ഉഖ്ബത്ത് ബ്നു അബീ മുഐത്ത് വിശ്വാസിയായില്ലെങ്കിലും പതിവായി മുഹമ്മദ് നബി(സ)യെ സന്ദർശിക്കാറുണ്ടായിരുന്നു. ഒരിക്കൽ അയാൾ തൻറെ വീട്ടിലേക്ക് നബി (സ) തിരുമേനിയെ വിരുന്നിന് ക്ഷണിച്ചു. തന്നോട് അടുപ്പവും ബന്ധവും ഉണ്ടായിട്ടും താൻ പറയുന്ന ആശയങ്ങൾ ഉഖ്ബത്ത് സ്വീകരിക്കാത്തതിൽ നബി (സ) തിരുമേനി വിഷമം പ്രകടിപ്പിച്ചു. അദ്ദേഹത്തിൻറെ വിരുന്ന് നിരസിച്ചു. ആ സമയത്ത് അയാൾ നബിതിരുമേനിയുടെ മുന്നിൽ വച്ച് ശഹാദത്ത് കലിമകൾ ചൊല്ലി. ഈ വിവരം അറിഞ്ഞ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ഉബയ്യുബ്നു ഖലഫ് ഇതിൻറെ പേരിൽ ഉഖ്ബത്തിനെ ആക്ഷേപിച്ചു. തൻറെ സുഹൃത്തിന്
ഉഖ്ബത്ത് ഇപ്രകാരം മറുപടി നൽകി.
“ഞാൻ മതം മാറിയതൊന്നുമല്ല, മുഹമ്മദ് എന്റെ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചത് എനിക്ക് ലജ്ജയായി തോന്നി. അതുകൊണ്ട് അങ്ങനെ ചെയ്തു എന്ന് മാത്രമേയുള്ളൂ”.
ഉബയ്യ് പറഞ്ഞു; ശരി, എങ്കിൽ നീ മുഹമ്മദിന്റെ അടുക്കൽ ചെന്ന് അവൻറെ പിരടിക്ക് ചവിട്ടുകയും അവൻറെ മുഖത്തു തുപ്പുകയും ചെയ്താലല്ലാതെ നാം തമ്മിൽ സുഹൃത്ത് ബന്ധം നിലനിൽക്കുകയില്ല. തന്റെ കൂട്ടുകാരനെ തൃപ്തിപ്പെടുത്തുന്നതിനായി ഉഖ്ബത്ത് അപ്രകാരം തന്നെ ചെയ്തു……
ഈ സംഭവമാണ് പരിശുദ്ധ ഖുർആനിലെ 25 ആം അധ്യായം സൂറത്ത് ഫുർഖാനിലെ 27 മുതൽ 29 വരെ വചനങ്ങളുടെ അവതരണ പശ്ചാത്തലമായി മുഫസ്സിറുകൾ സൂചിപ്പിക്കുന്നത്.
“അക്രമകാരിയായുള്ളവൻ തന്റെ കൈകൾ കടിക്കുന്ന ദിവസം, അവൻ പറയും; ഞാൻ റസൂലിന്റെ കൂടെ ഒരു മാർഗ്ഗം സ്വീകരിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ!” “എൻറെ കഷ്ടമേ! ഇന്നവനെ ഞാൻ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കിൽ നന്നായേനെ!”
“എനിക്കു ബോധനം വന്നെത്തിയതിനു ശേഷം അവൻ എന്നെ അതിൽ നിന്ന് വഴി പിഴപ്പിച്ചു കളഞ്ഞുവല്ലോ!’ പിശാച് മനുഷ്യനെ കൈവെടിയുന്നവൻ ആകുന്നു.”
സഹോദരങ്ങളെ, മരണാനന്തര ജീവിതത്തിലെ ഖേദപ്രകടനങ്ങളെ പറ്റിയാണ് ഖുർആൻ ഇവിടെ പ്രതിപാദിക്കുന്നത്. പരിശുദ്ധ ഖുർആനിലൂടെ വ്യക്തമാക്കപ്പെട്ട ഒരു കാര്യം, മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങളിലൂടെ വിശദീകരിക്കപ്പെട്ട ഒരു വിഷയം ഭൗതികമായ താല്പര്യങ്ങൾക്ക് വേണ്ടി ലംഘിച്ചാൽ കഠിനമായ ശിക്ഷയാണ് നമുക്ക് അനുഭവിക്കേണ്ടി വരിക.
കൂട്ടുകെട്ടുകളും ബന്ധങ്ങളും മതത്തെ സ്വീകരിക്കുന്നതിലും പ്രായോഗികമാക്കുന്നതിലും പ്രതിബന്ധമാകുന്നില്ല എന്ന് നാം ഉറപ്പുവരുത്തണം. അല്ലാഹുവിനെയും റസൂലിനെയും മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ അനുസരിക്കാനാണ് നാം വിശ്വാസികൾ സന്നദ്ധരാവേണ്ടത്. അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാവട്ടെ…
No comments yet.