വിവാഹം ഒരു മനുഷ്യാവകാശമാണ് !! -1

//വിവാഹം ഒരു മനുഷ്യാവകാശമാണ് !! -1
//വിവാഹം ഒരു മനുഷ്യാവകാശമാണ് !! -1
ആനുകാലികം

വിവാഹം ഒരു മനുഷ്യാവകാശമാണ് !! -1

“എല്ലാ മനുഷ്യരുടെയും വ്യക്തിത്വത്തിന്റെ അവിഭാജ്യമായ ഘടകങ്ങളിലൊന്നാണ് ലൈംഗികത. തന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഓരോരുത്തർക്കും അവരുടേതായ എല്ലാ ലൈംഗികാവകാശങ്ങളും ആസ്വദിക്കാനാവുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടത്, ഇക്കാരണത്താൽ അനിവാര്യമാണ്. എല്ലാ സമൂഹങ്ങളിലുമുള്ള എല്ലാവരുടെയും വ്യക്തിത്വത്തിന്റെ ഭാഗമെന്ന നിലയ്‌ക്ക്, ഓരോരുത്തരുടെയും ലൈംഗികാസ്വാദനത്തിന്റെ രീതികൾ അവരുടെ ആന്തരികവും ബാഹ്യവുമായ വ്യക്തിഭാവങ്ങൾക്കനുസരിച്ച് വ്യതിരിക്തമായേക്കാമെങ്കിലും, ലൈംഗികതയുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവും എല്ലായിടത്തുമുണ്ട്, എല്ലാവരുടെയും ദൈനംദിനാസ്തിത്വത്തിന്റെ ഭാഗമായിത്തീരേണ്ടതുണ്ട്. അതോടൊപ്പം തന്നെ ജീവിതത്തിന്റെ ഗുണാത്മകഭാവമായി ലൈംഗികത അംഗീകരിക്കപ്പെടേണ്ടതുമുണ്ട്. എല്ലാ മനുഷ്യരുടെയും സഹജമായ സ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള സാർവത്രികമായ മനുഷ്യാവകാശങ്ങളാണ് ലൈംഗികാവകാശങ്ങൾ.”(1) ലൈംഗികവും പ്രത്യുൽപാദനപരവുമായ കാര്യങ്ങളിലുള്ള ആരോഗ്യസംരക്ഷണത്തിനായി, ഐക്യരാഷ്ട്രസഭയുടെ അനുമതിയോടുകൂടി ലോകത്തെ 189 രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന, അന്താരാഷ്ട്ര ആസൂത്രിത രക്ഷാകർതൃസംഘടന(International Planned Parenthood Federation)യുടെ 2008 മെയ് മാസത്തിൽ ചേർന്ന ഭരണസമിതി അംഗീകരിച്ച ‘ലൈംഗികാവകാശങ്ങൾ: ഒരു ഐ. പി. പി. എഫ് പ്രഖ്യാപനം’ (Sexual Rights and IPPF declaration) എന്ന രേഖയിൽ പ്രതിപാദിക്കപ്പെട്ട പത്ത് ലൈംഗികാവകാശങ്ങൾക്കും ആധാരമായിത്തീരുന്ന ഏഴ് അടിസ്ഥാനതത്ത്വങ്ങളിൽ ഒന്നാമത്തേതായി എടുത്തു പറഞ്ഞ കാര്യമാണിത്. ലോകത്ത് എല്ലായിടങ്ങളിലുമുള്ള എല്ലാവരുടെയും മനുഷ്യാവകാശങ്ങളിലൊന്നാണ് ലൈംഗികത ആസ്വദിക്കാനുള്ള അവകാശമെന്ന് ഈ രേഖ ഉദ്‌ഘോഷിക്കുന്നു. സ്ത്രീക്കും പുരുഷനുമെല്ലാം, ലിംഗഭേദമില്ലാതെ ലൈംഗികാസ്വാദനത്തിനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും പ്രസ്തുത വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നവര്‍ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നതെന്നും ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ പ്രവർത്തകരെല്ലാം സമ്മതിക്കുന്നതാണ്.

ലൈംഗികത വൈയക്തികമായ അനുഭവവും അതിന്റെ ആസ്വാദനം ജൈവികമായ അനിവാര്യതയും ആയതുകൊണ്ടാണ് അതിന്റെ നിഷേധം മനുഷ്യാവകാശ ധ്വംസനമായിത്തീരുന്നത്. വ്യക്തിയുടെ അടിസ്ഥാനപരമായ അവകാശങ്ങളിലൊന്നാണ് ലൈംഗികാസ്വാദനത്തിനുള്ള അവകാശമെന്നതിനാൽ അതിന് തടയിടാൻ കുടുംബത്തിനോ ബന്ധുക്കള്‍ക്കോ സമൂഹത്തിനോ രാഷ്ട്രത്തിനോ അവകാശമില്ലെന്നാണ് നടേ പറഞ്ഞ രേഖ വ്യക്തമാക്കുന്നത്. “ഓരോ വ്യക്തിക്കും അവരവരുടെ പൂർണമായ ലൈംഗികാസക്തി പ്രകടിപ്പിക്കാൻ, അത് ബലാൽകാരത്തിലൂടെയോ ചൂഷണത്തിലൂടെയോ അപമാനപ്പെടുത്തിക്കൊണ്ടോ അല്ലെങ്കിൽ, പൂർണമായ സ്വാതന്ത്ര്യമുണ്ട്” എന്നതാണ് ഹോങ്കോംഗിൽ വെച്ച് 1999 ആഗസ്ത് 26-ന് ചേര്‍ന്ന ‘പതിനാലാമത് ലോക ലൈംഗികശാസ്ത്ര കോണ്‍ഗ്രസ്’ (14th world congress of sexology) അംഗീകരിച്ച പതിനൊന്ന് ലൈംഗികാവകാശങ്ങളിൽ ഒന്നാമത്തേത്. ഒരാളുടെ വൈയക്തികവും സാമൂഹികവുമായ നൈതികതയ്ക്ക് അനുസൃതമായി തന്റെ ലൈംഗികജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനും സ്വയം നിർണയത്തിനുമുള്ള അവകാശം ഓരോരുത്തർക്കുമുണ്ട് എന്നതാണ് രണ്ടാമത്തെ ലൈംഗികാവകാശം.(2)

പുതിയ സഹസ്രാബ്ദത്തിലുണ്ടാവേണ്ടുന്ന ലൈംഗികാരോഗ്യത്തിന്റെ അടിത്തറ നിശ്ചയിക്കുന്നത് ലോകത്തുള്ള എല്ലാവരും ലൈംഗികാവകാശങ്ങൾ യഥാരൂപത്തിൽ അനുഭവിക്കുന്നവരാണോയെന്നതാണെന്ന് ‘ലൈംഗികാരോഗ്യത്തിനായുള്ള ലോകസംഘടന’യുടെ (World Association for Sexual Health) ഔദ്യോഗിക സഹസ്രാബ്ദ പ്രഖ്യാപനവും വ്യക്തമാക്കുന്നുണ്ട്.(3)

ലൈംഗികാസ്വാദനത്തിനുള്ള സ്വാതന്ത്ര്യം ഓരോരുത്തരുടെയും വൈയക്തികമായ അവകാശമാണെങ്കിൽ പ്രസ്തുത അവകാശം അനുവദിക്കപ്പെടേണ്ടത് പ്രസ്തുത ആസ്വാദനം അനുഭവിക്കാനുള്ള ശാരീരിക വളർച്ചയുണ്ടായിക്കഴിഞ്ഞ എല്ലാവർക്കുമാണെന്ന് വ്യക്തമാണ്. ലൈംഗികതയ്‌ക്ക് ശരീരം ഒരുങ്ങിക്കഴിയുന്നതു മുതല്‍ അതിനുള്ള സ്വാതന്ത്ര്യമുണ്ടാവുമ്പോൾ മാത്രമേ ഒരു മനുഷ്യാവകാശം എന്ന നിലയ്‌ക്ക് ലൈംഗികാവകാശം സംരക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുകയുള്ളൂ. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടുത്ത തലമുറയുടെയും സുസ്ഥിതിയും ഭദ്രതയും പരിഗണിച്ചുകൊണ്ട് ലൈംഗികാസ്വാദനത്തെ നീട്ടിവെക്കാനും നിയന്ത്രിക്കാനും സന്നദ്ധമാകേണ്ടത് വ്യക്തികളാണ് എന്നതിനാൽ അതിനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്ക് നല്‍കപ്പെടുമ്പോള്‍ മാത്രമേ ഓരോരുത്തരുടെയും ലൈംഗികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. ലൈംഗികാസ്വാദനത്തെ നീട്ടിവെക്കേണ്ട സാമൂഹ്യസാഹചര്യങ്ങളുണ്ടെങ്കില്‍ അതിനനുസൃതമായ രീതിയില്‍ അത് ആസ്വദിക്കാന്‍ പാകമായവരെ ബോധവല്‍കരിക്കുകയും തങ്ങളുടെ തൃഷ്ണയെ നിയന്ത്രിക്കാന്‍ പഠിപ്പിക്കുകയുമാണ് വേണ്ടത്. വ്യക്തിയുടെ അടിസ്ഥാനപരമായ ചോദനകളെ നിയമമുപയോഗിച്ച് തടയുന്നത് മനുഷ്യാവകാശ ലംഘനമാണ്. ലൈംഗികാസ്വാദനത്തിന് പ്രായമായവരെ അതില്‍നിന്ന് വിലക്കുകയും അങ്ങനെ ചെയ്തുപോയാല്‍ ക്രൂരമായ ശിക്ഷകള്‍ വിധിക്കുകയും ചെയ്യുന്നത് മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ നിലപാടാണ്. അത്തരം നിയമങ്ങള്‍, അവ എത്രതന്നെ സാമൂഹികമായ അനിവാര്യതകളുടെ മേലാപ്പുകളുമായി അവതരിപ്പിക്കപ്പെട്ടാലും, മനുഷ്യരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ലൈംഗികാസ്വാദനത്തിന് ശരീരം പാകമായിക്കഴിഞ്ഞവരെ അതില്‍നിന്ന് പൂര്‍ണമായും വിലക്കുകയും, അത് ആസ്വദിച്ചുപോയാല്‍ ശിക്ഷകള്‍ വിധിക്കുകയും ചെയ്യുന്ന നിയമങ്ങള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ക്കുനേരെയാണ് വാളോങ്ങുന്നത് എന്ന് പറയുന്നത് അതുകൊണ്ടാണ്.

ലൈംഗികാസ്വാദനത്തിന് മനുഷ്യര്‍ക്കുമുമ്പില്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്. ധാര്‍മികവും മാനവികവും പ്രകൃതിപരവുമായ മാര്‍ഗമാണ് ഒന്നാമത്തേത്. വ്യക്തികളുടെ ലൈംഗികാവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതും ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യവും അടുത്ത തലമുറയുടെ സുസ്ഥിതിയും ഉറപ്പുവരുത്തുന്നതും സാമൂഹിക ഭദ്രതയ്ക്കും ധാര്‍മികതയ്ക്കും കോട്ടം തട്ടാത്ത വിധത്തിലുള്ളതുമായ ആസ്വാദനത്തിന്റെ മാര്‍ഗമായ ഇണകളായിക്കഴിഞ്ഞവര്‍ തമ്മില്‍ മാത്രമുള്ള ലൈംഗികതയാണ് അത്. ഇതല്ലാത്ത മാര്‍ഗങ്ങളെല്ലാം അധാര്‍മികവും മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ്. അശ്ലീലചിത്രങ്ങള്‍ കണ്ട് ആസ്വദിക്കുന്നതുമുതല്‍ സ്വയംഭോഗം വരെയും സ്വവര്‍ഗരതി മുതല്‍ വ്യഭിചാരം വരെയുമുള്ള ലൈംഗികാസ്വാദനത്തിന്റെ മാര്‍ഗങ്ങള്‍ വ്യക്തിയുടെ പൂര്‍ണമായ സംതൃപ്തി ഉറപ്പുവരുത്തുകയോ ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യത്തിന് നിമിത്തമാവുകയോ അടുത്ത തലമുറയെ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല, സാമൂഹികഭദ്രത തകര്‍ക്കുകയും ധാര്‍മികതയുടെ അടിവേരറുക്കുകയും കൂടിയാണ് ചെയ്യുന്നത്.

നിയമപ്രകാരം ഇണകളായി മാറിയവര്‍ തമ്മില്‍ മാത്രം നടക്കേണ്ടതാണ് ലൈംഗികാസ്വാദനമെന്നും അതല്ലാത്തതെല്ലാം പ്രകൃതിവിരുദ്ധമാണെന്നും പറയുന്നത് മനുഷ്യപ്രകൃതിയുമായി പൂര്‍ണമായി ഇണങ്ങുന്നതും അവന്റെ വ്യത്യസ്തമായ ദൗത്യങ്ങള്‍ പരിഗണിക്കുന്നതും ഇണകള്‍ തമ്മിലുള്ള ലൈംഗികവേഴ്ചയാണ് എന്നതുകൊണ്ടാണ്. പുരുഷനും സ്ത്രീയും തമ്മില്‍ കാണുമ്പോഴുണ്ടാകുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളും അവയ്ക്കനുസൃതമായി ശരീരത്തിനകത്തെ അന്തസ്രാവഗ്രന്ഥികളില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളും അവ ഉപയോഗിക്കപ്പെടുമ്പോഴുണ്ടാവുന്ന ശരീരത്തിന്റെയും മനസ്സിന്റെയും സുസ്ഥിതിയും ലൈംഗികാസ്വാദനത്തിന്റെ സ്വാഭാവികോല്‍പന്നമായ മക്കളും അവരുടെ വളര്‍ച്ചാഘട്ടങ്ങളും പ്രസ്തുത ഘട്ടങ്ങളിലെല്ലാമുണ്ടാവേണ്ട മാതാപിതാക്കളുടെ പരിചരണവും പ്രസ്തുത പരിചരണത്തിന് പ്രേരിപ്പിക്കുന്ന ശാരീരികവും മാനസികവുമായ ഘടകങ്ങളും അത് ലഭിക്കാതെ വളരുന്നവരുടെ മാനസികവും സാമൂഹികവുമായ അനാരോഗ്യപ്രശ്‌നങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍ മനുഷ്യലൈംഗികാസ്വാദനത്തിന്റെ പ്രകൃതിപരമായ മാര്‍ഗം നിയമാനുസൃതമായ ഇണകളുമായി മാത്രം നടക്കുന്നതാണെന്ന് പറയേണ്ടി വരും. പ്രത്യുല്‍പാദനമെന്ന ജന്തുസഹജമായ ലക്ഷ്യത്തിനുപരിയായി മനുഷ്യലൈംഗികതയ്ക്ക് വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുസ്ഥിതിയും ശാന്തിയും ഉറപ്പുവരുത്തുകയും അടുത്ത തലമുറയുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നിമിത്തമാവേണ്ട ഭൂമിക സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളുണ്ട്. മനുഷ്യര്‍ക്കിടയിലെ ലൈംഗിക വ്യതിയാനങ്ങളെ മൃഗീയമെന്നല്ല, പൈശാചികമെന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നുപറയുന്നത് അതുകൊണ്ടാണ്. മനുഷ്യപ്രകൃതിക്ക് വിരുദ്ധമായ കാര്യങ്ങളെ ആസ്വാദ്യകരമായ അനുഭവങ്ങളായി തെറ്റിദ്ധരിപ്പിച്ച് അസംതൃപ്തിയില്‍നിന്ന് അസംതൃപ്തിയിലേക്കും അശാന്തിയില്‍നിന്ന് അശാന്തിയിലേക്കും കൊണ്ടുപോയി അവനിലെ മാനവികതയെ കെടുത്തിക്കളയുകയാണല്ലോ, പിശാചിന്റെ ദൗത്യം.

സ്ത്രീയും പുരുഷനും നിയമപ്രകാരം ഇണകളായിത്തീരുന്ന പ്രക്രിയയാണ് വിവാഹം. സ്വന്തം ഇണയില്‍നിന്നല്ലാതെയുള്ള എല്ലാതരം ലൈംഗികാസ്വാദനങ്ങളും അധാര്‍മികവും മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ് എന്ന് പറയുമ്പോള്‍ മനുഷ്യര്‍ക്ക് മുന്നിലുള്ള പ്രകൃതിപരമായ ഒരേയൊരു മാര്‍ഗം വിവാഹമാണ് എന്നാണ് വരിക. ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ ഒരേയൊരു മാര്‍ഗം വിവാഹമാണെങ്കില്‍ അത് അനുവദിക്കപ്പെടേണ്ട പ്രായമെത്രയാണെന്ന ചോദ്യത്തിന് ഓരോരുത്തര്‍ക്കും ലൈംഗികാസ്വാദനത്തിന് കഴിയുന്ന പ്രായം മുതല്‍ അത് അനുവദിക്കപ്പെടേണ്ടതുണ്ട് എന്ന ഉത്തരം തന്നെയാണ് ലഭിക്കുക. ലൈംഗികാവകാശങ്ങള്‍ അടിസ്ഥാനപരമായ മാനുഷികാവകാശങ്ങളായി പരിഗണിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ നിയമത്തിന്റെ കാര്‍ക്കശ്യമുപയോഗിച്ച് ഒരു പ്രത്യേക പ്രായത്തിനുമുമ്പ് വിവാഹം പാടില്ലെന്നും അങ്ങനെ ചെയ്തുപോയാല്‍ പൗരന്‍മാരെ ശിക്ഷിക്കുമെന്നും പറയാന്‍ കഴിയുന്നതെങ്ങനെയാണ്? ശരീരത്തിന്റെയും മനസ്സിന്റെയും സുസ്ഥിതിക്കും ആരോഗ്യത്തിനും വേണ്ടി ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം സ്വീകരിച്ചുപോയിയെന്ന കാരണത്താല്‍ മാത്രം ഒരാള്‍ ശിക്ഷിക്കപ്പെടുകയെന്നതിനേക്കാള്‍ ക്രൂരമായ മറ്റേത് മനുഷ്യാവകാശ ലംഘനമാണുള്ളത്? സാമൂഹികമായ അനിവാര്യതകളാല്‍ വിവാഹപ്രായം നീട്ടിവെക്കേണ്ട സ്ഥിതിയുണ്ടെങ്കില്‍, അങ്ങനെ ചെയ്യേണ്ടത് വ്യക്തികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതിനുള്ള നിയമങ്ങളുണ്ടാക്കിക്കൊണ്ടല്ല, പ്രത്യുത പ്രസ്തുത അനിവാര്യതയെക്കുറിച്ച് വ്യക്തികളെ ബോധവല്‍കരിക്കുകയും അങ്ങനെ നീട്ടിവെക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണെന്ന് പറയുന്നത് അതുകൊണ്ടാണ്. പ്രകൃതിപരമായ ഒരു അനിവാര്യതയെ തടയാന്‍ നിയമങ്ങളുണ്ടാക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണ് എന്നതുകൊണ്ടാണ് വിവാഹപ്രായം തീരുമാനിക്കാന്‍ വ്യക്തികള്‍ക്ക് അവകാശം നല്‍കണമെന്നും പ്രസ്തുത അവകാശം വിനിയോഗിക്കുന്നവരെ ബോധവല്‍കരിച്ചുകൊണ്ടാണ് ആ രംഗത്ത് ആവശ്യമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കേണ്ടത് എന്നും പറയേണ്ടിവരുന്നത്.

ആണ്‍/പെണ്‍ പക്ഷത്തുള്ളവരാണെന്ന് ആണയിട്ടുകൊണ്ട് വിവാഹപ്രായത്തെക്കുറിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ മഹാഭൂരിപക്ഷവും ലൈംഗികാസ്വാദനത്തിനുള്ള ഒരേയൊരു മാര്‍ഗമായി വിവാഹത്തെ കാണുന്നവരല്ലെന്ന വസ്തുത പ്രസ്തുത ചര്‍ച്ചകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്കെല്ലാം ബോധ്യമാകും. ലൈംഗികാസ്വാദനം മുഴുവന്‍ വിവാഹത്തിനു പുറത്തും വിവാഹം കുട്ടികളുണ്ടാകാനുള്ള ഒരു ലൈസന്‍സ് മാത്രവുമെന്നതാണ് ചിലരുടെ നിലപാട്. മറ്റു ചിലരിലാകട്ടെ, വിവാഹമെന്ന കര്‍മത്തെ കാണുന്നത് കുടുംബബന്ധങ്ങളുടെ ‘അടിമത്ത’ത്തിലേക്കുള്ള വാതായനമായിട്ടാണ്. വിവാഹം ചെയ്യുന്നത് ഒരു മഹാദുരന്തമായി കാണുന്ന ഇവരില്‍ പലരും വിവാഹത്തിന് പുറത്തുള്ള ലൈംഗികാസ്വാദനത്തെ ഒരു ചെറിയ തെറ്റുപോലുമായി കാണുന്നില്ല. വിവാഹത്തോടെ എല്ലാം അവസാനിച്ചുവെന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന തരത്തിലാണ് ഇത്തരം ചര്‍ച്ചകളില്‍ പലതും പുരോഗമിക്കുന്നതെന്ന വസ്തുത എത്രമാത്രം അപകടകരമല്ല! വിവാഹത്തെ വിശുദ്ധവും ലൈംഗികാസ്വാദനത്തിന് അനുവദിക്കപ്പെടേണ്ട ഒരേയൊരു മാര്‍ഗവും പുരുഷന്റെയും സ്ത്രീയുടെയും വ്യക്തിത്വപ്രകാശനത്തിന്റെ പുര്‍ണതയിലേക്കുള്ള പാലവും ജീവിത സാക്ഷാത്കാരത്തിന്റെ അനര്‍ഘമായ അനുഭവങ്ങളിലേക്കുള്ള വാതായനവുമായി കാണുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് രാജിയാകാന്‍ ഒരിക്കലും കഴിയില്ല. അവര്‍ കുടംബബന്ധങ്ങളെ കാണുന്നത് അടിമത്തമായിട്ടല്ല, യഥാര്‍ഥത്തിലുള്ള സ്വാതന്ത്ര്യവും ജീവിതാസ്വാദനത്തിന്റെ ഭൂമികയുമായിട്ടാണ്; മകളും മകനും സഹോദരിയും സഹോദരനുമായി മാത്രം ജീവിച്ചവര്‍ക്ക് അതോടൊപ്പം തന്നെ ഇണകളും മാതാപിതാക്കളുമെല്ലാമായിത്തീര്‍ന്ന് വ്യക്തിത്വത്തിന്റെ പൂര്‍ണപ്രകാശത്തിന് കഴിയുന്ന ജീവിതാസ്വാദനത്തിന്റെ ഭൂമിക. വിവാഹത്തിനു പുറത്തെ ലൈംഗികാസ്വാദനമാണ് യഥാര്‍ഥത്തിലുള്ള ആസ്വാദനമെന്ന് പറഞ്ഞുപഠിപ്പിക്കുന്ന പൈശാചിക മാധ്യമങ്ങളുടെ നീരാളിപ്പിടുത്തത്തിലായിക്കഴിഞ്ഞ മസ്തിഷ്‌കങ്ങള്‍ ഭരിക്കുന്ന ശരീരത്തിന് കുടുംബജീവിതത്തെ യഥാരൂപത്തില്‍ ആസ്വദിക്കാന്‍ കഴിയില്ല. വിവാഹമെന്നത് ഒരു പാതകവും പാരതന്ത്ര്യത്തിലേക്കുള്ള പാലവുമായി കാണുന്നത് അത്തരക്കാരാണ്. വിവാഹപ്രായത്തെയല്ല, പ്രത്യുത വിവാഹത്തെത്തന്നെയാണ് അത്തരക്കാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതെന്ന് വിവാഹപ്രായത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകളും ‘പുരോഗമനക്കാര്‍’ പുറത്തുനടത്തുന്ന കോലാഹലങ്ങളും ശ്രദ്ധിച്ചാല്‍ വ്യക്തമാവും.

വിവാഹം കുടുംബജീവിതത്തിലേക്കുള്ള വാതായനമായതുകൊണ്ടുതന്നെ പ്രസ്തുത ജീവിതത്തില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട ദൗത്യത്തിനനുസരിച്ച് വിവാഹപ്രായത്തിന്റെ കാര്യത്തില്‍ സ്വാഭാവികമായ ചില ചിട്ടകള്‍ സമൂഹത്തില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട് എന്നതാണ് വാസ്തവം. ആരുടെയെങ്കിലും നിര്‍ബന്ധമോ നിയമമോ ഇല്ലാതെ തന്നെ സ്വാഭാവികമായി ഉണ്ടായി വന്നതാണ് പ്രസ്തുത ചിട്ടകള്‍. ചൈന, ഇന്ത്യ, ബംഗ്ലാദേശ്, അള്‍ജീരിയ, സെനഗല്‍, ലിബിയ, ടുണീഷ്യ, ഹോങ്കോംഗ്, ജപ്പാന്‍, മലേഷ്യ, നേപ്പാള്‍, സിംഗപ്പൂര്‍, പ്യൂര്‍ട്ടോറിക്കോ എന്നീ രാജ്യങ്ങളൊഴിച്ച് ലോകത്തെ ബഹുഭൂരിപക്ഷം നാടുകളിലും പുരുഷന് വിവാഹിതനാകാന്‍ വേണ്ട നിയമപരമായ പ്രായം പതിനെട്ട് വയസ്സാണ്.(4) എന്നാല്‍ ലോകത്തിലെത്ര പുരുഷന്‍മാര്‍ പതിനെട്ടാം വയസ്സില്‍ വിവാഹിതരാകുന്നുണ്ടെന്ന ചോദ്യത്തിന് ഉത്തരം വളരെ വിരളമെന്നാണ്. ബഹുഭൂരിപക്ഷം പുരുഷന്‍മാരും വിവാഹിതരാവുന്നത് 25നും 29നും വയസ്സുകള്‍ക്കിടയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്ത് ആകെ നടക്കുന്ന വിവാഹങ്ങളില്‍ 73 ശതമാനവും ഈ പ്രായപരിധിക്കുള്ളിലാണ് എന്നാണ് കണക്ക്.(5)
പ്രായപൂര്‍ത്തിയെത്തിയ ഉടനെത്തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്ന ഓസ്‌ട്രേലിയന്‍ ആദിവാസികള്‍ക്കിടയില്‍ പോലും പുരുഷന്‍മാര്‍ വിവാഹിതരാവുന്നത് ഇരുപത് വയസ്സുകഴിഞ്ഞതിനുശേഷം മാത്രമാണ്.(6) സ്ത്രീയെപ്പോലെത്തന്നെ പുരുഷനും അവന്റെ കൗമാരത്തോടെത്തന്നെ ലൈംഗിക വാസനകളുണ്ടാവുകയും ആകര്‍ഷണത്തിനും ആസ്വാദനത്തിനുമുള്ള ജൈവികശേഷിയുണ്ടാവുകയും ചെയ്യുമെങ്കിലും പുരുഷന്‍ വിവാഹത്തിന് പുരാതനകാലം മുതല്‍ തന്നെ ഇരുപതുകള്‍ വരെ കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നാണല്ലോ ഇതു വ്യക്തമാക്കുന്നത്. ശരാശരി ആണ്‍കൗമാരകാലം 12 മുതല്‍ 17 വയസ്സുവരെയെന്നാണ് ഇന്നത്തെ കണക്ക്.(7) പതിനേഴ് വയസ്സാകുമ്പോഴേക്ക് ആണ്‍കുട്ടി മാനസികമായും ശാരീരികമായും ഒരു പൂര്‍ണ പുരുഷനാകുമെന്നര്‍ഥം. എന്നാല്‍ വിവാഹം നടക്കുന്നതാകട്ടെ, ഇരുപതുകളിലും. നിയമവും നിര്‍ബന്ധവുമില്ലാതെ തന്നെയുണ്ടായ ഈ വിവാഹപ്രായ തെരഞ്ഞെടുപ്പ് പുരുഷന് കുടുംബത്തില്‍ നിര്‍വഹിക്കേണ്ട ഭാഗധേയത്തിന് അനുസൃതമായി സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്. അധ്വാനിക്കുകയും പണം സമ്പാദിക്കുകയും ചെയ്ത് കുടുംബത്തെ പോറ്റുകയെന്ന പുരുഷബാധ്യത നിര്‍വഹിക്കാന്‍ അവനെ പര്യാപ്തമാക്കുന്ന പ്രായംവരെ വിവാഹത്തിന് കാത്തുനില്‍ക്കുകയെന്ന സമ്പ്രദായം ആരും അടിച്ചേല്‍പിക്കാതെ സ്വാഭാവികമായി ഉണ്ടായി വന്നതാണ്. പുരുഷ വിവാഹപ്രായം ഇരുപത്തിയൊന്നായി നിജപ്പെടുത്തിയിരിക്കുന്ന ഇന്ത്യയില്‍ പുരുഷന്‍മാര്‍ വിവാഹിതരാകുന്ന ശരാശരി പ്രായം ഇരുപത്തിയാറാണെന്ന വസ്തുത(8) വിവാഹപ്രായത്തിന്റെ കാര്യത്തില്‍ സ്വാഭാവികമായ പരിവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നാണ് വ്യക്തമാക്കുന്നത്.

വിവാഹപ്രായത്തിന്റെ കാര്യത്തില്‍ നിയമങ്ങളുള്ള രാഷ്ട്രങ്ങളില്‍ പോലും പുരുഷന്റെയോ സ്ത്രീയുടെയോ ലൈംഗികാവകാശങ്ങളെ ഹനിക്കാത്ത രൂപത്തിലാണ് പ്രസ്തുത നിയമങ്ങള്‍ നടപ്പാക്കുന്നത് എന്നതാണ് വാസ്തവം. അമേരിക്കന്‍ സംസ്ഥാനങ്ങളിലൊന്നായ അലാസ്‌കയുടെ സ്ഥിതിയെടുക്കുക. സ്ത്രീപുരുഷന്‍മാര്‍ വിവാഹിതരാകണമെങ്കില്‍ രണ്ടുപേര്‍ക്കും പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണമെന്നാണ് അവിടെയുള്ള നിയമം. എന്നാല്‍ രക്ഷിതാക്കളുടെ സമ്മതത്തോടുകൂടിയാണെങ്കില്‍ പതിനാറാം വയസ്സില്‍തന്നെ അവര്‍ക്ക് വിവാഹിതരാകാം. പ്രത്യേകമായ സാഹചര്യങ്ങളില്‍ പതിനാലു വയസ്സുതികഞ്ഞവര്‍ക്കും കോടതിയുടെ അനുവാദത്തോടെ അലാസ്‌കയില്‍ വിവാഹിതരാകാവുന്നതാണ്.(9) ഏറ്റവുമധികം ജനസംഖ്യയുള്ള അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക്, തലസ്ഥാനനഗരമായ വാഷിംഗ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളിലടക്കം മുഴുവന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന നിയമം ഇതുതന്നെയാണ്. കോടതിയുടെ സമ്മതപ്രകാരം വിവാഹിതരാകാനുള്ള കുറഞ്ഞ പ്രായത്തിന്റെ കാര്യത്തില്‍ മാത്രമാണ് വിവിധ സ്റ്റേറ്റുകള്‍ തമ്മിലുള്ള കാര്യമാത്രപ്രസക്തമായ വ്യത്യാസം. ചില സ്റ്റേറ്റുകളില്‍ ഇത് പതിനാലാണെങ്കില്‍ മറ്റു ചില സ്റ്റേറ്റുകളില്‍ ഇത് പതിനഞ്ചാണെന്ന് മാത്രമേയുള്ളൂ.(10) സ്‌കോട്‌ലന്‍ഡിലും അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലുമെല്ലാം നിലനില്‍ക്കുന്ന 1929ലെ വിവാഹപ്രായ നിയമപ്രകാരം പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും പതിനാറു വയസ്സ് തികഞ്ഞാല്‍ മതി.(11) ഒരുവിധം എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും വിവാഹിതരാകാനുള്ള കുറഞ്ഞ പ്രായം പതിനെട്ട് വയസ്സാണെങ്കിലും രക്ഷിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിലേര്‍പെടാന്‍ പതിനാറു വയസ്സുകാര്‍ക്കും അനുവാദം നല്‍കുന്നുണ്ട്. സ്‌പെയിനിനെ പോലെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളിലാകട്ടെ, മിനിമം വിവാഹപ്രായം 14 വയസ്സാണ്.(12) വത്തിക്കാന്‍ സിറ്റിയില്‍ നിലനില്‍ക്കുന്ന കാനോനിക നിയമപ്രകാരം രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ വിവാഹിതരാകണമെങ്കില്‍ പുരുഷന്‍മാര്‍ക്ക് 16 വയസ്സും സ്ത്രീകള്‍ക്ക് 14 വയസ്സും തികഞ്ഞാല്‍ മതി.(13) വിവാഹപ്രായത്തിന്റെ കാര്യത്തില്‍ നിബന്ധനകളുള്ള ആധുനിക വികസിത രാഷ്ട്രങ്ങളിലെല്ലാം തന്നെ രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ പ്രായത്തിന് ഇളവു നല്‍കുകയും അനിവാര്യമായ സാഹചര്യത്തില്‍ കോടതി ഇടപെട്ടുകൊണ്ട് വീണ്ടും ഇളവു നല്‍കുകയും ചെയ്തുകൊണ്ട് വ്യക്തികളുടെ ലൈംഗികാവകാശങ്ങളെ ഹനിക്കാത്ത രൂപത്തിലാണ് നിയമം നടപ്പാക്കുന്നതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ബാലവിവാഹങ്ങള്‍ക്ക് ചരിത്രപരമായ വേരുകളുണ്ട്. കൗമാരത്തിലെത്തുന്നതിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കാതിരിക്കുന്നത് പിതാവ് ചെയ്യുന്ന പാപമായും പെണ്‍കുട്ടി ശൂദ്രാവസ്ഥയിലേക്ക് നിപതിക്കുന്നതിനുള്ള നിമിത്തമായുമായിരുന്നു ഹിന്ദുക്കള്‍ കരുതിയിരുന്നതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലിജ്യന്‍ ആന്റ് എത്തിക്‌സ് നിരീക്ഷിക്കുന്നുണ്ട്.(14) മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(15) ബൃഹസ്പതിയും മഹാഭാരതവും മുപ്പതുകാരന്‍ പത്തുവയസ്സുകാരിയെയും ഇരുപത്തിനാലുകാരന്‍ ഏഴു വയസ്സുകാരിയെയും വേള്‍ക്കുവാന്‍ കല്‍പിക്കുമ്പോള്‍ അതിനുശേഷമുണ്ടായ ചില ഗ്രന്ഥങ്ങള്‍ വിവാഹത്തിന്റെ പ്രായം നാലുവയസ്സിനും എട്ടുവയസ്സിനുമിടയിലായാണ് നിജപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലിജ്യന്‍ ആന്റ് എത്തിക്‌സ് ഉദ്ധരിക്കുന്നുണ്ട്.(16) ഒരു പെണ്‍കുട്ടി തന്റെ ആര്‍ത്തവാരംഭത്തിനുമുമ്പുതന്നെ വിവാഹം ചെയ്യപ്പെടുന്നതിനാണ് കന്യാദാനമെന്ന് പറയുന്നതെന്നും ഇത് നടക്കേണ്ടത് പതിനൊന്നാമത്തെ വയസ്സിലാണെന്നുമായിരുന്നു ഹിന്ദുക്കള്‍ മനസ്സിലാക്കിയിരുന്നതെന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബാലവിവാഹങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ബി. എസ്. നാഗി നിരീക്ഷിക്കുന്നുണ്ട്.(17)

ആര്‍ത്തവാരംഭത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പെണ്‍കുട്ടിയെ ഭര്‍തൃപിതാവിന് കൈമാറുന്ന സമ്പ്രദായം വ്യാപകമായിരുന്നുവെന്നും ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ശരാശരി ആര്‍ത്തവാരംഭകാലമായ പതിനൊന്ന് വയസ്സിനുശേഷവും പെണ്‍കുഞ്ഞിനെ വിവാഹം ചെയ്തയക്കാതിരിക്കുന്നത് അവിശുദ്ധമായി കരുതപ്പെട്ടിരുന്നുവെന്നും ബി. എസ്. നാഗി വ്യക്തമാക്കുന്നു. വരന്റെ പിതാവിനോട് വധൂപിതാവ് വിവാഹസമയത്ത് അനുഷ്ഠാനപരമായി പറഞ്ഞിരുന്ന വരികളില്‍നിന്ന് ബാലവിവാഹം എത്രമാത്രം വ്യാപകമായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. ”ഞാന്‍ ഈ പെണ്‍കുട്ടിയെ എട്ടുവയസ്സുവരെ ഒരു ആണ്‍കുട്ടിയെ പോലെ വളര്‍ത്തി, ഇപ്പോള്‍ ഞാനിതാ അവളെ താങ്കളുടെ മകനെ ഏല്‍പിക്കുന്നു. വാത്സല്യത്തോടെ അവളെ കൈകാര്യം ചെയ്യേണമേ”(18) -ഇതായിരുന്നു ഭാര്യാപിതാവിന്റെ ആചാരപ്രകാരമുള്ള അപേക്ഷ. ദയാഭാഗത്തില്‍നിന്നും പൈനാശിയില്‍നിന്നും ഉദ്ധരിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ സ്തനം നിറയുകയും ആര്‍ത്തവം ആരംഭിക്കുകയും ചെയ്യുന്നതിന് മുമ്പ് അവളെ വിവാഹം ചെയ്ത് അയക്കുകയാണ് ഹിന്ദുധര്‍മമെന്നും അതു ചെയ്യാത്തവര്‍ നരകത്തിലാണ് നിപതിക്കുകയെന്നും സ്ഥാപിക്കുന്ന ബ്രാഹ്മണപണ്ഡിതനായ ഡോ: ജെ. എന്‍. ഭട്ടാചര്‍ജിയെ ഉദ്ധരിച്ചുകൊണ്ട്, ഹിന്ദുസമൂഹത്തില്‍ ബാലവിവാഹങ്ങള്‍ വ്യാപകമായിരുന്നുവെന്ന് ബി. എസ്. നാഗി സമര്‍ഥിക്കുന്നുണ്ട്.

ബന്ധം തുടങ്ങാന്‍ ഏറ്റവും നല്ല ദിവസമായി പരിഗണിക്കപ്പെടുന്ന അക്ഷയതൃതീയ നാളില്‍ ഇന്നും രാജസ്ഥാനില്‍ ഏറെ ബാലവിവാഹങ്ങള്‍ നടക്കാറുണ്ടെന്ന് യൂനിസെഫിന്റെ പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പുള്ള വിവാഹങ്ങളെക്കുറിച്ച പഠനരേഖ വ്യക്തമാക്കുന്നു.(19) പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പ് വിവാഹം ചെയ്തയക്കുകയും പത്തുവയസ്സിനുമുമ്പുതന്നെ ഭര്‍തൃഗൃഹങ്ങളിലേക്ക് പറിച്ചുനടപ്പെടുകയും ചെയ്യുന്ന സമ്പ്രദായത്തിനാണ് ബാലവിവാഹം എന്നു പറയുന്നത്. ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായിരുന്ന ബാലവിവാഹങ്ങള്‍ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലുണ്ടായ ആദ്യത്തെ ഭരണഘടനാ നടപടി 1927ലെ ഹിന്ദു ബാലവിവാഹ നിയമമാണ് (Child Marriage Act 1927). വിവാഹസമയത്ത് ഹിന്ദു യുവാവിന് കുറഞ്ഞത് 15 വയസ്സും യുവതിക്ക് കുറഞ്ഞത് 12 വയസ്സും തികയണമെന്നും അതല്ലാത്ത വിവാഹങ്ങള്‍ അസാധുവാണെന്നും വ്യക്തമാക്കുന്നതാണ് നിയമം. കൂടുതല്‍ വ്യക്തമായ നിയമമാവശ്യമാണെന്ന അഭിപ്രായത്തിന്റെ വെളിച്ചത്തില്‍ ഹര്‍ബിലാസ് സാര്‍ദ്രയാണ് ഈ രംഗത്ത് പുതിയ ബില്‍ കൊണ്ടുവരികയും 1929 ലെ ബാലവിവാഹ നിയന്ത്രണനിയമം പ്രാബല്യത്തിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തത്.

ബാലവിവാഹങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ-കുടുംബ പ്രശ്‌നങ്ങളുടെ പശ്ചാതലത്തില്‍ 1929 സെപ്റ്റംബര്‍ 29ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പാസാക്കുകയും 1930 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്ത നിയമമാണ് ‘ബാലവിവാഹ നിയന്ത്രണ നിയമം 1929’ (Child Marriage Restraint Act 1929) എന്ന് അറിയപ്പെടുന്നത്. പതിനെട്ട് വയസ്സു തികയാത്ത പുരുഷനെയും പതിനാല് വയസ്സ് തികയാത്ത സ്ത്രീയെയുമാണ് ബ്രിട്ടീഷുകാര്‍ പാസാക്കിയ നിയമം ബാലന്‍ (Child) എന്ന് വിളിച്ചത്. പതിനെട്ടുകാരനും പതിനാലുകാരിക്കും വിവാഹിതരാകുവാന്‍ അനുവാദം നല്‍കുന്ന പ്രസ്തുത നിയമത്തെ ‘ബാലവിവാഹ നിയന്ത്രണ നിയമം’ എന്നു പറയുന്നത് ന്യായീകരണക്ഷമമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സ്ഥിതി മാറി. ഈ നിയമത്തില്‍ ആദ്യമായി ഭേദഗതിയുണ്ടായത് 1949 ലാണ്. നിയമത്തിന്റെ നാല്‍പത്തിയൊന്നാം വകുപ്പ് ഭേദഗതി ചെയ്ത് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെങ്കില്‍ കുറഞ്ഞത് പതിനഞ്ച് വയസ്സെങ്കിലുമാകണമെന്നും ഈ നിയമം ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നുമുള്ള മാറ്റങ്ങളാണ് 1949ല്‍ വരുത്തിയത്.(20)

ഈ നിയമനടപടികളെല്ലാം ഇന്ത്യയില്‍ നിലനില്‍ക്കുന്ന, പ്രായപൂര്‍ത്തിയാകാത്ത ബാലികാബാലന്‍മാരുടെ വിവാഹങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടുകൂടിയുള്ളവയായിരുന്നു. ഇന്ത്യയില്‍ അന്നു നിലവിലുണ്ടായിരുന്ന അവസ്ഥയുടെ ഭീകരത 1921ലെ സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം ഹിന്ദു വിധവകളില്‍ 612 പേര്‍ ഒരു വയസ്സുപോലും തികയാത്തവരാണ്. 2024 ഹിന്ദു വിധവകള്‍ അഞ്ചു വയസ്സു തികയാത്തവരും 97,857 പേര്‍ പത്തുവയസ്സു തികയാത്തവരും 3,32,024 പേര്‍ പതിനഞ്ചു വയസ്സിനു താഴെയുള്ളവരുമാണെന്നാണ് പ്രസ്തുത സെന്‍സസ് റിപ്പോര്‍ട്ടിലുള്ളത്.(21) ഈയൊരു ഭീകരാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയും ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായി നിലനിന്നിരുന്ന ബാലവിവാഹങ്ങളെ ഇല്ലാതാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കപ്പെട്ട നിയമത്തെ ‘ബാലവിവാഹ നിയന്ത്രണ നിയമം’ എന്നു വിളിക്കുന്നത്, 1949 വരെ അര്‍ഥവത്തായിരുന്നു. ബാലവിവാഹത്തെ നിയന്ത്രിക്കുകയും അത് സൃഷ്ടിക്കുന്ന സാമൂഹ്യ-കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു പ്രസ്തുത നിയമം നിര്‍മിക്കുകയും നടപ്പാക്കുകയും ചെയ്തവര്‍ക്കുണ്ടായിരുന്നത്.

എന്നാല്‍, 1978 ലെ ബാലവിവാഹ നിയന്ത്രണനിയമത്തിലുണ്ടാക്കിയ ഭേദഗതിയോ പരിഷ്‌കാരമോ ലക്ഷ്യമാക്കിയത് ബാലവിവാഹ നിയന്ത്രണമോ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമോ ആയിരുന്നില്ല; പ്രത്യുത ജനസംഖ്യാ നിയന്ത്രണമായിരുന്നു. ഇന്ത്യയുടെ പിന്നാക്കാവസ്ഥയുടെ പ്രധാനപ്പെട്ട കാരണം ഇവിടെയുള്ള ജനസംഖ്യാ വര്‍ധനവാണെന്നും അതു നിയന്ത്രിക്കാതെ ഭാരതത്തിന് പുരോഗമിക്കാനാവുകയില്ലെന്നുമുള്ള പ്രചാരണം കൊണ്ട് മുഖരിതമായിരുന്നു 1960കളിലെ ഇന്ത്യന്‍ രാഷ്ട്രീയ-സാമ്പത്തിക രംഗം. ഈ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്, അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ‘ഇന്ത്യയിലെ വിവാഹപ്രായം’ എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടുകയും 1957ല്‍ സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറാവുകയും ചെയ്ത പ്രൊഫ: എസ്. എന്‍. അഗര്‍വാളായിരുന്നു.(22) 1965 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 10 വരെ യുഗോസ്ലാവിയയിലെ ബെല്‍ഗ്രേഡില്‍ വെച്ച് നടന്ന യുനൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം അവതരിപ്പിച്ച ‘ഇന്ത്യയിലെ ജനന നിരക്കിലുള്ള വിവാഹപ്രായ വര്‍ധനയുടെ സ്വാധീനം’ (Effect of Rise in Female Marriage Age on Birth Rate in India) എന്ന പ്രബന്ധത്തില്‍ നിലവിലുള്ള ശരാശരി ഇന്ത്യന്‍ വിവാഹപ്രായമായ 15.6 വയസ്സ് 19.2 വയസ്സാക്കി ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ജനനനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ കഴിയുമെന്ന് സമര്‍ഥിച്ചിരുന്നു.(23) ഇക്കാര്യം സമര്‍ഥിച്ചുകൊണ്ട് എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയിലും അദ്ദേഹം എഴുതിയിരുന്നു.(24)

മാനവവിഭവശേഷിയെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയാണ് രാഷ്ട്രപുരോഗതി സാധ്യമാവുകയെന്ന, ഇന്ന് ഒന്നാം ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞ വസ്തുതയെക്കുറിച്ച് വിവരമില്ലാതിരുന്ന കാലത്ത് അഗര്‍വാളിന്റെ നിരീക്ഷണം ഇന്ത്യയിലെ രാഷ്ട്രനേതാക്കളെ ആകര്‍ഷിച്ചു. അതോടൊപ്പം തന്നെ ഇന്ത്യയിലേക്കുള്ള യു. എന്‍ മിഷന്‍, 1975 ആകുമ്പോഴേക്കും വിവാഹ പ്രായപരിധി വര്‍ധിപ്പിച്ചുകൊണ്ട് ജനനനിരക്കില്‍ ഇരുപത് ശതമാനമെങ്കിലും കുറവുണ്ടാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു.(25) 1965 ല്‍ നടന്ന ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തോടനുബന്ധിച്ച് ഇന്ത്യന്‍ സാമ്പത്തിക രംഗം പ്രതിസന്ധിയിലായപ്പോള്‍ സഹായം തേടി അമേരിക്കയില്‍ ചെന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ഇന്ത്യയ്ക്ക് ഭക്ഷണസഹായം നല്‍കണമെങ്കില്‍ കര്‍ശനമായ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കണമെന്ന് യു. എസ് പ്രസിഡന്റ് ലിങ്കണ്‍ ബി ജോണ്‍സണ്‍ ആവശ്യപ്പെട്ടതനുസരിച്ച് കര്‍ശനമായ നടപടികളുണ്ടായി. വന്ധ്യംകരണ പരിപാടികള്‍ ഇന്ത്യയില്‍ സജീവമായി. 1961ല്‍ ഇന്ത്യയില്‍ ആകെ നടന്നത് 1,05000 വന്ധ്യംകരണങ്ങളായിരുന്നെങ്കില്‍ 1966-67 ല്‍ അത് 8,87,000 വും 1967-68 ല്‍ അത് 18,00,000 വും 1972-73 ആയപ്പോഴേക്ക് അത് മുപ്പത് ലക്ഷവുമായിത്തീര്‍ന്നു.(26) 1975 ജൂണ്‍ 26 മുതല്‍ 1977 മാര്‍ച്ച് 21 വരെ പത്തൊന്‍പത് മാസങ്ങള്‍ക്കുള്ളില്‍ അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധിത വന്ധ്യംകരണ പദ്ധതികളില്‍ ഒരു കോടിയോളം പേരെയാണ് വന്ധ്യംകരണം നടത്തിയത്.(27) അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള ജനവികാരത്തിന്റെ ഫലമായുണ്ടായ മൊറാര്‍ജി ദേശായി സര്‍ക്കാര്‍, സഞ്ജയ് ഗാന്ധിയുടെ നിര്‍ബന്ധിത വന്ധ്യംകരണ പദ്ധതികള്‍ ഒഴിവാക്കിയെങ്കിലും ശിശുജനന നിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സമര്‍ഥമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഫലമെന്നോണമാണ് 1929ലെ ബാലവിവാഹ നിയന്ത്രണ നിയമത്തില്‍ 1978ല്‍ ഭേദഗതി വരുത്തിയത്. പ്രസ്തുത ഭേദഗതിയാണ് വിവാഹപ്രായം പുരുഷന് ഇരുപത്തിയൊന്നും സ്ത്രീക്ക് പതിനെട്ടുമാണെന്ന് നിഷ്‌കര്‍ഷിച്ചത്.

ബാലവിവാഹം ഇല്ലാതെയാക്കുകയെന്ന സദുദ്ദേശ്യത്തിന് പകരം ഇന്ത്യയിലെ മാനവവിഭവശേഷിയുടെ വളര്‍ച്ച തടയുകയെന്ന ഗൂഢലക്ഷ്യത്തോടെയുള്ള സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായാണ് ‘ബാലവിവാഹ നിയന്ത്രണ നിയമം 1929’ 1978 ല്‍ ഭേദഗതി ചെയ്യപ്പെട്ടത് എന്ന വസ്തുത വിവാഹപ്രായവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൊന്നും തന്നെ ഉയര്‍ന്നുകേള്‍ക്കാറില്ല. 1929ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച നിയമത്തിലെ വിശദീകരണങ്ങളില്‍ മാത്രം മാറ്റം വരുത്തിക്കൊണ്ടാണ് 1978ല്‍ പുതിയ ഭേദഗതി വരുത്തിയത്. പ്രസ്തുത ഭേദഗതികളിലൊന്ന് ‘ബാലന്‍’ (Child) എന്ന പദത്തിന്റെ നിര്‍വചനമാണ്. പതിനെട്ട് വയസ്സ് തികയാത്ത പുരുഷനും പതിനഞ്ച് തികയാത്ത സ്ത്രീയുമാണ് ബാലന്‍ എന്ന ബ്രിട്ടീഷുകാരന്റെ നിര്‍വചനത്തിന്റെ അലകും പിടിയുമെല്ലാം അതുപോലെ തന്നെ നിലനിര്‍ത്തി പുരുഷന്‍ ബാലനല്ലാതിരിക്കണമെങ്കില്‍ ഇരുപത്തിയൊന്നും സ്ത്രീ ബാലികയല്ലാതിരിക്കണമെങ്കില്‍ പതിനെട്ടും തികയണമെന്ന് തിരുത്തുക മാത്രമാണ് മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ചെയ്തത്. ഈ തിരുത്തലില്‍ ബാലനെന്ന പദത്തിന്റെ അര്‍ഥം പോലും അവര്‍ പരിഗണിച്ചിട്ടില്ല. പതിനേഴുകാരിയും ഇരുപതുകാരനും ബാലികയും ബാലനുമാകുന്ന ഭാഷാപ്രയോഗത്തിലെ ‘അത്ഭുതം’ ഇന്ത്യയില്‍ മാത്രമേയുള്ളൂ. വിവാഹപ്രായത്തെക്കുറിച്ച ചര്‍ച്ചകള്‍ക്കിടയില്‍ മുസ്‌ലിം സമൂഹത്തെയും പണ്ഡിതന്‍മാരെയും കുതിരകയറാന്‍ ഒരു അവസരം ലഭിച്ച ആഹ്ളാദത്തിമിര്‍പ്പിനിടയില്‍ മൂന്നാം ലോകത്തെ മാനവവിഭവശേഷിയാണ് തങ്ങള്‍ക്ക് ഭീഷണിയായിത്തീരാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ സാമ്രാജ്യത്വത്തിന്റെ തൊപ്പിയാണ് തങ്ങള്‍ അണിയുന്നതെന്ന് മനസ്സിലാക്കാനോ ഇരുപതുകാരനെ ബാലനായി വ്യവഹരിക്കുന്ന നിയമപ്രയോഗത്തിന്റെ സാധുതയെക്കുറിച്ച് ചിന്തിക്കാനോ നമ്മുടെ ബുദ്ധിജീവികള്‍ക്ക് നേരം കിട്ടിയിട്ടില്ല.

1978ല്‍ ഭേദഗതി ചെയ്യപ്പെട്ട ‘ബാലവിവാഹ നിയന്ത്രണ നിയമം 1929’ ലെ വ്യവസ്ഥകളില്‍ ചിലതില്‍ മാറ്റം വരുത്തിക്കൊണ്ട് ഭാരതീയ സര്‍ക്കാര്‍ 2007 നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാക്കിയിരിക്കുന്ന ‘ബാലവിവാഹ നിരോധന നിയമം 2006’ (The Prohibition of Child Marriage Act 2006) ലും ഇരുപതുകാരനും പതിനേഴുകാരിയും ഉള്‍പെടുന്നത് ‘ബാലന്‍’ (Child) എന്ന വിഭാഗത്തിലാണ്. വിവാഹിതരാവുന്നതില്‍ ആരെങ്കിലുമൊരാള്‍ ‘ബാലനാ’ണെങ്കില്‍ അത് രണ്ടുവര്‍ഷത്തില്‍ കവിയാത്ത തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണെന്നും കുറ്റവാളി സ്ത്രീയാണെങ്കില്‍ തടവുശിക്ഷയില്‍നിന്ന് ഇളവു നല്‍കണമെന്നുമുള്ളതാണ് പുതിയ നിയമത്തിലെ വ്യവസ്ഥകള്‍.(28) പ്രകൃതിപരമായ ലൈംഗികാസക്തിയുടെ നിയമപരവും ധാര്‍മികവുമായ ആസ്വാദനത്തിന് ശിക്ഷ വിധിക്കുന്നത് ജനാധിപത്യക്രമത്തില്‍ എത്രത്തോളം ആശാസ്യമാണെന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് പറയാന്‍ മനുഷ്യാവകാശങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കുന്നവരൊന്നും സന്നദ്ധമാവാത്തത് ബോധപൂര്‍വമാണെന്നുവേണം കരുതാന്‍. അവരെ സംബന്ധിേച്ചടത്തോളം ലൈംഗികാസ്വാദനത്തിന് വിവാഹത്തിന് പുറത്തും നിരവധി മാര്‍ഗങ്ങളുണ്ട്. പ്രസ്തുത മാര്‍ഗങ്ങളെ മാര്‍ക്കറ്റു ചെയ്യുകയും മാര്‍ക്കറ്റിംഗിനുവേണ്ടി പ്രസ്തുത മാര്‍ഗങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നവരാണല്ലോ ഇത്തരം മനുഷ്യാവകാശക്കാരുടെ പ്രായോജകര്‍! അതുകൊണ്ടുതന്നെ അവര്‍ക്കൊന്നും തന്നെ പച്ചയായ ഈ മനുഷ്യാവകാശ ധ്വംസനത്തെപ്പറ്റി വായ തുറക്കാന്‍ കഴിയുകയില്ല. അവരുടെ വാലുകള്‍ക്കുമുകളില്‍ ഡോളറുകള്‍കൊണ്ട് സിംഹാസനമുണ്ടാക്കി അതിലിരുന്ന് ലോകത്തെ ആസ്വദിക്കാന്‍ ശ്രമിക്കുന്നവര്‍ അതിന് അനുവദിക്കുകയില്ലെന്ന് പറയുന്നതാവും ശരി!

(തുടരും)

കുറിപ്പുകള്‍:

1. International Planned Parenthood Federation: Sexual Rights; an IPPF Declaration, May 2008, London, Page 5.
2. Emil Man Lun Ng: Sexualtiy in the New Millenium, Procedings of the 14th World Congress of Sexology, Hong Kong SAR, Aug 23-27, 1999 Page 128-159.
3. World Association for Sexual Health: Sexual Health for the Millenium, A Declaration and Technical Document, Minneapolis, 2008, Page 24-25.
4. www.gapminder.org/world.
5. Barbara S Mensch, Susheela Singh, John B. Casterline: Trends in the Timing of First Marriage Among Men and Women in the Developing World, New York, 2005, Page 40.
6. Lester Richard Hiatt: Kinship and Conflict: A study of an Aborginal Communtiy in Northern Arnhem Land, Canberra, 1965, Page 121 -14.
7.’Parents and Teachers: Teen Growth and Development”, Palo Atto Medical Foundation, www.pamf.org.
8. ‘Average Age at Marriage -India”, www.medindia.net.
9. ‘Marriage Licences -Alaska Department of Health and Social Services”, dhss.alaska.gov.
10. ‘US Marriage Laws”, www.usmarriage laws.com.
11. ‘Getting Married in Scotland”-General Register office for Scotland, www.gro-scotland.gov.uk.
12. ‘Spain to keep minimum marriage age at 14: government”, www.expatica.com.
13. ‘Code of canon law-Chapter III”, www.vatican.va.
14. James Hastings (Ed): Encyclopedia of Religion and Ethics, Voume VIII, Life and Death-Mulla, Edin burgh, 1915, page 450.
15. മനുസ്മൃതി 9:24.
16. James Hastings: Op.Cit, Page 450.
17. B.S Nagi: Child Marriage in India, Newdelhi, 1993, page 4.
18. B.M. Malabari; Infant Marriage and Enforced Widowhood, Page 26, quoted by B.S. Nagi, Ibid, Page 4.
19. UNICEF: Early Marriage, Child Spouses, Innocent Digest, No:7, March 2001, Italy, Page 2.
20. A. S. Srinivasan Aiyer: The Child Marriage Restraint Act 1929, NewDelhi, 2011, Page 4-5.
21. B.S. Nagi: Op.Cit, Page 2.
22. Institute of Economic Growth, Delhi: IEG at Fitfy. Recollections, Rterospect and Prospect, NewDelhi, 2008, Page 92.
23. Gorah Ohlin: Population Cotnrol and Economic Development, Paris, 1972, Page 104.
24. S.N. Agarwala, ‘Rising the Marriage Age for women -A means to lower the Birth Rate”, Economic and Political Weekly, Dec 24, 1966 Vol 1, No:19.
25. Gorah Ohlin: Op.cit, Page 105.
26. ”India’s Sordid Experience with population Cotnrol”, www.spontaniousorder.in.
27. Carl Hawb & O.P. Sharma, ”India`s Population Realtiy: Reconciling Change and Tradition”, Population Bulletin, Sept 2006, Page 3-4.
28. The Gazette of India, New Delhi, January 11, 2007 No:6.

print

1 Comment

  • Eye opener

    Thanseer 30.10.2020

Leave a comment

Your email address will not be published.