മക്കയും മദീനയും

//മക്കയും മദീനയും

 അബ്രഹാമും ഇശ്മയേലും ഏകദൈവാരാധക്കുവേണ്ടി സ്ഥാപിച്ച പ്രാര്‍ത്ഥനാമന്ദിരത്തോടനുബന്ധിച്ച് പില്‍ക്കാലത്ത് ബഹുദൈവവിശ്വാസപരമായ ചടങ്ങുകള്‍ രൂപം കൊണ്ടതാണെന്നും കഅ്ബയുടെ സാക്ഷാല്‍ ലക്ഷ്യം പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയാണെന്നും പല അറബികള്‍ക്കും പ്രവാചകനിയോഗത്തിന്റെ കാലഘട്ടത്തില്‍പോലും അറിയാമായിരുന്നുവെന്നും അവരാണ് ഹനീഫുകള്‍ എന്നറിയപ്പെട്ടതെന്നും ഉള്ള മുസ്‌ലിം ചരിത്രകാരന്‍മാരുടെ വാദം അടിസ്ഥാനരഹിതമാണ്. ഹനീഫുകള്‍ എന്ന പേരില്‍ ജാഹിലിയ്യ അറബികള്‍ക്കിടയില്‍ ജീവിച്ചിരുന്നവരൊന്നും ഈ വിശ്വാസമുള്ളവരല്ലായിരുന്നുവെന്ന് അവരെക്കുറിച്ചുള്ള നിവേദനങ്ങളില്‍ നിന്ന് സ്പഷ്ടമാണ്. മക്കയുടെ അബ്രഹാമിക പാരമ്പര്യത്തെ നിഷേധിക്കുന്ന ഓറിയന്റലിസ്റ്റ്-മിഷനറി രചനകളില്‍ സര്‍വസാധാരണമായ ഈ വാദങ്ങള്‍ ഹനീഫിയ്യത്തിനെ സംബന്ധിച്ച മുസ്‌ലിം അവകാശവാദത്തെ പുനപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നവയല്ലേ?

ല്ല. മക്കയുടെ ഇബ്‌റാഹീമീ പാരമ്പര്യം മുഹമ്മദ് നബി (സ) പറഞ്ഞുണ്ടാക്കിയതാണ് എന്ന വിമര്‍ശനത്തെ എല്ലാ അര്‍ത്ഥത്തിലും കടപുഴക്കുന്നതാണ് പ്രവാചകനിയോഗത്തിനുമുമ്പേ അറേബ്യയിലുണ്ടായിരുന്ന ഹനീഫുകളുടെ സാന്നിധ്യം. അറബികള്‍ ഇബ്‌റാഹീമീ ഏകദൈവാരാധനയില്‍നിന്ന് വ്യതിചലിച്ചുപോയതായി മനസ്സിലാക്കുകയും ബഹുദൈവാരാധനാപരമായ അറബ് അനുഷ്ഠാനങ്ങളോട് വിരക്തി പ്രകടിപ്പിച്ച് ഇബ്‌റാഹീമീ മാര്‍ഗത്തിന്റെ വീണ്ടെടുപ്പ് സ്വന്തം ജീവിതത്തില്‍ ആഗ്രഹിക്കുകയും ചെയ്ത ന്യൂനപക്ഷമാണ് മക്കയിലും പരിസരപ്രദേശങ്ങളിലും ഹനീഫുകള്‍ എന്നു വിളിക്കപ്പെട്ടത് എന്ന് അവരെ സംബന്ധിച്ച നിവേദനങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഇബ്‌റാഹീമീ രക്തത്തോടൊപ്പം ആദര്‍ശവും കുറേയെങ്കിലും അറേബ്യയില്‍ മുഹമ്മദ് നബി(സ)യുടെ കാലം വരെ നിലനിന്നുവെന്ന് ഹനീഫുകളുടെ ചരിത്രം ബോധ്യപ്പെടുത്തുന്നു എന്നതിനാലാണ് ഹനീഫുകള്‍ ഇബ്‌റാഹീമീ നിലപാടുകളുടെ പുനരുജ്ജീവനത്തിന് പരിശ്രമിച്ചവരായിരുന്നില്ലെന്ന് ചില നിവേദനങ്ങളിലെ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ പരിശ്രമിച്ചു നോക്കിയിട്ടുള്ളത്.

വാസ്തവത്തില്‍, അറേബ്യയില്‍ നിലനിന്നിരുന്ന ഹനീഫിയ്യത്തിനെ സംബന്ധിച്ച ചരിത്രനിവേദനങ്ങളുടെ വിശകലനം ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശമനുസരിച്ച് ജീവിക്കാനുളള അദമ്യമായ ആഗ്രഹമാണ് ഹനീഫുകളെ വ്യതിരിക്തരാക്കിയത് എന്നുതന്നെയാണ് ബോധ്യപ്പെടുത്തുന്നത്. ഇബ്‌റാഹീമിലേക്ക് മടങ്ങുവാനുള്ള ത്വര മുഹമ്മദ് നബി (സ) പുതിയ ദേശപാരമ്പര്യം മെനഞ്ഞുണ്ടാക്കി മക്കക്കാരില്‍ കൃത്രിമമായി സന്നിവേശിപ്പിച്ചതാണെന്ന വിമര്‍ശക വീക്ഷണം പ്രസ്തുത നിവേദനങ്ങള്‍ക്കുമുന്നില്‍ ഒരിക്കലും നിലനില്‍ക്കുകയില്ല. തങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസ-കര്‍മ മാര്‍ഗം പൂര്‍ണമായും ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റേതുമാണ് എന്ന് വലിയൊരു വിഭാഗം അറബികള്‍ തെറ്റിദ്ധരിച്ചപ്പോഴും അങ്ങനെയല്ലെന്നും അതില്‍ കലര്‍പ്പുകള്‍ വന്നിട്ടുണ്ടെന്നും ശരിയായി തിരിച്ചറിഞ്ഞ ഒറ്റപ്പെട്ട വ്യക്തികളായിരുന്നു ഹനീഫുകള്‍. അല്ലാഹുവിനു മാത്രം ആരാധനകള്‍ സമര്‍പ്പിക്കണമെന്നു വാദിച്ചിരുന്നതുകൊണ്ടാണ് അവര്‍ ഹനീഫുകള്‍ (ഋജുമാനസ്‌കര്‍-കലര്‍പ്പുകള്‍ അനുവദിക്കാത്തവര്‍) എന്നറിയപ്പെട്ടത്.

മക്കന്‍ മുഖ്യധാരയോട് കലഹിച്ച് ഇബ്‌റാഹീമീ സരണിയോട് വിഗ്രഹാരാധനയും അറബ് അനാചാരങ്ങളും ഒത്തുപോവുകയില്ലെന്ന് ഒറ്റയാനായി പ്രഖ്യാപിച്ച സയ്ദ്ബ്‌നു അംറുബ്‌നു നുഫയ്ല്‍ ആണ് ചരിത്രത്തിലെ ഏറ്റവും പ്രഖ്യാതനായ ഹനീഫ്. മുഹമ്മദ് നബി(സ)യുടെ സമകാലീനനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനുമുമ്പ് മരണപ്പെട്ടുപോയ വ്യക്തിയായിരുന്നു സയ്ദ് എന്നാണ് മനസ്സിലാകുന്നത്. മക്കന്‍ വിഗ്രഹാരാധന ശരിയല്ലെന്ന് മനസ്സിലാക്കി ശരിയായ ദൈവികപാത തേടി സിറിയയിലേക്കടക്കം യാത്ര പോയ സയ്ദിന് ജൂത, ക്രൈസ്തവ പണ്ഡിതരടക്കം ഉപദേശിച്ചുകൊടുത്തത് ഇബ്‌റാഹീമീ ഹനീഫിയ്യത്തായിരുന്നുവെന്ന് സ്വഹീഹുല്‍ ബുഖാരിയിലെ തീര്‍ത്തും പ്രബലമായ നിവേദനത്തിലുണ്ട്. സിറിയയില്‍ നിന്നു മടങ്ങിയപ്പോള്‍ അദ്ദേഹം കൈകളുയര്‍ത്തി ”എന്റെ രക്ഷിതാവേ, ഞാന്‍ ഇബ്‌റാഹീമിന്റെ മതത്തിലാണെന്നതിന് നീ സാക്ഷ്യം വഹിച്ചുകൊള്ളുക” എന്ന് പ്രഖ്യാപിച്ചതായി ഇബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ബുഖാരി). താന്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയുള്ളൂവെന്നും അതാണ് ഇബ്‌റാഹീമിന്റെ ശരിയായ മതം എന്നും താനാണ് അതില്‍ നിലനില്‍ക്കുന്നതെന്നും ഇബ്‌റാഹീമിന്റെ പൈതൃകം അവകാശപ്പെടുമ്പോഴും മറ്റു മക്കക്കാര്‍ അദ്ദേഹത്തിന്റെ മതത്തില്‍ നിന്നും വ്യതിചലിച്ചുപോയിരിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് സയ്ദ്ബ്‌നു അംറ് കഅ്ബയുടെ ചാരത്തുനിന്ന് ”ഖുറയ്ശികളേ, സയ്ദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണ് (അല്ലാഹു) സത്യം; നിങ്ങളിലൊരാളുമല്ല, മറിച്ച് ഞാനാണ് ഇബ്‌റാഹീമിന്റെ മതത്തിലുള്ളത്” (മാ അസ്ബ്ഹ മിന്‍കും അഹദുന്‍ അലാ ദീനി ഇബ്‌റാഹീമ ഗ്വയ്‌രീ) എന്നു പ്രഖ്യാപിച്ചത് ഇബ്‌നു ഇസ്ഹാക്വിന്റെ സീറയിലുണ്ട് (Guillaume, 99-100).

താന്‍ ഇബ്‌റാഹീമിന്റെ മാര്‍ഗം തെരഞ്ഞെടുക്കുന്നു എന്ന് സയ്ദ് പറയുന്നത് ആ മാര്‍ഗം മക്കക്കാര്‍ നേരത്തെ അവകാശപ്പെട്ടുകൊണ്ടിരുന്നതാണ് എന്ന അവബോധത്തോടെയാണ് എന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ സുതരാം വ്യക്തമാക്കുന്നുണ്ട്. ഹനീഫിയ്യാ ഏകദൈവാരാധനാനിഷ്ഠ സ്വീകരിച്ചതിന്റെ ഫലമായി, അദ്ദേഹം വിഗ്രഹാരാധനയും വിഗ്രഹങ്ങള്‍ക്ക് നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതും പൂര്‍ണമായി ഉപേക്ഷിച്ചുവെന്നും ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തുന്നു (Ibid, p. 99). മദീനയില്‍ പ്രവാചകാഗമനത്തിനു മുമ്പുതന്നെ ഹനീഫ് ആയി ജീവിച്ചിരുന്ന ബനൂ അദിയ്യ ഗോത്രക്കാരന്‍ അബൂ ക്വയ്‌സ് ബിന്‍ അബൂ അനസിന്റെയും കഥ ഏതാണ്ട് സമാനം തന്നെയാണ്. വിഗ്രഹങ്ങളുപേക്ഷിക്കുകയും ജൂതനോ ക്രൈസ്തവനോ ആകുന്നതിനുപകരം ശുദ്ധമായ ഇബ്‌റാഹീമീ സരണി പുല്‍കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അദ്ദേഹം ”ഞാന്‍ ഇബ്‌റാഹീമിന്റെ നാഥനെയാണ് ആരാധിക്കുന്നത്” എന്ന് വിശദീകരിച്ച് പ്രാര്‍ത്ഥന നിര്‍വഹിക്കുവാന്‍ വേണ്ടി ഒരു ആരാധനാലയം പണിതതായി ഇബ്‌നു ഇസ്ഹാക്വില്‍ തന്നെയുണ്ട്. ഇദ്ദേഹം നബി (സ) മദീനയിലെത്തിയപ്പോള്‍ ഇസ്‌ലാം സ്വീകരിച്ചു (Ibid, pp. 236-9).

സയ്ദിനെയും അബൂക്വയ്‌സിനെയും സംബന്ധിച്ചുള്ള നിവേദനങ്ങള്‍ വ്യക്തമാക്കുന്ന ഒരു കാര്യം, ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പഠിപ്പിച്ചിരുന്നത് ശുദ്ധ ഏകദൈവാരാധനയാണെന്നും എന്നാല്‍ അറബികള്‍ അവരുടെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് വിഗ്രഹാരാധനയിലും അധാര്‍മികതകളിലും എത്തിപ്പെട്ടു എന്നുമുള്ള അടിസ്ഥാന ബോധ്യങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത് എന്നാണ്. ഇബ്‌റാഹീമീ സരണിക്ക് നിരക്കുന്നതല്ലെന്ന് തങ്ങള്‍ക്ക് ബോധ്യം വന്ന തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും സാധ്യമാകുന്ന തരത്തില്‍ ഏകദൈവാരാധന നിര്‍വഹിക്കുകയും ചെയ്ത് മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചവരായിരുന്നു അവര്‍. അതല്ലാതെ, അല്ലാഹുവിനുവേണ്ടി നിര്‍വഹിക്കേണ്ടുന്ന ആരാധനകളുടെ വിശദമായ കര്‍മശാസ്ത്രത്തെക്കുറിച്ചോ അനുഷ്ഠിക്കേണ്ട സല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ജീവിതവിശുദ്ധി നിലനിര്‍ത്താന്‍ ഉപേക്ഷിക്കേണ്ട തിന്മകളെക്കുറിച്ചോ കൃത്യവും സമഗ്രവുമായ ധാരണകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. വഹ്‌യ് ലഭിക്കുന്ന ഒരു പ്രവാചകന്റെ അസാന്നിധ്യമായിരുന്നു ഈ പ്രതിസന്ധിക്കു കാരണം.

അബൂക്വയ്‌സും സയ്ദും ആര്‍ത്തവകാരികളുമായുള്ള ലൈംഗിക ബന്ധത്തില്‍നിന്ന് വിട്ടുനിന്നതും സയ്ദ് ശവവും രക്തവും ഭക്ഷിക്കുന്നത് ഒഴിവാക്കിയതും പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടുന്നതിനെ എതിര്‍ത്തതുമെല്ലാം ഇബ്‌നു ഇസ്ഹാക്വ് വിവരിക്കുന്നുണ്ട്. ഇവയെല്ലാം അവരുടെ അന്വേഷണങ്ങളില്‍ നിന്ന് അവരെത്തിപ്പെട്ട ധാര്‍മിക നിലപാടുകളായിരുന്നു. കുറേക്കൂടി നിഷ്‌കൃഷ്ടമായ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവര്‍ ദാഹിച്ചിരുന്നുവെന്ന് സയ്ദ്ബ്‌നു അംറിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു : ”എന്റെ രക്ഷിതാവേ, നിന്നെ ആരാധിക്കാനുള്ള കൂടുതല്‍ നല്ല മാര്‍ഗങ്ങള്‍ അറിയുമായിരുന്നുവെങ്കില്‍ ഞാനത് സ്വീകരിക്കുമായിരുന്നു; പക്ഷേ എന്തു ചെയ്യാം, എനിക്കതറിയില്ല!” തുടര്‍ന്ന് കഅ്ബക്കുനേരെ തിരിഞ്ഞ് അല്ലാഹുവിനു സുജൂദ് ചെയ്ത് അദ്ദേഹം വാക്കുകള്‍ ഇങ്ങനെ മുഴുമിപ്പിച്ചു: ”എന്റെ നാഥന്‍ ഇബ്‌റാഹീമിന്റെ നാഥനാണ്, എന്റെ മതം ഇബ്‌റാഹീമിന്റെ മതവുമാണ്.” (Ibid, p. 100; Dr. Mahdi  Rizqullah Ahmad, A Biography of the Prophet of Islam in the light of Original Sources  (Riyadh: Darussalam, 2005), p. 58).

മക്കയിലും മദീനയിലുമുണ്ടായിരുന്ന ഹനീഫുകളായി അറിയപ്പെട്ടിരുന്ന  ചില വ്യക്തികള്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കുവാന്‍ വിസമ്മതിക്കുകയും അദ്ദേഹത്തോട് ആശയപരമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്തതായി പറയുന്ന ചില നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് വിമര്‍ശകര്‍ ഹനീഫുകള്‍ ഇബ്‌റാഹീമീ മാര്‍ഗത്തിന്റെ പുനരുജ്ജീവനത്തിനു ശ്രമിച്ചവരല്ലായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. അവര്‍ക്കുള്ള മറുപടി സയ്ദിന്റെ വാക്കുകളില്‍ തന്നെയുണ്ട് എന്നുള്ളതാണ് വാസ്തവം. ഇബ്‌റാഹീമീ ഏകദൈവാരാധനയുടെ അടിസ്ഥാനമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നവരെല്ലാം അറേബ്യയില്‍ ഹനീഫുകളായാണ് അറിയപ്പെട്ടിരുന്നത്. അവരില്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിച്ചവരും നിഷേധിച്ചവരുമുണ്ടാകാം, പ്രവാചകന്‍ സ) പ്രബോധനം ചെയ്ത ധാര്‍മിക പദ്ധതിയുടെ വിശദാംശങ്ങളോട് യോജിച്ചവരും വിയോജിച്ചവരുമുണ്ടാകാം, ഏകദൈവാരാധന മനസ്സിലുള്‍ക്കൊണ്ടാല്‍ മതിയെന്നും നബി (സ) ചെയ്യുന്നതുപോലെ സമൂഹത്തില്‍ അത് വ്യാപകമായി പ്രചരിപ്പിക്കേണ്ടതില്ലെന്നും കരുതിയ ആദര്‍ശ പ്രതിബദ്ധത കുറഞ്ഞ വ്യക്തികളുമുണ്ടാകാം. ഹനീഫുകള്‍ ആരാണെന്ന് മനസ്സിലാക്കിയവര്‍ക്ക് ചരിത്രപരമായി ഇവയിലൊന്നും യാതൊരു അസാംഗത്യവും അനുഭവപ്പെടുകയില്ല.

ഏകശിലാത്മകമായ ഒരു സമൂഹമായിരുന്നില്ല ഹനീഫുകളുടേത്; മറിച്ച് ഇബ്‌റാഹീമീ ഏകദൈവാരാധനയെക്കുറിച്ച് നിശ്ചയവും വ്യക്തതയുമുണ്ടായിരുന്ന, എന്നാല്‍ അനുബന്ധങ്ങളില്‍ ആശയക്കുഴപ്പങ്ങളും അഭിപ്രായാന്തരങ്ങളുമുണ്ടായിരുന്ന ഒറ്റയും തെറ്റയുമായ വ്യക്തിത്വങ്ങളാണ്. അതുകൊണ്ടുതന്നെ വിമര്‍ശകര്‍ എടുത്തുദ്ധരിക്കുന്ന നിവേദനങ്ങള്‍ നിദാനശാസ്ത്രപരമായി ആധികാരികമാണെങ്കിലും അല്ലെങ്കിലും, അവരുടെ വാദം സ്ഥാപിക്കുവാന്‍ പര്യാപ്തമായവയല്ല എന്നതാണ് വാസ്തവം. ചില ഹനീഫുകള്‍ പ്രവാചകന്റെ കൂടെ നിന്നില്ല എന്നുമാത്രമാണ് പരാമൃഷ്ട നിവേദനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇബ്‌റാഹീം നബി(അ)യുടെ ആശയങ്ങളിലേക്ക് മടങ്ങിപ്പോകണമെന്ന കാര്യത്തില്‍ അവര്‍ക്ക് നബി(സ)യുമായി യാതൊരു അഭിപ്രായവ്യത്യാസവുമുണ്ടായിരുന്നില്ല  എന്ന് അതേ നിവേദനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. മക്കയില്‍ പൂര്‍വപിതാക്കളായ ഇബ്‌റാഹീമിെനയും ഇസ്മാഈലിനെയും കുറിച്ചുള്ള ബോധ്യവും അവരുടെ ചര്യകള്‍ മുറുകെപ്പിടിക്കണമെന്ന വികാരവും പ്രവാചകന്‍ (സ) പുതുതായി സൃഷ്ടിച്ചെടുത്തതല്ലെന്ന് എല്ലാ അര്‍ത്ഥത്തിലും സ്ഥാപിക്കുന്നവയാണ് ആ ഉദ്ധരണികള്‍. ഹനീഫുകള്‍ എന്നാല്‍ മുഹമ്മദീയ ഇസ്‌ലാമിന്റെ എല്ലാ ആശയങ്ങളും അംഗീകരിച്ചവരായിരുന്നു എന്ന് മുസ്‌ലിംകള്‍ വാദിക്കുന്നതായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് വിമര്‍ശകര്‍ അവയുടെ വിശകലനം നിര്‍വഹിക്കുന്നത്. ഈ തെറ്റിദ്ധാരണയില്‍ നിന്ന് മോചിതരായാല്‍  വിമര്‍ശകര്‍ സ്വന്തം അടിസ്ഥാനങ്ങളെയാണ് തകര്‍ത്തുകളയുന്നത് എന്ന് ആര്‍ക്കും ബോധ്യമാകും. മദീനയിലെ ഔസ് ഗോത്രത്തിന്റെ നേതാക്കളിലൊരാളായിരുന്ന അബൂ ആമിര്‍ അംറുബ്‌നു സയ്ഫും ഔസ് ഗോത്രക്കാരന്‍ തന്നെയായിരുന്ന കവി അബുക്വയ്‌സ് ബിന്‍ അസ്‌ലതും ത്വാഇഫുകാരനായ ഉമയ്യയുമാണ് ഹനീഫുകളായി അറിയപ്പെട്ടിരുന്ന, ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെന്ന് ചില നിവേദനങ്ങള്‍ പറയുന്ന വ്യക്തികള്‍. അബൂ ആമിറും നബി(സ)യും തമ്മില്‍ മദീനയില്‍വെച്ച് നേരില്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ തമ്മില്‍ നടന്ന സംഭാഷണം ഇബ്‌നു ഇസ്ഹാക്വിന്റെ, വിമര്‍ശകര്‍ ആശ്രയിക്കുന്ന നിവേദനത്തില്‍ തന്നെയുണ്ട്. ഏതു മതവുമായാണ് പ്രവാചകന്‍ (സ) നിയോഗിക്കപ്പെട്ടതെന്ന അബൂ ആമിറിന്റെ ചോദ്യത്തിന് ‘ഹനീഫിയ്യ; ഇബ്‌റാഹീമിന്റെ മതം’ എന്ന് നബി (സ) മറുപടി പറഞ്ഞപ്പോള്‍ താനും ആ മതത്തില്‍ തന്നെയാണ് എന്നായിരുന്നു അബൂ ആമിറിന്റെ പ്രത്യുത്തരം. അബൂ ആമിര്‍ ഇബ്‌റാഹീമിന്റെ മതം ശരിയായി പിന്തുടരുന്നില്ലെന്ന് പറഞ്ഞ പ്രവാചകന്‍(സ)യോട് അദ്ദേഹം പറഞ്ഞത് ‘ഹനീഫിയ്യത്തില്‍ ഇല്ലാത്ത പലതും, മുഹമ്മദ്, താങ്കള്‍ അതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു’ (ഇന്നക്ക അദ്ഖല്‍ത, യാ മുഹമ്മദ്, ഫില്‍ ഹനീഫിയ്യ മാ ലയ്‌സ മിന്‍ഹാ) എന്നായിരുന്നുവെന്നും ഇബ്‌റാഹീമിന്റെ മതത്തെ അതിന്റ ശുദ്ധതയില്‍ അപ്പടി പ്രബോധനം ചെയ്യുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് നബി (സ) ഇതിനോട് പ്രതിവചിച്ചുവെന്നും ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തുന്നു. ഇബ്‌റാഹീമീ സരണി പിന്തുടരുന്നുവെന്ന് അവകാശപ്പെട്ടതിനാല്‍ തന്നെയാണ് അബൂ ആമിര്‍ ഹനീഫ് ആയി അറയപ്പെട്ടതെന്നും ഇബ്‌റാഹീമിന്റെ മാര്‍ഗത്തിന്റെ വിശദാംശങ്ങളില്‍ എന്തെല്ലാം വരുമെന്ന കാര്യത്തിലാണ് അദ്ദേഹത്തിന് പ്രവാചകനുമായി അഭിപ്രായവ്യത്യാസമുണ്ടായതെന്നും നിവേദനത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന സംവാദത്തില്‍ നിന്ന് വ്യക്തമാണ്. അറേബ്യയില്‍ പ്രവാചകനുമുമ്പേ ഇബ്‌റാഹീമീ വികാരങ്ങള്‍ നിലനിന്നിരുന്നുവെന്നതിന്റെ സൂചകമാണ് ഫനീഫുകള്‍ എന്ന നിരീക്ഷണത്തെ ഈ നിവേദനം എങ്ങനെ തകര്‍ക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്? രണ്ടാമത്തെയാളായ അബൂ ക്വയ്‌സ് ബിന്‍ അസ്‌ലത്, ‘ഞാന്‍ ഇബ്‌റാഹീമിന്റെ മതം പിന്തുടരുന്നു; മരണം വരെ ഞാനതില്‍ നിന്ന് പിന്‍മാറുകയില്ല’ എന്ന് പ്രസ്താവിക്കുമായിരുന്നുവെന്ന് ഓറിയന്റലിസ്റ്റുകള്‍ ആശ്രയിക്കുന്ന ഇബ്‌നു സഅദിന്റെ നിവേദനത്തില്‍ തന്നെയുണ്ട്. ഹനീഫിയ്യത്തിന് ഏകദൈവാരാധനാ നിലപാടുകളുമായി ബന്ധമുണ്ടായിരുന്നില്ലെന്ന വിമര്‍ശകവാദത്തെ എല്ലാ അര്‍ത്ഥത്തിലും പൊളിച്ചുകളയുന്നതാണ് ഉമയ്യയെക്കുറിച്ചുള്ള നിവേദനങ്ങളെല്ലാം. അദ്ദേഹം വിഗ്രഹാരാധനയില്‍ നിന്ന് വിട്ടുനില്‍ക്കുകയും അതിന്റെ പേരില്‍ ജൂതനായിപ്പോലും വിചാരിക്കപ്പെടുകയും ചെയ്ത, ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും യഥാര്‍ത്ഥ പൈതൃകം ഹനീഫിയ്യത്താണെന്ന് സ്ഥാപിച്ചുകൊണ്ട് സമൃദ്ധമായി കവിതകളെഴുതിയ ആളായിരുന്നുവെന്നാണ് ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ ‘ഹനീഫീ’ കവിതള്‍ അറബ് വാമൊഴി പാരമ്പര്യത്തില്‍ സജീവമായി നിലനിന്നതുകൊണ്ടുതന്നെ, ജാഹിലിയ്യാ കാലഘട്ടം മുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെയുള്ള അറബിക്കവിതകളുടെ ബൃഹദ്‌ശേഖരം അരനൂറ്റാണ്ടു കാലത്തെ അധ്വാനംകൊണ്ട് അബുല്‍ ഫറജ് ഇസ് ഫഹാനി സി. ഇ പത്താം നൂറ്റാണ്ടില്‍ അഗാനി എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍പോലും ഇടം പിടിച്ചിട്ടുണ്ട്. വിമര്‍ശകര്‍ക്കാവശ്യമുള്ളതൊന്നും ഉമയ്യയെ വിശകലനം ചെയ്തതുകൊണ്ട് ലഭിക്കുകയില്ലെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. ”ഹനീഫിയ്യത്ത് സത്യമാണെന്നെനിക്കറിയാം; എന്നാല്‍ മുഹമ്മദിന്റെ കാര്യത്തിലാണ് എനിക്ക് തീര്‍ച്ചയില്ലാത്തത്” (വ അന അഅ്‌ലമു അന്നല്‍ ഹനീഫിയ്യ ഹക്വുന്‍ വലാകിന്നശ്ശക്ക്വ യുദാഖിലുനീ ഫീ മുഹമ്മദ്) എന്നാണ് ഉമയ്യ പ്രവാചകനുമായുള്ള തന്റെ അഭിപ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞത് (ഫത്ഹുല്‍ബാരി). മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കാന്‍ വിമുഖത കാണിച്ചുവെന്നതുകൊണ്ട് ഉമയ്യ ഇബ്‌റാഹീമീ ആദര്‍ശ പിന്തുടര്‍ച്ച അവകാശപ്പെട്ടിരുന്നുവെന്ന വസ്തുത എങ്ങനെയാണ് ഇല്ലാതാവുക? അറബികള്‍ക്കിയടിലുണ്ടായിരുന്ന ഇബ്‌റാഹീമീ ബോധത്തെ അദ്ദേഹത്തെ സംബന്ധിച്ച നിവേദനങ്ങള്‍ സാധൂകരിക്കുകയല്ലാതെ എങ്ങനെയാണ് നിരാകരിക്കുക? ചുരുക്കത്തില്‍, ഹനീഫുകളെക്കുറിച്ചുള്ള ചരിത്ര/ഹനീഥ് നിവേദനങ്ങള്‍ അവര്‍ ഇബ്‌റാഹീമീ ആദര്‍ശ വ്യതിരിക്തത അവകാശപ്പെട്ടിരുന്നവരല്ല എന്ന് സൂചിപ്പിക്കുന്നുവെന്ന വിമര്‍ശകരുടെ വാദം ഒരു കഴമ്പുമില്ലാത്തതാണ്.

ബി (സ) യുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു സംഭവം ഉയർത്തിക്കാണിച്ച് അദ്ദേഹം വർഗീയവാദിയായിരുന്നുവെന്ന് സ്ഥാപിക്കുവാൻ കൊടിയ നബി വിമർശകർക്കു പോലും കഴിഞ്ഞിട്ടില്ല.വർഗീയതയുടെ ലാഞ്ചനപോലുമില്ലാതെ ജീവിച്ചയാളായിരുന്നു പ്രവാചകനെന്ന് വ്യക്തമാക്കുന്ന നൂറുകണക്കിന് സംഭവങ്ങൾ ആ മഹത്ജീവിതത്തിൽ കാണാൻ കഴിയും.

ഹിജ്റയോടനുബന്ധിച്ച ഒരു സംഭവം നോക്കുക. അല്ലാഹുവിന്റെ മാര്ഗെത്തില്‍ ഇറങ്ങിത്തിരിച്ചവരോടൊപ്പം അല്ലാഹുവുണ്ടാകുമെന്ന പാഠം നൽകുന്ന സംഭവമാണ് ഹിജ്‌റ. മൂന്നുദിവസത്തെ ഗുഹാവാസത്തിനു ശേഷം, റബീഉല്‍ അവ്വല്‍ ഒന്നാം തിയ്യതി രാത്രിയാണ് യഥ്‌രിബ് ലക്ഷ്യമാക്കിയുള്ള നബിസംഘത്തിന്റെ യാത്രയാരംഭിച്ചത്. നബി (സ) യും അബൂബക്കറും (റ) അദ്ദേഹത്തിന്റെ ദാസനായ ആമിറുബ്‌നു ഫുഹൈറയും വഴികാട്ടിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖത്ത് അല്‍ ലൈഥിയുമടങ്ങുന്ന നാലുപേരുടെ സംഘം എട്ടാം തിയ്യതി തിങ്കളാഴ്ച പകൽ സമയത്ത് യഥ്‌രിബിന്റെ കവാട നഗരിയായ ഖുബായില്‍ എത്തുന്നതിനിടയിലെ സംഭവങ്ങളിലൂടെ നബി (സ) നിരവധി പാഠങ്ങള്‍ ലോകത്തിന് നല്കു്കയുണ്ടായി. നബിസംഘത്തിലെ വഴികാട്ടിയെപ്പറ്റി ബുഖാരിയിലെ നിവേദനത്തില്‍ പറയുന്നത് 'സത്യനിഷേധികളായ ഖുറൈശികളുടെ മതത്തിലായിരുന്നു അയാള്‍'(സ്വഹീഹുല്‍ ബുഖാരി, കിതാബുഫദാഇലില്‍ അന്സാ്ര്‍) എന്നാണ്. കീല്‍ ഗോത്രക്കാരനും അബ്ദുബ്‌നു അദിയ്യിന്റെ സന്തതികളില്‍ പെട്ടയാളും വിദഗ്ധനായ വഴികാട്ടിയുമായിരുന്ന അദ്ദേഹമായിരുന്നു മക്കയില്‍ നിന്ന് യഥ്‌രിബിലെത്തുവോളം പ്രവാചകന് (സ) വഴികാട്ടിയായി കുടെയുണ്ടായിരുന്നതെന്ന യാഥാര്ഥ്യംക.

തങ്ങളുടെ പലായന വിവരവും ഥൗര്‍ ഗുഹയിലെ താമസവിവരവും മൂന്നു ദിവസങ്ങൾക്കുശേഷമുള്ള യാത്രാവിവരവുമെല്ലാം മുസ്‌ലിമല്ലാത്ത ഒരു വിശ്വസ്തനുമായി നേരത്തെതന്നെ പങ്കുവെക്കുന്നതില്‍ പ്രവാചകൻ (സ)യാതൊരുവിധ അനൗചിത്യവും ദർശിച്ചില്ല. അബ്ദുല്ലാഹിബ്‌നു ഉറൈഖത്താകട്ടെ തന്നെ ഏല്പിതച്ച ദൗത്യം ഭംഗിയായി നിര്വഹഹിക്കുകയും ചെയ്തു. യാത്രയിലോ യാത്രയ്ക്കു മുമ്പോ നബി (സ) യുടെ ശത്രുക്കളെ അറിയാതെ, അവര്ക്ക് പരിചയമില്ലാത്ത വഴികളിലൂടെ, തികച്ചും സുരക്ഷിതവുമായി മുഹമ്മദ് നബി (സ) യെ അദ്ദേഹം യഥ്‌രിബിലെത്തിച്ചു. നബി (സ) യെ ഒറ്റിക്കൊടുക്കുകയോ അപായപ്പെടുത്തുകയോ ചെയ്യാന്‍ അദ്ദേഹം സന്നദ്ധമായില്ല; അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് നൂറ് ഒട്ടകം ലഭിക്കുമായിരുന്നിട്ടും നബി (സ) യോടുള്ള വാഗ്ദത്തം പാലിച്ചുകൊണ്ട് മുശ്‌രിക്കുകളുടെ പാരിതോഷികം വേണ്ടെന്നുവെക്കുകയാണ് ഇബ്‌നു ഉറൈഖത്ത് ചെയ്തത്. വിശ്വസ്തരാണെങ്കില്‍, അമുസ്‌ലിംകളെപ്പോലും സുപ്രധാനമായ ദൗത്യങ്ങള്‍ ഏൽപിക്കാമെന്ന് പഠിപ്പിക്കുന്നതാണ് അബ്ദുല്ലാഹിബ്‌നു ഉറൈഖത്തിനെ ഹിജ്‌റയിലെ വഴികാട്ടിയായി നിശ്ചയിച്ച മുഹമ്മദ് നബി (സ) യുടെ നടപടി. വഞ്ചിക്കുകയില്ലെന്നുറപ്പുള്ളവരെ, അവരുടെ മതം നോക്കാതെത്തന്നെ രഹസ്യങ്ങള്‍ വരെ ഏൽപിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച പ്രവാചകനില്‍ വർഗീതയവിദ്വേഷത്തിന്റെ കുഴലൂത്തുകാരനെ തിരയുന്നവര്‍ ഹിമപാളികൾക്കിടയില്‍ അഗ്നി അന്വേഷിക്കുന്നതുപോലുയുള്ള വൃഥാവ്യായാമമാണ് ചെയ്യുന്നത്.

മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ ദൃഷ്ടാന്തമെന്ന നിലയില്‍ അല്ലാഹു ചന്ദ്രനെ പിളര്‍ത്തിയെന്നും മക്കക്കാര്‍ അതിന് സാക്ഷികളായെന്നും പറയുന്ന ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ അടിസ്ഥാനരഹിതവും അസ്വീകാര്യവുമാണ്. കാരണം, ചാന്ദ്രപിളര്‍പ്പ് ചരിത്രപരമായി സ്ഥാപിക്കപ്പെട്ടതോ ശാസ്ത്രീയമായി സംഭവ്യമോ അല്ല. ഇനി ചാന്ദ്രപ്പിളര്‍പ്പും പുനസമാഗമവും അത്യത്ഭുതകരമായി സംഭവിച്ചാല്‍ തന്നെ അതിന്റെ ഭൗതികാഘാതങ്ങള്‍ ചന്ദ്രോപരിതലത്തില്‍ ദൃശ്യമാകേണ്ടതാണ്. അങ്ങനെ യാതൊന്നും ഇന്നുവരെ കണ്ടെത്താനായിട്ടില്ല. പ്രവാചകന്റെ മഹത്വം വര്‍ധിപ്പിച്ചു കാണിക്കുന്നതിനുവേണ്ടി നിര്‍മിക്കപ്പെട്ട ഒരു വ്യാജകഥയാണ് ചാന്ദ്രപ്പിളര്‍പ്പിന്റേത് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. മിഷനറി വെബ്‌സൈറ്റുകളില്‍ സര്‍വസാധാരണമായ ഈ വാദങ്ങളില്‍ കഴമ്പില്ലേ?

 ഇല്ല. പ്രവാചകത്വത്തിന് തെളിവുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മക്കന്‍ ബഹുദൈവാരാധകരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായും സത്യവിശ്വാസികള്‍ക്കുള്ള അനുഗ്രഹമായും അല്ലാഹു സംഭവിപ്പിച്ച നിരവധി അമാനുഷിക ദൃഷ്ടാന്തങ്ങള്‍കൊണ്ട് നിബിഢമാണ് നബിജീവിതമെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. പ്രവാചകത്വത്തിന്റെ ഇരുപത്തിമൂന്ന് വര്‍ഷക്കാലയളവിനെ സമൃദ്ധമാക്കി ആകാശത്തുനിന്ന് ഭൂമിയിലേക്കവതരിപ്പിക്കപ്പെടുകയും ക്വുര്‍ആന്‍ ആയി ക്രോഡീകരിക്കപ്പെടുകയും ചെയ്ത ആറായിരത്തില്‍പരം ദിവ്യവചസ്സുകള്‍ തന്നെയായിരുന്നു അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ക്വുര്‍ആനിനു പുറമെ, അല്ലാഹുവില്‍നിന്ന് ലഭിച്ച വിസ്മയകരങ്ങളായ സഹായങ്ങളായും സംരക്ഷണങ്ങളായും കിറുകൃത്യമായ പ്രവചനപ്പുലര്‍ച്ചകളായും മനുഷ്യസാധ്യമല്ലാത്ത യാത്രാനുഭവങ്ങളായും പ്രകൃതിയിലും തീന്‍മേശയിലും മനുഷ്യശരീരങ്ങളിലും വരെ പ്രകടമായ അത്ഭുതങ്ങളായും ദിവ്യദൃഷ്ടാന്തങ്ങള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന് സാക്ഷി പറഞ്ഞുകൊണ്ടേയിരിന്നിട്ടുണ്ട്.

അത്തരത്തില്‍ ചരിത്രം രേഖപ്പെടുത്തിയ അനേകം അത്ഭുത സംഭവങ്ങളിലൊന്നു മാത്രമാണ് ചന്ദ്രന്റെ പിളര്‍പ്പും പുനസമാഗമവും. പരിശുദ്ധ ക്വുര്‍ആന്‍ തന്നെ നേര്‍ക്കുനേരെ പരാമര്‍ശിച്ചിട്ടുള്ളതും അതുകൊണ്ടുതന്നെ മുസ്‌ലിം ലോകത്ത് സുപ്രസിദ്ധവുമാണ് ഈ സംഭവം. ചാന്ദ്രപിളര്‍പ്പിനെക്കുറിച്ച് ക്വുര്‍ആന്‍ സംസാരിച്ചതിന്റെ ആശയമിങ്ങനെയാണ്:

”ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും. അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു.” (54: 1-3)

അന്തിമ പ്രവാചകന്റെ ദൈവിക ദൃഷ്ടാന്തമെന്ന നിലയില്‍ ചന്ദ്രന്‍ പിളര്‍ന്നുവെന്നും പക്ഷേ എത്ര വലിയ അത്ഭുതങ്ങള്‍ കണ്ടാലും മാരണമോ ജാലവിദ്യയോ ആയി തള്ളുകയാണ് മക്കയിലെ പല സത്യനിഷേധികളുടെയും രീതിയെന്നും അത്തരക്കാര്‍ ഈ മഹാത്ഭുതത്തെയും ആ ഗണത്തില്‍പ്പെടുത്തി തള്ളിയെന്നുമുള്ള വിവരങ്ങള്‍ ചാന്ദ്രപിളര്‍പ്പിനെക്കുറിച്ച് ഈ ക്വുര്‍ആന്‍ വചനങ്ങള്‍ നല്‍കുന്നുണ്ട്. ക്വുര്‍ആന്‍ വചനങ്ങളെല്ലാം പ്രവാചകകാലഘട്ടത്തിലേതാണെന്ന കാര്യം ചരിത്രപരമായി അവിതര്‍ക്കിതമാംവിധം സ്ഥാപിക്കപ്പെട്ടതാണ്. ആകാശത്ത് ചന്ദ്രന്റെ പിളര്‍പ്പ് ദൃശ്യമാവുകയും അതിനെ ദൈവിക ദൃഷ്ടാന്തമായി പരിഗണിക്കാന്‍ വിസമ്മതിച്ച ചില മക്കക്കാര്‍ പ്രസ്തുത ദൃശ്യത്തിന് മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രഖ്യാപിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ നബിനാവിലൂടെ മക്ക കേട്ടതാണ്; അദ്ദേഹത്തിന്റെ അനുചരന്‍മാര്‍ മറ്റെല്ലാ ക്വുര്‍ആന്‍ വചനങ്ങളെയും പോലെ സമകാലീനരായ അവിശ്വാസികള്‍ക്കിടയില്‍ നിരന്തരമായി അവ പാരായണം ചെയ്ത് പ്രഘോഷിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും മക്കയിലെ ഒരു ബഹുദൈവാരാധകനും ഈ ക്വുര്‍ആന്‍ വചനങ്ങളെ ഒരിക്കല്‍ പോലും ചോദ്യം ചെയ്തു രംഗത്തുവന്നില്ല. അതിനര്‍ത്ഥം ചന്ദ്രന്‍ പിളര്‍ന്നതിന് ബഹുദൈവാരാധകരടക്കമുള്ള പല മക്കക്കാരും സാക്ഷിയായിയെന്നും അതിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കുതര്‍ക്കങ്ങളുന്നയിക്കുക മാത്രമാണവര്‍ ചെയ്തതെന്നുമുള്ളതിനുള്ള അനിഷേധ്യമായ ചരിത്രരേഖകളായി പരാമൃഷ്ട ക്വുര്‍ആന്‍ വചനങ്ങള്‍ മാറുന്നുവെന്ന് തന്നെയാണ്.

മദീനയിലേക്കുള്ള പലായനത്തിന്റെ ഉദ്ദേശം അഞ്ചു വര്‍ഷം മുമ്പ് ഒരു പൗര്‍ണമി രാവിലാണ് നബി തിരുമേനി (സ) തന്റെ ചുറ്റുമുണ്ടായിരുന്നവര്‍ക്ക് ചന്ദ്രന്‍ പിളര്‍ന്നുമാറുന്നത് കാണിച്ചുകൊടുത്തത് എന്നാണ് ചരിത്രകാരന്‍മാരുടെ പൊതുവായ അഭിപ്രായം. ചാന്ദ്രപിളര്‍പ്പ് ദൃശ്യമായതിനുള്ള ചരിത്രരേഖ ക്വുര്‍ആന്‍ മാത്രമല്ല; പ്രത്യുത മക്കയില്‍ പ്രവാചകന്റെ സമകാലീനരായവരില്‍ നിന്നുള്ള വിശ്വസ്തമായ ധാരാളം നിവേദനങ്ങള്‍ കൂടിയാണ്. മുഹമ്മദ് നബി(സ)യുടെ കാലത്ത് ചന്ദ്രന്‍ രണ്ടുഭാഗങ്ങളായി പിളര്‍ന്നുമാറിയെന്നു പറയുന്ന ഒട്ടനവധി ഹദീഥുകളാണ് ആധികാരികതയില്‍ ആര്‍ക്കും സംശയമില്ലാത്ത അനേകം പരമ്പരകള്‍ വഴി ഏറ്റവും പ്രാമാണികമായ ഹദീഥ് സമാഹാരങ്ങളില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പ്രവാചകകാലം മുതല്‍ക്കുള്ള ഓരോ തലമുറയിലും അനേകമാളുകള്‍ ഒരുമിച്ച് കൈമാറി വന്നുവെന്ന് (മുതവാതിര്‍) പറയാനാകുംവിധം വിഖ്യാതവും അനിഷേധ്യവുമാണ് ഈ ഹദീഥുകളിലെ സംഭവവിവരണങ്ങള്‍. സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുത്തഫ്‌സീറിലും കിതാബുല്‍ മനാക്വിബില്‍ അന്‍സ്വാറിലും സ്വഹീഹുമുസ്‌ലിമിലെ ക്വിതാബുസ്വിഫാത്തില്‍ ക്വിയാമതി വല്‍ജന്നതി വന്നാറിലും ചന്ദ്രന്‍ രണ്ടായി പിളര്‍ന്നുനീങ്ങിയെന്ന് ഖണ്ഡിതമായി പ്രസ്താവിക്കുന്ന ഹദീഥുകളുണ്ട്. മക്കക്കാര്‍ പ്രവാചകനോട് ദൃഷ്ടാന്തങ്ങള്‍ക്കുവേണ്ടി ചോദിച്ചപ്പോഴാണ് നബി (സ) ചന്ദ്രന്‍ പിളരുന്നത് കാണിച്ചുകൊടുത്തതെന്ന് സൂചിപ്പിക്കുന്ന ഹദീഥുകള്‍ സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ മനാക്വിബില്‍ അന്‍സ്വാറിലും കിതാബു ഫദാഇലി അസ്‌വ്ഹാബിന്നബിയിലും കാണാന്‍ കഴിയും. സംഭവം നടക്കുമ്പോള്‍ നബി (സ) മക്ക നഗരത്തിന് തൊട്ടപ്പുറത്തുള്ള മിനായിലായിരുന്നുവെന്ന് സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ മനാക്വിബില്‍ അന്‍സ്വാറില്‍നിന്ന് മനസ്സിലാക്കാനാകും.

ചന്ദ്രന്‍ പിളര്‍ന്നുണ്ടായ രണ്ട് കഷ്ണങ്ങളില്‍ ഒന്ന് ഒരു പര്‍വതത്തിന്റെ ഒരു വശത്തും മറ്റേത് മറുവശത്തുമായി നിന്നുവെന്നും അപാരമായ വ്യക്തതയുണ്ടായിരുന്ന ആ പിളര്‍ന്നുമാറല്‍ ദൃശ്യത്തെ ചൂണ്ടി പ്രവാചകന്‍ (സ) കൂടെയുണ്ടായിരുന്നവരോട് ‘സാക്ഷിയായിക്കൊള്ളുക’ എന്നു പറഞ്ഞുവെന്നും സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുത്തഫ്‌സീറിലെയും സ്വഹീഹുമുസ്‌ലിമിലെ ക്വിതാബുസ്വിഫാത്തില്‍ ക്വിയാമതി വല്‍ജന്നതി വന്നാറിലെയും ഹദീഥുകളിലുണ്ട്. വിസ്മയകരമായ ഈ അനുഭവങ്ങള്‍ക്ക് സാക്ഷിയായി പ്രവാചക സന്നിധിയിലുണ്ടായിരുന്നവരില്‍ താനുമുള്‍പ്പെട്ടിരുന്നതായി അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) സാക്ഷ്യപ്പെടുത്തിയത് മുസ്‌ലിമിലെ ക്വിതാബുസ്വിഫാത്തില്‍ ക്വിയാമതി വല്‍ജന്നതി വന്നാറില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.

മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് തന്റെ പ്രവാചകത്വത്തിന് തെളിവായി അല്ലാഹു ചന്ദ്രനെ രണ്ടു ഭാഗമാക്കി മാറ്റിനിര്‍ത്തുന്നത് അദ്ദേഹം തന്റെ ചുറ്റുമുണ്ടായിരുന്ന ചിലര്‍ക്ക് കാണിച്ചുകൊടുത്തുവെന്ന ഇസ്‌ലാമിക പാരമ്പര്യത്തിന് ചരിത്രപരമായ അടിത്തറയില്ലെന്ന മിഷനറി വാദം ശുദ്ധ അസംബന്ധമാണെന്ന് ക്വുര്‍ആനും ഹദീഥുകളും പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുമെന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. ഒട്ടനേകം അനിഷേധ്യമായ രേഖീകരണങ്ങളുള്ള ചാന്ദ്രപ്പിളര്‍പ്പ് നടന്നത് ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിലാണെന്ന് പറയുന്നതായിരിക്കും ശരി.

ഇങ്ങനെയൊരു സംഭവം കണ്ടതായി ഹിജാസിനു പുറത്തുള്ള ആരും രേഖപ്പെടുത്തിയിട്ടില്ലെന്നു വാദിച്ചാണ് ചില മിഷനറിമാര്‍ ചന്ദ്രന്‍ പിളര്‍ന്നതിന്റെ ചരിത്രപരത നിഷേധിക്കുവാന്‍ ശ്രമിക്കാറുള്ളത്. യഥാര്‍ത്ഥത്തില്‍ ചന്ദ്രന്റെ ദൃശ്യത ഒരു സമയത്തും ഭൂഗോളത്തില്‍ എല്ലാ ഭാഗത്തും ഒരു പോലെയല്ലെന്നും മക്കയുടെ ചക്രവാളം പങ്കിടുന്ന ഭൂപ്രദേശങ്ങളില്‍ തന്നെ മുന്‍പ്രഖ്യാപനമോ ആഗോളശ്രദ്ധ നേടിയ വിളംബരങ്ങളോ ഇല്ലാതെ ആകാശത്ത് പൊടുന്നനെ സംഭവിക്കുകയും ഏതാനും സമയത്തിനകം അവസാനിക്കുകയും ചെയ്ത ഒരു സംഭവം ശ്രദ്ധിക്കപ്പെടാതെ പോവുക തികച്ചും സ്വാഭാവികമാണെന്നും വാനനിരീക്ഷണം ആധുനിക കാലത്തേതുപോലെ വ്യവസ്ഥാപിതമായിത്തീരാത്ത ഒരു കാലത്ത് അസാധാരണമായ ഒരു ആകാശക്കാഴ്ചക്ക് നിരീക്ഷകക്കുറിപ്പുകളുടെ ആധിക്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് ബാലിശമാണെന്നും മേഘപടലങ്ങളോ ഏതാനും സമയം എന്തു സംഭവിച്ചുവെന്ന് മനസ്സിലാകാതിരിക്കലോ മതി ഇത്തരമൊരു സന്ദര്‍ഭം കുറേ പ്രദേശങ്ങളുടെ ‘ചരിത്ര’ത്തില്‍ നിന്ന് ‘പുറത്താകാന്‍’ എന്നും കണ്ടതെല്ലാം എല്ലാ കാലത്തും എല്ലാ മനുഷ്യരും രേഖപ്പെടുത്താറില്ലെന്നും രേഖപ്പെടുത്തിയതെല്ലാം ചരിത്രഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞിട്ടില്ലെന്നുമുള്ള ലളിതവസ്തുതകള്‍ മാത്രം കണക്കിലെടുത്താല്‍ മതി ഈ പരിശ്രമങ്ങള്‍ എന്തുമാത്രം അര്‍ത്ഥശൂന്യമാണെന്നു മനസ്സിലാകാന്‍.

മക്കയില്‍ സാക്ഷികളുണ്ടായതിന് അനിഷേധ്യമായ ചരിത്രരേഖകളുള്ള ഒരു ആകാശദൃശ്യത്തെ തള്ളിക്കളയുവാനുള്ള യാതൊരു ന്യായവും മിഷനറിമാരുന്നയിക്കുന്ന മറുവാദങ്ങളിലൊന്നുമില്ലെന്നു സാരം. പ്രവാചകകാലഘട്ടത്തിലെ ചാന്ദ്രപ്പിളര്‍പ്പിന് സാക്ഷിയാവുകയോ അതിന്റെ വാര്‍ത്തകളോട് പ്രതികരിക്കുകയോ ചെയ്ത ഇന്‍ഡ്യന്‍ രാജാക്കന്‍മാരെ സംബന്ധിച്ച പ്രചുരപ്രചാരമാര്‍ജ്ജിച്ച പാരമ്പര്യങ്ങളിലേക്ക് ഇവിടെ പ്രവേശിക്കാത്തത് അവയ്ക്ക് ചരിത്രപരത ഇല്ലെന്നുവന്നാലും ചാന്ദ്രപ്പിളര്‍പ്പ് ദൃശ്യം ഒരു ചരിത്രസംഭവമാണെന്ന യാഥാര്‍ത്ഥ്യത്തെ അതൊരിക്കലും ബാധിക്കാന്‍ പോകുന്നില്ല എന്നതിനാലാണ്.

ചാന്ദ്രപ്പിളര്‍പ്പ് ആകാശത്ത് മക്കക്കാര്‍ക്ക് ദൃശ്യമായിയെന്നുറപ്പിക്കുകയാണ് ചരിത്രത്തിന്റെ ദൗത്യം; ആ ദൗത്യമാണ് ചരിത്രശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ നാം ചര്‍ച്ച ചെയ്ത രേഖകള്‍ നിര്‍വഹിക്കുന്നത്. പ്രസ്തുത ദൃശ്യം എങ്ങനെയുണ്ടായതാണെന്ന് പറയാന്‍ ചരിത്രത്തിന് കഴിഞ്ഞുകൊള്ളണമെന്നില്ല. ചന്ദ്രനെ അല്ലാഹു ഒരമാനുഷിക ദൃഷ്ടാന്തമെന്ന നിലയില്‍ പിളര്‍ത്തിയതാണെന്ന മുഹമ്മദ് നബി(സ)യുടെ വിശദീകരണം വിശ്വാസത്തിന്റെ മണ്ഡലത്തിലുള്ളതാണ്. മിഷനറിമാര്‍ക്ക് പരമാവധി ചെയ്യാനാവുക ആ വിശദീകരണത്തോട് വിയോജിക്കുകയാണ്; മക്കയിലെ ബഹുദൈവാരാധകര്‍ ചെയ്തതുപോലെ. ചന്ദ്രന്‍ പിളര്‍ന്നതായുള്ള ഒരു പ്രതീതി തങ്ങളുടെ കണ്ണുകള്‍ക്കുണ്ടാകുന്ന കണ്‍കെട്ടാണ് മുഹമ്മദ് നബി (സ) നടത്തിയതെന്നാണ് അവര്‍ ആരോപിച്ചത്. ഇത് ചാന്ദ്രപ്പിളര്‍പ്പിന്റെ കാര്യത്തില്‍ മാത്രമല്ല, ക്വുര്‍ആന്‍ അടക്കമുള്ള മുഴുവന്‍ നബിദൃഷ്ടാന്തങ്ങളുടെയും കാര്യത്തില്‍ അവരുയര്‍ത്തിയ നിലപാടാണ്. തങ്ങള്‍ നിഷേധിച്ചുതള്ളിയ പ്രവാചകനിലൂടെ അത്യത്ഭുകരമായ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടുണ്ടായ അമ്പരപ്പ് മറച്ചുവെക്കാന്‍ യാതൊരാത്മാര്‍ത്ഥതയുമില്ലാതെ അവര്‍ പറഞ്ഞുേനാക്കിയ ഒഴിവുകഴിവ് മാത്രമാണതെന്ന് ചരിത്രം സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്കു മനസ്സിലാകും. കണ്‍കെട്ടിന്റെ പരിമിതശേഷികള്‍കൊണ്ട് സാധ്യമാകുന്നവയല്ല തങ്ങള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്ന നബിയത്ഭുതങ്ങളെന്നും അവ ദൈവികമായ ഇടപെടലാകാനേ തരമുള്ളൂ എന്നും അവര്‍ക്ക് വ്യക്തമായിരുന്നു. ദുര്‍വാശിയില്‍ നിന്നുണ്ടായ കപട ആരോപണമായിരുന്നു ജാലവിദ്യയുടേത്. ചാന്ദ്രപിളര്‍പ്പ് സംഭവത്തിന്റെ വിശദാംശങ്ങള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

സംഭവം മാരണജന്യമായ വ്യാജപ്രതീതിയോ മറ്റോ ആണെന്ന് വരുത്താന്‍, നമ്മള്‍ മാത്രമേ (നബിയുടെ തൊട്ടടുത്തുള്ളവര്‍) ഇങ്ങനെ കാണുന്നുണ്ടായിരിക്കുകയുള്ളൂ എന്നും അങ്ങനെ സംഭവിക്കുന്നത് കണ്‍കെട്ടായതുകൊണ്ടാണെന്നും മറ്റാരെങ്കിലും കണ്ടതായി തെളിഞ്ഞാല്‍ മാത്രമേ ഇത് ജാലവിദ്യയല്ലെന്നു വരൂ എന്നും അവര്‍ പ്രഖ്യാപിച്ചതായി ജാമിഉത്തിര്‍മിദിയിലെ കിതാബു തഫ്‌സീറില്‍ ക്വുര്‍ആനി അന്‍ റസൂലില്ലാഹിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഹദീഥില്‍ വായിക്കാന്‍ കഴിയും. സിഹ്ര്‍ എന്നവര്‍ വിളിച്ചിരുന്ന പലതരം കണ്‍കെട്ടു വിദ്യകളുടെ പരിമിതിയെക്കുറിച്ചുള്ള ബോധ്യമാണ് ഈ വര്‍ത്തമാനത്തില്‍ നിഴലിക്കുന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്ന് പ്രഗല്‍ഭനായ ആദ്യകാല ക്വുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ അബൂ ജഅ്ഫര്‍ ഇബ്‌നു ജരീറുത്ത്വബ്‌രി തന്റെ ബൃഹദ് ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ ജാമിഉല്‍ ബയാനി അന്‍ തഅ്‌വീലി അയ്യുല്‍ ക്വുര്‍ആനില്‍ ചാന്ദ്രപ്പിളര്‍പ്പിനെ പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ വചനങ്ങളുടെ (54: 1-3) വിശദീകരണക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയ നിവേദനത്തിലുണ്ട്. ചന്ദ്രന്‍ പിളര്‍ന്നത് കണ്ടുവോ എന്ന് ആ രാത്രി മക്കക്കു പുറത്തായിരുന്ന ഏതെങ്കിലും യാത്രക്കാരോട് ചോദിക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ഒരു യാത്രാസംഘത്തോട് അവര്‍ അന്വേഷിച്ചു. ‘അതെ, ഞങ്ങള്‍ അത് കണ്ടു’വെന്നായിരുന്നു അവരുടെ മറുപടി. അപ്പോഴാണ് ഈ ക്വുര്‍ആന്‍ വചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. (കെയ്‌റോ, ദാറുല്‍ ഹിജ്ര്‍, 2001, Vol. 23, pp.106-7).

തങ്ങള്‍ കണ്ട ആകാശദൃശ്യം കണ്‍കെട്ടല്ലെന്ന് ഇതോടുകൂടി സത്യനിഷേധികള്‍ക്ക് ബോധ്യം വന്നുവെന്ന കാര്യമുറപ്പാണ്. കണ്‍കെട്ടിന് തങ്ങള്‍ തന്നെ വെച്ച മാനദണ്ഡങ്ങള്‍ ചാന്ദ്രപിളര്‍പ്പിനു ബാധകമല്ലെന്നു മനസ്സിലായിട്ടും പ്രസ്തുത വാദത്തിലവര്‍ ഉറച്ചുനിന്നത് സത്യത്തോട് വിമുഖരാകുമാറ് അവരില്‍ രൂഢമൂലമായിരുന്ന അഹങ്കാരം കൊണ്ടുമാത്രമാണെന്നര്‍ത്ഥം. ചന്ദ്രന്‍ പിളര്‍ന്നുനിന്ന ആകാശദൃശ്യം എന്ന അനിഷേധ്യമായ ചരിത്രസംഭവത്തെ മക്കന്‍ ബഹുദൈവാരാധകരുടെ കൂടെനിന്ന് മന്ത്രവാദവല്‍കരിക്കുവാനുള്ള ശ്രമങ്ങള്‍ ഇന്നും അഹങ്കാരത്തില്‍ നിന്നുമാത്രമാണ് നിര്‍ഗളിക്കുക; അതിനോട് സംവദിക്കാന്‍ ചരിത്രത്തിന്റെ ആയുധങ്ങള്‍ മാത്രം മതിയാകില്ല.

യഥാര്‍ത്ഥത്തില്‍, പ്രവാചകന്‍മാരിലൂടെ വെളിപ്പെടുന്ന അത്ഭുതസംഭവങ്ങളെ ജാലവിദ്യയോ മാരണമോ വഴിയുള്ള കണ്‍കെട്ടായി തള്ളിക്കളഞ്ഞ് പടച്ചവനു കാണിക്കാന്‍ കഴിയുന്നതൊക്കെ കാണിക്കാന്‍ കഴിയുന്ന സൂപ്പര്‍ പവറുകളായി കണ്‍കെട്ടുകാരെ അവതരിപ്പിക്കാന്‍ മുതിര്‍ന്ന അസംബന്ധ നാടകക്കാര്‍ ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട്. കണ്‍കെട്ടുകാരുടെ ചെപ്പടിവിദ്യകളുമായി താരതമ്യം പോലുമില്ലാത്ത മഹാത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്നു മനസ്സിലായിട്ടും അവയെ ഇപ്രകാരം തള്ളിക്കളഞ്ഞ നിര്‍ഭാഗ്യവാന്‍മാരെ സംബന്ധിച്ച് വിവിധ പ്രവാചകന്‍മാരെകുറിച്ച ബൈബിള്‍ കഥനങ്ങളില്‍ നിന്ന് മനസ്സിലാക്കിയിട്ടും നബി(സ)യുടെ കാര്യം വരുമ്പോള്‍ അതേ നിര്‍ഭാഗ്യത്തിലേക്ക് മുഖം കുത്തുന്ന ദുര്യോഗമാണ് മിഷനറിമാര്‍ക്ക് സംഭവിക്കുന്നത്.

വടി നിലത്തിട്ടാല്‍ സര്‍പ്പമാകുന്ന ദൈവികദൃഷ്ടാന്തവുമായി രാജസദസ്സിലേക്കു കടന്നുവന്ന മോശെയോടും അഹറോനോടും അത് കണ്‍കെട്ടാണെന്ന് വാദിക്കുകയും കൊട്ടാരത്തിലെ ആസ്ഥാന കണ്‍കെട്ടുകാരെക്കൊണ്ടുവന്ന് അവരുടെ കയറുകളും വടികളുംവെച്ച് ‘പ്രതീതി സര്‍പ്പങ്ങളെ’ ഉണ്ടാക്കിപ്പിക്കുകയും മോശെയുടെ സര്‍പ്പം തങ്ങളുടെ വ്യാജസര്‍പ്പങ്ങളെ വിഴുങ്ങുന്നതുകണ്ട് മോശെയുടേത് കണ്‍കെട്ടല്ലെന്നു കണ്‍കെട്ടുകാര്‍ക്കടക്കം ബോധ്യം വന്നിട്ടും ‘കണ്‍കെട്ടുവാദ’ത്തില്‍ ധാര്‍ഷ്ഠ്യത്തോടെ നിലനില്‍ക്കുകയും ചെയ്ത ഫറോവയെക്കുറിച്ച് ക്വുര്‍ആന്‍ വിശദമായും (20: 9-71) ബൈബിള്‍ അല്‍പം കൂടി ചുരുക്കിയും (പുറപ്പാട് 7: 1-13) -വിശദാംശങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ടെങ്കിലും- വിശദീകരിക്കുന്നുണ്ട്. ഫറോവയുടെ അനന്തരഗാമിത്വമാണ് തങ്ങള്‍ക്കുവേണ്ടതെന്ന് തീരുമാനിക്കുവാന്‍ മിഷനറിമാര്‍ക്ക് തീര്‍ച്ചയായും സ്വാതന്ത്ര്യമുണ്ട്; പക്ഷേ അത് മോശെയുടെയും യേശുവിന്റെയും മേല്‍വിലാസത്തിലാകുമ്പോഴാണ് നമുക്ക് സങ്കടം! ഫറോവയുടെ മനഃശാസ്ത്രം കടമെടുക്കുന്നതു കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്.

 പ്രപഞ്ചനാഥന്‍ മോശെക്കുവേണ്ടി ചെങ്കടല്‍ പിളര്‍ത്തിയതും (പുറപ്പാട് 14: 21-31) ജലം രക്തമാക്കി മാറ്റിയതും (പുറപ്പാട് 7: 14-25) അഹറോനുവേണ്ടി വെറും വടിയില്‍ തളിരും പൂവും കായുമുണ്ടാക്കിയതും (സംഖ്യ 17: 1-10) യോശുവക്കുവേണ്ടി പ്രളയകാലത്ത് ജോര്‍ദ്ദാന്‍ നദിയുടെ ഒഴുക്കു നിര്‍ത്തിയതും (യോശുവ 3: 1-17) ബാലാമിനോട് അദ്ദേഹത്തിന്റെ കഴുതയെക്കൊണ്ട് സംസാരിപ്പിച്ചതും (സംഖ്യ 22: 22-30) ഏലിശക്കുവേണ്ടി മരിച്ച കുട്ടിക്ക് ജീവന്‍ നല്‍കിയതും (1 രാജാക്കന്‍മാര്‍ 17: 5-24) അടക്കമുള്ള പഴയനിയമപ്രകാരമുള്ള അത്ഭുതങ്ങളിലും യേശുക്രിസ്തുവിന്റെ ജനനവും ജീവിതവും മരണവുമെല്ലാം അത്ഭുതങ്ങളില്‍ കുതിര്‍ത്തുനിര്‍ത്തുന്ന പുതിയ നിയമവിവരണങ്ങളിലും കണ്ണുമടച്ച് വിശ്വസിക്കുന്ന മിഷനറിമാര്‍ മുഹമ്മദ് നബി(സ)യെ വായിക്കുമ്പോള്‍ മാത്രം മുഴുവന്‍ പ്രവാചകന്‍മാരുടെയും ശത്രുപക്ഷത്തുനിന്ന കണ്‍കെട്ടു സിദ്ധാന്തത്തില്‍ അഭയം തേടുന്നത്. ബൈബിള്‍ കഥകളില്‍ വിവരിക്കപ്പെടുന്ന അത്ഭുതങ്ങളെക്കാള്‍ എന്ത് ‘അവിശ്വസനീത’യാണ് നബിജീവിതത്തിലെ ദൃഷ്ടാന്തങ്ങളില്‍ മിഷനറിമാര്‍ ‘കൂടുതലായി’ കാണുന്നത്?

ബൈബിള്‍, വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ആധികാരികമായ ഒരു ചരിത്രസ്രോതസ്സല്ല. അതുകൊണ്ടുതന്നെ ബൈബിള്‍ വിവരണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരത്ഭുതത്തെയും സ്ഥിരീകരിക്കാനാവില്ല. മിഷനറിമാര്‍ വിശ്വസിക്കുന്ന അത്ഭുതങ്ങള്‍ മിക്കതും യാതൊരു ചരിത്രപരതയുമില്ലാത്തതാണെന്ന് അതിനാല്‍ തന്നെ പറയാനാകും. എന്നാല്‍ ചന്ദ്രവിഭജനമടക്കമുള്ള നബിദൃഷ്ടാന്തങ്ങളുടെ കാര്യമതല്ലെന്ന് നാം കണ്ടു. ചരിത്രപരമായി സ്ഥാപിക്കാനാവാത്ത അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ചരിത്രം പൂര്‍ണമായി രേഖീകരിച്ച മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ അത്ഭുതങ്ങളെ തള്ളിക്കളയുന്നതിലെ യുക്തി എന്താണ്?

അത്ഭുതങ്ങളെ സംബന്ധിച്ച വിശ്വാസിയുടെ സങ്കല്‍പത്തെ പരിഗണിക്കുന്ന ആര്‍ക്കും ചാന്ദ്രപിളര്‍പ്പുമായി ബന്ധപ്പെട്ട മിഷനറി വിമര്‍ശനങ്ങളുടെ അന്തസാര ശുന്യത ബോധ്യപ്പെടാതിരിക്കില്ല. ഒരു പ്രവാചകന്റെ കൈക്ക് സംഭവിച്ചുവെന്ന് ചരിത്രപരമായി സ്ഥിരീകരിക്കപ്പെടുന്നതോടുകൂടിത്തന്നെ പ്രസ്തുത അത്ഭുതങ്ങളെ ദൈവിക ദൃഷ്ടാന്തങ്ങള്‍ എന്ന നിലക്ക് മനസ്സിലാക്കുക എന്നതാണ് വിശ്വാസപരമായ സമീപനം. ‘അത്ഭുത’ങ്ങളുടെ മണ്ഡലം വിശ്വാസമാണെന്നു പറയുവാനുള്ള കാരണമതാണ്. ശാസ്ത്രത്തെ ഈ ചര്‍ച്ചയിലേക്കു വലിച്ചിഴക്കുവാനുള്ള മിഷനറി ശ്രമം ഏറ്റവും വലിയ അശ്ലീലമായിത്തീരുന്നതും അതുകൊണ്ടു തന്നെ. പ്രപഞ്ചവും പദാര്‍ത്ഥവും അവ സാധാരണഗതിയില്‍ പിന്തുടരുന്ന നിയമങ്ങള്‍വെച്ച് മനസ്സിലാക്കുകയാണ് ശാസ്ത്രത്തിന്റെ ധര്‍മം. അത്ഭുതങ്ങള്‍ ആ നിയമങ്ങളെ മറികടന്ന് സംഭവിക്കുന്ന കാര്യങ്ങളാണെന്നും അതുകൊണ്ടാണ് അവ അത്ഭുതങ്ങളാകുന്നതെന്നും മിഷനറിമാര്‍ക്കറിയില്ലേ? പിന്നെ അവയെ ‘ശാസ്ത്രീയമായി’ തെളിയിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ന്യായമെന്താണ്?

പ്രാപഞ്ചിക നിയമങ്ങളെ അതിലംഘിച്ചുകൊണ്ട് എപ്പോഴെങ്കിലും എന്തെങ്കിലും നടക്കുമോ എന്ന ചോദ്യത്തിന് ‘ഇല്ല’യെന്ന് തീര്‍ത്തും നിഷേധാത്മകമായി മറുപടി പറയുക ഭൗതികവാദികള്‍ മാത്രമാണ്. പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്ന വസ്തുത അവരംഗീകരിക്കുന്നില്ലെന്നതാണ് അതിന്റെ കാരണം. പ്രപഞ്ചസ്രഷ്ടാവില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചടുത്തോളം അവനാണ് സൃഷ്ടിലോകത്തിന്റെ നിയാമകന്‍. ‘സാധാരണ’യായി പിന്തുടരപ്പെടുന്ന പ്രാപഞ്ചിക നിയമങ്ങള്‍ നിര്‍മിച്ചത് അവനാണ്. ആ നിയമങ്ങള്‍ പ്രകാരമല്ലാതെ ചില കാര്യങ്ങള്‍ സംഭവിപ്പിച്ച് ‘അസാധാരണ’മായ സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിക്കുക സര്‍വശക്തനായ അവനെ സംബന്ധിച്ചേടുത്തോളം തീര്‍ത്തും സാധ്യമാണ്. അതുകൊണ്ടാണ് പ്രവാചകന്‍മാര്‍ക്ക് സാക്ഷീകരണമായി പ്രപഞ്ചനാഥന്‍ സംവിധാനിക്കുന്ന അത്ഭുതങ്ങളില്‍ വിശ്വാസി സംശയലേശമന്യേ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മിഷനറിമാര്‍ ബൈബിളിലെ അത്ഭുതകഥകളില്‍ വിശ്വസിക്കുന്നതും. മുകളിലുദ്ധരിച്ച ബൈബിള്‍ അത്ഭുതങ്ങളൊന്നും തന്നെ ശാസ്ത്രീയമായി വിശദീകരിക്കാനാവില്ല; ആകുമായിരുന്നെങ്കില്‍ അവ അത്ഭുതങ്ങളാവുകയും ചെയ്യുമായിരുന്നില്ല.

ശരീരത്തില്‍ തീയേറ്റാല്‍ ചൂടും പൊള്ളലുമുണ്ടാകുമെന്നേ ശാസ്ത്രത്തിന് പറയാനാകൂ. നംറൂദ് അഗ്നികുണ്ഠത്തിലേക്കെറിഞ്ഞ അബ്രഹാമിന് തീ തണുപ്പായത് ക്വുര്‍ആന്‍ പറയുന്നുണ്ട് (21: 68-70). വിഗ്രഹപൂജകനായ ബാബിലോണിയന്‍ രാജാവ് പ്രതിമാപൂജക്ക് വിസമ്മതിച്ച മൂന്ന് ജൂതപുരോഹിതന്‍മാരെ തീയിലെറിഞ്ഞപ്പോള്‍ അവര്‍ ഒരു പൊള്ളലുമേല്‍ക്കാതെ അഗ്നിനാളങ്ങളില്‍ സൈ്വരവിഹാരം നടത്തി പുറത്തുവന്ന കഥ ബൈബിളിലുണ്ട് (ദാനിയേല്‍ 3: 10-27). ഇവിടെ ശാസ്ത്രം നിസ്സഹായമാണ്. ദൈവം ഇടപെട്ടുവെന്നു കരുതുന്ന വിശ്വാസിയോടും ദൈവമില്ലെന്നതിനാല്‍ ഇത് അസംഭ്യവമാണെന്നു കരുതുന്ന അവിശ്വാസിയോടും ‘വിഷയം പരിധിക്കു പുറത്താണ്’ എന്നുമാത്രമേ ശാസ്ത്രത്തിന് പറയാന്‍ കഴിയൂ. ചന്ദ്രന്‍ പിളര്‍ന്നത് ‘ശാസ്ത്രീയമായി’ വിശദീകരിക്കാന്‍ ആവശ്യപ്പെടുന്ന മിഷനറിമാര്‍ മറക്കുന്നത് ഈ വസ്തുതയാണ്; അത്ഭുതങ്ങളെ സംബന്ധിച്ച് അവരും മുസ്‌ലിംകളുമെല്ലാം ഒരുപോലെയംഗീകരിക്കുന്ന പ്രാഥമിക വസ്തുതയെ. പ്രകൃതിനിയമങ്ങള്‍വെച്ച് സ്വാഭാവികമായി സംഭവിച്ചിട്ടില്ലാത്തുകൊണ്ടാണ് ചന്ദ്രന്റെ പിളര്‍പ്പ് ഒരു അത്ഭുതവും പ്രവാചകത്വത്തിനുള്ള തെളിവുമായതെന്നും അത്തരമൊരു പ്രതിഭാസത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള സംശയം ദൈവം തമ്പുരാന്റെ ശക്തിവിശേഷങ്ങളെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുണ്ടാകുന്നതാണെന്നും തിരിച്ചറിയാന്‍ മതവും ശാസ്ത്രവും എന്താണെന്നതിനെക്കുറിച്ച പ്രാഥമിക ധാരണകള്‍ മാത്രമേ ആവശ്യമുള്ളൂ.

അത്ഭുതങ്ങളില്‍ വിശ്വസിക്കുകയും അവ ശാസ്ത്രീയമായി വിശദീകരണക്ഷമമാവുകയില്ലെന്നു തിരിച്ചറിയുകയും ഏതെങ്കിലും നിയമങ്ങളുടെ നിര്‍ബന്ധിത വരുതിക്കുള്ളിലുള്ളവനല്ല പടച്ചവനെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ തന്നെ ചാന്ദ്രപിളര്‍പ്പിനെ ശാസ്ത്രീയമായി നിഷേധിക്കുവാന്‍ ശ്രമിക്കുന്നത് അത് ഒരു വാനലോകാത്ഭുതമായതു കൊണ്ടാണെന്നാണ് ചില മിഷനറിമാര്‍ തങ്ങളുടെ ഊന്നലുകള്‍ കൊണ്ട് ധ്വനിപ്പിക്കുവാന്‍ ശ്രമിക്കാറുള്ളത്. വാനവും ചന്ദ്രനുമെല്ലാം സര്‍വശക്തന്റെ അധികാരപരിധിക്കു പുറത്താണെന്നാണോ ഇവര്‍ ധരിച്ചിരിക്കുന്നത്?

മണ്‍തരിയും പുല്‍ക്കൊടിയും മാത്രമല്ല, ഗ്രഹവും ഉപഗ്രഹവും നക്ഷത്രവുമെല്ലാം അവന്റേതു മാത്രമാണെന്നും അവയ്ക്കു നിയമങ്ങള്‍ നിശ്ചയിക്കുന്നതും ഇച്ഛിക്കുമ്പോള്‍ നിയമങ്ങള്‍ക്കു പുറത്തേക്ക് അവയെ കൊണ്ടുപോകുന്നതും അവന്‍ മാത്രമാണെന്നും എന്നാണ് ഇവരെല്ലാം തിരിച്ചറിയുക? ഭൂമിയും ചന്ദ്രനും സൂര്യനും ഗ്രഹങ്ങളുമെല്ലാമുള്‍ക്കൊള്ളുന്ന ഒരു സംവിധാനത്തില്‍ ചാന്ദ്രപിളര്‍പ്പ് സൃഷ്ടിക്കാവുന്ന ഭൗതിക ‘പ്രത്യാഘാത’ങ്ങളെക്കുറിച്ചാകുലപ്പെടുന്നവര്‍, ഇപ്പറഞ്ഞതൊക്കെയും അവന്റേതാണെന്നും ഭൗതികശാസ്ത്ര സമവാക്യങ്ങള്‍ പ്രകാരമുള്ള പ്രതിഫലനങ്ങള്‍ക്കിടം നല്‍കി മാത്രമല്ല, ‘ചുറ്റപാടുകളെ അറിയിക്കാതെ’യും കാര്യങ്ങള്‍ നടത്താന്‍ കഴിവുള്ളവനാണവന്‍ എന്നുമുള്ള സത്യങ്ങളാണ് മറന്നുപോകുന്നത്. ചന്ദ്രോപരിതലത്തില്‍ പിളര്‍പ്പിന്റെ അടയാളങ്ങള്‍ ശേഷിക്കുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തുന്നവര്‍, പിളര്‍ത്താന്‍ മാത്രമല്ല അടയാളങ്ങളൊന്നും ബാക്കിവെക്കാതെ ചേര്‍ക്കാനും പ്രപഞ്ചനാഥനു കഴിയുമെന്നും ചന്ദ്രോപരിതലത്തിലുള്ള എല്ലാ ‘അടയാള’ങ്ങളും നാം വായിച്ചുകഴിഞ്ഞിട്ടില്ലെന്നും ഓര്‍ക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുന്നതെന്തുകൊണ്ടാണ്?

അന്ധമായ നബിവിരോധം എന്താണ് ഒരു അത്ഭുതം എന്നും ആരാണ് പടച്ചവന്‍ എന്നുമുള്ള അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെപ്പോലും വിസ്മരിച്ചുകൊണ്ടുള്ള പരിമിതബുദ്ധിയുടെ ഉന്മാദത്തിലേക്കും ചോദ്യങ്ങളുടെ പ്രളയത്തിലേക്കും മിഷനറിമാരുടെ കൈപിടിച്ചുകൊണ്ടുപോകുന്നുണ്ടെങ്കില്‍, ഇതേ ഖഗോളശാസ്ത്ര’ജ്ഞാനം’ ബൈബിള്‍ വായിക്കാന്‍ കൂടി അവര്‍ക്കുപയോഗിക്കാവുന്നതാണ്! അഹറോന്റെയും മോശെയുടെയും മരണശേഷം മോവാബ് ദേശത്തുവെച്ച് ഇസ്രയേല്‍ സമൂഹത്തിന്റെ നായകത്വമേറ്റെടുത്തശേഷം അവരെയുംകൊണ്ട് ജോര്‍ദ്ദാന്‍ നദി മുറിച്ചുകടന്ന് വാഗ്ദത്ത കാനാന്‍ ദേശത്തെത്തിയ യോശുവ, അമോര്യ രാജാക്കന്‍മാരുമായി നടത്തിയ യുദ്ധത്തില്‍ സമയം കൂടുതല്‍ ലഭിക്കാന്‍ വേണ്ടി സൂര്യനെ ഗിബയോണ്‍ താഴ്‌വരക്കു മുകളിലും ചന്ദ്രനെ അയ്യലോണ്‍ താഴ്‌വരക്കുമുകളിലും ഒരു ‘ദിവസം’ മുഴുവന്‍ ‘നിശ്ചലമാക്കി’ നിര്‍ത്തിയതിനെക്കുറിച്ച് (യോശുവ 10: 12-14) അവരുടെ അഭിപ്രായമെന്താണ്?

യേശു കുരിശില്‍ തറക്കപ്പെട്ടതിന്റെ ‘ഫലമായി’ ‘സൂര്യപ്രകാശം’ നിലച്ച് രാജ്യം മുഴുക്കെ മണിക്കൂറുകളോളം കനത്ത ‘ഇരുട്ട് പരക്കുകയും’ ദേവാലയത്തിലെ തിരശ്ശീല കീറുകയും ഭൂമി വിറക്കുകയും പാറകള്‍ പിളരുകയും ചെയ്തതിലെ (മത്തായി 27: 45-51, മാര്‍ക്കോസ് 15-33, ലൂക്കോസ് 23-44) ‘കാര്യകാരണ ബന്ധ’ത്തെയും ‘ശാസ്ത്രീയത’യെയും കുറിച്ച് അവര്‍ക്കെന്താണ് പറയാനുള്ളത്? ഒടുവിലൊടുവില്‍ നിങ്ങള്‍ നബി(സ)യെത്തോല്‍പിക്കാന്‍ പറഞ്ഞെത്തുന്നത് ഭൗതികവാദത്തിന്റെ അരമനയിലാണോ?