സഹിഷ്ണുതയുടെ ഇസ്‌ലാമിക ദർശനം

//സഹിഷ്ണുതയുടെ ഇസ്‌ലാമിക ദർശനം
//സഹിഷ്ണുതയുടെ ഇസ്‌ലാമിക ദർശനം
ഇസ്‌ലാമിനെ അറിയുക

സഹിഷ്ണുതയുടെ ഇസ്‌ലാമിക ദർശനം

”എന്താണ് വിശ്വാസം?”
നബി(സ)യോട് അനുചരന്‍മാര്‍ ചോദിച്ചു.
”വിശ്വാസം ക്ഷമയും (സ്വബ്ര്‍) സഹിഷ്ണുതയും (സമാഹ) ആണ്.” പ്രവാചകന്റെ മറുപടി!(1)
വിശ്വാസത്തിന്റെ ഏറ്റവും മികച്ച തലമേതാണ് എന്നാണ് ശിഷ്യനായ ജാബിര്‍ (റ) മറ്റൊരിക്കല്‍ നബിതിരുമേനിയോട് ചോദിച്ചത്. ‘വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയും ആണ്'(2) എന്നായിരുന്നു അപ്പോഴും മറുപടി! അശ്അജ് അബ്ദുല്‍ കൈ്വസ് (റ) എന്ന സഹചരനെ പ്രശംസിച്ചുകൊണ്ട് ദൈവദൂതന്‍ പറഞ്ഞു: ”അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങള്‍ നിനക്കുണ്ട്; ദയയും സഹിഷ്ണുതയുമാണവ.”(3)
അതെ! സഹിഷ്ണുത ഒരു സൗകര്യമല്ല, പ്രത്യുത ദൈവവിശ്വാസത്തിന്റെ കാമ്പും കാതലുമാണെന്നാണ് പ്രപഞ്ചനാഥന്‍ മാനവരാശിയെ വെളിച്ചത്തിലേക്ക് നയിക്കാന്‍ നിയോഗിച്ച അന്തിമ പ്രവാചകന്‍ പഠിപ്പിക്കുന്നത്. വിശ്വാസം തന്നെയാണത്; വിശ്വാസത്തിന്റെ ഭാവവും പ്രഭാവവുമാണത്; വിശ്വാസിയില്‍ കാണുവാന്‍ അല്ലാഹു ഇഷ്ടപ്പെടുന്ന ശീലമാണത്. സഹിഷ്ണുത ദൈവികമായ ഒരു ഗുണമാണെന്നാണ് ക്വുര്‍ആനില്‍നിന്നുള്ള പാഠം. പരമമായ സഹിഷ്ണുതയുള്ളവനാണ് ജഗന്നിയന്താവായ അല്ലാഹു എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിനെ വിശേഷിപ്പിക്കുവാന്‍ ക്വുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ള ‘ഹലീം’ എന്ന ദൈവനാമത്തിന്റെ താല്‍പര്യമതാണ്. ക്വുര്‍ആന്‍ പറഞ്ഞു:
”നിങ്ങളറിയുക, അല്ലാഹു പൊറുക്കുന്നവനും (ഗഫൂര്‍) സഹിഷ്ണുതയുള്ളവനും (ഹലീം) ആണെന്ന്!”(4)
”അല്ലാഹു ധന്യനും (ഗ്വനിയ്യ്) സഹിഷ്ണുതയുള്ളവനും (ഹലീം) ആകുന്നു.”(5)
സഹിഷ്ണുതയുടെ പാരമ്യമാണ് അല്ലാഹു എന്ന വസ്തുതയെ, തന്റെ ദൈനംദിന ജീവിതവ്യവഹാരങ്ങളില്‍ നബി (സ) എപ്പോഴും ഓര്‍ത്തു. പ്രയാസങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുമ്പോള്‍ അവിടുന്ന് പതിവായുരുവിട്ടിരുന്ന ദൈവകീര്‍ത്തനത്തില്‍ ഇങ്ങനെ കാണാം:
”ഏറ്റവും മഹത്വമേറിയവനും സഹിഷ്ണുതാപൂര്‍ണനുമായ അല്ലാഹു മാത്രമാകുന്നു സാക്ഷാല്‍ ആരാധ്യന്‍; മഹത്തായ അര്‍ശിന്റെ നാഥനായ അല്ലാഹു മാത്രമാകുന്നു സാക്ഷാല്‍ ആരാധ്യന്‍.”(6)
അല്ലാഹുവിന്റെ ഉല്‍കൃഷ്ട ഗുണങ്ങളിലൊന്നായി സഹിഷ്ണുതയെ പരിചയപ്പെടുത്തുകയും അനുസ്മരിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക പാഠങ്ങളുടെ താല്‍പര്യം, മുസ്‌ലിംകള്‍ സഹിഷ്ണുതാശീലമുള്ളവരായി തീരുക എന്നതുതന്നെയാണ്. സര്‍വശക്തനായിട്ടും അല്ലാഹു മനുഷ്യര്‍ കൊടിയ തിന്മകളില്‍ വ്യാപൃതരാകുമ്പോഴും അവര്‍ക്കുമേല്‍ കാരുണ്യവര്‍ഷം തുടരുകയും അവരുടെ അജ്ഞതയിലോ ധിക്കാരത്തിലോ പ്രകോപിതനാകാതിരിക്കുകയും അവരെ ശിക്ഷിക്കുവാന്‍ ധൃതി കാണിക്കാതിരിക്കുകയും മരണം വരെ അവര്‍ക്ക് പശ്ചാതാപത്തിനവസരം നല്‍കുകയും എത്ര വലിയ പാപിക്കും എപ്പോഴും പൊറു
ത്തുകൊടുക്കാന്‍ സന്നദ്ധമാവുകയും ശിക്ഷിക്കുമ്പോള്‍ പോലും ഇളവുകള്‍ നല്‍കുകയും ചെയ്യുന്നുവെന്ന് ക്വുര്‍ആനും നബിവചനങ്ങളും പലരീതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു സഹിഷ്ണുതയുളളവനാണെന്നു പറയുമ്പോള്‍ ഇവയൊക്കെയാണ് അതിന്റെ താല്‍പര്യമെന്നാണ് പണ്ഡിതന്‍മാര്‍ പൊതുവില്‍ വിശദീകരിച്ചിട്ടുള്ളത്. ഇവയില്‍നിന്ന് ദുര്‍ബലരും നിസ്സാരരുമായ മനുഷ്യര്‍ക്ക് ഉള്ള പാ
ഠങ്ങള്‍ എത്ര വലുതാണ്! അല്ലാഹു തന്നോട് തന്റെ ചപലതകള്‍ പൊറുക്കുകയും കരുണ ചെയ്യുകയും വേണമെന്നാഗ്രഹിക്കുന്ന മനുഷ്യര്‍ തന്റെ സഹജീവികളോട് വിട്ടുവീഴ്ച കാണിക്കാനും മറന്നും പൊറുത്തും കരുണയുള്ളവരാകാനും സന്നദ്ധമാവാതിരിക്കുന്നത് എത്ര വലിയ അതിക്രമമാണ്! ക്വുര്‍ആന്‍ പറയട്ടെ:
”നിങ്ങള്‍ മാപ്പ് നല്‍കുക, (നിങ്ങളോടുള്ള മറ്റുള്ളവരുടെ അക്രമങ്ങള്‍) കണ്ടില്ലെന്നു നടിക്കുകയും ചെയ്യുക! അല്ലാഹു നിങ്ങളോട് വിട്ടുവീഴ്ച കാണിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ സുക്ഷിക്കുന്നവനുമാകുന്നു.”(7)
അതെ! ദൈവികമായ അലിവ് മനസ്സിലാക്കുകയും പ്രഘോഷിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് ദൈവസൃഷ്ടികളോട് കടുപ്പം കാണിക്കാന്‍ കഴിയില്ല തന്നെ. അതുകൊണ്ടാണ് അശജ് അബ്ദുല്‍ കൈ്വസ് നബി(സ)യാല്‍ സഹിഷ്ണുതയുടെയും ദയയുടെയും പേരില്‍ പ്രശംസിക്കപ്പെട്ടത്. എത്ര മനോഹരമായാണ് മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ അടിമകള്‍ അവന്റെ ദയാപരതയില്‍നിന്ന് പാഠം പഠിക്കേണ്ടതിന്റെ അനിവാര്യത വിശദീകരിച്ചത്! അവിടുന്ന് പറഞ്ഞു:
”ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുക, അതുകാരണം ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.”(8)
”ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവിനും കരുണയുണ്ടാവില്ല.”(9)
”കരുണാശീലരോട് പരമകാരുണികനും
കരുണ കാണിക്കും. ഭൂമിയിലുള്ളവര്‍ക്ക് നിങ്ങള്‍ കരുണ ചൊരിയുക; എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങള്‍ക്കുമേലും കരുണ ചൊരിയും.”(10)
‘ഹലീം’ ആയ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ സ്വാഭാവികപ്രതിഫലനമെന്ന നിലയില്‍ വിശ്വാസികള്‍ ‘സമാഹ’ ഉള്ളവരായി മാറണമെന്ന ഇസ്‌ലാമികാനുശാസനം സഹിഷ്ണുത ഒരു മതപാഠമാണെന്നാണ് ഓര്‍മിപ്പിക്കുന്നത്. യൂറോപ്യന്‍ ജ്ഞാനോദയ((enlightenment) പരിസരത്തുനിന്നാണ് ‘ആധുനികത’ സഹിഷ്ണുത (tolerance) എന്ന ആശയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇന്നത്തെ ലോകക്രമത്തില്‍ ഏറ്റവും ഉജ്ജ്വലമായ മാനുഷികമൂല്യങ്ങളിലൊന്നായി സഹിഷ്ണുത ആഘോഷിക്കപ്പെടുന്നതും ഐക്യരാഷ്ട്രസഭ മുതല്‍ പ്രാദേശിക ബുദ്ധിജീവികള്‍ വരെ സഹിഷ്ണുതയെ നിര്‍വചിക്കുവാനും പ്രചരിപ്പിക്കുവാനും സഹിഷ്ണുതയുടെ താല്‍പര്യങ്ങളെ മുമ്പത്തേതിനേക്കാള്‍ സൂക്ഷ്മവും സമഗ്രവുമായി നിര്‍ധരിച്ചവതരിപ്പിക്കാനുമെല്ലാം സന്നദ്ധമാകുന്നതും യൂറോപ്യന്‍ നവോത്ഥാന(renaissance)ത്തിന്റെ പൈതൃകത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. യൂറോപ്പിനെ മാറ്റിപ്പണിത പ്രബുദ്ധതാ പ്രസ്ഥാനത്തിന്റെ ചൈതന്യം തന്നെ സഹിഷ്ണുതയെ സാമൂഹികജീവിതത്തിന്റെ അടിക്കല്ലായി മനസ്സിലാക്കുന്ന നവീന രാഷ്ട്രീയ സങ്കല്‍പമായിരുന്നു. അസഹിഷ്ണുതയുടെ ഉഗ്രതാപമനുഭവിച്ചിരുന്ന മധ്യകാല യൂറോപ്പിന്റെ പുനര്‍ചിന്തനങ്ങളാണ് ‘ജ്ഞാനോ
ദയ’ത്തിനും ‘ആധുനികത’ക്കും വഴിയൊരുക്കിയതെന്ന് വേണമെങ്കില്‍ പറയാവുന്നതാണ്.
സഹിഷ്ണുതയെ ഒരു യൂറോപ്യന്‍ നവോത്ഥാന ഉല്‍പന്നമായി ധരിച്ചുവെച്ചിട്ടുള്ള നമ്മുടെ ‘പൊതുബോധ’ത്തിന് സഹിഷ്ണുത ഒരു പ്രാചീന മതപാഠമാണെന്ന പ്രസ്താവനയെ ഉള്‍ക്കൊള്ളുക അത്ര എളുപ്പമാവില്ല; സഹിഷ്ണുതയെ പ്രബോധനം ചെയ്യുന്ന പ്രബുദ്ധതയുടെ സംസ്‌കാരം യൂറോപ്പില്‍ വളര്‍ന്നുവന്നതുതന്നെ ‘മത’ത്തോട് പോരാടിക്കൊണ്ടാണെന്ന് ചരിത്രപാഠപുസ്തകങ്ങളില്‍ പഠിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ വിശേഷിച്ചും! അസഹിഷ്ണുതയുടെ അധികാരരൂപമായി കത്തോലിക്കാ പൗ
രോഹിത്യം യൂറോപ്പിനെ അടക്കിഭരിച്ച ‘മധ്യകാല’ത്തെയാണ് ആധുനികത ‘നവോത്ഥാനം’ വഴി പുറകിലേക്കു തള്ളിയത്. മതവിചാരണ (inquisition) കോടതികള്‍ വിയോജിപ്പുകളെ മുഴുവന്‍ തടവിലിട്ടും ചാട്ടയടിച്ചും കുരിശില്‍ തറച്ചും ചുട്ടുകൊന്നും അടിച്ചേല്‍പിക്കല്‍ ആത്മരതിയുടെ ഉന്മാദത്തില്‍ തിമിര്‍ത്ത ‘മതാനുഭവം’ ആണ് യൂറോപ്പില്‍ മതപരിഷ്‌കരണത്തിനും(reformation) പ്രൊട്ടസ്റ്റന്റ് മുന്നേറ്റത്തിനുമെല്ലാം വഴിയൊരുക്കിയത്. പരിഷ്‌കര്‍ത്താക്കള്‍ പൗ
രോഹിത്യത്തെ തള്ളിപ്പറയുകയും ബൈബിളിനെ സ്വതന്ത്രമായി വ്യാഖ്യാനിക്കുകയും പു
രോഗതിക്ക് പശ്ചാത്തലമൊരുക്കുകയും ചെയ്തു. പക്ഷേ ക്രൈസ്തവസമൂഹത്തില്‍ മതത്തിന്റെ വിഭിന്ന വ്യാഖ്യാനങ്ങള്‍ നിലവില്‍ വന്നത് ആഭ്യന്തര ശിഥിലീകരണത്തിന് നിമിത്തമായി. പിന്നെ യുദ്ധങ്ങളായിരുന്നു; വിവിധ ക്രിസ്തുമതധാരകളുടെ പ്രാതിനിധ്യമവകാശപ്പെട്ട് പ്രദേശങ്ങള്‍ ചേരിതിരിഞ്ഞു നടത്തിയ ദാരുണമായ മനുഷ്യകൂട്ടക്കുരുതികള്‍! അവയാണ് ചരിത്രത്തില്‍ European wars of religion (യൂറോപ്യന്‍ മതയുദ്ധങ്ങള്‍) എന്നറിയപ്പെടുന്നത്. സി.ഇ 1520 മുതല്‍ 1651 വരെ, പതിനാറ്-പതിനേഴ് നൂറ്റാണ്ടുകളെ നിണമണിയിച്ച് യൂറോപ്പില്‍ നടന്ന വിവിധ മതയുദ്ധങ്ങള്‍(11) ആയിരുന്നു പ്രബുദ്ധതാ എഴുത്തുകാരുടെ സഹിഷ്ണുതാ പര്യാലോചനകളുടെ പശ്ചാത്തലമെന്ന കാര്യം സുതരാം വ്യക്തമാണ്. മതമുണ്ടാക്കിയ രക്തച്ചൊരിച്ചിലിനെതിരില്‍ മതരഹിതമായ സ്വതന്ത്രചിന്ത (secular free thought) വളര്‍ത്തിക്കൊണ്ടുവന്ന ആശയമായി സഹിഷ്ണുത വായിക്കപ്പെട്ടത് ഇതുകൊണ്ടൊക്കെയാണ്.
യൂറോപ്യന്‍ പ്രബുദ്ധതയെ ഏകശിലാത്മകമായ ഒരു ദര്‍ശനമായി വ്യവഹരിക്കുകയും മതനിഷേധപരമായ ചിന്തകളാണ് അതിനെ സഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുവാന്‍ പ്രാപ്തമാക്കിയതെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ലെന്ന് അക്കാദമിക ലോകത്ത് ഇപ്പോള്‍ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മതയുദ്ധങ്ങള്‍ക്കെതിരില്‍ മതത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ, മതത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങളെയല്ല അസഹിഷ്ണുതയുടെ വക്താക്കള്‍ പ്രതിനിധീകരിക്കുന്നതെന്ന് വാദിച്ച്, സംസാരിക്കുകയും പ്രബുദ്ധതാ തരംഗത്തിന്റെ ഭാഗമാവുകയും ചെയ്ത ബുദ്ധിജീവികളുണ്ടായിരുന്നുവെന്ന വസ്തുത ഗവേഷണങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.(12) അതെന്തുതന്നെയായിരുന്നാലും, അസഹിഷ്ണുത ഒരു മതപാഠവും സഹിഷ്ണുത ഒരു മതേതര പരികല്‍പനയുമാണെന്ന സമര്‍ത്ഥനം വസ്തുതകളെ വക്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് കാണാന്‍ വലിയ പ്രയാസമൊന്നുമില്ല. പ്രപഞ്ചനാഥന്‍ മനുഷ്യരില്‍നിന്നുതന്നെ തെരഞ്ഞെടുത്ത പ്രവാചകന്‍മാര്‍ വഴി അവര്‍ക്ക് പഠിപ്പിച്ചുകൊടുത്ത ജീവിതരീതിയാണ് മതം. മതത്തിന്റെ പേരില്‍ പുരോഹിതന്‍മാരും ഭരണാധികാരികളും ചെയ്തതും പറഞ്ഞതുമെല്ലാം മതം ആകണമെന്നില്ല; അവ പലപ്പോഴും മതത്തിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ മാത്രമായിരുന്നു. ഭിന്നസ്വരങ്ങളോടുള്ള അസഹിഷ്ണുതയായി ‘മത’ത്തെ നടപ്പിലാക്കാന്‍ ശ്രമിച്ചവര്‍, പ്രവാചകന്‍മാരുടെ ആശയലോകത്തെ റദ്ദ് ചെയ്ത് മതത്തിന്റെ കര്‍തൃത്വം വ്യാജമായി സ്വയം അവകാശപ്പെടുകയായിരുന്നുവെന്നാണ് ഇസ്‌ലാമിക വീക്ഷണം. ഓരോ പ്രവാചകന്‍മാരുടെയും കാലശേഷം അവരുടെ മൗലികമായ അധ്യാപനങ്ങളുടെ കടയ്ക്കല്‍ കത്തിവെച്ച് വിശ്വാസികളെ അപഭ്രംശങ്ങളിലകപ്പെടുത്താന്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമമുണ്ടായിട്ടുണ്ടെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. മതഗ്രന്ഥങ്ങളില്‍ വാചകങ്ങളും ആശയങ്ങളും കടത്തിക്കൂട്ടി മതത്തെ അപനിര്‍മിക്കുവാന്‍ ശ്രമിച്ച ‘മതമുതലാളി’മാരെ ദൈവകോപം ലഭിച്ചവരായാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്:
”തുച്ഛമായ ഭൗതികലാഭത്തിനുവേണ്ടി സ്വന്തം കൈകള്‍ കൊണ്ട് പുസ്തകങ്ങള്‍ എഴുതിയശേഷം അവ ദൈവം അവതരിപ്പിച്ചവയാണെന്ന് പറയുന്നവര്‍ക്ക് നാശം! അവരുടെ കൈകള്‍ കൊണ്ട് എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് ശാപം!”(13)
മതത്തിന്റെ വീണ്ടെടുപ്പും പൂര്‍ത്തീകരണവുമായിരുന്നു അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ദൗത്യം. പൂര്‍വപ്രവാചകന്‍മാരുടെയെല്ലാം വേദഗ്രന്ഥങ്ങളും അധ്യാപനങ്ങളും മാറ്റിത്തിരുത്തി മതത്തെ അപമാനവീകരിച്ച പൗരോഹിത്യ, ഭരണകൂട ദുഷ്പ്രഭൃതികളുടെ പൈശാചികനൃത്തത്തിനറുതി വരുത്തി ദൈവിക ബോധനങ്ങളുടെയടിസ്ഥാനത്തില്‍ മതത്തെ യഥാര്‍ത്ഥ രൂപത്തില്‍ പുനപ്രബോധനം ചെയ്യുകയും പൂര്‍ണമാക്കുകയും ചെയ്യാനാണ് അവസാനത്തെ ദൈവദൂതനായി നബി (സ) നിയോഗിക്കപ്പെട്ടത്. ജഗന്നിയന്താവായ അല്ലാഹു അദ്ദേഹത്തിനവതരിപ്പിച്ചുകൊടുത്ത അവസാനത്തെ വേദഗ്രന്ഥമായ ക്വുര്‍ആന്‍ മാനുഷികമായ കരവിരുതുകളില്‍ നിന്നുമുഴുവന്‍ സുരക്ഷിതമായി അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു; അന്തിമനാള്‍ വരെ അത് അങ്ങനെതന്നെ നിലനില്‍ക്കുകയും ചെയ്യും. മുഹമ്മദിന്റെ (സ) ഇരുപത്തിമൂന്ന് വര്‍ഷക്കാലം നീണ്ടുനിന്ന പ്രവാചകജീവിതത്തിലെ മൊഴികളും പ്രവര്‍ത്തനങ്ങളുമെല്ലാം കണിശമായി ഹദീഥുകള്‍ വഴി ശേഖരിക്കപ്പെട്ടിട്ടുണ്ട്; അതാണ് നബിചര്യ (സുന്നത്ത്) എന്നറിയപ്പെടുന്നത്. മതം എന്താണെന്ന് മാനവകുലത്തെ തെറ്റുപറ്റാതെ പഠിപ്പിക്കുന്ന സ്രോതസ്സുകളാണ് ക്വുര്‍ആനും സുന്നത്തും. സഹിഷ്ണുത സുപ്രധാനമായ ഒരു മതമൂല്യമാണെന്ന് അവ രണ്ടും അസന്നിഗ്ധമായി ഊന്നിപ്പറയുന്നതാണ് നാം കണ്ടത്. അസഹിഷ്ണുതയുടെ വിഷസര്‍പ്പങ്ങള്‍ മതത്തിന്റെ കുപ്പായമിട്ട് ചരിത്രത്തിലെപ്പോഴെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ, അവിടെയൊന്നും ആ പുറംകുപ്പായത്തിനുള്ളില്‍ യഥാര്‍ത്ഥ മതമുണ്ടായിരുന്നില്ലെന്ന് അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ ഉറക്കെ പറയും. സഹിഷ്ണുത മുസ്‌ലിംകള്‍ക്ക് ഒരു മതേതര ആധുനിക ബിംബമല്ല; പ്രത്യുത വിട്ടുവീഴ്ച അനുവദിക്കപ്പെട്ടിട്ടില്ലാത്ത ഇസ്‌ലാമികാദര്‍ശമാണ്, ഇസ്‌ലാം തന്നെയാണ്!
യൂറോപ്യന്‍ പ്രബുദ്ധത, ഒരാദര്‍ശമെന്നതിനേക്കാള്‍ ചരിത്രപരമായ ഒരനിവാര്യതയായിരുന്നുവെന്ന് പറയുന്നതായിരിക്കും ശരി. മതവിഭാഗീയതയെക്കൂടി സന്ദര്‍ഭമാക്കി കൊടുമ്പിരികൊണ്ട പരിഷ്‌കരണകാല യുദ്ധങ്ങള്‍ ചരിത്രത്തെ സ്തംഭിപ്പിച്ചു നിര്‍ത്തുകയും സാമൂഹിക പുരോഗതി തടയുകയും ചെയ്യുമെന്ന അവസ്ഥ വന്നപ്പോള്‍ രക്ഷപ്പെടാനും പ്രതിസന്ധിയെ മറികടക്കാനുമുള്ള വഴിയെന്ന നിലയിലാണ് സഹിഷ്ണുത ജ്ഞാനോദയ സാഹിത്യത്തില്‍ ശക്തമായി ഉന്നയിക്കപ്പെട്ടത്. മതം മനുഷ്യന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും (liberty) മതം അടിച്ചേല്‍പിക്കുകയോ മതം കാരണമായി ആക്രമിക്കപ്പെടുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായിക്കൂടെന്നുമുള്ള, വ്യക്തിയുടെ(indvidual) അവകാശങ്ങളെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രമീമാംസ നവോത്ഥാനകാലത്ത് യൂറോപ്പില്‍ രൂപപ്പെടുന്നത് ഒരു സൗകര്യമെന്ന നിലക്കുതന്നെയാണ്. ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്നു തോന്നുന്ന മതവ്യാഖ്യാനം സ്വീകരിക്കട്ടെയെന്നും വ്യത്യസ്ത മതദര്‍ശനങ്ങളെ പിന്തുടരുന്നവര്‍ക്കിടയില്‍ രാഷ്ട്രം വിവേചനങ്ങള്‍ കല്‍പി
ക്കരുതെന്നും മതത്തിന്റെ പേരില്‍ പരസ്പരം അസഹിഷ്ണുത കാണിക്കുന്നതവസാനിപ്പിച്ച് ജനങ്ങള്‍ ഒരുമിച്ചുനിന്ന് നാഗരിക പുരോഗതിക്കുവേണ്ടി അധ്വാനിക്കട്ടെയെന്നുമെല്ലാം യൂറോപ്പ് ‘തീരുമാനിച്ച’തോടെയാണ് ജനാധിപത്യവും ദേശരാഷ്ട്രങ്ങളുമെല്ലാം ഉണ്ടാകുന്നത്. ഈ വികാസങ്ങളെല്ലാം പക്ഷേ വ്യാവസായിക വിപ്ലവം വഴി ദ്രുതവളര്‍ച്ച പ്രാപിച്ച യൂറോപ്യന്‍ മുതലാളിത്തത്തിന്റെ മൂലധനമുന്നേറ്റം ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ ലക്ഷ്യമാക്കിയാണ് സംഭവിച്ചതെന്ന വസ്തുതയെ കണക്കിലെടുക്കാതിരുന്നുകൂടാ. മനുഷ്യന്റെ മഹത്വത്തെക്കുറിച്ചുള്ള ദാര്‍ശനികമായ തിരിച്ചറിവുകളില്‍ നിന്നെന്നതിനേക്കാള്‍ ദേശപുരോഗതി ലാക്കാക്കിയുള്ള ഒരു സാമൂഹിക വിന്യാ
സമെന്ന നിലക്കാണ് സഹിഷ്ണുതയും തദടിസ്ഥാനത്തിലുള്ള ‘മതസ്വാതന്ത്ര്യ’വും യൂറോപ്പില്‍ രൂപപ്പെട്ടതെന്ന് സാരം.
പ്രബുദ്ധത കൊട്ടിഘോഷിക്കപ്പെടുന്നത്ര പ്രബുദ്ധമായിരുന്നില്ലെന്നാണ് ഇതിനര്‍ത്ഥം. മാനവികബോധത്തിനുപകരം വ്യാവസായിക യുക്തികള്‍കൊണ്ട് നിര്‍ണയിക്കപ്പെട്ടതിനാല്‍തന്നെ യൂറോപ്യന്‍ ‘സഹിഷ്ണുത’ മൂലധനത്തിന്റെ വേലക്കാരനെപ്പോലെയാണ് നിലനിന്നത്. മൂലധനം അവശ്യപ്പെടുന്നതിനനുസരിച്ച് അത് ചുരുളുകയും നിവരുകയും ചെയ്തു. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനമരുതെന്ന് സിദ്ധാന്തിച്ചപ്പോള്‍ യൂറോപ്പ് അര്‍ത്ഥമാക്കിയത് വെള്ളക്കാരായ ക്രിസ്ത്യാനികള്‍ ആഭ്യന്തരമായ മതവ്യാഖ്യാന ഭിന്നതകള്‍ക്കതീതമായി ഒന്നായി നില്‍ക്കണമെന്നു മാത്രമാണ്. ‘അവരൊന്നായി’ ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലേക്കിരച്ചുകയറി കോളനികള്‍ സ്ഥാപിച്ച് കോളനിവാസികളെ ചവിട്ടിത്തേക്കുകയും കൊള്ളയടിക്കുകയും ചെയ്തതായിരുന്നു ‘പ്രബുദ്ധതയുടെ’ അനന്തരഫലം. കോളനികളിലേക്ക് സഹിഷ്ണുതക്ക് പ്രവേശനമുണ്ടായിരുന്നില്ല. മതപരമായ അസഹിഷ്ണുത തിളച്ചുണ്ടായ കുരിശുയുദ്ധങ്ങളുടെ ഭൂതബാധയില്‍ നിന്നൊട്ടും മുക്തമാകാതെ മുസ്‌ലിമിനെ തല്ലിക്കൊല്ലേണ്ട അപരനായി കണ്ടുകൊണ്ട് തന്നെയാണ് കൊളോണിയല്‍ പടക്കപ്പലുകള്‍ യൂറോപ്പിനു പുറത്തേക്ക് പാ
യനിവര്‍ത്തി പാഞ്ഞത്. കറുത്തവരെ പിടിച്ചുകെട്ടി അടിമകളാക്കി പിഴിയാന്‍ കൊളോണിയല്‍ ‘പ്രബുദ്ധത’ക്ക് ഒരു സഹിഷ്ണുതയും തടസ്സമായില്ല. രാഷ്ട്രീയ കോളനികള്‍ ചുരുങ്ങുകയും സാമ്പത്തിക കോളനികളും സാംസ്‌കാരിക കോളനികളും ധൈഷണിക കോളനികളും വ്യാപകമാവുകയും ചെയ്ത നവമുതലാളിത്തത്തിന്റെ സമകാലത്തും മുസ്‌ലിംകള്‍ നേരിടുന്ന വിവേചനങ്ങള്‍ യൂറോപ്യ
ന്‍ പൊതുബോധത്തിന്റെ ഉള്ളുപൊള്ളിക്കാത്തത് അതിന്റെ സഹിഷ്ണുതയുടെ അകം പൊള്ളയായതുകൊണ്ടാണ്; കറുത്തവരുടെ കാര്യത്തിലും അതുതന്നെയാണ് പ്രശ്‌നം. ഫ്രാന്റ്‌സ് ഫാനണ്‍ മുതല്‍ മാല്‍കം എക്‌സ് വരെയുള്ളവര്‍ സ്വാനുഭവങ്ങളുടെ വെളിച്ചത്തിലും തലാല്‍ അസദിനെപ്പോലുള്ളവര്‍ ഉത്തരാധുനികതയുടെ സങ്കേതങ്ങളുപയോഗിച്ചും യൂറോപ്പിന്റെ മനുഷ്യാവകാശ പരികല്‍പനയില്‍ ‘മനുഷ്യന്‍’ വെള്ളക്കാരന്‍ മാത്രമാണെന്ന് സ്ഥാപിക്കുന്നുണ്ട്.(14) യൂറോകേന്ദ്രിത വെളുത്ത വംശീയതയും പ്രൊട്ടസ്റ്റന്റ് അഹങ്കാരങ്ങളും സമം ചേര്‍ന്നുണ്ടായ യൂറോപ്യ
ന്‍ പ്രബുദ്ധതാനന്തര സഹിഷ്ണുത ഒരു പകിട്ട് മാത്രമാണെന്ന് ഇതുകൊണ്ടൊക്കെ തന്നെ പറയേണ്ടിവരും. നമ്മുടെ കേരളത്തില്‍ തന്നെ ‘ആധുനികത’ എത്ര അനാ
യാസമായാണ് ഇസ്‌ലാം വിദ്വേഷവും കറുപ്പുപേടിയുമൊക്കെ ഒളിച്ചുകടത്തുന്നത്! ആ നിലക്ക് നോക്കുമ്പോള്‍, ഡൊണാള്‍ഡ് ട്രംപ് മെയ്ക്കപ്പുകളില്ലാത്ത പാശ്ചാത്യന്‍ ‘സഹിഷ്ണുത’ മാത്രമാണ് വിളംബരം ചെയ്യുന്നതെന്ന് പറയാവുന്നതാണ്.
വെളുത്ത ക്രിസ്ത്യാനിയെ മാത്രം യഥാര്‍ത്ഥ/പൂര്‍ണ മനുഷ്യനായി സങ്കല്‍പി
ക്കുകയും മറ്റുള്ളവരെ അധമ/അര്‍ധ അപരങ്ങളായി ചാപ്പ കുത്തുകയും ചെയ്യുന്ന ജ്ഞാനോദയ അബോധം പ്രസവിച്ചതുകൊണ്ടാണ് പടിഞ്ഞാറന്‍ ‘സഹിഷ്ണുത’ക്ക് ഉള്ളിലൊളിപ്പിച്ച കൊടിയ അസഹിഷ്ണുതകളുണ്ടായത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മനുഷ്യരെ ഒന്നായി കാണാന്‍ കഴിയാത്തവര്‍ക്കൊന്നും മനുഷ്യാവകാശങ്ങളെക്കുറിച്ച് സത്യസന്ധമായി സംസാരിക്കാനാവില്ല. ഇസ്‌ലാമിന്റെ സഹിഷ്ണുത വ്യതിരിക്തമാകുന്നത് ഇവിടെയാണ്. ഒരു സൗകര്യമെന്ന നിലക്കോ ചരിത്രപരമായ അനിവാര്യതയെന്ന നിലക്കോ ഗത്യന്തരമില്ലായ്മകൊണ്ട് സ്വാംശീകരിച്ച ആശയമല്ല ഇസ്‌ലാമിനെ സംബന്ധിച്ചടത്തോളം സഹിഷ്ണുത. ദൈവദത്തമായ അതിന്റെ മനുഷ്യസങ്കല്‍പത്തില്‍നിന്ന് തികച്ചും ദാര്‍ശനികമായ അടിസ്ഥാനബോധ്യങ്ങളോടുകൂടി വികസിക്കുന്നതാണ് അത്. സകല വംശീയ അഹംബോധങ്ങളെയും അടിവേരോടെ തന്നെ നിരാകരിക്കുന്ന ആദര്‍ശമാണ് ഇസ്‌ലാം. കാരണം, ഏതെങ്കിലും പ്രദേശത്തിന്റെയോ ഗോത്രത്തിന്റെയോ വംശത്തിന്റെയോ ശബ്ദമല്ല ഈ മതം; പ്രത്യുത സകലമനുഷ്യരുടെയും സ്രഷ്ടാവായ പ്രപഞ്ചനാഥന്റെ അരുളപ്പാടുകളാണ്. പ്രപഞ്ചസ്രഷ്ടാവ് ഏകനും
അദ്വിതീയനുമാണ് എന്ന ഇസ്‌ലാമിന്റെ കേന്ദ്രപ്രമേയം തന്നെയാണ് അതിന്റെ മനുഷ്യദര്‍ശനത്തിന്റെയും പ്രഭവസ്ഥാനം. സ്രഷ്ടാവ് ഏകനാണെന്നു പറയുന്നതിന്റെ സ്വാഭാവിക താല്‍പര്യം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് അവന്‍ ഒരേയൊരാളാണ് എന്നത്രെ. ഒരേ ദൈവം മനുഷ്യരായി പടച്ചുവിട്ടവര്‍ക്കിടയില്‍ പിന്നെ ജന്മസിദ്ധമായ ഉച്ചനീചത്വങ്ങള്‍ക്ക് സാധുതയുണ്ടാകുന്നതെങ്ങനെ?
ക്വുര്‍ആന്‍ പറയുന്നു:
”അല്ലയോ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. അന്യോന്യം തിരിച്ചറിയേണ്ടതിന് നിങ്ങളെ നാം വര്‍ഗങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതാബോധമുള്ളവനാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാണ്.”(15)
മാനവസമൂഹത്തെ സംബന്ധിച്ച ഏറ്റവും ലളിതമായ, എന്നാല്‍ അധീശ മനോഭാവമുള്ളവരാല്‍ നിരന്തരമായി മറച്ചുവെക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണ് പരിശുദ്ധ ക്വുര്‍ആനിലൂടെ ജഗന്നിയന്താവായ അല്ലാഹു ഇപ്രകാരം ഓര്‍മിപ്പിക്കുന്നത്. ഒരു ആണിനെയും പെണ്ണിനെയും പടച്ച് അവരെ പരസ്പരം ഇണ ചേര്‍ത്തതില്‍ നിന്നുണ്ടായ മക്കളും പേരമക്കളും ശാഖോപശാഖകളായി ഭൂമിയില്‍ വ്യാപിച്ചതാണ് മനുഷ്യസമൂഹം. വ്യത്യസ്തമായ കുടുംബപരമ്പരകള്‍ ഭൂമുഖത്ത് നിലനില്‍ക്കുന്നത് മനുഷ്യര്‍ക്ക് പരസ്പരം പരിചയപ്പെടാനാവശ്യമായ മേല്‍വിലാസപരമായ അടയാളങ്ങള്‍ എന്ന നിലക്ക് മാത്രമാണ്. അവ ആര്‍ക്കും ഔന്നത്യമോ അധമത്വമോ നല്‍കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. മഹത്വം കൈവരുന്നത് ജീവിതവിശുദ്ധിയിലൂടെ മാത്രമാണ്; അതിലെ ഏറ്റക്കുറച്ചിലുകളാണ് ദൈവദൃഷ്ടിയില്‍ മനുഷ്യരെ വലിയവരും ചെറിയവരും ആക്കുന്നത്. ദേശം, ഭാഷ, വംശം,
നിറം-ഒന്നും ഒരാളെയും അവകാശങ്ങള്‍ക്കോ ചൂഷണങ്ങള്‍ക്കോ അര്‍ഹമാക്കുന്നില്ല. വിശ്വമാനവികതയുടെ ഉജ്ജ്വലമായ ഈ വിളംബരത്തില്‍ നിന്നാണ് ഇസ്‌ലാമിന്റെ സഹിഷ്ണുതാ സംസാരങ്ങള്‍ ആരംഭിക്കുന്നത്. മുഹമ്മദ് നബി(സ) തന്റെ അനുചരന്‍മാരോട് പറഞ്ഞു:
”അല്ലാഹു നിങ്ങളില്‍ നിന്ന് അജ്ഞതയെ എടുത്തുമാറ്റിയിരിക്കുന്നു. അജ്ഞതയുടെ ഫലമായി സ്വന്തം കുടുംബപരമ്പരയെക്കുറിച്ച് നിങ്ങള്‍ നടത്തിവരുന്ന വീമ്പുപറച്ചിലുകളും അവന്‍ നിങ്ങളില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു.”(16)
ഏതെങ്കിലും ഗോത്രത്തില്‍ പിറന്നതിന്റെ പേരില്‍ മനുഷ്യന്‍ ഉന്നതനോ അധമനോ ആകുമെന്ന പ്രാചീന അറബ് ബോധത്തെ അജ്ഞതയില്‍ നിന്ന് നിര്‍ഗളിക്കുന്ന ഔദ്ധത്യമായിക്കണ്ട് ഇസ്‌ലാം നിരോധിച്ച കാര്യമാണ് പ്രവാചകന്‍ (സ) ഇവിടെ അനുസ്മരിക്കുന്നത്. കുടുംബവര്‍ഗീയത അജ്ഞതയില്‍ നിന്നുടലെടുക്കുന്നതാണ്; വ്യര്‍ത്ഥമായ മിഥ്യാധാരണകളില്‍നിന്ന്. ‘ഒരേയൊരു ദൈവം, ഒരൊറ്റ ജനത’ എന്ന ഇസ്‌ലാമിക ജ്ഞാനം മനുഷ്യനെ മോചിപ്പിക്കുന്നത് അറിവുകേടിന്റെ ഫലമായുള്ള അത്തരം അഹങ്കാരങ്ങളില്‍ നിന്നാണ്. ഗോത്രപക്ഷാപാതം
മാത്രമല്ല, ദേശീയ സങ്കുചിതത്വവും വര്‍ണാഭിമാനവുമെല്ലാം പൈശാചികം തന്നെയാണ്. നബി(സ)യുടെ പ്രസ്താവന മറ്റൊരു ഹദീഥില്‍ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നത് നോക്കുക:
”മനുഷ്യരേ നിങ്ങളുടെ സ്രഷ്ടാവ് ഒന്നാണ്, നിങ്ങളുടെ പിതാവും ഒന്നാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്; ആദമാകട്ടെ മണ്ണില്‍ നിന്നാണ് പടക്കപ്പെട്ടത്! അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിങ്ങളില്‍ ഏറ്റവും നല്ലവരാണ് ഏറ്റവും ഉന്നതര്‍. അറബി അനറബിയെക്കാളോ കറുത്തവന്‍ വെളുത്തവനെക്കാളോ വെളുത്തവന്‍ കറുത്തവനെക്കാളോ ശ്രേഷ്ഠനല്ല. ശ്രേഷ്ഠത കൈവരിക്കുന്നത് ധര്‍മനിഷ്ഠ വഴി മാത്രമാണ്.”(17)
എത്ര മനോഹരമാണ് ഇസ്‌ലാമിന്റെ മനുഷ്യദര്‍ശനമെന്ന് നോക്കൂ! സമത്വം ഇവിടെ ഭംഗിവാക്കല്ല; പ്രത്യുത ദൈവവിശ്വാസത്തിന്റെ അനിവാര്യതാല്‍പര്യമായുള്ള ആദര്‍ശമാണ്. ആദം മണ്ണില്‍ നിന്നാണ് പടക്കപ്പെട്ടതെന്ന ഇസ്‌ലാമിക പ്രഖ്യാപനത്തെ ഒന്നുകൂടി വിശദീകരിച്ചുകൊണ്ട് പ്രവാചകന്‍ (സ) ഇപ്രകാരം പറഞ്ഞതായി കാണാം:
”ഭൂമിയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ശേഖരിച്ച ഒരു പിടി മണ്ണില്‍നിന്നാണ് അല്ലാഹു ആദമിനെ സൃഷ്ടിച്ചത്. അതുകൊണ്ട് ആദമിന്റെ മക്കള്‍ ഭൗമവൈവിധ്യത്തിന്റെ സാദൃശ്യവും വഹിച്ചാണ് വരുന്നത്. അവരില്‍ ചിലര്‍ ചുവന്നിട്ടാണ്, മറ്റുചിലര്‍ വെളുത്തിട്ടാണ്, ചിലര്‍ കറുത്തിട്ടാണ്, വേറെ ചിലര്‍ ഇവയ്ക്കിടയിലുള്ള സങ്കരനിറക്കാരാണ്.”(18)
മനുഷ്യവൈവിധ്യത്തില്‍ നിന്ന് വംശസിദ്ധാന്തങ്ങള്‍ ചമച്ച് വെളുത്തവരുടെയും ആര്യന്‍മാരുടെയും ‘വലുപ്പം’ സ്ഥാപി
ച്ച യൂറോപ്യന്‍ ‘പ്രബുദ്ധത’യോട് കലഹിക്കുകയാണ് ഇവിടെ ഇസ്‌ലാമിന്റെ മാനവികത. മനുഷ്യര്‍ക്കിടയില്‍ എന്തുകൊണ്ട് നിറവ്യത്യാസമെന്ന് ചോദിച്ചാല്‍ മനുഷ്യന്‍ മണ്ണില്‍നിന്നാണെന്നും വിവിധയിനം മണ്ണുകള്‍ ഉള്‍ചേര്‍ന്നതുകൊണ്ടാണ് പലതരം നിറങ്ങള്‍ വന്നതെന്നും ഇസ്‌ലാം അസന്നിഗ്ധമായി ഉത്തരം പറയും; ആ ഉത്തരം എല്ലാവിധ വംശമേധാവിത്വവാദങ്ങളെയുമാണ് ആഞ്ഞുപ്രഹരിക്കുന്നത്. ഭൗമോപരിതലത്തിലെ നിറവൈവിധ്യത്തിന്റെ പ്രതിഫലനമായുള്ള ഒരു വര്‍ണരാജിയായി മനുഷ്യവൈവിധ്യത്തെ വായിക്കാന്‍ ഇസ്‌ലാം മാത്രമേയുള്ളൂ. നിറത്തിന്റെ മാത്രമല്ല, രൂപത്തിന്റെയും കാര്യം അതുതന്നെയാണ്. എത്രതരം മുഖങ്ങളാണ് മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്! എണ്ണിയാലൊടുങ്ങാത്ത മുഖഛായകള്‍ ലോകത്ത് പടര്‍ന്നുകിടക്കുന്നു. അവയില്‍നിന്ന് ചില മുഖങ്ങളെ ‘വിരൂപ’മെന്നടയാളപ്പെടുത്തി അവയുള്ള ജനസമൂഹങ്ങളെ ‘പരിണാമം’ പൂര്‍ത്തിയായിട്ടില്ലാത്ത അവികസിത മനുഷ്യസമൂഹങ്ങളായി ദൂരെ നിര്‍ത്താന്‍ ‘ജ്ഞാനോദയ’ സഹിഷ്ണുതക്കാര്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അവരുടെ ‘പ്രബുദ്ധത’യുടെ ഭാഗമല്ലാതെ തന്നെ സൗന്ദര്യത്തിന്റെ പേരിലുള്ള കൊമ്പുകുലുക്കലുകള്‍ മനുഷ്യസമൂഹത്തെ ശ്രേണീവല്‍ക്കരിച്ചിട്ടുണ്ട്. ആദമിന്റെ മക്കളായി സകല മനുഷ്യരെയും പരിഗണിക്കുന്ന ഇസ്‌ലാമിന് അത്യന്തം വിരൂപമായ ഈ ‘സൗന്ദര്യശാസ്ത്ര’ത്തെ അംഗീകരിക്കുക തരിമ്പും സാധ്യമല്ല തന്നെ. നബി (സ) പറഞ്ഞു:
”നിങ്ങള്‍ക്കാര്‍ക്കെങ്കിലും നിങ്ങളുടെ ഒരു സഹോദരനുമായി പോരടിക്കേണ്ടി വന്നാല്‍ അവന്റെ മുഖത്തെ നിങ്ങള്‍ ആക്രമണത്തില്‍ നിന്നൊഴിവാക്കുക; കാരണം ആദമിന്റെ സൃഷ്ടിപ്പ് അല്ലാഹുവിന്റെ രൂപകല്‍പനയാണ്.”(19)
”നിന്റെ മുഖം അല്ലാഹു വിരൂപമാക്കിത്തീര്‍ക്കട്ടെ എന്ന് ഒരാളോട് നിങ്ങള്‍ പറയരുത്. കാരണം അദം സന്തതികള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പരമകാരുണികനായ അല്ലാഹുവിന്റെ രൂപകല്‍പനയിലാണ്.”(20)
ആദമിന്റെയും ആദം സന്തതികളുടെയും മുഖങ്ങള്‍ അല്ലാഹുവിന്റെ രൂപകല്‍പനയാണെന്നിരിക്കെ അവ മുഴുവന്‍ ആദരവര്‍ഹിക്കുന്നുവെന്നും ഒരാളോട് പോരടിക്കുകയോ ശണ്ഠ കൂടുകയോ ചെയ്യേണ്ടി വന്നാല്‍ പോ
ലും അയാളുടെ മുഖം അല്ലാഹുവിന്റെ രൂപകല്‍പനയാണെന്ന കാര്യമോര്‍ത്ത് അതിനെ ആക്രമിക്കുന്നതില്‍ നിന്നും ശപിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കണമെന്നുമാണ് നബി (സ) അനുശാസിക്കുന്നത്. അല്ലാഹുവിന്റെ മഹത്തായ ഡിസൈന്‍ ആണ് ലോകത്തെ എല്ലാ മുഖഛായകളുമെന്ന സ്മരണ വിശ്വാസി കൂടെക്കൊണ്ടു നടക്കണമെന്നാണ് ഈ അധ്യാപനത്തിന്റെ താല്‍പര്യം. ചില മനുഷ്യരുടെ മുഖങ്ങളോടുള്ള വംശീയമായ അവമതിപ്പുകള്‍, അതിനാല്‍ തന്നെ തികഞ്ഞ മതവിരുദ്ധതയും ദൈവവിരുദ്ധതയുമാണ്.
നിലനില്‍ക്കുന്ന സാമൂഹിക അവബോധത്തിന്റെ ചുഴിയിലകപ്പെട്ടുകൊണ്ട് പദപ്രയോഗങ്ങളില്‍ അത്തരം അവമതിപ്പുകള്‍ കടന്നുവരുന്നതിനെ വരെ അതിശക്തമായാണ് ഇസ്‌ലാം നിരോധിച്ചത്. പ്രവാചകശിഷ്യനായ അബൂദര്‍റ് (റ) ഒരിക്കല്‍ നീഗ്രോ മാതാവിനുപിറന്ന മറ്റൊരു പ്രവാചകാനുചരന്‍ ബിലാലിനെ (റ) ‘കറുത്തവളുടെ മകനേ’ എന്ന് ആക്ഷേപഭാവത്തില്‍ വിളിച്ചതറിഞ്ഞപ്പോള്‍ നബി (സ) അബൂദര്‍റില്‍ നിന്ന് മുഖം തിരിക്കുകയും ”മുഹമ്മദിന് ക്വുര്‍ആന്‍ അവതരിപ്പിച്ചുതന്ന അല്ലാഹു തന്നെയാണ് സത്യം; കര്‍മം കൊണ്ടല്ലാതെ ഒരാളും മറ്റൊരാളേക്കാള്‍ ഉന്നതാകുന്നില്ല” എന്ന് ക്ഷുഭിതനായി പറയുകയും ചെയ്തത് ആധികാരികമായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.”(21)
മനുഷ്യര്‍ ഏകോദരസഹോദരങ്ങളും സമന്‍മാരുമാണെന്ന ഇസ്‌ലാമിക ഓര്‍മപ്പെടുത്തലിലേക്കു വളരാന്‍ മനുഷ്യാവകാശങ്ങളുടെ പെരുമ്പറ മുഴക്കുന്ന പാശ്ചാത്യന്‍ മതനിരപേക്ഷ വിശകലന ശാസ്ത്രങ്ങള്‍ക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടി വരും. ആത്മീയതയുടെ ആര്‍ദ്രതയില്‍ നിന്നുമാത്രം സാധ്യമാകുന്ന മനുഷ്യവിഭാവനമാണ് ഇസ്‌ലാം അനുശാസിക്കുന്നത് എന്നതുകൊണ്ടുതന്നെ ഭൗതികവാദം തിന്നുവളര്‍ന്നവര്‍ക്ക് ആ ഉയരം പ്രാപിക്കുക എളുപ്പമാവില്ല. എന്നാല്‍ ആത്മീയതയുടെ മുഖാവരണമണിഞ്ഞുകൊണ്ടുതന്നെ അധീശ മനോഭാവങ്ങളെ സിദ്ധാന്തവല്‍കരിക്കുവാന്‍ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്ന വസ്തുതയെ കാണാതിരുന്നുകൂടാ. മുഹമ്മദ് നബി (സ) കടന്നുവരുമ്പോള്‍ പല വംശീയവാദികളും മതത്തിന്റെ നെയിംബോര്‍ഡ് വെച്ചാണ് തങ്ങളുടെ വെറുപ്പിന്റെ കച്ചവടം പൊടിപൊടിച്ചിരുന്നത്. ആര്യമേധാവിത്വത്തെ വിശുദ്ധവല്‍ക്കരിച്ചും പരമപുരുഷന്റെ തലയില്‍ നിന്നുണ്ടായവരായി ബ്രാഹ്മണരെയും പാദങ്ങളില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവരായി ശൂദ്രരെയും നിര്‍വചിച്ച് ബ്രാഹ്മണസേവയാണ് ശൂദ്രധര്‍മം എന്ന് പ്രചരിപ്പിച്ചും(22) ‘അധമജാതി’യിലെ ജന്മം ‘മുജ്ജന്മപാപ’ത്തിന്റെ ഫലമാണെന്നും ‘ദൈവികശിക്ഷ’യായതിനാല്‍ നിശബ്ദം അനുഭവിക്കണമെന്നും വാദിച്ചും ‘ചണ്ഡാളന്‍’ പന്നിക്കും പട്ടിക്കും തുല്യനാണെന്ന ബോധമുണ്ടാക്കിയും(23) വര്‍ണാശ്രമ’ധര്‍മം’ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി ‘പരിപാലിച്ച്’ മഹാമനുഷ്യമര്‍ദ്ദനം ഭാരതത്തില്‍ തുടരുന്ന കാലത്താണ് പ്രസ്തുത സങ്കല്‍പങ്ങളെയെല്ലാം നിരാകരിച്ച് മതമെന്നാല്‍ മനുഷ്യസമത്വമാണെന്ന് മുഹമ്മദ് നബി (സ) പഠിപ്പിക്കുന്നത്. അയിത്തവും തൊടലും തീണ്ടലും ആചരിച്ച് മുതുകൊടിഞ്ഞിരുന്ന കേരളത്തിലേക്ക് മാലിക്ബ്‌നുദീനാറിന്റെയും സംഘത്തിന്റെയും പ്രവേശനം മനുഷ്യത്വത്തിന്റെ മെഴുകുതിരിവെട്ടം കൂടിയായി മാറിയതും അതുകൊണ്ടാണ്. ”ഇയാള്‍ എന്റെ ബന്ധുവാണ്, മറ്റേയാള്‍ അല്ല- ഇങ്ങനെയാണ് ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ വിചാരിക്കുന്നത്. എന്നാല്‍ വിശാലമനസ്‌കരായ മഹാന്‍മാര്‍ക്ക് ലോകം മുഴുക്കെ ഒരൊറ്റ കുടുംബമാണ്” (വസുധൈവ കുടുംബകം)(24)
എന്ന ഋഷി പ്രസ്താവത്തെ ഭാരതത്തിന്റെ വിശ്വമാനവികതക്കുള്ള ചരിത്രസാക്ഷ്യമായി ആഘോഷിക്കുന്നവര്‍ തന്നെ തീവ്രദേശീയതയുടെ ഉന്മാദം ബാധിച്ച് ആര്യസവര്‍ണതയുടെ ജാതിയധികാരമുഷ്‌കിലേക്ക് രാജ്യത്തെ പൂ
ര്‍ണമായി തിരിച്ചുനടത്താന്‍ ഫാഷിസത്തിന്റെ ഇന്‍ഡ്യന്‍ മാതൃകയുണ്ടാക്കി ‘മുന്നേറുന്ന’താണല്ലോ ഇപ്പോഴും നാം കാണുന്നത്! സര്‍വമനുഷ്യരും ആദമില്‍ നിന്ന്, ആദമാകട്ടെ മണ്ണില്‍നിന്നും’ എന്ന ഇസ്‌ലാമിക പ്രഖ്യാപനം, മതരാഹിത്യത്തിന്റെയെന്ന പോലെ മതവക്രീകരണത്തിന്റെയും ദുര്‍വ്യാഖ്യാനങ്ങളെ നിഷേധിക്കുന്നുവെന്ന് ചുരുക്കം.
മുഹമ്മദ് നബി (സ) തന്റെ ആയുസിന്റെ അവസാനത്തെ പത്തുവര്‍ഷം ചെലവഴിച്ച മദീനയില്‍ തന്നെ മതത്തിന്റെ ലേബലില്‍ വംശീയത അരങ്ങുതകര്‍ക്കുന്നുണ്ടായിരുന്നു. യഹൂദര്‍ ദൈവത്തിന്റെ സ്വന്തക്കാരാണെന്നും അവരിലേക്കു മാത്രമാണ് പ്രവാചകന്‍മാര്‍ കടന്നുവന്നതെന്നും ന്യായവിധി നാളില്‍ യഹൂദ സമുദായത്തില്‍ പെട്ടവര്‍ക്ക് മുഴുവന്‍ നിരുപാ
ധിക രക്ഷയാണെന്നും യഹൂദനായി പിറക്കാത്തവര്‍ക്കുള്ളതല്ല സ്വര്‍ഗമെന്നുമെല്ലാം പഴയനിയമം വ്യാഖ്യാനിച്ച് ജൂതന്‍മാര്‍ വാദിച്ചിരുന്നു. ചില ക്രിസ്ത്യാനികളും സമാനമായ സമുദായവാദം ഉയര്‍ത്തിയിരുന്നു. ഇസ്‌ലാം വളരെ കൃത്യമായി തന്നെ ദൈവത്തെ ഒരു വംശത്തിന്റെ സ്വകാര്യസ്വത്താക്കുന്ന ഈ തട്ടിപ്പിനെതിരില്‍ നിലപാടെടുത്തു. ദൈവവുമായി ബന്ധമില്ലാത്ത ‘വിജാതീയരും’ ദൈവത്താല്‍ നയിക്കപ്പെടുന്ന ഇസ്രാഈല്‍ വംശവും എന്ന വ്യാജപരികല്‍പനയെ നിരാകരിച്ച് പ്രവാകന്‍മാര്‍ എല്ലാ മനുഷ്യവിഭാഗങ്ങളിലേക്കും കടന്നുവന്നിട്ടുണ്ടെന്നും സത്യവിശ്വാസവും സല്‍കര്‍മങ്ങളുമുള്ള എല്ലാ മനുഷ്യര്‍ക്കുമാണ്, അല്ലാതെ യഹൂദ വംശത്തില്‍ പിറന്നവര്‍ക്കുള്ളതല്ല മരണാനന്തര മോക്ഷമെന്നും ക്വുര്‍ആന്‍ പ്രഖ്യാപി
ച്ചു. യഹൂദ മതവംശീയതയെ അസാധുവായി പ്രഖ്യാപിക്കുന്ന ചില ക്വുര്‍ആന്‍ വചനങ്ങള്‍ നോക്കുക.
”മനുഷ്യര്‍ ഒരൊറ്റ സമുദാമായിരുന്നു. പി
ന്നീട് അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ തീര്‍പ്പുകല്‍പിക്കാന്‍ അല്ലാഹു സുവിശേഷവും താക്കീതും നല്‍കുന്നവരായി പ്രവാചകന്‍മാരെ അയക്കുകയും അവരോടൊപ്പം സത്യം വിശദീകരിക്കുന്ന വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.”(25)
”ഒരു താക്കീതുകാരന്‍ (പ്രവാചകന്‍) അതിലുണ്ടായിട്ടല്ലാതെ ഒരു സമുദായവുമുണ്ടായിട്ടില്ല.”(26)
”ഞങ്ങള്‍ അല്ലാഹുവിന്റെ പുത്രന്‍മാരും ഇഷ്ടക്കാരുമാണെന്ന് യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു. നീ ചോദിക്കുക: ‘എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ പാപങ്ങള്‍ കാരണമായി ശിക്ഷിക്കപ്പെടുന്നത്?’ യഥാര്‍ത്ഥത്തില്‍, നിങ്ങള്‍ അവന്‍ സൃഷ്ടിച്ച മനുഷ്യരുടെ കൂട്ടത്തില്‍പെട്ട ചിലര്‍ മാത്രമാകുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊ
റുത്തുകൊടുക്കുന്നു; അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യുന്നു.”(27)
”യഹൂദനോ ക്രിസ്ത്യാനിയോ അല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നവര്‍ പറയുന്നു. അതവരുടെ വ്യാമോഹം മാത്രമാണ്. അവര്‍ സത്യസന്ധരാണെങ്കില്‍ (അവരുടെ വാദത്തിന്) തെളിവ് കൊണ്ടുവരാന്‍ നീ ആവശ്യപ്പെടുക.”(28)
”വിശ്വസിച്ചവരും ജൂതന്‍മാരും ക്രിസ്ത്യാനികളും സതുരാഷ്ട്രരുമെല്ലാം- അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്താല്‍ അവരുടെ രക്ഷിതാവിന്റെയടുക്കല്‍ അവര്‍ക്കവരുടെ പ്രതിഫലമുണ്ട്. അവര്‍ക്കു പേടിക്കാനോ ദുഃഖിക്കാനോ യാതൊന്നുമില്ല.”(29)
ഏത് വംശത്തില്‍/മതസമുദായത്തില്‍ പി
റന്നു എന്നതല്ല, മറിച്ച് പ്രവാചകന്‍ (സ) പഠിപ്പിച്ച വിശ്വാസവും ജീവിതരീതിയും ഉള്‍ക്കൊള്ളുന്നുവോ ഇല്ലേ എന്നതാണ് മനുഷ്യരെ മോക്ഷത്തിനര്‍ഹനാക്കുന്നതും ആക്കാതിരിക്കുന്നതും എന്നും അല്ലാഹുവിന് വംശീയതയോ വര്‍ഗീയതയോ ഇല്ലെന്നും വിശദീകരിച്ച് മതവംശീയ മിഥ്യകളെ നിഷേധിക്കുന്നവയാണ് ഈ വചനങ്ങളെല്ലാം. ജാതീയതക്കും വര്‍ഗീതയക്കുമെല്ലാം മതത്തിന്റെ മേല്‍വിലാസമുണ്ടായിരുന്ന ഒരു കാലഘട്ടത്തില്‍ മനുഷ്യസമത്വത്തിന്റെ ഈദൃശവിളംബരങ്ങള്‍ നടത്തുക വഴി നബി(സ)ക്ക് സാധിച്ച ആശയവിപ്ലവത്തിന്റെ സമഗ്രത അപാരമാണ്. അതുകൊണ്ടുതന്നെ, ചുറ്റുപാടുകളിലുണ്ടായിരുന്ന പീഢിതര്‍ക്ക് മുഴുവന്‍ അത് വിമോചനത്തിന്റെ തണലും തണുപ്പുമായി
‘മത’വും ഭൗതികവാദവുമെല്ലാം ഒരുപോ
ലെ പാര്‍ശ്വവല്‍ക്കരിച്ചിരുന്ന പെണ്ണ് ആണിനെപ്പോലെ തന്നെ ആദം സന്തതിയാണെന്ന കാര്യം ഇസ്‌ലാം ഓര്‍മപ്പെടുത്തി. അവളോടുള്ള അതിക്രമങ്ങള്‍ക്ക് പടച്ചവന്‍ പകരം ചോദിക്കുമെന്നും ആര് അനീതി ചെയ്താലും പടച്ചവന്‍ അവളോട് അനീതി പ്രവര്‍ത്തിക്കില്ലെന്നും വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിച്ചു.
”ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടി (അന്ത്യനാളില്‍ അല്ലാഹുവിനാല്‍) ചോദിക്കപ്പെടും; എന്ത് തെറ്റുചെയ്തിട്ടാണ് അവള്‍ വധിക്കപ്പെട്ടതെന്ന്!”(30)
”ആണില്‍ നിന്നോ പെണ്ണില്‍ നിന്നോ ആര് വിശ്വാസിയായിക്കൊണ്ട് നല്ലത് ചെയ്താലും അവര്‍ക്ക് നാം വിശുദ്ധമായ ജീവിതം പ്രദാനം ചെയ്യുകയും അവര്‍ ചെയ്തതിനുള്ള പ്രതിഫലം ഏറ്റവും ഉത്തമമായ രീതിയില്‍ അവര്‍ക്ക് സമ്മാനിക്കുകയും ചെയ്യും.”(31)
”നിശ്ചയമായും മുസ്‌ലിം പുരുഷന്‍മാരും മുസ്‌ലിം സ്ത്രീകളും വിശ്വാസികളായ പുരുഷന്‍മാരും വിശ്വാസികളായ സ്ത്രീകളും ഭയഭക്തിയുളളവരായ പുരുഷന്‍മാരും ഭയഭക്തിയുള്ളവരായ സ്ത്രീകളും സത്യസന്ധരായ പുരുഷന്‍മാരും സത്യസന്ധരായ സ്ത്രീകളും ക്ഷമാശീലരായ പുരുഷന്‍മാരും ക്ഷമാശീലരായ സ്ത്രീകളും വിനയാന്വി
തരായ പുരുഷന്‍മാരും വിനയാന്വിതരായ സ്ത്രീകളും ദാനശീലരായ പുരുഷന്‍മാരും ദാനശീലരായ സ്ത്രീകളും നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും നോമ്പഷ്ഠിക്കുന്ന സ്ത്രീകളും ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പുരുഷന്‍മാരും അത് കാത്തുസൂക്ഷിക്കുന്ന സ്ത്രീകളും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്‍മാരും അങ്ങനെ ചെയ്യുന്ന സ്ത്രീകളും -അവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്.”(32)
മുഹമ്മദ് നബി(സ)യുടെ ആഗമനകാലത്ത് മനുഷ്യരായിത്തന്നെ പരിഗണിക്കപ്പെടാതിരുന്നവരാണ് അടിമകള്‍. അറേബ്യയില്‍ മാത്രമല്ല, ചുറ്റുപാടുമുള്ള നാഗരികതകളിലെല്ലാം അതങ്ങനെ തന്നെയായിരുന്നു. അതിക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കാണ് ഉടമകള്‍ അവരെ ഇരയാക്കിക്കൊണ്ടിരുന്നത്. ചില വംശങ്ങളെ അടിമവംശങ്ങളായി പരിഗണിച്ചു. വേറെ ചിലര്‍ കൊള്ളസംഘങ്ങളാല്‍ സ്വകുടുംബങ്ങളില്‍ നിന്ന് അപഹരിക്കപ്പെട്ട് അടിമച്ചന്തയില്‍ വന്നോ യുദ്ധങ്ങളില്‍ തടവുകാരായി പിടിക്കപ്പെട്ടോ അടിമകളായി മാറി; തുടര്‍ന്ന് അവരുടെ തലമുറകളും! മൃഗസമാനരായി അടിമകളെ മനസ്സിലാക്കിയിരുന്നതിനാ
ല്‍ അവരെ തല്ലാനും കൊല്ലാനും കത്തിക്കാനുമൊന്നും ‘ഉടമ’കള്‍ക്ക് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. പ്രാചീന ലോകാത്ഭുതങ്ങളിലൊന്നായി ആഘോഷിക്കപ്പെടുന്ന റോമിലെ കൊളോസിയം എന്ന പടുകൂറ്റന്‍ ഗ്യാലറി പ്രഭുകുമാരന്‍മാര്‍ക്ക് ഗ്ലേഡിയേറ്ററുകള്‍ എന്നറിയപ്പെടുന്ന അടിമകള്‍ തമ്മിലോ അടിമകളും കൊടുംക്രിമിനലുകളും തമ്മിലോ അടിമകളും ഹിംസ്ര ജന്തുക്കളും തമ്മിലോ ഉള്ള ദ്വന്ദയുദ്ധം ‘കണ്ടാസ്വദിക്കാനും’ അടിമ ചോരവാര്‍ന്ന് മരിക്കുന്നത് കണ്ട് കയ്യടിക്കാനും നിരന്തരമായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന വസ്തുത,(33) അന്നത്തെ അധികാരബന്ധങ്ങള്‍ അടിമയെ എത്രത്തോളം അപമാനവീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. മനുഷ്യോല്‍പത്തിക്കുള്ള ആദം-ഹവ്വ വിശദീകരണം വഴി അടിമകളും ഉടമകളും ഒരുപോലെ മനുഷ്യരും ഒരേ കുടുംബത്തിലെ അംഗങ്ങളും ഏകോദര സഹോദരന്‍മാരുമാണെന്ന് ഇസ്‌ലാം സ്ഥാപിച്ചപ്പോള്‍ സഹസ്രാബ്ദങ്ങള്‍ നിലനിന്ന ഉടമക്രൗര്യത്തിന്റെ അധീശയുക്തികളാണ് നിരാകരിക്കപ്പെട്ടത്. അടിമകളെയും ഉടമകളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് മുഹമ്മദ് നബി(സ) പറഞ്ഞു:
”അടിമകള്‍ നിങ്ങളുടെ സഹോദരന്‍മാരും സഹോദരികളുമാണ്. അല്ലാഹു അവരെ നിങ്ങളുടെ കയ്യിലാണ് ഏല്‍പിച്ചിരിക്കുന്നത്. ആരുടെയെങ്കിലും അടുത്ത് അങ്ങനെ ഒരു സഹോദരന്‍ ഉണ്ടെങ്കില്‍ അവന്‍ കഴിക്കുന്ന ഭക്ഷണം തന്നെ ആ സഹോദരനും നല്‍കട്ടെ, അവന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രങ്ങള്‍ തന്നെ അയാളെയും ധരിപ്പിക്കട്ടെ, താങ്ങാന്‍ കഴിയാത്ത ജോലിഭാരങ്ങള്‍ അയാള്‍ക്ക് നല്‍കാതിരിക്കട്ടെ. വലിയ ജോലികള്‍ ഏല്‍പി
ക്കുകയാണെങ്കില്‍ നിങ്ങള്‍ അയാളെ അതില്‍ സഹായിക്കണം!”(34)
മദീനയുടെ ഭരണാധികാരിയെന്ന നിലയില്‍ പ്രവാചകന്‍ (സ) പ്രഖ്യാപിച്ചു:
”തന്റെ അടിമയെ വധിക്കുന്നവനെ ഞാനും വധിക്കും. തന്റെ അടിമയെ അംഗവിഛേദം നടത്തുന്നവനെ ഞാനും അംഗവിഛേദത്തിന് വിധിക്കും. തന്റെ അടിമയെ വന്ധ്യംകരിക്കുന്നവനെ ഞാനും വന്ധ്യംകരണത്തിന് വിധേയനാക്കും.”(35)
മനുഷ്യസാഹോദര്യത്തിന്റെ കണിശവും നിഷ്‌കൃഷ്ടവുമായ ഈ പ്രഖ്യാപനങ്ങളാണ് ഉടമകളുടെ തോളൊപ്പിച്ചുനില്‍ക്കാന്‍ അടമികളെ ഇസ്‌ലാമിക സമൂഹത്തില്‍ പ്രാ
പ്തമാക്കിയത്. എത്രയെത്ര അടിമകളാണ് തിരുനബി(സ)യുടെ പ്രബോധനങ്ങള്‍ സ്വീകരിച്ച് ആ സാഹോദര്യത്തിന്റെ കാരുണ്യമനുഭവിച്ചത്! ഖബ്ബാബും യാസറും സുമയ്യയും അമ്മാറും ബിലാലും സയ്ദ്ബ്‌നു ഹാരിഥയും ഉമ്മു അയ്മനും മാരിയതുല്‍ ക്വിബ്ത്വിയ്യയും സല്‍മാനുല്‍ ഫാരിസിയും അബൂ ആസിബും അബൂ ബക്‌റയും അബൂ മുവയ്ഹിബയും അബൂ റാഫിഉം അബൂ സല്ലമും അബൂ ഉബയ്ദും മയ്മൂനയും നാഫിഉം സഫീനയും സല്‍മയും ഥൗബാനും ഉമ്മു അയ്യാശും (അവരുടെയെല്ലാം മേല്‍ അല്ലാഹു തൃപ്തി ചൊരിയട്ടെ)(36) അടക്കം എണ്ണിയാലൊടുങ്ങാത്ത അടിമസഹോദരങ്ങളാണ് പ്രവാചകാനുചരന്‍മാരുടെ കൂട്ടത്തിലുണ്ടായിരുന്നത്. അടിമകളും ഉടമകളും പ്രവാചകന്റെ പള്ളിയില്‍ അഞ്ചുനേരം നമസ്‌കാരത്തിനായി കാല്‍പാദങ്ങള്‍ ചേര്‍ത്തുവെച്ച് അണിയായി ഇടകലര്‍ന്നുനിന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ സാഹോദര്യം എന്താണെന്ന് ലോകം കാണുകയായിരുന്നു. ഇസ്‌ലാം ആശ്ലേഷിച്ചതിന്റെ പേരില്‍ പ്രവാചകന്റെ ശത്രുവും ബിലാലിന്റെ ഉടമയുമായിരുന്ന ഉമയ്യ കൊടിയ ശാരീരികപീഡനങ്ങളില്‍ വലിച്ചിഴച്ചപ്പോള്‍ ‘അഹദ്, അഹദ്’ (അല്ലാഹു ഏകനാണ്) എന്നുവിളിച്ചുപറഞ്ഞ് വിശ്വാസത്തിലുറച്ചുനിന്ന ബിലാല്‍(റ) ‘അല്ലാഹു ഏകനാണ് ഉമയ്യാ; അവന്റെ മുന്നില്‍ നീയും ഞാനും സമമാണ്’ എന്ന വിശ്വാസപരമായ ബോധ്യം കൂടിയാണ് പങ്കുവെച്ചത്. അടിമകളെ നീചരും നിന്ദ്യരുമായി കണക്കാക്കിയിരുന്ന അറേബ്യന്‍ സാമൂഹികാന്തരീക്ഷത്തില്‍ നബി (സ) അവരെ സന്തതസഹചാരികളാക്കി. ബിലാലും സയ്ദും (റ) നിഴല്‍പോ
ലെയണ് പ്രവാചകനെ (സ) പിന്തുടര്‍ന്നത്. ബിലാല്‍ (റ) സ്വര്‍ഗത്തിലാണെന്ന് നബി (സ) സുവിശേഷമറിയിച്ചു.(37) പരശ്ശതം ഉടമകളുണ്ടായിരുന്ന മുസ്‌ലിം സമൂഹത്തില്‍നിന്ന് മദീനയിലെ പള്ളിയില്‍ ബാങ്ക് വിളിക്കാനേല്‍പി
ക്കപ്പെട്ടത് ബിലാല്‍ (റ) ആണ്. മക്ക നബി(സ)യുടെ നിയന്ത്രണത്തിലായപ്പോള്‍ പതിനായിരക്കണക്കിന് അനുയായികളില്‍ നിന്ന് കഅ്ബയില്‍ ബാങ്ക് വിളിക്കാനുള്ള അഭിമാനകരമായ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ടും ബിലാല്‍ (റ) തന്നെ! മക്കയിലെത്തിയ പ്രവാചകന്‍ (സ) കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഉഥ്മാനുബ്‌നു ത്വല്‍ഹ(റ)യെക്കൊണ്ട് വാതില്‍ തുറപ്പിച്ച് കഅ്ബക്കുള്ളില്‍ പ്രവേശിച്ചത് രണ്ടേരണ്ടു പേരെ മാത്രം കൂടെകൂട്ടിയാണ്; സെയ്ദിനെയും ബിലാലിനെയും(റ)!(38) അല്ലാഹുവിനെ ആരാധിക്കുവാന്‍ ഭൂമിയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട മന്ദിരമാണ് കഅ്ബ; ഇസ്‌ലാമിലെ ഏറ്റവും വിശുദ്ധമായ പ്രാര്‍ത്ഥനാഭവനം; അവിടേക്കു തിരിഞ്ഞാണ് ലോക മുസ്‌ലിംകള്‍ എല്ലാ നമസ്‌കാരങ്ങളും നിര്‍വഹിക്കുന്നത്. ആ കഅ്ബക്കുള്ളില്‍ മക്കയുടെ ജേതാവായി നബി (സ) പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തെ അനുഗമിക്കുന്നത് അടിമകളായിരുന്ന രണ്ടുപേരാണ്; ജന സഹസ്രങ്ങള്‍ നോക്കി നില്‍ക്കെ! തിരുവിതാംകൂര്‍ ദേവസ്വം ബോ
ര്‍ഡ് ക്ഷേത്രശ്രീകോവിലുകളില്‍ ഏതാനും
ദലിതരെ പുരോഹിതന്‍മാരായി പ്രവേശിപ്പിച്ചത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തില്‍ ഒരു വാര്‍ത്തയാണെന്ന വസ്തുതയുടെ വെളിച്ചത്തിലാണ് ഒന്നര സഹസ്രാബ്ദം മുമ്പ് കഅ്ബക്കുള്ളില്‍ ബിലാലിനെയും സെയ്ദിനെയും കൊണ്ടുകയറിയ പ്രവാചകന്റെ ചരിത്രപ്രാധാന്യം നാം
തിരിച്ചറിയുന്നത്. അതെ, ഇസ്രാഈല്യനും
അറബിയും വെളുത്തവനും കറുത്തവനും ആണും പെണ്ണും അടിമയും ഉടമയുമെല്ലാം മനുഷ്യര്‍ മാത്രമാകുന്നു; ആദമിന്റെ മക്കള്‍! അവര്‍ക്കിടയില്‍ കല്‍പിക്കപ്പെടുന്ന ഉച്ചനീ
ചത്വങ്ങളെല്ലാം വ്യാജമാകുന്നു. യൂറോപ്യനും
ആര്യനും ബ്രാഹ്മണനും കൊണ്ടുനടക്കുന്ന അഹങ്കാരങ്ങള്‍ക്ക് പ്രപഞ്ചസ്രഷ്ടാവ് തെല്ലും വില കല്‍പിക്കുന്നില്ല; ‘മൂന്നാം ലോക’വും ശൂദ്രനും അവര്‍ണനും അധമബോധങ്ങളില്‍ ഉരുകിത്തീരേണ്ടവരുമല്ല.
ഇസ്‌ലാമിന്റെ മനുഷ്യസങ്കല്‍പത്തില്‍ നിന്നാണ് അതിന്റെ സഹിഷ്ണുതാ ദര്‍ശനം രൂപപ്പെടുന്നതെന്ന് പറഞ്ഞുവല്ലോ. സകല മനുഷ്യരും തുല്യരായതിനാല്‍ ‘വലിയവന്‍’ ചമഞ്ഞ് അതിക്രമങ്ങള്‍ക്ക് മുതിരാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. താന്‍ സവിശേഷമാണെന്ന അഹങ്കാരത്തില്‍ നിന്നാണല്ലോ എല്ലാ അസഹിഷ്ണുതകളും ജനിക്കുന്നത്. മനുഷ്യര്‍ സമന്‍മാരാണെന്നു മാത്രമല്ല, മുഴുവന്‍ മനുഷ്യരെയും അല്ലാഹു ആദരിച്ചിരിക്കുന്നുവെന്നു കൂടിയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ക്വുര്‍ആനില്‍ നമുക്കിങ്ങനെ വായിക്കാം:
”നിശ്ചയമായും ആദം സന്തതികളെ നാം
ആദരിച്ചിരിക്കുന്നു. കരയിലും കടലിലും അവരെ നാം വഹിച്ചുകൊണ്ടുപോകുന്നു. അവര്‍ക്ക് ശുദ്ധമായ വിഭവങ്ങളും നല്‍കിയിരിക്കുന്നു. നമ്മുടെ ഒട്ടനേകം സൃഷ്ടികളേക്കാള്‍ അവര്‍ക്കുനാം ഉന്നതമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.”(39)
ഭൂമുഖത്തുള്ള മറ്റു സൃഷ്ടിജാലങ്ങളില്‍ നിന്ന് തീര്‍ത്തും വ്യതിരിക്തമായ അസ്തിത്വ സവിശേഷതകളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്; അവന്റെ പുരോഗതി സ്‌നിഗ്ധമാക്കുന്നത്; ഭൂമിയില്‍ ‘ചരിത്രം’ സൃഷ്ടിക്കുന്നത്. പ്രസ്തുത സവിശേഷതകള്‍ കേവലമായ യാദൃഛികതയല്ല, പ്രത്യുത അല്ലാഹുവിന്റെ ഔദാര്യപൂര്‍ണമായ ദാനമത്രെ. ഭൂമിയെ നയിക്കാനുള്ള കഴിവുകള്‍ നല്‍കിയും അതിനാവശ്യമായ വിഭവങ്ങളും സഞ്ചാരസാധ്യതകളും സമ്മാനിച്ചും മനുഷ്യനെ പരിഗണിക്കുകയായിരുന്നു അല്ലാഹു. ഭൂമുഖത്തുള്ള ദശലക്ഷക്കണക്കിന് ജീവജാതികളിലെ കേവലമായ ഒരു ജൈവസ്വത്വമല്ല മനുഷ്യന്‍; മറിച്ച് അല്ലാഹു മൗലികമായ വ്യത്യാസങ്ങള്‍ വ്യവസ്ഥപ്പെടുത്തി ആദരിച്ച ശ്രേഷ്ഠനാണ്. ആദമിന്റെ മക്കളെ മുഴുവന്‍ അല്ലാഹു ആദരിച്ചിരിക്കുന്നു എന്നുപറയുമ്പോള്‍ മനുഷ്യകുലത്തിലെ എല്ലാ ഓരോ അംഗവും ദൈവികമായ ആദരവിന്റെ സദ്ഫലങ്ങളനുഭവിച്ചാണ് ജീവിക്കുന്നത് എന്നാണര്‍ത്ഥം. അല്ലാഹു ആദരിച്ചവരെ അനാദരിക്കാന്‍ ആര്‍ക്കാണവകാശം? പെണ്ണിനെയും കറുത്തവനെയും ദലിതനെയും എന്നുവേണ്ട, സകല മനുഷ്യരെയും പടച്ച തമ്പുരാന്‍ ആദരിച്ചിട്ടുണ്ട്. പടച്ചവന്റെ ആദരവിനര്‍ഹരായവരെ പടപ്പുകള്‍ അനാദരിക്കുന്നുണ്ടെങ്കില്‍ അതാകുന്നു അഹങ്കാരത്തിന്റെ മൂര്‍ധന്യത. എന്താണ് അഹങ്കാരമെന്ന് അനുചരന്‍മാര്‍ ചോദിച്ചപ്പോള്‍ നബി (സ) മറുപടി പറഞ്ഞതിങ്ങനെയാണ്:
”അഹങ്കാരമെന്നാല്‍ സത്യം മറച്ചുവെക്കലും മനുഷ്യരെ അനാദരിക്കലുമാണ്.”(40)
പ്രവാചകന്‍ (സ) അരുളി:
”ഒരു അണുവിന്റെ തൂക്കം അഹങ്കാരം ഹൃദയത്തിലുള്ളയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.”(41)
അഹങ്കാരത്തിന്റെയും തദ്ഫലമായുള്ള അതിക്രമത്തിന്റെയും അനന്തരഫലം തിരുനബി (സ) പഠിപ്പിച്ചതിങ്ങനെയാണ്. ”അഹങ്കാരികളും സ്വേഛാധിപതികളും എന്റെ അവകാശമാണെന്ന് നരകം പറഞ്ഞു.”(42)
മനുഷ്യന്റെ അന്തസ്സ്/ആദരണീയത (വൗാമി റശഴിശ്യേ) എന്ന സങ്കല്‍പമാണ് മനുഷ്യാവകാശങ്ങളുടെയെല്ലാം അടിത്തറ. മനുഷ്യരെല്ലാം എല്ലാ വൈജാത്യങ്ങള്‍ക്കുമതീതമായി ആദരവര്‍ഹിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ പിറക്കുന്നത്. മനുഷ്യന്റെ മൗലികാവകാശമായ ആ ആദരവിന് നിരക്കാത്തതൊന്നും ഒരു മനുഷ്യനും
മറ്റു മനുഷ്യരില്‍ നിന്നനുഭവിക്കുന്നില്ലെന്നുറപ്പുവരുത്താനുള്ള ത്വരയാണത്. ഇസ്‌ലാമില്‍ മനുഷ്യാസ്തിത്വത്തിന്റെ ശ്രേഷ്ഠത ദൈവം തന്നെ പ്രഖ്യാപിച്ചതാണ്; അതിനുള്ള ആദരവ് ദൈവത്തില്‍ നിന്നുതന്നെ ആരംഭിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ‘ആധുനികത’യുടെ വെളിപാടുകള്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ പ്രവാചകന്‍ (സ) ഉജ്ജ്വലമായ മനുഷ്യാവകാശ വിളംബരങ്ങള്‍ നടത്തി; ആധുനികതയുടെ രാഷ്ട്രീയപരിമിതികളൊന്നുമില്ലാതെ തന്നെ! ‘പവിത്രത’ മതവിശ്വാസികള്‍ക്ക് സുപരിചിതമായ ആശയമാണ്. മതചിഹ്നങ്ങള്‍ മാത്രമല്ല, മനുഷ്യനും പവിത്രമാണെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചു. ഹജ്ജിന്റെ ഭാഗമായി അറഫയില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പ്രസ്താവിച്ചതിങ്ങനെ:
”ഈ ദിവസം (അറഫദിനം) ദിവസങ്ങളില്‍ വെച്ചേറ്റവും പവിത്രമായ ദിവസമല്ലേ? ഈ മാസം (ഹജ്ജ് മാസം) മാസങ്ങളില്‍ വെച്ചേറ്റവും പവിത്രമായ മാസമല്ലേ? ഈ നാട് (മക്ക), പ്രദേശങ്ങളില്‍ വെച്ചേറ്റവും പവിത്രമായതല്ലേ? (എങ്കില്‍ ഞാന്‍ നിങ്ങളോട് പറയുന്നു): നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവും ഇവയെപ്പോലെത്തന്നെ പവിത്രമാണ്.”(43)
മനുഷ്യന്റെ അഭിമാനത്തിനും സമ്പത്തിനും
ജീവനും നേര്‍ക്കുള്ള അന്യായങ്ങള്‍, ഇതിനാ
ല്‍ തന്നെ, ഇസ്‌ലാമില്‍ മതവിരുദ്ധവും ദൈവവിരുദ്ധവുമായ കൊടിയ ഔദ്ധത്യങ്ങളാണ്. അതുകൊണ്ടാണ് കവര്‍ച്ചക്കും മാനഭംഗത്തിനും
കൊലപാതകത്തിനുമൊക്കെ ഇസ്‌ലാമിക രാഷ്ട്രത്തില്‍ കനത്ത ശിക്ഷകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്; മരണാനന്തര ജീവിതത്തില്‍ അത്തരം അതിക്രമങ്ങള്‍ക്കുള്ള ശിക്ഷകള്‍ അതീവവേദനാജനകവുമാകുന്നു. ഇസ്‌ലാമില്‍ മനുഷ്യാവകാശങ്ങളുടെ കേന്ദ്രസ്ഥാനത്തുനില്‍ക്കുന്നതാണ് അഭിപ്രായ സ്വാതന്ത്ര്യം. മതം/വിശ്വാസം/ആദര്‍ശം തെരഞ്ഞെടുക്കുവാനുള്ള മൗലികാവകാശം സകല മനുഷ്യര്‍ക്കുമുണ്ടെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. കാരണം മനുഷ്യനെ അല്ലാഹു ആദരിച്ചി

print

1 Comment

  • Thanks for help me

    Nafeesathul Misriya 12.10.2021

Leave a comment

Your email address will not be published.