അല്ലാഹു

//അല്ലാഹു

അംഗവൈകല്യമുള്ളവരെയും ബുദ്ധിമാന്ദ്യമുള്ളവരെയുമെല്ലാം സൃഷ്ടിച്ചതാരാണ്? ദൈവം മനഃപൂർവമാണ് അവരെ സൃഷ്ടിച്ചതെങ്കിൽ അത് ക്രൂരതയല്ലേ? അവരോട് മാത്രമായി ഇത്ര വലിയ ക്രൂരത ദൈവം കാണിക്കുന്നതെന്തുകൊണ്ട്?

അൻവർ പുനലൂർ

പ്രപഞ്ചത്തിലെ എല്ലാറ്റിനെയും സൃഷ്ടിച്ചവൻ അല്ലാഹുവാണ്. "പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്‌. അവന്‍ ഏകനും സര്‍വ്വാധിപതിയുമാകുന്നു" (ക്വുർആൻ 13: 16)

അല്ലാഹുവിന്റെ സൃഷ്ടികളെല്ലാം കുറ്റമറ്റതാണ് എന്നുകൂടി പഠിപ്പിക്കുന്നുണ്ട് ക്വുർആൻ. "എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ അത്"(27:88) എന്നും "താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍" (32:7) എന്നും പറയുമ്പോൾ ക്വുർആൻ ഈ പാഠമാണ് നൽകുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളിലൊന്നും ആത്യന്തികമായി വൈകല്യങ്ങളൊന്നുമുണ്ടാവില്ല എന്ന് തന്നെയാണ് ഇതിനർത്ഥം. നമ്മുടെ കാഴ്ചയിൽ വൈകല്യങ്ങളായി തോന്നുന്നവ പോലും അല്ലാഹുവിന്റെ ദൃഷ്ടിയിൽ വലിയ അനുഗ്രഹങ്ങളായിരിക്കുമെന്നാണ് ഇതിൽ നിന്ന് നാം ഉൾക്കൊള്ളേണ്ടത്.

അല്ലാഹു 'റഹ്‌മാൻ' അഥവാ പരമകാരുണികനാണ് എന്നാണ് ക്വുർആൻ പഠിപ്പിക്കുന്നത്. തീവ്രമായ കാരുണ്യം എല്ലായ്‌പ്പോഴും എല്ലാ സൃഷ്ടികളിലേക്കും ചൊരിഞ്ഞുകൊണ്ടിരിക്കുന്നവൻ എന്നാണ് 'റഹ്‌മാൻ' എന്ന ദൈവനാമം അർത്ഥമാക്കുന്നത്. സ്വന്തം അസ്തിത്വത്തിൽ തന്നെ കാരുണ്യത്തെ ഒരു ബാധ്യതയായി രേഖപ്പെടുത്തിയവനായാണ് ക്വുർആൻ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. (6: 12) അല്ലാഹുവിൽ നിന്നുണ്ടാവുന്നതെല്ലാം കാരുണ്യമാണ് എന്നർത്ഥം. നന്മയായും തിന്മയായും നമുക്ക് തോന്നുന്ന കാര്യങ്ങളിലെല്ലാം അല്ലാഹുവിന്റെ കാരുണ്യം അന്തർലീനമായിരിക്കും എന്ന പാഠമാണ് 'എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും' (ക്വുർആൻ 7: 156) എന്ന ദൈവവചനം വ്യക്തമാക്കുന്നത്.

യൂസുഫ്‍ നബിയുടെ(അ) ചരിത്രം വിവരിച്ചുകൊണ്ട് ക്വുർആൻ നമ്മെ പഠിപ്പിക്കുന്ന പ്രധാനപ്പെട്ട പാഠങ്ങളിലൊന്ന് ദുരിതങ്ങളായി നാം മനസ്സിലാക്കുന്ന സംഭവങ്ങൾക്കെല്ലാം പിന്നിൽ കാരുണ്യത്തിന്റെ വലിയ ദൈവപദ്ധതികളുണ്ടാവുമെന്നാണ്. കിണറ്റിൽ എറിയപ്പെട്ട യൂസുഫ് എന്ന ബാലന്റെ ദുരിതത്തെ കുറിച്ച് വേവലാതിപ്പെടുമ്പോൾ തന്നെ ആ ദുരിതമാണ് അദ്ദേഹത്തെ ഈജിപ്തിന്റെ ഭക്ഷ്യമന്ത്രിയുടെ പദവിയിലെത്തിച്ച സംഭവപരമ്പരയുടെ തുടക്കമെന്നുകൂടി നാം മനസ്സിലാക്കണം. ജീവിതത്തിൽ വന്നുഭവിച്ച ദുരിതങ്ങളും പ്രയാസങ്ങളുമെല്ലാം ഈ ജീവിതത്തിൽ തന്നെ നന്മയായിത്തീർന്ന നിരവധി കാര്യങ്ങൾ നമുക്ക് ഓരോരുത്തർക്കും പറയാനുണ്ടാവും.

അംഗവൈകല്യത്തെയും ബുദ്ധിമാന്ദ്യത്തെയുമെല്ലാം തങ്ങൾക്ക് വലിയ സാധ്യതകളായിത്തീർന്ന നിരവധി പേർ ചരിത്രത്തിലും വർത്തമാനത്തിലുമുണ്ട്. അന്ധയും ബധിരയും മൂകയുമായി ജനിച്ച ഹെലൻ കെല്ലർ നല്ലൊരു ഉദാഹരണമാണ് . തന്റെ വൈകല്യങ്ങളെ പഴിച്ച് ജീവിതം പാഴാക്കാതെ അവയെ അവസരങ്ങളായി കണ്ട് പ്രവർത്തിച്ചതിനാൽ അവർക്ക് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരാൻ കഴിഞ്ഞു. ഇന്നോളം ജീവിച്ചിരുന്നവരിൽ ഏറ്റവുമധികം മസ്തിഷ്കശേഷിയുള്ള മനുഷ്യനായി വാഴ്ത്തപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റീൻ മൂന്നു വയസ്സ് വരെ പഠനവൈകല്യങ്ങൾ പ്രകടിപ്പിച്ചിരുന്ന ഒരാളായിരുന്നുവെന്ന വസ്തുത നാം മനസ്സിലാക്കണം. രണ്ട് എമ്മി അവാർഡുകളും ആറ് ഗോൾഡൻ ഗ്ലോബ് അവാർഡുകളും രണ്ട് സ്ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡ് അവാർഡുകളും അഞ്ച് ഗ്രാമി അവാർഡുകളും നേടിയ ഹോളിവുഡിലെ പ്രശസ്ത താരം റോബിൻ വില്യംസ് ചെറുപ്പത്തിൽ AHDH എന്ന മാനസികവൈകല്യമുള്ളയാളായിരുന്നുവെന്ന് കൂടി നാം അറിയണം. വൈകല്യങ്ങളെ വൈകല്യങ്ങളായി കാണാതെ അവസരങ്ങളായി കണ്ടാൽ വലിയ സാധ്യതകളിലേക്ക് അവ വഴി തുറന്നേക്കുമെന്നാണ് ഇവരുടെയെല്ലാം ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

ഈ പ്രപഞ്ചത്തിലേക്കുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രകാശനം ഒരാൾക്ക് ദുരിതമായും ദുരന്തമായുമെല്ലാം അനുഭവപ്പെടാവുന്നതാണ്. അയാൾക്ക് വന്നു ഭവിക്കുന്ന പ്രയാസങ്ങൾക്ക് പിന്നിലുള്ള അല്ലാഹുവിന്റെ കാരുണ്യം എന്താണെന്ന് ചിലപ്പോൾ ഇവിടെ വെച്ച് നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അതിന് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണപ്രകാശനം നടക്കുന്ന മരണാനന്തരജീവിതത്തിലേ കഴിയൂ. സ്വന്തം അസ്തിത്വത്തിന്റെ ബാധ്യതയായി നിശ്ചയിക്കപ്പെട്ട കാരുണ്യത്തിന്റെ 99 ശതമാനവും പ്രകടിപ്പിക്കപ്പെടുന്നത് അവിടെ വെച്ചാണ്. അംഗവൈകല്യത്തിന്റെയും ബുദ്ധിമാന്ദ്യത്തിന്റെയുമെല്ലാം പിന്നിലുണ്ടായിരുന്ന അല്ലാഹുവിന്റെ അനുഗ്രഹങ്ങളെന്തൊക്കെയാണെന്ന് അവിടെ വെച്ച് എല്ലാവർക്കും മനസ്സിലാവും. അവർക്കും മറ്റു സൃഷ്ടികൾക്കുമെല്ലാം വലിയ നന്മയായിരുന്നു അവർ അനുഭവിച്ച ദുരിതങ്ങൾ എന്ന് മനസ്സിലാവുക മാത്രമല്ല, തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾക്കുള്ള പ്രതിഫലം കൂടി അവിടെനിന്ന് അവർക്ക് ലഭിക്കും. മരണാനന്തരജീവിതത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വിശാലമായ ക്യാൻവാസിന് മാത്രമേ മനുഷ്യർ ഇവിടെ അനുഭവിക്കുന്ന പ്രയാസങ്ങളെയെല്ലാം തൃപ്തികരമായി വിശദീകരിക്കാനാവൂ.

ഇഹലോകജീവിതം ഒരു പരീക്ഷണം മാത്രമാണെന്ന് മനസ്സിലാക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം തനിക്കുണ്ടാവുന്ന ദുരിതങ്ങളെല്ലാം മരണാനന്തരജീവിതത്തിൽ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണമായ പ്രകാശനത്തിന് അർഹനാകുന്നതിനു വേണ്ടിയുള്ള അവസരങ്ങളാണ്. ബുദ്ധിവൈകല്യമായാലും അംഗവൈകല്യമായാലും അവയെ പഴിക്കാതെ അവയിലെ അനുഗ്രഹങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുകയും അവയുടെ സാധ്യതകൾ ഉപയോഗിക്കുകയുമാണ് അവർ ചെയ്യുക. ദുരിതങ്ങൾ അനുഭവിക്കുന്നവർ മറ്റുള്ളവക്ക് തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകടിപ്പിക്കാനുള്ള നിമിത്തങ്ങളുമായിത്തീരുന്നു. വൈകല്യങ്ങളനുഭവിക്കുന്നവർക്ക് മരണാനന്തരം ലഭിക്കാനിരിക്കുന്ന വലിയ അനുഗ്രഹങ്ങളെക്കുറിച്ച അറിവ് അവർക്ക് സമാധാനം നൽകുകയും ചെയ്യുന്നു. നൽകിയും നൽകാതെയും ഒരാൾ പരീക്ഷിക്കപ്പെടുമ്പോൾ അവയെല്ലാം അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി ക്ഷമിക്കുവാനും അതിന്ന് അവനിൽ നിന്ന് പ്രതിഫലം പ്രതീക്ഷിക്കാനും കഴിയുക വിശ്വാസിക്ക് മാത്രമാണ്. പരീക്ഷണങ്ങളുടെ കൊടുമുടിയിൽ പോലും ക്ഷമിച്ചുകൊണ്ട് അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിശ്വാസികൾല്ലാതെ ആർക്കാണ് കഴിയുക? അത്തരക്കാർക്ക് മതം നൽകുന്ന പ്രതീക്ഷ അപാരമാണ്. ക്വുർആൻ പറയുന്നു: "കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുക 'ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലുള്ളവരും അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്'‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍." (2:156)

നിരാശരാവുകയും കോപിക്കുന്നവരുമാണ് ദൈവങ്ങളെല്ലാം; ഇച്ഛാഭംഗത്താൽ വലയുന്നവർ! മാനുഷികമായ ഇത്തരം വികാരങ്ങളുള്ള ദൈവങ്ങളെ മനുഷ്യർ തന്നെ സൃഷ്ടിച്ചതല്ലേ?

ബിജുകുമാർ

അല്ല. മനുഷ്യരടക്കമുള്ള മുഴുവൻ സൃഷ്ടികളെയും പടച്ചു പരിപാലിക്കുന്നവനാണ് യഥാർത്ഥ ദൈവം. ദൈവങ്ങളെയാവട്ടെ, മനുഷ്യരുണ്ടാക്കിയതാണ്. മനുഷ്യരുണ്ടാക്കിയ ദൈവങ്ങളുടെ മേൽ മാനുഷികമായ പരിമിതികൾ ആരോപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മനുഷ്യരെ സൃഷിടിച്ചവൻ മാനുഷികമായ പരിമിതികളിൽ നിന്നെല്ലാം മുക്തനാണ്. അല്ലാഹുവെ പരിചയപ്പെടുത്തുന്ന ഒരു ഖുർആൻ സൂക്തം കാണുക: "അല്ലാഹു; അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ‌ആകാശങ്ങളിലുള്ളതും ഭൂമികളിലുള്ളതുമെല്ലാം അവന്‍റെതാണ്. അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെ അറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ യാതൊന്നും അറിയാന്‍ അവർക്ക് കഴിയില്ല. ആകാശങ്ങളേയും ഭൂമിയെയും ഉള്‍കൊള്ളുന്നതാണ് അവന്‍റെ പാദപീഠം. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അത്യുന്നതനും മഹാനുമാണവൻ." (2:255)

എല്ലാറ്റിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവന് എന്ത് പരിമിതിയുണ്ടാവാനാണ്? അതുകൊണ്ട് തന്നെ ഇച്ഛാഭംഗത്തിൽ വലയുകയും തന്റെ ചെയ്തികളിൽ ദുഃഖിക്കുകയും നിരാശനാവുകയും ചെയ്യുന്ന ദൈവത്തെ ഇസ്‌ലാമിന് പരിചയമില്ല. അങ്ങനെ ദൈവത്തെ പരിചയപ്പെടുത്തുന്ന ചില ഗ്രന്ഥങ്ങളുണ്ടെന്നത് ശരിയാണ്. വേദഗ്രന്ഥങ്ങളിൽ മാനുഷികമായ കരവിരുതുകൾ നടന്നതു കൊണ്ടുണ്ടായ അബദ്ധങ്ങളിൽ ചിലതാണിവ. മാനുഷികമായ യാതൊരു കൈ കടത്തലുകളും നടന്നിട്ടില്ലാത്ത ഖുർആനിൽ ഇത്തരം പരാമർശങ്ങളൊന്നും കാണാൻ കഴിയില്ല. താൻ ഉദ്ദേശിക്കുന്നത് വൈകല്യങ്ങളില്ലാതെ നടപ്പാക്കുന്നവനാണ് ഖുർആൻ പരിചയപ്പെടുത്തുന്ന അല്ലാഹു. " തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ പ്രവര്‍ത്തിക്കുന്നു" (22: 14)

എന്നാൽ ദൈവം നിര്‍ഗുണനാണെന്ന വീക്ഷണം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു സഗുണസമ്പൂര്‍ണനാണ്. പക്ഷേ, ദൈവികഗുണങ്ങള്‍ മാനുഷിക ഗുണങ്ങളുമായി താരതമ്യം ചെയ്യാവതല്ല. മനുഷ്യന്‍ സൃഷ്ടിയായതുകൊണ്ടുതന്നെ അവന്റെ ഗുണങ്ങള്‍ പരിമിതങ്ങളും സ്ഥലകാലബന്ധനത്തിന്നധീനവുമാണ്. ഇതില്‍നിന്നു വ്യത്യസ്തമായി സ്ഥല-കാലങ്ങളെ സൃഷ്ടിച്ച അല്ലാഹുവിന്റെ ഗുണങ്ങള്‍ പരിമിതികള്‍ക്കതീതമാണ്. ''അവന്ന് തുല്യനായി ആരും തന്നെയില്ല''(112:4)യെന്നും ''അവന്ന് സദൃശ്യമായി യാതൊന്നുമില്ല''(42:11)യെന്നുമുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ സ്രഷ്ടാവിന്റെ സത്തയെക്കുറിച്ചു മാത്രമല്ല, ഗുണങ്ങളെക്കുറിച്ചുകൂടിയുള്ളതാണ്. അല്ലാഹുവിന്റെ ഗുണങ്ങള്‍ക്കു തുല്യമായ ഗുണങ്ങള്‍ സൃഷ്ടികള്‍ക്കൊന്നിനുമുണ്ടാവില്ല.

അല്ലാഹു ഇഷ്ടപ്പെടുന്നതായും സ്നേഹിക്കുന്നതായും കാരുണ്യം കാണിക്കുന്നതായുമെല്ലാം പറയുന്നത് പോലെത്തന്നെ അവൻ കോപിക്കുന്നതായും വെറുക്കുന്നതായുമെല്ലാം ഖുർആൻ പരാമർശിക്കുന്നുണ്ട്. ഇവയൊന്നും തന്നെ മനുഷ്യരുടേതുപോലെയുള്ള വികാരങ്ങളല്ല. മനുഷ്യരുടെ കോപവുമായോ വെറുപ്പുമായോ ഇവയെ താരതമ്യം ചെയ്യാനാവില്ല. എന്നാൽ ഇവയൊന്നും അല്ലാഹുവിന്റെ ദുർഗുണങ്ങളായല്ല ഖുർആനും നബിവചനങ്ങളും പരിചയപ്പെടുത്തുന്നത്; കോപവും വെറുപ്പുമെല്ലാം മാനുഷികമായ തലത്തിൽ പോലും അനിവാര്യമായ വികാരങ്ങളായിത്തീരുന്ന അവസ്ഥയുണ്ടാവാറുണ്ട് എന്ന വാസ്തവം എല്ലാവരും അംഗീകരിക്കുന്നതാണ്. തിന്മകളെ വെറുക്കാനും ക്രൂരന്മാരോട് കോപിക്കാനും കഴിയുന്നവരാകണം നല്ല മനുഷ്യർ. അല്ലാഹു തിന്മകളെ വെറുക്കുന്നുവെന്നും പൈശാചികജീവിതം നയിച്ചവരോട് കോപിക്കുമെന്നുമെല്ലാം ഖുർആൻ പഠിപ്പിക്കുന്നുണ്ട്. അവന്റെ കാരുണ്യത്തിന്റെയും നീതിയുടെയും പ്രകാശനങ്ങളാണവ, ആരെങ്കിലും അവനിൽ ആരോപിച്ചവയല്ല.

ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനാണ് അല്ലാഹുവെന്ന് ഖുർആൻ പറയുന്നു. എന്നാൽ മലക്കുകളെ അല്ലാഹു ആശ്രയിക്കുന്നുണ്ട് താനും. വഹ്‌യ്‌ എത്തിക്കാൻ മലക്ക് വേണം അല്ലാഹുവിന്; മറ്റു പല കാര്യങ്ങൾക്കും അല്ലാഹുവിന് മലക്കുകളുടെ സഹായം വേണം. പിന്നെയെങ്ങനെ അല്ലാഹു ആരെയും ആശ്രയിക്കുന്നില്ല എന്ന് പറയും?

അഫ്‌സൽ അബ്ദുൽ ലത്തീഫ്

അല്ലാഹുവിന്റെ പേരുകളിലൊന്നാണ് സ്വമദ്. ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനും ഒന്നിന്റെയും ആശ്രയമാവശ്യമില്ലാത്തവനും എന്നാണ് സ്വമദ് എന്ന പദത്തിന്റെ വിവക്ഷ. മലക്കുകളും മനുഷ്യരുമെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. ഓരോ സൃഷ്ടികൾക്കും അല്ലാഹു നിശ്ചയിച്ച ചില ദൗത്യങ്ങളുണ്ട്. ആ ദൗത്യങ്ങൾ നിർവഹിക്കുകയാണ് ആ സൃഷ്ടികളുടെ ഉത്തരവാദിത്തം. തങ്ങളെ അല്ലാഹു ഏല്പിച്ച ദൗത്യങ്ങൾ നിർബന്ധിതമായി അനുസരിക്കുന്നവരാണ് മലക്കുകൾ. വ്യത്യസ്ത കാര്യങ്ങൾക്കായി അല്ലാഹു നിശ്ചയിച്ച അവന്റെ സൃഷ്ടികളാണവർ. അവരെ അല്ലാഹു ആശ്രയിക്കുകയല്ല ചെയ്യുന്നത്, അവർ അല്ലാഹുവെ ആശ്രയിക്കുകയാണ്. അവയ്ക്ക് അസ്തിത്വം നൽകിയതും ദൗത്യം നൽകിയതും അത് നിർവഹിക്കാനാവശ്യമായ കഴിവുകളും പാടവവുമെല്ലാം നൽകിയതും അല്ലാഹുവാണ്. അവയെല്ലാം നൽകിയത് പ്രസ്തുത ദൗത്യം നിർവഹിക്കുവാനുള്ള സംവിധാനം എന്ന നിലയ്ക്കാണ്. പിന്നെയെങ്ങനെയാണ് അല്ലാഹു അവരെ ആശ്രയിക്കുന്നുവെന്ന് പറയുക?! തേങ്ങയുണ്ടാവുന്നതിനു വേണ്ടി അല്ലാഹുവുണ്ടാക്കിയ സംവിധാനമായ തെങ്ങിനെ തേങ്ങയുണ്ടാക്കുവാൻ അല്ലാഹു ആശ്രയിക്കുന്നതെന്തിനാണ് എന്ന് ചോദിക്കുന്നത് പോലെ ബാലിശമാണ് മലക്കുകളെ അല്ലാഹു ആശ്രയിക്കുന്നതെന്തിനാണ് എന്ന ചോദ്യവും. പ്രവാചകന്മാർക്ക് വഹ്‌യ്‌ എത്തിക്കുന്നതിന് ചുമതലപ്പെടുത്തപ്പെട്ട മലക്കിനെ അതിന്നായി അല്ലാഹു തന്നെ സൃഷ്ടിച്ചതായിരിക്കെ അല്ലാഹു അതിനെ ആശ്രയിക്കുന്നുവെന്ന് കരുതുന്നത് തന്നെ വിവരക്കേടാണ്. ദൈവദൂതന്മാർക്ക് വഹ്‌യ് എത്തിക്കുന്നതിനായി അല്ലാഹു ഉണ്ടാക്കിയ സംവിധാനമാണ് മലക്ക്. തന്റെ ദൗത്യനിർവഹണത്തിനായി മലക്ക് അല്ലാഹുവിനെയാണ് ആശ്രയിക്കുന്നത് എന്നർത്ഥം.

സൂര്യനെ വിളക്കായും ചന്ദ്രനെ പ്രകാശമായും വിശേഷിപ്പിച്ച ക്വുർആൻ സൂര്യൻ പ്രക്സശസ്രോതസ്സാണെന്നും ചന്ദ്രൻ അതിന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നതെന്നുമാണ് വ്യക്തമാക്കുന്നതെന്നും കൃത്യമായ പരാമർശങ്ങളാണ് ക്വുർആൻ നടത്തുന്നതെന്ന് ഇതിന്റെ അടിസ്ഥാനത്തിൽ വാദിക്കുന്നത് ശുദ്ധ തട്ടിപ്പാനിന്നും യുക്തിവാദികൾ പറയുന്നു. ഖുര്‍ആന്‍ 33:45,46ല്‍ മുഹമ്മദ് നബിയെ വിളക്കായും (സിറാജ്) 24:35ല്‍ അല്ലാഹുവിനെ പ്രകാശമായും (നൂര്‍) ഉപമിച്ചിട്ടുണ്ട്. മുഹമ്മദ് നബിയാണ് പ്രകാശ സ്രോതസ്സെന്നും അല്ലാഹു അദ്ദേഹത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണെന്നുമല്ലേ നടേ പറഞ്ഞ വ്യാഖ്യാനം അംഗീകരിച്ചാല്‍ വന്നു ചേരുക. യുക്തിവാദികളുടെ വിമര്ശനത്തെപ്പറ്റി എന്ത് പറയുന്നു?

സൂര്യനെ വിളക്കായും ചന്ദ്രനെ പ്രകാശമായും ക്വുർആൻ വിശേഷിപ്പിച്ചിട്ടുണ്ട്. സൂര്യൻ പ്രക്സശസ്രോതസ്സാണെന്ന് അതിനെ വിശേഷിപ്പിച്ച സിറാജ് എന്ന പദം തന്നെ വ്യക്തമാക്കുന്നുണ്ട്. വിളക്ക് എന്നാണ് ആ പദത്തിന്റെ നേർക്ക് നേരെയുള്ള അർഥം. എന്നാൽ ചന്ദ്രനെ വിശേഷിപ്പിച്ച നൂർ എന്ന പദത്തിന് നേർക്ക് നേരെ പ്രതിഫലിക്കപ്പെട്ട പ്രകാശം എന്ന അർത്ഥമില്ല; പ്രകാശം എന്ന് മാത്രമാണ് അതിന്റെ അർത്ഥം . ചന്ദ്രൻ സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നമുക്കറിയാം. ഏത് തരം പ്രകാശമായാലും അതിന് നൂർ എന്ന് പറയും; പ്രതിഫലിക്കപ്പെട്ടതാവട്ടെ അല്ലാത്തതാകട്ടെ. സൂര്യനെക്കുറിച്ച് മാത്രമേ സിറാജ് എന്ന് ക്വുർആൻ പ്രയോഗിച്ചിട്ടുള്ളൂവെന്നും ചന്ദ്രനെക്കുറിച്ച് നൂർ എന്നും മുനീർ എന്നുമാണ് പ്രയോഗിച്ചതെന്നുമുള്ള വസ്തുതകൾ വ്യക്തമാക്കുന്നത് പ്രകാശസ്രോതസ്സാണ് സൂര്യനെന്ന വസ്തുത അറിയാവുന്നവനിൽ നിന്നാണ് അത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ്. ഇതാണ് ഇവ്വിഷയകമായി ഇസ്‌ലാമിക പ്രബോധകർ പറയാറുള്ളത്. രാത്രിയിൽ കാണുന്ന ചന്ദ്രനെയാണ് വിളക്ക് എന്ന അർത്ഥത്തിൽ സിറാജ് എന്ന് വിളിക്കാൻ ഒരു മരുഭൂനിവാസിക്ക് അനുയോജ്യമെങ്കിലും ഖുർആൻ ഒരിക്കലും ചന്ദ്രനെ അങ്ങനെ വിളിക്കുന്നില്ലെന്നതാണ് അതിലെ പദപ്രയോഗങ്ങളിലെ കൃത്യതയും സൂക്ഷ്മതയും അങ്ങനെ ദൈവികതയും വ്യക്തമാക്കുന്നത്.

ഖുര്‍ആന്‍ 33:45,46ല്‍ മുഹമ്മദ് നബിയെ വിളക്കായും (സിറാജ്) 24:35ല്‍ അല്ലാഹുവിനെ പ്രകാശമായും (നൂര്‍) ഉപമിച്ചിട്ടുണ്ടെന്നും മുഹമ്മദ് നബിയാണ് പ്രകാശ സ്രോതസ്സെന്നും അല്ലാഹു അദ്ദേഹത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണെന്നുമല്ലേ നടേ പറഞ്ഞ വിശദീകരണം അംഗീകരിച്ചാല്‍ വന്നു ചേരുകയെന്നുമാണ് വിമര്‍ശകർ ചോദിക്കുന്നത്.

ഉദ്ധരിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ പരിശോധിക്കുക. ''നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്.'' (33:45,46)

''അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.'' (24:35)

ഈ രണ്ട് വചനങ്ങളും രണ്ട് സ്വതന്ത്ര വചനങ്ങളാണ്; ഒന്ന് മറ്റേതിന്റെ ബാക്കിയോ വിശദീകരണമോ അല്ല. സൂറത്തു അഹ്‌സാബിലെ 45,46 വചനങ്ങള്‍ മുഹമ്മദ് നബി(സ)യുടെ സവിശേഷതകള്‍ വിവരിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനുമാണ്; അതോടൊപ്പംതന്നെ അദ്ദേഹം ജനങ്ങള്‍ക്ക് പ്രകാശം നല്‍കുന്നവനും സ്വയം തന്നെ പ്രകാശിക്കുന്നവനമാണ്. അത് ക്പന്റാണ് അദ്ദേഹത്തെ സിറാജന്‍ മുനീറാ എന്ന് വിളിച്ചിരിക്കുന്നത്. ഇതൊരു ഉപമാലങ്കാരമാണ്. മുഹമ്മദ് നബി (സ) സ്വയം പ്രകാശിക്കുന്ന വിളക്കാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അദ്ദേഹത്തിന്റെ കര്‍മ്മങ്ങളും നിര്‍ദ്ദേശങ്ങളും അനുവാദങ്ങളുമെല്ലാം അവസാനനാളുവരെയുള്ള മനുഷ്യര്‍ക്കെല്ലാം വെളിച്ചമായിത്തീരുന്നവയാണ്. മുഹമ്മദ് നബി (സ)യെന്ന വിളക്കില്‍ നിന്ന് പുറപ്പെടുന്ന വെളിച്ചമാണ് സുന്നത്ത്. ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രമാണമാണത്. മുഹമ്മദ് നബി (സ) സ്വയം വിളക്കായിത്തീര്‍ന്നതല്ല, പ്രത്യുത അല്ലാഹു അദ്ദേഹത്തെ വിളക്കാക്കിത്തീര്‍ത്തതാണ്. സ്വന്തം ജീവിതത്തിന്റെ പ്രകാശത്തിലൂടെ അവസാനനാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വഴികാട്ടിയായിത്തീരുവാനുള്ള വിളക്ക്. കെട്ടുപോയ വിളക്കല്ല അദ്ദേഹം; പ്രകാശം നല്‍കികൊണ്ടിരിക്കുന്ന സജീവമായ വിളക്കാണ്-സിറാജന്‍ മുനീറാ. എത്ര സുന്ദരമായ ഉപമാലങ്കാരം!

അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന അതിസുന്ദരമായ ഖുര്‍ആന്‍ വചനങ്ങളിലൊന്നാണ് സൂറത്തുന്നൂറിലെ 35ാമത്തെ വചനം. ഇതും ഒരു ഉപമാലങ്കാരമാണ്. ആകാശഭൂമികളുടെ പ്രകാശമാണ് അല്ലാഹു. പ്രപഞ്ചത്തിന് മുഴുവന്‍ വെളിച്ചം നല്‍കുന്ന അവന്റെ പ്രകാശം മറ്റേതെങ്കിലും സ്രോതസ്സില്‍ നിന്ന് വരുന്നതല്ല. അവന്‍തന്നെയാണ് വിളക്കും വിളക്കുമാടവും അത് വെച്ചിരിക്കുന്ന സ്ഫടികക്കൂടുമെല്ലാം. പ്രകാശത്തിനു മേല്‍ പ്രകാശമാണവന്‍. അവന്റെ പ്രകാശത്തിലേക്ക് ആളുകളെ നയിക്കുന്നതും അവന്‍തന്നെ. ഇവിടെ അല്ലാഹുവിനെ കേവല പ്രകാശത്തോടല്ല ഉപമിച്ചിട്ടുള്ളതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അവന്‍തന്നെയാണ് വിളക്കും വിളക്കുമാടവും സ്ഫടികക്കൂടുമെല്ലാം എന്ന് വ്യക്തമാക്കുകയും അവന്റെ പ്രകാശത്തിലേക്ക് അവന്‍ തന്നെയാണ് ജനങ്ങളെ നയിക്കുന്നതെന്ന് പഠിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വചനം. അല്ലാഹുവിനെ എത്ര സുന്ദരമായാണ് ഈ ഉപമയിലൂടെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്!

സൂറത്തുല്‍ അഹ്‌സാബിലെ വചനം മുഹമ്മദ് നബി(സ)യെയും സൂറത്തുന്നൂറിലെ വചനം അല്ലാഹുവിനെയും സ്വതന്ത്രമായി ഉപമാലങ്കാരത്തിലൂടെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. മുഹമ്മദ്‌നബി (സ) വിളക്കും അദ്ദേഹത്തില്‍നിന്നു പുറപ്പെടുന്ന പ്രകാശം അല്ലാഹുവുമാണെന്ന് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നുപോലുമില്ല. സ്വയം പ്രകാശിച്ചുകൊണ്ട് മനുഷ്യര്‍ക്ക് വെളിച്ചമാകുവാന്‍ അല്ലാഹു നിയോഗിച്ചതാണ് മുഹമ്മദ് നബി (സ)യെയെന്ന് ഒന്നാമത്തെ വചനവും പ്രപഞ്ചത്തിന്റെ വിളക്കും വെളിച്ചവുമാണ് അല്ലാഹുവെന്ന് രണ്ടാമത്തെ വചനവും വ്യക്തമാക്കുന്നു. സൂര്യനെ വിളക്കും ചന്ദ്രനെ പ്രകാശവുമായി പരിചയപ്പെടുത്തിയ വചനങ്ങളിലാകട്ടെ രണ്ടും ഒരേ വചനത്തില്‍തന്നെ പ്രതിപാദിക്കുകയും ഒന്ന് മറ്റേതിന് ഉപോല്‍ബലകമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. സൂര്യനെ സിറാജും ചന്ദ്രനെ നൂറുമായി പരിചയപ്പെടുത്തിയതും അല്ലാഹുവിനെ നൂറും മിസ്വ്ബാഹുമായും മുഹമ്മദ് നബിയെ സിറാജന്‍ മുനീറയായും പരിചയപ്പെടുത്തിയതും തമ്മില്‍ താരതമ്യത്തിനുതന്നെ പറ്റാത്തത്ര വ്യത്യാസമുണ്ടെന്ന് സാരം.

പുണ്യപുരുഷന്മാരെയും ആള്‍ദൈവങ്ങളെയുമെല്ലാം ആരാധിക്കുന്നവര്‍ പ്രസ്തുത ആരാധനമൂലം തങ്ങള്‍ക്ക് ഗുണം ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെടാറുണ്ട്. ആത്യന്തികമായി മനുഷ്യര്‍ക്ക് ഗുണം ചെയ്യാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ. നാം പരസ്പരം ചെയ്യുന്ന ഉപകാരങ്ങളെല്ലാംതന്നെ അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹത്തില്‍നിന്നുള്ള പരസ്പര സഹായം മാത്രമാണ്. അല്ലാഹു ഉപകാരം ചെയ്യാനുദ്ദേശിച്ചവനില്‍നിന്ന് അത് നീക്കിക്കളയുവാനോ ഉദ്ദേശിക്കാത്തവന് അത് നല്‍കുവാനോ ആര്‍ക്കും കഴിയില്ല. ഓരോരുത്തര്‍ക്കും എന്തെല്ലാമാണ് ഗുണകരമായി ഭവിക്കുകയെന്നും ദോഷകരമായി ത്തീരുകയെന്നുമെല്ലാം കൃത്യവും സൂക്ഷ്മവുമായി അറിയുന്നവനും അല്ലാഹു മാത്രമാണ്. അതുകൊണ്ടുതന്നെ ഉപകാരത്തിനും ഉപദ്രവങ്ങള്‍ നീങ്ങിപ്പോകുവാനുമെല്ലാം നാം പ്രാര്‍ഥിക്കേണ്ടത് അവനോട് മാത്രമാണ്. കാര്യകാരണബന്ധങ്ങള്‍ക്കതീതമായ രീതിയിലുള്ള ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അവര്‍ക്കാര്‍ക്കുംതന്നെ കഴിയില്ല. ഖുര്‍ആന്‍ പറയുന്നത് കാണുക:

''അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്നപക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ  കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്നപക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല.  അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം  തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്മാരില്‍നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (10:106,107).

''(നബിയേ), പറയുക: അല്ലാഹുവിനു  പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കു. നിങ്ങളില്‍നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല'' (17:56).

മരണപ്പെട്ടുപോയവരെ ആരാധിക്കുന്നവര്‍ അവര്‍ യഥാര്‍ഥത്തില്‍ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിക്കുന്നവര്‍ സഹായിക്കുന്നതുപോലെ നമ്മെ സഹായിക്കാന്‍ അവര്‍ക്കു കഴിയുമെന്നും വാദിക്കാറുണ്ട്. മരണപ്പെട്ടവര്‍ മരണപ്പെട്ടവര്‍തന്നെയാണ്. ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്നതുപോലെയുള്ള പരസ്പര സഹായങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് സഹായിക്കാനാകുമെന്ന് കരുതുകയാണെങ്കില്‍ അവര്‍ ചെയ്യുന്നത് അഭൗതികമായ രീതിയില്‍, കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായ രീതിയിലുള്ള സഹായമായിരിക്കണം. അങ്ങനെ സഹായിക്കുവാന്‍ അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും കഴിയില്ല. മരണപ്പെട്ടവരാകട്ടെ, സ്വന്തം ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ എന്നാണെന്നു വരെ അറിയാനാവാത്തവരാണ്. പിന്നെയെങ്ങനെ പ്രാര്‍ഥിക്കുന്നവന്റെ മനസ്സറിയാന്‍ അവര്‍ക്ക് കഴിയും? ഖുര്‍ആനിന്റെ ഉല്‍ബോധനം ശ്രദ്ധിക്കുക:

''അല്ലാഹുവിന് പുറമെ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. അവര്‍ (പ്രാര്‍ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏതു സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല''(16:20-21).

ഒരാളുടെ ഏറ്റവും വലിയ ബാധ്യത അവനെ സൃഷ്ടിച്ച് പരിപാലിക്കുന്ന തമ്പുരാനോടാണ്. സ്വന്തത്തോടും മറ്റുള്ളവരോടുമുള്ള ബാധ്യതകളുടെ നിര്‍വഹണം അല്ലാഹുവിനോടുള്ള ഉത്തരവാദിത്ത നിര്‍വഹണത്തിന് താഴെ മാത്രമെ വരുന്നുള്ളൂ. കാരണം, താനും മറ്റുള്ളവരുമെല്ലാം നിലവില്‍വന്നതും നിലനില്‍ക്കുന്നതുമെല്ലാം അവന്റെ അപാരമായ കാരുണ്യത്താലാണ്. തനിക്ക് എന്തെല്ലാമുണ്ടോ അതെല്ലാം അവന്‍ നല്‍കിയതാണ്. ഏത് സമയത്തും അവയെ പിന്‍വലിക്കുവാന്‍ കഴിയുന്നവനാണവന്‍. അവന്റെ അനുഗ്രഹങ്ങളാണ് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, അല്ലാഹുവിനോടുള്ള ബാധ്യതയാണ് ഒരാള്‍ക്ക് നിര്‍വഹിക്കുവാനുള്ള ഉത്തരവാദിത്തങ്ങളില്‍ ഒന്നാമത്തേത്. അത് നിര്‍വഹിക്കാതെ സ്വന്തത്തോടൊ മറ്റുള്ളവരോടോ ഉള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല.

എന്താണ് അല്ലാഹുവിനോട് നമുക്കുള്ള ഉത്തരവാദിത്തം? അവന്റെ അനുഗ്രഹങ്ങളനുഭവിച്ചുകൊണ്ട് ജീവിക്കുന്നവരാണ് നാം; തിരിച്ച് അല്ലാഹുവിനെ അനുഗ്രഹിക്കുവാന്‍ നമുക്ക് കഴിയുമോ? അവന്റെ കാരുണ്യത്താലാണ് നാം നിലനില്‍ക്കുന്നത്; തിരിച്ച് അല്ലാഹുവിന് കാരുണ്യം ചെയ്യാന്‍ നമുക്ക് കഴിയുമോ? അവനാണ് നമുക്കാവശ്യമായ ഭക്ഷണപാനീയങ്ങള്‍ ഒരുക്കിത്തന്നിരിക്കുന്നത്. തിരിച്ച് അവനെ ഭക്ഷിപ്പിക്കുവാനോ കുടിപ്പിക്കുവാനോ നമുക്ക് സാധിക്കുമോ? 'ഇല്ല'യെന്നാണല്ലോ ഇവയ്‌ക്കെല്ലാമുള്ള ഉത്തരം. എങ്കില്‍, പിന്നെയെങ്ങനെയാണ് അല്ലാഹുവിനോടുള്ള നമ്മുടെ ബാധ്യത നിര്‍വഹിക്കുകയെന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യത്തിന് അല്ലാഹുതന്നെ നല്‍കുന്ന ഉത്തരം ശ്രദ്ധിക്കുക:

''ജിന്നുകളേയും മനുഷ്യരേയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹുതന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും'' (51:56-58).

അല്ലാഹുവിനെ മാത്രം ആരാധിക്കുക. ഇതുമാത്രമാണ് നമുക്ക് ചെയ്യാനാവുന്ന കാര്യം. അല്ലാഹുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ക്ക് ചെയ്യാനാകുന്ന ഏക സംഗതി. അല്ലാഹു മാത്രമാണ് യഥാര്‍ഥത്തില്‍ ആരാധനകളെല്ലാം അര്‍ഹിക്കുന്നതെന്ന് നാം മനസ്സിലാക്കി. എന്നാല്‍, മനുഷ്യര്‍ക്ക് അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്ന സമ്പ്രദായം സ്വീകരിക്കുവാന്‍ കഴിയും. അല്ലാഹുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമുള്ള ഏക സംഗതിയാണത്. അല്ലാഹുവിന്റെ കാരുണ്യത്തെ തടയുകയോ മറ്റുള്ളവരെ പങ്കാളികളാക്കുകയോ ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. അവന്റെ അധികാരാവകാശങ്ങളില്‍ കൈകടത്തുവാനോ പങ്കാളികളെവെക്കുവാനോ ഉള്ള കഴിവും മനുഷ്യര്‍ക്കില്ല. എന്നാല്‍ അവന്‍മാത്രം അര്‍ഹിക്കുന്ന ആരാധന മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയും. ഇങ്ങനെ മറ്റുള്ളവരെ ആരാധിക്കുന്നത് മഹാപാപമാണ്. സകല പാപങ്ങളെക്കാളും വലിയ പാപം. കാരണം അല്ലാഹുവിനോടുള്ള ബാധ്യതയുടെ ലംഘനമാണത്. അവനോടുള്ള ഉത്തരവാദിത്തത്തിനുശേഷമേ മറ്റ് ഉത്തരവാദിത്തങ്ങളെല്ലാം വരുന്നുള്ളൂ. മറ്റുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതിരിക്കുന്നത് പാപമാണെങ്കില്‍ അല്ലാഹുവിനോടുള്ള ബാധ്യത നിര്‍വഹിക്കാതിരിക്കുന്നത് മഹാപാപമാണ്.

ബഹുദൈവാരാധനയാണ് സകലവിധ തിന്മകളുടെയും മാതാവെന്നാണ് ഇസ്‌ലാമിക വീക്ഷണം. അതുകൊണ്ടുതന്നെ അല്ലാഹുവല്ലാത്തവരോടുള്ള ആരാധനയാണ് വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമധികം  വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ദൈവേതരന്മാരോട് പ്രാര്‍ഥിക്കുന്നതാണ് ഏറ്റവും വലിയ മഹാപാപമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്. ഒരിക്കലും പൊറുക്കപ്പെടാത്ത പാപമാണ് ദൈവത്തിന്റെ സത്തയിലോ ഗുണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ മറ്റുള്ളവരെ പങ്കുചേര്‍ക്കുകയെന്നത്. പ്രസ്തുത പാപം ചെയ്തവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്താണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നതു കാണുക:

''തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കപ്പെടുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവിനോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു'' (4:116).

ഇക്കാര്യം പ്രവാചകന്‍  (സ) വിശദീകരിച്ചു

''അബ്ദുല്ലാ (റ)പറയുന്നു:  ഞാന്‍ നബി  (സ)യോട് ചോദിച്ചു: ഏത് പാപമാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും കഠിനമായത്. നബി  (സ) അരുളി: നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവില്‍ നീ പങ്കാളിയെ സ്ഥാപിക്കലാണ്. ഞാന്‍ പറഞ്ഞു: അത് വളരെ ഗൗരവമേറിയതുതന്നെ. പിന്നെ ഏതാണ്: നബി  (സ)അരുളി: നിന്റെ കൂടെ ഭക്ഷണം കഴിച്ചുകളയുമെന്ന് ഭയന്ന് നിന്റെ സന്താനത്തെ വധിക്കലാണ്. പിന്നെ ഏതാണ്: ഞാന്‍ വീണ്ടും ചോദിച്ചു: അയല്‍ വാസിയുടെ ഭാര്യയെ നീ വ്യഭിചരിക്കലാണ്. നബി  (സ)പ്രത്യുത്തരം നല്‍കി'' (സ്വഹീഹുല്‍ ബുഖാരി, ഹദീഥ്: 6966).

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നിവേദനം:''വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'' (ഖുര്‍ആന്‍ 6:82) എന്ന ആയത്ത് അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: 'പ്രവാചകരേ, ഞങ്ങളില്‍ സ്വന്തം ശരീരത്തോട് അക്രമം പ്രവര്‍ത്തിക്കാത്തവരാരാണ്?' അദ്ദേഹം പ്രതിവചിച്ചു: 'അത് നിങ്ങള്‍ പറഞ്ഞപോലെയല്ല. തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്തുക'യെന്ന് പറഞ്ഞതിലെ അന്യായത്തിന്റെ വിവക്ഷ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. ലുഖ്മാന്‍ തന്റെ മകനോടായി പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടില്ലേ ''എന്റെ കുഞ്ഞ് മകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമംതന്നെയാകുന്നു'' (ഖുര്‍ ആന്‍: 31:13)(സ്വഹീഹുല്‍ ബുഖാരി: ഹദീഥ് 3110).

മനുഷ്യര്‍ക്ക് ആവശ്യമായതെല്ലാം ഇവിടെ ഒരുക്കി വെച്ചിരിക്കുന്നത് അല്ലാഹുവാണ്. അവനു പുറമെ ആരാധിക്കപ്പെടുന്നവര്‍ ആരായിരുന്നാലും അവരെ കൈവെടിയേണ്ടത് മുസ്‌ലിമിന്റെ ബാധ്യതയാണ്. ആരാധിക്കപ്പെടുന്നത് പുണ്യവാളനായാലും പിശാചായാലും സമമാണ്. രണ്ടുപേരും അതിന് അര്‍ഹരല്ല. പ്രാര്‍ഥനകള്‍ അല്ലാഹുവോട് മാത്രമാണ് നടത്തേണ്ടത്. സൃഷ്ടികളില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബി (സ) യോടുപോലും പ്രാര്‍ഥനകള്‍ പാടില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇബ്‌റാഹീം നബി  (സ) പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്ന വചനങ്ങള്‍ ഇവിടെ പ്രസക്തമാണ്.

''എന്നാല്‍ അവര്‍ (ആരാധിക്കപ്പെടുന്നവര്‍) എന്റെ ശത്രുകളാകുന്നു. ലോകരക്ഷിതാവ് ഒഴികെ. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍; എനിക്ക് ആഹാരവും കുടിനീരും നല്‍കുന്നവന്‍; എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് സുഖപ്പെടുത്തുന്നത്; എന്നെ മരിപ്പിക്കുകയും പിന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍; പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുത്തന്‍ എന്റെ തെറ്റുകള്‍ പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്‍'' (26:77-82).

പുണ്യവാന്മാര്‍ അനുഗ്രഹിക്കപ്പെടുകയും പാപികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന മരണാനന്തരജീവിതത്തില്‍ ഒരിക്കലും പൊറുക്കപ്പെടാത്ത പാപം ചെയ്തുകൊണ്ട് മരണപ്പെട്ടവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണ്; നരകത്തില്‍നിന്ന് അവര്‍ക്ക് മോചനമുണ്ടാവുകയില്ലെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം.

''മറ്‌യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; 'ഇസ്രാഈല്‍ സന്തതികളെ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരുംതന്നെയില്ല' എന്നാണ്'' (5:72).

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

മനുഷ്യനെക്കാള്‍ ഉന്നതമായ മറ്റൊരു സൃഷ്ടിയും ഭൂമിയിലില്ലെന്ന് നമുക്കറിയാം. അവനെക്കാള്‍ ഉന്നതമായ ഒരുവന്‍ മാത്രമേയുള്ളൂ- അതാണ് സ്രഷ്ടാവ്. മനുഷ്യകഴിവില്‍ പെടാത്ത ഒട്ടനവധി കാര്യങ്ങള്‍ തനിക്കു ചുറ്റും തന്റെ സ്വന്തം ശരീരത്തിലും മനുഷ്യന് കാണാന്‍ കഴിയുന്നു. സ്വജീവന്‍ നിലനിര്‍ത്തുന്ന ഹൃദയമിടിപ്പോ രക്തചംക്രമണമോ മറ്റു ജീവികളില്‍നിന്ന് വ്യതിരിക്തമാക്കുന്ന ബൗദ്ധിക പ്രവര്‍ത്തനങ്ങളോ ഒന്നുംതന്നെ തന്റെ കഴിവിലോ നിയന്ത്രണ പരിധിയിലോ അല്ലെന്ന് അവന്‍ അറിയുന്നു.  ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ പര്യാപ്തമായ രീതിയിലുള്ള സൂര്യന്റെ നിലനില്‍പോ ഭൂമിയുടെ പരിക്രമണമോ അന്തരീക്ഷത്തിന്റെ സംവിധാനമോ ഒന്നുംതന്നെ തന്റെ നിയന്ത്രണത്തിന്റെ വരുതിയിലല്ലെന്ന് അവന്‍ മനസ്സിലാക്കുന്നു. ഈ അറിവ് തന്നേക്കാള്‍ ശക്തിയുള്ള ഒന്നിനോട് സഹായമഭ്യര്‍ഥിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. ഈ സഹായാഭ്യര്‍ഥനയാണ് പ്രാര്‍ഥന. ഭിഷഗ്വരനോട് രോഗി സഹായമഭ്യര്‍ഥിക്കുന്നതോ പണക്കാരനോട് പണിക്കാരന്‍ സാമ്പത്തിക സഹായം ചോദിക്കുന്നതോ പ്രാര്‍ഥനയുടെ പരിധിയില്‍ വരുന്നില്ല. അവ ലൗകികമായ കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള അര്‍ഥനയാകുന്നു. കാര്യകാരണബന്ധങ്ങള്‍ക്കതീതമായ രീതിയിലുള്ള സഹായാഭ്യര്‍ഥനയാണ് പ്രാര്‍ഥന. പ്രാര്‍ഥനയില്ലാത്ത ആരാധനകള്‍ വെറും ആചാരങ്ങള്‍ മാത്രമായി അവശേഷിക്കുന്നു.

സര്‍വലോകത്തിന്റെയും സ്രഷ്ടാവും സംരക്ഷകനും അല്ലാഹുവാണ്. മനുഷ്യരെ പടക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് അവനാണ്. അവന്‍ പരമകാരുണികനും കരുണാനിധിയുമാണ്. നീതിമാനും പ്രതാപവാനുമാണ്. സര്‍വജ്ഞനും സര്‍വഗ്രാഹിയുമാണ്. സ്‌നേഹസമ്പന്നനും കൃപാനിധിയുമാണ്. അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായ അല്ലാഹുവിനു മാത്രമേ മനുഷ്യമനസ്സിനകത്തുള്ളതെന്താണെന്ന് വ്യക്തമായി അറിയാന്‍ കഴിയൂ.

''നിശ്ചയം, അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമത്രേ'' (31:34).

മനുഷ്യകഴിവിന്നതീതമായ കാര്യങ്ങള്‍ അത്തരത്തിലുള്ള കഴിവുകളുണ്ടെന്നോ അത്തരം കഴിവുകള്‍ ഉള്ളവരില്‍ നിന്ന് നേടിത്തരാന്‍ കഴിയുമെന്നോ  കരുതുന്നവരോട് ചോദിക്കുന്നതിനാണല്ലോ പ്രാര്‍ഥനയെന്നു പറയുന്നത്. അഭൗതികമായ സഹായാഭ്യര്‍ഥനയാണ് പ്രാര്‍ഥനയെന്ന് പറയാം. പ്രാര്‍ഥനയുടെ ആത്മാവ് സ്ഥിതി ചെയ്യുന്നത് പ്രാര്‍ഥിക്കുന്നവന്റെ മനസ്സിനകത്താണ്. എത്ര സുന്ദരമായ പ്രാര്‍ഥ നാഗീതമായിരുന്നാലും അത് ഹൃദയത്തില്‍നിന്നു പുറത്തുവരുന്നതല്ലെങ്കില്‍  കേവലം വാചാടോപമായി പരിണമിക്കുന്നു. അതിന്ന് അധരങ്ങളുമായി മാത്രമേ ബന്ധം കാണൂ. പ്രാര്‍ഥിക്കുന്നവന്റെ ഹൃദയം പ്രാര്‍ഥിക്കപ്പെടുന്നവന്റെ സഹായം കാംക്ഷിക്കുമ്പോള്‍ മാത്രമാണ് പ്രാര്‍ഥനയെന്ന പദം അന്വര്‍ഥമാകുന്നത്. യഥാര്‍ഥത്തില്‍ പ്രാര്‍ഥനയാണ് എല്ലാവിധ ആരാധനകളുടെയും മജ്ജ. ആരാധനകളിലെ കര്‍മങ്ങള്‍ക്ക് ജീവനുണ്ടാകണമെങ്കില്‍ പ്രാര്‍ഥനയുണ്ടായിരിക്കണമെന്നര്‍ഥം. ഇതാണ് പ്രവാചകന്‍ പഠിപ്പിച്ചത്.

''നുഅ്മാനുബ്‌നു ബശീര്‍ (റ)നിവേദനം: നബി  (സ) പറഞ്ഞു പ്രാര്‍ഥന തന്നെയാകുന്നു ആരാധന. പിന്നീട് ഇങ്ങനെ ഓതി 'നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍

നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച' (40:60)'' (ജാമിഉത്തിര്‍മിദി: ഹദീഥ്: 4294).

പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന കര്‍മങ്ങളെല്ലാം ആരാധനയാണ്. ദിവ്യനായി കരുതപ്പെടുന്ന ഒരാള്‍ അനുസരിക്കപ്പെടുന്നത് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടുകൂടിയാണ്. അയാളില്‍നിന്ന് കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായ ഗുണമോ ദോഷമോ പ്രതീക്ഷിച്ചുകൊണ്ടാണ് പ്രസ്തുത അനുസരണം. അതുകൊണ്ടുതന്നെ ആ അനുസരണം ആരാധനയായിത്തീരുന്നു. ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നത് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെയാണ്. അപ്പോള്‍ അത് കഴിക്കുന്നത് ആരാധനയാണ്. ശവകുടീരങ്ങളെ പ്രദക്ഷിണംവെക്കുന്നത് പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന മനസ്സോടെയാവുമ്പോള്‍ ആ പ്രദക്ഷിണം ആരാധനയായിത്തീരുന്നു. ഇങ്ങനെ പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന കര്‍മങ്ങളെല്ലാം ആരാധനയാണ്. ആരാധന അല്ലാഹുവിന് മാത്രമെ സമര്‍പ്പിക്കാവൂയെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന ഒരു കര്‍മവും അല്ലാഹുവിന്നല്ലാതെ സമര്‍പ്പിച്ചുകൂടെന്നര്‍ഥം. പ്രാര്‍ഥനയാണ് ആരാധനയുടെ മജ്ജയെന്ന് വ്യക്തമാക്കുന്ന ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക:

''പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത്'' (72:18).

''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച'' (40:60).

''അവനാകുന്നു എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്‌ക്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് സ്തുതി'' (40:65).

''വല്ലവനും അല്ലാഹുവോടൊപ്പം മറ്റുവല്ല ആരാധ്യരെയും വിളിച്ച് പ്രാര്‍ഥിക്കുന്നപക്ഷം -അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ലതന്നെ- അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച'' (23:117).

''അല്ലാഹുവിന് പുറമെ, ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ച് കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും'' (46:5,6).

മുകളില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വാക്യങ്ങളില്‍ 'പ്രാര്‍ഥന'യും 'ആരാധന'യും തത്തുല്യ പദങ്ങള്‍ എന്ന നിലയ്ക്കാണ് പ്രയോഗിച്ചിരിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഉദാഹരണത്തിന് അവസാനം ഉദ്ധരിച്ച സൂറത്തുല്‍ അഹ്ഖാഫിലെ അഞ്ചും ആറും വചനങ്ങള്‍ പരിശോധിക്കുക. അഞ്ചാമത്തെ വചനത്തില്‍ അല്ലാഹു വല്ലാത്തവരോടുള്ള പ്രാര്‍ഥനയെ ഏറ്റവും വലിയ വഴികേടായി ചിത്രീകരിച്ചിരിക്കുന്നു. ഇങ്ങനെ പ്രാര്‍ഥിക്കപ്പെട്ടവര്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരെ ആരാധിച്ചതിനെ നിഷേധിക്കുമെന്നാണ് അടുത്ത വചനത്തില്‍ പറഞ്ഞിരിക്കുന്നത്. പ്രാര്‍ഥനതന്നെയാണ് ആരാധനയെന്ന വസ്തുത ഈ സൂക്തങ്ങള്‍ സുതരാം വ്യക്തമാക്കുന്നു.

അപ്പോള്‍, മനുഷ്യര്‍ ആരാധനകള്‍ അര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്? ആരോടാണവന്‍ പ്രാര്‍ഥിക്കേണ്ടത്? സകലമാന കഴിവുകളുടെയും ഉടമസ്ഥാവകാശം ആര്‍ക്കാണോ, രഹസ്യങ്ങളും പരസ്യങ്ങളുമറിയു ന്നവനാരാണോ, ഹൃദയത്തിനകത്തുള്ളത് വ്യക്തമായി അറിയുന്നവന്‍ ആരാണോ അവന്നാണ്; അവന്നു മാത്രമാണ് ആരാധനകളര്‍പ്പിക്കേണ്ടതെന്ന് സാമാന്യബുദ്ധി പറയുന്നു. ഈ സാമാന്യബുദ്ധിയുടെ വിധിതന്നെയാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വം. സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന് മാത്രമേ ആരാധനകളര്‍പ്പിക്കാവൂ എന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. പ്രാര്‍ഥനാവഴിപാടുകള്‍ അര്‍പ്പിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കുമ്പോള്‍ മാത്രമാണ് അല്ലാഹുവിലുള്ള വിശ്വാസം പൂര്‍ണമാകുന്നത്. സത്തയിലും സ്വഭാവങ്ങളിലും കഴിവുകളിലും അദ്വിതീയനായ ഒരു അസ്തിത്വത്തിലുള്ള വിശ്വാസം കൊണ്ട് ഇസ്‌ലാം വിവക്ഷിക്കുന്ന ഏകദൈവവിശ്വാസം (തൗഹീദ്) പൂര്‍ണമാകുന്നില്ല. ആ ഏകാസ്തിത്വത്തിനു മാത്രം ആരാധനകളര്‍പ്പിക്കപ്പെടുമ്പോഴാണ് അത് പൂര്‍ണ മാകുന്നത്. ഇസ്‌ലാമിക വീക്ഷണത്തില്‍, ഏകദൈവവിശ്വാസി (മുവഹ്ഹിദ്) എന്നു വിളിക്കപ്പെടണമെങ്കില്‍ അല്ലാഹു ഏകനാണെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ; അവന്നുമാത്രം അര്‍ഹതയുള്ള കാര്യങ്ങള്‍ അവന്നു മാത്രം അര്‍പ്പിക്കുകകൂടി വേണം. അല്ലാഹു മാത്രമാണ് ആരാധനകളര്‍ഹിക്കുന്നതെന്ന് പ്രഖ്യാപിച്ചു കൊണ്ടാണല്ലോ ഒരാള്‍ മുസ്‌ലിമാകുന്നത്. ആരാധനകളഖിലവും അല്ലാഹുവിന് മാത്രം അര്‍പ്പിക്കുന്നവനാണ് മുസ്‌ലിമെന്നര്‍ഥം.

അല്ലാഹുവിന്റെ സത്തയുടെ സവിശേഷതയാണ് കാരുണ്യമെന്നും അവന്‍തന്നെ കാരുണ്യത്തെ തന്റെമേല്‍  ഒരു ബാധ്യതയാക്കി  നിശ്ചയിക്കുകയും ചെയ്തിരിക്കുന്നുവെന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്. . അവനില്‍ നിന്നുണ്ടാവുന്നതെല്ലാം കാരുണ്യമായിരിക്കുമെന്നർത്ഥം.. ദുഷ്ടതയോ ക്രൂരതയോ അവനില്‍ നിന്നുണ്ടാവുകയില്ല. ദിവ്യകാരുണ്യത്തിന്റെ ഭാഗമായി അവന്‍ സംവിധാനിച്ച വ്യവസ്ഥകള്‍ ചിലപ്പോള്‍ വ്യക്തികള്‍ക്ക് പ്രയാസകരമായി തോന്നിയേക്കാം. എന്നാല്‍ അവപോലും ആത്യന്തികമായി നന്മയും കാരുണ്യവുമായിരിക്കും.

നാം അനുഭവിക്കുന്ന വേദനയുടെ കാര്യമെടുക്കുക. പ്രതിസന്ധികളെ അതിജീവിക്കുന്നതിന് മനുഷ്യശരീരത്തില്‍ അല്ലാഹു സംവിധാനിച്ച അതിസൂക്ഷ്മമായ സംവിധാന ങ്ങളിലൊന്നാണ് വേദന. ദിവ്യകാരുണ്യത്തിന്റെ ഉത്തമ നിദര്‍ശനമാണത്. ശരീരത്തിന്റെ ഭാഗങ്ങളിലേതിലെങ്കിലും ഏതെങ്കിലും തരത്തിലുള്ള മുറിവോ പ്രയാസങ്ങളോ ഉണ്ടായാല്‍ അത് ഉടനെ അറിയുകയും ആവശ്യമായ രക്ഷാമാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യാനായി അല്ലാഹു നിശ്ചയിച്ച വാര്‍ത്താവിനിമയ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വേദന. മുറിവ് പറ്റിയിടത്ത് നന്നാ ക്കാനാവശ്യമായ സംവിധാനങ്ങള്‍ക്കുള്ള സന്ദേശങ്ങള്‍ കേന്ദ്രനാഡീവ്യൂഹത്തില്‍ നിന്ന് വരണം. അതിന് ഇന്ന സ്ഥലത്ത് മുറിവ് പറ്റിയിട്ടുണ്ടെന്ന് കേന്ദ്രനാഡീവ്യൂഹം അറിയണം. വേദനയെന്ന ദൂതന്‍ ഈ അറിയിപ്പാണ് നിര്‍വഹിക്കുന്നത്. പ്രയാസമനുഭവിക്കുന്ന സ്ഥലത്തെക്കുറിച്ച് ജാഗ്രതയില്‍ കഴിയുവാനും നിതാന്തശ്രദ്ധ  ചെലുത്തുവാനും മനുഷ്യനെ സജ്ജമാക്കുന്നതും വേദന തന്നെ! ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴുമുള്ള നമ്മുടെ ശരീരത്തിന്റെ കാവല്‍ക്കാരനാണ് വേദനയെന്നര്‍ഥം. പരമകാരുണികനായ അല്ലാഹു നമ്മുടെ ശരീരത്തില്‍ സംവിധാനിച്ച പ്രതിരോധ സന്നാഹങ്ങളിലൊന്ന്. വേദന അനുഭവിക്കുന്നവന് അത് പ്രയാസകരമായി ഭവിക്കുന്നുവെന്നത് നേരാണ്. എന്നാല്‍ സൂക്ഷ്മമായി ചിന്തിച്ചാല്‍ വേദനയും പ്രയാസങ്ങളുമെല്ലാം ആത്യന്തികമായി ദിവ്യകാരുണ്യത്തെ തന്നെയാണ് വെളിപ്പെടുത്തുന്നതെന്ന് കാണാന്‍ കഴിയും.

രോഗങ്ങളുടെയും ദുരിതങ്ങളുടെയും അവസ്ഥയും ഇതില്‍ നിന്ന് ഭിന്നമല്ല. പ്രതിസന്ധികളെ അതിജീവിക്കുന്നതിന്നും വിശുദ്ധജീവിതം നയിക്കുന്നതിന്നുമായി മനുഷ്യശരീരത്തെയും മനസ്സിനെയും പര്യാപ്തമാക്കുന്ന സംവിധാനങ്ങളുടെ ഭാഗം തന്നെയാണ് നാം ദുരിതമെന്നും രോഗമെന്നും വിളിക്കുന്ന കാര്യങ്ങളെല്ലാമെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയും. അന്തരീക്ഷത്തിലെ ഊഷ്മവ്യതിയാനങ്ങളോട് പൊരുത്തപ്പെടുവാനുള്ള ശരീരത്തിലെ സംവിധാനങ്ങളും തെറ്റായ ആഹാരപാനീയങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് രക്ഷിക്കുവാനുള്ള സന്നാഹങ്ങളും രോഗാണുക്കളെയും മറ്റും പ്രതിരോധിക്കുവാനാവശ്യമായ നടപടികളുമാണ് രോഗമായി നമുക്കനുഭവപ്പെടുന്നത് എന്നതല്ലേ യാഥാര്‍ഥ്യം? ഈ യാഥാര്‍ഥ്യം മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളാനും സന്നദ്ധമാവാതെ പ്രതിരോധ സംവിധാനങ്ങളായ രോഗങ്ങളോട് പ്രതികാരാത്മകമായി പ്രതികരിക്കുന്നതാണ് മാരകമായ രോഗങ്ങള്‍ക്ക് നിമിത്തമാവുന്നത് എന്നാണല്ലോ വൈദ്യശാസ്ത്ര രംഗത്തെ പുതിയ പഠനങ്ങള്‍ വ്യക്ത മാക്കുന്നത്. ഏത് പ്രതിസന്ധിയെയും തരണംചെയ്യാന്‍ നമ്മെ പര്യാപ്തമാക്കുവാനായുള്ള പരമകാരുണികന്റെ സംവിധാനങ്ങളാണ് നമുക്ക് പ്രയാസകരമായിത്തോന്നുന്ന കാര്യങ്ങള്‍പോലുമെന്ന വസ്തുതയാണ് ഇവിടെയെല്ലാം അനാവൃതമാവുന്നത്.

ദിവ്യകാരുണ്യത്തിന്റെ ഭാഗമായി നമ്മുടെ ശരീരത്തില്‍ സംവിധാനിച്ച ചില കാര്യങ്ങളെങ്കിലും വ്യക്തിപരമായ അനുഭവത്തില്‍ പ്രയാസകരമായി ഭവിക്കുന്നുവെന്ന വസ്തുത നാം മനസ്സിലാക്കി. ഇതേപോലെത്തന്നെയാണ് ഇവിടെയുള്ള കാര്യങ്ങളെല്ലാം എന്ന് ഉള്‍ക്കൊള്ളുവാന്‍ നമുക്ക് കഴിയണം.  ദുരിതവും  പ്രയാസവുമായി വ്യക്തികള്‍ക്കോ സമൂഹങ്ങള്‍ക്കോ തോന്നുന്ന കാര്യങ്ങള്‍ ആത്യന്തികമായി നന്മയും മനുഷ്യരാശിയെ മൊത്തമായെടുത്താല്‍ ദിവ്യ കാരുണ്യത്തിന്റെ പ്രകടനവുമാണെന്ന വസ്തുത ശരിയാംവണ്ണം ഉള്‍ക്കൊണ്ട ഒരാള്‍ക്ക് പിന്നെ നിരാശാബോധമുണ്ടാവുകയില്ല; അയാള്‍ നിഷേധാത്മക നിലപാടുകളെടുക്കുകയുമില്ല. പരമകാരുണികനില്‍ നിന്ന് ഉണ്ടാവുന്നതെല്ലാം അവന്റെ കാരുണ്യത്തിന്റെ പ്രകടനമാണെന്നും അത് തനിക്ക് തിന്മയായി ഭവിക്കുന്നത് ചിലപ്പോള്‍ തന്റെ വര്‍ത്തനങ്ങളിലുള്ള തകരാറുകൊണ്ടാണെന്നും മനസ്സിലാക്കുന്നവന്‍, തന്റെ പ്രവര്‍ത്തനങ്ങളിലുള്ള വീഴ്ചകളെപ്പറ്റി സദാ ബോധവാനായിരിക്കും; എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ തന്നെ അത് ഉടനടി തിരുത്തുവാന്‍ അവന്‍ സന്നദ്ധനുമായിരിക്കും; എന്നിട്ടും താന്‍ പ്രയാസത്തില്‍ തന്നെയാണെങ്കില്‍ അത് ദിവ്യകാരുണ്യത്തിന്റെ ഭാഗമാണെന്നും തനിക്ക് ആത്യന്തികമായ നന്മയാണത് പ്രദാനം ചെയ്യുകയെന്നും മനസ്സിലാക്കി ക്ഷമിക്കുവാനും സഹിക്കുവാനും അവന്ന് സാധിക്കും. അല്ലാഹുവിനെ പരമകാരുണികനായി മനസ്സിലാക്കാത്തതാണ് നിരാശാബോധത്തിന്റെയും ആത്മഹത്യാ പ്രവണതയുടെയുമെല്ലാം അടിസ്ഥാന കാരണം, ദൈവിക കാരുണ്യത്തെക്കുറിച്ച് നിരാശരാകുന്നവര്‍ വഴിപിഴച്ചവര്‍ മാത്രമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

''അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരു ണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ'' (15:56).

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

ഏകനും അദ്വിതീയനും സൃഷ്ടാവും സംരക്ഷകനുമാണ് ഖുർആൻ പരിചയപ്പെടുത്തുന്ന അല്ലാഹു. കാരുണ്യം തന്റെ മേൽ ബാധ്യതയാക്കിയിരിക്കുന്ന പരമ കാരുണികൻ. നന്മകളുടെയെല്ലാം പാരമ്യമായ അവൻ സഗുണസമ്പൂര്ണനാണ്. അല്ലാഹുവിന്റെ ഏകത്വവും പരാശ്രയമില്ലായ്മയും സമ്യക്കായും അതോടൊപ്പം സംക്ഷിപ്തമായും അവതരിപ്പിക്കുന്ന ഖുര്‍ആനിലെ ചെറിയൊരു അധ്യായമാണ് സൂറതുല്‍ ഇഖ്‌ലാസ്വ്. പ്രസ്തുത അധ്യായത്തിന്റെ സാരം ഇങ്ങനെയാണ്:

''പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു പരാശ്രയം വേണ്ടാത്തവനും സകലര്‍ക്കും ആശ്രയമായിട്ടുള്ളവനു മാകുന്നു. അവന്‍ പിതാവോ സന്തതിയോ അല്ല. അവനു തുല്യമായി ഒന്നുംതന്നെയില്ല'' (112:1-4).

അല്ലാഹുവിനെക്കുറിച്ച ഇസ്‌ലാമിക വീക്ഷണത്തിന്റെ സമ്യക്കായ ഒരു വിവരണമാണിതെന്ന വസ്തുത ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം സൂചിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ച് ആദ്യമായി പറയുന്ന രണ്ടു വിശേഷണങ്ങള്‍ അവന്റെ സത്തയെ സംബന്ധിച്ച് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിന്റെ പരമാവധി മനസ്സിലാക്കിത്തരുന്നുണ്ട്. ഒന്നാമതായി, അല്ലാഹു അഹദാണെന്ന കാര്യമാണത്. പരമമായ ഏകത്വമവകാശപ്പെടാന്‍ കഴിയുന്ന ഒരേയൊരു ഉണ്മ അല്ലാഹുവിന്‍േറതു മാത്രമാണ്. രണ്ടാമതായി അല്ലാഹു സ്വമദ് ആണെന്ന കാര്യമാണ്. ഒന്നിന്റെയും ആശ്രയം ആവശ്യമില്ലാത്തവനും എന്നാല്‍ അവന്റെ ആശ്രയം കൂടാതെ ഒന്നിനും നിലനില്‍ക്കാന്‍ സാധിക്കാത്തവനുമെന്നാണ് സ്വമദിന്റെ വിവക്ഷ. സൃഷ്ടികളുടെ നിലനില്‍പുതന്നെ പരസ്പരം ആശ്രയിച്ചുകൊണ്ടാണെന്ന് പറഞ്ഞുവല്ലോ. അല്ലാഹുവിന്നാകട്ടെ നിലനില്‍ക്കാന്‍  ആരുടെയും ആശ്രയം ആവശ്യമില്ല. അവന്റെ ആശ്രയം കൊണ്ടാണ് സൃഷ്ടികളെല്ലാം നിലനില്‍ക്കുന്നതുതന്നെ. അല്ലാഹുവിനെ സംബന്ധിച്ച 'സ്വമദ്' എന്ന വിശേഷണം ഒരിക്കല്‍ക്കൂടി അവനെക്കുറിച്ച് നമുക്ക് സൂക്ഷ്മമായി മനസ്സിലാക്കുവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നു. ഒരു വസ്തുവെക്കുറിച്ച് നമുക്ക് നേരിട്ടു മനസ്സിലാക്കുവാന്‍ കഴിയില്ലെങ്കില്‍ അത് ആശ്രയിച്ചുനില്‍ക്കുന്ന മറ്റു വസ്തുക്കളെക്കുറിച്ച് പഠിച്ചുകൊണ്ട് അതിനെക്കുറിച്ച് കുറേയെല്ലാം മനസ്സിലാക്കാനാവും. അല്ലാഹു മറ്റൊന്നിനെയും ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്നതിനാല്‍ ആ ഒരു മാര്‍ഗമുപയോഗിച്ചും അതിനെക്കുറിച്ച് മനസ്സിലാക്കുക അസാധ്യമാണ്. അവനെ അറിയുവാന്‍ പ്രമാദമുക്തമായ ദൈവിക പ്രമാണങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റു നിര്‍വാഹങ്ങളൊന്നുമില്ലെന്ന് സാരം.

'അവന്‍ പിതാവോ സന്തതിയോ അല്ല'യെന്ന ഖുര്‍ആനിക പരാമര്‍ശം അല്ലാഹുവിനെ സംബന്ധിച്ച് നിലനിന്നിരുന്ന രണ്ട് മൂഢവിശ്വാസങ്ങളെ തിരുത്തുകയാണ് ചെയ്യുന്നത്. ദൈവത്തിന് പുത്രന്മാരും പുത്രിമാരുമുണ്ടെന്ന വിശ്വാസമാണ് ഒന്നാമത്തേത്. ക്രിസ്ത്യാനികള്‍ യേശു ദൈവപുത്രനാണെന്ന് വാദിക്കുക വഴി യഥാര്‍ഥത്തില്‍ ദൈവികസത്തയുടെ ഏറ്റവും വലിയ സവിശേഷതയായ ഏകത്വത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ത്രിയേകവിശ്വാസം ദൈവിക ഏകത്വത്തിന്റെ വ്യക്തമായ നിഷേധമാണെന്ന കാര്യം എടുത്തു പറയേണ്ടതില്ല. സത്തയില്‍ ഒന്നായ മൂന്നു വ്യക്തികളെ സങ്കല്‍പി ക്കുന്നതിലേക്ക് ക്രൈസ്തവസഭ നയിക്കപ്പെട്ടതിന്റെ പ്രധാനപ്പെട്ട കാരണം ദൈവപുത്രസങ്കല്‍പമാണെന്ന് കാണാനാവും. പിതൃസ്വഭാവങ്ങള്‍ പുത്രനില്‍ പ്രതിഫലിക്കുമെന്ന സാമാന്യ തത്ത്വപ്രകാരം ദൈവപുത്രനായി വാഴ്ത്തപ്പെട്ട ക്രിസ്തു മെല്ലെ മെല്ലെ ദൈവികസത്തയിലേക്ക് സ്ഥാനാരോഹണം ചെയ്യിക്കപ്പെട്ടതായിട്ടാണ് ത്രിത്വത്തിന്റെ ചരിത്രത്തില്‍ നാം കാണുന്നത്. മാലാഖമാര്‍ ദൈവപുത്രികളായി സങ്കല്‍പിക്കപ്പെട്ടിരുന്ന സമൂഹങ്ങളിലെ സ്ഥിതിയും തഥൈവ.

'അവന്‍ സന്തതിയല്ല' അഥവാ ജനിച്ചവനല്ല എന്ന നിഷേധം മറ്റൊരു മൂഢധാരണകൂടി തിരുത്തുന്ന തിനുവേണ്ടിയാണ് പ്രയോഗിച്ചിരിക്കുന്നത്. അവതാര സങ്കല്‍പമാണത്. ദൈവം ഭൂമിയില്‍ മനുഷ്യരൂപത്തില്‍ ജനിച്ചുവളരുകയും ധര്‍മസംസ്ഥാപനം നടത്തുകയും ചെയ്യുമെന്ന വിശ്വാസം വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. സ്ഥലകാല സാതത്യത്തിന്നതീതനായ അല്ലാഹു ഒരു മാതാവിന്റെ ഉദരത്തില്‍ വളരുകയും പ്രസവിക്കപ്പെടുകയും ചെയ്യുകയെന്നത് സങ്കല്‍പിക്കാന്‍തന്നെ കഴിയില്ല. ജനനം, മരണം തുടങ്ങിയവയെല്ലാം സ്ഥലകാലത്തിനകത്തേക്ക് അല്ലാഹു നിര്‍ണയിച്ച പ്രതിഭാസങ്ങളത്രെ. അല്ലാഹുവില്‍ ജനനം ആരോപിക്കുന്നവര്‍ അവനെ സ്ഥലകാലത്തില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, പരമമായ ഏകത്വമെന്ന ദൈവികസത്തയുടെ സവിശേഷപ്രകൃതിക്ക് വിരുദ്ധമാണത്.

'അവന്നു തുല്യമായിട്ട് ആരും തന്നെയില്ല'യെന്ന സൂറത്തുല്‍ ഇഖ്‌ലാസ്വിലെ അവസാനത്തെ പരാമര്‍ശവും ദൈവികസത്തയെക്കുറിച്ച് മനുഷ്യന് അവന്റെ അപഗ്രഥന രീതിയുപയോഗിച്ച് സൂക്ഷ്മമായി അറിയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നതുതന്നെ. വസ്തുക്കളെക്കുറിച്ച പഠനത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് അവക്ക് തുല്യമായ മറ്റു വസ്തുക്കളെക്കുറിച്ച് പഠിക്കുകയെന്നത്.

''അല്ലാഹുവിന് തുല്യനായി ആരുംതന്നെയില്ല'' (112:4) യെന്ന നിഷേധത്തിലൂടെ പ്രസ്തുത സാധ്യതയും തള്ളിക്കളയുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

''അവന് സദൃശമായി ഒന്നുംതന്നെയില്ല''(42:11)യെന്ന ഖുര്‍ആനിക പരാമര്‍ശവും സ്രഷ്ടാവിന്റെ സത്തയെ സൃഷ്ടികളുടേതുമായി താരതമ്യം ചെയ്ത് മനസ്സിലാക്കാനുള്ള സാധ്യതയെ പൂര്‍ണമായി നിഷേധിക്കുന്നു.

'അവന്നു തുല്യമായിട്ട് ആരും തന്നെയില്ല'യെന്ന അല്ലാഹുവിനെക്കുറിച്ച പരിശുദ്ധ ഖുർആനിലെ പരാമർശം (112:4) ദൈവികസത്തയെക്കുറിച്ച് മനുഷ്യന് അവന്റെ അപഗ്രഥന രീതിയുപയോഗിച്ച് സൂക്ഷ്മമായി അറിയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നു. . വസ്തുക്കളെക്കുറിച്ച പഠനത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് അവക്ക് തുല്യമായ മറ്റു വസ്തുക്കളെക്കുറിച്ച് പഠിക്കുകയെന്നത്.''അല്ലാഹുവിന് തുല്യനായി ആരുംതന്നെയില്ല'' യെന്ന നിഷേധത്തിലൂടെ പ്രസ്തുത സാധ്യത തള്ളിക്കളയുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.''അവന് സദൃശമായി ഒന്നുംതന്നെയില്ല''(42:11)യെന്ന ഖുര്‍ആനിക പരാമര്‍ശവും സ്രഷ്ടാവിന്റെ സത്തയെ സൃഷ്ടികളുടേതുമായി താരതമ്യം ചെയ്ത് മനസ്സിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നു.ദൈവികസത്ത മനുഷ്യവിശദീകരണങ്ങൾക്ക് വഴങ്ങുന്നതല്ലെന്ന വസ്തുതയാണ് ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്.

ദൈവികസത്ത മാനുഷിക വിശദീകരണത്തിന്നതീതമാണെങ്കില്‍ പിന്നെയെങ്ങനെയാണ് മനുഷ്യര്‍ അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കുക? അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിച്ചും അവന്റെ ഗുണവിശേഷങ്ങള്‍ മനസ്സിലാക്കിയും നാഥനെ അറിയുവാനാണ് വിശുദ്ധ ഖുര്‍ആനിന്റെ അനുശാസന. അല്ലാഹുവിന്റെ സവിശേഷതകളെ ദ്യോതിപ്പിക്കുന്ന നാമവിശേഷണങ്ങളിലൂടെയാണ് ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് എന്നു പറയുന്നതാവും ശരി. ഈ നാമവിശേഷണങ്ങളിലൂടെ അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കുവാന്‍, തന്റെ ബുദ്ധിയുടെ പരിധിക്കുള്ളില്‍നിന്നു കൊണ്ട് ഏതൊരാള്‍ക്കും സാധിക്കും. യഥാര്‍ഥത്തില്‍, 'അല്ലാഹുവിനെ അറിയുക'യെന്നാല്‍ അവന്റെ ഗുണങ്ങളെ അറിയുകയാണ്. വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന രൂപത്തില്‍ നാഥനെ അറിഞ്ഞ ഒരാള്‍ പിന്നെ 'അല്ലാഹുവിനല്ലാതെ ആരാധനകളര്‍പ്പിക്കുകയില്ല. എല്ലാ അര്‍ഥത്തിലും ആരാധനകളര്‍ഹിക്കുന്ന ഏക അസ്തിത്വം അല്ലാഹുവാണെന്ന് വ്യക്തമാക്കുന്നതാണ് നാമ-ഗുണ വിശേഷണങ്ങൾ എന്നർത്ഥം.

''അല്ലാഹുവിന് ഏറ്റവും വിശിഷ്ടമായ നാമങ്ങളുണ്ട്. അതിനാല്‍ ആ നാമങ്ങളില്‍ നിങ്ങള്‍ അവനെ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തുവരുന്നതിന്റെ ഫലം അവര്‍ക്ക് വഴിയെ നല്‍കപ്പെടും'' (7:180).

ദൈവം നിര്‍ഗുണനാണെന്ന വീക്ഷണം ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു സഗുണസമ്പൂര്‍ണനാണ്. പക്ഷേ, ദൈവികഗുണങ്ങള്‍ മാനുഷികഗുണ ങ്ങളുമായി താരതമ്യം ചെയ്യാവതല്ല. മനുഷ്യന്‍ സൃഷ്ടിയായതുകൊണ്ടുതന്നെ അവന്റെ ഗുണങ്ങള്‍ പരിമിതങ്ങളും സ്ഥലകാലബന്ധനത്തിന്നധീനവുമാണ്. ഇതില്‍നിന്നു വ്യത്യസ്തമായി സ്ഥല-കാലങ്ങളെ സൃഷ്ടിച്ച അല്ലാഹുവിന്റെ ഗുണങ്ങള്‍ പരിമിതികള്‍ക്കതീതമാണ്.

''അവന്ന് തുല്യനായി ആരും തന്നെയില്ല''(112:4)യെന്നും ''അവന്ന് സദൃശ്യമായി യാതൊന്നുമില്ല'' (42:11)യെന്നുമുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ സ്രഷ്ടാവിന്റെ സത്തയെക്കുറിച്ചു മാത്രമല്ല, ഗുണങ്ങളെക്കുറിച്ചുകൂടിയുള്ളതാണ്. അല്ലാഹുവിന്റെ ഗുണങ്ങള്‍ക്കു തുല്യമായ ഗുണങ്ങള്‍ സൃഷ്ടികള്‍ക്കൊന്നിനുമുണ്ടാവില്ല; തീര്‍ച്ച!

അല്ല. പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ് അല്ലാഹു. പരമാണു മുതല്‍ നക്ഷത്രജാലങ്ങള്‍ വരെയുള്ള ചെറുതും വലുതുമായ പ്രാപഞ്ചികവസ്തുക്കളുടെയെല്ലാം സ്രഷ്ടാവാണവന്‍. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും വസ്തുതക്കുമെല്ലാം കാരണങ്ങളന്വേഷിക്കുന്ന മനുഷ്യന്‍ അവസാനം കാരണങ്ങളാവശ്യമില്ലാത്ത ഒരു മഹാശക്തിയില്‍ എത്തിച്ചേരുകയാണ് ചെയ്യുന്നത്. അവനാണ് എല്ലാ അന്വേഷണങ്ങളുടെയും അന്ത്യം. സകലവിധ അന്വേഷണങ്ങളും തേട്ടങ്ങളും ഈ പരമമായ അന്ത്യത്തിലെത്തുമ്പോള്‍ അവസാനിക്കുന്നു. പ്രപഞ്ചത്തിലെ ഒരൊറ്റ പ്രതിഭാസവും കാരണമാവശ്യമില്ലാത്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. ചെറുതും വലുതുമായ സകല വസ്തുക്കളും കാരണം തേടുന്നു. അപ്പോള്‍ കാരണങ്ങളാവശ്യമില്ലാത്ത പരാശക്തി പ്രപഞ്ചത്തിന് ഉപരിയായിരിക്കണം; പദാര്‍ഥാതീതനായിരിക്കണം. സകലമാന പ്രതിഭാസങ്ങളുടെയും സ്രഷ്ടാവാണ് അല്ലാഹു.  പ്രപഞ്ചത്തിന് ഉപരിയായ അല്ലാഹുവിന്റെ സത്ത പദാര്‍ഥാതീതമാണെന്ന് സാരം.

അല്ലാഹുവിന്റെ സൃഷ്ടിയാണ് സ്ഥല-കാല സാതത്യ (time-space continuum)ത്തിലധിഷ്ഠിതമായ നമ്മുടെ പ്രപഞ്ചം.  അല്ലാഹുവിന്റെ സത്ത സ്ഥല-കാല സാതത്യത്തിന് പുറത്തുള്ളതാണെന്ന് പറയുന്നത് അത് കൊണ്ടാണ്.  അത്തരമൊരു സത്തയെ സംബന്ധിച്ച് മനുഷ്യബുദ്ധിക്ക് സ്വന്തമായ നിഗമനങ്ങള്‍ നെയ്‌തെടുക്കുവാനോ മനസ്സിലാക്കുവാനോ കഴിയില്ല. അത് അവന്റെ വിവരങ്ങള്‍ക്ക് അതീതമാണ്. സ്ഥലകാല ബന്ധനത്തിലുള്ള മനുഷ്യ മസ്തിഷ്‌കത്തിന് സ്ഥലത്തിനും കാലത്തിനും അതീതനായ അല്ലാഹുവിനെക്കുറിച്ച ചിത്രങ്ങളുണ്ടാക്കാന്‍ കഴിയുകയില്ല.

'അവനെ ദൃഷ്ടികള്‍ കണ്ടെത്തുകയില്ല; അവനാകട്ടെ ദൃഷ്ടികളെ കണ്ടെത്തുകയും ചെയ്യുന്നു; അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു'(6:103)വെന്ന ഖുര്‍ആനിക വചനം വിരല്‍ ചൂണ്ടുന്നത് ഈ വസ്തുതയിലേക്കാണ്.

ദൈവിക സത്തയെക്കുറിച്ച് സ്വന്തമായ എന്തെങ്കിലും നിഗമനത്തിലെത്താന്‍ പര്യാപ്തമായ രീതിയിലല്ല മനുഷ്യബുദ്ധി സംവിധാനിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞുവല്ലോ. അല്ലാഹുവിന്റെ സത്തയെ സംബന്ധിച്ച് അവന്‍തന്നെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സ്വീകരിക്കുക മാത്രമേ നമുക്ക് നിര്‍വാഹമുള്ളൂ. വിശുദ്ധ ഖുര്‍ആനും തിരുനബിയുടെ മൊഴികളും അല്ലാഹുവിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയും അവ പരിമിതമായ നമ്മുടെ മസ്തിഷ്‌കപരിധിക്കകത്ത് വിശദീകരിക്കുവാന്‍ അസാധ്യമായതാണെങ്കില്‍ 'അല്ലാഹുവിന്നറിയാം' എന്നു മാത്രം വിനീതമായി പറയുകയും ചെയ്യുന്ന രീതിയാണ് സച്ചരിതരായ പൂര്‍വപണ്ഡിതന്മാര്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്; അതാണ് ശരിയും. ഇതില്‍നിന്ന് തെറ്റി, തങ്ങളുടെ ബുദ്ധിക്കും യുക്തിക്കുമനുസൃതമായ രീതിയില്‍ ദൈവികസത്തയെ വ്യാഖ്യാനിക്കുവാനും വിശദീകരിക്കുവാനും ശ്രമിച്ചവര്‍  തത്ത്വശാസ്ത്രത്തിന്റെ ഊരാക്കുടുക്കുകളില്‍പെട്ട് ചര്‍ച്ചകളും ചര്‍ച്ചോപ ചര്‍ച്ചകളുമായി ദൈവത്തെക്കുറിച്ച വിചിത്രവും വികലവുമായ ചിത്രങ്ങളുണ്ടാക്കുകയാണ് അവസാനം ചെയ്തിട്ടുള്ളത്. മുസ്‌ലിം സമൂഹത്തിന് പുറത്തും അകത്തുമുള്ളവര്‍ ഇത്തരം ചുഴികളിലകപ്പെട്ടിട്ടുണ്ട്. 'ദാത്ത്' എന്നതിന്റെ മലയാളപരിഭാഷയാണ് സത്ത. അല്ലാഹുവിനെ സംബന്ധിച്ച പരാമര്‍ശങ്ങളിലൊരിടത്തും 'ദാത്ത്' എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടില്ല. മറ്റു സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പ്രയോഗിച്ച 'ദാത്തി'ന് സത്തയെന്ന വിവക്ഷയില്ലതാനും.

മനുഷ്യവിഭാവനക്കും ചിന്തയ്ക്കുമതീതമാണ് അല്ലാഹുവിന്റെ ദാത്ത് എന്നാണ് ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നത്. ഈ പ്രമാണങ്ങളെ പൂര്‍ണമായി സ്വീകരിച്ചുകൊണ്ട് അല്ലാഹുവിനെ സംബന്ധിച്ച് ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പടി വിശ്വസിച്ചംഗീകരിക്കുക മാത്രമേ സൂക്ഷ്മാലുക്കള്‍ക്ക് നിര്‍വാഹമുള്ളൂ.

പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് പ്രപഞ്ചാതീതനായിരിക്കുമെന്നത് സരളമായ യുക്തിയാണ്. ഒരു വസ്തുവിന്റെ സ്രഷ്ടാവ് അതിന്നു പുറത്തായിരിക്കുമെന്ന വസ്തുത മനസ്സിലാക്കുവാന്‍ തത്ത്വശാസ്ത്രത്തിന്റെ ഊരാക്കുടുക്കുകളൊന്നും ആവശ്യമില്ല. ഈ സരളമായ വസ്തുതയാണ് ഉപരിലോകത്തുള്ളവനായി അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്.

''ഉപരിയിലുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞുകൊണ്ടിരിക്കും. അതല്ല ഉപരിയിലുള്ളവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് വഴിയേ നിങ്ങള്‍ അറിഞ്ഞുകൊള്ളും''(67:16,17).

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

പ്രപഞ്ചസ്രഷ്ടാവിന്റെ അസ്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ ബുദ്ധി മാത്രം മതി. ചെറുതും വലുതുമായ സകല പ്രാപഞ്ചിക പ്രതിഭാസങ്ങളും അവയ്ക്കു പിന്നിൽ ഒരു സ്രഷ്ടാവുണ്ടെന്ന സത്യം നമ്മോട് വിളിച്ച് പറയുന്നുണ്ട്. ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന സരളമായ ഒരു സത്യമാണ് ദൈവാസ്തിത്വമെന്ന് പറയുന്നത് അത് കൊണ്ടാണ്. എന്നാൽ സ്രഷ്ടാവ് എങ്ങനെയുളവനാണെന്നോ അവനോടുള്ള മനുഷ്യരുടെ ബന്ധമെങ്ങനെയുള്ളതാകണമെന്നോ മനസ്സിലാക്കാൻ കേവലബുദ്ധി മാത്രംമതിയാവുകയില്ല. പദാർത്ഥലോകത്തിന്റെ സ്രഷ്ടാവായ അല്ലാഹു പദാർഥാതീതനാകുമെന്നതു കൊണ്ട് തന്നെ അവനെക്കുറിച്ച് അറിയാൻ പ്രാപഞ്ചികപ്രതിഭാസങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഉപയോഗിക്കുന്ന മാര്ഗങ്ങളൊന്നും പര്യാപ്തമാവുകയില്ല. അതിന് അവനിൽ നിന്നുള്ള അറിവ് തന്നെ നമുക്ക് ലഭിക്കണം.

അല്ലാഹുവിനെക്കുറിച്ചും ഇന്ദ്രിയങ്ങൾകൊണ്ടോ മസ്തിഷ്‌കം കൊണ്ടോ മനുഷ്യർക്ക് ചെന്നെത്താൻ കഴിയാത്ത മറ്റു മേഖലകളെക്കുറിച്ചുമുള്ള അറിവാണ് ആധ്യാത്മിക ജ്ഞാനം. ആത്യന്തികമായ ഈ അറിവിന്റെ സ്രോതസ്സായി ഇസ്‌ലാം അവതരിപ്പിക്കുന്നത് ഖുര്‍ആനിനെയും സുന്നത്തിനെയുമാണ്. ദൈവികമായ ഈ സ്രോതസ്സുകൾ പരീക്ഷണാത്മകമാണ്. ഖുര്‍ആനിനെ ഒരാള്‍ക്ക് പരിശോ ധിച്ച് അത് ദൈവികമാണെന്ന് ഉറപ്പുവരുത്താം. ഒരു സ്രോതസ്സിന്റെ ദൈവികത അളക്കുവാനായി ഉപയോഗിക്കാവുന്ന ഏതു മാനദണ്ഡം ഉപയോഗിച്ച് പരിശോധിച്ചാലും ഖുര്‍ആന്‍ ദൈവികമാണെന്ന വസ്തുത സുതരാം ബോധ്യമാകും. സുന്നത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്. മുഹമ്മദ് നബി (സ) പ്രവാചകനായിരുന്നോയെന്ന് ഏതൊരാള്‍ക്കും പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയും. അദ്ദേഹ ത്തിന്‍േറതായി ഉദ്ധരിക്കപ്പെടുന്ന വചനങ്ങളും ജീവിതചര്യയുമെല്ലാം അദ്ദേഹത്തില്‍നിന്നുള്ളതാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുവാനും ശാസ്ത്രീയമായ മാര്‍ഗങ്ങളുണ്ട്. ഖുര്‍ആനും സുന്നത്തുമാകുന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ പരിശോധനാത്മകമാണെന്നര്‍ഥം. ഇവ പരിശോധിച്ച് ദൈവികമാണെന്ന് പൂര്‍ണബോധ്യം വരുത്തുകയും ശേഷം ആധ്യാത്മികജ്ഞാനത്തിന് ഇവയെ പ്രമാണങ്ങളായി സ്വീകരിക്കുകയും ചെയ്യാനാണ് ഇസ്‌ലാമിന്റെ അനുശാസന.

സ്രഷ്ടാവും നിയന്താവുമായ ഏകഉണ്‍മയെയാണ് ഇസ്‌ലാം അല്ലാഹു എന്ന് വിളിക്കുന്നത്. അല്ലാഹു അവന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്വിതീയനാണെന്ന അറിവ് പ്രത്യക്ഷജ്ഞാനത്തിന്റെ പരിധിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍, അവന്റെ സത്തയുടെ സ്വഭാവമെന്തെന്ന് മനസ്സിലാക്കുന്നതെങ്ങനെ? പദാര്‍ഥലോകത്തിന്റെ സ്രഷ്ടാവായ അല്ലാഹു പദാര്‍ഥാതീതനാകണമെന്നത് സാമാന്യബുദ്ധിയുടെ വിധിയാണ്. പദാര്‍ഥാതീതമായ ഒരു സത്തയെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കുക അസാധ്യമാണ്.

ഇന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവാണല്ലോ പ്രത്യക്ഷജ്ഞാനം. അതുമാത്രമാണ് മനുഷ്യന് നേടിയെടുക്കാന്‍ കഴിയുന്ന അറിവ്. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വെച്ച് ചിന്തിച്ച് സ്വന്തമായ നിഗമനങ്ങള്‍ നെയ്‌തെടുക്കുവാനുള്ള കഴിവാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യതിരിക്തനും ഉല്‍കൃഷ്ടനുമാക്കുന്നത് ഇന്ദ്രിയക്ഷമതയുടെ കാര്യത്തില്‍ നാം മറ്റു ചില ജീവികളെക്കാളും പിന്നിലാണ്. നായയുടെ ഘ്രാണശക്തിയും പരുന്തിന്റെ കാഴ്ചശക്തിയും വവ്വാലിന്റെ ശ്രവണശേഷിയുമെല്ലാം മനുഷ്യരുടേതുമായി താരതമ്യം ചെ യ്യുമ്പോള്‍ വളരെ ഉയര്‍ന്നതാണ്. എന്നാല്‍, ഇവയ്‌ക്കൊന്നുംതന്നെ തങ്ങളുടെ ഇന്ദ്രിയങ്ങള്‍ നല്‍കുന്ന വിവരങ്ങളെ ജന്മനാലഭിച്ച കഴിവുകള്‍ക്കനുസരിച്ചല്ലാതെ ഉപയോഗിക്കുവാനോ ഉപഭോഗിക്കുവാനോ കഴിയില്ല. ഇവിടെയാണ് മനുഷ്യന്റെ ഉല്‍കൃഷ്ടത. അവന്റെ ചിന്താശേഷിയുടെ മഹത്വം. അവന് ഇന്ദ്രിയങ്ങള്‍ നല്‍കുന്ന നേരിട്ടുള്ള വിവരങ്ങളില്‍നിന്ന് കുറേയേറെ മുന്നിലേക്ക് കടന്ന് ചിന്തിക്കാന്‍ കഴിയും. പക്ഷേ, മനുഷ്യന്റെ ചിന്താശേഷിക്കും പരിമിതികളില്ലേ? ഉണ്ട്; തീര്‍ച്ചയായും ഉണ്ടാവണം. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവുതന്നെയാണ് മനുഷ്യമസ്തിഷ്‌കത്തിന്റെ അസംസ്‌കൃത പദാര്‍ഥം. പദാര്‍ഥലോകമാണ് ഇന്ദ്രിയങ്ങളുടെ മേഖല. പദാര്‍ഥാതീതമായ ഒരു സത്തയെ സംബന്ധിച്ച് മനുഷ്യചിന്തക്ക് സ്വന്തമായി ഒരു തീരുമാനത്തിലോ നിഗമനത്തിലോ എത്തുക സാധ്യമല്ല. ഇതാണ് ചിന്തയുടെ പരിമിതി. അല്ലാഹുവിന്റെ സത്തയെ സംബന്ധിച്ച് ചിന്തിച്ച് സ്വന്തമായ ഒരു നിഗമനത്തിലെത്താന്‍ മനുഷ്യന് കഴിയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.

അതുകൊണ്ടുതന്നെ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കുറിച്ച ഏതുതരം അറിവിന്റെയും സ്രോതസ്സ് ഖുര്‍ആനും സുന്നത്തുമാണ്. അവ ദൈവികമാണെന്ന് പൂര്‍ണബോധ്യമുള്ള തിനാല്‍ സ്രഷ്ടാവിനെ സംബന്ധിച്ച തെറ്റുപറ്റാത്ത അറിവ് നല്‍കുന്ന പ്രമാണങ്ങളായി അവയെയാണ് മുസ്‌ലിംകള്‍ സ്വീകരിക്കുന്നത്. അല്ലാഹുവിനെ സംബന്ധിച്ച് ഖുര്‍ആനും സുന്നത്തും പറഞ്ഞുതരു ന്നതെന്താണോ അത് അപ്പടി സ്വീകരിക്കുകയും അതിനെ മാനുഷിക തലത്തിലേക്ക് കൊണ്ടുവന്ന് വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കാതിരിക്കുകയും ചെയ്യുകയാണ് മുസ്‌ലിമിന്റെ രീതി. സര്‍വശക്തനെക്കു റിച്ച് അവന്‍ സ്വയം പറഞ്ഞതെന്തോ അതും അവന്റെ ബോധനപ്രകാരം സംസാരിക്കുകയും ജീവിക്കുകയും ചെയ്ത പ്രവാചകന്‍ വിശദീകരിച്ചതെന്തോ അതും അപ്പടി സ്വീകരിച്ചുകൊണ്ട് അവനെ അറിയുകയല്ലാതെ മറ്റൊരു മാര്‍ഗവും മനുഷ്യര്‍ക്കു മുന്നിലില്ല. അതല്ലാത്ത മാര്‍ഗങ്ങളെല്ലാം ഊഹാധിഷ്ഠിതമാണ്; അതുകൊണ്ടുതന്നെ തെറ്റുപറ്റാന്‍ ഏറെ സാധ്യതയുള്ളതുമാണ്.

അല്ല. പ്രപഞ്ചത്തിലെ വലുതും ചെറുതുമായ സകലവിധ പ്രതിഭാസങ്ങ ളുടെയും സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും കാരണഭൂതമായിരിക്കുന്ന ഏകാസ്തിത്വത്തിന് അറബിയില്‍ പറയുന്ന പേരാണ് അല്ലാഹു. സ്വന്തത്തെയും തന്റെ ചുറ്റുപാടുകളെയും കുറിച്ച് ഗൗരവതരമായി പഠിച്ചുമനസ്സിലാക്കുന്ന ഒരാള്‍ക്കും അവയ്ക്കു പിന്നിലുള്ള ഒരു മഹാചൈതന്യത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുവാനാവില്ലെന്നതാണ് വസ്തുത. പരമാണുവിനുള്ളിലെ ആന്ദോളനങ്ങളുടെ മുതല്‍ താരാസമൂഹങ്ങളുടെ നിലനില്‍പിന്നാധാരമായ വ്യവസ്ഥകളുടെ വരെ കാരണം അല്ലാഹുവാണ്. എന്നാല്‍, അല്ലാഹു കേവലമായ ഒരു ശക്തിയോ അന്ധമായ ഒരു കാരണമോ ഉണ്മയില്ലാത്ത ഒരു ഊര്‍ജരൂപമോ മാത്രമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നില്ല. ദൈവിക സത്ത മനുഷ്യന്റെ വിശദീകരണത്തിന്നതീതമാണ്. അല്ലാഹുതന്നെ അറിയിച്ചുതന്ന ദിവ്യവെളിപാടുകളിലൂടെ മാത്രമേ അവന്റെ സത്തയുടെ സ്വഭാവമെന്താണെന്ന് നമുക്ക് മനസ്സിലാക്കാനാവൂ. എങ്കിലും അവന്റെ ശക്തിയാല്‍ നിലനില്‍ക്കുന്ന പ്രാപഞ്ചികവസ്തുക്കള്‍ അവന്റെ അസ്തിത്വത്തെയും സ്വഭാവങ്ങളെയും ഒരു പരിധിവരെ വെളിപ്പെടുത്തുന്നുവെന്ന് പറയാം.

മലയാളത്തില്‍ 'ദൈവ'മെന്നും ഇംഗ്ലീഷില്‍ 'ഗോഡ്' എന്നും ഉറുദുവില്‍ 'ഖുദാ' എന്നും പറയുമ്പോഴുണ്ടാകുന്ന അര്‍ഥകല്‍പനയിലുള്ള അറബിപദമല്ല 'അല്ലാഹു'വെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ദൈവം, ഗോഡ്, ഖുദാ തുടങ്ങിയ പദങ്ങള്‍ക്ക് ആരാധിക്കപ്പെടുന്നത് എന്നു മാത്രമേ അര്‍ഥമുള്ളൂ. ഇവയ്ക്ക് തത്തുല്യമായ അറബിപദമാണ് 'ഇലാഹ്'. ആരാധിക്കപ്പെടുന്ന ആരെയും 'ഇലാഹുകള്‍' എന്ന് വിളിക്കാം. ഇലാഹ് എന്ന പൊതുനാമത്തെ 'അല്‍' എന്ന അവ്യയം ചേര്‍ത്ത് വിശേഷവത്കരിച്ചതാണ് 'അല്ലാഹു' എന്ന പദമെന്നാണ് പദോല്‍പത്തിശാസ്ത്രജ്ഞന്മാരുടെ പക്ഷം. അപ്പോള്‍ അല്ലാഹു എന്ന പദത്തിനര്‍ഥം അല്‍ഇലാഹ് എന്നാണ്. 'ആരാധിക്കപ്പെടുവാന്‍ യഥാര്‍ഥത്തില്‍ അര്‍ഹതയുള്ളവന്‍' എന്നോ 'സാക്ഷാല്‍ ദൈവം' എന്നോ ഇതിന് അര്‍ഥം പറയാവുന്നതാണ്. 'അല്ലാഹു'വെന്ന പദത്തിന്റെ ഉല്‍പത്തിയെ സംബന്ധിച്ച് ഇതല്ലാത്ത അഭിപ്രായങ്ങളുമുണ്ട്. ഏതായിരുന്നാലും യഥാര്‍ഥ ദൈവത്തിനുള്ള സംജ്ഞാനാമമെന്ന നിലയ്ക്കാണ് ഇന്ന് അതുപയോഗിക്കപ്പെടുന്നത്. സത്യദൈവം എന്ന നിലയ്ക്കാണ് വിശുദ്ധ ഖുര്‍ആന്‍ 'അല്ലാഹു'വെന്ന പദത്തെ പരിചയപ്പെടുത്തുന്നത്.

സൂക്ഷ്മവും സ്ഥൂലവുമായ സകലമാന വസ്തുക്കളുടെയും സ്രഷ്ടാവും സംരക്ഷകനും നിയന്താവും സര്‍വശക്തനും സര്‍വജ്ഞനുമായവനാണ് അല്ലാഹു. ഇത് ഒരു കുലദൈവത്തിന്റെയോ ഗോത്രദൈവത്തിന്റെയോ പേരല്ല. എല്ലാ ദേശക്കാരുടെയും ഭാഷക്കാരുടെയും വര്‍ഗക്കാരുടെയും യഥാര്‍ഥമായ ദൈവത്തിന്റെ പേരാണ് അല്ലാഹു.നിരവധി ദൈവനാമങ്ങൾ ഖുർആനിലുണ്ട്. അത്യുന്നതനായ അവന്റെ ഗുണവിശേഷങ്ങളെ കുറിക്കുന്നവയാണ് ആ നാമങ്ങളെല്ലാം. അല്ലാഹുവെന്ന നാമത്തെ ഖുർആൻ പരിചയപ്പെടുത്തുന്നത് അവന്റെ യഥാർത്ഥ നാമമായിക്കൊണ്ടാണ്.

സ്രഷ്ടാവും പ്രപഞ്ചകര്‍ത്താവുമായ ദൈവത്തിന് വ്യത്യസ്തഭാഷകളില്‍ വ്യത്യസ്ത പേരുകളുപയോഗിച്ചതായി കാണാന്‍ കഴിയും. സംസ്‌കൃതത്തില്‍ 'പരബ്രഹ്മം' എന്നും 'പരമാത്മാവ്' എന്നുമാണ് സര്‍വശക്തനും സര്‍വലോകസ്രഷ്ടാവുമായ ദൈവത്തിന് പറയുന്ന പേരെന്ന് ഉപനിഷത്തുകളിലെ വിവരണങ്ങള്‍ വായിച്ചാല്‍ ബോധ്യമാവും. ബൈബിള്‍ പഴയ നിയമത്തില്‍ പല പേരുകളിലും സ്രഷ്ടാവായ ദൈവം അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട്. ഏല്‍, എലോഹിം, ഏല്‍ശദ്ദായി, ഏല്‍എല്യോന്‍, അഡോണായി, യാഹ്, യഹ്‌വെ (യഹോവ) തുടങ്ങിയ നാമങ്ങളെല്ലാം സര്‍വശക്തനായ ദൈവത്തിന് നല്‍കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ ഉപദേശങ്ങളൊന്നും അദ്ദേഹത്തിന്റെ ഭാഷയായ അരമായഭാഷയില്‍ ലഭ്യമല്ലാത്തതിനാല്‍ അദ്ദേഹം എങ്ങനെയാണ് ദൈവത്തെ സംബോധന ചെയ്തതെ ന്ന് മനസ്സിലാക്കാന്‍ നിര്‍വാഹമില്ല. എങ്കിലും 'എലോഹി' എന്നായിരിക്കും അദ്ദേഹം ദൈവത്തെ സംബോധന ചെയ്തതെന്നാണ് ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായം. ഇന്ന് നിലവിലുള്ള അറബി ബൈബിളുകളിലെല്ലാം അത്യുന്നതനായ ദൈവത്തെ വിളിച്ചിരിക്കുന്നതും അല്ലാഹു എന്നു തന്നെയാണ്.

സര്‍വലോകസ്രഷ്ടാവും സര്‍വശക്തനുമായ ദൈവത്തെ വിളിക്കുവാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച പദമാണ് 'അല്ലാഹു'വെന്നും 'ആരാധിക്കാന്‍ യഥാര്‍ഥത്തില്‍ അര്‍ഹതയുള്ളവന്‍' എന്നാണ് ആ നാമത്തിന് അര്‍ഥമെന്നും പറഞ്ഞുവല്ലോ.'അല്ലാഹുവെന്ന പദത്തിന് തുല്യമായി മറ്റു ഭാഷകളിലൊന്നുംതന്നെ ഒറ്റവാക്കുകളില്ലെന്ന് പറയുന്ന പണ്ഡിതന്മാരുണ്ട്. അതെന്തായിരുന്നാലും, 'യഥാര്‍ഥത്തിലുള്ള ദൈവം' എന്ന അര്‍ഥത്തിലാണ്, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെയോ ഗോത്രത്തിന്റെയോ ദൈവം എന്ന അര്‍ഥത്തിലല്ല ഖുര്‍ആന്‍ 'അല്ലാഹു'വെന്ന് പ്രയോഗിച്ചിരിക്കുന്നത്. മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും യഹൂദരുടെയും പാര്‍സികളുടെയും മറ്റെല്ലാ ജനവിഭാഗങ്ങളുടെയും കറുത്തവരുടെയും വെളുത്തവരുടെയും പാശ്ചാത്യരുടെയും പൗരസ്ത്യരുടെയും അവര്‍ണരുടെയും സവര്‍ണരുടെയും അഖിലചരാചരങ്ങളുടെയും എല്ലാം സ്രഷ്ടാവും സംരക്ഷകനും പരിപാലകനുമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു.

''അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവാകുന്നു'' (39:62).

''അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെ സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സന്മാര്‍ഗത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?'' (40:62).

''തീര്‍ച്ചയായും അല്ലാഹുതന്നെയാണ് എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ പാത'' (43:64).

''ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ. എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു'' (6:101,102).

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

സൃഷ്ടിയാണ് സ്രഷ്ടാവിനുള്ള ഒന്നാമത്തെ തെളിവ്. പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെല്ലാം അവയ്ക്കു പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. യാദൃച്ഛികമായി അവയൊന്നും ഉണ്ടാവുകയില്ലെന്ന് വ്യക്തം. സൃഷ്ടികള്‍ സ്രഷ്ടാവിന്റെ അസ്തിത്വവും വൈഭവവും വെളിപ്പെടുത്തുന്നുവെന്നതാണ് വസ്തുത. ജീവന്‍ നിലനില്‍ക്കുന്ന ഒരേയൊരു പ്രദേശമായ ഭൂമിയിലെ അനുകൂലനങ്ങളെക്കുറിച്ചുമാത്രം പഠിച്ചാല്‍മതി. പ്രപഞ്ചസൃഷ്ടിയിലെ ആസൂത്രണം എത്രമാത്രം സൂക്ഷ്മവും കൃത്യവുമാണെന്ന് മനസ്സിലാക്കുവാന്‍. നാലുകാര്യങ്ങളെങ്കിലും പൂര്‍ണമായുണ്ടാവുമ്പോള്‍ മാത്രമാണ് ഒരു പ്രപഞ്ചപ്രദേശത്തില്‍ ജീവന്‍ നിലനില്‍ക്കുക. ആവശ്യമായ താപം, ലഭ്യമായ ജലം, കൃത്യമായ വാതകമിശ്രിതം, നിലനില്‍ക്കാനാവുന്ന അന്തരീക്ഷം എന്നിവയാണവ. ജീവന്‍ നിലനിര്‍ത്തുന്ന രീതിയില്‍ ഇവ നാലും ഒത്തുവരുന്നത് ഭൂമിയില്‍ മാത്രമാണ്. ജീവനുവേണ്ടി ഭൂമിയെ പ്രത്യേകം സജ്ജമാക്കിയതാണെന്നര്‍ത്ഥം.

സൂര്യനില്‍നിന്ന് ഭൂമിയിലേക്കുള്ള 1496 ലക്ഷം കിലോമീറ്റര്‍ ദൂരം, ഭൂമിയില്‍ മാത്രം നിലനില്‍ക്കുന്ന ഹരിതഗേഹ പ്രഭാവം (Green house effect)എന്നിവയാണ് ഭൂമിയുടെ താപം -500 സെല്‍ഷ്യസിനും +500 സെല്‍ഷ്യസിനുമിടയില്‍ നിലനിര്‍ത്തുന്നത്. ജീവന്‍ നിലനില്‍ക്കാനാവശ്യമായ താപനിലയുള്ള പ്രദേശത്തെയാണ് ഗോള്‍ഡിലോക്‌സ് സ്ഥലം (goldilocks zone) അഥവാ വാസയോഗ്യസ്ഥലം (habitable zone) എന്നുപറയുന്നത്. ആവശ്യമായ കാര്‍ബണ്‍-നീരാവി സാന്നിധ്യമുള്ള അന്തരീക്ഷമുള്ളതുകൊണ്ടാണ് ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത്. പ്രസ്തുത സാന്നിധ്യത്തിന് നക്ഷത്രത്തില്‍നിന്ന് ഗ്രഹത്തിലേക്കുള്ള ദൂരം കൃത്യമാവുകയും ഒപ്പം തന്നെ അത് നിലനില്‍ക്കാനാവശ്യമായ ഗ്രഹസാഹചര്യമുണ്ടാവുകയും വേണം. ഭൂമിയും സൂര്യനും തമ്മില്‍ നിലനില്‍ക്കുന്ന ദൂരം കുറയുകയോ കൂടുകയോ ചെയ്താല്‍ ഇവിടെ ജീവനുണ്ടാവുകയില്ല. ഹരിതഗേഹപ്രഭാവമില്ലെങ്കില്‍ ജീവന്‍ നിലനില്‍ക്കുകയുമില്ല. ഭൂമിയിലെ ഹരിതഗേഹപ്രഭാവം നിലനിര്‍ത്തുന്നത് സസ്യങ്ങളാണ്. പ്രകാശസംശ്ലേഷണസമയത്ത് ഓക്‌സിജനും നീരാവിയും പുറത്തുവിടുന്നതുകൊണ്ടാണ് ഈ പ്രതിഭാസം നിലനില്‍ക്കുന്നത്. ആവശ്യമായ കാര്‍ബണ്‍-ജല അനുപാതം നിലനിന്നിട്ടില്ലെങ്കില്‍ ഭൂമി -73 ഡിഗ്രിയിലുള്ള തണുത്തുറച്ച ഗ്രഹമാകുമായിരുന്നു. ഈ അനുപാതം നിലനിര്‍ത്തുന്നത് സസ്യങ്ങളാണ്. സസ്യങ്ങള്‍ക്ക് നിലനില്‍ക്കാനാവശ്യമായ കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍മിക്കുന്നത് ജന്തു പ്രവര്‍ത്തനങ്ങളാണ്. ഭൂമിയില്ലെങ്കില്‍ സസ്യങ്ങളില്ല! സസ്യങ്ങളില്ലെങ്കില്‍ ഭൂമിയില്ല! ജന്തുക്കളില്ലെങ്കില്‍ സസ്യങ്ങളില്ല! സസ്യങ്ങളും ഭൂമിയുമില്ലെങ്കില്‍ ജന്തുക്കളുമില്ല! എന്തൊരു പാരസ്പര്യം! ഈ പാരസ്പര്യം യാദൃച്ഛികമാവുമോ?

ജീവന്‍ നിലനില്‍ക്കണമെങ്കില്‍ ജലസാന്നിധ്യമുണ്ടാകണം. ഭൂമിയിലെ ജലസാന്നിധ്യം സ്ഥിരമാക്കുന്നതില്‍ ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും പങ്കുണ്ട്. ഭൗമാന്തരീക്ഷത്തില്‍ 78 ശതമാനം നൈട്രജനും 21 ശതമാനം ഒക്‌സിജനും 0.03 ശതമാനം കാര്‍ബണ്‍ഡയോക്‌സൈഡുമാണുള്ളത്. ഈ അനുപാതം നിലനിന്നാലേ ജീവനുണ്ടാവൂ. അത് നിലനിര്‍ത്തുന്നതില്‍ സസ്യങ്ങള്‍ക്കും ജീവികള്‍ക്കും പങ്കുണ്ട്. ജീവനും അതുനിലനില്‍ക്കുവാനുള്ള സംവിധാനങ്ങളുമെല്ലാം കൃത്യവും സൂക്ഷ്മവുമായി സംരക്ഷിക്കപ്പെടണമെങ്കില്‍ അതിനാവശ്യമായ അന്തരീക്ഷമുണ്ടാവണം. എണ്‍പതു മുതല്‍ നൂറു വരെ കിലോമീറ്റര്‍ കനത്തില്‍ ഭൂമിയെ ആവരണം ചെയ്യുന്ന വാതകങ്ങളുടെ മതിലാണ് അന്തരീക്ഷം. അപകടകരമായ പ്രപഞ്ചരശ്മികളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ഭൂമിയെ രക്ഷപെടുത്താന്‍ കഴിയുന്ന അന്തരീക്ഷമുള്ളതുകൊണ്ടാണ് ഇവിടെ ജീവന്‍ നിലനില്‍ക്കുന്നത്. അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 21 ശതമാനത്തില്‍ കുറവാണെങ്കില്‍ ജന്തുക്കള്‍ക്ക് ജീവിക്കാനാവുകയില്ല. 25 ശതമാനത്തില്‍ കൂടിയാല്‍ സസ്യങ്ങളെല്ലാം കത്തി ചാമ്പലാവുകയും ചെയ്യും.

ഭൂമി, 23.5 ഡിഗ്രി ചരിഞ്ഞ് (സാങ്കല്‍പിക അച്ചുതണ്ടില്‍), സ്വയം ഭ്രമണം നടത്തുന്നതുകൊണ്ടാണ് നമ്മുടെ ഭൂഖണ്ഡങ്ങള്‍ തണുത്തുറച്ച് ഹിമഗ്രഹമാകാതിരിക്കുന്നത്. ഒരു മണിക്കൂറില്‍ ആയിരത്തി അറുന്നൂറ് കിലോമീറ്റര്‍ വേഗതയിലുള്ള സ്വംയഭ്രമണം വഴിയാണ് ഓരോ ഭൂഖണ്ഡങ്ങളിലും ആവശ്യമായ തോതിലുള്ള സൂര്യപ്രകാശത്തിന്റെ വിതരണം നടക്കുന്നത്. അത് അല്‍പം കുറയുകയോ കൂടുകയോ ചെയ്താല്‍ ജീവന്‍ സാധ്യമാവുമായിരുന്നില്ല. സൗരോപരിതലത്തിന്റെ താപമായ 5778 ഡിഗ്രിയാണ് ഭൂമിക്ക് ആവശ്യമായ ചൂട് നല്‍കുന്നത്. ഇത് കൂടുകയോ കുറയുകയോ ചെയ്താല്‍ ഭൂമിയില്‍ ജീവനുണ്ടാകുമായിരുന്നില്ല. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരവും ചന്ദ്രപ്രതിഭാസങ്ങളുമെല്ലാം ജീവന്റെ സാധ്യതയെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. ചന്ദ്രന്‍ ഇന്നുള്ള 384400 കിലോമീറ്ററിനെക്കാള്‍ അടുത്തായിരുന്നു നിലനിന്നിരുന്നതെങ്കില്‍ സ്ഥിരമായ വേലിയേറ്റം കാരണം ഭൂമിയില്‍ ജീവന്‍ അസാധ്യമാകുമായിരുന്നു. ഭൂമിയുടെ മൂന്നില്‍രണ്ടു ഭാഗം സമുദ്രമായതും അവയുടെ ആഴവുമെല്ലാം ഇവിടുത്തെ ജീവന്‍ നിലനില്‍ക്കുന്നതിന് കാരണമായി ഭവിക്കുന്ന അനുകൂലനങ്ങളാണ്. ജീവന്‍ നിലനില്‍ക്കാന്‍ പാകത്തില്‍ ഭൂമിയെ ഒരുക്കിയവന്റെ ആസൂത്രണമല്ലാതെ മറ്റെന്താണ് ഇവിടെയെല്ലാം കാണാനാവുന്നത്! ക്വുര്‍ആന്‍ പറഞ്ഞതെത്ര ശരി!

''ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസനും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.'' (50:7,8)

സൃഷ്ടിപ്രപഞ്ചത്തിലെ സൂക്ഷ്മതയും ആസൂത്രണവും എല്ലാപ്രതിഭാസങ്ങള്‍ക്കും പിന്നിലുള്ള സര്‍ഗധനനായ സൃഷ്ടാവിനെ വെളിപ്പെടുത്തുന്നുണ്ട്. സ്വന്തത്തെയും ചുറ്റുപാടിനെയും കണ്ണും കാതും തുറന്നുവെച്ച് നിരീക്ഷിക്കുകയും അവയ്ക്ക് പിന്നിലുള്ള സര്‍ഗവൈഭവത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം, അവര്‍ കളങ്കരഹിതമായ മനസ്സിന് ഉടമകളാണെങ്കില്‍ സര്‍വജ്ഞനായ പടച്ചവന്റെ അസ്തിത്വം ബോധ്യപ്പെടുക തന്നെ ചെയ്യും.

നിസ്തുലമായ സ്വന്തം ശരീരത്തെയും തനിക്ക് നല്‍കപ്പെട്ട അത്യത്ഭുതകരമായ സവിശേഷതകളെയും പറ്റി ചിന്തിച്ചാല്‍-

ജൈവലോകത്തെ ഉല്‍പാദകരായ സസ്യങ്ങളെയും ആഹാരനിര്‍മിതിക്കു വേണ്ടിയുള്ള സസ്യശരീരത്തിലെ അനുകൂലനങ്ങളെയുംകുറിച്ചു പഠിച്ചാല്‍-

കരയുടെ ഇരട്ടിവരുന്ന സമുദ്രത്തിലെ ജൈവവൈവിധ്യത്തെയും ആഴിയിലും ആഴത്തിലും ജീവിക്കുവാനായി അവയ്ക്കുനല്‍കിയ സവിശേഷതകളെയുംപറ്റി മനസ്സിലാക്കിയാല്‍-

വിമാനനിര്‍മാണത്തിന് മനുഷ്യരെ പഠിപ്പിച്ച പറവകളിലെ പറക്കാനുള്ള കഴിവുകളെയും അവ സംവിധാനിച്ച രീതിയെയും കുറിച്ച് അറിയാന്‍ ശ്രമിച്ചാല്‍-

തേനീച്ചയെപ്പോലെയുള്ള ചെറുപ്രാണികള്‍ക്കുപോലും നല്‍കപ്പെട്ട അനുകൂലനങ്ങളെയും പ്രകൃതിയില്‍ അവ നിര്‍വഹിക്കുന്ന ധര്‍മങ്ങളെയും അപഗ്രഥിച്ചാല്‍-

പരിസ്ഥിതി സന്തുലനത്തിനായി ഓരോ ജീവിയും നിര്‍വഹിക്കുന്ന ദൗത്യങ്ങളെയും അവയ്ക്കനുസൃതമായി അവയ്ക്ക് ലഭിച്ച ജന്മവാസനകളെയും പറ്റി ചിന്തിച്ചാല്‍-

ജൈവലോകത്ത് നിലനില്‍ക്കുന്ന പാരസ്പര്യത്തെയും പ്രസ്തുത പാരസ്പര്യം വഴി നിലനില്‍ക്കുന്ന പരിസ്ഥിതി സംതുലനത്തെയും വ്യക്തമായി അറിഞ്ഞാല്‍-

ജീവനുവേണ്ടി സൃഷ്ടിക്കപ്പെട്ട ഒരേയൊരു ഭൂമിയെയും അതിനുവേണ്ടി മാത്രമായി നല്‍കപ്പെട്ട സവിശേഷതകളെയും അപഗ്രഥിക്കാന്‍ സന്നദ്ധമായാല്‍-

അറിയുന്തോറും അറിയാത്തതാണ് കൂടുതലെന്ന് ബോധ്യപ്പെടുത്തുന്ന പ്രപഞ്ചത്തെയും മനുഷ്യബുദ്ധിക്ക് ചെന്നെത്താനാകാത്ത പ്രഹേളികയായി പ്രപഞ്ചം തുടരുമെന്ന അത്ഭുതം പ്രസ്താവിക്കുന്ന പ്രപഞ്ചപഠന സിദ്ധാന്തങ്ങളെയും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍-

ആര്‍ക്കാണ് ഈ മഹാസംവിധാനങ്ങള്‍ക്കെല്ലാം പിന്നിലുള്ള സര്‍വശക്തനായ സ്രഷ്ടാവിനെ നിഷേധിക്കാന്‍ കഴിയുക!?

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

വിശാലമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ എത്രയോ നിസ്സാരന്‍. പ്രപഞ്ച സ്രഷ്ടാവിന് നിസ്സാരനായ മനുഷ്യന്റെ ''നീ വലിയവനാണ്'' (അല്ലാഹു അക്ബര്‍) എന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടോ? അല്ലാഹു ഒരു തന്നെപ്പൊക്കിയാണെന്നല്ലേ ഇതിനര്‍ഥം? മനുഷ്യന്‍ പുകഴ്ത്തിയില്ലെങ്കിലും ദൈവം വലിയവന്‍ തന്നെയല്ലേ?

  • 'അല്ലാഹു അക്ബര്‍' എന്നതിന് അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്നാണര്‍ഥം. 'നീ വലിയവനാണ്' എന്നല്ല. അത്യന്തം സൂ ക്ഷ്മവും അതീവസ്ഥൂലവുമായ ഭൗതിക വസ്തുക്കളൊന്നും ഒരു മഹാസംവിധായകനില്ലാതെ നിലവില്‍വരുക സാദ്ധ്യമല്ലെന്നാണ് സത്യസന്ധതയും പക്വതയുമുള്ള ബുദ്ധിജീവികള്‍ ഉറപ്പിച്ചുപറയുന്നത്. മനുഷ്യശരീരത്തിലെ ശതകോടിക്കണക്കിലുള്ള ഡി.എന്‍.എ. തന്മാത്രകളില്‍ ഓരോന്നിലും രാസാക്ഷരങ്ങള്‍കൊണ്ട് കുറിച്ചിട്ടുള്ള വിവരശേഖരം ഒരു കംപ്യൂട്ടറില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത ത്ര ഭീമമാണെന്നത്രെ ജിനോമിക്‌സ് ഗവേഷകരുടെ കണ്ടെത്തല്‍. ഒരു മില്ലിമീറ്ററിന്റെ മില്യനിലൊന്ന് മാത്രം വലിപ്പമുള്ള അതിസൂക്ഷ് മവസ്തുവില്‍ അപാരമായ ഈ വിവരശേഖരം തനിയെ വന്നുചേ ര്‍ന്നു എന്ന് പറയുന്നത് തികഞ്ഞ അസംബന്ധമാകുന്നു. എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ സര്‍വജ്ഞനായ അല്ലാഹു പറയുന്നത് നോക്കുക:

''അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ള തെല്ലാം. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാവുകയും അതിന് പുറമെ ഏഴ് സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (വി.ഖു. 31:26,27).

മനുഷ്യന്‍ തന്റെ പരിമിതികളും സര്‍വശക്തനായ സ്രഷ്ടാവിന്റെ അപാരമായ കഴിവുകളും അറിഞ്ഞ് അംഗീകരിക്കുമ്പോഴാണ് മനുഷ്യജീവിതം ശരിയായ ദിശയില്‍ നീങ്ങുക. ദൈവത്തിന്റെ മുമ്പില്‍ വിനയവും താഴ്മയും പ്രകടിപ്പിക്കാത്ത മനുഷ്യരില്‍ അധിക പേരും അഹങ്കാരികളും മുഷ്‌കന്മാരും നികൃഷ്ടരുമാവുകയാണ് പതിവ്. സ്വഭാവം നിഷ്‌കളങ്കമായിരിക്കണമെന്നും വാഗ്‌വിചാരകര്‍മങ്ങള്‍ അന്യൂനമായിരിക്കണമെന്നും നിഷ്‌കര്‍ഷപുലര്‍ത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകം അത്യുന്നതനായ ദൈവത്തോടുള്ള വിധേയത്വമാകുന്നു. സദാ ദൈവത്തെ സ്മരിക്കു കയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യരിലാണ് നന്മയോടു ള്ള പ്രതിബദ്ധത മങ്ങാതെ നിലനില്‍ക്കുന്നത്. ''നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നും കഴിയില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വ തങ്ങള്‍ക്കൊപ്പമെത്താനും ആവില്ല; തീര്‍ച്ച'' (വി.ഖു. 17:37). പ്രപഞ്ച നാഥന് യഥാര്‍ഥത്തിലുള്ളതാണ് അളവില്ലാത്ത അറിവും കഴിവും. അവനെ സംബന്ധിച്ചിടത്തോളം ഒരു പൊക്കലിന്റെ ആവശ്യമില്ല. എന്നാല്‍ മനുഷ്യന് സ്വന്തമെന്ന് പറയാന്‍ ഒന്നുമില്ല. അവന്‍ അനുഭവിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണ്. അത് തുറന്ന് സമ്മതിച്ചുകൊണ്ട് വിനീതമായ ജീവിതം നയിക്കുന്നതിലൂ ടെയാണ് മനുഷ്യന് മഹത്വം കൈവരുന്നത്. ഈ മഹത്വം കരഗതമാക്കുന്നതിന് അവനെ സഹായിക്കുന്ന ഘടകങ്ങളത്രെ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

പ്രപഞ്ചവും നിലനില്‍പും എങ്ങനെ യാദൃച്ഛികമായുണ്ടാവും എന്ന് ചോദിക്കുന്നതും സ്രഷ്ടാവായ ദൈവം എങ്ങനെ കാരണമില്ലാതെയുണ്ടാവും എന്ന് ചോദിക്കുന്നതും ഒരുപോലെയല്ലേ? 

  • പ്രപഞ്ചം നിലനില്‍ക്കുന്നു എന്നത് മാത്രമല്ല, ഓരോ പ്രാപഞ്ചിക പ്രതിഭാസവും വ്യവസ്ഥാപിതമാണ് എന്നതും അനിഷേധ്യസത്യമാകുന്നു. അത്യന്തം സൂക്ഷ്മമായ ഒരു പരമാണുവിനകത്ത് ന്യൂട്രോണുകളും പ്രോട്ടോണുകളും ഇലക്‌ട്രോണുകളും വിന്യസിക്കപ്പെട്ടിട്ടുള്ളത് തികച്ചും വ്യവസ്ഥാപിതമായിട്ടാണ്. ആര്‍ക്കും എണ്ണിതിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ഹൈഡ്രജന്‍ പരമാണുക്കള്‍ ഈ പ്രപഞ്ചത്തിലുണ്ട്. ഇവയുടെയെല്ലാം സൂക്ഷ്മഘടന തികച്ചും സമാനമാകുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയ സ്ഥൂല പ്രപഞ്ചവും കണിശമായ വ്യവസ്ഥകള്‍ക്ക് വിധേയമായിത്തന്നെയാണ് വര്‍ത്തിക്കുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള നിശ്ചിത അകലവും, സാങ്കല്‍പിക അച്ചുതണ്ടില്‍ ഭൂമിയുടെ ഭ്രമണവും സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവും എല്ലാം കണിശമായ വ്യവസ്ഥപ്രകാരം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇവി ടെ ജീവസസ്യജാലങ്ങളുടെ നിലനില്‍പ് സാധ്യമാകുന്നത്.

ഓരോ വിത്തില്‍നിന്നും മുളച്ചുവളരുന്നത് വേര്, കാണ്ഡം, ഇല, പൂവ്, കായ് എന്നിവയുടെ കാര്യത്തില്‍ അതീവ സൂക്ഷ്മമായ സവിശേഷതകളുള്ള സസ്യമാണ്. വര്‍ണങ്ങളിലോ ഗന്ധങ്ങളിലോ രുചികളിലോ യാദൃച്ഛികമായി യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ഓരോ ജീവവര്‍ഗത്തിന്റെയും പ്രത്യുല്‍പാദനകോശങ്ങള്‍ സംയോജിക്കുമ്പോള്‍ ലക്ഷണമൊത്ത പുതിയ ജീവതലമുറ പിറക്കുന്നു. പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് ഭ്രൂണം രൂപംകൊണ്ടതിനുശേഷം അത്യന്തം സൂക്ഷ്മമായ വ്യവസ്ഥകള്‍ക്ക് വിധേയമായിക്കൊണ്ടുള്ള കോശവിഭജന പ്രക്രിയകളിലൂടെ മാസ ങ്ങള്‍ക്കുള്ളില്‍ അവയവത്തികവുള്ള കുഞ്ഞായി വളരുന്ന പ്രതിഭാസം തികച്ചും ആസൂത്രിതമായും വ്യവസ്ഥാപിതമായുമാണ് സംഭവിക്കുന്നത്. യുഗാന്തരങ്ങളായി സഹസ്രകോടിക്കണക്കില്‍ മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍ ഈ വ്യവസ്ഥാപിത പ്രതിഭാസം അരങ്ങേറിക്കൊണ്ടേയിരിക്കുന്നു. സാധാരണഗതിയില്‍ യാതൊരു താളപ്പിഴയുംകൂടാതെ ഇത് തുടരുന്നു. ആകസ്മികമായി ഈ വ്യവസ്ഥയില്‍ നിസ്സാര മാറ്റങ്ങള്‍ സംഭവിച്ചാല്‍പോലും മനുഷ്യര്‍ വിഷമിച്ചുപോകുമായിരുന്നു. ഉദാഹരണമായി കണ്‍പോളകളിലെ രോമങ്ങള്‍ തലമുടിപോലെ നിരന്തരം വളരാന്‍ തുടങ്ങിയാല്‍ എത്രത്തോളം വിഷമമാകുമായിരുന്നു എന്നാലോചിച്ച് നോക്കുക.

ചരിത്രകാലത്തിനിടയില്‍ ഒരിക്കല്‍പോലും യാദൃച്ഛികമായി തെങ്ങ് വാഴക്കുലയോ വാഴ തേങ്ങാക്കുലയോ ഉല്‍പാദിപ്പിച്ചിട്ടില്ല. ഇനി അങ്ങനെയൊരു ആകസ്മിക സംഭവം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുകയുമില്ല. യാദൃച്ഛികമായി സ്ത്രീയുടെ ശരീരത്തില്‍ തന്നെ പുരുഷ ബീജവും കൂടി ഉല്‍പാദിപ്പിക്കപ്പെടുകയും അണ്ഡ ബീജസങ്കലനം നടന്ന് അവള്‍ ഗര്‍ഭിണിയാവുകയും ചെയ്യുമെന്നും ആരും പ്രതീക്ഷിക്കുകയില്ല. ആകസ്മികമായി ഒരു ഡി.എന്‍.എ. തന്മാത്രയുടെ ഘടനയില്‍ മൗലികമായ മാറ്റമുണ്ടാകുമെന്ന് പോലും കരുതാന്‍ യാതൊരു ന്യായവും കാണുന്നില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ അനാദിയില്‍നിന്ന് അനന്തതയിലേക്ക് അനുസ്യൂതം പ്രവഹി ക്കുന്ന ഏതോ ആകസ്മികതയായി സൂക്ഷ്മവും സ്ഥൂലവുമായ പ്രാപഞ്ചിക വ്യവസ്ഥയെ വിലയിരുത്തത് തനി അസംബന്ധമാകുന്നു. ആകസ്മികത എന്നാല്‍ വാഹനാപകടം പോലെ അവിചാരിത മായ സ്ഥലത്തും അപ്രതീക്ഷിതമായ സമയത്തും നടക്കുന്ന കാര്യമാണ്. അത് ഒരിക്കലും അനുസ്യൂതമായി പ്രവഹിക്കുകയില്ല. പടച്ചവനെ മാറ്റിനിര്‍ത്താന്‍ വേണ്ടി യുക്തിയുടെ പേരില്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ മരമണ്ടന്‍ സ്‌റ്റൈലിലുളളതാകുന്നത് ഒട്ടും ഭൂഷ ണമല്ല.

ഇരുമ്പയിരിന്റെ ഒരു വലിയ കൂമ്പാരം ഒരു സ്ഥലത്ത് കിടന്നിട്ട് ആകസ്മിക സംഭവങ്ങളുടെ എത്ര പ്രവാഹങ്ങള്‍ അതിന്റെ മീതെ കടന്നുപോയാലും പതിനായിരം കോടി കൊല്ലങ്ങള്‍ക്ക് ശേഷം പോ ലും അത് തനിയെ ട്രാക്ടറുകളോ തീവണ്ടി എഞ്ചിനുകളോ ആവു കയില്ല എന്ന കാര്യം ഉറപ്പാണ്. വന്‍തോതിലുള്ള ബൗദ്ധിക യത്‌നം കൊണ്ട്മാത്രമെ ഒരു യന്ത്രം രൂപപ്പെടുകയുള്ളൂവെങ്കില്‍ വിസ്മ യങ്ങളില്‍ വിസ്മയമായ മനുഷ്യാസ്തിത്വം സര്‍വജ്ഞനും സര്‍വ ശക്തനുമായ ഒരു സംവിധായകനില്ലാതെ രൂപംകൊള്ളുകയില്ല എന്ന കാര്യം നിഷേധിക്കാനാകാത്ത സത്യംതന്നെയാകുന്നു.

ജിനോമിക്‌സ് പഠനങ്ങള്‍ തെളിയിക്കുന്നത് മനുഷ്യശരീരത്തിലെ കോടിക്കണക്കില്‍ ഡി.എന്‍.എ. തന്മാത്രകളില്‍ ഓരോന്നിലുംരേഖ പ്പെടുത്തിയ വിവരശേഖരം പകര്‍ത്തിവെക്കാന്‍ അനേകം കംപ്യൂട്ടറുകള്‍വേണ്ടിവരുമെന്നാണ്. ഒരു മില്ലി മീറ്ററിന്റെ മില്യനില്‍ ഒരുഭാഗം മാത്രം വലിപ്പമുള്ള ജൈവ ഘടകത്തിലാണ് നാല് രാസപദാര്‍ഥ ങ്ങള്‍ അക്ഷരങ്ങളാക്കിക്കൊണ്ട് ഇത്ര ഭീമമായ വിജ്ഞാനശേഖരം രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. ഇതൊക്കെ ആകസ്മികമാണെന്ന് പറയുന്നതും സര്‍വജ്ഞനായ മഹാശക്തന്‍ സംവിധാനിച്ചതാണെ ന്ന് പറയുന്നതും ഒരുപോലെയാണെന്ന്, അഥവാ തെറ്റാകാനും ശരി യാകാനും തുല്യസാധ്യതയുള്ളതാണെന്ന് തോന്നുന്നതാണ് മനുഷ്യബുദ്ധിക്ക് സംഭവിക്കാവുന്ന ഏറ്റവും കടുത്ത അപചയം.

സല്‍ബുദ്ധിയുള്ള ഓരോ മനുഷ്യനോടും വിശുദ്ധ ഖുര്‍ആന്‍ ചോ ദിക്കുന്നു: ''ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയ കാര്യം എന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കു കയും ചെയ്തവനത്രെ അവന്‍'' (വി.ഖു. 82:6-8). ''ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷി യാവുകയും അതിന് പുറമെ ഏഴ് സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (വി.ഖു. 31:27).

ആശാരിയെ നിര്‍മിച്ചത് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയില്ല എന്ന് കരുതി ആരും മേശ നിര്‍മിച്ചത് ആശാരിയാ ണെന്ന് പറയാന്‍ മടിക്കാറില്ല. അതുപോലെതന്നെ ദൈവത്തെ ആര് സൃഷ്ടിച്ചുവെന്ന് വല്ലവരും ചോദിച്ചേക്കുമെന്ന് ആശങ്കിച്ച് പ്രപഞ്ചമാ കെ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയാനും മടിക്കേണ്ടതില്ല. പ്രപഞ്ചമാകെ സൃഷ്ടിച്ചവന്‍ ആരാലും സൃഷ്ടിക്കപ്പെട്ടവനാകാതിരിക്കുക എന്നത് ബൗദ്ധികമായ അനിവാര്യതയാകുന്നു. എല്ലാ പ്രാപഞ്ചികപ്രതിഭാസങ്ങൾക്കും തുടക്കവും ഒടുക്കവുമുണ്ടെന്ന് ശാസ്ത്രം സിദ്ധാന്തിക്കുന്നു. അത് കൊണ്ട് തന്നെ അവയെല്ലാം സൃഷ്ടിക്കപെട്ടതാണ്. തുടക്കക്കാരനില്ലാതെ ഒന്നിനും തുടങ്ങാനാവില്ല. അല്ലാഹുവാകട്ടെ തുടക്കവും ഒടുക്കവുമില്ലാത്തവനാണ്. അത് കൊണ്ട് തന്നെ അവനെ സൃഷ്ടിക്കേണ്ടതില്ല. എന്നെന്നുമുള്ളവൻ സൃഷ്ടിക്കപ്പെടണമെന്ന് കരുതുന്നതാണ് യുക്തിവിരുദ്ധം; അവന് സ്രഷ്ടാവ് വേണ്ടെന്ന് പറയുന്നതല്ല.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

 ദൈവം ഒന്നേയുള്ളൂ എന്ന ഇസ്‌ലാമിന്റെ വാദം അനാവശ്യമായ ഒരു വാശിയല്ലേ? ദൈവത്തിന്റെ ഏകത്വത്തിന്‌ പ്രപഞ്ചത്തിൽ വല്ല തെളിവുമുണ്ടോ?

  • പ്രാപഞ്ചികപ്രതിഭാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സര്‍വശക്തനായ സ്രഷ്ടാവിന്റെ അസ്തിത്വം സ്ഥാപിക്കുന്ന വിശുദ്ധക്വുര്‍ആന്‍ ബഹുദൈവസങ്കല്‍പത്തിന്റെ നിരര്‍ഥകതയിലേക്കു വിരല്‍ചൂണ്ടുന്നതും പ്രകൃതിയിലെ താളക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ്. മനുഷ്യശരീരത്തിലെ ഓരോ വ്യവസ്ഥയും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. വ്യത്യസ്ത ജന്തുജാലങ്ങള്‍ തമ്മിലുള്ള ബന്ധം സുവിദിതമാണല്ലോ. ചെറുതും വലുതുമായ ജന്തുക്കള്‍ പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്. ജന്തുക്കളും സസ്യങ്ങളും സ്വന്തം നിലനില്‍പിനുവേണ്ടി പരസ്പരം ആശ്രയിക്കുന്നു. ജന്തുക്കളില്ലെങ്കില്‍ സസ്യങ്ങള്‍ക്കോ സസ്യങ്ങളില്ലെങ്കില്‍ ജന്തുക്കള്‍ക്കോ നിലനില്‍ക്കാന്‍ സാധിക്കാത്ത രീതിയിലാണ് ഭൂമി സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഓരോ ജീവിക്കും വ്യത്യസ്ത സ്രഷ്ടാക്കളായിരുന്നുവെങ്കില്‍ അവ തമ്മിലുള്ള പാരസ്പര്യം നിലനില്‍ക്കുമായിരുന്നില്ല. സസ്യങ്ങളുടെ സ്രഷ്ടാവും ജന്തുക്കളുടെ സ്രഷ്ടാവും തങ്ങളിച്ഛിക്കുന്ന രീതിയില്‍ അവയെ നിയന്ത്രിച്ചിരുന്നുവെങ്കില്‍ ആ രണ്ടു വിഭാഗവും നിലനില്‍ക്കുമായിരുന്നില്ല. ഈ വസ്തുതയിലേക്ക് ക്വുര്‍ആന്‍ വെളിച്ചം വീശുന്നത് നോക്കുക: 'അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടുമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പൊയ്ക്കളയുകയും അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. നിങ്ങള്‍പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍'! (23:91)

ഈ താളക്രമം പ്രാപഞ്ചികവ്യവസ്ഥയിലുടനീളം കാണപ്പെടുന്നുവെന്നതാണ് വസ്തുത. പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയ കണമായ ആറ്റത്തിനകത്തെ ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളും മീസോണുകളും പോസിട്രോണുകളുമെല്ലാം തമ്മിലുള്ള പാരസ്പര്യം വിസ്മയാവഹമാണ്. സ്ഥൂലപ്രപഞ്ചത്തിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. പ്രാപഞ്ചിക നിയമങ്ങളുടെ ഐക്യ രൂപ്യം അവയെയെല്ലാം സൃഷ്ടിച്ചത് ഒരേ സ്രഷ്ടാവ് തന്നെയാണെന്ന വസ്തുത വ്യക്തമാക്കുന്നു. വ്യത്യസ്ത ദൈവങ്ങളായിരുന്നു പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രതിഭാസങ്ങള്‍ക്കു പിന്നിലെങ്കില്‍ അവ തമ്മില്‍ താളപ്പൊരുത്തം ഉണ്ടാവുന്നതെങ്ങനെയാണ്്? സ്ഥലകാലനൈരന്തര്യത്തില്‍ ദ്രവ്യമുണ്ടാക്കുന്ന വളവുകളാണ് പ്രപഞ്ചത്തില്‍ ഇന്നു കാണപ്പെടുന്ന പ്രതിഭാസങ്ങളുടെയെല്ലാം അടിസ്ഥാനകാരണമെന്ന ഐന്‍സ്റ്റയിന്റെ ആപേക്ഷികതാസിദ്ധാന്തം അംഗീകരിച്ചാല്‍ വ്യത്യസ്ത പ്രാപഞ്ചികവസ്തുക്കളെയെല്ലാം പ്രസ്തുത നിയമത്തിന് വിധേയനാക്കിയ ഏകനായ സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കേണ്ടിവരും. ഒരൊറ്റ പ്രാപഞ്ചികവസ്തു പോലും പ്രസ്തുത നിയമത്തിനതീതമല്ലെന്നാണല്ലോ ഐന്‍സ്റ്റയിന്‍ സിദ്ധാന്തിച്ചത്. വ്യത്യസ്ത ആകാശഗോളങ്ങള്‍ക്ക് വ്യത്യസ്ത സ്രഷ്ടാക്കളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അവ തമ്മില്‍ കൂട്ടിയിടിച്ചു എന്നോ നശിച്ചുപോകുമായിരുന്നു. പ്രപഞ്ചത്തിന്റെ ആധിപത്യത്തില്‍ ഒന്നിലേറെ ശക്തികള്‍ക്ക് പങ്കുണ്ടായിരുന്നുവെങ്കില്‍ അവരുടെ താല്‍പര്യങ്ങള്‍ തമ്മിലുള്ള സംഘട്ടനംപ്രപഞ്ചത്തിന്റെയാകെ നാശത്തിന് കാരണമാകുമായിരുന്നു. ഈ വസ്തുതയിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ സൂചന നല്‍കുന്നത് ശ്രദ്ധിക്കുക: 'ആകാശ ഭൂമികളില്‍ അല്ലാഹുവല്ലാത്ത ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെന്‍നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!' (21:22)

ഈ പ്രപഞ്ചത്തിന് ഒരു ആസൂത്രകനുണ്ടെന്നത് അന്ധമായ വിശ്വാസമല്ല; ചിന്തിക്കുന്ന ആർക്കും അനുഭവപ്പെടുന്ന ഒരു യാഥാർഥ്യമാണ്. സ്രഷ്ടാവുണ്ടെന്ന അറിവ് കേവല വിശ്വാസത്തിലുപരിയായി തന്നെയും ചുറ്റുപാടുകളെയും ഗൗരവതരമായി നോക്കിക്കാണുന്നവർക്കെല്ലാമുണ്ടാവുന്ന യഥാതഥമായ അനുഭവമാണ്. അതുകൊണ്ട് തന്നെ, തന്റെ ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചുകൊണ്ട് പ്രപഞ്ചസംവിധാനത്തിനുപിന്നിലെ മഹാചൈതന്യത്തെക്കുറിച്ച് മനസ്സിലാക്കുവാനാണ് ക്വുര്‍ആനിന്റെ കല്‍പന. കണ്ണുകൊണ്ട് കാണുകയും കാതുകൊണ്ട് കേള്‍ക്കുകയും ചെയ്ത് മനസ്സുപയോഗിച്ച് ചിന്തിക്കുവാനാണ് സ്രഷ് ടാവിന്റെ അസ്തിത്വത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ മനുഷ്യരോടാവശ്യപ്പെടുന്നത്. അന്ധമായി ദൈവവിശ്വാസിയാകുവാന്‍ പഠിപ്പിക്കുന്ന ഒരൊറ്റ സൂക്തം പോലും ക്വുര്‍ആനിലില്ല. ഈ വിഷയത്തില്‍ ഇസ്‌ലാമിനെപ്പോലെ ബുദ്ധിയെ പ്രവര്‍ത്തനക്ഷമമാക്കിയ മറ്റൊരു മതവുമില്ലെന്നതാണ് വസ്തുത. തന്നിലേക്കും തന്റെ ചുറ്റുപാടുകളിലേക്കും ദൃഷ്ടിപായിച്ച് പടച്ചവന്റെഅജയ്യതയെക്കുറിച്ച് മനസ്സിലാക്കുവാന്‍ മനുഷ്യരോട് ആഹ്വാനംചെയ്യുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ സാധാരണക്കാര്‍ മുതല്‍ ശാസ് ത്രജ്ഞര്‍വരെയുള്ളവരെ ചിന്തിപ്പിക്കുവാന്‍ പര്യാപ്തമാണ്.

പ്രവാചകന് ആദ്യമായി അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ സൂക്തങ്ങള്‍ തന്നെ നോക്കുക.: 'സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമ ത്തില്‍ വായിക്കുക; മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു'. (96:1, 2).

മനുഷ്യരോട് സ്വന്തത്തെക്കുറിച്ച് ചിന്തിക്കുവാനാണ് ഈ സൂക്തം ആഹ്വാനംചെയ്യുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നാം ഒന്നുമല്ലായിരുന്നു. പിന്നെ പിതാവിന്റെ ശരീരത്തിലെ കോടിക്കണക്കിന് ബീജങ്ങളിലൊന്നും മാതാവിന്റെ ശരീരത്തിലെ അണ്ഡങ്ങളിലൊന്നുമായി, തികച്ചും അപരിചിതമായ രണ്ട് ഭാഗങ്ങളായിരുന്നു നാം. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വെച്ച് ബീജവും അണ്ഡവു ചേര്‍ന്ന സിക്താണ്ഡമു ണ്ടായി. അത് വളര്‍ന്ന് മാംസപിണ്ഡമായി. പിന്നീട് ഈ പിണ്ഡത്തിനകത്ത് അസ്ഥികൂടം രൂപപ്പെട്ടു. പ്രസ്തുത അസ്ഥികള്‍ പേശികളാല്‍ മറയ്ക്കപ്പെട്ടു. കണ്ണുകളും കാതുകളും നാക്കും മൂക്കും കൈകളും കാലുകളുമെല്ലാമുണ്ടായി. അങ്ങനെ ഒരു ദിവസം നാം ഭൂമിയിലേക്ക് വന്നു. ഇവിടത്തെ കോടിക്കണക്കിന് മനുഷ്യരില്‍ ഒരാളായി നാം ജീവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ശരീരത്തില്‍ വ്യത്യസ്തങ്ങളായ വ്യവസ്ഥകളുണ്ട്. പ്രസ്തുത വ്യവസ്ഥകളെല്ലാം പരസ്പരം ബന് ധപ്പെട്ടാണിരിക്കുന്നത്. അസ്ഥിവ്യൂഹവും ചംക്രമണവ്യൂഹവും മൂത്ര വ്യൂഹവും പ്രത്യുല്‍പാദനവ്യൂഹവും അന്തഃസ്രാവവ്യൂഹവുമൊന്നും മനുഷ്യന്റെ നിയന്ത്രണത്തിലല്ല നടക്കുന്നത്. അപരിചിതങ്ങളായ ബീജത്തെയും അണ്ഡത്തെയും പരസ്പരം സംയോജിപ്പിച്ച് സിക്താണ്ഡമുണ്ടാക്കി, അതില്‍ നിന്നു നമ്മെ പടിപടിയായി വളര്‍ത്തിക്കൊണ്ടുവന്നവനാരോ അവന്‍ തന്നെ ഈ വ്യവസ്ഥകളെ നിയന്ത്രിച്ചുനടത്തുവാനാവശ്യമായ സംവിധാനങ്ങള്‍ ശരീരത്തില്‍ ചെയ്തുവെച്ചിരിക്കുന്നു. സ്വന്തത്തെക്കുറിച്ച് ചിന്തിക്കുന്ന സാധാരണക്കാരനും മനുഷ്യശരീരത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രകാരനും ഒരേപോലെ സ്രഷ്ടാവിന്റെ വൈഭവം അനുഭവിച്ചറിയുന്നു.ക്വുര്‍ആന്‍ ചോദിക്കുന്നു: 'നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥക്ക് ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി'. (2:28)

'തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അതിനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടി കര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു'. (23:12-14)

'അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അവ സൃഷ്ടിച്ചുണ്ടാക്കുന്നത്? അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്?' (56:58,59)

പെറ്റുവീഴുന്ന കുഞ്ഞിന് ആവശ്യമായതെല്ലാം സ്രഷ്ടാവ് അവനുചുറ്റും ഒരുക്കിവെച്ചിരിക്കുന്നു. കരയുമ്പോള്‍ തൊണ്ട വരളാതിരിക്കാനുള്ള സംവിധാനം. ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്തുവാനുള്ള സംവിധാനം. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തുവാനുള്ള സംവിധാനം. ഓക്‌സിജന്‍ വലിച്ചെടുക്കുവാനും കാര്‍ബണ്‍ഡയോക്‌സൈഡ് ഉഛ്വസിക്കാനുമാവശ്യമായ സംവിധാനങ്ങള്‍. ഇങ്ങനെ എന്തെന്ത് സംവിധാനങ്ങളാണ് സ്രഷ്ടാവ് നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്! കുഞ്ഞിന് ആവശ്യമായ സമീകൃതാഹാരം തയാര്‍ചെയ്യുന്നത് മാതാവ് തന്നെയാണ്. കുഞ്ഞിന് കൊടുക്കാന്‍ മുലപ്പാലിനോളം നല്ലൊരു ആഹാരവുമില്ലെന്നാണ് വാസ്തവം. കുഞ്ഞിന്റെ വളര്‍ച്ചക്കും പ്രതിരോധത്തിനുമാവശ്യമായ എല്ലാ പോഷകമൂല്യങ്ങളും മുലപ്പാലിലടങ്ങിയിരിക്കുന്നു. മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടിക്ക് അല്‍പം പ്രായമാകുന്നതോടുകൂടി നല്‍കാനാവശ്യമായ പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കളും അവന്റെ ചുറ്റുമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആടുകളുടെയും മാടുകളുടെയും പാല്. പശുവിന്റെയും എരുമയുടെയും പാല്‍ കുട്ടികള്‍ക്ക് മാത്രമല്ല, വലിയവര്‍ക്കും പോഷകം നല്‍കുന്ന ഗുണസമ്പുഷ്ടമായ ഒരു ആഹാരമാണ്. പശുവിന്‍പാലില്‍ 87.2% വെള്ളവും 3.7% കൊഴുപ്പും 4.9% പഞ്ചസാരയും 3.5% പോഷകങ്ങളും മറ്റ് ഒട്ടേറെ ധാതുക്കളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. ആടുകളുടെയും മാടുകളുടെയും ശരീരത്തില്‍ മനുഷ്യനാവശ്യമായ പാല്‍ നിര്‍മിക്കാന്‍വേണ്ട സംവിധാനങ്ങള്‍ ചെയ്തുവെച്ചത് ആരാണ്? അവയല്ല; നമ്മളുമല്ല. അവയെ യും നമ്മെയും സൃഷ്ടിച്ച തമ്പുരാന്‍ തന്നെയാണെന്ന ഉത്തരമാണ് ഈ ചോദ്യത്തിന് പാല്‍ക്കാരനും ക്ഷീരഗവേഷകനും നല്‍കുവാനുള്ളത്. ക്വുര്‍ആന്‍ പറയുന്നത് നോക്കുക: 'തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്. അവയുടെ ഉദരങ്ങ ളിലുള്ളതില്‍നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍നിന്ന് (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയുംചെയ്യുന്നു'. 'കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു പാഠമു ണ്ട്. അവയുടെ ഉദരങ്ങളില്‍ ഉള്ളതില്‍നിന്ന്-കാഷ്ടത്തിനും രക്ത ത്തിനുമിടയില്‍നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദായകമായ പാല്‍ നിങ്ങള്‍ക്ക് കുടിക്കാനായി നാം നല്‍കുന്നു' (23:21) നമ്മുടെ നിലനില്‍പിനുതന്നെ ആധാരമായിട്ടുള്ള സസ്യലതാതികളെക്കുറിച്ച് ചിന്തിക്കുമ്പോഴും സ്രഷ്ടാവിന്റെ വൈഭവം നമുക്ക് ബോധ്യമാകുന്നു. പച്ചിലകളാണ് ഭൂമിയുടെ ഭക്ഷ്യനിര്‍മാണശാല. വേരുകള്‍ വെള്ളവും വളവും വലിച്ചെടുക്കുന്നു. അവ കാണ്ഡത്തിലൂടെ ഇലകളിലെത്തുന്നു. അന്തരീക്ഷത്തില്‍ നിന്ന് അവ കാര്‍ബണ്‍ഡയോക്‌സൈഡ് വലിച്ചെടുക്കുന്നു. ഇവയെല്ലാംകൂടി സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ഇലകളിലെ ഹരിതകത്തില്‍വെച്ച് ഗ്ലൂക്കോസായി മാറുന്നു. ഈ പ്രവര്‍ത്തനത്തെയാണ് പ്രകാശസം ശ്ലേഷ ണം (photosynthesis) എന്നു പറയുന്നത്. പ്രകാശസംശ്ലേഷണത്തിലൂടെ നിര്‍മിക്കപ്പെടുന്ന ഗ്ലൂക്കോസാണ് സസ്യങ്ങളുടെയും ജന്തുക്കളുടെയും അടിസ്ഥാന ഭക്ഷണം. ജന്തുക്കള്‍ പുറത്തുവിടന്ന കാര്‍ബണ്‍ഡയോക്‌സൈഡ് വലിച്ചെടുത്ത് പകരം ജന്തുക്കള്‍ക്കാവശ്യമുള്ള ഓക്‌സിജന്‍ പുറത്തുവിടുകയെന്ന പ്രവര്‍ത്തനംകൂടി പ്രകാശസംശ്ലേഷണത്തോടൊപ്പം നടക്കുന്നുണ്ട്. ജന്തുക്കളുടെയും സസ്യങ്ങളുടെയും നിലനില്‍പ് പരസ്പരം പൂരകമായിട്ടാണെന്നര്‍ഥം. ജന്തുക്കളില്ലെങ്കില്‍ സസ്യങ്ങള്‍ക്കോ, തിരിച്ചോ നിലനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. സസ്യജാലങ്ങളുടെ നിലനില്‍പിന് പിന്നില്‍ കൃഷിക്കാരനും പക്ഷിശാസ്ത്രജ്ഞനും ഒരേപോലെ സ്രഷ്ടാവിന്റെ അസ്തിത്വം അനുഭവിച്ചറിയുന്നു. വിശുദ്ധക്വുര്‍ആന്‍ ചോദിക്കുന്നു: 'എന്നാല്‍ നിങ്ങള്‍ കൃഷിചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ച്‌വളര്‍ത്തുന്നത്. അതല്ല, നാമാണോ അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍?' (56:63,64)

വിത്ത് കുഴിച്ചിടുന്ന കൃഷിക്കാരന് അത് മുളച്ച് വളര്‍ന്ന് ഉല്‍പാദനക്ഷമമാക്കുന്നതില്‍ മൗലികമായ യാതൊരു പങ്കുമില്ല. വിത്തിന്റെ ബീജകോശത്തിലെ ജീനുകളില്‍ രേഖപ്പെടുത്തപ്പെട്ട വ്യവസ്ഥയനുസരിച്ചാണ് സസ്യവളര്‍ച്ച നടക്കുന്നത്. ആ വ്യവസ്ഥ തീര്‍ത്തും ദൈവിക മത്രെ.'അത് (വെള്ളം) മൂലം ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരികളും അവന്‍ നിങ്ങള്‍ക്ക് മുളപ്പിച്ചുതരുന്നു. എല്ലാത്തരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ചുതരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്'. (16:11)

കാര്‍ഷികവിളകളുടെയും ജന്തുവര്‍ഗങ്ങളുടെയുമെല്ലാം നിലനില്‍പിനാവശ്യമായ സജ്ജീകരണങ്ങള്‍ പ്രകൃതിയില്‍ തന്നെയുണ്ട്. ഭൂമി സ്വയം ഭ്രമണംചെയ്യുന്നത് 23.50 ചെരിഞ്ഞിട്ടാണ്. ഈ ചെരിവാണ് ഋതുഭേദങ്ങള്‍ക്ക് കാരണമാകുന്നത്. ഋതുഭേദങ്ങളാണല്ലോ ഭൂമിയെ കൃഷിക്ക് പറ്റിയ ഗ്രഹമാക്കി മാറ്റുന്നത്. ഭൂമിയെ ജീവിതയോഗ്യമാക്കുന്നതില്‍ മഴക്കുള്ള പങ്ക് അതിപ്രധാനമാണ്. ഭൂമിയിലെ സമുദ്ര ങ്ങളില്‍നിന്നും ജലാശയങ്ങളില്‍നിന്നും സൂര്യതാപമേറ്റ് വെള്ളം നീരാവിയായി മാറി അന്തരീക്ഷത്തിലേക്ക് ഉയരുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ക്ക് ചുറ്റും പറ്റിക്കൂടി നീരാവി ഘനീഭവിക്കുന്നു. കുറെ യേറെ നീണ്ടതും സങ്കീര്‍ണവുമായ പ്രക്രിയയിലൂടെയാണ് ഇങ്ങനെ ഘനീഭവിച്ച മേഘങ്ങളില്‍നിന്ന് മഴയുണ്ടാകുന്നത്. കണ്ടുപിടിക്കപ്പെട്ട ആകാശഗോളങ്ങളില്‍ ഭൂമിയൊഴിച്ച് മറ്റൊന്നിലും ഈ രൂപത്തില്‍ മഴയുണ്ടാകുന്നില്ല. ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി സ്രഷ്ടാവുണ്ടാക്കിയ ഒരു പ്രത്യേക സംവിധാനമാണ് മഴയെന്ന വസ്തുത കാലാവസ്ഥാനിരീക്ഷകനും കര്‍ഷകനും ഒരുപോലെ മനസ്സിലാക്കാന്‍ കഴിയും. മഴയോടനുബന്ധിച്ചുള്ള ഇടിമിന്നല്‍പോലും ഭൂമിയിലെ കാര്‍ഷികവിളകള്‍ക്ക് ഗുണദായകമാണ്. അന്തരീക്ഷത്തിലെ നൈ ട്രജനെ സസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന നൈട്രജന്‍ സംയുക്തങ്ങളാക്കി മാറ്റുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് ഇടിമിന്നലാണ്. ഇവ ഒരു വര്‍ഷത്തില്‍ പത്തുകോടി ടണ്‍ നൈട്രജന്‍ വള ങ്ങള്‍ (സസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള നൈട്ര ജന്‍ മിശ്രിതങ്ങള്‍) ഉല്‍പാദിപ്പിക്കുന്നുണ്ടത്രെ.മഴയും ഇടിമിന്നലുമെല്ലാം പടച്ചതമ്പുരാന്റെ അസ്തിത്വത്തിനുള്ള തെളിവാണെന്നാണ് വിശുദ്ധക്വുര്‍ആന്‍ പറയുന്നത്. 'ഭയവും ആശയും ഉളവാക്കികൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്തുനിന്ന് വെള്ളം ചൊരിയുകയും അതുമൂലം നിങ്ങള്‍ക്ക തിന്റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കുകയുംചെയ്യുന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രെ. തീര്‍ച്ചയായും അതി ല്‍ ചിന്തിച്ചുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്'. (30:24)

ഭൂമിയുടെ അന്തരീക്ഷമാണ് നമുക്കെല്ലാം ഇവിടെ ജീവിക്കാന്‍വേണ്ട സുരക്ഷിതത്വം പ്രദാനംചെയ്യുന്ന മറ്റൊരു ഘടകം. സൂര്യനില്‍നിന്നു വരുന്ന മാരകമായ അള്‍ട്രാവയലറ്റ് രശ്മികളെയും മറ്റും തട ഞ്ഞുനിര്‍ത്തുകയും നിര്‍ദോഷികളും ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമുള്ളതുമായ രശ്മികളെ കടത്തിവിടുകയും ചെയ്തുകൊണ്ട് ഭൂമിക്കു മുകളില്‍ അരിപ്പപോലെ പ്രവര്‍ത്തിക്കുന്ന ഓ സോണ്‍ പാളിയാണ് ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുവാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നത്. ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ഉല്‍ക്കകളെ ഘര്‍ഷണം മൂലം കരിച്ചുകളഞ്ഞ് നശിപ്പിക്കുന്നതും അന്തരീക്ഷംതന്നെയാണ്. അന്തരീക്ഷം എല്ലാ അര്‍ഥത്തിലും നമ്മുടെയൊരു മേല്‍ക്കൂരതന്നെ. ഈ മേല്‍ക്കൂരക്ക് താഴെ ജീവിക്കുന്ന നമുക്ക് നമ്മുടെ സ്രഷ്ടാവിനെ അറിയാന്‍ അന്തരീക്ഷത്തില്‍ നമ്മു ടെ നിലനില്‍പിന് വേണ്ടി സംവിധാനക്കപ്പെട്ടിട്ടുള്ള കാര്യങ്ങളെക്കു റിച്ച് അല്‍പം ചിന്തിച്ചാല്‍മതി. ക്വുര്‍ആന്‍ പഠിപ്പിക്കുന്നു: 'നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ മെത്തയും ഉപരിലോകത്തെ മേല്‍ക്കൂരയുമാക്കുകയും ഉപരിഭാഗത്തുനിന്നുള്ള വെള്ളം ചൊരിഞ്ഞുതന്നിട്ട് അതുമുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ച് തരികയും ചെയ്ത (നാഥന്‍). അതിനാല്‍ അറിഞ്ഞുകൊണ്ട് നിങ്ങ ള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്'. (2:22)

നമുക്കുചുറ്റും ജീവിക്കുന്ന നമ്മുടെ സഹജീവികളിലോരോന്നും സ്രഷ്ടാവിന്റെ വൈഭവം വിളിച്ചോതുന്നവയാണ്. പ്രാണികളിലെ എഞ്ചിനീയര്‍ എന്നു വിശേഷിപ്പിക്കാവുന്ന തേനീച്ചയെക്കുറിച്ച് പഠിച്ചാല്‍ മാത്രംമതി, ചിന്തിക്കുന്നവര്‍ക്ക് സര്‍വശക്തന്റെ ആസ്തിക്യം ബോധ്യമാകും. കുറഞ്ഞ മെഴുകും കുറഞ്ഞ അധ്വാനവും ഉപയോഗിച്ചുകൊണ്ട് ഉറപ്പിന് അല്‍പംപോലും കോട്ടംതട്ടാതെ ഏറ്റവും കൂടുതല്‍ അറകളുണ്ടാക്കാന്‍ തേനീച്ചകള്‍ക്ക് സാധിക്കും. തേനീച്ചക്കൂടുകളുടെ ജ്യാമിതീയമായ കൃത്യത ശാസ്ത്രജ്ഞന്മാരെ അല്‍ഭുതപ്പെടുത്തുന്നു. തേനീച്ചസമൂഹത്തില്‍ കാണുന്ന തൊഴില്‍ വിഭ ജനവും അല്‍ഭുതാവഹമാണ്. തേന്‍ ശേഖരിക്കാന്‍ ഒരുകൂട്ടര്‍; പ്രത്യുല്‍പാദനം നടത്താന്‍ മറ്റൊരുകൂട്ടര്‍; കൂടുണ്ടാക്കാന്‍ ഒരുവിഭാഗം; കൂടുകാക്കാന്‍ മറ്റൊരു വിഭാഗം; ഇങ്ങനെയാണ് തേനീച്ചസമൂഹത്തിന്റെ തൊഴില്‍ വിഭജനം. തങ്ങളുടെ ബാധ്യതകള്‍ ജീവന്‍ ബലികഴിപ്പിച്ചും നിര്‍വഹിക്കുന്നവയാണ് തേനീച്ചകള്‍. അവ തമ്മിലുള്ള ആശയവിനിമയരീതി വിസ്മയാവഹമാണ്. തേന്‍ തേടി പുറ ത്തുപോകുന്ന തേനീച്ച തിരിച്ചെത്തിയശേഷം തേനിരിക്കുന്ന സ്ഥ ലത്തെക്കുറിച്ച് മറ്റ് തേനീച്ചകള്‍ക്ക് വിവരം നല്‍കാന്‍വേണ്ടി ഒരു പ്രത്യേകരീതിയിലുള്ള നൃത്തമാണ് ഉപയോഗിക്കുന്നത്. 'വിംഗ്ള്‍ ഡാന്‍സ്' എന്നറിയപ്പെടുന്ന നൃത്തത്തില്‍ നിര്‍മിക്കുന്ന വൃത്തങ്ങ ളുടെ ആകൃതിയും ചരിവുംകണ്ട് മറ്റ് തേനീച്ചകള്‍ തേനിരിക്കുന്ന സ്ഥലത്തേക്ക് എത്രദൂരമുണ്ടെന്നും ഏത് ദിശയിലാണതെന്നും മന സ്സിലാക്കുന്നു. അവ വിസര്‍ജിക്കുന്ന തേന്‍ സിദ്ധൗഷധമാണെന്ന കാര്യം സുവിദിതമാണല്ലോ. തേനീച്ച ഈ കഴിവുകളൊന്നും തന്നെ സ്വന്തമായി വളര്‍ത്തിയെടുത്തതല്ല. വളരെ ചെറിയ മസ്തിഷ്‌കമുപയോഗിച്ച് ചിന്തിച്ച് കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ തേനീച്ചകള്‍ക്കാവുകയുമില്ല. പിന്നെ ആരാണവയ്ക്ക് ഈ കഴിവുകള്‍ നല്‍കുന്നത്? ഉത്തരം 'തേനീച്ചയെ സൃഷ്ടിച്ചവന്‍' എന്നുമാത്രമാണ്. വിശുദ്ധക്വുര്‍ആന്‍ പറഞ്ഞതെത്ര ശരി! 'നിന്റെ നാഥന്‍ തേനീച്ചകള്‍ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യന്‍ കെട്ടിയുയര്‍ത്തുന്നതിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. എല്ലാത്തരം ഫലങ്ങളില്‍നിന്നും ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളില്‍നിന്ന് വ്യത്യസ്ത വര്‍ണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് അതില്‍ തീര്‍ച്ചയായും ദൃഷ്ടാന്തമുണ്ട്'. (16:68,69)

ഏതു ജീവികളെ എടുത്താലും സ്ഥിതി ഇതുതന്നെയാണ്. കര യില്‍ ജീവിക്കുന്ന ചെറുതും വലുതുമായ ജീവികള്‍; വെള്ളത്തില്‍ ജീവിക്കുന്നവ; പറക്കും പറവകള്‍. ഇവയെല്ലാം സ്രഷ്ടാവിന്റെ ആസ്തിക്യം നമുക്ക് വ്യക്തമാക്കിത്തരുന്നു.'എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവയുടെ കൂട്ടത്തില്‍ ഉദരത്തിന്മേല്‍ ഇഴഞ്ഞുനടക്കുന്നവയുണ്ട്. രണ്ടുകാലില്‍ നടക്കുന്നവയും അവയിലുണ്ട്. നാലുകാലില്‍ നടക്കുന്നവയും അവയിലുണ്ട്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.' (24:45)

മനുഷ്യരുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെടുന്ന ആകാശഗോളങ്ങളായ സൂര്യനും ചന്ദ്രനും എന്നെന്നും മനുഷ്യരെ അല്‍ഭുത പരതന്ത്രരാക്കിയിട്ടുണ്ട്. സൂര്യോദയവും അസ്തമയവുമായിരുന്നു പുരാതന മനുഷ്യരെ അത്ഭുതപ്പെടുത്തിയതെങ്കില്‍ സൂര്യനില്‍ നട ക്കുന്ന പ്രവര്‍ത്തനങ്ങളും അതിന്റെ സ്ഥാനവുമെല്ലാമാണ് ആധുനിക മനുഷ്യരെ അത്ഭുതപ്പെടുത്തുന്നത്. സൗരാന്തര്‍ഭാഗത്തെ ഊഷ്മാവ് ഏകദേശം 65 ലക്ഷം ഡിഗ്രി സെല്‍ഷ്യസാണ്. ഒരു ചതുര ശ്ര ഇഞ്ചില്‍ ഇവിടെ അനുഭവപ്പെടുന്ന മര്‍ദം ഒരു ലക്ഷം പൗണ്ട്! സൗരവസ്തുവിന്റെ ഭാരം, ഒരു ചതുരശ്രകിലോമീറ്ററിന് 703.1 ലക്ഷം കോടി കിലോഗ്രാമാണ്. സൗരയൂഥത്തിലെ ഊര്‍ജത്തിന്റെ സ്രോതസ്സായ സൂര്യനില്‍ ഊര്‍ജോല്‍പാദനം നടക്കുന്നത് ന്യൂക്ലിയര്‍ ഫ്യൂഷന്‍ (ഹൈഡ്രജന്‍ ബോംബില്‍ നടക്കുന്ന പ്രവര്‍ത്തനം) വഴിയാണ്. അഥവാ ഓരോ സെക്കന്റിലും ആയിരക്കണക്കിന് ഹൈ ഡ്രജന്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ ഒരു സെക്കന്‍ഡില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജം 1023 ജൂള്‍ ആണ്. ക്ഷീരപഥമെന്ന (milky way) താരാസമൂഹ (galaxy) ത്തിലെ അംഗമാണ് സൂര്യന്‍. താരാസമൂഹത്തിന്റെ കേന്ദ്രത്തില്‍നിന്ന് ഏകദേശം 32000 പ്രകാശവര്‍ഷം അകലെയാണ് സൂര്യന്‍ സ്ഥിതിചെയ്യുന്നത്. സൂര്യന്‍ അതിന്റെ താരാസമൂഹകേന്ദ്രത്തെ വൃത്താകാരാമായ പഥത്തിലൂടെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ ഭ്രമണത്തിന്റെ വേഗത സെക്കന്റില്‍ 250 കിലോമീറ്ററാണ്. താരാസമൂഹകേന്ദ്രത്തെ ഒരു പ്രാവശ്യം ചുറ്റാന്‍ സൂര്യനെടുക്കുന്ന സമയത്തിന്നാണ്-25 കോടിവര്‍ഷം-ഒരു കോസ്മിക് വര്‍ഷ(രീാെശര ്യലമൃ)മെന്ന് പറയുന്നത്.ഇങ്ങനെ സൂര്യനെക്കുറിച്ച് പഠിക്കുംതോറും സര്‍വശക്തന്റെ അജയ്യത നമുക്ക് കൂടുതല്‍ കൂടുതല്‍ മനസ്സിലാകുന്നു. അവന്‍ കല്‍പിച്ചുവെച്ച കണക്കുകള്‍ അനുസരിച്ചാണ് സൂര്യചന്ദ്രന്മാര്‍ ചലിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത കണക്കുകള്‍ ഒരിക്കലും തെറ്റുകയില്ല. ക്വുര്‍ആന്‍ പറയുന്നത് നോക്കുക: 'സൂര്യ ന്‍ അതിന്ന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണിത്'. (36:38) 'അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണ പഥത്തിലൂടെ നീന്തി(സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു'. (21:33)

പ്രപഞ്ചത്തിന്റെ വിസ്തൃതിയും അതില്‍ നമ്മുടെ സ്ഥാനവുമറി യുന്ന മനുഷ്യന്‍ തീര്‍ച്ചയായും സ്രഷ്ടാവിനു മുമ്പില്‍ നമ്രശിരസ്‌കനായിപ്പോകും. പ്രപഞ്ചത്തില്‍ ആയിരക്കണക്കിന് ക്ലസ്റ്ററുകള്‍; ഓരോ ക്ലസ്റ്ററിലും ആയിരക്കണക്കിന് ഗാലക്‌സികള്‍; ഓരോ ഗാല ക്‌സിയിലും കോടിക്കണക്കിന് നക്ഷത്രങ്ങള്‍, പള്‍സാറുകള്‍, ക്വാസാറുകള്‍, നെബുലകള്‍, തമോഗര്‍ത്തങ്ങള്‍. ഗാലക്‌സികളിലൊന്നായ ക്ഷീരപഥത്തിലെ ഒരംഗമാണ് സൂര്യന്‍. വ്യാപ്തിയില്‍ ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടിയാണ് സൂര്യന്‍. ഏകദേശം പതിമൂന്നര ലക്ഷം ഭൂമികളെ സൂര്യനുള്ളില്‍ അടുക്കിവെക്കാമെന്നര്‍ഥം. സൂര്യന്റെ ലക്ഷക്കണക്കിന് ഇരട്ടി വലുപ്പമുള്ള നക്ഷത്രങ്ങളും ക്ഷീരപ ഥത്തിലുണ്ട്. ഒരു ഇടത്തരം നക്ഷത്രമായ സൂര്യനുചുറ്റും ചുറ്റിത്തിരിയുന്ന ഒമ്പത് ഗ്രഹങ്ങള്‍. സൂര്യനെയും ഗ്രഹങ്ങളെയും കൂടാതെ ഉപഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, ക്ഷുദ്രഗ്രഹങ്ങള്‍, ഉല്‍ക്കകള്‍ തുട ങ്ങിയവയും സൗരയൂഥത്തിലെ അംഗങ്ങളാണ്. ഒമ്പത് ഗ്രഹങ്ങളി ലൊന്നാണ് ഭൂമി. ഭൂമിയിലെ ആയിരക്കണക്കിന് ജീവജാലങ്ങളിലൊരു വര്‍ഗമാണ് നരവര്‍ഗം. മനുഷ്യവര്‍ഗത്തിലെ കോടിക്കണക്കിന്അംഗങ്ങളില്‍ ഓരോരുത്തരാണ് നമ്മളെല്ലാം. ക്ലസ്റ്ററുകളെയും ഗാലക്‌സികളെയും നക്ഷത്രങ്ങളെയും സൂര്യനെയും ഗ്രഹങ്ങളെ യും ഭൂമിയെയും ജീവജാലങ്ങളെയും മനുഷ്യനെയും പരിപാലിക്കുന്ന മഹാചൈതന്യത്തിനു മുന്നില്‍ നമ്മളോരോരുത്തരുടെയും കഴിവുകളും ശക്തിയും എത്രമാത്രം നിസ്സാരമാണെന്ന ബോധം അവയെക്കുറിച്ച് പഠിക്കുമ്പോള്‍ നമ്മളിലുണ്ടാകുന്നു. ഈ ബോധം മനുഷ്യരെ സ്രഷ്ടാവിനു മുന്നില്‍ നമ്രശിരസ്‌കരാക്കുന്നു. വിശുദ്ധക്വുര്‍ആന്‍ പറഞ്ഞതത്രെ ശരി: 'ആകാശ ഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകളുടെ മാറ്റത്തിലും മനുഷ്യര്‍ക്കുപകാരപ്രദമായ വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്തുനിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ഭൂമിക്ക് അതുമുഖേന ജീവന്‍ നല്‍കിയതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച'. (2:164)

'ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും അവരുടെ അവധി അടു ത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവര്‍ ചിന്തിച്ചു നോക്കിയില്ലേ?' 'ഉപരിലോകങ്ങളും ഭൂമിയും മുറപ്രകാരം അല്ലാഹു സൃഷ്ടിച്ചിരി ക്കുന്നു. തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് അതില്‍ ദൃഷ്ടാന്ത ങ്ങളുണ്ട്.' (7:185)

നമുക്കു ചുറ്റുമുള്ള വസ്തുക്കളിലേക്കും നമ്മിലേക്കുതന്നെയും നോക്കിക്കൊണ്ട് സ്രഷ്ടാവിനെക്കുറിച്ചു മനസ്സിലാക്കാനാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അന്ധമായ വിശ്വാസത്തിന് അത് പ്രേരിപ്പിക്കു ന്നില്ല. ഇസ്‌ലാം മനുഷ്യബുദ്ധിയോടാണ് സംസാരിക്കുന്നത്. പ്രപ ഞ്ചത്തിലെ ചെറുതും വലുതുമായ ഏതു വസ്തുവിനെയും ചൂഴ്ന്നു നില്‍ക്കുന്ന വിസ്മയകരമായ വ്യവസ്ഥ ചൂണ്ടിക്കാണിച്ചു കൊണ്ടാ ണ് പ്രപഞ്ചനാഥന്റെ അസ്തിത്വക്കുറിച്ച അവബോധത്തിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യരെ നയിക്കുന്നത്. ഈ അവബോധം അന്ധമായ കേവല വിശ്വാസമല്ല; തെളിവുകൾ നമ്മെ ബോധ്യപ്പെടുത്തുന്ന അനുഭവമാണ്.