പൊട്ടക്കിണറ്റിലെ തവളകൾ

//പൊട്ടക്കിണറ്റിലെ തവളകൾ
//പൊട്ടക്കിണറ്റിലെ തവളകൾ
ആനുകാലികം

പൊട്ടക്കിണറ്റിലെ തവളകൾ

വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് താൻ വലിയ ഒരു സംഭവമാണെന്നും, ചുറ്റുമുള്ളതെല്ലാം തനിക്ക് പുല്ലാണെന്നും പറയാതെ പറയുന്നവരാണ് ദൈവമില്ലെന്ന് വാദിക്കുന്നവർ.

മൃഗങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം മത വിശ്വാസിയായാൽ ലഭിക്കില്ലെന്ന തിരിച്ചറിവിൽ മതം വിട്ട പെണ്ണ് ഇന്ന് പലതും വിളിച്ചു കൂവുന്നത്, തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്നുള്ള ഉൾവിളിയിൽ നിന്നുമാണെന്ന് ആർക്കാണ് മനസ്സിലാകാത്തത്.

അവർ ജല്പിക്കുന്നത് പോലെ മരണശേഷം പള്ളിക്കാട്ടിൽ കിടക്കാൻ കഴിയുമല്ലോ എന്നുള്ള മോഹമായിട്ടല്ല ഒരു വിശ്വാസി വിശ്വാസത്തെ പുൽകുന്നത്. നാളെ ഏത് ഭൂമിയിൽ വെച്ചാണ് തന്റെ മരണമെന്ന് ഉറപ്പില്ലാത്ത അവൻ തിരക്കിലാണ്, തനിക്ക് ഈ ജീവിതവും, ജീവിത സുഖങ്ങളും നൽകിയ സ്രഷ്ടാവിനെ മനസ്സിലാക്കി നശ്വരമായ ഭൗതിക ജീവിതം കൊണ്ട് ശാശ്വതമായ പാരത്രിക ജീവിതത്തിന്റെ വിഭവങ്ങൾ ഒരുക്കുന്ന പരിശ്രമത്തിലാണവർ.
ജീവിച്ചിരിക്കുമ്പോൾ കഴിവതും മറ്റുള്ളവരുടെ സന്തോഷത്തിനും, സമാധാനത്തിനുമായി രാപ്പകൽ കഷ്ടപ്പെടുന്ന വിശ്വാസി എങ്ങിനെയാണ് പൊട്ടക്കിണറ്റിലെ തവളയാകുന്നത്…?
യഥാർത്ഥത്തിൽ മറ്റുള്ളവരിൽ നിന്നും രക്ഷപ്പെടാനായി തന്റെ തല മണ്ണിൽ പൂഴ്‌ത്തി വെച്ച് താൻ രക്ഷപ്പെട്ടെന്ന് വിശ്വസിക്കുന്ന ഒട്ടകപക്ഷിയെപ്പോലെയാണ് യുക്തി ഒട്ടും തീണ്ടിയിട്ടില്ലാത്ത ഇക്കൂട്ടർ.

കോടാനു കോടി സൃഷ്‌ടികളുടെ ഇടയിൽ നിന്നും തന്നെ വീക്ഷിക്കാൻ ദൈവത്തിന് സമയമുണ്ടാവുമോ എന്ന് പരിഹസിക്കുന്ന ഇവർ ഇരുട്ട് കൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുന്നവരാണ്.
കോടാനു കോടി ജനങ്ങളുടെ വിരലടയാളം വ്യത്യസ്തമാക്കിയ സ്രഷ്ടാവിന് അവരെ വീക്ഷിക്കാനും, നാളെ പാരത്രിക ലോകത്ത് ഉടുതുണിയില്ലാതെ ഉയർത്തെഴുന്നേൽപ്പിക്കാനും നിഷ്പ്രയാസം സാധിക്കുമെന്നതിൽ സംശയിക്കാനൊന്നുമില്ല. കോടിക്കണക്കിന് ജനങ്ങളുടെ ഇടയിൽ നിന്നും ഒരാളുടെ റൂട്ട് മാപ് വരക്കാൻ ഇന്നിന്റെ ടെക്നോളജിക്ക് സാധ്യമാണെങ്കിൽ ഈ ടെക്‌നോളജിയെ നോക്കു കുത്തിയാക്കി ഇത്തിരിക്കുഞ്ഞൻ വൈറസിനെക്കൊണ്ട് ലോകത്തെ മുഴുവൻ ലോക്ക് ഡൗൺ ആക്കിയ സർവ്വ ശക്തന് തന്റെ സൃഷ്ടികളെ ശ്രദ്ധിക്കാനാണോ പ്രയാസം.

അടവ് തെറ്റിയ വാഹനം പിടിച്ചെടുക്കാൻ അതിന്റെ കമ്പനിക്ക് സാധിക്കില്ലെന്ന് പരിഹസിക്കുന്നവരെപ്പോലെയാണ് ഇത്തരക്കാരുടെ വിടുവായത്തം.

തന്റെ ശരീര സൗന്ദര്യം ഇങ്ങനെയാവണമെന്ന് ആരും ആർക്കും അപേക്ഷ കൊടുത്തു കിട്ടുന്നതല്ല. തന്റെ മാതാപിതാക്കൾ ഇവരാവണമെന്ന് തിരഞ്ഞെടുക്കാനും ആർക്കും അവകാശമില്ല. നിസ്സാരമായ വസ്തുവിൽ നിന്നും മൂന്ന് ഇരുട്ടുകൾക്കുള്ളിൽ വെച്ച് മനുഷ്യനെ ഇത്ര സുന്ദരമായി സൃഷ്‌ടിച്ച സ്രഷ്ടാവിനെ വെല്ലു വിളിക്കാൻ വിഡ്ഢികൾക്കല്ലാതെ സാധിക്കുമോ..

നാഥനെ പരിഹസിച്ചു കൊണ്ട് കുലുങ്ങി ചിരിക്കുമ്പോഴും അവൻ സൗജന്യമായി നൽകുന്ന വായുവാണ് താൻ ശ്വസിക്കുന്നതെന്നും, തന്റെ ഹൃദയമിടിക്കുന്നത്‌ അവന്റെ ഔദാര്യം കൊണ്ടാണെന്നും ഓർത്താൽ നന്ന്.
അവന്റെ സ്നേഹ സ്പർശത്തെ തിരിച്ചറിയാത്ത ജീവിതം എത്ര കുടുസ്സായിരിക്കും.

തനിക്കിഷ്ടമുള്ളത് പോലെ ഇരുട്ടിൽ ജീവിക്കാൻ തന്നെ അനുവദിക്കണമെന്ന് വാശി പിടിക്കുകയാണ് ഇവർ, പ്രശസ്തിയും, സമ്പത്തും വിട്ടെറിഞ്ഞു കൊണ്ട് വിശ്വാസത്തിന്റെ മാർഗം സ്വീകരിച്ച സന ഖാൻ ഇത്തരക്കാർക്ക് സത്യ പ്രകാശത്തിന്റെ തിരി നാളമായെങ്കിൽ എന്നാശിച്ചു പോവുന്നു. അതിനായി ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

ശ്വാസം നിലച്ചാൽ ചീഞ്ഞു നാറുമെന്ന് ഉറപ്പുള്ള ശരീരവുമായി ജീവിച്ചിരിക്കുമ്പോൾ ദുർഗന്ധം പരത്താതിരിക്കാനുള്ള യുക്തിയെങ്കിലും ഇത്തരക്കാർക്ക് കിട്ടിയെങ്കിൽ…

ഉറങ്ങുന്നവരെ എളുപ്പത്തിൽ ഉണർത്താം, ഉറക്കം നടിക്കുന്നവരെ എന്ത് ചെയ്യാനാ ..?

print

1 Comment

  • Good.

    Anshif 19.10.2020

Leave a comment

Your email address will not be published.