Questions of the Month

/Questions of the Month

മുഹമ്മദ് നബിയുടെ (സ) വിവാഹങ്ങളിലൊന്നായ ഉമൈമയുമായുള്ള വിവാഹം, അവിഹിത ബന്ധവും സ്ത്രീ പീഢനവുമെല്ലാമായി ചിത്രീകരിക്കാനുള്ള ഇസ്‌ലാമോഫോബുകളുടെ നുണകൾ കൈയ്യോടെ പിടികൂടപ്പെട്ടിട്ട് അൽപ്പം കാലമായി. തരികിടകളുടെ രണ്ടാം ഭാഗവുമായി ഇസ്‌ലാമോഫോബുകൾ വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഇത്തവണ പക്ഷെ ഹദീസിലെ പദങ്ങളെ ദുർവ്യാഖ്യാനിച്ചും തെറ്റിദ്ധരിപ്പിച്ചും, ഉമൈമയുമായുള്ള വിവാഹം യഥാർത്ഥ വിവാഹമായിരുന്നില്ല എന്ന് വരുത്തി തീർക്കാനാണ് കുത്സിത ശ്രമം. ഈ വിമർശനത്തിൻ്റെ ഉള്ളുകള്ളി തുറന്നു കാട്ടുന്നതിന് മുമ്പ്, വിഷയാസ്പദമായ ഹദീസുകളുടെ ഒരു ‘കരട് പരിഭാഷ’ ഇവിടെ ചേർക്കാം:

1. ”ഇമാം ഔസാഇ (റ) പറഞ്ഞു: ഞാന്‍ സുഹ്‌രിയോട് ചോദിച്ചു: ‘പ്രവാചകൻ(സ)യുടെ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും ശരണം തേടിയത്?’ അദ്ദേഹം പറഞ്ഞു: ‘എന്നോട് ആഇശ(റ)യില്‍ നിന്നും ഇപ്രകാരം ഉര്‍വ അറിയിക്കുകയുണ്ടായി. ജൗന്‍ ഗോത്രക്കാരിയെ പ്രവാചകന്റെ(സ) അരികിലേക്ക് (അദ്ദേഹത്തിന്റെ പത്‌നിയായി) ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു: ‘ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതിമഹത്വമുള്ളവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക.” (ബുഖാരി: 5254)

2. ഹംസത്തിബ്‌നു അബീ ഉസൈദ് നിവേദനം: അബൂ ഉസൈദ് (റ) പറഞ്ഞു: ഒരിക്കല്‍ പ്രവാചകനോടൊപ്പം(സ) ഞങ്ങള്‍ ഒരു യാത്ര പുറപ്പെട്ടു. ‘ശൗത്ത്’ എന്ന് വിളിക്കപ്പെടുന്ന ഒരു തോട്ടത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ഞങ്ങള്‍ രണ്ട് തോട്ടങ്ങള്‍ക്കിടയിലെത്തിയപ്പോള്‍, അവിടെ ഞങ്ങളിരുന്നു. ഞങ്ങളോട് അവിടെ ഇരിക്കാൻ പ്രവാചകൻ (സ) പറഞ്ഞു. എന്നിട്ട് അദ്ദേഹം ആ തോട്ടത്തിലേക്ക് പോയി. ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു. ഈത്തപ്പന കൊണ്ടുണ്ടാക്കിയ ഒരു വീട്ടിലായിരുന്നു അവര്‍. ഉമൈമ: ബിന്‍ത് ശറാഹീല്‍ (ആയിരുന്നു അവർ). അവരോടൊപ്പം അവരുടെ മുലകുടി ബന്ധത്തിലെ പോറ്റുമ്മയും ഉണ്ടായിരുന്നു. അവരുടെ അടുത്തേക്ക് അല്ലാഹുവിന്റെ ദൂതൻ (സ) പ്രവേശിക്കുകയും ‘നീ നിന്നെ എനിക്ക് സമര്‍പ്പിക്കുക’ എന്ന് പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഒരു രാജ്ഞി അവരെ ഏതെങ്കിലും ഒരു സാധാരണക്കാരന് (ഹിബത് വിവാഹത്തിനായി) സമര്‍പ്പിക്കുമോ?’ അവരുടെ മേല്‍ കൈവെച്ച് അവരെ ശാന്തയാക്കാനായി തന്റെ കൈകള്‍ അദ്ദേഹം നീട്ടി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘നിങ്ങളില്‍ നിന്നും ഞാൻ അല്ലാഹുവില്‍ ശരണം തേടുന്നു’. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: ‘ശരണം തേടുവാന്‍ ഏറ്റവും അർഹനായവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. പിന്നീട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. “അബൂ ഉസൈദ്, അവര്‍ക്ക് രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ നല്‍കുകയും അവരുടെ കുടുംബത്തിലേക്ക് അവരെ തിരിച്ചെത്തിക്കുകയും ചെയ്യുക.” (ബുഖാരി: 5255)

3. “പ്രവാചകൻ (സ) ഉമൈമ: ബിന്‍ത് ശറാഹീലിനെ വിവാഹം ചെയ്തു. അവരെ അദ്ദേഹത്തിന്റെ അടുത്തേക്ക് പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍, അദ്ദേഹം തന്റെ കൈകൾ നീട്ടി സ്വീകരിച്ചു. അവര്‍ക്കത് ഇഷ്ടപ്പെടാത്തത് പോലെ അവര്‍ പ്രതികരിച്ചു. അപ്പോള്‍ അവര്‍ക്ക് തിരികെ സ്വഗൃഹത്തിലേക്ക് പോകാന്‍ യാത്രാ സൗകര്യങ്ങള്‍ ചെയ്യാനും, രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കാനും പ്രവാചകൻ (സ) അബൂ ഉസൈദിനോട് കല്പിച്ചു.” (ബുഖാരി: 5256)

*******************************

വിമർശനം: 5255-ാം നമ്പർ ഹദീസിൽ നബി ഉമൈമയെ വിവാഹം ചെയ്തതായി പറയുന്നില്ല. അപ്പോൾ, അവിവാഹിതയായ ഉമൈമയെ പീഡിപ്പിക്കാനാൻ വേണ്ടിയല്ലെ പ്രവാചകൻ തോട്ടത്തിലെ വീട്ടിലേക്ക് പോയത് ?

മറുപടി:

ഉമൈമ: ബിന്‍ത് ശറാഹീലീനെ പ്രവാചകൻ (സ) വിവാഹം ചെയ്തിരുന്നു എന്ന് മുകളിലും താഴെയും (5254, 5256) ഉള്ള ഹദീസുകളിൽ നിന്ന് അൽപ്പമെങ്കിലും ബുദ്ധിയും നീതിബോധവുമുള്ളവന് വ്യക്തമാവുന്നു. ഈ രണ്ട് ഹദീസിനും ഇടയിൽ ഉദ്ധരിക്കപ്പെട്ട ഹദീസിൽ (5255) വിവാഹത്തെ കുറിച്ച് ആവർത്തിച്ച് പറയുന്നില്ല എന്നത് കൊണ്ട് അത് ഒരു അവിഹിത ബന്ധമാണെന്ന് ചിന്തിക്കണമെങ്കിൽ അൽപ്പമൊന്നും ബുദ്ധിമാന്ദ്യം പോര !

“അവരോടൊപ്പം അവരുടെ മുലകുടി ബന്ധത്തിലെ പോറ്റുമ്മയും ഉണ്ടായിരുന്നു” എന്ന് ഹദീസിൽ തന്നെ കാണാം. അപ്പോൾ, പോറ്റുമ്മ ഉള്ളപ്പോളായിരുന്നു ഭാര്യാ സന്ദർശനം. അല്ലാതെ “ഒറ്റക്കു താമസിക്കുന്ന”, “അവിവാഹിത”യായ പെണ്ണിൻ്റെ അടുത്തേക്കല്ല പോയത്.

ഇഷ്ടമില്ലെന്ന് തോന്നിയപ്പോൾ കുടുംബത്തിൻ്റെ അടുത്തേക്ക് അയക്കുകയാണ് ചെയ്തത്. പീഢനശ്രമം പരാജയപ്പെട്ടതായിരുന്നെങ്കിൽ “കുടുംബത്തിൻ്റെ അടുത്ത് പോകരുത്, പറയരുത് ” എന്നൊക്കെ അപേക്ഷിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.

പ്രവാചകാനുചരന്മാർ സംഭവം ഉദ്ധരിച്ചു എന്നത് തന്നെ സംഭവത്തിൻ്റെ ഉള്ളടക്കത്തിൽ അസഭ്യങ്ങളൊന്നും ഇല്ലെന്നും വിവാഹബന്ധം സ്ഥാപിതമായിരുന്നു എന്നും തെളിയിക്കുന്നു. “അല്ലാഹുവിൻ്റെ തിരുദൂതൻ” എന്ന് വിശേഷിപ്പിച്ചു കൊണ്ട്, അദ്ദേഹത്തിൻ്റെ അവിഹിതത്തെ സംബന്ധിച്ച് അദ്ദേഹത്തിൻ്റെ അനുചരന്മാരും അനുചരന്മാരുടെ അനുചരന്മാരുമൊക്കെ സംഭവം നിവേദനം ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ചിന്തിക്കുമൊ? അങ്ങനെ ഒരു സംഭവമെങ്കിലും ഉണ്ടായിരുന്നെങ്കിൽ അക്കാലഘട്ടത്തിലെ കപടവിശ്വാസികൾ അത് വ്യഭിചാര ആരോപണമായി കൊട്ടിഘോഷിക്കാതെ ഇരിക്കുമായിരുന്നൊ? മരുഭൂമിയിൽ ഉറങ്ങി പോയ പ്രവാചക പത്നിയെ സഹായിച്ച ഒരു വ്യക്തിയുമായി ബന്ധപ്പെടുത്തി കപടവിശ്വാസികൾ വ്യഭിചാര ആരോപണവുമായി നടന്നത് ചരിത്രത്തിൻ്റെ ഭാഗമായിരിക്കെ !

ഇങ്ങനെ സാമാന്യ ബുദ്ധിക്ക് എതിരായ പല ഘടകങ്ങളും വിമർശകരുടെ അവിഹിത ആരോപണത്തിൽ ഉള്ളടങ്ങിയിരിക്കുന്നു.

*******************************

വിമർശനം:

എന്തു കൊണ്ടാണ് ഉമൈമയുടെ കഥ ഹദീസുകളിൽ പല ഭാഗങ്ങളായി കിടക്കുന്നത്? എന്ത് കൊണ്ടാണ് ക്രമരഹിതമായി കഥ അവതരിക്കപ്പെട്ടിരിക്കുന്നത്?

മറുപടി:

ഹദീസുകളിൽ കഥകൾ ഉണ്ടാവാമെങ്കിലും; ഹദീസുകൾ പ്രവാചക കഥകളല്ല. അവ മതവിധികളുടെയും മാതൃകകളുടെയും സ്രോതസ്സുകളാണ്. ഉദാഹരണത്തിന് ഉമൈമ:യുടെ സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചിരിക്കുന്നത് ‘കിതാബു ത്വലാക് ‘(كتاب الطلاق) അഥവാ ‘വിവാഹമോചനം’ എന്ന ഭാഗത്തിൽ, “വിവാഹമോചനം ചെയ്യുന്ന പുരുഷൻ സ്ത്രീയെ നേരിട്ട് അഭിസംബോധനം ചെയ്യേണ്ടതുണ്ടോ?” എന്ന അധ്യായത്തിലാണ്. (باب من طلق وهل يواجه الرجل امرأته بالطلاق) അഥവാ, ഈ ഹദീസുകളുടെ ഉദ്ദേശ്യം “വിവാഹമോചനം ചെയ്യുന്ന പുരുഷൻ സ്ത്രീയെ നേരിട്ട് അഭിസംബോധനം ചെയ്യേണ്ടതുണ്ടോ?” എന്ന വിവാഹ മോചന മര്യാദകൾ പഠിപ്പിക്കുകയാണ്. അതല്ലാതെ ഉമൈമയുടെ കഥ പറയലല്ല. അതു കൊണ്ട് തന്നെ നിവേദകന്മാരും ഹദീസ് പണ്ഡിതരും, ഹദീസുകൾ രേഖപ്പെടുത്തുമ്പോൾ അവയിലെ മതവിധിയെ സംബന്ധിച്ച ഭാഗമാണ് ഹൈലൈറ്റ് ചെയ്യുക. കഥയുടെ രൂപമൊ, ഒഴുക്കൊ, സംഭവത്തിൻ്റെ വിശദാംശങ്ങളൊ ഹദീസിൻ്റെ ലക്ഷ്യത്തിൽ അത്ര പ്രസക്തമായ കാര്യങ്ങളല്ല.

*******************************

വിമർശനം:

ഉമൈമയെ പ്രവാചകൻ വിവാഹം ചെയ്തു എന്ന് ഈ ഹദീസുകളിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും മറ്റൊരു ഹദീസിൽ “വിവാഹാലോചനയും” ആയിട്ടാണ് വന്നത് എന്നുണ്ടല്ലൊ ?

മറുപടി:

ഉമൈമയുടെ പേര് പ്രസ്‌താവിക്കപ്പെട്ട, അടുത്തടുത്തായി ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസുകളിൽ, പ്രവാചകൻ (സ) ഉമൈമയെ വിവാഹം ചെയ്തിട്ടുണ്ടായിരുന്നു എന്ന് സന്ദേഹ രഹിതമായി ബോധ്യമാവുന്നതാണ്. “വിവാഹാലോചനയു”മായാണ് പ്രവാചകൻ (സ) വന്നത് എന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസ്, തൻ്റെ ഗ്രന്ഥത്തിലെ വ്യത്യസ്തമായ ഒരു ‘കിതാബി’ൽ (ഭാഗം) വ്യത്യസ്‌തമായ ഒരു ‘ബാബി’ ൽ (അദ്ധ്യായം) ആണ് ഇമാം ബുഖാരി ഉദ്ധരിക്കുന്നത്. കിതാബുൽ അശ്‌രിബ (كتاب الأشربة) അഥവാ പാനീയങ്ങൾ. ﺑﺎﺏ اﻟﺸﺮﺏ ﻣﻦ ﻗﺪﺡ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺁﻧﻴﺘﻪ “പ്രവാചകൻ്റെ (സ) കോപ്പയിൽ നിന്നും പാത്രത്തിൽ നിന്നും കുടിക്കൽ” എന്നാണ് അദ്ധ്യായത്തിൻ്റെ പേര്. ഉമൈയുടെ ഹദീസുകൾക്ക് ശേഷം ഒരുപാട് അപ്പുറമാണ് (ഹദീസ് നമ്പർ: 5637) ഈ ഹദീസ്. ഉമൈമയുടെ സംഭവത്തിൽ നിന്നും, വിശദാംശങ്ങളിലും വ്യത്യസ്തമാണ് ഈ സംഭവം. അതു കൊണ്ട് തന്നെ ഇത് രണ്ടും രണ്ട് സംഭവങ്ങളാണ് എന്ന് ന്യായമായും മനസ്സിലാക്കാം.

ഈ ഹദീസിൻ്റെ രത്നചുരുക്കം ഇതാണ്:

സഹ്‌ലിബ്നു സഅ്ദ് (റ) പറഞ്ഞു: അറബികളിൽപ്പെട്ട ഒരു സ്ത്രീയുടെ വിവാഹാലോചന പ്രവാചകനോട് (സ) പറയപ്പെട്ടു. അപ്പോൾ വിവാഹമാലോചിക്കപ്പെടുന്ന സ്ത്രീയുടെ അടുത്തേക്ക് ആളെ അയക്കാൻ അദ്ദേഹം (സ) അബൂ ഉസൈദിനോട് കൽപ്പിച്ചു. അപ്പോൾ അബൂ ഉസൈദ് ആളെ അവളുടെ അടുത്തേക്ക് അയച്ചു. അപ്പോൾ അവൾ വരികയും ബനൂ സാഇദക്കാരുടെ പൊതു സമ്മേളന കോട്ടയിൽ ഇറങ്ങുകയുമുണ്ടായി. അങ്ങനെ പ്രവാചകൻ (സ) പുറപ്പെടുകയും അവളുടെ അടുത്തെത്തുകയും ചെയ്തു. അങ്ങനെ അദ്ദേഹം അവളുടെ അടുത്തേക്ക് കടന്നുചെന്നു. അപ്പോൾ അവൾ തല താഴ്ത്തി നിൽക്കുകയായിരുന്നു. പ്രവാചകൻ (സ) അവരോട് സംസാരിച്ചപ്പോൾ അവൾ പറഞ്ഞു: “താങ്കളിൽ നിന്ന് അല്ലാഹുവിൽ രക്ഷ തേടുന്നു”. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: എന്നിൽ നിന്നും നിനക്ക് ഞാൻ സ്വമേധയാ രക്ഷ തന്നിരിക്കുന്നു. അവിടെ ഒരുമിച്ചു കൂടിയിരുന്നവർ അവളോട് ചോദിച്ചു: അത് ആരാണെന്ന് നിനക്ക് അറിയാമൊ ? അവൾ പറഞ്ഞു: അറിയില്ല. അവർ പറഞ്ഞു: അല്ലാഹുവിൻ്റെ തിരുദൂതനാണത്; നിന്നെ വിവാഹാന്വേഷണവുമായി വന്നത്. അവൾ പറഞ്ഞു: അദ്ദേഹവുമായി വിവാഹത്തിനുള്ള അവസരം നഷ്‌ടപ്പെട്ട ഞാൻ എത്ര നിർഭാഗ്യവതി. അങ്ങനെ നബിയും അനുചരന്മാരും ബനൂ സാഇദ ഗോത്രക്കാരുടെ ഷെഡ്ഡിന് നേരെ ചെന്ന് അവിടെ ഇരുന്നു. എന്നിട്ട് പറഞ്ഞു: സഹ്‌ലേ, ഞങ്ങൾക്ക് വെള്ളം തരൂ! അങ്ങനെ ഞാൻ ഈ കുടിവെള്ള പാത്രം പുറത്തെടുത്ത് അതിൽ അദ്ദേഹത്തിന് വെള്ളം കൊടുത്തു. ഉപനിവേദകൻ കൂട്ടിച്ചേർത്തു: സഹൽ ഞങ്ങൾക്കായി ആ കുടിവെള്ള പാത്രം പുറത്തെടുത്തു, ഞങ്ങൾ എല്ലാവരും അതിൽ നിന്ന് കുടിച്ചു. പിന്നീട് ഉമർ ബിൻ അബ്ദുൽ അസീസ് സഹലിനോട് ആ പാത്രം ഒരു സമ്മാനമായി നൽകണമെന്ന് അഭ്യർത്ഥിക്കുകയും അദ്ദേഹം അത് സമ്മാനമായി നൽകുകയും ചെയ്തു.

ഇതാണ് സംഭവം. മുമ്പ് സൂചിപ്പിച്ചതു പോലെ ഉമൈമയുടെ സംഭവവുമായി ഈ സംഭവത്തിന് ബന്ധമില്ല. ഇവിടെ പെണ്ണു കാണൽ ചടങ്ങാണ് നടക്കുന്നത്. ഉജമു ബനീ സാഇദ (أُجُمِ بَنِي سَاعِدَةَ) ബനൂ സാഇദ ഗോത്രക്കാരുടെ സമ്മേളന കോട്ടയിലാണ് പെണ്ണു കാണൽ. എന്നു വെച്ചാൽ ഒരു പൊതു സ്ഥലത്താണ് പെണ്ണു കാണുന്നത് എന്നർത്ഥം. പുറത്ത് ബനൂ സാഇദ ഗോത്രക്കാരുടെ ഷെഡ്ഡിൽ (سَقِيفَةِ بَنِي سَاعِدَةَ) പ്രവാചക അനുചരന്മാർ ഇരിക്കുന്നുണ്ട്. അവർ പ്രവാചകൻ്റെയും ആ സ്ത്രീയുടെയും സംസാരം കേട്ടതു കൊണ്ടാണല്ലൊ “താങ്കളിൽ നിന്ന് അല്ലാഹുവിൽ രക്ഷ തേടുന്നു” എന്ന് പറഞ്ഞ ആ സ്ത്രീയോട് പുറത്തിരിക്കുന്നവർ “അത് ആരാണെന്ന് നിനക്ക് അറിയാമൊ ?” എന്ന് ചോദിച്ചത്. സ്വന്തം ഭാര്യ അല്ലാത്തതു കൊണ്ട് തന്നെ അവളെ സമാധാനിപ്പിക്കാൻ പ്രവാചകൻ (സ) കൈ നീട്ടിയിട്ടില്ല. അവരോട് സംസാരിക്കുക മാത്രമാണ് ചെയ്തത്. പെണ്ണു കാണൽ ചടങ്ങിൽ ആണും പെണ്ണും അൽപ്പം മാറി നിന്ന് സംസാരിക്കൽ സ്വാഭാവികമായ ഒരു പതിവാണ്. പെണ്ണിന് സംസാരിക്കാൻ താൽപര്യമില്ലാത്തത് മനസ്സിലായപ്പോൾ പ്രവാചകൻ (സ) സ്വമേധയാ പിൻമാറുകയുണ്ടായി. എന്നാൽ തൻ്റെ അടുത്ത് വന്നത് പ്രവാചകനല്ല എന്ന് തെറ്റിദ്ധരിച്ചാണ് ഈ സ്ത്രീ അനിഷ്ടം പ്രകടിപ്പിച്ചത്. ഇതിന് രണ്ട് കാരണങ്ങളുണ്ട്.

ഒന്ന്, ആ സ്ത്രീ പ്രവാചകൻ വന്നപ്പോൾ തല താഴ്ത്തി നിൽക്കുകയായിരുന്നു എന്ന് فَإِذَا امْرَأَةٌ مُنَكِّسَةٌ رَأْسَهَا ഹദീസിൽ തന്നെ പറയുന്നുണ്ട്. അപ്പോൾ അദ്ദേഹത്തെ ശരിക്കും ശ്രദ്ധിച്ചിട്ടില്ല എന്നർത്ഥം.

രണ്ട്, പ്രവാചകനെ (സ) തിരിച്ചറിയാൻ പരിചയമില്ലാത്തവർക്ക് പ്രയാസമായിരുന്നു. കാരണം ഒരു പ്രവാചകന് സാധാരണയായി ജനങ്ങൾ പ്രതീക്ഷിക്കുന്ന ഒരു ചിത്രമായിരുന്നില്ല, യഥാർത്ഥത്തിൽ അദ്ദേഹത്തിൻ്റേത്. ഒരു സുന്ദരനായ യുവാവായിട്ടെ തോന്നുകയുള്ളു. ഒരു പ്രവാചകനാവുമ്പോൾ അൽപ്പം പ്രായവും അനുഭവങ്ങൾ നിഴലിട്ട ഗാംഭീര്യവും സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ടേക്കാം. പ്രവാചകൻ്റെ ഈ യുവ സഹജമായ പ്രസരിപ്പും അബൂ ബക്കറിൻ്റെ പ്രായം തോന്നിക്കുന്ന രൂപവും കണ്ട് അബൂ ബക്കറാണ് പ്രവാചകൻ എന്ന് മദീനക്കാർ ഹിജ്റയുടെ വേളയിൽ തെറ്റിദ്ധരിച്ചിരുന്നു.(സ്വഹീഹുൽ ബുഖാരി: 3911) അപ്പോൾ ബനൂ സാഇദക്കാരുടെ സമ്മേളന നഗരിയിൽ അവൾ പ്രവാചകനെയും കാത്തു നിൽക്കുന്നതിനിടയിൽ ഒരു ചെത്ത് പയ്യൻ വന്ന് സംസാരിച്ചപ്പോൾ അനിഷ്ടം പ്രകടിപ്പിച്ചു. പിന്നീട് ആ ചെറുപ്പക്കാരനായ പയ്യനാണ് മുഹമ്മദ് നബി എന്ന് മനസ്സിലായപ്പോൾ താൻ നഷ്ടക്കാരി ആയി പോയല്ലൊ എന്ന് അവൾ വിലപിച്ചു.

ഇത്രയെ ഈ സംഭവത്തിലും ഉള്ളു. അവിഹിതമൊ സ്ത്രീ പീഢനമൊ ഒന്നും ഈ സംഭവത്തിലും ഇല്ല. ഒരു സാധാരണ പെണ്ണുകാണൽ മാത്രം.

ഈ രണ്ട് സംഭവങ്ങളെയും കൂട്ടി കുഴച്ച് “വിവാഹ”ത്തെ അസാധുവാക്കാൻ വകുപ്പില്ല എന്ന് ചുരുക്കം.

*******************************

വിമർശനം:

രണ്ടാമതു പറഞ്ഞ സംഭവത്തിലെ സ്ത്രീയുടെ പേരും വിവരങ്ങളും സംഭവത്തിൻ്റെ വിശദാംശങ്ങളും പശ്ചാത്തലവുമൊന്നും എന്ത് കൊണ്ട് ഹദീസ് വ്യക്തമാക്കിയില്ല.?

മറുപടി: ഇതിന് മറുപടി മുമ്പ് വിവരിച്ച് കഴിഞ്ഞു. ഹദീസുകൾ പ്രവാചക കഥകളല്ല. അവ മതവിധികളുടെയും മാതൃകകളുടെയും സ്രോതസ്സുകളാണ്. അഥവാ, ഹദീസുകളുടെ ഉദ്ദേശ്യം മതപരമായ വിധികളും മാതൃകകളും നിയമങ്ങളും പഠിപ്പിക്കുകയാണ്. അതല്ലാതെ കഥ പറയലല്ല. അതു കൊണ്ട് തന്നെ നിവേദകന്മാരും ഹദീസ് പണ്ഡിതരും, ഹദീസുകൾ രേഖപ്പെടുത്തുമ്പോൾ അവയിലെ മതവിധിയെ സംബന്ധിച്ച ഭാഗമാണ് ഹൈലൈറ്റ് ചെയ്യുക. കഥയുടെ രൂപമൊ, ഒഴുക്കൊ, സംഭവത്തിൻ്റെ വിശദാംശങ്ങളൊ ഹദീസിൻ്റെ ലക്ഷ്യത്തിൽ അത്ര പ്രസക്തമായ കാര്യങ്ങളല്ല. കിതാബുൽ അശ്‌രിബ (كتاب الأشربة) അഥവാ പാനീയങ്ങൾ എന്ന ഭാഗത്തിൽ, ﺑﺎﺏ اﻟﺸﺮﺏ ﻣﻦ ﻗﺪﺡ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺁﻧﻴﺘﻪ “പ്രവാചകൻ്റെ (സ) കോപ്പയിൽ നിന്നും പാത്രത്തിൽ നിന്നും കുടിക്കൽ” എന്ന അദ്ധ്യായത്തിലാണ് ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിക്കുന്നത്. വിവാഹാലോചനയെ സംബന്ധിച്ച് വിശദീകരിക്കാനല്ല, വിവാഹാലോചനക്ക് ശേഷം, തുടർന്നു വിവരിക്കുന്ന സംഭവം (വെള്ളം കുടിച്ചതും പാനപാത്രം കൈമാറിയതുമൊക്കെ) സൂചിപ്പിക്കുകയായിരുന്നു ഹദീസിൻ്റെ ലക്ഷ്യം.

*******************************

വിമർശനം:

“നീ നിൻ്റെ ശരീരം എനിക്ക് ഇഷ്ടദാനം ചെയ്യൂ” എന്ന് നബി ഉമൈമയോട് പറഞ്ഞല്ലൊ. നബിക്ക് ശരീരം ദാനം ചെയ്യുന്ന സ്ത്രീകൾ എന്ന പ്രയോഗം ക്വുർആനിലും കാണാം. ഇത് അവിഹിത ബന്ധങ്ങളെ അല്ലെ സൂചിപ്പിക്കുന്നത്?

മറുപടി: തീർച്ചയായും അല്ല. ഇവിടെ രണ്ട് കൃത്രിമങ്ങൾ വിമർശകർ ക്വുർആനിലും ഹദീസിലും നടത്തുന്നുണ്ട്.

ഒന്ന്, ഉമൈമയോട് പ്രവാചകൻ (സ) അവരുടെ “ശരീരം” ദാനം ചെയ്യാൻ പറഞ്ഞാൽ തന്നെ അതിൽ അശ്ലീലമായി ഒന്നും തന്നെയില്ല. കാരണം സ്വന്തം ഭാര്യയോടാണ് അദ്ദേഹമത് പറയുന്നത് എന്ന് ഓർക്കണം.

മറ്റൊന്ന്, ഉമൈമയോട് പ്രവാചകൻ (സ) അവരുടെ “ശരീരം” തരാൻ പറഞ്ഞിട്ടില്ല എന്നുള്ളതാണ്. പ്രവാചകന് “ശരീരം” ദാനം ചെയ്ത സ്ത്രീകളെ കുറിച്ച് ക്വുർആനിലും പരാമർശമില്ല.

ഉമൈമയോട് പ്രവാചകൻ (സ) പറഞ്ഞത് “ഹബ് നഫ്സകി ലീ” هَبِي نَفْسَكِ لِي

”നീ നിന്നെ അല്ലെങ്കിൽ നിൻ്റെ സ്വന്തത്തെ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുക” എന്നാണ്. വാചകത്തിൻ്റെ നേരിട്ടുള്ള വിവർത്തനം. “സ്വന്തത്തെ പ്രവാചകന് വിവാഹത്തിനായി ഇഷ്ടദാനം ചെയ്ത” സ്ത്രീകളെ കുറിച്ചാണ് ക്വുർആനും സംസാരിക്കുന്നത്. ഇവിടെ ഒന്നും തന്നെ “ശരീരം” എന്ന അർത്ഥം വരുന്നില്ല.”നഫ്സ് ” (نفس) “സ്വന്തത്തെ” എന്നുള്ളതിന് വിമർശകരാണ് “ശരീരത്തെ” എന്ന് അർത്ഥം നൽകുന്നത്.

ഗൂഗിളിൽ, “نفس meaning” എന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കുക, ഇതൊക്കെയാണ് സാധാരണയായി കണ്ടെത്തുന്ന അർത്ഥങ്ങൾ:

self Nafs (نَفْس) is an Arabic word occurring in the Quran, literally meaning “self”, and has been translated as “psyche”, “ego” or “soul”. https://en.wikipedia.org › wiki › N… (Nafs – Wikipedia) نَفْس – heart نَفْس – Human being as an individual – Character of a person as presented to others – human being… المزيد نَفْس – intellect نَفْس – mind; psyche; soul; spirit; pneuma نَفْس – The most basic and important quality of something – essence; nature; self; subject (Almani Arabic English dictionary)

“സ്വദേഹത്തെ പ്രവാചകന് വിവാഹത്തിനായി ഇഷ്ടദാനം ചെയ്ത സ്ത്രീകൾ” എന്ന് ചില ക്വുർആൻ പരിഭാഷകളിലെ പ്രയോഗവും വിമർശകർ അശ്ലീലവൽക്കരിക്കാറുണ്ട്. “സ്വദേഹം” എന്ന പദത്തിൽ “ദേഹം” എന്നുണ്ടല്ലൊ. അപ്പോൾ ശരീരത്തെ വിവാഹമൊന്നും കൂടാതെ കൊടുക്കുന്ന ഏർപ്പാടാണ് ഇത് എന്ന് അവർ ദുർവ്യാഖ്യാനിക്കുന്നു. എന്നാൽ “സ്വദേഹം” എന്ന പദത്തിൽ “ദേഹം” എന്ന പദമുണ്ടെങ്കിലും “സ്വന്തത്തെ ” എന്നെ അവിടെ ഭാഷാപരമായി ഉദ്ദേശിക്കപ്പെടുകയുള്ളു. സ്വദേഹം, അദ്ദേഹം, ഇദ്ദേഹം എന്നിവയിൽ എല്ലാം ദേഹം ഉണ്ട്. പക്ഷെ സ്വന്തം, അവൻ, ഇവൻ എന്നത് ബഹുമാന സ്വരത്തോടെ വിളിക്കുന്ന പദങ്ങളാണ് സ്വദേഹം, അദ്ദേഹം, ഇദ്ദേഹം എന്നിവ. ശരീരം അവയിൽ ഒന്നും തന്നെ അർത്ഥ ലക്ഷ്യമല്ല. തിരുമേനി എന്ന പദത്തിൽ മേനി (ശരീരം) ഉണ്ടെങ്കിലും ശരീരം ഉദ്ദേശിച്ചല്ല പറയുന്നത്, ആദരവോടെയുള്ള അഭിസംബോധന രീതി മാത്രമാണത്.

ചുരുക്കത്തിൽ പ്രവാചകൻ (സ) ആരോടും “ശരീരം” ചോദിച്ചിട്ടില്ല. പ്രവാചകന് ഒരു സ്ത്രീയും “ശരീരം” ഓഫർ ചെയ്തിട്ടുമില്ല.

രണ്ട്, സ്വന്തം ശരീരം ദാനം ചെയ്യാൻ ശരീരം ആരുടെയും ഉടമസ്ഥതയിൽ ഉള്ളതല്ല എന്ന് വിശ്വസിക്കുന്ന മുസ്‌ലിംകൾക്ക് സാധിക്കില്ല. “എൻ്റെ നഫ്സ് (സ്വദേഹം, സ്വത്വം) ആരുടെ കയ്യിലാണൊ ആ അല്ലാഹു തന്നെ സത്യം…” എന്നായിരുന്നു പ്രവാചകൻ സാധാരണയായി ആണയിട്ടിരുന്ന വാചകം. (തുർമുദി: 2169)

അഥവാ ആരും സ്വന്തത്തെ (സ്വത്വം, സ്വവ്യക്തിത്വം, സ്വശരീരം, ആത്മാവ് എന്നിവ എല്ലാമടങ്ങിയതായ “സ്വന്ത” ത്തെ) ഉടമപ്പെടുത്തുന്നില്ല. അല്ലാഹുവാണ് ഏവരുടെയും “സ്വന്തത്തിന്” ഉടമ. ഉടമപ്പെടുത്താത്ത ഒന്ന് എങ്ങനെയാണ് മറ്റൊരാൾക്ക് ദാനം ചെയ്യുക. തീർച്ചയായും അത് സാധ്യമല്ല.

അപ്പോൾ പിന്നെ, ”നീ നിന്നെ അല്ലെങ്കിൽ നിൻ്റെ സ്വന്തത്തെ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുക” എന്നും. ” ഞാൻ എൻ്റെ സ്വന്തത്തെ താങ്കൾക്ക് വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുന്നു” എന്നൊക്കെ പറഞ്ഞാൽ എന്താണ്.

അതിനർത്ഥം മഹ്ർ അഥവാ വിവാഹ മൂല്യം തരാതെ താങ്കൾക്ക് എന്നെ വിവാഹം ചെയ്യാനുള്ള തിരഞ്ഞെടുപ്പ് ഞാൻ താങ്കൾക്ക് ഇഷ്ടദാനം ചെയ്യുന്നു എന്ന, തീർത്തും സഭ്യമായ ഒരു വിവാഹാലോചന പ്രയോഗം മാത്രമാണത്.

”മഹ്ര്‍ കൂടാതെ, എന്നെ വിവാഹം ചെയ്യണോ എന്ന വിധി താങ്കള്‍ക്ക് ഞാന്‍ ഇഷ്ടദാനം ചെയ്യുന്നു.” (അല്‍ മുഫ്ഹിം: ഇമാം കുര്‍ത്തുബി: പേജ്: 4/128)

”ഞാന്‍ എന്നെ/എൻ്റെ സ്വന്തത്തെ താങ്കള്‍ക്കു മുമ്പില്‍ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുന്നു’ എന്ന വാചകത്തില്‍ ഒരു മുള്വാഫ് (Possession) (ഭാഷാ പരമായ ഭംഗിക്കായി) വിട്ടുകളഞ്ഞതാണ്. യഥാർത്ഥത്തില്‍ വാചകത്തിന്റെ വിവക്ഷ ഇപ്രകാരമാണ്: ‘ഞാന്‍ എന്നെ അഥവാ എന്റെ വിവാഹ കാര്യത്തെ താങ്കള്‍ക്കു മുമ്പില്‍ ഇഷ്ടദാനം ചെയ്യുന്നു’. കാരണം ഒരു സ്വതന്ത്ര സ്ത്രീ ഉടമപ്പെടുത്തപ്പെടുകയോ ദാനം ചെയ്യപ്പെടുകയോ ഇല്ലല്ലോ. മഹ്ര്‍ ഇല്ലാതെ തന്നെ താങ്കളെ വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്നാണ് ആ സ്ത്രീ പറഞ്ഞതിന്റെ വിവക്ഷ.” (ഫത്ഹുല്‍ ബാരി: 9/112, ഫത്ഹുല്‍ മുന്‍ഇം: 5/540)

ഇത്തരം വിവാഹം ഹിബത്ത് വിവാഹം എന്നാണ് വിളിക്കപ്പെടുന്നത്.

‘വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍’ എന്നാണ് ക്വുര്‍ആന്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. അഥവാ വിമര്‍ശകന്മാര്‍ ആരോപിക്കും വിധം ലൈംഗികാസ്വാദനത്തിനായി നബി(സ്വ)ക്ക് ഒരു സ്ത്രീ സ്വശരീരത്തെ സമര്‍പ്പിക്കുന്ന ഏര്‍പ്പാടല്ല ഇത്. മറിച്ച് വിവാഹത്തിനായി സ്വന്തത്തെ സമര്‍പിക്കലാണ്. അഥവാ സാധാരണ വിവാഹത്തില്‍ നിന്നും വ്യത്യാസമായി ഇവിടെ സ്ത്രീ മഹ്ര്‍ ഒഴിവാക്കാനുള്ള തിരഞ്ഞെടുപ്പ് നബിക്ക് ദാനം ചെയ്യുന്നു. പ്രവാചകന് വേണമെങ്കിൽ മഹ്ർ തരാതിരിക്കാം.

”സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.)” അഥവാ മഹ്ര്‍ ഇല്ലാതെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍. ഹിബത്ത് (സ്വദേഹം ദാനം ചെയ്യുന്നു) എന്ന പദം ഉപയോഗിച്ച് മഹ്ര്‍ ഇല്ലാത്ത നിക്കാഹാണ് ഇവിടെ ഉദ്ദേശം.” (തഫ്‌സീറുല്‍ ജലാലൈനി: 33:50 ന്റെ വ്യാഖ്യാനം)

ചുരുക്കത്തിൽ ഉമൈയോട് പ്രവാചകൻ (സ) ശരീരം ചോദിച്ചിട്ടുമില്ല, ഉമൈമ ശരീരം പ്രവാചകന് നിരസിച്ചിട്ടുമില്ല. മഹ്ർ ഒഴിവാക്കി, വിവാഹം ഹിബത്ത് വിവാഹമാക്കി പരിവർത്തിപ്പിക്കാൻ തയ്യാറുണ്ടൊ എന്ന് ഇളവ് ചോദിക്കുകയാണ് പ്രവാചകൻ (സ) ചെയ്തത്. വിമർശകർക്ക് മനസ്സിലായില്ലെങ്കിലും ഉമൈമക്ക് – അറബി ആയതിനാൽ – അത് മനസ്സിലായി. “ഒരു പണക്കാരി മഹ്ർ വാങ്ങാത്ത ഒരു ദരിദ്രനുമായുള്ള ഹിബത്ത് വിവാഹത്തിന് എങ്ങനെ തയ്യാറാവും?” എന്നായിരുന്നു അവരുടെ പ്രതികരണം. (അല്ലാതെ, ശരീരം ദാനം ചെയ്തു കൊണ്ടുള്ള വ്യഭിചാരത്തിന് താൻ തയ്യാറല്ല എന്നായിരുന്നില്ല. ) എൻ്റെ വിവാഹം പൊടിപൊടിക്കണമെന്ന് ചിന്തിച്ച ഒരു Material girl complex ഉമൈമയെ പിടികൂടിയിരിക്കാം. ആർഭാഢ രഹിതവും സരളവുമായ വിവാഹച്ചടങ്ങിനുള്ള ഈ അഭ്യർത്ഥനയാവാം അവരിൽ വരനായ പ്രവാചകനോടുള്ള അനിഷ്ടം സൃഷ്ടിച്ചത്. ഏതായിരുന്നാലും ലൈംഗിക അർത്ഥമൊ അസഭ്യ പ്രയോഗമൊ ഒന്നും ഈ സംഭാഷണത്തിൽ ഇല്ലെന്ന് സ്പഷ്ടം. മഹ്റിനെ സംബന്ധിച്ച അഭിപ്രായ വ്യാത്യാസം മാത്രമാണ് നടന്നത്.

*******************************

വിമർശനം:

ഉമൈമയുടെ ഹദീസിൽ പ്രവാചകനെ ഉമൈമ “അങ്ങാടി പയ്യൻ” എന്ന് വിളിച്ചില്ലെ?”

മറുപടി: ഇല്ല. വിമർശകർ ഹദീസിലെ പദാർത്ഥങ്ങളെ വികലമാക്കുക മാത്രമാണ് ഈ ദുർവ്യാഖ്യാനത്തിലൂടെ ചെയ്യുന്നത്. മഹ്ർ വിട്ടു കളയാൻ തയ്യാറാവുമൊ എന്ന് ആരാഞ്ഞ പ്രവാചകനോട് وَهَلْ تَهَبُ الْمَلِكَةُ نَفْسَهَا لِلسُّوقَةِ “ഒരു രാജ്ഞി സൂക്വ (السُّوقة) ക്ക് വിവാഹമൂല്യം വിട്ടു വീഴ്ച്ച ചെയ്യുമൊ?” എന്നാണ് പറഞ്ഞത്. “സൂക്വ” ( السُّوقة ) എന്ന പദത്തിനർത്ഥം പ്രജ, രാജാവല്ലാത്തവൻ എന്നൊക്കെയാണ്. അഥവാ, രാജ കുടുംബത്തിൽ ജനിക്കാത്ത, പണക്കാരനല്ലാത്ത ഒരു വ്യക്തിയുമായി വിവാഹത്തിൽ ഏർപ്പെടുമ്പോൾ വിവാഹമൂല്യവും വിട്ടു കളയുകയൊ ?

“അങ്ങാടി പയ്യൻ” “അങ്ങാടിക്കാരൻ” എന്നൊക്കെ അർത്ഥം വരുന്ന അറബി പദം “സൂക്കി” (ﺳﻮﻗﻲ) എന്നാണ്. രാജാവല്ലാത്ത സർവ്വരും, അത് മന്ത്രിയാണെങ്കിൽ പോലും “സൂക്വ” ( السُّوقة ) എന്ന പദത്തിൻ്റെ ഉള്ളടക്കത്തിൽ ഉൾപ്പെടും. രാജാവ് നയിക്കുന്ന സർവ്വരും സൂക്വയാണ് ; അതെത്ര ഉന്നതനായാലും ശരി. ഇത് ഹദീസ് പണ്ഡിതരും അറബി ഭാഷാ പണ്ഡിതരും ഒരുപോലെ വിശദീകരിക്കുന്നുണ്ട്. (ഫത്ഹുൽ ബാരി: ഇബ്നു ഹജർ അൽ അസ്കലാനി: 9:358)

ഇസ്‌ലാമിൻ്റെ ആവിർഭാവത്തിന് മുമ്പുള്ള, ജാഹിലി കാലഘട്ടത്തിലെ കവികളുടെ കവിത ഉദ്ധരിച്ചു കൊണ്ട് ഇബ്നുൽ ജൗസി ഈ പദത്തിൻ്റെ അർത്ഥം വ്യക്തമാക്കുന്നുണ്ട്. (കശ്ഫുൽ മുശ്കിൽ: ഇബ്നുൽ ജൗസി: 2:133)

*******************************

വിമർശനം:

“നിന്നിൽ നിന്നും ഞാൻ അല്ലാഹുവോട് ശരണം തേടുന്നു” (أَعُوذُ بِاللَّهِ مِنْكَ) എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശം “ഇറങ്ങി പോടാ പുല്ലേ” എന്നല്ലെ? പിശാചിൽ നിന്നൊക്കെയല്ലെ ശരണം തേടുക ? നബിയെ ഉമൈമ നികൃഷ്ടനായി കണ്ടു എന്നല്ലെ ഇത് സൂചിപ്പികുന്നത്?

മറുപടി: തീർച്ചയായും അല്ല. തങ്ങൾക്ക് ബന്ധത്തിൽ താൽപര്യമില്ലാത്ത പുരുഷന്മാരോട് പണ്ടു കാലത്ത്, സ്ത്രീകൾ സാധാരണയായി അനിഷ്ടം പ്രകടിപ്പിച്ചിരുന്ന ഒരു ഭാഷാ പ്രയോഗം മാത്രമാണിത്. ഇക്കാലത്ത് ഇഷ്ടമില്ലാത്ത കല്യാണം ഒഴിവാക്കാൻ “ഉയരം ഒക്കുന്നില്ല”, “ദൂരം കൂടുതലാണ്” എന്നൊക്കെ പറയുക സാധാരണയാണല്ലൊ. വകയിൽ അതുപോലൊരു വിസമ്മത പ്രകടനം മാത്രമാണ് ഇതും. അതല്ലാതെ വിസമ്മതിക്കപ്പെടുന്ന അല്ലെങ്കിൽ ശരണം തേടപ്പെടുന്ന വ്യക്തി നികൃഷ്ടനാവണമെന്ന് യാതൊരു നിർബന്ധവുമില്ല.

ഉദാഹരണമായി, തൻ്റെ അടുത്തു വന്ന മലക്കിനോട് മർയം ബീവി ഇപ്രകാരം പറഞ്ഞതായി ക്വുർആനിൽ കാണാം:

قَالَتۡ إِنِّیۤ أَعُوذُ بِٱلرَّحۡمَـٰنِ مِنكَ إِن كُنتَ تَقِیࣰّا

“അവള്‍ പറഞ്ഞു: നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍, തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം തേടുന്നു. (ക്വുർആൻ: 19: 18)

ഇവിടെ ധർമ്മനിഷ്ഠനിൽ നിന്നാണ് മർയം ബീവി ശരണം തേടുന്നത്. ഒരു നല്ല വ്യക്തി അനിഷ്ടകരമൊ അരുചികരമൊ ആയ വല്ലതും പറഞ്ഞാൽ പോലും “നഊദു ബില്ലാഹ് ” (അല്ലാഹുവിൽ ശരണം) എന്ന് സാധാരണക്കാരായ മുസ്‌ലിംകൾ പറയാറുണ്ട്. ഇവയൊന്നും തന്നെ അഭിസംബോധകൻ മോശക്കാരനാണ് എന്നതിന് തെളിവല്ല.

പിശാചിൽ നിന്നും നാം ശരണം തേടുമ്പോൾ أعوذ بالله من الشيطان “പിശാചിൽ നിന്ന് ഞാൻ അല്ലാഹുവോട് ശരണം തേടുന്നു” എന്ന് മാത്രമല്ല നാം പറയാറുള്ളത്. മറിച്ച്, أعوذ بالله من الشيطان الرجيم “ശപിക്കപ്പെട്ട/ ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും ഞാൻ അല്ലാഹുവോട് ശരണം തേടുന്നു” എന്നാണ് പറയാറ്. ഇതിലെ ” റജിം ” (الرجيم) എന്ന പദത്തിലൂടെ ശരണം തേടപ്പെടുന്നവൻ നികൃഷ്ടനാണ് എന്ന് തിട്ടപ്പെടുത്തപ്പെടുന്നുണ്ട്.

“താങ്കളിൽ നിന്നും ഞാൻ അല്ലാഹുവോട് ശരണം തേടുന്നു” (أَعُوذُ بِاللَّهِ مِنْكَ) എന്ന ഉമൈമയുടെ പ്രയോഗത്തിൽ അഭിസംബോധകൻ നികൃഷ്ടനാണ് എന്നതിന് യാതൊരു സൂചനയും ഇല്ല.

*******************************

വിമർശനം:

ഉമൈമയുടെ പേരിൽ തന്നെ വ്യത്യാസങ്ങൾ 3 ഹദീസുകളിൽ കാണുന്നുണ്ട്. ഒന്നിൽ ഉമൈമ ബിൻത് ശറാഹീൽ എന്നും മറ്റൊന്നിൽ ഉമൈമ ബിൻത് നുഅ്മാൻ ബിൻ ശറാഹീൽ എന്നും. ഒന്നിൽ ബിൻതുൽ ജൗൻ എന്നും അടുത്തതിൽ ജൗനിയ എന്നും പരാമർശിക്കപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസങ്ങൾ സൂചിപ്പിക്കുന്നത് പല സ്ത്രീകളുമാണ് ഇവർ എന്നല്ലെ?

മറുപടി: അല്ല. ഒരു സ്ത്രീയുടെ -വ്യത്യസ്ത പരിഗണനയുടെ അടിസ്ഥാനത്തിലുള്ള – നാമങ്ങളാണ് ഇത്.

ഉമൈമ ബിൻത് നുഅ്മാൻ ബിൻ ശറാഹീൽ (ശറാഹീലിൻ്റെ പുത്രൻ നുഅ്മാൻ്റെ പുത്രി ഉമൈമ) എന്നത് പൂർണ്ണ നാമമാണ്.

ഉമൈമ ബിൻത് ശറാഹീൽ (ശറാഹീലിൻ്റെ പുത്രി ഉമൈമ) എന്നത് പിതാമഹനിലേക്ക് ചേർത്ത്, ചുരുക്കി പറഞ്ഞതാണ്. (ഫത്ഹുൽ ബാരി: 9:357)

പിതാമഹനിലേക്ക് നേരിട്ട് ചേർത്തി പേര് പറയുന്ന ശൈലി അറബികൾക്കിടയിൽ വളരെ സാധാരണമാണ്. വിശിഷ്യാ പിതാമഹൻ പേരു കേട്ട വ്യക്തിത്വമാണെങ്കിൽ.

“ഞാൻ അബ്ദുൽ മുത്വലിബിൻ്റെ മകനാണ് ” أَنَا ابنُ عبدِ المُطَّلِبْ എന്ന് മുഹമ്മദ് നബി (സ) ഒരു ഘട്ടത്തിൽ പറഞ്ഞതായി ഹദീസിൽ കാണാം. (സ്വഹീഹുൽ ബുഖാരി: 4317)

അബ്ദുൽ മുത്വലിബ് നബിയുടെ പിതാമഹനാണല്ലൊ.

ബിൻത് ജോൻ (ജോനിൻ്റെ പുത്രി), ജോനിയ്യ (ജോൻ ഗോത്രക്കാരി) എന്നീ രണ്ട് നാമങ്ങളും ഉമൈമയെ ഗോത്രത്തിലേക്ക് ചേർത്തി വിളിച്ചതാണ്.

ജോനിയ്യ എന്നത് ജോൻ ഗോത്രക്കാരി എന്നും, ബിൻത് ജോൻ എന്നത് ഗോത്രപിതാവായ ജോനിലേക്ക് ചേർത്തിയുമാണ് എന്നർത്ഥം. ഗോത്രത്തിലേക്ക് ചേർത്തി ഈ രണ്ട് വിധവും വിളിക്കുക എന്നത് അറബി ഭാഷയിൽ സുലഭമാണ്. (ഇർശാദുസ്സാരി: കസ്തല്ലാനി: 8: 131)

ബനൂ ഇസ്റാഈൽ (ഇസ്റാഈലിൻ്റെ പുത്രന്മാർ, ഇസ്റാഈൽ മക്കൾ), ഇസ്റാഈലി (ഇസ്റാഈൽ വംശജൻ ) എന്ന് രണ്ട് രൂപത്തിലും മാറി മാറി ഭാഷയിൽ പ്രയോഗിക്കാറുണ്ടല്ലൊ.

ഈ നാല് രൂപത്തിലും പറഞ്ഞ വ്യക്തി ഒന്ന് തന്നെയാണെന്ന് സുതരാം വ്യക്തം.

*******************************

വിമർശനം:

“ജൗനിയ്യനെ കൊണ്ട് വന്ന്, ഈത്തപ്പന തോട്ടത്തിലെ ഉമൈമ ബിൻത് നുഅ്മാൻ്റെ വീട്ടിൽ പ്രവേശിപ്പിച്ചു” എന്ന് ഹദീസിൽ കാണാം. ജൗനിയ്യയും ഉമൈമ ബിൻത് നുഅ്മാനും രണ്ടും രണ്ട് സ്ത്രീകളാണെന്നല്ലെ ഇത് സൂചിപ്പിക്കുന്നത്?

മറുപടി: അല്ല.

“ജൗനിയ്യനെ കൊണ്ട് വന്ന്, ഈത്തപ്പന തോട്ടത്തിലെ ഉമൈമ ബിൻത് നുഅ്മാൻ്റെ വീട്ടിൽ പ്രവേശിപ്പിച്ചു” എന്ന പരിഭാഷ തീർത്തും തെറ്റാണ്.

أُتِىَ بِالْجَوْنِيَّةِ ، ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ (ജൗനിയ്യയെ) അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു. فَأُنْزِلَتْ فِي بَيْتٍ فِي نَخْلٍ فِي بَيْتٍ അങ്ങനെ, ഈത്തപ്പന കൊണ്ടുണ്ടാക്കിയ ഒരു വീട്ടിലായിരുന്നു അവര്‍. أُمَيْمَةُ بِنْتُ النُّعْمَانِ بْنِ شَرَاحِيلَ ഉമൈമ ബിൻത് നുഅ്മാൻ ബിൻ ശറാഹീൽ (ആയിരുന്നു അവർ)

ഇതാണ് ഹദീസിൻ്റെ – അറബി ഭാഷാ നിയമങ്ങളോട് യോജിച്ച- ശരിയായ പരിഭാഷ.

ഹദീസിൽ ആദ്യം പറഞ്ഞ, ജൗന്‍ ഗോത്രത്തിലെ സ്ത്രീ (ജൗനിയ്യ) എന്ന ഗോത്രനാമത്തെ രണ്ടാമത്തെ വരിയിൽ വ്യക്തമാക്കാനായി മറ്റൊരു നാമം (ഉമൈമ ബിൻത് നുഅ്മാൻ ബിൻ ശറാഹീൽ) ഉപയോഗിക്കുകയാണ് ഉണ്ടായത്

ആദ്യം പറഞ്ഞ നാമത്തിന് പകരം, ആദ്യത്തെ നാമത്തെ വ്യക്തമാക്കാനായി മറ്റൊരു നാമം കൊണ്ടു വരുന്നതിനെ, അറബി ഭാഷാ വ്യാകരണത്തിൽ “ബദൽ” (البدل Substitute or permutative) എന്നാണ് പറയുക. (അന്നഹ്വുൽ വാദിഹ് : അലി അൽജാരിം)

അതാണ് ഹദീസിൽ പ്രയോഗിച്ചിരിക്കുന്നത് എന്നും അറബി ഭാഷാ പടുക്കളായ പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ ബാരി: 9:358)

അറബി ഭാഷയിലുള്ള എഴുത്തിലും സംസാരത്തിലും സർവ്വ സാധാരണയായി ഉപയോഗിക്കുന്ന, ബദൽ എന്ന ഈ പ്രയോഗത്തിൻ്റെ വ്യാകരണ പാഠം താഴെ ചേർക്കുന്നു.

البدل البدل هو تابع يأتي بعد اسم قبله يوضحه ويبين المقصود منه، ويأتي قبله المبدل عنه ممهدًا له. وقد سُمي بدلًا لأنه يمكن أن يحل محل المبدل عنه والاستغناء عنه. حضر أخوك حسنٌ. ٢- عاملت التاجرَ خليلًا. ٣- أصغيت إلى الخطيبِ عليٍّ. ٤- تهشم أبو الهول أنفُهُ. ٥- قضيت الدينَ ثلثَه.

ചുരുക്കത്തിൽ ഉമൈമയുടെ ഹദീസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പദപ്രയോഗങ്ങളെല്ലാം അറബി ഭാഷയെയും ഹദീസ് ഭാഷയെയും സംബന്ധിച്ച അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്നതാണ്. എത്രയെല്ലാം പുകമറ ഉണ്ടാക്കാൻ ശ്രമിച്ചാലും പ്രവാചകൻ (സ) ഉമൈമയെ വിവാഹം ചെയ്തിട്ടില്ലെന്ന ആരോപണം ശുദ്ധ അസംബന്ധമാണ് എന്നത് ആവർത്തിച്ചാവർത്തിച്ച് വ്യക്തമാവുകയാണ്. അതു കൊണ്ടാണ് ഇമാം ഇബ്നു അബ്ദുൽ ബിർറ് പറഞ്ഞത്: നബി (സ) ജൗനിയ്യയെ വിവാഹം ചെയ്തിട്ടുണ്ട് എന്നതിൽ മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ യാതൊരു സംശയവുമില്ലാത്ത വിധം ഏകോപനമുണ്ട്. (ഫത്ഹുൽ ബാരി: 9: 357)

താന്‍ വിവാഹം ചെയ്ത സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞപ്പോള്‍, നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാതെ മാന്യമായി അവരെ സ്വഗൃഹത്തിലേക്ക് യാത്രയാക്കുകയും വേര്‍പിരിയും മുമ്പ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്ത മാതൃകാ പരമായ ഒരു നടപടിയെ എത്ര നികൃഷ്ടമായാണ് ഇസ്‌ലാംവിമര്‍ശകര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

“സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” (മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്ന് അനുചരന്മാരെ പഠിപ്പിക്കുക മാത്രമല്ല കാരുണ്യ മൂർത്തിയായ പ്രവാചകൻ (സ) ചെയ്തത്, പ്രത്യുത ഉമൈമയോട് അനുവർത്തിച്ച നിലപാടിലൂടെ തന്റെ ആദർശനിഷ്ട സ്വജീവിതത്തിൽ പ്രാവർത്തികമായി തെളിയിക്കുക കൂടി അദ്ദേഹം ചെയ്തു. സ്ത്രീകളോടുള്ള ആദരവിൻ്റെയും ലൈംഗിക അച്ചടക്കത്തിൻ്റെയും മഹനീയമായ പാഠമാണ് ഈ ഹദീസുകളിലൂടെ പ്രകാശിതമാവുന്നത് എന്ന് വ്യക്തം.

കൽബ് ഗോത്രത്തിലെ ഒരു സ്ത്രീയെ നബി വിവാഹം ചെയ്തുവെന്നും അവരെ വെള്ളപ്പാണ്ടു കാരണം വിവാഹമോചനം ചെയ്തുവെന്നും സീറയിൽ കാണാമല്ലൊ. മുഹമ്മദ് നബിയുടെ (സ) അടുത്ത് ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി വധുവിൻ്റെ സൗന്ദര്യത്തെ കുറിച്ച് പ്രത്യേകം സൂചിപ്പിക്കുന്നതായും ഒരു നിവേദനത്തിൽ കാണുന്നു. വിധവകളും അശണരുമായ സ്ത്രീകളെ സഹായിക്കുകയായിരുന്നില്ല വിവാഹങ്ങളിലൂടെ മുഹമ്മദ് നബിയുടെ ഉദ്ദേശമെന്നും ഇതു തെളിയിക്കുന്നില്ലെ?

മറുപടി:

ഇസ്‌ലാമിലെ പ്രമാണങ്ങൾ വിശുദ്ധ ക്വുർആനും സ്വഹീഹായ ഹദീസുകളുമാണ്. സീറ: ഇസ്‌ലാമിക പ്രമാണങ്ങളിൽ പെട്ടതല്ല. സീറ: എന്നാൽ വ്യക്തി ചരിത്രമാണ്. ആർക്കും ആരെ കുറിച്ചും വ്യക്തി ചരിത്രമെഴുതാം. സ്വഹീഹായ ഹദീസുകൾ പോലെ നിരുപാധികം സത്യപ്പെടുത്തപ്പെടുന്ന, മത പ്രമാണങ്ങളായൊ പ്രമാദമുക്തമായ മത രേഖയായൊ മുസ്‌ലിംകൾ ആരും സീറ: ഗ്രന്ഥങ്ങളെ കണ്ടിട്ടില്ല. ഉദ്ധരിച്ച സംഭവങ്ങളും നിവേദനങ്ങളും മുഴുവനും സ്വീകാര്യ യോഗ്യവും (സ്വഹീഹ്) യാഥാർത്ഥ്യവുമാണ് എന്ന് സീറ:യുടെ രചയിതാക്കൾ പോലും അഭിപ്രായപ്പെട്ടിട്ടില്ല. സീറ:യിലും ചരിത്ര ഗ്രന്ഥങ്ങളിലുമുള്ള നിവേദനങ്ങളിൽ പലതും യഥാർത്ഥ്യത്തിന് എതിരാവാൻ സാധ്യത ഉണ്ട് എന്നും സംഭവങ്ങൾ ഉദ്ധരിക്കുന്ന നിവേദകന്മാർ സ്വീകാര്യയോഗ്യർ അല്ലാതിരിക്കാമെന്നും തിരിച്ചറിഞ്ഞിരുന്നത് കൊണ്ട് തന്നെയാണ് സീറാ-ചരിത്ര രചയിതാക്കൾ സർവ്വരും അവരുടെ നിവേദനങ്ങൾക്കെല്ലാം സനദ് (നിവേദക പരമ്പര)കൂടെ ചേർത്തത്. ഈ സനദുകൾ പരിശോധിച്ച്, സംഭവം നടന്നത് തന്നെയാണൊ അതൊ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണൊ എന്ന് ഉറപ്പു വരുത്തേണ്ടത് സീറയും ചരിത്രവും വായിക്കുന്നവരാണ് എന്ന് അവരുടെ രചയിതാക്കൾ വിശ്വസിച്ചു. ഹദീസിൻ്റെ സ്ഥാനത്ത്, അത്രയും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് സീറ:യും ചരിത്രവും എന്ന് പൗരാണികരായ പണ്ഡിതർ പലരും കരുതിയിരുന്നില്ല.

സീറയിലെ കഥകൾക്കെല്ലാം തൻമയീഭാവം ചാർത്തുന്നത് ഇസ്‌ലാം വിമർശകർ മാത്രമാണ്. അവയിൽ ഉദ്ധരിക്കപ്പെട്ട “കഥകൾ” എല്ലാം സ്വഹീഹായ ഹദീസുകൾ പോലെയൊ, പ്രവാചക ജീവിതത്തിൽ നടന്ന സംഭവങ്ങൾ പോലെയൊ അവതരിപ്പിക്കുന്നതും ഇസ്‌ലാമോഫോബുകൾ മാത്രമാണ്. പ്രവാചകന് എതിരെ കള്ളകഥകൾ മാത്രം തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമാണ് അവർക്കുള്ളത്.

അത്തരം കഥകൾക്ക് വല്ല യാഥാർത്ഥ്യവും ഉണ്ടോ? അവ വിശ്വസനീയമാണൊ? എന്നറിയാൻ അവയോട് ചേർത്ത്, സീറാ രചയിതാക്കൾ എഴുതിയ നിവേദക പരമ്പര (സനദ്) ഒന്ന് പരിശോധിച്ചാൽ മതി. ഈ സാമാന്യ ബുദ്ധിയും മാന്യതയും നിലനിർത്തിക്കൊണ്ട് നമുക്ക് വിമർശകരുടെ രണ്ട് ആരോപണങ്ങളും പരിശോധിക്കാം: മുഹമ്മദ് നബി (സ), വെള്ളപ്പാണ്ടു കാരണം ഒരു സ്ത്രീയെ വിവാഹമോചനം ചെയ്തുവെന്നും നബിയുടെ(സ) അടുത്ത് ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി വധുവിൻ്റെ സൗന്ദര്യത്തെ കുറിച്ച് പ്രത്യേകം സൂചിപ്പിക്കുന്നതായും സീറയിൽ കാണുന്നു.

സീറയിൽ (അഥവാ ഇബ്നു സഅ്ദിൻ്റെ ത്വബകാത്ത് എന്ന ചരിത്ര ഗ്രന്ഥത്തിൽ) ഈ സംഭവം ഉദ്ധരിച്ചിരിക്കുന്നത് നിരുപാധികം അല്ല. അതിൻ്റെ തൊട്ടു മുകളിൽ ഇബ്നു സഅ്ദ് സനദും ചേർത്തിട്ടുണ്ട്! അവയുടെ സാധുത നമുക്ക് ആദ്യം പരിശോധന വിധേയമാക്കാം.

1. വെള്ളപ്പാണ്ടു കാരണം ഒരു സ്ത്രീയെ വിവാഹമോചനം ചെയ്തുവെന്ന കള്ളകഥയുടെ സനദ് ഇതാണ്:

أخبرنا عبد الله بن جعفر عن موسى بن سعيد وابن أبي عون قالا إنما طلقها رسول الله لبياض كان بها

a. മുഹമ്മദ് ഇബ്നു ഉമർ ആണ് നിവേദനത്തിന്റെ മൂല നിവേദകൻ. അദ്ദേഹം ദുർബലനാണ്. അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്നുൽ ജൗസി: 3/ 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/ 21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)

b. موسى بن سعيد وابن أبي عون لم يدركا النبي صلى الله عليه وسلم

നിവേദക പരമ്പരയിലെ അവസാന നിവേദകരായ മൂസബ്നു സഈദ്, ഇബനു അബീ ഔൻ എന്നിവർ പ്രവാചകൻ്റെ (സ) സമകാലികരുമല്ല. പിന്നെ എങ്ങനെ പ്രവാചകാലഘട്ടത്തിലെ ഒരു “സംഭവം” അവർ ഉദ്ധരിക്കും! അപ്പോൾ നിവേദക പരമ്പര പൂർണമല്ല, കണ്ണി മുറിഞ്ഞതാണ് എന്ന് വ്യക്തം.

2. “അറബികളിലെ ഏറ്റവും സുന്ദരിയായ വിധവയെ താങ്കൾക്ക് വിവാഹം കഴിപ്പിച്ചു തരട്ടെ?” എന്ന്, ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി വധുവിനെ സംബന്ധിച്ച് പറഞ്ഞു എന്ന നിവേദനത്തിൻ്റെ സനദ് ഇപ്രകാരമാണ്:

أخبرنا محمد بن عمر حدثنا محمد بن يعقوب بن عتبة عن عبد الواحد بن أبي عون الدوسي

a) ഈ നിവേദനത്തിലെയും മൂല നിവേദകൻ മുഹമ്മദ് ഇബ്നു ഉമർ ആണ്. അദ്ദേഹം ദുർബലനാണ്, നുണയനാണ്; ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു, വിശ്വസ്തനല്ല, അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ് എന്നെല്ലാം ഹദീസ് നിദാന ശാസ്ത്രജ്ഞരും ചരിത്രകാരൻമാരും വ്യക്തമാക്കിയത് മുകളിൽ നാം കണ്ടു കഴിഞ്ഞു.

b) മുമ്പത്തെ നിവേദനത്തിലേത് എന്നത് പോലെ തന്നെ ഈ നിവേദനത്തിലെയും അവസാന കണ്ണി, അഥവാ കഥ ഉദ്ധരിക്കുന്ന വ്യക്തി “അബ്ദുൽ വാഹിദ് ബിൻ അബീ ഔൻ അദ്ദൂസി” യാണ്. അദ്ദേഹം മരണപ്പെടുന്നത് ഹിജ്രാബ്ദം 144 ലാണ്. (ത്വബകാത് ഖലീഫ ബിൻ അൽ ഖയ്യാത്ത്) പ്രവാചകൻ്റെ (സ) സമകാലികരല്ലാത്ത ഈ നിവേദകർ, പ്രവാചകനിലേക്ക് എത്താത്ത, കണ്ണി മുറിഞ്ഞ നിവേദനമാണ് ഉദ്ധരിച്ചിരിക്കുന്നത് എന്ന് വ്യക്തം. പരമ്പരയിൽ നിവേദകർ വിട്ടു പോയിരിക്കുന്നു എന്നർത്ഥം.

ചുരുക്കത്തിൽ, ഈ രണ്ട് കഥകൾക്കും യാതൊരു ആധാരവുമില്ല എന്ന് നിവേദക പരമ്പര പരിശോധിക്കുന്നതിലൂടെ വ്യക്തം.

ഇനി ഈ കള്ളകഥകളുടെയും, അവ ദുരുപയോഗം ചെയ്ത് ഇസ്‌ലാമോഫോബുകൾ അപനിർമ്മിക്കുന്ന തിരക്കഥയുടെയും, യുക്തിപരമായ വൈരുദ്ധാത്മകത ചുരുക്കി വിവരിക്കാം:

a) “അറബികളിലെ ഏറ്റവും സുന്ദരിയായ വിധവയെ താങ്കൾക്ക് വിവാഹം കഴിപ്പിച്ചു തരട്ടെ?” എന്നാണ് ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി വധുവിനെ സംബന്ധിച്ച് പറഞ്ഞു എന്ന് ഈ വ്യാജ നിവേദനത്തിൽ ഉള്ളത്. സൗന്ദര്യത്തിന് ഒരു കോട്ടവും ഇല്ലെന്ന് ഉറപ്പു നൽകുകയും, വിവാഹത്തിന് ശേഷം വെള്ളപ്പാണ്ടു കാണുകയും ചെയ്യുക എന്നത് ഒരു വഞ്ചനയാണ്. ഇത് വിവാഹ കരാറിൻ്റെ ലംഘനമാണ്. ഇത്തരം വിശ്വാസ വഞ്ചനയുടെ സാഹചര്യത്തിൽ നമ്മളും സ്വീകരിച്ചേക്കാവുന്ന സ്വാഭാവികമായ പ്രതികരണമാണ് വിവാഹമോചനം.

b) “അറബികളിലെ ഏറ്റവും സുന്ദരിയായ വിധവയെ താങ്കൾക്ക് വിവാഹം കഴിപ്പിച്ചു തരട്ടെ?” എന്നാണ് ഈ വിവാഹാലോചന കൊണ്ടു വന്ന വ്യക്തി പറഞ്ഞത്. “അറബികളിലെ ഏറ്റവും സുന്ദരിയെ താങ്കൾക്ക് വിവാഹം കഴിപ്പിച്ചു തരട്ടെ?” എന്നല്ല. എന്തിനാണ് സുന്ദരിയായ “വിധവ”യെ തന്നെ നബിക്ക് (സ) വിവാഹാലോചനയായി കൊണ്ടു വരണം. ആ നാട്ടിലെ കന്യകകളും സുന്ദരികളുമായ ഒട്ടനവധി സ്ത്രീകളെ വിവാഹം കഴിക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അദ്ദേഹത്തിൻ്റെ അനുചരന്മാർ സകലരും തങ്ങളുടെ കന്യകകളും സുന്ദരികളുമായ മക്കളെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുക്കാൻ ഒരുക്കവുമായിരിക്കും. എന്നിട്ടും പ്രവാചകനെന്തിന് വിധവകളും വൃദ്ധകളും അശരണരുമായ സ്ത്രീകളെ തന്നെ വിവാഹം ചെയ്തു?! “വിധവകൾക്കും അഗതികൾക്കും വേണ്ടി പണി എടുക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ ധർമ്മ സമരത്തിൽ ഏർപ്പെടുന്നവനെ പോലെയാണ് ” (സ്വഹീഹുൽ ബുഖാരി: 6006) എന്ന് പറയുക മാത്രമല്ല, ജീവിതം കൊണ്ട് പ്രാവർത്തികമാക്കുക കൂടി ചെയ്ത വ്യക്തിയാണ് പ്രവാചകൻ (സ) എന്ന് മാത്രമാണ് ഇത് തെളിയിക്കുന്നത്.

b) വിധവകളെയും അനാഥകളെയും അശരണരെയും വിവാഹം ചെയ്ത വ്യക്തി വെള്ളപ്പാണ്ടുള്ള സ്ത്രീകളെ വിവാഹം ചെയ്യണമെന്ന് വല്ല നിർബന്ധവും ഉണ്ടോ? ഞാൻ ദരിദ്രയും വിധവയുമായ ഒരു സ്ത്രീയോടുള്ള അനുകമ്പയാൽ അവരെ വിവാഹം ചെയ്തു എന്ന് കരുതുക. എൻ്റെ അനുകമ്പ ആത്മാർത്ഥമാണെന്ന് തെളിയാൻ ഞാൻ വെള്ളപ്പാണ്ടുള്ള സ്ത്രീയെ വിവാഹം കഴിക്കണമെന്നുണ്ടോ? ഇനി ഒരു വെള്ളപ്പാണ്ടുള്ള സ്ത്രീയോടുള്ള അനുകമ്പയാൽ അവരെ വിവാഹം ചെയ്തു എന്ന് കരുതുക. എൻ്റെ അനുകമ്പ ആത്മാർത്ഥമാണെന്ന് തെളിയാൻ ഞാൻ ഒരു അന്ധയായ സ്ത്രീയെ വിവാഹം ചെയ്യണമെന്നുണ്ടൊ ?! ഇനി ഞാൻ അന്ധയായ സ്ത്രീയോടുള്ള അനുകമ്പയാൽ അവരെ വിവാഹം ചെയ്തു എന്ന് കരുതുക. എൻ്റെ അനുകമ്പ ആത്മാർത്ഥമാണെന്ന് തെളിയാൻ ഞാൻ ഒരു ബുദ്ധിമാന്ദ്യം ഉള്ള സ്ത്രീയെ വിവാഹം കഴിക്കണം എന്ന് ആരെങ്കിലും വിമർശിച്ചാൽ എനിക്ക് അനുകമ്പ ഇല്ലെന്ന് ആവുമൊ ? എവിടെയാണ് അനുകമ്പാ വിവാഹത്തിൻ്റെ പരിധി ? ഒരു വിവാഹത്തിൽ അൽപ്പമെങ്കിലും അനുകമ്പയെ അടിസ്ഥാനപ്പെടുത്തി ഇണയെ തിരഞ്ഞെടുത്ത വ്യക്തി, ലോകത്ത് ഏത് രൂപത്തിലും അവസ്ഥയിലുമുള്ള സ്ത്രീയെയും വിവാഹം ചെയ്യാൻ തയ്യാറായെ മതിയാവു, അല്ലെങ്കിൽ അയാൾ കാമപൂർത്തീകരണത്തിന് വേണ്ടി വിവാഹം ചെയ്ത വ്യക്തിയാണ് !? അയാളുടെ അനുകമ്പ കപടമാണ് !? വിവാഹത്തിൽ സൗന്ദര്യം പരിഗണിച്ചാൽ പിന്നെ പറയുകയെ വേണ്ട ! അയാളുടെ വിവാഹ പ്രചോദനം കാമവെറി മാത്രമാണ് !! അനുകമ്പ അസാധുവാണ് !!! വെറുപ്പു സൃഷ്ടിക്കുന്ന ന്യായവൈകല്യവും നീതി നിരാസവും മാത്രമാണ് ഈ നബി വിമർശനം.

ആരെ വിവാഹം കഴിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. വിവാഹം ചെയ്യുന്ന വ്യക്തിയോട് അനുകമ്പ പുലർത്തിയാൽ മാത്രം പോര. അവരോടൊപ്പം മരണം വരെ ജീവിക്കണം. ലൈംഗിക- ആനുരാഗിക ബന്ധത്തിൽ ഏർപ്പെടണം. അപ്പോൾ അത്തരമൊരു ബന്ധ രൂപീകരണത്തിൽ അനുകമ്പക്ക് പരിധി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിനിഷ്ഠമായ അവകാശമാണ്. ഇത്ര പരിധി വരെ പോകാം, അതിനപ്പുറമുള്ള വിവാഹങ്ങൾ സാധിക്കില്ല എന്ന് തിരഞ്ഞെടുക്കാനുള്ള തീരുമാനം സാമാന്യ ന്യായവും നീതിയുമാണ്. വിധവയെ വിവാഹം ചെയ്യാനുള്ള അനുകമ്പയുണ്ടെങ്കിലും അൽപ്പം ഭംഗിയും വേണം, എന്നേക്കാൾ പ്രായമുള്ള നിരാലംബയായ സ്ത്രീയെ ദയാവായ്‌പ്പോടെ ഞാൻ വിവാഹം ചെയ്യാം. പക്ഷെ അവർ വിരൂപയാവരുത് എന്ന് തീരുമാനിച്ചാൽ എൻ്റെ ത്യാഗം അസാധുവാകുമൊ? തീർച്ചയായും ഇല്ല. കാരണം ദാമ്പത്യ ജീവിതം സന്തുഷ്ടമാവണമെങ്കിൽ ഇണയോട് കാരുണ്യം മാത്രം പോര. സ്നേഹവും പ്രേമവും ഉണ്ടാവണം. അതിന്, സ്വന്തം സൗന്ദര്യ സങ്കൽപ്പത്തിനോട് അൽപ്പമെങ്കിലും അടുത്ത ഇണയെ തിരഞ്ഞെടുക്കൽ അനിവാര്യമാണ്. അതു കൊണ്ടാണ് നമ്മളെല്ലാവരും വിവാഹ വേളയിൽ ഭംഗി നോക്കുന്നതും പെണ്ണ് കാണുന്നതും. അവയെ കാമവൽക്കരിക്കുന്നവർ സ്വന്തം വിവാഹം കാമത്തിൽ അധിഷ്ഠിതമായിരുന്നൊ എന്ന് പരിശോധിച്ചാൽ മതി. ഈ പൊതു നീതി മുഹമ്മദ് നബിയുടെ വിവാഹ കാര്യത്തിലും പുലർത്തേണ്ടതല്ലെ?!