വിശുദ്ധ ക്വുര്‍ആന്‍: സാഹിത്യപരമായ അദ്വിതീയത

//വിശുദ്ധ ക്വുര്‍ആന്‍: സാഹിത്യപരമായ അദ്വിതീയത
//വിശുദ്ധ ക്വുര്‍ആന്‍: സാഹിത്യപരമായ അദ്വിതീയത
ഖുർആൻ / ഹദീഥ്‌ പഠനം

വിശുദ്ധ ക്വുര്‍ആന്‍: സാഹിത്യപരമായ അദ്വിതീയത

വിശുദ്ധ ക്വുര്‍ആന്‍ അത്ഭുതങ്ങളുടെ കലവറയാണ്. അതിന്റെ ഓരോ വാക്കുകളും വാചകങ്ങളും മനുഷ്യന് എത്തിപ്പിടിക്കുവാന്‍ കഴിഞ്ഞതും അല്ലാത്തതുമായ അത്ഭുതങ്ങളെക്കുറിച്ച് സംസാരി ക്കുന്നുണ്ട്. ഈ അത്ഭുതങ്ങളെല്ലാം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് ജീവിതമെന്ന മഹാവിസ്മയ ത്തിലേക്കാണ്. അവിടെ എങ്ങനെയാണ് ജീവിച്ചു വിജയിക്കേണ്ടതെന്ന പാഠങ്ങളാണ് പരിശുദ്ധ ക്വുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ വിശദീകരിക്കുന്നത്.

ക്വുര്‍ആനിന്റെ വിശദീകരണങ്ങള്‍ പക്ഷേ, ഏതു നിലവാരത്തിലുള്ളവര്‍ക്കും മനസ്സിലാകേണ്ടതുണ്ട്. അതിന് ഉപയുക്തമായ രൂപത്തിലായിരിക്കണം അതിന്റെ ഘടനയും ഭാഷയും ശൈലിയും പ്രയോഗങ്ങളുമെല്ലാം. പലപ്പോഴും മനുഷ്യര്‍ക്കിടയില്‍ ആശയസംവേദനത്തിന് ഭാഷ ഒരു വലിയ വിലങ്ങുതടിയാകാറുണ്ട്. നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് രചിക്കപ്പെട്ട വ്യത്യസ്ത ഭാഷകളിലുള്ള കൃതികള്‍ നിലവിലുള്ള അതേ ഭാഷയോടുതന്നെ പ്രയോഗങ്ങളില്‍ വ്യത്യാസം കാണിക്കുമ്പോള്‍ അത്തരം കടമ്പകള്‍ മറികടന്നുകൊണ്ടുള്ള വിശദീകരണങ്ങളായിരിക്കണം വിശുദ്ധ ക്വുര്‍ആന്‍ നടത്തേണ്ടത്. കാരണം പരിശുദ്ധ ക്വുര്‍ആന്‍ ലോകത്തിലെ അവസാനത്തെ മനുഷ്യന്‍ വരെയു ള്ളവരിലേക്കുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. അതുകൊണ്ട് തന്നെ ക്വുര്‍ആനിന്റെ ഭാഷാപരമായ ഇടപെടലുകള്‍ കൃത്യമായും സാഹിത്യസമ്പന്നമായും മികവ് പുലര്‍ത്തുന്നതുമായിരിക്കണം.

എന്താണ് സാഹിത്യം
സാഹിത്യത്തിന്റെ നിര്‍വചനത്തെക്കുറിച്ച ചര്‍ച്ചകള്‍ വ്യത്യസ്ത ഭാഷകളില്‍ ഒട്ടേറെ നടന്നിട്ടുണ്ട്. അതോടൊപ്പം തന്നെ സാഹിത്യം അനിര്‍വചനീയമാണെന്നും അതിന് പ്രത്യേകമായ നിര്‍വചനം നല്‍കുവാന്‍ കഴിയില്ലെന്നും വാദിച്ചവര്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്നാല്‍ ‘സുന്ദരമായ രചന’ എന്നര്‍ത്ഥമുള്ള ബെല്ലസ് ലെറ്റേഴ്‌സ് എന്ന ഫ്രഞ്ച് ശൈലിയില്‍ നിന്നാണ് ലിറ്ററേച്ചര്‍ (സാഹി ത്യം) എന്ന ഇംഗ്ലീഷ് പദമുണ്ടായതെന്നാണ്(1) പൊതുവെ പറയാറുള്ളത്. എന്നാല്‍ എന്താണ് സാഹി ത്യമെന്നതിനെ ദ്യോതിപ്പിക്കുന്ന ഒരു ഏകദേശ നിര്‍വചനം ശ്രദ്ധിക്കുക. ‘ആഹ്ലാദം പകരുന്ന വാക്കു കളുടെ കൂട്ടമാണ് സാഹിത്യം. സുന്ദരമായ വിചാരങ്ങളെ രൂപത്തില്‍ പ്രകാശിപ്പിച്ചാല്‍ സാഹി ത്യമായി. വസ്തുക്കളില്‍ ആകര്‍ഷണത്തിന് കാരണമായ സൗന്ദര്യം മനുഷ്യമനസ്സില്‍ രൂഢമാവുക യും പിന്നീട് വിചാരമായി രൂപാന്തരപ്പെട്ട് ഭാഷാരൂപത്തില്‍ പ്രകാശിപ്പിക്കപ്പെടുകയും ചെയ്യു മ്പോള്‍ സാഹിത്യം ഉണ്ടാകുന്നു. വെറും പാറക്കല്ലിനും പാറക്കല്ലില്‍ കൊത്തിയുണ്ടാക്കിയ പ്രതിമയും തമ്മിലുളള വ്യത്യാസം സാധാരണ ഭാഷക്കും സാഹിത്യത്തിനും തമ്മിലുണ്ട്.(2)

കേവലം പദങ്ങള്‍ കൊണ്ടുള്ള അഭ്യാസങ്ങള്‍ക്കപ്പുറം ശ്രോതാവിന്റെ മനസ്സിലേക്ക് വളരെ മനോഹരമായി ആശയങ്ങളെ കൈമാറ്റം ചെയ്യലാണ് സാഹിത്യം കൊണ്ട് വിവക്ഷിക്കുന്നത്. അതിന്റെ പദങ്ങളും പ്രയോഗങ്ങളും ശൈലിയുമെല്ലാം ശ്രോതാവില്‍ ആകര്‍ഷണം ഉണ്ടാക്കുന്ന തോടൊപ്പം അവയുടെ കോര്‍വയിലൂടെ ഉണ്ടാകുന്ന ആശയങ്ങള്‍ ശ്രോതാവിനെ സ്വാധീനിക്കു മ്പോഴാണ് സാഹിത്യം അര്‍ത്ഥപൂര്‍ണമാകുന്നത്. അതുകൊണ്ട് തന്നെ പൗരാണിക കാലം മുതല്‍ക്കേ ഓരോരുത്തരും സാഹിത്യത്തിന്റെ വ്യത്യസ്ത ശാഖകളെ അധികവും ഉപയോഗിച്ചിരുന്നത് അവരുടെ വീക്ഷണത്തില്‍ മനുഷ്യര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുവാനായിരുന്നു.

അറബി സാഹിത്യം
ക്വുര്‍ആന്‍ അവതരണ കാലഘട്ടത്തില്‍
ഉന്നത സാഹിത്യനിലവാരം പുലര്‍ത്തുന്നവരായിരുന്നു ക്വുര്‍ആന്‍ അവതരണ കാലഘട്ടത്തിലെ അറബികള്‍ എന്ന് ചരിത്രം നമുക്ക് വിശദീകരിച്ചുതരുന്നുണ്ട്. ഭാഷാ പ്രചരണത്തിനായി അന്ന് അവര്‍ കൂടുതലായും ഉപയോഗിച്ചിരുന്നത് കവിതകളും പ്രഭാഷണങ്ങളുമായിരുന്നു. അന്ന് അതിനുള്ള വേദികളായി അവര്‍ ഉപയോഗിച്ചതാവട്ടെ ചന്തകളും.അറബികള്‍ തങ്ങളുടെ പ്രധാനപ്പെട്ട ദിനങ്ങളിലെല്ലാം അവരുടെ അങ്ങാടികളില്‍ ഒരുമിച്ചു കൂടുന്നത് പതിവാക്കിയിരുന്നു. അവര്‍ക്ക് ആവശ്യമുള്ളത് വാങ്ങുവാനും വില്‍ക്കുവാനുമെല്ലാം ഈ ദിവസങ്ങളായിരുന്നു അവര്‍ ഉപയോഗപ്പെടുത്തിയിരുന്നത്. അതോടൊപ്പം തന്നെ അവരിലെ കവികള്‍ അവരുടെ കവിതകള്‍ അവിടെ പ്രദര്‍ശിപ്പിക്കുകയും അവരിലെ പ്രഭാഷകര്‍ അവിടെ പ്രഭാഷണം നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. ഈ ഒരുമിച്ചു കൂടല്‍ അവര്‍ക്കിടയില്‍ സാഹിത്യപരമായ മുന്നേറ്റങ്ങള്‍ക്ക് വലിയ കാരണമായി. കവിതകള്‍ക്ക് കവിതകളായും പ്രഭാഷണങ്ങള്‍ക്ക് മറുപടി പ്രഭാഷണങ്ങ ളായും അവര്‍ അങ്ങാടികളെ സജീവമാക്കിയപ്പോള്‍ അവര്‍ അറബി സാഹിത്യത്തറവാട്ടിലെ അതികായന്‍മാരായി. അത്തരത്തില്‍ സാഹിത്യമൊക്കെ മാറ്റം ചെയ്യാന്‍ വേദിയായി ഉപയോഗി ച്ചിരുന്ന ചന്തകളില്‍പെട്ട ഒന്നായിരുന്നു ഉക്കാദ്വ.

രണ്ടാമതായി വിജ്ഞാനത്തിനായുള്ള അവരുടെ ഒരുമിച്ചു കൂടലായിരുന്നു. അത് വ്യത്യസ്ത ഗോത്ര ങ്ങളുമായി സംവദിക്കുവാനും വ്യത്യസ്ത പ്രദേശങ്ങളിലുള്ളവരുമായി സംഗമിക്കുവാനും അവസ രമുണ്ടാക്കി. അതിലൂടെ അവര്‍ വ്യത്യസ്ത പദങ്ങള്‍ പഠിക്കുകയും അവരുടെ സംസാരങ്ങ ളില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്തു. അത് അവര്‍ക്ക് മനോഹരമായി പ്രസംഗിക്കുവാനും കവിതകള്‍ രചി ക്കുവാനും അവസരങ്ങളൊരുക്കി.

വിശുദ്ധ ക്വുര്‍ആന്‍ അവതരിക്കുന്നത് അതിനുമുമ്പ് കഴിഞ്ഞുപോയ മുഴുവന്‍ സാഹിത്യങ്ങളെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ്. ഒരേസമയം അതിന്റെ പദപരമായ മനോഹാരിത നിലനിര്‍ത്തു ന്നതോടൊപ്പം അതേസമയം തന്നെ ആശയപരമായ ലക്ഷ്യം നിറവേറ്റുകയും ചെയ്യുന്നു എന്നതാണ് ക്വുര്‍ആനിക വചനങ്ങളുടെ സവിശേഷത. അങ്ങനെ വരുമ്പോഴാണ് സാഹിത്യം അന്വര്‍ത്ഥ മാകു ന്നതും. ‘സാഹിത്യത്തിന് രണ്ടു പ്രധാനപ്പെട്ട ഭാഗങ്ങളുണ്ട്’. സര്‍ഗാത്മകവും വിജ്ഞാനപരവും. സര്‍ഗസാഹിത്യം കല്‍പനാസൃഷ്ടികളാണ്. വികാരത്തിനു മുന്‍തൂക്കം കൊടുക്കുന്ന ചെറുകഥ, കവിത, നാടകം, നോവല്‍ എന്നിവ ഈ വിഭാഗത്തില്‍പെടുന്നു. ഇത് ശക്തിയുടെ സാഹിത്യം (literature of power) എന്ന് അറിയപ്പെടുന്നു. വിജ്ഞാനസാഹിത്യത്തില്‍ ജീവിതാവസ്ഥയുടെ യാഥാര്‍ത്ഥ്യങ്ങള്‍ കാണാം. വിചാരപ്രധാനങ്ങളായ ഉപന്യാസം, ജീവചരിത്രം, യാത്രാവിവരണം, ആത്മകഥ, എഴുത്തു കള്‍, ഡയറിക്കുറിപ്പുകള്‍, അറിവു നല്‍കുന്ന കൃതികള്‍, ശാസ്ത്രരചനകള്‍ എന്നിവ ഈ വിഭാഗത്തി ല്‍പെടുന്നു. റഫറന്‍സ് ഗ്രന്ഥങ്ങള്‍, വിജ്ഞാനകോശങ്ങള്‍, നിഘണ്ടുകള്‍ തുടങ്ങിയവയും വൈജ്ഞാ നിക സാഹിത്യത്തിന്റെ ഘടകങ്ങളാണ്. ഈ വിഭാഗം അറിവിന്റെ സാഹിത്യം (literature of knowledge) എന്ന് അറിയപ്പെടുന്നു. (3)

സര്‍ഗാത്മക സാഹിത്യവും വിജ്ഞാന സാഹിത്യവും കോര്‍ത്തിക്കണിക്കൊണ്ടുള്ള വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആനിലുള്ളത്. ഒരാള്‍ തന്റെ ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടതായ മുഴുവന്‍ കാര്യങ്ങളിലേക്കും വിശുദ്ധ ക്വുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്. വ്യക്തി ജീവിതം, സമൂഹ ജീവിതം, കുടുംബ ജീവിതം, സാമ്പത്തിക ജീവിതം, രാഷ്ട്രീയ ജീവിതം തുടങ്ങി വ്യത്യസ്ത മേഖലകളെക്കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ സംസാരിക്കുമ്പോഴും അതിന്റെ സാഹിത്യഭംഗി ചോര്‍ന്നുപോകുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമുള്ള സമര്‍ത്ഥന ങ്ങളാണ് ക്വുര്‍ആനിന്റെ മൂന്നിലൊരു ഭാഗം തന്നെ. അതില്‍ മരണത്തെക്കുറിച്ചു പറയു ന്നുണ്ട്. അന്ത്യനാളിന്റെ ഭീകരതെയക്കുറിച്ചു സംസാരിക്കുന്നുണ്ട്. ബര്‍സഖീ ജീവിതം പരാമര്‍ശിക്കുന്നുണ്ട്. വിചാരണയുണ്ട്. നരകജീവിത്തിന്റെ കഠിനകഠോരമായ ശിക്ഷകള്‍ വിവരിക്കുന്നുണ്ട്. സ്വര്‍ഗത്തിലെ അനിര്‍വചനീയമായ അനുഭൂതികളെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്. സംഭവിക്കാനിരിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമയി സംസാരിക്കുമ്പോഴും അത് ശ്രോതാവിന് സംശയലേശമന്യേ മനസ്സിലാക്കുവാന്‍ കഴിയുന്നതോടൊപ്പം തന്നെ അതിലൂടെ ക്വുര്‍ആനിന്റെ സാഹിത്യമൂല്യങ്ങളുടെ ഔജല്യം വര്‍ധിക്കുകയാണ് ചെയ്യുന്നത്. അവിടെയെ വിടെയെങ്കിലും അനാവശ്യ പ്രയോഗങ്ങളോ അമിത വികാരപ്രകടനങ്ങളോ നമുക്ക് കാണുവാന്‍ സാധിക്കുകയില്ല.

ഇന്ന് ലഭ്യമായ സാഹിത്യകൃതികളില്‍ നാം പരിശോധിച്ചാല്‍ അതിലെ സാഹിത്യഭംഗി വിഷയങ്ങള്‍ ക്കനുസരിച്ച് വ്യത്യാസപ്പെടുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഒരേ വ്യക്തിയുടെ തന്നെ വ്യത്യ സ്ത രചനകളാണെങ്കില്‍ പോലും എല്ലാ വിഷയങ്ങളിലും അതിന്റെ രചനാസൗന്ദര്യം ഒരേപോലെ നിലനിര്‍ത്തുവാന്‍ സാധിക്കാറില്ല. വിശുദ്ധ ക്വുര്‍ആനാകാട്ടെ പ്രപഞ്ചത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും അതിന്റെ രചനയുടെ സൗകുമാര്യത അതേപടി നിലനിര്‍ത്തുന്നതില്‍ പരിപൂര്‍ണമായി വിജയം കൈവരിച്ചിട്ടുണ്ട്.

മദ്യവും മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗവുമെല്ലാം സാഹിത്യകാരന്‍മാരുടെ മൂല്യങ്ങളളക്കു വാനുള്ള മാപിനിയായിത്തീര്‍ന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും വര്‍ത്തമാനങ്ങള്‍ ഇന്ന് സാഹിത്യകൃതികളില്‍ ഇടംപിടിച്ചുകഴിഞ്ഞു. അത്തരം സാഹചര്യങ്ങൡ പോലും അധാര്‍മിക പ്രവണതകളെ മുഴുവനും എതിര്‍ത്തുകൊണ്ടുതന്നെ വിശുദ്ധ ക്വുര്‍ആന്‍ അതിന്റെ സാഹിത്യഭംഗി നിലനിര്‍ത്തുന്നുവെന്നത് ശ്ലാഘനീയമാണ്. വിശുദ്ധ ക്വുര്‍ആനി ന്റെ മനോഹരമായ ആ വചനം ശ്രദ്ധിക്കുക. ”പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ട ത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മി ക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്ക മുണ്ടോ?”(4)

ഈ വചനങ്ങള്‍ കേവലം സാഹിത്യ ഭംഗിക്കപ്പുറം അത് എങ്ങനെയാണ് സ്വാധീനിക്കപ്പെട്ടതെന്ന് അവതരണ സമയത്തുള്ള വിശ്വാസികളെ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ‘അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ’ എന്ന ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ഏറ്റെടുക്കുകയായിരുന്നു. മദ്യമുണ്ടാക്കിക്കൊണ്ടിരുന്നവര്‍ അത് നിര്‍ത്തിവെച്ച് പാത്രങ്ങള്‍ തല്ലിയുടച്ചു. മദ്യം കുടിച്ചുകൊണ്ടിരുന്നവര്‍ മദ്യച്ചഷകങ്ങള്‍ ദൂരേക്കെറിഞ്ഞു. മദ്യമില്ലെങ്കില്‍ ജീവിക്കുവാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ നിന്നും അവര്‍ മാറി. മദ്യത്തോടൊപ്പം ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തി. കേവലം നൈമിഷിക സ്വാധീനങ്ങള്‍ക്കപ്പുറം പിന്നീടൊരിക്കലും മദ്യമുപയോഗിക്കുവാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് അവര്‍ എത്തിപ്പെടുകയും ചെയ്തു. ക്വുര്‍ആനിന്റെ സാഹിത്യം മറ്റു സാഹിത്യകൃതികളില്‍നിന്നും എങ്ങനെ വ്യത്യാസപ്പെട്ടുവെന്ന് നമുക്ക് പരിശോധിക്കാം.

1. ക്വുര്‍ആനിലെ വചനങ്ങളെല്ലാം വിവരിക്കപ്പെട്ട വിഷയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്രസ്വവും അമിത വികാരപ്രകടനം ഉള്‍ക്കൊള്ളാത്തവയുമാണ്.
2. ക്വുര്‍ആന്‍ ഏതു വിഷയത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴും അതിന്റെ വാഗ്മിതയും രചനാസൗഷ്ടപവും നിലനിര്‍ത്തുന്നു.
3. ക്വുര്‍ആന്‍ വചനങ്ങള്‍ ഉയര്‍ന്ന സാഹിത്യനിലവാരം പുലര്‍ത്തുന്നതോടൊപ്പം സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്തുന്നവയുമാണ്.
4. ക്വുര്‍ആന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുന്നു.
5. ഒരേ സംഗതി തന്നെ ഒന്നിലധികം തവണ വിവരിക്കുമ്പോഴും ക്വുര്‍ആന്‍ ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുന്നു.
6. സാഹിത്യകൃതികള്‍ക്ക് വഴങ്ങാത്ത വിഷയങ്ങളാണ് ക്വുര്‍ആനില്‍ പ്രതിപാദിക്കപ്പെടുന്നതെങ്കിലും പ്രസ്തുത വിവരണങ്ങളിലെല്ലാം അത് ഉന്നതമായ നിലവാരം പുലര്‍ത്തുകയും മനോഹാരിത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
7. ഒരു വിഷയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴും സാഹിത്യഭംഗി ചോര്‍ന്നുപോകാതെ സൂക്ഷിക്കുവാന്‍ ക്വുര്‍ആനിന് കഴിയുന്നു.
8. ഏതാനും പദങ്ങള്‍ മാത്രമുപയോഗിച്ച് മനോഹാരിതയും സ്ഫുടതയും നഷ്ടപ്പെടാത്ത രൂപത്തില്‍ അര്‍ഥഗംഭീരമായ ആശയം പ്രകടിപ്പിക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍.
9. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും ക്വുര്‍ആന്‍ ഒരു ഉന്നതമായ സാഹിത്യകൃതിയാണ്.
10. ക്വുര്‍ആനില്‍ മറ്റാരുടെയെങ്കിലും ശൈലിയോ പ്രയോഗങ്ങളോ രീതിയോ ആശയങ്ങളോ കടമെടുക്കപ്പെട്ടിട്ടില്ല.’(5)

ക്വുര്‍ആന്‍ സാഹിത്യത്തില്‍
ആകൃഷ്ടരായ അറബികള്‍
വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങളുടെ മനോഹാരിതയും സ്വാധീന ശക്തിയുമെല്ലാം അംഗീകരിച്ചവരായിരുന്നു അറേബ്യയിലെ സാധാരണക്കാരടക്കമുള്ളവര്‍. ക്വുര്‍ആനിക വചനങ്ങളെക്കുറിച്ച് അറിയുവാനോ അത് കേള്‍ക്കുവാനോ അവസരമുണ്ടായാല്‍ അവര്‍ അതില്‍ ആകൃഷ്ടരാകും എന്നതിനാല്‍ തന്നെ ക്വുര്‍ആനിക വചനങ്ങള്‍ കേള്‍ക്കുവാനുള്ള അവസരങ്ങള്‍ വരെ ആ കാലഘട്ടത്തിലെ പ്രമാണിമാര്‍ നിഷേധിക്കുകയാണ് ചെയ്തത്. ”സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്. അത് പാ
രായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് അതിനെ അതിജയിക്കാന്‍ കഴിഞ്ഞേക്കാം.”(6)

മുഹമ്മദ് നബി (സ) ഒരിക്കല്‍ കഅ്ബയുടെ സമീപം ക്വുര്‍ആന്‍ പാരായണം ചെയ്യുകയാണ്. മുസ്‌ലിംകളും അമുസ്‌ലിംകളുമെല്ലാം ആ സദസ്സില്‍ ഉണ്ടായിരുന്നു. സൂറത്തുന്നജ്മിലെ സാഷ്ടാംഗത്തിന്റെ വചനം പാരായണം ചെയ്തപ്പോള്‍ അല്ലാഹുവിന്റെ കല്‍പനപ്രകാരം നബി (സ) സുജൂദ് ചെയ്യുകയുണ്ടായി. ആ സമയത്ത് അവിടെ കൂടിയിരുന്നവരില്‍ ഉമയ്യത്തുബ്‌നു ഖലഫ് ഒഴികെ ബാക്കിയുള്ളവരെല്ലാം (മുസ്‌ലിംകളും അമുസ്‌ലിംകളും) സാഷ്ടാംഗം ചെയ്തുപോയി. പരിശുദ്ധ ക്വുര്‍ആനില്‍ ഒരു കല്‍പന വന്നപ്പോള്‍ അത് ശ്രവിച്ച ക്വുര്‍ആനിന്റെ കഠിന വിരോധികള്‍ പോലും ആ വചനം അനുസരിച്ചുപോയി എന്നത് അതിന്റെ സ്വാധീന ശക്തിയാണ് അറിയിക്കുന്നത്.

അബൂബക്കര്‍ സിദ്ധീഖ് (റ) തന്റെ വീട്ടുമുറ്റത്തിരുന്നുകൊണ്ട് പതിവായി ക്വുര്‍ആന്‍ പാരായണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സുന്ദരമായ പാരായണത്തില്‍ ആകൃഷ്ടരായി സ്ത്രീകളും കുട്ടികളുമെല്ലാം അവിടെ ഒരുമിച്ചു കൂടുമായിരുന്നു. ആ ഒരുമിച്ചു കൂടലിനെ ഭയപ്പെട്ട അവരിലെ പ്രധാനികള്‍ വീട്ടുമുറ്റത്തിരുന്നുകൊണ്ട് ഉറക്കെ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍ നിന്നും അബൂബക്കര്‍ സിദ്ധീഖി(റ)നെ വിലക്കുകയാണ് ചെയ്തത്.
അബൂബക്കറിന്റെ (റ) അബ്‌സീനിയയിലേക്കുള്ള പലായനം ചരിത്രത്തില്‍ പ്രസിദ്ധമാണ്. വഴിമധ്യേ ബര്‍കുല്‍ ഗിമാദില്‍വെച്ച് ഇബ്‌നു ദുഗന്നയെ കണ്ടുമുട്ടുകയും അദ്ദേഹം അബൂബക്കറിന്റെ (റ) നല്ല സ്വഭാവങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് ആ ഹിജ്‌റയില്‍ നിന്ന് വിലക്കുകയും ചെയ്തു. അബൂബക്കറിനെ (റ) സ്വദേശത്തേക്കു തിരിച്ചയച്ച ഇബ്‌നു ദുഗന്ന അദ്ദേഹത്തിന്റെ കൂടെ പോ
വുകയും ഖുറൈശി പ്രധാനികളോട് കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. അവര്‍ക്ക് പറയാനുള്ള ഏക നിര്‍ദേശം അദ്ദേഹം ഒരിക്കലും ഉച്ചത്തില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യരുതെന്നായിരുന്നു. കാരണം അത് അവരിലെ സ്ത്രീകളെയും കുട്ടികളെയും വല്ലാതെ സ്വാധീനിക്കുന്നു എന്നതുതന്നെ.(7)

ഉമറുബ്‌നുല്‍ ഖത്താബിന്റെ (റ) ഇസ്‌ലാം ആശ്ലേഷം വ്യത്യസ്ത റിപ്പോര്‍ട്ടുകളായി ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് തന്റെ സഹോദരി ഫാത്വമിയുമായി ബന്ധപ്പെട്ടതാണ്. അവര്‍ മുസ്‌ലിയമായ വിവരം അറിഞ്ഞപ്പോള്‍ അതില്‍നിന്നും പിന്തിരിപ്പിക്കുന്നതിനായി ചെന്നതായിരുന്നു ഉമര്‍ (റ). എന്നാല്‍ ആ സമയത്താണ് അവരുടെ വീട്ടില്‍നിന്നും ഖബ്ബാബ് (റ) സൂറത്തു ത്വാഹ പാരായണം ചെയ്യുന്നതായി കേട്ടത്. അത് കേട്ടമാത്രയില്‍ തന്നെ അദ്ദേഹം പറഞ്ഞത് എത്ര മനോഹരവും മാന്യവുമായ വചനമാണിതെന്നാണ്. എന്നിട്ട് അദ്ദേഹം നബി(സ)യുടെ അടുത്തേക്ക് പോവുകയും മുസ്‌ലിമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.(8)

ഇസ്‌ലാമിന്റെ കഠിനശത്രുവായിരുന്നല്ലോ വലീദ് ബിന്‍ മുഗീറ. അദ്ദേഹം ഒരിക്കല്‍ ക്വുര്‍ആനില്‍ നിന്നും അല്‍പം കേള്‍ക്കുകയും അതുകാരണത്താല്‍ അദ്ദേഹത്തിന് അതിലേക്ക് ചായ്‌വ് ഉണ്ടാവുകയും ചെയ്തു. ഇത് കേട്ടപ്പോള്‍ ഖുറൈശികള്‍ പറഞ്ഞു, അല്ലാഹുവാണെ സത്യം, വലീദ് മതം മാറിയിരിക്കുന്നു. ഇനി ഖുറൈശികള്‍ മുഴുവനും
മതം മാറുക തന്നെ ചെയ്യും. അതിനാല്‍ നിങ്ങള്‍ അബൂ ജഹ്‌ലിനെ സമീപിക്കുക. അദ്ദേഹം പദവിയുടെയും പണത്തിന്റെയും പ്രതാപത്തിന്റെയും കുടുംബത്തിന്റെയും മഹിമ പറഞ്ഞുകൊണ്ട് വലീദിനെ അതില്‍നിന്നും പിന്തിരിപ്പിച്ചേക്കാം. അതോടൊപ്പം തന്നെ അദ്ദേഹത്തിന് ക്വുര്‍ആനിനോട് വെറുപ്പാണ് എന്ന് ജനങ്ങള്‍ വിലയിരുത്തുന്ന രൂപത്തില്‍ വല്ലതും പറയിക്കുകയും ചെയ്യാം. വലീദ് ബിന്‍ മുഗീറ പറഞ്ഞു: ഞാനെന്താണ് പറയേണ്ടത്? അല്ലാഹുവാണെ, ഞാന്‍ നിങ്ങളെക്കാള്‍ പദ്യങ്ങളും കവിതകളും ജിന്നുകളുടെ കാവ്യങ്ങളും അറിയുന്നവനാണ്. അല്ലാഹുവാണെ, മുഹമ്മദ് പറയുന്നതില്‍ ഇതില്‍ ഒന്നിനോടും സാമ്യത പുലര്‍ത്തുന്നവയില്ല. അല്ലാഹുവാണെ, അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു മാധുര്യമുണ്ട്. അതിന് പ്രത്യേകമായൊരു ഭംഗിയുണ്ട്. അത് അതിന്റെ താഴ്ഭാഗത്തുള്ളതിനെയെല്ലാം ഇല്ലാതാക്കുന്നു. മറ്റൊന്നിനും വളരാന്‍ കഴിയാത്തവിധം അത് വളര്‍ന്നു പന്തലിക്കുന്നു. അബൂ ജഹ്ല്‍ പറഞ്ഞു: അല്ലാഹുവാണെ, താങ്കള്‍ ഇതിനെതിരെ സംസാരിക്കുന്നതുവരെ താങ്കളുടെ ജനത താങ്കളെ ഇഷ്ടപ്പെടുകയില്ല. വലീദ് പറഞ്ഞു. എന്നെ വിട്ടേക്കൂ. ഞാനൊന്ന് ആലോചിക്കട്ടെ. അങ്ങനെ ആലോചിച്ചശേഷം അദ്ദേഹം പറഞ്ഞു: ഈ ക്വുര്‍ആന്‍ (ആരില്‍നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. നിങ്ങള്‍ കാണുന്നില്ലേ ഇത് കുടുംബങ്ങള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കുന്നത്?(9)

ഈ സംഭവത്തെയാണ് വിശുദ്ധ ക്വുര്‍ആന്‍ ഇങ്ങനെ വിശദീകരിച്ചത്. ”തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു. അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്? വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്? പിന്നീട് അവനൊന്നു നോക്കി. പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു. എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല.’(10)

ഒരിക്കല്‍ ഉത്ബത്ത്ബിനു റബീഅ പ്രവാചകന്റെ (സ) സന്നിധിയിലെത്തി. നബി (സ) അദ്ദേഹത്തെ സൂറത്തുല്‍ ഫുസ്വിലത്തില്‍ നിന്നും ആദ്യഭാഗം ഓതിക്കേള്‍പ്പിച്ചു. കേട്ടമാത്രയില്‍ തന്നെ അദ്ദേഹം ഖുറൈശികളിലേക്ക് മടങ്ങുകയും അവരോടായി ഇപ്രകാരം പറയുകയും ചെയ്തു. തീര്‍ച്ചയായും ഞാനൊരു വചനം കേട്ടിട്ടുണ്ട്. അതുപോലൊന്ന് ഇതിനുമുമ്പ് ഞാന്‍ കേട്ടിട്ടേ ഇല്ല. അല്ലാഹുവാണെ സത്യം, അതൊരു കാവ്യമോ മാരണമോ ജ്യോത്സ്യമോ അല്ല.(11)

ക്വുര്‍ആനിന്റെ വെല്ലുവിളി
അറബി സാഹിത്യത്തില്‍ മറ്റാരെയും കവച്ചുവെക്കുന്നവരായിരുന്നു അറബികളെന്ന് പറഞ്ഞല്ലോ. അതിലുപരി അതൊരു അഭിമാന പ്രശ്‌നമായി കൂടി കണക്കാക്കിയവരായിരുന്നു അവര്‍. പലപ്പോഴും അവരുടെ സൃഷ്ടികള്‍ കഅ്
ബാലയത്തില്‍ പ്രദര്‍ശിപ്പിക്കുകയും അതിനോട് മത്സരിക്കുവാന്‍ കരുത്തുള്ളവരാരാണെന്ന്
പരിശോധിക്കുവാന്‍ കാത്തിരിക്കുകയും ചെയ്യുമായിരുന്നു. കാരണം മറുപടി പറയാന്‍ കഴിവു
ള്ളവര്‍ ഉടന്‍ തന്നെ അവരുടെ സൃഷ്ടിയുമായി കഅ്ബാലയത്തിലേക്ക് എത്തുന്നതാണ്. അങ്ങനെ താന്‍ പ്രദര്‍ശിപ്പിച്ച കവിതക്ക് മറുപടിയായി ക്വുര്‍ആനിക വചനങ്ങള്‍ തൂക്കിയിട്ടത് വായിച്ചതാണ് ലബീദ്ബിന്‍ റബീഅ ഇസ്‌ലാമിലേക്ക് വരാനുണ്ടായ കാരണം തന്നെ. എന്നാല്‍ ക്വുര്‍ആനിക സാഹിത്യമൂല്യങ്ങള്‍ വിളിച്ചു പറയാന്‍ വലീദ്ബ്‌നു മുഗീറയെപോലെ അവര്‍ക്ക് തടസ്സമായത് ഒന്ന് അംഗീകരിച്ചാല്‍ പിന്നെ ക്വുര്‍ആനിക നിയമങ്ങളെല്ലാം പിന്‍തുടരേണ്ടി വരുമെന്ന ഭയവും രണ്ടാമതായി അവരുടെ അഹങ്കാരവുമായിരുന്നു. ക്വുര്‍ആനിനെ ബോധിച്ചിട്ടും അതിനെതിരിലുള്ള വിമര്‍ശനങ്ങളുമായി അവര്‍ രംഗത്തുവന്നപ്പോള്‍ ക്വുര്‍ആന്‍ അവരെ വെല്ലുവിളിച്ചു. ഇത് അല്ലാഹുവിന്റെ വചനമല്ലെന്നു പറയുന്നവരെ, ഇത് പോലുള്ള വേദഗ്രന്ഥം കൊണ്ടുവരാന്‍. ”(നബിയേ,) പറയു
ക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ടു വരുന്ന
തിനായി മനുഷ്യരും ജിന്നുകളും ഒന്നി
ച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോ
ലും”(12)

ഈ വെല്ലുവിളി അവരെ കൂടുതല്‍ മാത്സര്യമുള്ളമുള്ളവരാക്കി. അവര്‍ ക്വുര്‍ആന്‍ പോലുള്ള ഒരു വേദഗ്രന്ഥം ഉണ്ടാക്കുവാന്‍ ശ്രമിച്ചു നോക്കി. തത്ഫലമായി ഉണ്ടായ രചനകളാണ് ആനകളെക്കുറിച്ചും തവളകളെക്കുറിച്ചുമെല്ലാം അന്നവര്‍ ഉണ്ടാക്കിയ ഗദ്യപദ്യങ്ങള്‍. പക്ഷേ അവര്‍ക്ക് തന്നെ ബോധ്യമായി ഇത് ക്വുര്‍ആനിന് പകരമായി വെക്കാന്‍ പറ്റുന്ന ഒന്നല്ല എന്ന്. എങ്കിലും വീണ്ടും അവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയപ്പോള്‍ ക്വുര്‍ആന്‍ അവരോട് പറഞ്ഞു. നിങ്ങള്‍ ക്വുര്‍ആനിനെ പോ
ലെ ഒരു വേദഗ്രന്ഥം കൊണ്ടുവരേണ്ടതില്ല. പകരം പത്ത് അധ്യായങ്ങളെങ്കിലും കൊണ്ടുവരൂ എന്ന്. ”അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. അവരാരും നിങ്ങളുടെ വിളിക്ക് ഉത്തരം നല്‍കിയില്ലെങ്കില്‍, അല്ലാഹുവിന്റെ അറിവോട് കൂടി മാത്രമാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും, അവനല്ലാതെ യാതൊരു ദൈവവുമില്ലെന്നും നിങ്ങള്‍ മനസ്സിലാക്കുക. ഇനിയെങ്കിലും നിങ്ങള്‍ കീഴ്‌പെടാന്‍ സന്നദ്ധരാണോ?”(13)

ക്വുര്‍ആന്‍ വീണ്ടും അവരെ വെല്ലുവിളിച്ചു. ഒരു വേദഗ്രന്ഥമല്ല, പത്ത് അധ്യായങ്ങളല്ല, ക്വുര്‍ആന്‍ ദൈവികമല്ലെന്നാണ് നിങ്ങള്‍ വാദിക്കുന്നതെങ്കില്‍ ക്വുര്‍ആനിലെ ഒരു അധ്യായത്തിനു തുല്യമായ ഒരധ്യായമെങ്കിലും കൊണ്ടുവരാന്‍. ഇന്നും ക്വുര്‍ആനിനെ വിമര്‍ശിക്കുന്നവര്‍ക്കായി ആ വചനം ഇവിടെ സമര്‍പ്പിക്കുന്നു. പതിനാലു നൂറ്റാണ്ടുകളായി ഉത്തരം ലഭിക്കാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആ വചനം. ”അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന് തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.”(14)
നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ(വിശുദ്ധ ക്വുര്‍ആനെ)പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത് പോ
ലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്). നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്.”(15)

കുറിപ്പുകള്‍
1. ബാലകൈരളി വിജ്ഞാനകോശം, സം
സ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവ
നന്തപുരം, പേജ് 24.
2. അതേപുസ്തകം പേജ് 47.
3. അതേപുസ്തകം പേജ് 76.
4. ക്വുര്‍ആന്‍ 5:90, 91.
5. ക്വുര്‍ആനിന്റെ മൗലികത ഭാഗം 1, എം.എം അക്ബര്‍, പേജ് 60-65.
6. ക്വുര്‍ആന്‍ 41:26.
7. ഇമാം ബുഖാരി ഇത് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
8. സീറത്തു ഇബ്‌നു ഹിശാം.
9. സീറത്തു ഇബ്‌നു ഹിശാം.
10. ക്വുര്‍ആന്‍ 74:18-25.
11. തഹ്ദീബു സീറത്തി ഇബ്‌നു ഹിശാം.
12. ക്വുര്‍ആന്‍ 17:88.
13. ക്വുര്‍ആന്‍ 11:13,14.
14. ക്വുര്‍ആന്‍ 10:38.
15. ക്വുര്‍ആന്‍ 2:23,24.;

print

3 Comments

Leave a comment

Your email address will not be published.