നീ നിന്റെ കുഞ്ഞിനെ ബലിയറുക്കുക; അമ്മ കേൾക്കുന്ന അശരീരി

//നീ നിന്റെ കുഞ്ഞിനെ ബലിയറുക്കുക; അമ്മ കേൾക്കുന്ന അശരീരി
//നീ നിന്റെ കുഞ്ഞിനെ ബലിയറുക്കുക; അമ്മ കേൾക്കുന്ന അശരീരി
ആനുകാലികം

നീ നിന്റെ കുഞ്ഞിനെ ബലിയറുക്കുക; അമ്മ കേൾക്കുന്ന അശരീരി

2021 ഫെബ്രുവരി 7 ന്റെ പ്രഭാതത്തിലെത്തിയ വാർത്തയുടെ ഞെട്ടലോടെയാണ് കേരളം ഉണർന്നത്. പാലക്കാട് പുതുപ്പള്ളിത്തെരുവിൽ പൂളക്കാട് ആറു വയസുകാരനെ കൈകാലുകൾ കൂട്ടിക്കെട്ടി മാതാവ് കറിക്കത്തികൊണ്ട് കഴുത്തറുത്തു കൊന്നു. ദിവ്യബോധനത്തിൽ പ്രചോദിതയായി ദൈവസമക്ഷം സന്താനത്തെ ബലി നൽകിയതാണെന്ന് അവർ പോലീസിന് മൊഴി നൽകിയത്രെ.

നിധി കൊതിച്ചും, സൗഭാഗ്യങ്ങൾ ആഗ്രഹിച്ചും, ദുരിത മോക്ഷത്തിനുമൊക്കെയായി മന്ത്രവാദികളുടെ ബലിത്തറകളിൽ ചിന്നിച്ചിതറിയ പിഞ്ചോമനകൾ ഒത്തിരിയുണ്ട്. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ അധ്യാപക ദമ്പതികൾ ഇരുപത് കഴിഞ്ഞ രണ്ടു പെൺമക്കളുടെ തലതകർത്ത് കൊന്ന വാർത്തയുടെ മഷിമണം മാറിയിട്ടില്ല.
അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്നും കലിയുഗം അവസാനിക്കുകയും സദ് യുഗം ആരംഭിക്കുമെന്നും മന്ത്രവാദി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരകൃത്യം ചെയ്‌ത‌തെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇടതടവില്ലാതെ ആവർത്തിക്കുന്ന ഇത്തരം വാർത്തകളിൽ മുഴച്ചു നിൽക്കുന്ന മന്ത്രവാദ പരിസരങ്ങളില്ലാതെയുള്ള കൊലപാതകമാണ് പാലക്കാട് നടന്നതെന്ന് മനസിലാക്കുമ്പോഴാണ് കുടുംബ – സാമൂഹിക ആരോഗ്യത്തിന്റെ ബലക്കുറവ് നാം അനുഭവിച്ചറിയുന്നത്.

ഇത് ഒരു കുഗ്രാമവാസിയായ കുടുംബിനിയുടെ കേവല വിഭ്രാന്തിയിലൊതുങ്ങുന്ന പ്രശ്നമല്ലെന്നും ആഗോളതലത്തിൽ സാമൂഹ്യ നിരീക്ഷകരും നിയമ കൂടങ്ങളും പരിഹാരം തേടുന്ന പ്രതിസന്ധിയാണെന്നും തിരിച്ചറിയുന്നവർക്ക് മാത്രമേ വിഷയത്തിന്റെ മർമ്മം തൊടാൻ സാധിക്കുകയുള്ളു.

അമേരിക്കയിലെ വീടകങ്ങളിൽ വധിക്കപ്പെടുന്ന മക്കളെക്കുറിച്ചുള്ള പഠനങ്ങൾ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. സാമൂഹ്യ ജീവിതത്തിലെ മിടിപ്പുകളെ തൊട്ടറിയാനോ ആഴത്തിൽ വിശകലനം ചെയ്യാനോ സാധിക്കാതെ പോയ നാസ്തികപ്പുരയിലെ പരിഹാസ ജീവികൾക്ക് നേരം വെളുക്കാൻ സമയമേറെ വേണ്ടി വരും. എന്നാൽ സാമൂഹിക ജീവക്രമത്തിന്റെ ഓള താളങ്ങളെ സ്വാധീനിക്കുന്ന പ്രബോധകരും മന:ശാസ്ത്ര വിദഗ്ദരും നിയമകൂടവും ശാസ്ത്രീയമായി ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്.

മന:ശാസ്ത്ര മേഖലയും നിയമ വ്യവസ്ഥയും സംയുക്തമായും അല്ലാതെയും നടത്തിയ പഠന റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ journal of forensic psychology പ്രസിദ്ധീകരിച്ച Mothers Who Kill: An Overview of America’s Psychological and Legal Perspectives on Infanticide എന്ന പഠന പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നത്.

U.S. Department of Health and Human Services (USDHHS) ഡാറ്റ അനുസരിച്ച്, ഒന്നാം ജന്മദിനം എത്തുന്നതിന് മുമ്പായി പ്രതിദിനം ഒരു കുട്ടി കൊല്ലപ്പെടുന്നു. അവഗണനയും ദുരുപയോഗവും കാരണം ഓരോ ദിവസവും നാല് കുട്ടികൾ മരിക്കുന്നു. ഈ കുട്ടികളിൽ ഭൂരിഭാഗവും അപരിചിതരാലാണ് കൊല്ലപ്പെടുന്നതെന്ന് സമൂഹം വിശ്വസിക്കുമ്പോൾ, കൊല്ലപ്പെട്ട കുട്ടികളിൽ തെണ്ണൂറ്റിയേഴു ശതമാനവും ബന്ധുക്കളാൽ വധിക്കപ്പെട്ടവരാണെന്നും മൂന്ന് ശതമാനം മാത്രമാണ് പുറത്തുനിന്നുള്ളവരാൽ കൊല്ലപ്പെടുന്നതെന്നും റിപ്പോർട്ടുകൾ തെളിയിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഇരകളാകുന്നത് ഒരു വയസ്സിന് താഴെയുള്ള കുട്ടികളാണെന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. ഈ സാഹചര്യങ്ങളിൽ നടന്ന സാമൂഹ്യ ഗവേഷണങ്ങൾ സങ്കീർണ്ണമായ പല സ്ത്രീ വിശേഷങ്ങളും പുറത്ത് കൊണ്ടുവരികയുണ്ടായി.

ശിശുഹത്യകളുടെ സ്വഭാവമനുസരിച്ച് കൊലപാതകത്തിന്റെ ഉദ്ദേശ്യം, ഘടകങ്ങൾ, സാഹചര്യങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തി പൊതുവായ ഒരു വർഗീകരണം നൽകുന്നുണ്ട്. മാനസീകാരോഗ്യ വിദഗ്ദനായ ഫിലിപ്പ് റെസ്നിക് (Phillip Resnick) ശിശുഹത്യകളുടെ ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കി കുറ്റകൃത്യത്തെ തരംതിരിച്ച ആദ്യത്തെ മനശ്ശാസ്ത്ര വിദഗ്ദനായി കരുതപ്പെടുന്നു. ഇത്തരം നരഹത്യകളെ കൊലപാതകം (filicide) നിയോനാറ്റിസൈഡ് (neonaticide) എന്നിങ്ങനെ വേർതിരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വർഗീകരണം പ്രശ്നത്തെ ഇഴപിരിച്ച് മനസിലാക്കാൻ ഉപകരിക്കും. (1) neonaticide (2) mental illness (3) postpartum psychosis (4) altruism or “mercy killing” (5) accidental infanticide എന്നിങ്ങനെ അഞ്ച് തരമായിട്ടാണ് അമ്മക്കൊലപാതകങ്ങളെ വേർതിരിക്കപ്പെട്ടത്. ഇതിൽ എല്ലാം പ്രസക്തമാണെങ്കിലും നമ്മുടെ പ്രത്യേക സാഹചര്യത്തിൽ രണ്ട്, മൂന്ന് ഇനങ്ങളെ കുറിച്ച് ആദ്യം പറയാം.

Mental illness and infanticide
മാനസികരോഗവും ശിശുഹത്യയും

ഒരു കൊലപാതകത്തിനുള്ള അപകടസാധ്യത ഘടകങ്ങളിൽ ഒന്നാമതായി കണ്ടെത്തിയിട്ടുള്ളത് മാനസികരോഗത്തെയാണ്. കടുത്ത മനോരോഗത്തിന്റെ ഫലമായി മക്കളെ കൊല്ലുന്ന സ്ത്രീകൾ ധാരാളമുണ്ട്. നിയോനാറ്റിസൈഡിന്റെ ഇരകൾ ഒരു ദിവസത്തിൽ താഴെയുള്ള കുട്ടികളാണെങ്കിൽ, മാനസികരോഗികളായ സ്ത്രീകൾ ഒരു വയസ്സിന് മുകളിലുള്ള കുട്ടികളെ കൊലപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൊലപാതക കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന മാനസികരോഗികളായ സ്ത്രീകളിൽ മിക്കവാറും പ്രായമുള്ളവരോ വിവാഹിതരോ സ്ഥിരമായ ബന്ധത്തിലോ ഉള്ളവരാണെന്നും കുട്ടികളെ കൊല്ലുമ്പോൾ അക്രമം ഉൾപ്പെടുന്ന രീതികൾ ഉപയോഗിക്കുന്നതായും പഠനങ്ങൾ പറയുന്നു. മാനസികരോഗം മൂലം കുട്ടികളെ കൊല്ലുന്ന സ്ത്രീകളെക്കുറിച്ചുള്ള മറ്റൊരു വസ്തുത, ബാക്കി ഫിലിസിഡൽ അമ്മമാരുമായി താരതമ്യപ്പെടുത്തുമ്പോൾ, കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനുള്ള ശ്രമം കുറവാണ്.

സ്കീസോഫ്രീനിയ, (schizophrenia)

അക്യൂട്ട് പാരനോയ, (acute paranoia) മാനിക് ഡിപ്രഷൻ (manic depression) എന്നിവയാണ് ഒരു കുട്ടിയെ കൊല്ലുന്നതിനുള്ള ഏറ്റവും സാധാരണമായ മൂന്ന് അപകട ഘടകങ്ങൾ. ഈ വിഷയത്തിൽ മിക്കിയും (McKee) Shea
ഷിയയും (Shea) നടത്തിയ പഠനത്തിൽ 75% ഫിലിസിഡൽ അമ്മമാർക്കും കുട്ടിയുടെ മരണത്തിന് മുമ്പ് മാനസിക ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. മാത്രമല്ല, അതിൽ പകുതിയും ഒരു സൈക്യാട്രിസ്റ്റിനെ സമീപിച്ചവരും, 25% അമ്മമാരും ചികിത്സ ലഭിച്ചവരുമാണ്.

മാനസികരോഗത്തിന്റെ പശ്ചാത്തലത്തിൽ ചെയ്യുന്ന ശിശുഹത്യകളിൽ കുട്ടിയുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുകയോ ഭാവിയിലെ ദുരിതങ്ങളിൽ നിന്ന് അവനെ സംരക്ഷിക്കുകയോ പോലുള്ള ദ്വിതീയ ഉദ്ദേശ്യങ്ങൾ പ്രചോദനമാകാറുണ്ട്.

അഞ്ച് മക്കളെ ബാത്ത് ടബ്ബിൽ മുക്കിക്കൊന്ന ആൻഡ്രിയ പിയയേറ്റ്സിന്റെയും (Andrea Pia Yates), മൂന്ന് മക്കളെ സാൻഫ്രാൻസിസ്കോ ഉൾക്കടലിലേക്ക് വലിച്ചെറിഞ്ഞ ലഷാൻ ഹാരിസിന്റെയും (Lashaun Harris) കഥകൾ ഒരു മാനസികരോഗത്തിന്റെ ഫലമായുണ്ടായ ശിശുഹത്യയുടെ കുറ്റകൃത്യത്തിന്റെ രണ്ട് ഉദാഹരണങ്ങളാണ്. രണ്ടിടത്തും, ഈ ജീവിതത്തിന്റെ വേദനയിൽ നിന്ന് മക്കളെ രക്ഷിക്കാനുള്ള ഏക മാർഗമായി അവരെ “ബലിയർപ്പിക്കുക” എന്ന അശരീരി ശബ്ദങ്ങൾ കേട്ടിരുന്നു. രണ്ട് സ്ത്രീകൾക്കും സ്കീസോഫ്രീനിയയും പ്രസവാനന്തര വിഷാദം ഉൾപ്പെടെയുള്ള മാനസികാവസ്ഥയും ബാധിച്ചതായി വിദഗ്ദർ കണ്ടെത്തിയപ്പോൾ, പ്രാഥമിക നിരീക്ഷങ്ങളുടെയും അന്വേഷണങ്ങളുടെയും വിധി വളരെ വ്യത്യസ്തമായിരുന്നു.

ആൻഡ്രിയ യേറ്റ്സിന് മാനസികരോഗത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. അവളുടെ അഞ്ച് മക്കളെ പ്രസവിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് അത് ആരംഭിച്ചു. മാനസികരോഗത്തിന് പുറമെ ആൻഡ്രിയയേറ്റ്സിന് കടുത്ത രൂപത്തിലുള്ള പ്രസവാനന്തര മനോരോഗം (postpartum psychosis) ഉണ്ടായിരുന്നു. അവർക്ക് കടുത്ത വിഷാദരോഗം ബാധിച്ചിരുന്നു. പലതവണ ആത്മഹത്യകൾക്ക് ശ്രമിക്കുകയും മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ കുഞ്ഞിന്റെ ജനനത്തിനു തൊട്ടുപിന്നാലെ ആൻഡ്രിയ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. പ്രസവശേഷം മിക്കവാറും എല്ലാ സമയത്തും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ആൻഡ്രിയയുടെ മനോരോഗവിദഗ്ദ്ധനായ ഡോ. സ്റ്റാർബ്രാഞ്ച് (Dr. Starbranch)
ആൻഡ്രിയയ്ക്ക് കുട്ടികളുണ്ടാകുന്നത് അവളുടെ മാനസിക നില വഷളാക്കുകയാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും ബോധ്യപ്പെട്ടിട്ടുണ്ട്.

സ്കീസോഫ്രീനിയ ബാധിച്ച് മൂന്ന് മക്കളെ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ ഉൾക്കടലിൽ വലിച്ചെറിഞ്ഞ് കൊന്ന ഇരുപത്തിമൂന്ന് വയസുള്ള അമ്മ ലഷുവാൻ ഹാരിസിന്റെ (Lashuan Harris) കേസ് ആൻഡ്രിയയേറ്റ്സിന്റെ കഥയ്ക്ക് സമാനമാണ്. ആശുപത്രിയിൽ പ്രവേശിച്ചതിന്റെയും മാനസികരോഗത്തിനുള്ള ചികിത്സകളുടെയും ഒരു നീണ്ട രേഖ ലാഷുവാനിലുണ്ടായിരുന്നു. മക്കളെ കൊല്ലുന്നതിന് രണ്ടാഴ്ച മുമ്പാണ് അവർ അവസാന ആശുപത്രിയിൽ പ്രവേശിച്ചത്.

എന്തിനാണ് മക്കളെ കൊന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ, തന്റെ കുഞ്ഞുങ്ങളെ “ബലിയറുക്കണമെന്നും അല്ലെങ്കിൽ എല്ലാവരും മരിക്കുമെന്നും” പറയുന്ന ശബ്ദങ്ങൾ കേട്ടതായി ലാഷുവാൻ വെളിപ്പെടുത്തുകയുണ്ടായി. ആൻഡ്രിയയേറ്റ്‌സിന്റെ (Andrea Yates) ജീവിതം സാമൂഹ്യബോധ, നീതിന്യായ രംഗത്തെ പ്രായോഗിക ചിന്തകൾക്ക് പ്രചോദനമായിട്ടുണ്ട്.

Postpartum psychosis and infanticide
പ്രസവാനന്തര സൈക്കോസിസും ശിശുഹത്യയും

അമേരിക്കൻ ഐക്യനാടുകളിൽ പ്രസവാനന്തരമുള്ള വിഷാദം കുട്ടിയുടെ ജനനത്തിനു ശേഷമുള്ള ആദ്യ വർഷത്തിനുള്ളിൽ മുതിർന്ന സ്ത്രീകളിൽ 10-22% വരെ ബാധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
പ്രസവാനന്തര മൂഡ് ഡിസോർഡേഴ്സിന്റെ (Postpartum Mood Disorders) മൂന്ന് തരങ്ങളിൽ ഒന്നാണ് പ്രസവാനന്തര വിഷാദം. പ്രസവാനന്തര ബ്ലൂസ്, (postpartum blues) പ്രസവാനന്തര സൈക്കോസിസ് (postpartum psychosis) എന്നിവയാണ് മറ്റു രണ്ടെണ്ണം. ഏകദേശം 25% മുതൽ 85% വരെ അമ്മമാർക്ക് ഓരോ വർഷവും പ്രസവാനന്തര ബ്ലൂസ് അനുഭവപ്പെടുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പ്രസവാനന്തര പ്രകോപനം, (irritability) കരച്ചിൽ, (crying) ഉത്കണ്ഠ, (anxiety) ചിന്താഭ്രമം (disorientation) തുടങ്ങിയ ലക്ഷണങ്ങൾ ഏതാനും ആഴ്ചകൾ മാത്രം നീണ്ടുനിൽക്കും, അമ്മയുടെ മാനസിക നിലയെ വലിയ തോതിൽ ബാധിക്കില്ല.

ചില സ്ത്രീകളിൽ പ്രസവാനന്തരമുള്ള വിഷാദം കണ്ടെത്തി, പക്ഷേ അതിന്റെ ലക്ഷണങ്ങൾ കൂടുതൽ കഠിനമാണ്. പ്രസവാനന്തരമുള്ള വിഷാദത്തെ “Clinical occurring during the weeks and months following childbirth” എന്നാണ് നിർവചിച്ചിരിക്കുന്നത്.

ഉറക്ക അസ്വസ്ഥത, ക്ഷീണം, അവർ ആസ്വദിക്കുന്ന കാര്യങ്ങളിൽ താൽപര്യം നഷ്ടപ്പെടുക, കുഞ്ഞിനോടുള്ള വികാരങ്ങളുടെ അഭാവം, അമിതമായ കുറ്റബോധം, ആത്മഹത്യാ ചിന്തകൾ എന്നിവ പ്രസവാനന്തരമുള്ള വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായി അനുഭവപ്പെടാം. ഈ അസുഖം ബാധിച്ച പല സ്ത്രീകളും ഒരു അമ്മയെന്ന നിലയിൽ തങ്ങളുടെ പങ്ക് കവർന്നെടുക്കുകയും കുട്ടിയെ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ചിന്തകൾ അനുഭവിക്കുകയും ചെയ്യും. നവജാതശിശുവുമായി ബന്ധപ്പെട്ട വ്യാമോഹപരമായ ഫാന്റസികളാണ് പ്രസവാനന്തര സൈക്കോസിസിന്റെ പ്രാഥമിക അടയാളങ്ങളിലൊന്ന്.

ഇതിൽ മിക്ക സ്ത്രീകളും അശരീരി കേട്ടതായി റിപ്പോർട്ട് ചെയ്യുന്നു, അത് കുട്ടിയെ കൊല്ലാൻ പ്രേരിപ്പിക്കുന്നു. പ്രസവാനന്തര സൈക്കോസിസ് വളരെക്കുറച്ച് സ്ത്രീകളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ, മിക്ക കേസുകളിലും ഇത് ചികിത്സിക്കപ്പെടാത്ത പ്രസവാനന്തര വിഷാദത്തിന്റെ അനന്തര ഫലമാണ്. പ്രസവശേഷം അമ്മയുടെ തലച്ചോറിലെ ഹോർമോൺ അസന്തുലിതാവസ്ഥയുമായി ഇത് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയപ്പെടുമ്പോഴും പ്രസവാനന്തര വൈകല്യങ്ങളുടെ കാരണത്തെക്കുറിച്ച് വ്യക്തമായ വിശദീകരണമൊന്നുമില്ലെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

പ്രസവാനന്തര വിഷാദരോഗം ബാധിച്ച അമ്മമാർ കുട്ടികളെ വേദനിപ്പിക്കുന്നതിനോ ഉപേക്ഷിക്കുന്നതിനോ ഉള്ള ചിന്തകൾ അനുഭവിക്കുക മാത്രം ചെയ്യുമ്പോൾ, മനോരോഗികളായ അമ്മമാർ ഈ ചിന്തകളിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. പ്രസവാനന്തര സൈക്കോസിസ് ബാധിച്ച 4% അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു.

neonaticide
(ഒഴിവാക്കൽ കൊല)

മിനസോട്ടയിൽ നിന്നുള്ള അമൻ‌ഡ ആൻഡേഴ്സൺ (Amanda Anderson) തന്റെ ഗർഭാവസ്ഥയെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മറച്ചുവെച്ചു. അവസാനം വീട്ടിലെ കുളിമുറിയിൽ പ്രസവിക്കുകയും കുഞ്ഞിനെ കഴുത്തു ഞെരിച്ച് മുഷിഞ്ഞ വസ്ത്രക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിക്കുകയും ചെയ്തു. അമാൻഡ പിടിക്കപ്പെടുകയും കുറ്റം സമ്മതിക്കുകയും മിനസോട്ട കോടതി 7 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

ഇതിന് സമാനമായി ന്യൂയോർക്കിൽ സ്റ്റെഫാനി വെർ‌നികും (Stephanie Wernick) ഗർഭാവസ്ഥയെ ചുറ്റുമുള്ളവരിൽ നിന്ന് മറച്ചുവെച്ചു. ഒടുവിൽ ഒരു കുളിമുറിയിൽ കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞ് കരയാൻ തുടങ്ങിയ ശേഷം, അവൾ അവന്റെ വായിൽ ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ച് സ്റ്റഫ് ചെയ്തു. അവനെ പൊതിഞ്ഞ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു. കൊലപാതക സമയത്ത് സ്റ്റെഫാനിക്ക് മാനസിക പ്രയാസം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, ന്യൂയോർക്ക് സംസ്ഥാനം നരഹത്യക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തി 4 വർഷം തടവിന് ശിക്ഷിച്ചു. നിയോനാറ്റിസൈഡിൽ ഏർപ്പെട്ട ചെറുപ്പക്കാരായ അമ്മമാരുടെ രണ്ട് ഉദാഹരണങ്ങളാണിവ. ഈ രണ്ട് കേസുകൾ മാധ്യമങ്ങളുടെ മാത്രമല്ല ക്ലിനിക്കൽ, ഫോറൻസിക് മനശാസ്ത്രജ്ഞരുടെയും പഠനങ്ങൾക്ക് വിധേയമായി.

‘പ്രോം മാം’ എന്ന് വിളിപ്പേരുള്ള മെലിസ ഡ്രെക്‌സ്‌ലറുടെയും (Melissa Drexler) ദമ്പതികളുടെയും കേസുകൾ പലപ്പോഴും നവജാതശിശുക്കൊലപാതങ്ങളുടെ പ്രധാന ഉദാഹരണങ്ങളായി ഉപയോഗിക്കാറുണ്ട്.

മെലിസ തന്റെ സ്കൂളിന്റെ കുളിമുറിയിലെ ഒരു ടോയ്‌ലറ്റിൽ പ്രസവിച്ചു. ആ കുഞ്ഞിനെ പിന്നീട് ഒരു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ അവസ്ഥയിൽ കണ്ടെത്തി. ഗുരുതരമായ നരഹത്യക്ക് മെലിസ കുറ്റം സമ്മതിക്കുകയും ന്യൂജേഴ്‌സി സംസ്ഥാനം പതിനഞ്ച് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. മൂന്നുവർഷത്തെ ജയിൽവാസത്തിന് ശേഷം പരോളിൽ വിട്ടയച്ചു.

ഗർഭാവസ്ഥയെ കുടുംബങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മറച്ചുവെക്കുകയും പ്രസവ സമയം അടുത്തപ്പോൾ ഒരു മോട്ടൽ റൂം വാടകയ്‌ക്കെടുത്തു ഒരു ആൺകുട്ടിയെ പ്രസവിക്കുകയും ശേഷം കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്ത ആമിയുടെയും ബ്രയാന്റെയും ശിശുഹത്യയും ചർച്ചയായിട്ടുണ്ട്. മകനെ കൊന്ന കുറ്റം സമ്മതിക്കാൻ ആമി രണ്ട് വർഷമെടുത്തു. ഡെലവെയർ കോടതി ആമിയെ രണ്ടര വർഷം തടവും ബ്രയാനെ രണ്ടുവർഷവും തടവിന് ശിക്ഷിച്ചു.

ഇത്തരം ശിശുഹത്യകൾക്ക് ചില പൊതുവായ സ്വഭാവങ്ങളുണ്ട്. പലപ്പോഴും ഇത് സംഭവിക്കുന്നത് അവിഹിത ഗർഭങ്ങളുടെ അനന്തരഫലമായാണ്. കഴുത്ത് ഞെരിച്ച് കൊല്ലുക. തെരുവിൽ ഉപേക്ഷിച്ച് രക്ഷപ്പെടുക. പട്ടിണിക്കിട്ടോ വിഷം നൽകിയോ മാരകായുധം ഉപയോഗിച്ചോ നിഷ്‌കരുണം വധിക്കുക. ഇത്തരത്തിൽ ഏതെങ്കിലും വിധേന പിറന്നുവീണ ശേഷം ആദ്യ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കൊല്ലപ്പെടുന്ന മക്കളെ നിയോനാറ്റിസൈഡ് വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ഇങ്ങനെയുള്ള അമ്മക്കെലയാളികൾക്ക് ‘നിയോനാറ്റൈഡ് സിൻഡ്രോം’ ബാധിച്ചതായി കാണപ്പെടുന്നു.

പൊതു സ്വഭാവസവിശേഷതകൾ പങ്കിടുന്ന ഒരേയൊരു കൊലപാതക രൂപമാണ് നിയോനാറ്റിസൈഡ്. നിയോനാറ്റിസൈഡ് കൂടുതലും മാതാപിതാക്കളുമായോ പരിപാലകരുമായോ താമസിക്കുന്ന അവിവാഹിതരായ വളരെ ചെറുപ്പക്കാരായ സ്ത്രീകളാണ് ചെയ്യുന്നതെന്ന് പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക കേസുകളിലും, ഇത്തരം കുറ്റകൃത്യം ചെയ്യുന്ന അമ്മമാർ ഒറ്റപ്പെട്ട ജീവിതശൈലി നയിക്കുകയും ആശുപത്രിയേതര ക്രമീകരണങ്ങളിൽ പ്രസവിക്കുകയും ചെയ്യുന്നവരാണ്. വാസ്തവത്തിൽ, ആദ്യത്തെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ട നവജാതശിശുക്കളിൽ 95 ശതമാനവും ആശുപത്രികളിൽ ജനിച്ചവരല്ല, സ്വകാര്യ കുളിമുറി, പൊതു വിശ്രമമുറികൾ, പാർക്കുകൾ, ഹോട്ടലുകൾ എന്നിവയാണ് അവരുടെ പ്രസവ കേന്ദ്രങ്ങൾ.

ഒരു കുട്ടി ജനിക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ഘടകങ്ങളുമായി പൊരുത്തപ്പെടുന്നതിൽ ആ അമ്മമാർക്ക് പ്രശ്‌നമുണ്ടെന്നും എന്നാൽ നിയോനാറ്റിസൈഡിന്റെ സമയത്ത് അവരിൽ ഒരു ചെറിയ ശതമാനം മാത്രമേ മാനസികരോഗം അനുഭവിക്കുന്നുള്ളൂ എന്നും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മാനാഭിമാനങ്ങളുടെ പുതപ്പിനുള്ളിൽ ഒളിച്ചു വെച്ചത് പുറത്ത് ചാടുമ്പോഴുണ്ടാകുന്ന വിഭ്രാന്തിയിൽ ആക്രമിച്ചോ, ഉപേക്ഷിച്ചോ കുഞ്ഞോമനയെ കൊന്നൊടുക്കുന്നു.

Altruism, or “mercy killing”
ഉപകാരക്കൊല അഥവാ കാരുണ്യവധം

മാനസിക വൈകല്യങ്ങളുടെ ഇരകളായ അമ്മമാർക്ക് പുറമേ, അവരുടെ ജീവിതത്തിലെ ചില വൈകാരിക സമ്മർദ്ദകരമായ സംഭവങ്ങളുടെ ഫലമായി ശിശുഹത്യ ചെയ്ത നിരവധി സ്ത്രീകളും ഉണ്ടായിട്ടുണ്ട്. കുട്ടികളെ കൊന്നതിന്റെ കാരണങ്ങൾ വിശദീകരിക്കാൻ കഴിയാത്ത പല സ്ത്രീകളും പ്രസവാനന്തര ആരംഭത്തോടെയുള്ള വൈകല്യങ്ങൾ അനുഭവിച്ചിരിക്കാമെന്ന് മനോരോഗവിദഗ്ദ്ധനായ ഡോ. ലോറ മില്ലർ (Dr. Laura Miller) നിരീക്ഷിക്കുന്നു.

മാത്രമല്ല, ഈ വൈകല്യങ്ങളുടെ സ്വഭാവം കൂടുതൽ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലമുള്ളതാണെന്നും ഒരു പ്രത്യേക ഫിസിയോളജിക്കൽ ഘടകത്തേക്കാൾ അമ്മമാർ താമസിക്കുന്ന പരിസ്ഥിതിയെ സ്വാധീനിക്കുന്നുവെന്നും കണ്ടെത്തി. മിക്കപ്പോഴും ഈ വൈകല്യങ്ങൾ വൈകാരികമോ ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗം മൂലം അമ്മയെ കൊലപാതകത്തിന് പാകപ്പെടുത്തുന്നു. മിക്ക കേസുകളിലും, വിദ്യാഭ്യാസത്തിന്റെ അഭാവം, കുട്ടിയെ വളർത്തുന്നതിനുള്ള വരുമാനമില്ലായ്മയെ കുറിച്ചുള്ള ഭീതി ഇവയൊക്കെ ഒരു അമ്മയെ കൊലപാതകത്തിലേക്ക് നയിച്ചേക്കാം. വിദ്യാഭ്യാസത്തിന്റെ അഭാവമോ സാമ്പത്തിക ഞെരുക്കമോ കുട്ടിക്കാലത്തെ ദുരുപയോഗ ഭീതിയോ കൊണ്ട് കുട്ടിയെ കൊല്ലുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് പറയുന്നത് ഒരു നിലക്കും ന്യായീകരിക്കാവുന്നതല്ല. എന്നിരുന്നാലും, മേൽപ്പറഞ്ഞ വിവരണങ്ങൾക്ക് അനുയോജ്യമായ അമ്മമാർ തങ്ങളുടെ കുട്ടിയെ കൊല്ലുകയല്ലാതെ മറ്റൊന്നും ചിന്തിക്കാത്ത നിരവധി കേസുകളുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉപകാരക്കൊലകളുടെ ഇരകൾ സാധാരണയായി പ്രായമായ കുട്ടികളാണെന്നത് എടുത്തുപറയേണ്ടതാണ്. ഉപകാരക്കൊലയെ “കരുണക്കൊല” (mercy killing) എന്ന് വിളിക്കാറുണ്ട്. എന്റെ കുഞ്ഞ് ജീവിക്കുന്നതിനേക്കാൾ മരണപ്പെടുന്നതാണ് ഉചിതം എന്ന് ഇത്തരം അമ്മക്കൊലയാളികൾ ഉറച്ച് വിശ്വസിക്കുന്നു.

കരുണക്കൊലപാതകത്തിന്റെ ഫലമായി മരണമടഞ്ഞ കുട്ടികളെക്കുറിച്ചുള്ള ഗവേഷണങ്ങൾ കാണിക്കുന്നത് ഈ പ്രത്യേക തരത്തിലുള്ള കൊലപാതകം നടത്തുന്നത് ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്ന അമ്മമാരാണ്. കുട്ടിക്ക് അമ്മയില്ലാതെ ജീവിക്കാൻ കഴിയാത്തവിധം ലോകം ക്രൂരമാണെന്ന് മിക്ക കേസുകളിലും സ്ത്രീകൾ വിശ്വസിച്ചേക്കാം. മിക്ക കേസുകളിലും, തന്റെ കുട്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകളിൽ നിന്ന് മോചനം നേടുന്നതിനായി അമ്മ തന്റെ കുട്ടിയെ കൊല്ലുന്നു.

മൂന്ന് വയസുള്ള മകൾക്ക് ഉറങ്ങുന്ന ഗുളിക നൽകി മുഖത്ത് തലയിണ വച്ചുകൊണ്ട് ടൈസാൻ സെലെസ്റ്റിയൻ (Tysann Celestian) ശ്വാസം മുട്ടിച്ചു കൊന്നു. മകളെ കൊന്ന ശേഷം ടൈസൻ ആദ്യം എലി വിഷം കഴിച്ച് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് ചോദ്യം ചെയ്യലിനിടെ, അമ്മ സ്വയം ജീവനൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അമ്മയില്ലാതെ മകൾ വളരാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തുകയുണ്ടായി.

ന്യൂ മെക്സിക്കോയിൽ ടിഫാനി ടോറിബിയോ (Tiffany Toribio) തന്റെ മൂന്നു വയസ്സുള്ള മകനെ ശ്വാസം മുട്ടിച്ച് കൊന്ന് മണലിൽ കുഴിച്ചിട്ട ഒരു “കരുണക്കൊലപാതക”ത്തിന്റെ മറ്റൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ടിഫാനിയും മകനും വീടില്ലാത്തവരും തെരുവിൽ ഉറങ്ങുന്നവരുമാണ്. എന്തിനാണ് അവൾ തന്റെ മകനെ കൊന്നതെന്ന് ചോദിച്ചപ്പോൾ, തന്റെ മകന് അവനെക്കുറിച്ച് ആരും കരുതാത്തത്ര ബുദ്ധിമുട്ടുള്ള ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പറഞ്ഞത്. ടൈസാൻ സെലെസ്റ്റിയൻ, (Tysann Celestian) ടിഫാനി ടോറിബിയോ(Tiffany Toribio) എന്നിവർ കൊലപാതകത്തിൽ കുറ്റം സമ്മതിക്കുകയും വർഷങ്ങളോളം തടവിന് ശിക്ഷിക്കുകയും ചെയ്തു.

ശിശുഹത്യയും ലോക രാജ്യങ്ങളും

ശിശുഹത്യകളുടെ ചുറ്റുമുള്ള സാഹചര്യങ്ങൾ വളരെ സാമ്യമുള്ളതാണെങ്കിലും, പൊതുവായി വിശദീകരിക്കാനോ നിർവചിക്കാനോ അത്ര എളുപ്പമല്ല. ശിശുഹത്യയിലെ കുറ്റകൃത്യം നിർവചിക്കാൻ ഇപ്പോഴും പ്രയാസമാണെങ്കിലും, 29 രാജ്യങ്ങൾ ഇതിനകം തന്നെ നിയമങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ശിശുഹത്യയുടെ കുറ്റകൃത്യത്തെ ഒരു സാധാരണ നരഹത്യയേക്കാൾ കഠിനമായാണ് കണക്കാക്കുന്നത്. കൂടാതെ മാനസിക ചികിത്സയിൽ ഏതാനും മാസങ്ങൾ മുതൽ 10 വർഷത്തിൽ കൂടുതൽ തടവ് വരെ വ്യത്യാസപ്പെടാവുന്ന ശിക്ഷകളോടെ ശിക്ഷിക്കുകയും ചെയ്യുന്നു.

ശിശുഹത്യയുടെ ഫലമായുണ്ടായ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞതും കുട്ടികളെ കൊന്ന അമ്മമാർക്ക് ഒരു പരിധിവരെ ധാരണ നൽകുന്ന പ്രത്യേക നിയമങ്ങൾ സ്ഥാപിക്കുന്നതുമായ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇംഗ്ലണ്ട്, പ്രത്യേകിച്ചും പ്രസവാനന്തര സൈക്കോസിസ്. 1938 ലെ ശിശുഹത്യ നിയമപ്രകാരം, കൊലപാതക സമയത്ത് പ്രസവാനന്തര മനോരോഗം ബാധിച്ചതായി കാണിക്കാൻ കഴിയുന്ന അമ്മമാർക്കെതിരെ മിക്ക കേസുകളിലും നരഹത്യക്ക് കേസെടുക്കുകയും അവരെ ജയിലിലടക്കുന്നതിന് പകരം ചികിത്സയ്ക്കായി നിർബന്ധിതരാക്കുന്നു. കൊലപാതകം നടക്കുമ്പോൾ കുട്ടിയുടെ ജനനം മൂലമുണ്ടായ മാനസിക അസന്തുലിതാവസ്ഥയാണ് അനുഭവിക്കുന്നതെന്ന് ഒരു സൈക്യാട്രിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ സഹായത്തോടെ തെളിയിക്കാൻ കഴിയുന്ന അമ്മമാർക്കാണ് ഈ നിയമം ബാധകമാകുന്നത്.

ശിശുഹത്യയെക്കുറിച്ചുള്ള മാതൃകാ ചട്ടം എന്ന് പലരും അഭിസംബോധന ചെയ്യുന്ന ബ്രിട്ടീഷ് ചട്ടം ലോകമെമ്പാടുമുള്ള 22 രാജ്യങ്ങളിലെങ്കിലും ആവർത്തിച്ചിട്ടുണ്ട്. ക്രിമിനൽ കോഡ് ഓഫ് കാനഡ (1948) അനുസരിച്ച്, ശിശുഹത്യയെ കുറ്റപ്പെടുത്താനാവാത്ത കുറ്റമായി നിർവചിക്കുകയും അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും. ക്രിമിനൽ ആക്റ്റ് 1900 ലെ സെക്ഷൻ 22 എ (1) പ്രകാരമാണ് ശിശുഹത്യയുടെ കുറ്റകൃത്യത്തെ ഓസ്ട്രേലിയ നിർവചിക്കുന്നത്, കൂടാതെ ശിശു കൊലപാതകം ജനനം മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടിയോട് ചെയ്ത കുറ്റമാണ്, പരമാവധി 3 വർഷം വരെ തടവ്. പൊതുവേ, ശിശുഹത്യയെ നരഹത്യയുടെ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കുകയും അതിനനുസരിച്ച് നിയമങ്ങൾ കൊണ്ടുവന്ന ഭൂരിഭാഗം രാജ്യങ്ങളിലും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.

ഇസ്‌ലാം വഴി കാണിക്കുന്നു

സാമൂഹികാരോഗ്യത്തിന്റെ മതമാനങ്ങൾ എക്കാലത്തേക്കും പ്രസക്തമാണ്. കൊന്നതും കൊല്ലപ്പെട്ടതും എന്തിനെന്ന് ഇരു കൂട്ടർക്കും അറിയാത്ത കാലഘട്ടത്തെ അന്ത്യനാളിന്റെ അടയാളമായി നബി (സ) സൂചിപ്പിച്ചത് ഇവിടെ സ്മര്യമാണ്. മറ്റൊരിക്കൽ മനുഷ്യർക്കിടയിൽ ഹർജ് വ്യാപിക്കുമെന്ന് നബി (സ) പറഞ്ഞപ്പോൾ അത് എന്തെന്നറിയാതെ അനുചരൻമാൻ വിശദീകരണം തേടി. അപ്പോൾ നബി (സ) പറഞ്ഞു: മനുഷ്യവധമാണത്. അനുചരർ വീണ്ടും ചോദിച്ചു: യുദ്ധങ്ങളിലും മറ്റുമായി അത് ഇപ്പോഴും സംഭവിക്കുന്നുണ്ടല്ലോ? തദവസരത്തിൽ നബി (സ) ഇപ്രകാരം വിശദീകരിച്ചു: യുദ്ധ വേളകളിലെ വധങ്ങളല്ല ഹർജ്. നിങ്ങൾ നിങ്ങളുടെ കൂട്ടുകുടുംബാധികളെ കൊലപ്പെടുത്തും!. ആശ്ചര്യത്തോടെ അനുചരർ നബി(സ)യോട് അന്വേഷിച്ചു: അന്ന് ഞങ്ങൾക്ക് ബുദ്ധിയുണ്ടാവില്ലേ പ്രവാചകാ? നബി (സ) പ്രതികരിച്ചു: ഇല്ല. നിങ്ങൾക്ക് അന്ന് ബുദ്ധിയുണ്ടാവില്ല.

6/ 137,140,151 – 17/ 31 – 16/ 58 – 81/ 8 ഇങ്ങനെ വിശുദ്ധ ഖുർആൻ വിവിധയിടങ്ങളിലായി സന്താന വധത്തെ വിരോധിക്കുകയും പൊതുബോധത്തെ ജാഗ്രവത്താക്കുന്നതും ശ്രദ്ധിച്ചാൽ ഈ വിഷയത്തിന്റെ പ്രാധാന്യം ഏവർക്കും തിരിച്ചറിയാനാകും.

print

1 Comment

  • Masha Allah.. നല്ല പഠനം. പുതിയ അറിവുകൾ.. മാനസികമായ ഇത്തരം പ്രയാസങ്ങൾക്കുള്ള ഇസ്ലാമികമായ പരിഹാരങ്ങളും വിശദമായി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നു.

    Afreen 13.03.2021

Leave a comment

Your email address will not be published.