നബിപാഠങ്ങളിൽ പെൺ വിരുദ്ധതയില്ല !!! -6

//നബിപാഠങ്ങളിൽ പെൺ വിരുദ്ധതയില്ല !!! -6
//നബിപാഠങ്ങളിൽ പെൺ വിരുദ്ധതയില്ല !!! -6
ആനുകാലികം

നബിപാഠങ്ങളിൽ പെൺ വിരുദ്ധതയില്ല !!! -6

സ്ത്രീയെ ഭരണമേല്‍പിച്ച ജനത വിജയിക്കില്ലെന്നോ?! -1

സ്ത്രീകളെ അധികാരം ഏല്‍പ്പിച്ച ഒരു ജനതയും വിജയിക്കില്ലെന്ന് പഠിപ്പിച്ചത് മുഹമ്മദ് നബിയാണ്. അതുകൊണ്ടുതന്നെ പ്രവാചകാനുചരന്മാര്‍ സ്ത്രീകളുടെ അധികാരം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ജമല്‍ യുദ്ധം നയിച്ച ആഇശ പ്രവാചകപത്‌നിയായിരുന്നിട്ടുപോലും, ഒരു സ്ത്രീ ആയതിനാല്‍ അവരുടെ നേതൃത്വത്തിനോട് പ്രവാചക ശിഷ്യന്‍ അബൂബക്‌റത് മുഖം തിരിച്ചു നിന്നത്,’സ്ത്രീയെ അധികാരം ഏല്‍പ്പിച്ച ജനത വിജയിക്കില്ലെന്ന’ പ്രവാചകോപദേശം മുഖവിലക്കെടുത്തതിനാലായിരുന്നു എന്നത് അദ്ദേഹം തന്നെ പറഞ്ഞതായി ഹദീഥ് ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യക്ഷമായ പെണ്‍വിരുദ്ധതയാണ് പ്രവാചകന്‍ പഠിപ്പിച്ചിരുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ടല്ലോ ?

ഒരു ഹദീഥ് ഉദ്ദരിക്കുകയും എന്നിട്ട് തങ്ങള്‍ക്ക് എന്താണോ തോന്നുന്നത് അപ്രകാരം അതിനെ വിലയിരുത്തുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്യുക എന്നത് ഇസ്‌ലാംവിദ്വേഷികളുടെ സ്ഥിരം പതിവാണ്. ആ ഹദീഥിനെ പ്രമാണമായി കാണുന്ന മുസ്‌ലിം സമൂഹം അതിനെ എപ്രകാരമാണ് വിലയിരുത്തിയതും സ്വീകരിച്ചതുമെന്നും ഹദീഥിന്റെ ആധികാരികവും പ്രാമാണികവുമായ വ്യഖ്യാനം എങ്ങനെയാണെന്നും ഇസ്‌ലാമിക പ്രമാണങ്ങളുടെ ആകത്തുക ഈ വിഷയത്തെ എങ്ങനെ വീക്ഷിക്കുന്നുവെന്നുമുള്ള വളരെ പ്രധാനപ്പെട്ട ഘടകങ്ങളെ അവഗണിക്കുക എന്നത് നിരൂപണ രംഗത്തെ സത്യസന്ധതയില്ലായ്മയെയാണ് അടിവരയിടുന്നത്. സ്ത്രീ ഭരണാധികാരിയാവുക അല്ലെങ്കില്‍ അധികാരത്തിന്റെ ഏതെങ്കിലും ഒരു പങ്ക് സ്ത്രീയെ ഏല്‍പ്പിക്കുക എന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണോ? അല്ല എന്നതാണ് വസ്തുത. കാരണം, തന്റെ സമൂഹത്തെ ഏറ്റവും നല്ല നിലയില്‍ നയിച്ച ഒരു സ്ത്രീയുടെ ചരിത്രം വിശുദ്ധ ക്വുര്‍ആന്‍ തന്നെ മുസ്‌ലിം സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്; സൂറത്തു’ന്നംലി’ല്‍ ക്വുര്‍ആന്‍ വിവരിച്ച ‘സബഇ’ലെ രാജ്ഞി ബല്‍ഖീസിന്റെ ചരിത്രം. നല്ല യുക്തിയോടും വിവേകത്തോടും കൂടിയാണ് അവര്‍ ഭരണം നടത്തിയിരുന്നത്. തന്റെ തീരുമാന ശക്തിയും വിവേചനാധികാരവും ഉപയോഗിച്ച് സര്‍വനാശത്തില്‍ എത്തിപ്പെടുമായിരുന്ന ഒരു യുദ്ധത്തില്‍ നിന്നും അവര്‍ സ്വന്തം ജനതയെയും രാഷ്ട്രത്തെയും രക്ഷിച്ച ചരിത്രം വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. നയതന്ത്രപരമായ പക്വതയുള്ള ഒരു ഭരണാധികാരിയായാണ് ബല്‍ഖീസ് രാജ്ഞിയെ ക്വുര്‍ആന്‍ അടയാളപ്പെടുത്തിയത്. തന്റെ അധികാര പരിധിയില്‍ കീഴൊതുങ്ങുവാനുള്ള സര്‍വാധിപതിയായ സുലൈമാന്റെ(അ) ആഹ്വാനദൂത് എത്തിയപ്പോള്‍ അവര്‍ തന്റെ കൂടിയാലോചനാ സദസ്സ് വിളിച്ചുകൂട്ടി. പ്രസ്തുത സംഭവം ക്വുര്‍ആന്‍ ഇപ്രകാരം വിവരിച്ചു:

”അവള്‍ പറഞ്ഞു: ഹേ, പ്രമുഖന്മാരേ, എനിക്കിതാ മാന്യമായ ഒരെഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു”
”അത് സുലൈമാന്റെ പക്കല്‍ നിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ: ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’
”എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും, കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങള്‍ എന്റെ അടുത്ത് വരികയും ചെയ്യുക”
”അവള്‍ പറഞ്ഞു: ഹേ, പ്രമുഖന്മാരേ, എന്റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദ്ദേശം നല്‍കുക. നിങ്ങള്‍ എന്റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍”
”അവര്‍ പറഞ്ഞു: ‘നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്. അധികാരം അങ്ങയ്ക്കാണല്ലോ, അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചു നോക്കുക”
”അവള്‍ പറഞ്ഞു: തീര്‍ച്ചയായും രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും, അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യരാക്കുകയും ചെയ്യുന്നതാണ്. അപ്രകാരമാകുന്നു അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്”
”ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങി വരുന്നതെന്ന് നോക്കാന്‍ പോകുകയാണ്.” (ക്വുര്‍ആന്‍ 27: 29-35)

സുലൈമാന്‍ എന്ന സര്‍വാധിപതിക്കെതിരെ ഒരു യുദ്ധമുണ്ടായാല്‍ തന്റെ സമൂഹത്തിന്റെ സര്‍വനാശമായിരിക്കും പരിണിതഫലം എന്നു ദീര്‍ഘദര്‍ശനം ചെയ്ത അവള്‍, തനിക്കു യുദ്ധ പിന്തുണ പ്രഖ്യാപിച്ച പ്രമുഖന്മാരുടെ തീരുമാനത്തെ അവഗണിച്ചുകൊണ്ട് യുദ്ധം ഒവിവാക്കുക എന്ന വിവേക പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുകയും സ്വന്തം രാഷ്ട്രത്തെയും ജനങ്ങളെയും നാശത്തില്‍ നിന്നും രക്ഷിക്കുകയുമാണുണ്ടായത്. അവസാനം അവര്‍ സുലൈമാന്റെ(അ) അരികിലെത്തി സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തതായി ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. (27:44)

ഭരണാധികാരിയായ ഒരു സ്ത്രീയുടെ വിവേകപൂര്‍ണ്ണമായ ഭരണത്തെ എടുത്തു പരാമര്‍ശിച്ച ക്വുര്‍ആന്‍, ഒരിക്കലും സ്ത്രീ ഭരണാധികാരം കൈയ്യാളാന്‍ പാടില്ലെന്ന് പറഞ്ഞില്ല. മാത്രമല്ല ബല്‍ഖീസ് രാജ്ഞിയുടെ സത്യവിശ്വാസപൂര്‍വകാലത്തെ തെറ്റുകളെ പരാമര്‍ശിച്ച ക്വുര്‍ആന്‍ (27: 24) ഭരണാധികാരം അവര്‍ കയ്യാളിയത് ഒരു തെറ്റായി സൂചിപ്പിച്ചുമില്ല.

എങ്കില്‍ പിന്നെ ‘തങ്ങളുടെ ഭരണനേതൃത്വം സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ എന്ന ഹദീഥിനെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

ഒന്ന്, പ്രവാചക കാലഘട്ടത്തില്‍ നിലനിന്നിരുന്ന വമ്പിച്ച രണ്ട് സാമ്രാജ്യത്വ ശക്തികളായിരുന്നു റോമും പേര്‍ഷ്യയും. സാമ്രാജ്യത്വ വികസനത്തിനായി പരസ്പരം ശക്തമായ പോരാട്ടം ഇരു സാമ്രാജ്യത്വങ്ങളും നടത്തിയിരുന്ന ഘട്ടത്തിലാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്റാ മരണപ്പെടുന്നത്. തുടര്‍ന്ന് പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിന്റെ അധികാരത്തിനുവേണ്ടി രാജകുടുംബങ്ങള്‍ക്കിടയില്‍ ശക്തമായ അധികാര വടംവലി നടക്കുകയുണ്ടായി. രാജകുടുംബങ്ങളിലെ പലരും കൊലചെയ്യപ്പെട്ടു. അവസാനം ചക്രവര്‍ത്തിയുടെ മകളെ സമൂഹം ഭരണനേതൃത്വം ഏല്‍പ്പിച്ചു. ഈ സന്ദര്‍ഭത്തിലാണ് നബി (സ) ‘തങ്ങളുടെ ഭരണനേതൃത്വം സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ (ബുഖാരി) എന്നു പറഞ്ഞത്. പ്രവാചകന്‍ (സ) ഇതു പറഞ്ഞ് ഏറെ താമസിയാതെ തന്നെ പേര്‍ഷ്യന്‍ സാമ്രാജ്യം തകരുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഇത് പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ച ഒരു പ്രവചനമാണോ – അഥവാ ഹദീഥ് പശ്ചാത്തലത്തോട് മാത്രം ബന്ധപ്പെട്ടതാണോ – അതല്ല ഹദീഥിലെ ആശയത്തെ സാമാന്യവല്‍ക്കരിക്കാമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്.

മുഹമ്മദ് അമാനി മൗലവി എഴുതുന്നു: ”പേര്‍ഷ്യക്കാരുടെ ഭരണം ഒരു രാജ്ഞിയുടെ കൈയ്യിലായിരുന്ന ഘട്ടത്തിലാണ് നബി (സ) ഇതു പറഞ്ഞത്. ഈ ഹദീഥില്‍ സ്ത്രീനേതൃത്വത്തെ ആക്ഷേപിച്ചിരിക്കുന്നത് പേര്‍ഷ്യക്കാരെ മാത്രം ബാധിക്കുന്ന ഒരു സംഗതിയാണോ, അതോ സ്ത്രീനേതൃത്വത്തെ തത്ത്വത്തില്‍ എതിര്‍ത്തിരിക്കുകയാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. ഏതായാലും പേര്‍ഷ്യക്കാരുടെ കാര്യത്തില്‍ നബി (സ) പറഞ്ഞത് താമസിയാതെ തന്നെ പുലര്‍ന്നുവെന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്” (ഇസ്‌ലാമിക ജീവിതം, പേജ്: 163,164)

ശറഫുദ്ദീന്‍ ത്വീബി പറഞ്ഞു: ”പേര്‍ഷ്യക്കാര്‍ രാഷ്ട്രീയ വിജയം കൈവരിക്കില്ല എന്ന് ഉറപ്പ് നല്‍കിക്കൊണ്ടുള്ള പ്രവചനമാണിത്. അറബികള്‍ക്ക് (അവരുടെ മേല്‍) കൈവരുന്ന വിജയത്തെ സംബന്ധിച്ച സൂചന ഈ പ്രസ്താവനയില്‍ ഉണ്ട്. അപ്പോള്‍ ഈ പ്രസ്താവന മുഅ്ജിസത്ത് (പ്രവാചകത്വത്തിനുള്ള അമാനുഷികമായ തെളിവ്) ആകുന്നു” (ഫൈദുല്‍ കദീര്‍: 5/303)

‘ഹദ്യുല്‍ ഇസ്‌ലാം’ എന്ന ഗ്രന്ഥത്തില്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു: ”ഈ ഹദീഥിന്റെ ആശയം സാമാന്യവല്‍ക്കരിക്കാമോ അതോ അതിന്റെ പശ്ചാത്തലത്തോട് മാത്രം ബന്ധപ്പെട്ടതാണോ? പേര്‍ഷ്യക്കാര്‍ വിജയിക്കാന്‍ പോകുന്നില്ല എന്ന് തിരുമേനി പറഞ്ഞത്, സമുദായത്തില്‍ അവളേക്കാള്‍ ആയിരം മടങ്ങ് പ്രാപ്തരും ശ്രേഷ്ഠരുമായ ആളുകളുണ്ടായിരുന്നിട്ടും ചക്രവര്‍ത്തിയുടെ മകളെ പാരമ്പര്യമായി വാഴിച്ചു എന്ന അര്‍ത്ഥത്തിലാണ്. അത്തരക്കാര്‍ വിജയിക്കുകയില്ല.”

ഈജിപ്റ്റിലെ പണ്ഡിത സഭയുടെ ഫത്‌വ ബോര്‍ഡ് ‘ദാറുല്‍ ഇഫ്താഉല്‍ മിസ്രിയ്യ’ പറയുന്നു: ”കിസ്റാ ചക്രവര്‍ത്തിക്ക് പ്രവാചകന്‍ (സ) കത്തയച്ചപ്പോള്‍ അയാള്‍ അത് പിച്ചിചീന്തുകയാണ് ചെയ്തത്. അയാള്‍ തന്റെ കത്ത് പിച്ചിചീന്തിയതുപോലെ അയാളുടെ അധികാരവും ചിന്നഭിന്നമാക്കപ്പെടാന്‍ പ്രവാചകന്‍ (സ) പ്രാര്‍ത്ഥിച്ചു. അപ്പോള്‍ പ്രവാചകന്റെ പ്രാര്‍ത്ഥനക്കുത്തരമെന്നോണം അല്ലാഹു അയാളുടെ മകനെ അയാള്‍ക്കെതിരെ തിരിച്ചു. മകന്‍ പിതാവിനെ വധിച്ചു. തുടര്‍ന്ന് സഹോദരങ്ങളേയും. അങ്ങനെ പ്രവാചകന്‍ പ്രാര്‍ത്ഥിച്ചതുപോലെ ഭരണകൂടം ചിന്നഭിന്നമാക്കപ്പെട്ടു. ഒരു സ്ത്രീയെ ചക്രവര്‍ത്തി ആക്കുന്നതിലേക്ക് കാര്യം ചെന്നെത്തി. അത് ഭരണകൂടത്തിന്റെ ഉന്മൂല നാശത്തിന് കാരണമാവുകയും ചെയ്തു. രാജകുടുംബത്തിലെ പുരുഷന്മാര്‍ അധികാര വടംവലിയില്‍ മുഴുകിയതിനാലും പരസ്പരം കൊന്നൊടുക്കി കൊണ്ടിരുന്നതിനാലും ഒരു സ്ത്രീയെ ചക്രവര്‍ത്തിയാക്കി എന്നറിഞ്ഞപ്പോള്‍ അത് അവരുടെ ഭരണകൂടത്തിന്റെ ഉന്മൂലനാശത്തിന്റെ അടയാളമാണെന്ന് പ്രവാചകന്‍ (സ) അറിയിച്ചു. ലോകത്ത് ഏത് സ്ത്രീയും വിജയം കൈവരിക്കില്ല എന്നല്ല പ്രവാചന്‍ അറിയിച്ചത്. പ്രത്യേക വ്യക്തികളെ സംബന്ധിച്ച പ്രസ്താവന പൊതുവല്‍ക്കരിക്കാന്‍ പാടില്ല എന്നത് ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ച വിജ്ഞാന ശാഖയിലെ ഒരു അംഗീകൃത തത്ത്വമാണ്. ഇമാം ശാഫിഈ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു.”പ്രത്യേക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ (പ്രത്യേകവും പൊതുവുമായ ഉദ്ദേശതലങ്ങളില്‍) ഏതും ഉദ്ദേശിക്കപ്പെട്ടതായിരിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുവെങ്കില്‍ അതുകൊണ്ട് തെളിവു പിടിക്കാന്‍ കഴിയില്ല.” ചര്‍ച്ചാ വിഷയകമായ ഹദീഥ് ഒരു വ്യക്തിയുടെ വിഷയത്തില്‍ ആയതുകൊണ്ട് തന്നെ അതിനെ പൊതുവായ തെളിവായി സ്വീകരിക്കല്‍ ശരിയാവുകയില്ല; അത് പൊതുവായ വിധിയാണെന്ന് സൂചിപ്പിക്കുന്ന മറ്റു തെളിവുകള്‍ ഉണ്ടായാല്‍ ഒഴികെ.” (htthp://www.fatawa.com/view/15196)

ഒരു പ്രത്യേക വ്യക്തിയുടെ വിഷയത്തിലൊ പ്രത്യേക അവസ്ഥയിലൊ പ്രമാണങ്ങലില്‍ വന്ന വിധിയെ പൊതുവായി എല്ലാവര്‍ക്കുമുള്ള തെളിവായി സ്വീകരിക്കല്‍ അനുവദനീയമല്ല; അത് പൊതുവായ വിധിയാണെന്ന് സൂചിപ്പിക്കുന്ന മറ്റു തെളിവുകള്‍ ഉണ്ടായാല്‍ ഒഴികെ. ‘വകാഇഉല്‍ അഅ്യാന്‍’ (وقا ئع الأعيان) എന്നാണ് ഇത്തരം കേസുകളുടെ ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിലെ സാങ്കേതിക നാമം. ‘വകാഇഉല്‍ അഅ്യാന്‍’ ആയ വിഷയങ്ങളെ വ്യവച്ഛേദിക്കുന്നതില്‍ – ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതോടൊപ്പം തന്നെ, കര്‍മ്മശാസ്ത്രവിധി നിര്‍ധാരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ സര്‍വാംഗീകൃതമായ ഒരു തത്ത്വമാണിത്. (അല്‍ കവാഇദുല്‍ ഹിസ് നി: 3/78, വകാഇഉല്‍ അഅ്‌യാന്‍ ഫില്‍ ഇബാദത്ത്: ദിറാസ ഫിക്ഹിയ്യ: 1/4, കള്വായ അല്‍ അഅ്‌യാന്‍: ദിറാസ ഉസൂലിയ തത്ബീകിയ്യ : 16)

ഈ വിഷയകമായി ജോര്‍ദാനിലെ ഫത്‌വ സമിധി നടത്തിയ പഠനവും ഇവിടെ ഉദ്ധരിക്കുന്നത് പ്രസക്തമായിരിക്കും:
”നബി (സ) അബൂദർറിനോട്, അദ്ദേഹം അധികാരം ചോദിച്ച സന്ദര്‍ഭത്തില്‍ ഇപ്രകാരം പറയുകയുണ്ടായി ‘അബൂദറെ തീര്‍ച്ചയായും താങ്കള്‍ ഒരു ദുര്‍ബല പ്രകൃതിയിലുള്ള മനുഷ്യനാണ്. അധികാരം എന്നു പറയുന്നതാകട്ടെ അമാനത്താണ്. അത് പരലോകത്ത് നിന്ദ്യതയും ഖേദവുമായി പരിണമിക്കുന്നതാണ്; അതിന്റെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ചു കൊടുത്തു കൊണ്ട് അതിനെ സ്വീകരിച്ച ആളുകള്‍ ഒഴികെ, ഒരാളുടെ മേല്‍ ആ അധികാരം കിട്ടികഴിഞ്ഞാല്‍ എന്തൊക്കെ ബാധ്യതകളുണ്ടോ അതു നിര്‍വഹിക്കുകയും ചെയ്തവനൊഴികെ’ (മുസ്‌ലിം). ഈ സമുദായത്തില്‍ നിന്ന് സ്ത്രീയാകട്ടെ പുരുഷനാകട്ടെ പ്രവാചകന്‍ (സ) പറഞ്ഞ നിബന്ധനകളും ഘടകങ്ങളും ആരിലാണോ പൂര്‍ത്തിയാക്കപ്പെടുന്നത് എന്നുള്ളതില്‍ വ്യത്യാസമില്ല. കാരണം പ്രവാചകന്‍ (സ) ഇങ്ങനെയും പറഞ്ഞിട്ടുണ്ട്. ‘സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെപിറപ്പുകളാണ്’ (അബൂദാവൂദ്). സ്ത്രീകളുമായും കുടുംബവുമായുമൊക്കെ ബന്ധപ്പെട്ട വ്യവസ്ഥകളുടെയും നിയമങ്ങളുടെയും കാര്യത്തില്‍ സമത്വവും നേരെചൊവ്വെയുള്ള നിലപാടുകളും ഭരണകൂടത്തിനു മുമ്പില്‍ എത്തണമെങ്കില്‍ യുക്തിദീക്ഷിതമായി ചിന്തിക്കുന്ന സ്ത്രീയുടെ അഭിപ്രായത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. ‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്പിച്ച ജനത വിജയിക്കുകയില്ല’ (ബുഖാരി) എന്ന ഹദീഥില്‍ അത് ഉള്‍പ്പെടുകയില്ല. കാരണം ഈ ഹദീഥ് അതിന്റെ പ്രത്യേകമായ സാഹചര്യവും അതുപോലെ തന്നെ സന്ദര്‍ഭത്തില്‍ നിന്നും മാത്രമേ മനസ്സിലാക്കാന്‍ പാടുള്ളൂ. പൊതുകാര്യങ്ങളിലായാല്‍ പോലും വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെ വിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്നിമാരോട് പ്രവാചകന്‍ കൂടിയാലോചന നടത്താറുണ്ടെന്നത് സ്ഥാപിതമായ കാര്യമാണ്.” (ലജനത്തുല്‍ ഇഫ്ത്വാഅ് അല്‍ ഉര്‍ദുനിയ)

‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ എന്ന ഹദീഥ് സാമാന്യവല്‍ക്കരിക്കേണ്ടതില്ലെന്നും അത് പ്രത്യേകമായ സാഹചര്യവും സന്ദര്‍ഭവും കൊണ്ട് വിശദീകരിക്കപ്പെടേണ്ടതാണെന്ന വീക്ഷണം തന്നെയാണ് യു എ ഇയിലേയും കുവൈത്തിലെയും പണ്ഡിത സഭകളുടെയും നിലപാട് (https:www.aljarida.com/articles/146360661264961300/). യൂറോപ്യന്‍ രാജ്യങ്ങളിലെ ഇസ്‌ലാമിക സംഘടനകളുടെ യൂണിയനു കീഴില്‍ നിലനില്‍ക്കുന്ന ഫത്‌വ ബോര്‍ഡിന്റെയും (അല്‍ മജ്‌ലിസുല്‍ ഔറുബി ലില്‍ ഇഫ്താഇ വല്‍ ബുഹൂസ്) പഠനങ്ങളും സമാനമാണ്. (tthps://bit.ly/3fHBRwD)

രണ്ട്, കൂര്‍മബുദ്ധി, പ്രായപൂര്‍ത്തി, (അടിമയല്ലാത്ത) സ്വതന്ത്ര്യനാവുക, പുരുഷനാവുക, ധീരനും ശൂരനുമാവുക, കല്‍പ്പനാധികാരശേഷി, കാഴ്ച, കേള്‍വി, സംസാരം എന്നിങ്ങനെയുള്ള അവയവങ്ങളുടെ ശേഷി, ജനസമ്മതി, തന്റേയും ഗോത്രത്തിന്റേയും ഔന്നത്യത്തെ സംബന്ധിച്ച ജനങ്ങളുടെ അംഗീകാരം, പ്രജകളുടെ അനുസരണ സമ്മതി, പ്രജകളുടെ പിന്തുണയും വിശ്വാസവും എന്നിങ്ങനെ പൗരാണിക കാലഘട്ടത്തിലെ ജനങ്ങള്‍ ഒരു ഭരണാധികാരിയില്‍ സമ്മേളിക്കേണ്ട നിബന്ധനകളായി കരുതിപ്പോന്നിരുന്ന പല ഗുണവിശേഷങ്ങളുമുണ്ടായിരുന്നു. ജാതി-മത-രാഷ്ട്ര-ഭാഷാ വ്യത്യാസമില്ലാത്ത അന്നത്തെ ജനങ്ങള്‍ ഈ നിബന്ധനകളെ ഭരണസാരഥ്യത്തിന്റേയും നേതൃത്വത്തിന്റെയും നിര്‍ബന്ധ ഘടകങ്ങളായി മനസ്സിലാക്കി പോന്നു. അതുകൊണ്ടുതന്നെ ഈ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന ഭരണാധികാരികള്‍ അനുസരിക്കപ്പെട്ടു. ഭരണത്തിന്റെ വിജയം ഭരണീയരുടെ അനുസരണ മനോഭാവവും സമ്മതിയുമാണല്ലോ. ഈ നിബന്ധനകള്‍ പൂര്‍ത്തിയാക്കപ്പെടാതെ വരുമ്പോള്‍ ഭരണീയരില്‍ നിന്ന് അനുസരണക്കേടുകളും, മാനസീകവും പ്രാവര്‍ത്തികവുമായ വിയോജിപ്പുകളും സംഭവിക്കും. പ്രതികരിക്കാന്‍ തീരെ ശേഷിയില്ലാത്ത പ്രജകളാണെങ്കില്‍ വെറുപ്പോടെ ഭരണാധികാരിയെ അംഗീകരിച്ചതായി നടിക്കുന്നു. ഇത്തരം ഒരു ഭരണ നേതൃത്വത്തിന് അസന്തുഷ്ട സമൂഹത്തില്‍ അല്‍പ്പകാലം മാത്രമേ നിലനില്‍പ്പ് ഉണ്ടാകൂ എന്നത് ആ കാലഘട്ടത്തിലെ ചരിത്ര വസ്തുതയാണ്. ഉടനെ ഭരണനേതൃത്വത്തിനെതിരെ പ്രതിലോമ വിപ്ലവങ്ങളും, അധികാര വടംവലിയും ഉടലെടുക്കുക തന്നെ ചെയ്യും. പേര്‍ഷ്യക്കാര്‍ ഒരു സ്ത്രീയെ പരമാധികാരിയായി അവരോധിച്ചു എന്നറിഞ്ഞപ്പോള്‍ ‘ഒരു സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കില്ല’ എന്ന് പ്രവാചകന്‍ (സ) പറഞ്ഞത് ഇക്കാരണത്താലാണ് എന്ന് ശാഹ് വലിയുല്ലാഹി ദ്ദഹ്ലവി തന്റെ ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗ’: 2/131’യില്‍ വ്യക്തമാക്കുന്നുണ്ട്.

അതായത് ഒരു സ്ത്രീ പരമാധികാരം കൈയ്യാളല്‍ ആത്മീയമായ പരാജയമാണെന്നോ, മതപരമായി നിഷിദ്ധമാണെന്നോ ഒന്നും പ്രവാചകന്‍ (സ) ഉദ്ദേശിച്ചിട്ടില്ല. മറിച്ച് ആ കാലഘട്ടത്തിലെ രാഷ്ട്രീയമാണ് പ്രവാചകന്‍ (സ) ചര്‍ച്ച ചെയ്യുന്നത്. പ്രവാചകന്റെ(സ) ഈ രാഷ്ട്രീയ പ്രവചനം പുലരുകയും ചെയ്തു. പേര്‍ഷ്യക്കാരുടെ ഈ വനിതാ ഭരണാധികാരിക്കെതിരെ അവരുടെ ഉള്ളില്‍ നിന്ന് തന്നെ പ്രതിവിപ്ലവങ്ങള്‍ ഉടലെടുക്കുകയും സാമ്രാജ്യം ക്ഷയിക്കുകയും നേതൃത്വം ദുര്‍ബലമാവുകയും ചെയ്തു. മുസ്‌ലിംകള്‍ പിന്നീട് പേര്‍ഷ്യന്‍ സാമ്രാജ്യത്തിനു മേല്‍ അധികാരം കൈയ്യാളുകയും ചെയ്തു.

”ഭരണാധികാരികള്‍ കുറൈശികളില്‍ നിന്നാവണം” (മുസ്‌നദ് അഹ്‌മദ്: 3/129) എന്ന് പ്രവാചകന്‍ (സ) പറഞ്ഞതും ഇതേ രാഷ്ട്രീയ കാരണത്താലാണ്. അറബികളെ ഭരിക്കാന്‍ കുറൈശി ഗോത്രത്തിനേ കഴിയൂ എന്നതാണ് അന്നത്തെ അറേബ്യയുടെ രാഷ്ട്രീയം. അത് മതപരമായ ഒരു നിര്‍ബന്ധ ബാധ്യതയായിരുന്നെങ്കില്‍ അക്കാലം തൊട്ട് ഇക്കാലം വരെ ഇസ്‌ലാമിക ലോകത്ത് കുറൈശികളല്ലാത്ത അനേകായിരം ഭരണാധികാരികള്‍ ഉണ്ടാകുമായിരുന്നോ?! അന്ന് അറബികള്‍ക്കിടയില്‍ ഭാഷകൊണ്ടും അംഗശക്തികൊണ്ടും ധനംകൊണ്ടും മതനിഷ്ഠകൊണ്ടും ഭക്തി, ധീരത, സംസ്‌കാരം, പൈതൃകം എന്നിവ കൊണ്ടെല്ലാം പ്രബലര്‍ കുറൈശികള്‍ ആയിരുന്നു. അപ്പോള്‍ അന്നത്തെ അറബികളെ ഭരിക്കാന്‍ മറ്റൊരു ഗോത്രക്കാരെ തിരഞ്ഞെടുക്കപ്പെട്ടാല്‍ ജനസമ്മതിയും അനുസരണവും ഭരണനേതൃത്വത്തില്‍ കേന്ദ്രീകരിക്കപ്പെടില്ല. നേതൃത്വത്തെ വെല്ലുവിളിക്കുന്നവര്‍ ഉയര്‍ന്നുവരാനും ഭരണം സ്തംഭിക്കാനുമാണ് സാധ്യത. ഈ രാഷ്ട്രീയമാണ് ഹദീഥിലെ ചര്‍ച്ച.

(തുടരും)

print

1 Comment

  • 👍

    Salmanul Faris AP 18.05.2021

Leave a comment

Your email address will not be published.