ജെൻഡർ ന്യൂട്രൽ യൂണിഫോം: പ്രകൃതിവിരുദ്ധമാണ് !!

//ജെൻഡർ ന്യൂട്രൽ യൂണിഫോം: പ്രകൃതിവിരുദ്ധമാണ് !!
//ജെൻഡർ ന്യൂട്രൽ യൂണിഫോം: പ്രകൃതിവിരുദ്ധമാണ് !!
ആനുകാലികം

ജെൻഡർ ന്യൂട്രൽ യൂണിഫോം: പ്രകൃതിവിരുദ്ധമാണ് !!

ജെൻഡർ ന്യൂട്രൽ യൂണിഫോം: നന്മയും തിന്മയും -7

ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ വഴി ആൺകുട്ടികളെയും പെൺകുട്ടികളെയും തിരിച്ചറിയാത്ത സ്ഥിതി സൃഷ്ടിക്കുന്നത് മനുഷ്യപ്രകൃതിക്കെതിരാണെന്നതാണ് അതിന്നെതിരെയുള്ള നാലാമത്തെ ന്യായം. പുരുഷനും സ്ത്രീയും തമ്മിൽ തിരിച്ചറിയുകയും സ്വന്തം സ്വത്വവും വ്യതിരിക്തതകളും പാരസ്പര്യവും മനസ്സിലാക്കുകയും ചെയ്തുകൊണ്ടാവണം വളർന്നു വരേണ്ടത്. അപ്പോഴാണ് അവർക്ക് വ്യക്തിത്വബോധമുണ്ടാവുകയും സമൂഹനിർമ്മിതിയിൽ അവരുടേതായ പങ്കുവഹിക്കുവാൻ കഴിയുകയും ചെയ്യുക. ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ അടിച്ചേല്പിച്ചുകൊണ്ട് അവനവന്റെ സ്വത്വവും വ്യതിരിക്തതയും മനസ്സിലാകാൻ അനുവദിക്കാതെ വളർത്തുന്നത് ആണിന്റെയും പെണ്ണിന്റെയും ജീവശാസ്ത്രത്തിനും മനഃശാസ്ത്രത്തിനും നാഡീശാസ്ത്രത്തിനും അന്തഃസ്രാവശാസ്ത്രത്തിനുമെല്ലാം എതിരാണ്.

ഒരു ജീവിവർഗ്ഗത്തിലെ ആണും പെണ്ണും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളൊന്നുമില്ലെങ്കിൽ അതിന്ന് ഏകലിംഗരൂപത്വം (sexual monomorphism) എന്നും വ്യത്യാസങ്ങളുണ്ടെങ്കിൽ അതിന് ദ്വിലിംഗരൂപത്വം (sexual dimorphism) എന്നുമാണ് പറയുക. ഒരു ജീവിവർഗ്ഗത്തിലെ ആണും പെണ്ണും തമ്മിലുള്ള പ്രകടമായ വ്യതിരിക്തതകൾ എത്രത്തോളം അധികമാണോ അതിന് ആനുപാതികമായി അവയിലെ ആൺ-പെൺ ധർമ്മങ്ങളുടെ വ്യാത്യാസം അധികമായിരിക്കും. മനുഷ്യൻ മോണോമോർഫിക് ആണോ ഡൈമോർഫിക് ആണോ എന്നത് ചൂടുപിടിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന വിഷയമാണിന്ന്. ജെൻഡർ പൊളിറ്റിക്സിന്റെ ഭാഗമായി ഹോമോസാപിയൻ സ്പിഷീസ് മോണോമോർഫിക് ആണെന്ന് സ്ഥാപിക്കുന്ന രീതിയിലുള്ള പഠനങ്ങൾ നടക്കുന്നുണ്ട്. പ്രസ്തുത പഠനങ്ങളിലധികവും നമ്മുടെ വർഗ്ഗത്തിന്റെ ദ്വിലിംഗരൂപത്വമാണ് കൂടുതൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സത്യം മറച്ചുപിടിച്ചുകൊണ്ടാണ് നരവർഗം മോണോമോർഫിക് ആണെന്ന് ചില ശാസ്ത്രകാരന്മാർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം താൽപര്യസംരക്ഷണത്തിനായി സിദ്ധാന്തങ്ങൾ നിർമ്മിക്കുക; അത് ആവർത്തിച്ചുകൊണ്ടേയിരിക്കുക; പലയിടങ്ങളിലും അതേക്കുറിച്ച് സത്യമെന്ന രൂപത്തിൽ എഴുതിപ്പിടിപ്പിക്കുക; ഒരു സ്ഥലത്ത് എഴുതിയത് മറ്റൊരു സ്ഥലത്ത് തെളിവായി ഉദ്ധരിക്കുക; അങ്ങനെ ഏത് താല്പര്യങ്ങളെയും ശാസ്ത്രീയ സിദ്ധാന്തങ്ങളാക്കിത്തീർക്കുക എന്ന ജെൻഡർ പൊളിറ്റിക്സിന്റെ രീതി തന്നെയാണ് ഇവിടെയും പ്രയോഗിക്കപ്പെടുന്നത്.

ഹോമോസാപിയൻ എന്ന ജീവിവർഗ്ഗം മോണോമോർഫിക് ആണോ ഡൈമോർഫിക് ആണോ എന്നത് ജീവശാസ്ത്രത്തിന്റെ സാങ്കേതികത്വങ്ങളൊന്നുമില്ലാതെ ഏതൊരാൾക്കും മനസ്സിലാക്കാവുന്ന സരളമായ വിഷയമാണ്. നമ്മെളെല്ലാം ദിവസവും കാണുന്ന കാക്ക മോണോമോർഫിക് പക്ഷിയാണ്; കോഴി ഡൈമോർഫിക് പക്ഷിയാണ്. കാക്കകളെ കണ്ടാൽ ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ എളുപ്പമല്ല. പൂവൻ കോഴിയെയാകട്ടെ പിടക്കോഴിയിൽ നിന്ന് വേർതിരിച്ച് മനസ്സിലാക്കാൻ ഏതൊരാൾക്കും കഴിയും. വസ്ത്രങ്ങളൊന്നുമില്ലാത്ത കൗമാരം കഴിഞ്ഞ മനുഷ്യരെ സങ്കൽപ്പിക്കുക. അവരെ തിരിച്ചറിയാൻ കഴിയുമോ ഇല്ലേ? കഴിയുമെന്നാണ് ഉത്തരമെങ്കിൽ ഹോമോ സാപിയൻ എന്ന ജീവിവർഗ്ഗം ഡൈമോർഫിക് ആണെന്ന് സമ്മതിക്കേണ്ടി വരും. ഒരു തുല്യതാവാദിക്കും അത് നിഷേധിക്കാനാവില്ല. അങ്ങനെയാണെങ്കിൽ, മനുഷ്യനിലെ ഈ ദ്വിലിംഗരൂപത്വത്തെ സാധൂകരിക്കുകയും നിലനിർത്തുകയും ചെയ്യുന്നതായിരിക്കും അവന്റെ ജീവശാസ്ത്രവും മനഃശാസ്ത്രവും നാഡീശാസ്ത്രവും അന്തഃസ്രാവശാസ്ത്രവുമെല്ലാമെന്ന് ഉറപ്പാണ്. ഈ ഉറപ്പ് ഊഹത്തിന്റെ അടിസ്ഥാനത്തിൽ പറയുന്ന വെറും വർത്തമാനമല്ല; ഈ ശാസ്ത്രശാഖകളിലെല്ലാം നടക്കുന്ന പഠനങ്ങൾ വെളിപ്പെടുത്തുന്ന സത്യമാണ്.

ശരീരനിർമ്മിതി മുതൽ ആരംഭിക്കുന്നു മനുഷ്യനിലെ ഡൈമോർഫിസം. ആൺശരീരത്തിൽ കൂടുതൽ പേശികളാണുള്ളതെങ്കിൽ പെൺശരീരത്തിൽ താരതമ്യേന കൂടുതൽ കൊഴുപ്പാണുള്ളത്. പുരുഷൻ കഴിക്കുന്ന ഭക്ഷണത്തിന്റെ സിംഹഭാഗവും പേശികളായാണ് മാറുന്നത്; സ്ത്രീ കഴിക്കുന്നതാകട്ടെ, കൂടുതലും കൊഴുപ്പായിത്തീരുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പുരുഷനായിരിക്കും സ്ത്രീയേക്കാൾ ശരാശരി ശക്തി കൂടുതലുണ്ടാവുക. ലിപിഡുകളുടെ രൂപത്തിൽ ഊർജ്ജം ശേഖരിച്ച് വെക്കുന്ന അടിപ്പൊസ് കലകൾ പുരുഷനിൽ വയർ ഭാഗത്തും ശരീരത്തിന്റെ മുകൾഭാഗത്തും ശേഖരിക്കപ്പെടുമ്പോൾ സ്ത്രീയിൽ അത് നിതംബത്തിലും തുടയിലുമാണ്. പുരുഷന്റെയും സ്ത്രീയുടെയും ആകാരങ്ങൾ തമ്മിലുള്ള വ്യത്യാസം മാറിലും മുഖത്തിന്റെ അടിഭാഗത്തും മുട്ടുപൊക്കിളിനിടയിലുള്ള ഭാഗത്തും പ്രകടമായി കാണാൻ കഴിയും. ആണിന് പെണ്ണിനേക്കാൾ ഭാരവും നീളവും കൂടുതലാണ്. അവന്ന് അവളെക്കാൾ ശരാശരി പത്ത് ശതമാനം നീളം കൂടുതലായിരിക്കും. നിതംബവുമായി താരതമ്യം ചെയ്യുമ്പോൾ ആണിന്റെ അരക്കെട്ടിനാണ് പെണ്ണിന്റേതിനേക്കാൾ കൂടുതൽ വലിപ്പമുണ്ടാവുക. സ്ത്രീകളുടെ ചൂണ്ടുവിരലും മോതിരവിരലും ഒരേ വലിപ്പത്തിലുള്ളതോ അല്ലെങ്കിൽ ചൂണ്ടുവിരൽ അല്പം വലിപ്പക്കൂടുതലുള്ളതോ ആയിരിക്കുമെങ്കിൽ പുരുഷന്മാരുടെ മോതിരവിരലിനാണ് എപ്പോഴും വലിപ്പം അധികമുണ്ടാവുക.

ആകാരം നിർണ്ണയിക്കുന്ന അസ്ഥിവ്യവസ്ഥയെടുത്താൽ മനുഷ്യനിലെ ഡൈമോർഫിസം കൂടുതൽ പ്രകടമാകും. കൂടുതൽ ബലവത്തും സാന്ദ്രതയുള്ളതുമായ എല്ലുകളും സ്നായുക്കളും സന്ധിബന്ധങ്ങളുമുള്ളത് പുരുഷനാണ്. പെണ്ണിന്റെയും ആണിന്റെയും താടിയെല്ലുകൾ തികച്ചും വ്യത്യസ്തമാണ്. വലുപ്പവും വിസ്താരവും കൂടുതലുള്ള അവന്റെ താടിയെല്ല് കൂടുതൽ ചതുരത്തിലുമാണ്. മുന്തിനിൽക്കുന്ന നെറ്റിത്തടം ഒരു ആൺസവിശേഷതയാണ്. ആദാമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന തൊണ്ടയിലുള്ള തൈറോയിഡ് തരുണാസ്ഥിയും (thyroid cartilage) നീളക്കൂടുതലുള്ള ധ്വനിസ്നായുക്കളും (vocal cords) അവനെ ഗംഭീരമായ ശബ്ദത്തിന് ഉടമയാക്കിത്തീർക്കുന്നു. താരതമ്യേന വലിയ പല്ലുകളുള്ളത് ആണുങ്ങൾക്കാണെങ്കിലും അവരുടെ പല്ലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും ഡെന്റൈനുകളെക്കൊണ്ടാണ്; പെൺപല്ലുകളിലാണ് കൂടുതൽ ഇനാമൽ ഉള്ളത്. പുരുഷന്റെയും സ്ത്രീയുടെയും അസ്ഥികൂടങ്ങൾ കണ്ടാൽ തന്നെ അവ ആരുടേതാണെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും. അസ്ഥിയിൽ നിന്നാരംഭിക്കുന്നു വ്യക്തമായ ഡൈമോർഫിസം എന്നാണല്ലോ ഇതിനർത്ഥം. ഇതേപോലെതന്നെയാണ് ആന്തരായവയവങ്ങളുടെ പോലും സ്ഥിതി. ശരീരരഭാരവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വലിപ്പമുള്ള ഹൃദയവും ശാസകോശവുമെല്ലാം പുരുഷന്മാർക്കാണുള്ളത്.

ആൺ-പെൺ മസ്തിഷ്കങ്ങൾ തമ്മിൽ വലിയ വലിപ്പവ്യത്യാസമുണ്ടെന്നും അതിനാൽ പുരുഷന്മാർക്കാണ് ബുദ്ധികൂടുതൽ എന്നുമുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ഗവേഷണങ്ങൾ ആൺകോയ്മയിൽ അധിഷ്ഠിതമായ സാമൂഹ്യബോധമുണ്ടാക്കുന്നതിന് വേണ്ടി ഉപയോഗിക്കിപ്പെട്ടിരുന്നുവെന്നതിനാൽ അടുത്ത കാലത്തായി മസ്തിഷ്കവ്യത്യാസങ്ങളെ നിഷേധിക്കുന്ന പ്രവണത പൊതുവെ ഉണ്ടായി വന്നിരുന്നു. എന്നാൽ പുതിയ പഠനങ്ങളും തലച്ചോറിന്റെ ദ്വിലിംഗരൂപത്വത്തെ സ്ഥിരീകരിക്കുകയാണ് നിഷേധിക്കുകയല്ല ചെയ്യുന്നത്. പുരുഷമസ്തിഷ്‌കം 10-15% വലുതും ഭാരമുള്ളതുമാണ് എന്ന് തന്നെയാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ പുരുഷശരീരത്തിന് താരതമ്യേന വലിപ്പം കൂടിയതായതിനാലാണ് മസ്തിഷ്കത്തിന്റ വലിപ്പവും ഭാരവും കൂടുതലായതെന്നും ശരീര-മസ്തിഷക അനുപാതം നോക്കിയാൽ രണ്ടു പേരുടേതും ഒന്ന് തന്നെയായിരിക്കും എന്നായിരുന്നു സമത്വസിദ്ധാന്തക്കാർ വാദിച്ചിരുന്നത്. എന്നാൽ ഒരേ വലിപ്പവും ഭാരവുമുള്ള ആണിന്റെയും പെണ്ണിന്റെയും മസ്തിഷകങ്ങൾ തമ്മിലും വ്യത്യാസം നിലനിൽക്കുന്നുണ്ട് എന്ന് തന്നെയാണ് പഠനങ്ങൾ പറയുന്നത്. പ്രായപൂർത്തിയായവരും ഒരേ നീളവും ഭാരവുമുള്ളവരുമായ രണ്ടുപേരിൽ സ്ത്രീയുടെ മസ്തിഷ്കത്തിന് പുരുഷന്റേതിനേക്കാൾ നൂറ് ഗ്രാമെങ്കിലും കുറവായിരിക്കും.

ഗണിതക്രിയകൾക്കും സമയം അളക്കാനും വേഗത തീരുമാനിക്കുന്നതിനും മറ്റുമുള്ള ആൺമസ്തിഷ്കത്തിന്റെ ഇൻഫീരിയർ പരിയേറ്റൽ ലോബ്യൂൾ (inferior-parietal lobule) പെൺമസ്തിഷ്കത്തിന്റേതിനേക്കാൾ വലുതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആൺമസ്തിഷ്കത്തിലാണ് കൂടുതൽ ഗ്രേ മാറ്ററുള്ളത്. അതേസമയം പെൺമസ്തിഷ്കത്തിൽ കൂടുതലുള്ളത് വൈറ്റ് മാറ്ററാണ്. ആൺമസ്തിഷ്കത്തിൽ 6. 5 ഇരട്ടിയോളം ഗ്രേ മാറ്ററുള്ളപ്പോൾ പെൺമസ്തിഷ്കത്തിൽ പത്തിരട്ടിയോളം വൈറ്റ് മാറ്ററുണ്ട്. വിവരങ്ങൾ അപഗ്രഥിക്കുന്ന കേന്ദ്രങ്ങളെ (information processing centers) ഗ്രേ മാറ്ററും ഈ കേന്ദ്രങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തെ (networking of these processing centers) വൈറ്റ് മാറ്ററും പ്രതിനിധീകരിക്കുന്നു. പുരുഷന്മാർ കഠിനാധ്വാനം അനിവാര്യമാകുന്ന ജോലികളിൽ തിളങ്ങുമ്പോൾ സ്ത്രീകൾ ഭാഷയിലും ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യേണ്ട ജോലികളിലും പ്രാവീണ്യം പ്രകടിപ്പിക്കുന്നത് അതുകൊണ്ടാണ്. ന്യൂറോണുകൾ തമ്മിലുള്ള ബന്ധനങ്ങളിൽ പോലും ആൺ-പെൺ വ്യത്യാസമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. പെൺമസ്തിഷ്കത്തിനകത്ത് വശങ്ങൾ തമ്മിലുള്ള ബന്ധനങ്ങൾ കൂടുതൽ ശക്തമാണെങ്കിൽ ആൺമസ്തിഷ്കത്തിനകത്ത് ശക്തമായത് മുൻഭാഗവും പിൻഭാഗവും തമ്മിലുള്ള ബന്ധങ്ങളാണ്. അന്തർജ്ഞാനപരമായ ചിന്തകൾക്കും(intuitive thinking), അപഗ്രഥനത്തിനും(analyzing) കൂടുതൽ കഴിയുക പെണ്ണുങ്ങൾക്കാവുന്നതും ഉയർന്ന ഉൾക്കാഴ്ച്ച പ്രകടിപ്പിക്കാനും(heightened perception) ശക്തമായ പേശീചലനപാടവങ്ങൾക്കും(stronger motor skills) കൂടുതൽ കഴിയുക ആണുങ്ങൾക്കാവുന്നതും ഇതുകൊണ്ടാണ്. ശാരീരികചലനങ്ങളെ നിയന്ത്രിക്കുന്ന സെറിബെല്ലത്തിൽ പോലും നേരിയ തോതിലുള്ള ആൺ-പെൺ വ്യത്യാസങ്ങളുണ്ട് എന്നാണ് ഈയടുത്ത് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരേ ന്യൂറോ ട്രാൻസ്മിറ്ററുകൾ തന്നെ ആൺതലച്ചോർ നിർമ്മിക്കുന്ന രീതിയിലല്ല പെൺതലച്ചോർ നിർമ്മിക്കുന്നത്. അവയുടെ നിർമ്മാണത്തോതും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ആൺമസ്തിഷ്‌കം 52% സെറാടോണിൻ അധികം ഉൽപാദിപ്പിക്കുന്നുണ്ട്. ഉത്കണ്ഠയും വിഷാദവും കൂടുതൽ സ്ത്രീകളിലാവുന്നതിന് കാരണമിതാണ്.

ലൈംഗികവികാരങ്ങളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗത്തിന് പ്രകടമായ ദ്വിലിംഗരൂപത്വമുണ്ട്. ഹൈപ്പോതലാമസിൽ സെക്ഷ്വലി ഡൈമോർഫിക് ന്യൂക്ലിയസ് (sexually dimorphic nucleus -SDN) എന്ന ഒരു ഭാഗം തന്നെയുണ്ട്; പേരിൽ തന്നെ ദ്വിലിംഗരൂപത്വം വഹിക്കുന്ന ഈ ന്യൂക്ലിയസ് സ്ഥിതിചെയ്യുന്നത് മീഡിയൽ പ്രീഓപ്റ്റിക് ഏരിയ (medial preoptic area) യിലാണ്. പുരുഷനിൽ 2.2 ഇരട്ടി വലിപ്പമുള്ള ഇതിൽ സ്ത്രീകളുടേതിൽ ഉള്ളതിനേക്കാൾ 2.1 ഇരട്ടി കോശങ്ങളുണ്ടാവുമെന്നാണ് കണക്ക്. സ്ത്രീയിൽ ഇതിന്റെ ആകൃതി അല്പം നീണ്ടിട്ടാണെങ്കിൽ പുരുഷനിൽ അത് ഗോളാകൃതിയിലാണുള്ളത്. പുരുഷലൈംഗികതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മിക്കതിനെയും നിയന്ത്രിക്കുന്നത് ഈ മസ്തിഷ്കഭാഗമാണ്. ഹൈപ്പോതലാമസിൽ തന്നെ ദ്വിലിംഗരൂപത്വം വഹിക്കുന്ന മറ്റൊരു ഭാഗം കൂടിയുണ്ട്. വെൻട്രോ മീഡിയൽ ന്യൂക്ളിയസ് (ventromedial nucleus of the hypothalamus-VMN) എന്നാണ് അതിനെ വിളിക്കുക. ആണിലും പെണ്ണിലുമുള്ള ഇതിന്റെ ഘടനകൾ വ്യത്യസ്തമാണ്. സ്ത്രീകളുടെ ലൈംഗികസ്വഭാവങ്ങളെ നിയന്ത്രിക്കുന്ന ഭാഗമാണിത്. ആൺതലച്ചോർ ലൈംഗികതയെ കാണുന്നതും പെൺതലച്ചോർ ലൈംഗികതയെ കാണുന്നതും രണ്ട് രൂപത്തിലാവുന്നത് ഈ കാഴ്ചകൾ രണ്ടും അപഗ്രഥിക്കപ്പെടുന്നത് രണ്ട് സ്ഥലങ്ങളിലായതുകൊണ്ടാണ്; മസ്തിഷ്കത്തിന്റെ രണ്ട് ഭാഗങ്ങളാണ് അവയെ നിയന്ത്രിക്കുന്നത്; രണ്ട് രൂപത്തിലാണ് അവർ അത് ആസ്വദിക്കുന്നത്; ശരീരത്തിനും മനസ്സിനും വ്യത്യസ്തങ്ങളും എന്നാൽ പരസ്പരപൂരകവുമായ ആഹ്ളാദവും അനുഭവങ്ങളുമാണ് അത് പ്രദാനം ചെയ്യുന്നത്.

സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികവ്യവസ്ഥകൾ വ്യത്യസ്തങ്ങളാണെന്ന് പ്രത്യേകം പറയേണ്ടതില്ല. രൂപത്തിലും ഭാവത്തിലും ധർമ്മത്തിലും പ്രവർത്തനരീതിയിലുമെല്ലാം വ്യത്യസ്തമാണ് അവ. സ്ത്രീയുടെ ബാഹ്യലൈംഗികാവയവമായ യോനിയും അതിൽ നിന്നാരംഭിക്കുന്ന സെർവിക്സ് എന്ന നാളിയും അത് അവസാനിക്കുന്ന ഗർഭാശയവും അതിന് രണ്ട് വശങ്ങളിലായുള്ള രണ്ട് അണ്ഡാശയങ്ങളും മസ്തിഷ്കവും ചേർന്നതാണ് സ്ത്രീയുടെ ലൈംഗികവ്യവസ്ഥ. യോനിയടക്കമുള്ള അവയവങ്ങളെല്ലാം ശരീരത്തിനകത്താണുള്ളത്. അതിൽ നിന്ന് പുറത്തേക്ക് ഒരു തുറവിയുണ്ടെന്ന് മാത്രമേയുള്ളൂ. പുരുഷലൈംഗികാവയവം തികച്ചും വ്യത്യസ്തമാണ്. മസ്തിഷ്‌കം കിഴിച്ചുള്ള പ്രധാനപ്പെട്ട അവയവങ്ങളായ വൃഷണങ്ങളും ലിംഗവും പ്രധാനശരീരത്തിന് പുറത്തായാണുള്ളത്.

വേഴ്ചാനുഭവങ്ങളും പ്രത്യുത്പാദനവും തമ്മിലുള്ള ബന്ധവും തികച്ചും വ്യത്യസ്തമാണ്. സുരതാഹ്ളാദത്തിന്റെ പരമകാഷ്ഠയായ രതിമൂർച്ഛ അനുഭവിക്കുവാൻ ആണിനും പെണ്ണിനും കഴിയുമെങ്കിലും പെൺരതിമൂർച്ചക്ക് പ്രത്യുത്പാദനവുമായി യാതൊരു ബന്ധവുമില്ല. രതിമൂർച്ഛയുണ്ടാകുമ്പോൾ സ്ഖലിക്കുന്ന ശുക്ലമാണ് പ്രത്യുല്പാദനത്തിന്റെ പുരുഷബീജം വഹിക്കുന്നത്. സ്ത്രീയുടെ ലൈംഗികബന്ധത്തോടനുബന്ധിച്ച് ഉണ്ടാകുന്ന സ്രവങ്ങളിലൊന്നും പ്രത്യുല്പാദനത്തിൽ പങ്കെടുക്കുന്നില്ല. പ്രത്യുല്പാദനത്തിലെ പെണ്ണിന്റെ പങ്കായ അണ്ഡം അവൾ അറിയാതെയാണ് ഉത്സർജ്ജിക്കപ്പെടുന്നത്. പുരുഷൻ മാസത്തിൽ സ്ഖലിക്കുന്ന കോടിക്കണക്കിന് ബീജങ്ങളിൽ മിക്കതിനും ബീജസങ്കലനത്തിനുള്ള ശേഷിയുണ്ട്. ബീജസങ്കലനത്തിനുള്ള ശേഷിയുള്ള ഒരേയൊരു അണ്ഡം മാത്രമേ സാധാരണഗതിയിൽ മാസത്തിലൊരിക്കൽ സ്ത്രീക്ക് ഉല്പാദിപ്പിക്കാനാവൂ. സ്ത്രീകളുടെ പ്രത്യുല്പാദനശേഷി മുപ്പത് വയസ്സ് കഴിഞ്ഞാൽ കുറയാൻ തുടങ്ങുകയും ആർത്തവവിരാമത്തോടെ നിലയ്ക്കുകയും ചെയ്യും. ഇന്ത്യയിലെ ആർത്തവവിരാമത്തിന്റെ ശരാശരി പ്രായം 46. 2 വയസ്സാണ്. പുരുഷനാകട്ടെ ശരാശരി നാൽപ്പത്തിയഞ്ച് വയസ്സ് കഴിയുന്നതോടെ പ്രത്യുല്പാദനശേഷി കുറയാൻ തുടങ്ങുമെങ്കിലും അതൊരിക്കലൂം നിലയ്ക്കുകയില്ല. ലോകത്തിലെ ഏറ്റവും പ്രായമേറിയ പിതാവായി അറിയപ്പെടുന്ന റാംജി രാംദേവിന് 96 ആമത്തെ വയസ്സിലും കുഞ്ഞുണ്ടാകുന്നത് അതുകൊണ്ടാണ്.

ഇങ്ങനെ എല്ലാ അർത്ഥത്തിലും ഡൈമോർഫിക് ആയ മനുഷ്യൻ എന്ന് മുതൽ വസ്ത്രമുടുക്കാൻ ആരംഭിച്ചുവോ അന്ന് മുതൽ തന്നെ ആണിനേയും പെണ്ണിനേയും അവരുടെ ലിംഗം തിരിച്ചറിയുന്ന രൂപത്തിലുള്ള വസ്ത്രങ്ങളാണ് ഉപയോഗിച്ച് വന്നിരുന്നത്. മനുഷ്യശരീരത്തിൽ വളരുന്ന ഒരു തരം പേനിന്റെ ജനിതകാപഗ്രഥനത്തിൽ നിന്ന് 170,000 വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യർ വസ്ത്രങ്ങളുടുക്കാൻ ആരംഭിച്ചിരുന്നുവെന്ന നിഗമനത്തിൽ ചില ഗവേഷകർ എത്തിയിട്ടുണ്ടെങ്കിലും അതിന്ന് വ്യക്തമായ തെളിവുകളൊന്നും തന്നെയില്ല. മുപ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് ശിലായുഗസംസ്കാരത്തിൽ തന്നെ ജന്തുക്കളുടെ ചർമ്മം കൊണ്ട് ശരീരം മൂടുന്ന പതിവുണ്ടായിരുന്നതായി ചില ശിലാലിഖിതങ്ങളും ചുമർചിത്രങ്ങളും വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിന് 2400 വർഷങ്ങൾക്ക് മുമ്പുള്ള സുമേറിയൻ പ്രതിമകൾ അക്കാലം മുതലെങ്കിലും ആണും പെണ്ണും അവരുടെ ലിംഗമെന്താണെന്ന് വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു വസ്ത്രങ്ങളെടുത്തതെന്നാണ് മനസ്സിലാക്കിത്തരുന്നത്. എല്ലാ സംസ്കാരങ്ങളിലും ഈ വസ്ത്രവ്യത്യാസം നില നിന്നിരുന്നു. ചുരുങ്ങിയത് അയ്യായിരം വർഷങ്ങളെങ്കിലുമായി ആണും പെണ്ണും അവരെ തിരിച്ചറിയുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് ഉടുത്തിരുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട് എന്നാണ് ഇതിന്നർത്ഥം.

നരവർഗം നാഗരികമനുഷ്യരായ കാലം മുതൽ തുടരുന്നതാണ് ആണും പെണ്ണും വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്ന ശീലം. അതിന്ന് ശാസ്ത്രീയമായ അടിത്തറയുമുണ്ട്. പിന്നെയെന്തിനാണ് ഈ ശീലത്തിനെതിരെ പടവാളോങ്ങുകയും പ്രകൃതിവിരുദ്ധമായ വസ്ത്രസംസ്കാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ? ഉത്തരം ഒന്ന് മാത്രമാണ്. ജെൻഡർ പൊളിറ്റിക്സിന്റെ ഇപ്പോഴത്തെ അജണ്ട ഹെറ്ററോ നോർമിറ്റിവിറ്റിയെ തകർക്കുകയാണ്. അതിന്ന് ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ അടിച്ചേൽപ്പിക്കണമെന്നാണ് തീരുമാനം. ആ തീരുമാനത്തിനെതിരെ ചെറുവിരലെങ്കിലും അനക്കാൻ ലിബറലിസത്തിന്റെ ചഷകത്തിനടിയിൽ വാലുകൾ കുടുങ്ങിപ്പോയ ഭരണാധികാരികൾക്കോ ബുദ്ധിജീവികൾക്കോ ശാസ്ത്രജ്ഞന്മാർക്കോ കഴിയില്ല. ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ പറഞ്ഞുകൊടുക്കുന്നതെല്ലാം അക്ഷരത്തെറ്റില്ലാതെ ആവർത്തിക്കാനാണ് അവരുടെയെല്ലാം നിയോഗം.

ബാലുശ്ശേരിയിൽ നിന്ന് തുടങ്ങിയ ജെൻഡർ ന്യൂട്രൽ യൂണിഫോം മാനിയ ഏറെത്താമസിയാതെ കേരളം മുഴുവൻ ഒരു പകർച്ചവ്യാധിയെപ്പോലെ പരക്കും. പിന്നെയത് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കപ്പെടും. എല്ലാം നടക്കുക പെണ്ണവകാശത്തിന്റെ ലേബലും ലിംഗനീതിയുടെ സ്റ്റിക്കറും അപരലിംഗത്വമുള്ളവരുടെ ഊതിവീർപ്പിച്ച കദനകഥകളുമായിട്ടായിരിക്കും. തികച്ചും അശാസ്ത്രീയവും പ്രകൃതിവിരുദ്ധവുമാണ് ഈ വസ്ത്രപരിഷ്കാരമെന്ന് പറയുന്നവരെ മതമൂരാച്ചികളായി മുദ്രയടിക്കപ്പെടും. പക്ഷെ പടച്ചവനെ മാത്രം ഭയപ്പെടുന്നവർക്ക് സത്യം തുറന്നു പറയാതിരിക്കാനാവില്ല.

ഒരിക്കൽ കൂടി പറയുന്നു: ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്നത് ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കാനാണ്; അങ്ങനെ തകർക്കപ്പെട്ടാൽ പിന്നെ ലൈംഗികമായ ആഭാസങ്ങളാണ് നടമാടാൻ പോകുന്നത്. പെൺവിമോചനത്തിന്റെ ലേബലൊട്ടിച്ച് സ്ത്രീയെ കിടപ്പറയിൽ ആസ്വദിക്കാൻ മാത്രമുള്ളവളാക്കിത്തീർക്കുകയും കുടുംബത്തിന്റെ സംരക്ഷണത്തിൽ നിന്ന് പുറത്തിറക്കുകയും ചെയ്യും. അത് അവളെ ദുരിതത്തിലേക്കേ നയിക്കൂ. ലൈംഗികത വ്യാപകമാകുകയും കുടുംബത്തിന് വിലയില്ലാതാവുകയും ചെയ്യുന്നതോടെ നശിക്കുക കുടുംബം എന്ന സംവിധാനമാണ്. മക്കൾക്ക് മാതാപിതാക്കളിൽ അവകാശങ്ങളൊന്നുമില്ലാത്ത സ്ഥിതിയാണ് അതുകൊണ്ടുണ്ടാവുക. അടുത്ത തലമുറയുടെ മാനസികവും വൈകാരികവുമായ ആരോഗ്യം നശിക്കുന്നതിന് അത് നിമിത്തമാകും. കുടുംബസ്ഥാപനം തകർന്നാൽ സമൂഹം തകരും. മാനവരാശിയുടെ നാശമായിരിക്കും അത്; വലിയ തകർച്ച.

(അവസാനിച്ചു)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.