്‍ത്തനം 21 : 15-17).

ചുരുക്കത്തില്‍, ഇസ്മാഈലിനെയല്ല മറിച്ച് ഇസ്ഹാഖിനെയാണ് ബലി നല്‍കാന്‍ ദൈവം നിര്‍ദ്ദേശിച്ചത് എന്ന് ബൈബിള്‍ സ്ഥാപിക്കുന്നുവെന്നും  അതിനാല്‍ ഹജ്ജ് ബലി അബ്രഹാമികമല്ലെന്നുമുള്ള മിഷനറിവാദം എല്ലാ അര്‍ത്ഥത്തിലും അടിസ്ഥാനരഹിതമാണ്.

print