ശ്രീ. രവിചന്ദ്രൻ.സി എഴുതിയ ‘സാംസ്‌കാരിക വൈവിദ്ധ്യം’ എന്ന ലേഖനമാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചത്. മതത്തെയും സംസ്കാരത്തെയും വേർത്തിരിച്ചറിയാൻ കഴിയാത്ത കേവലം ഒരു യുക്തിവാദിയുടെ അബദ്ധജടിലമായ ന്യായീകരണം മാത്രമാണ് അദ്ദേഹത്തിന്റെ ലേഖനത്തിൽ പ്രകടമായത്.
കാലങ്ങളായി പിന്തുടർന്ന് പോരുന്ന കഴമ്പില്ലാത്ത ഏതൊക്കെയോ ആചാരങ്ങളാണ് മതം എന്നാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്.
കൈമറിഞ്ഞ് കയ്യിലെത്തുമ്പോൾ പരിശോധിക്കാൻ അനുവാദമില്ലാത്തതാണ് മതം എന്ന് ആരാണ് അദ്ദേഹത്തോട് പറഞ്ഞത്? മതത്തിൽ ബലാൽക്കാരമില്ലെന്നും സത്യവും അസത്യവും വേർതിരിഞ്ഞു കിടക്കുന്നതിനാൽ പരിശോധിക്കാനും, ചർച്ച ചെയ്യാനും സത്യമുണ്ടെന്ന് മനസ്സിലായാൽ മാത്രം വിശ്വസിക്കാനുമാണ് യഥാർത്ഥത്തിൽ മതം പഠിപ്പിക്കുന്നത്. (ക്വുർആൻ 2:256)
കേവലം ചുമടു താങ്ങികളാവനല്ല; പ്രത്യുത ആശയം പഠിച്ചു പണ്ഡിതൻമാരാവാനാണ് മതം മനുഷ്യരോട് ഉദ്‌ഘോഷിക്കുന്നത്. അത്തരക്കാർക്ക് ഉന്നത സ്ഥാനമുണ്ടെന്നും മതം പഠിപ്പിക്കുന്നു (ക്വുർആൻ 58:11).
മാത്രമല്ല, വേദഗ്രന്ഥത്തിലുള്ളത് മനസ്സിലാക്കാതെ അത് കഴുതകളെപ്പോലെ ചുമന്ന് നടന്നിരുന്ന ജൂത-ക്രൈസ്തവ സമൂഹങ്ങളെ ക്വുർആൻ നിശിതമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുന്നുണ്ട് (62:5). പാരമ്പരാഗത വിശ്വാസത്തിൽ അടിയുറച്ചു നിൽക്കാനല്ല മതം പഠിപ്പിക്കുന്നത്; മറിച്ച് പഠനത്തെയും ചിന്തയെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വേദഗ്രന്ഥത്തിന്റെ ദൈവികതയും പ്രമാണികതയും കണ്ടെത്താനാണ് മതം ആവശ്യപ്പെടുന്നത് (ക്വുർആൻ 4:82). മതത്തെയോ, വേദഗ്രന്ഥത്തേയോ പറ്റി ചിന്തിക്കാനോ, മുൻധാരണകളില്ലാതെ പരിശോധിക്കാനോ ശ്രമിച്ചാൽ ആർക്കും സത്യം കണ്ടെത്താൻ കഴിയും. അതിന് ശ്രമിക്കാത്തവർ ‘സ്വാതന്ത്രതയുടെ വ്യാഖ്യാനഫാക്ടറി’ യൂണിറ്റുകൾ തുറന്ന് അതിജീവനം ഉറപ്പിക്കാൻ ശ്രമിക്കുന്നു. തെറ്റിദ്ധാരണകളും, മുൻവിധികളും മാറ്റിവെച്ച് ഒന്ന് പഠിക്കാൻ തയ്യാറായാൽ ആർക്കും സത്യം ബോധ്യപ്പെടും …
No comments yet.