ഇസ്നാദ് പരിശോധനയും നിവേദകന്മാരെക്കുറിച്ച നിഷ്കൃഷ്ടമായ അപഗ്രഥനവും കഴിഞ്ഞാൽ,നിവേദകപരമ്പരയെ ബലപ്പെടുത്തുന്ന മറ്റു തെളിവുകൾ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പരിശ്രമമാണ് നടക്കുന്നത്.നിവേദകപരമ്പരയെ ബലപ്പെടുത്തുന്ന മറ്റു തെളിവുകള്‍ കണ്ടെത്തുന്നതിന് ദൃഢീകരണം (ഇഅ്തിബാര്) എന്നാണ് പറയുക.
ഇസ്നാദിലു ള്ള ഓരോ നിവേദകനെയും ബലപ്പെടുത്തുന്ന തെളിവുകളുണ്ടോയെന്ന അന്വേഷണമാണിത്. ഒരു ഗുരുവില്‍ നിന്ന് ഒരേയൊരു ശിഷ്യന് മാത്രം ഒരു ഹദീഥ് നിവേദനം ചെയ്യുകയും പ്രസ്തുത ഹദീഥ് പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കില്‍, അങ്ങനെ ചെയ്യുമ്പോള്‍ സദസ്സിലുണ്ടായിരു ന്നിരിക്കേണ്ട മറ്റൊരാളും അത് നിവേദനം ചെയ്യാതിരിക്കുകയും പ്രസ്തുത ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ കഴി ഞ്ഞിട്ടില്ലെങ്കില്‍ നിവേദകന്റെ വിശ്വാസ്യതയാണ് തകരുന്നത്; ഒപ്പം ഹദീഥ് ദുര്‍ബലമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
ഇസ്നാദിലെ നിവേദകന്മാരെ ദൃഢീകരിക്കുന്നത് രണ്ടു രൂപത്തിലാണ്. ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീഥിന്റെ നിവേ ദക പരമ്പരയില്‍ എവിടെയെങ്കിലും ഒന്നിലധികം നിവേദകന്‍മാരുണ്ടെങ്കില്‍ അവരിലൂടെ മറ്റൊരു ഇസ്നാദില്‍ അതേ ഹദീഥ് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണമാണ് ഒന്നാമത്തേത്. അങ്ങനെയുണ്ടെങ്കില്‍ അതിന് പൊരുത്തം (മുതാബഅ) എന്നു പറയുന്നു. ഒരു സ്വഹാബിയില്‍ നിന്ന് ഒരു പ്രത്യേകമായ ഇസ്നാദോടുകൂടി നിവേദനം ചെയ്തിട്ടുള്ള ഹദീഥ് മറ്റൊരു സ്വഹാബിയില്‍ നിന്ന് മറ്റൊരു ഇസ് നാദോടുകൂടി നിവേദനം ചെയ്തിട്ടുണ്ടോയെന്ന അന്വേഷണമാണ് രണ്ടാമത്തേത്. അങ്ങനെയുണ്ടെങ്കില്‍ ഒന്നാമത്തെ ഹദീഥിന്റെ സാക്ഷി (ശാഹിദ്) ആണ് രണ്ടാമത്തെ ഹദീഥ് എന്ന് പറയാവുന്നതാണ്. മുതാബഅ നിവേദക പരമ്പരയെയും ശാഹിദ് ഹദീഥിനെയും ബലപ്പെടു ത്തുന്നുവെന്നാണ് ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ പറയുക. ഇസ്നാദിന്റെ ന്യൂനതകള്‍ പരിഹരിക്കാവുന്ന യാതൊരു തെളിവുകളുമില്ലെ ങ്കില്‍ അത്തരം ഹദീഥുകളെ അസ്വീകാര്യമായാണ് ആദ്യകാല ഹദീഥ് പണ്ഡിതന്മാര് കണ്ടിരുന്നത്. ‘സ്വീകരിക്കാന്‍ പറ്റാത്തത്’ എന്ന അര്‍ഥ ത്തില്‍ അവര്‍ അവയെ ‘മുന്കര്’ എന്നു വിളിച്ചു മാറ്റിവെച്ചു. ദൃഢീകരിക്കുന്ന തെളിവുകളൊന്നുമില്ലെങ്കിലും ഒരു ഹദീഥ് സ്വീകാര്യമായ മറ്റു നിവേദകന്മാരുടെ ഹദീഥിലെ ആശയവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ അത് സ്വീകാര്യമാണെന്നാണ് പണ്ഡിതന്മാര് വിധിച്ചത്. എന്നാല്‍ പ്രസിദ്ധനല്ലാത്ത ഒരു നിവേദകന് ഇമാം സുഹ്രിയെപ്പോലെയുള്ള പ്രസിദ്ധനും പ്രഗല്ഭനുമായ ഒരു ഹദീഥ് പണ്ഡിതനില്‍ നിന്ന് ഒരു ഹദീഥ് നിവേദനം ചെയ്യുകയും അത് ധാരാളം വരുന്ന അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളൊന്നും അറിയാതെ പോവുകയും ചെയ്തിട്ടു ണ്ടെങ്കില് അത് മുന്കറിന്റെ ഗണത്തിലാണ് ഉള്‍പ്പെടുക.(സ്വഹീഹു മുസ്ലിം, മുഖദ്ദിമ)
ഒരു നിവേദകനിലൂടെ നിരവധി ഹദീഥുകള്‍ ഉദ്ധരിക്കപ്പെടുകയും അവയിലധികവും ദൃഢീകരിക്കപ്പെടുന്ന തെളിവുകളാല്‍ സമൃദ്ധവുമാ ണെങ്കില്‍ അയാളിലൂടെയുള്ള ദൃഢീകരിക്കപ്പെടാത്ത ഹദീഥുകളും സ്വീകരിക്കാമെന്നാണ് പണ്ഡിതാഭിപ്രായം. ഇമാമുമാര്‍ സുഹ്രി, മാലിക്ക്, ഇബ്നുല്‍ മുബാറക്, ഖുതൈബതുബ്നു സഈദ് എന്നിവരിലൂടെ നിവേദനം ചെയ്യപ്പെട്ട ഹദീഥുകളെ ഇമാം ബുഖാരിയെയും ഇബ്നു ആമിയെയും പോലെയുള്ള പണ്ഡിതന്മാര് അവഗാഢമായ അപഗ്രഥനത്തിന് വിധേയമാക്കുകയും അവരിലൂടെയുള്ള ദൃഢീകരി ക്കപ്പെടാത്ത ഹദീഥുകളും സ്വീകാര്യമാണെന്ന തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. നിഷേധിക്കാനാവാത്ത തെളിവുകളാല്‍ സ്വീകാര്യമെന്ന് നിദേവകന്‍മാരിലൂടെ ഉദ്ധരിക്കപ്പെട്ട ദൃഢീകരിക്കപ്പെടാത്ത ഹദീഥുകളെ ‘സ്വീകാര്യമായ അപൂര്‍വ’ (സ്വഹീഹ് ഗരീബ്) ഹദീഥുകള്‍ എന്നാണ് വിളിക്കുന്നത്. നിവേദക പരമ്പരയില്‍ മുഴുവന്‍ ഘട്ടങ്ങളിലോ ചിലതിലോ ഒരാള്‍ മാത്രമായിപ്പോകുന്ന ഹദീഥുകള്‍ ക്കാണ് ‘ഗരീബ്’ എന്നു പറയുക. ദൈവദൂതന് ശിരോകവചം ധരിച്ച് മക്കയില്‍ പ്രവേശിക്കുകയും മുസ്ലിംകളുടെ ഗൂഢശത്രുവായിരുന്ന ഇബ്നുഖത്താലിനെ വധിക്കുവാന്‍ കല്പിക്കുകയും ചെയ്തു(ജാമിഉത്തിര്‍മിദി, കിതാബുല്‍ ജിഹാദ്, ബാബ് മാജാഅ ഫില്‍ മിഗ്ഫാര്‍) വെന്ന ഹദീഥ് ഉദാഹരണം. ഇതിന് അനസ്ബ്നു മാലിക് aസുഹ്രി aമാലിക് ബ്നുഅനസ് എന്ന ഒരേയൊരു ഇസ്നാദ് മാത്രമെയുള്ളുവെ ങ്കിലും ഈ ശൃംഖലയിലുള്ള മൂന്നുപേരും ദൃഢീകരണം ആവശ്യമില്ലാത്ത വിധം പ്രസിദ്ധരായതിനാല്‍ അത് സ്വീകാര്യമാണെന്നാണ് പണ്ഡി തമതം. എന്നാല്‍ ഹദീഥുകള്‍ നിവേദനം ചെയ്യുന്ന കാര്യത്തില്‍ സൂക്ഷമതയില്ലാത്തവരായ ഒരാളെങ്കിലും ഇസ്നാദിലുണ്ടാവുകയും അതിന് ദൃഢീകരിക്കാനാവുന്ന മറ്റു തെളിവുകള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഹദീഥ് അസ്വീകാര്യമാണെന്നാണ് (മുന്കര്) വിധി.
സംശയം ജനിപ്പിക്കാത്ത ഇസ്നാദോടുകൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകളെപ്പോലും നിഷ്കൃഷ്ടമായ അപഗ്രഥനത്തിന് വിധേയമാക്കു വാന്‍ ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ സന്നദ്ധമായിട്ടുണ്ട്. ഒരേ ഹദീഥിന്റെ വ്യത്യസ്ത നിവേദനങ്ങളെ താരതമ്യം ചെയ്ത് നിവേദകര്‍ക്ക് സംഭവിച്ച സ്വാഭാവികവും മാനുഷികവുമായ പാളിച്ചകളെപ്പോലും പുറത്തുകൊണ്ടുവരുവാനുള്ള അവരുടെ കഠിനാധ്വാനം വിലമതി ക്കാനാവാത്തതാണ്. ഇത്തരം പാളിച്ചകളെയാണ് ‘ഇലല്'(ന്യൂനതകള്‍) എന്നു പറയുക. ഹിജ്റ 385ല്‍ അന്തരിച്ച ഇമാം അബുല്‍ ഹസന് അലിയ്യിബിന് ഉമര്‍ അല്‍ ദാറഖുത്നിയുടെ പതിനൊന്ന് വാല്യങ്ങളുള്ള ഇലല് ഗ്രന്ഥമാണ് ഇലലുകളെക്കുറിച്ച് വിശദമായി അപഗ്രഥിക്കു ന്നവയില്‍ ഏറ്റവും പ്രസിദ്ധമായത്.