ജൂത-ക്രൈസ്തവ വേദഗ്രന്ഥങ്ങളും ഖുര്‍ആനില്‍ പറഞ്ഞ മുന്‍ വേദഗ്രന്ഥങ്ങളും

//ജൂത-ക്രൈസ്തവ വേദഗ്രന്ഥങ്ങളും ഖുര്‍ആനില്‍ പറഞ്ഞ മുന്‍ വേദഗ്രന്ഥങ്ങളും
//ജൂത-ക്രൈസ്തവ വേദഗ്രന്ഥങ്ങളും ഖുര്‍ആനില്‍ പറഞ്ഞ മുന്‍ വേദഗ്രന്ഥങ്ങളും
മതതാരതമ്യ പഠനം

ജൂത-ക്രൈസ്തവ വേദഗ്രന്ഥങ്ങളും ഖുര്‍ആനില്‍ പറഞ്ഞ മുന്‍ വേദഗ്രന്ഥങ്ങളും

ക്രൈസ്തവര്‍ അവരുടെ വേദഗ്രന്ഥത്തെ ബൈബിള്‍ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ആ പേരിന്റെ ഉത്ഭവം ക്രി. അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണെന്നാണ് പണ്ഡിതപക്ഷം. ബിബ്‌ളിയ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ‘ബൈബിള്‍’ എന്ന നാമം ഇംഗ്ലീഷ് ഭാഷയില്‍ കടന്നു വന്നത്. ‘പുസ്തകങ്ങള്‍’ എന്നാണ് അര്‍ത്ഥം. ബിബ്‌ളിയ എന്ന പദത്തിന്റെ ഏകവചന രൂപമാണ് ബിബ്ലിയോന്‍ (Object) അല്ലെങ്കില്‍ ബിബ്ലോസ് (Subject), പുസ്തകം എന്നാണ് അതിന്റെ അര്‍ത്ഥം. ബിബ്ലോസ് എന്നത് പുരാതന ഫനീഷ്യയിലെ ഒരു തുറമുഖ പട്ടണത്തിന്റെ പേരാണ്. ക്രൈസ്തവ വേദഗ്രന്ഥത്തിന് ഈ പേര് നല്‍കിയത് കോണ്‍സ്റ്റാന്റിനേപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന (392-404) ജോണ്‍ ക്രിസോസ്റ്റമാണെന്നാണ് പൊതുവെ വിശ്വാസം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ‘ജറോം’ ആണ് ബിബ്ലിയാ(ബൈബിള്‍)എന്ന പദം ആദ്യ മായി ഉപയോഗിച്ചതെന്നും അഭിപ്രായമുണ്ട്.  1600 ല്‍പരം വര്‍ഷങ്ങള്‍കൊണ്ട് നാല്‍പതില്‍പരം ഗ്രന്ഥകാരന്‍മാരാല്‍ വിവിധ സ്ഥലങ്ങ ളില്‍വെച്ച് വിരചിതമാ യ കുറേ പുസ്തകങ്ങളുടെ ശേഖരമാണ് ബൈബിള്‍ എന്ന് ക്രൈസ്തവര്‍ പരിചയപ്പെടുത്തുന്നു. പഴയനിയമം പുതിയനിയമം എന്നീ രണ്ട് ഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് അവര്‍ അതിനെ പരിചയ പ്പെടുത്തുന്നത്.


പഴയനിയമവും (Old Testamenst) പുതിയനിയമവും (New Testamenst)

മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ‘തെര്‍തുല്യന്‍’ എന്ന സഭാപിതാവാണ് യേശുവിനുമുമ്പ് രചിക്കപ്പെട്ട യഹൂദ വേദപുസ്തകങ്ങള്‍ക്ക് പഴയനിയമമെന്നും യേശുവിനുശേഷം വിരചിതമായ വേദപുസ്തകങ്ങള്‍ക്ക് പുതിയനിയമമെന്നും പേര് നല്‍കിയതെന്ന് ക്രൈസ്തവര്‍ പറയുന്നു. കത്തോലിക്കാ സഭയുടെ ബൈബിളിലെ പഴയനിയമത്തില്‍ 46 പുസ്തകങ്ങളും പ്രൊട്ടസ്റ്റന്റ് ബൈബിളിലെ പഴയനിയമത്തില്‍ 39 പുസ്തകങ്ങളുമാണു ളളത്. അധികമായിവരുന്ന 7 പുസ്തകങ്ങളെ പ്രൊട്ടസ്റ്റന്റ് വിഭാഗം ‘അപ്പോക്രിഫാ’ വിഭാഗത്തില്‍ (തള്ളപ്പെട്ട  പുസ്തകങ്ങളില്‍) പെടുത്തുന്നു.


യഹൂദരും വേദഗ്രന്ഥവും

യഹൂദരുടെ വേദഗ്രന്ഥത്തില്‍ 39 പുസ്തകങ്ങളാണുള്ളത്. ഈ ക്രമമാണ് പ്രൊട്ടസ്റ്റന്റ് സഭ സ്വീകരിച്ചിട്ടുള്ളത്. പഴയനിയമം എന്ന ക്രൈസ്തവവാദം യഹൂദര്‍ അംഗീകരിക്കുന്നില്ല. അവര്‍ 39 പുസ്തകങ്ങളെ ‘തോറ’, ‘നബിയീം’,  ‘കെത്ത്ബീം’ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. നെബിയീം, കെത്ത്ബീം പുസ്തകങ്ങളെ വീണ്ടും ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഉല്‍പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവര്‍ത്തനം എന്നീ പഞ്ചപുസ്തകങ്ങളെ യഹൂദര്‍ തോറ അല്ലെങ്കില്‍ ‘തോറത്ത്’ എന്നു വിളിക്കുന്നു. അതിന്റെ ഗ്രീക്ക് രൂപം ‘നോമോസ്’ എന്നാണ്. ഇതേവിശ്വാസം തന്നെയാണ് ക്രൈസ്തവര്‍ക്കും. ഈ ഗ്രന്ഥം മോശപ്രവാചകന്‍ ഹിബ്രു ഭാഷയില്‍ എഴുതിയെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു.
യഹൂദ വേദഗ്രന്ഥത്തിന്റെ-ക്രൈസ്തവ പഴയനിയമത്തിന്റെ-ഇന്നത്തെ അവസ്ഥ

ക്രി. വ. 1008ല്‍ എഴുതപ്പെട്ടതും ലെനിന്‍ ഗ്രാന്റ് പബ്ലിക് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നതുമായ കയ്യെഴുത്തുപ്രതി അഥവാ മസോററ്റ്ക് പാഠമാണ് സമ്പൂര്‍ണ എബ്രായ ബൈബിളില്‍ ഏറ്റവും പഴക്കമുള്ള കയ്യെഴു ത്തുപ്രതി. ഈ പ്രതിയില്‍ നിന്നും ജര്‍മാന്‍ ബൈബിള്‍ സൊസൈറ്റി എബ്രായ ബൈബിള്‍ മുദ്രണം ചെയ്യുകയുണ്ടായി. ഇന്ന് പ്രചാരത്തിലിരിക്കുന്നത് നാലാമത്തെ പതിപ്പായ ‘ബിബ്‌ളിയ ഹെബ്രായിക്കാ സ്റ്റ്യുട്ട് ഗാര്‍ട്ടെന്‍സിയ’ ആണ്. ഇതിനെ ‘മസോററ്റിക്  ടെക്സ്റ്റ്’ എന്നും പറയുന്നു. അച്ചടിവിദ്യ കണ്ടുപിടിക്കുന്നതിന് മുമ്പ് കയ്യെ ഴുത്തുപ്രതികളാണ് നിലവിലുണ്ടായിരുന്നത്. ശാസ്ത്രിമാര്‍ അഥവാ വേദജ്ഞര്‍ (ഹിബ്രുവില്‍ ‘സോഫറീം’ ഗ്രീക്കില്‍ ‘ഗ്രാമറ്റൂസ്’ അതിന്റെ അര്‍ത്ഥം ശാസ്ത്രി, രാസായക്കാരന്‍ എന്നാണ്.) ആണ് പകര്‍ത്തിയിരുന്നത്. പകര്‍ത്തുമ്പോള്‍ പാഠത്തിലോ പകര്‍പ്പിലോ തെറ്റ് വന്നിട്ടുണ്ടെന്ന് പൂര്‍ണബോധ്യം വന്നാല്‍ തന്നെ ആ ഭാഗങ്ങള്‍ തിരുത്തുവാന്‍ ശാസ്ത്രിമാരോ മസോററ്റിക്കുകാരോ തുനിയാറില്ല. തെറ്റു പറ്റിയിട്ടുണ്ടെന്ന് സൂചിപ്പിക്കുവാന്‍ അവര്‍ ചില നടപടികള്‍ സ്വീകരിക്കുന്നു. ഒന്ന് തെറ്റുപറ്റിയ വാക്കുകളുടെ മുകളില്‍ കുത്തിടുക എന്നതാണ്.  മറ്റൊന്ന് വായിക്കേണ്ട ശരിയായ രൂപം ‘വ്യഞ്ജനാക്ഷരത്തില്‍ കോളത്തിനരുകില്‍-ഫുട്ട്‌നോട്ടില്‍ രേഖപ്പെടു ത്തുന്നു. ഏകദേശം 1300 സ്ഥാനങ്ങളില്‍ ഈ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റവ. ഇ.സി ജോണ്‍ ചീഫ് എഡിറ്റര്‍ ആയ ‘ബൈബിള്‍ വിജ്ഞാനകോശം’ പേജ് നമ്പര്‍ 637ല്‍ പറഞ്ഞിട്ടുള്ളത്.

പുതിയനിയമം
മത്തായിയുടെ പേരിലുള്ള സുവിശേഷം മുതല്‍ വെളിപാട് പുസ്തകം വരെയുള്ള 27 പുസ്തകങ്ങളെയാണ്  ക്രൈസ്തവര്‍ പുതിയനിയമം എന്നു പറയുന്നത്. നീണ്ട അഞ്ച് നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് പുതിയനിയമ പുസ്തകങ്ങള്‍ കാനോനികമായി അംഗീകരിക്കുന്നത്. എന്നിട്ടും ചില വേദപണ്ഡിതന്മാര്‍ക്ക് ചില പുസ്തകങ്ങളുടെ  ആധികാരികതയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് പണ്ഡിതന്മാര്‍ യാക്കോബിന്റെ ലേഖനം, എബ്രായ ലേഖനം, യൂദാലേഖനം ഇവ മറ്റ് പുതിയ നിയമപുസ്തകങ്ങളുടെ അ ത്രതന്നെ ആധികാരികമല്ലായെന്ന് അഭിപ്രായപ്പെട്ടു.

വിശുദ്ധ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന മുന്‍ വേദഗ്രന്ഥങ്ങള്‍

വിശുദ്ധ ക്വുര്‍ആന്‍ മൂന്ന് മുന്‍ വേദഗ്രന്ഥങ്ങളെ പേരെടുത്ത് പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന്: മൂസാ (അ)യ്ക്ക് അവതരിച്ച ‘തൗറാത്ത്’, രണ്ട്: ദാവൂദ്(അ)ന് അവതരിച്ച ‘സബൂര്‍’, മൂന്ന്: ഈസാ(അ)യ്ക്ക് അവതരിച്ച ‘ഇഞ്ചീല്‍’ എന്നിവയാണ്. കൂടാതെ മറ്റ് പ്രവാചകന്‍മാര്‍ക്ക് അവതരിച്ച വേദഗ്രന്ഥങ്ങളെ സംബന്ധിച്ച് പേരെടുത്ത് പറയാതെ യും സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വപ്രവാച കന്‍മാര്‍ക്കും അവരുടെ രക്ഷിതാവില്‍നിന്ന് നല്‍കപ്പെട്ടതി(സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന് (അല്ലാഹുവിന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു” (2:136).
തൗറാത്ത്

തൗറാത്തിനെ സംബന്ധിച്ച് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത്  അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്” (5:44). ഏതു രൂപത്തിലാണ് അത് അവതരിപ്പിച്ചെ തെന്നും ക്വുര്‍ആന്‍ പറയുന്നുണ്ട്. ”എല്ലാകാര്യത്തെപ്പറ്റിയും നാം അദ്ദേഹത്തിന് (മൂസായ്ക്ക്) പലകകളില്‍ എഴുതികൊടു ക്കുകയും ചെയ്തു. അതായത് സദുപദേശവും, എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും” (7:145). ഈ വസ്തുത ബൈബിളും അംഗീകരിക്കുന്നുണ്ട്. ബൈബിള്‍ പറയുന്നു: ”സീനായി പര്‍വതത്തില്‍വെച്ച് മോശയോട് അരുളിചെയ്തുകഴിഞ്ഞ് ദൈവം തന്റെ വിരല്‍കൊണ്ട് എഴുതിയ രണ്ട് സാ ക്ഷി പലകകള്‍-കല്‍പലകകള്‍-മോശയ്ക്ക് കൊടുത്തു” (പുറപ്പാട് 31:18).

പലകകളുടെ ഇരുപുറങ്ങളിലും ദൈവം എഴുതിക്കൊടുത്തുവെന്നാണ് ബൈബിള്‍ പറയുന്നത്. ”മോശ, കൈയില്‍  ആ രണ്ട് സാക്ഷി പലകകളുമായി പര്‍വതത്തില്‍നിന്നും ഇറങ്ങി. ആ പലകകളുടെ രണ്ടു വശത്തും എഴുത്തുണ്ടായിരുന്നു” (പുറ 32:15). പലകകളുമായി മോശ പ്രവാചകന്‍ താഴ്‌വരയിലെത്തിയപ്പോള്‍-ബൈബിള്‍ പ്രകാരം-ഇസ്രയേല്യര്‍ അഹറോന്റെ നേതൃത്വത്തില്‍ കാളക്കുട്ടിയെ ആരാധിക്കുന്ന രംഗമാണ് കണ്ടത്. അത് കണ്ട അദ്ദേഹം ഉഗ്രകോപത്തോടെ ആ സാക്ഷ്യപലകകള്‍ മലയുടെ അടിവാരത്തിലേക്ക് എറിഞ്ഞു തകര്‍ത്തു. ദൈവകല്‍പന പ്രകാരം മോശ വീണ്ടും രണ്ട് കല്‍പലകകളുമായി മലയിലേക്ക് പോയി. തുടര്‍ന്ന് ബൈബിള്‍ പറയുന്നു. ”മോശ നാല്‍പത്‌രാവും നാല്‍പത്  പകലും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവിടെ കര്‍ത്താവിനൊപ്പം കഴിഞ്ഞു. മോശ കല്‍പലകകളില്‍ ഉടമ്പടി വാക്യങ്ങള്‍ അതായത് പത്ത് കല്‍പന എഴുതി” (പുറ 34:28). ഈ വാക്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് തോറ എഴുതിയത് മോശയാണെന്ന് ജൂതക്രൈസ്തവര്‍ വാദിക്കുന്നത്.

മേല്‍സൂചിപ്പിച്ച ബൈബിള്‍ വിവരണത്തോട് ക്വുര്‍ആന്‍ പൂര്‍ണമായും യോജിക്കുന്നില്ല. കാരണം ദൈവകോപത്തിന് വിധേയരായ വേദജ്ഞര്‍ വേദഗ്രന്ഥത്തില്‍ കൈക്രിയ നടത്തി പ്രാവചകന്‍മാരെ മ്ലേച്ഛരായി അവതരിപ്പിച്ചു; അവര്‍ ദൈവത്തെപ്പോലും വെറുതെവിട്ടില്ല എന്നതാണ് വസ്തുത. മോശ പലകകള്‍ എറിഞ്ഞു തകര്‍ത്തു എന്നതും അത് രണ്ടാമത് എഴുതി എന്നതും കൂടാതെ അഹറോന്‍ പ്രവാചകന്‍ കാളക്കുട്ടിയെയു ണ്ടാക്കി എന്നതും അവരുടെ കൈക്രിയയാണ്. ഈ പ്രയോഗം പുറപ്പാട് 20:3-5 വചനങ്ങള്‍ക്കും ആവര്‍ത്തനപുസ്തകം 4:15-18 വചനങ്ങള്‍ക്കും യിരമ്യാവ്  10:1-16 തുടങ്ങിയ വചനങ്ങള്‍ക്കും വിരുദ്ധമാണ്. പുറപ്പാട് 32-ാം അധ്യായം ഒരാവര്‍ത്തിവായിച്ചാല്‍ കാളക്കുട്ടിയെ ഉണ്ടാക്കിയത് അഹറോനല്ലെന്ന് വ്യക്തമാവുകയും ചെയ്യും. ഈ സംഭവം സൂറത്ത് ത്വാഹയിലും, അഅ്‌റാഫിലുമായി വിവരിക്കുന്നുണ്ട്. പശുക്കുട്ടിയെ ഉണ്ടാക്കിയത് ‘സാമിരി’യാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു. ”അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതമനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെ ട്ടിരുന്നു. അങ്ങനെ ഞങ്ങളത് (തീയില്‍) എറിഞ്ഞു കളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത് (തീയില്‍) ഇട്ടു. എന്നിട്ട് അവര്‍ക്ക് അവന്‍ (ആ ലോഹം കൊണ്ട്) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കികൊടുത്തു. അപ്പോള്‍ അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്” (20:87-88).

സാമിരിയുടെയും കൂട്ടരുടെയും ഈ ദുഷിച്ച നടപടിയെ ഹാറൂന്‍ (അ) നഖശിഖാന്തം എതിര്‍ക്കുകയും അ ത് തടയുകയും തടുത്തതിന്റെ ഫലമായി അദ്ദേഹത്തെ അവര്‍ വധിക്കാന്‍പോലും ശ്രമിക്കുകയുമുണ്ടായി. ക്വുര്‍ആന്‍ പറയുന്നു: ”എന്റെ ജനങ്ങളേ, ഇത്(കാളക്കുട്ടി)മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങളെന്നെ പിന്തുടരുകയും, എന്റെ കല്‍പനകള്‍ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക” (20:90). മൂസാ (അ) ഹാറൂന്‍ (അ)നെ തെറ്റിദ്ധരിച്ച് അദ്ദേഹത്തിന്റെ തലക്കും താടിയിലും  പിടിച്ചു കോപിച്ചപ്പോള്‍ ഹാറൂന്‍ (അ)ന്റെ മറുപടി ക്വുര്‍ആന്‍ പറയുന്നു: ”അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായിഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട് കയര്‍ത്തുകൊണ്ട്) നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്” (7:150). പശുക്കുട്ടിയുമാ യി ബന്ധപ്പെട്ട സംഭവത്തിന്റെ വിവരണത്തില്‍ ഖുര്‍ആനും ബൈബിളും തമ്മിലുള്ള വ്യതിരിക്തതയാണ് മേല്‍ സൂചിപ്പിച്ചത്.

മൂസാ(അ)യ്ക്ക് അല്ലാഹു എഴുതിക്കൊടുത്ത പലകകളെ സംബന്ധിച്ചും ക്വുര്‍ആനും ബൈബിളും തമ്മില്‍ വ്യതിരിക്തത പുലര്‍ത്തുന്നുണ്ട്. മൂസാ (അ) പലകകളുമായി മലയില്‍നിന്നും ഇറങ്ങി വന്നപ്പോള്‍ സാമിരിയുടെ നേതൃത്വത്തില്‍ പശുക്കുട്ടിയെ ആരാധിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം കോപിഷ്ടനായി. ക്വുര്‍ആന്‍ പറയുന്നു:

”കുപിതനും  ദുഃഖിതനുമായിക്കൊണ്ട് തന്റെ ജനങ്ങളിലേക്ക് മടങ്ങിവന്നിട്ട് മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്റെ പിന്നില്‍  നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്റെ സഹോദരന്റെ തല പിടിച്ച് തന്റെ അടുത്തേക്ക് വലിക്കുകയും ചെയ്തു” (7:150). കോപം അടങ്ങിയപ്പോള്‍ നിലത്തിട്ട പലകകള്‍ എടുക്കുകയും ചെയ്തുവെന്ന് ക്വുര്‍ആന്‍  പറയുന്നു: ”മൂസായുടെ കോപം അടങ്ങിയപ്പോള്‍ അദ്ദേഹം (ദിവ്യ സന്ദേശമെഴുതിയ) പലകകള്‍ എടുത്തു” (7:154).ബൈബിള്‍ പരിചയപ്പെടുത്തുന്ന തോറ പുറപ്പാട് 34:28 വചനത്തില്‍ പറയുന്ന പത്ത് കല്‍പനകളും അതിന്റെ  ചെറിയ വിശദീകരണവുമാണ്; അതാണ് മോശെ പ്രവാചകന് ദൈവം എഴുതിക്കൊടുത്തത്. പുറപ്പാട് 20:1-17 വചനങ്ങളില്‍ പത്ത് കല്‍പനകളും അതിന്റെ വിശദീകരണവും കാണാം. അതാണ് മോശെക്ക് ദൈവം എഴുതി ക്കൊടുത്ത തോറ. ഇവിടെയും ശാസ്ത്രിമാര്‍ കൈക്രിയനടത്തി എന്നതാണ് വസ്തുത. 20-ാം അധ്യായം 11-ാം വാക്യത്തില്‍ ‘യഹോവ ആറ് ദിവസംകൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അതിലുള്ള സകലതും സൃഷ്ടിച്ചിട്ട് ഏഴാം ദിവസം വിശ്രമിച്ചുവ ല്ലോ’ എന്നു കാണാം. ഇവിടെ വിശ്രമിച്ചു വെന്നത് ദൈവത്തിന്  മാനുഷിക പരിവേഷം നല്‍കുന്നു. കാരണം വിശ്രമിച്ചു എന്ന പ്രയോഗം സങ്കീര്‍ത്തനം 12:14 വചനത്തിന് വിരുദ്ധമാണ്.

ദൈവം എഴുതി അല്ലെങ്കില്‍ മോശെ എഴുതിയതെന്ന് പറയുന്ന പത്ത് കല്‍പനകളും അതിന്റെ വിശദീകരണ ങ്ങളും (പുറപ്പാട് 20:1-17) ഒരു എഫോര്‍ സൈസ് പേപ്പറിന്റെ അര പേജില്‍ ഉള്‍ക്കൊള്ളുവാനുള്ളതേയുള്ളു. ക്രൈസ്തവര്‍ പരിചയപ്പെടുത്തുന്ന പഞ്ചഗ്രന്ഥികളല്ല തോറ. എന്നാല്‍ പഞ്ചഗ്രന്ഥികള്‍ പരിശോധിച്ചാല്‍ ‘തോറ’ എന്ന് പേരെടുത്തു  പറഞ്ഞുകൊണ്ടുള്ള വചനങ്ങള്‍ കാണാം. ചില വചനങ്ങള്‍ കാണുക:

”കര്‍ത്താവ് മോശയോട് കല്‍പിച്ച നിയമ(തോറ) ത്തിലെ ചട്ടം ഇതാകുന്നു”(സംഖ്യ 31:21). ”മോശ ഇസ്രയീ ല്‍ സന്തതികള്‍ക്ക് നിശ്ചയിച്ചുകൊടുത്ത നിയമം (തോറ) ഇതാകുന്നു” (ആവ 4:44). ”ഈ നിയമസംഹിത (തോറ)യിലെ വചനങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കാത്തവന് ശാപം.  ജനങ്ങളെല്ലാം ആമേന്‍ എന്നു പറയണം” (ആവ. 27:26). ഈ തോറ മോശ വിശദീകരിച്ചതായി പഞ്ചഗ്രന്ഥിയില്‍ കാണാം.

”ജോര്‍ദാന്റെ  മറുകരയില്‍ മോവാബുദേശത്ത് മോശ ഈ നിയമം(തോറ)വിശദീകരിക്കാന്‍ തുടങ്ങി” (ആവ  1:5). ഈ വിശദീകരണത്തന് ഹദീഥിന്റെ സ്ഥാനമാണുള്ളത്. അവ മോശ തന്റെ ജനതയ്ക്ക് പഠിപ്പിച്ചുകൊടുത്ത ‘ശരീഅത്ത്’ ആയിരിക്കാം.

നിലവിലുള്ള പഞ്ചഗ്രന്ഥികള്‍ മോശ പ്രവാചകന്‍ എഴുതിയെന്നാണ് ജൂത-ക്രൈസ്തവ വിശ്വാസം. എന്നാല്‍ നല്ലൊരു ശതമാനം ബൈബിള്‍ പണ്ഡിതന്‍മാരും പഞ്ചഗ്രന്ഥികള്‍ മോശ എഴുതിയതല്ലെന്ന് അവരുടെ കൃതികളിലൂടെ സമര്‍ത്ഥിക്കുന്നു; ബൈബിളും അക്കാര്യം പിന്താങ്ങുന്നുണ്ട്. ആവര്‍ത്തന പുസ്തകം 34:5-12 വചനങ്ങളും യിരമ്യാവ് 8:8,9 വചനങ്ങളും പരിശോധിക്കുക.

സബൂര്‍

സബൂര്‍ എന്ന പദത്തിന് ‘ഗ്രന്ഥം’ അഥവാ ‘ഏട്’ എന്നാണ് അര്‍ത്ഥം. ദാവൂദ് നബി(അ)ക്ക് അല്ലാഹു നല്‍കപ്പെട്ട വേദഗ്രന്ഥത്തെ പ്രത്യേകം ഉദ്ദേശിച്ച് ‘സബൂര്‍’ എന്നു പറയുന്നു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”ദാവൂദിന്  നാം സബൂര്‍ എന്ന വേദം നല്‍കുകയും  ചെയ്തിരിക്കുന്നു” (17:55). ദാവൂദ് നബി(അ)ക്ക്  അല്ലാഹു നല്‍കിയ ചില  അറിവുകളെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു: ”ദാവൂദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍  പര്‍വ്വതങ്ങളെയും പക്ഷികളെയും നാം കീഴ്‌പെടുത്തികൊടുത്തു” (21:79).

അബൂമസല്‍ അശ്അരി(റ)വിന്റെ ശബ്ദം വളരെ ആകര്‍ഷകമായിരുന്നു. അദ്ദേഹം ഒരിക്കല്‍ ക്വുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്നത് തിരുനബി(സ)കേട്ട്, അതില്‍ ആകൃഷ്ട നാവുകയുണ്ടായി. പ്രവാചകന്‍(സ)അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ”ദാവൂദ് കുടുംബത്തിന്റെ വീണ സ്വരങ്ങളില്‍നിന്ന് ഒന്ന് തനിക്ക് ലഭിച്ചിട്ടുണ്ട്.” സബൂര്‍, കീര്‍ത്തനങ്ങളുടെ ഒരു സമാഹാരമായിട്ടാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

സങ്കീര്‍ത്തനങ്ങള്‍

സങ്കീര്‍ത്തനങ്ങള്‍ എന്ന പദത്തെ ഹിബ്രുവില്‍ ‘തഹ്‌ലിം’ എന്നും ‘മിസ്‌മോര്‍’ എന്നും പറയുന്നു. ഗ്രീക്കില്‍ ‘പ്‌സല്‍മൊയ്‌സ്’ എന്നും ഇംഗ്ലീഷില്‍ Psamls  (സാംസ്) എന്നും പറയുന്നു. ബൈബിള്‍ പഴയനിയമത്തിലെ 150 സങ്കീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകത്തെ വേദഗ്രന്ഥം എന്ന നിലക്ക് ക്രൈസ്തവര്‍ ‘സങ്കീര്‍ത്തനങ്ങള്‍’ എന്നു പരിചയപ്പെടുത്തുന്നു. അവ ദാവീദ് എഴുതിയതെന്നാണ് ജൂത-ക്രൈസ്തവ വിശ്വാസം. അവ ‘കെത്ത്ബിം’ (ലിഖിതങ്ങള്‍) വിഭാഗത്തിലെ ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമാണെന്ന് യഹൂദര്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്രൈസ്തവ പണ്ഡിതന്‍മാര്‍ തന്നെ അവ ദാവീദ് എഴുതിയതെല്ലന്ന് സമര്‍ത്ഥിക്കുക യും ചെയ്യുന്നുണ്ട്. 150 സങ്കീര്‍ത്ത നങ്ങളില്‍ 35 സങ്കീര്‍ത്തനങ്ങള്‍ മാത്രമാണ് ദാവീദിന്റെ പേരില്‍ അറിയപ്പെടുന്ന ത്. ബാക്കിയുള്ളവ അസാഫിന്റെയും കോരഹ് പുത്രന്മാരുടെയും പേരുകളില്‍ അറിയപ്പെടുന്നു. ദാവീദിന്റെ പേരില്‍ അറിയപ്പെടുന്ന 35 സങ്കീര്‍ത്തനങ്ങള്‍ അവ ദാവീദ് തന്നെ എഴുതിയ താണെന്ന് ഖണ്ഡിതമായി പറയാനാവില്ലെന്നാണ് പണ്ഡിതപക്ഷം.

ദാവൂദ് നബി(അ)യുടെ കാലത്ത് നിലനിന്നിരുന്ന കീര്‍ത്തനങ്ങളെയാണ് വിശുദ്ധ കുര്‍ആന്‍ ‘സബൂര്‍’ എന്നു പരിചയപ്പെടുത്തുന്നത്. അവ അല്ലാഹുവിങ്കല്‍നിന്നുള്ള വഹ്‌യിന്റെ സമാഹാരമായിരുന്നു. അവ എന്നേ നഷ്ടപ്പെട്ടുപോയി. ദാവൂദ് നബി(അ)ക്കും വളരെ നൂറ്റാണ്ടുകള്‍ക്കുശേഷം സബൂറിലെ കീര്‍ത്തനങ്ങളെ അനുകരിച്ചുകൊണ്ട് പലരും രചനകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. അവ നിലവില്‍ വന്നപ്പോള്‍ വേദഗ്രന്ഥത്തിലെ കീര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്ന്  തിരിച്ചറിയാന്‍ വയ്യാതെയായി. എന്നിട്ടും നിലവിലുള്ള കീര്‍ത്തനങ്ങള്‍ ദാവൂദ് നബി(അ)ക്ക് അവതരിച്ച സബൂര്‍ ആണെന്ന് ക്രൈസ്തവ മിഷനറിമാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ തെറ്റായി പ്രചരിപ്പിക്കുന്നു. അതില്‍ ദാവൂദ് നബി(അ)ക്ക് അവതരിച്ച ചില കീര്‍ത്തന ഭാഗങ്ങള്‍ ഉണ്ടായിരിക്കാം. മുമ്പ് സൂചിപ്പിച്ചതുപോലെ അവ ഏതൊക്കെയാണെന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം സമ്മിശ്രമാണ്.

ഇഞ്ചീല്‍

ഈസാ(അ)ക്ക് അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമാണ് ഇഞ്ചീല്‍. ഇഞ്ചീല്‍ യഥാര്‍ത്ഥ രൂപത്തില്‍ ഇന്ന് നിലവിലില്ല എന്നത് ക്രൈസ്തവപണ്ഡിതന്‍മാര്‍ പോലും അംഗീകരിക്കുന്ന വസ്തുതയാണ്. തൗറാത്തിനെ   സത്യപ്പെടുത്തിക്കൊണ്ടാണ് അത് അവതരിച്ചത്. അല്ലാഹു പറയുന്നു:

”ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സദുപദേശവുമത്രെ അത്” (5:46).

ഈ വസ്തുത മത്തായി സുവിശേഷം 5:17-19 വചനങ്ങളിലായി സമര്‍ത്ഥിക്കുന്നുണ്ട്. ക്രൈസ്തവര്‍ പരിചയപ്പെടുത്തുന്ന സുവിശേഷങ്ങള്‍ യേശുവിന് അവതരിച്ച സുവിശേഷങ്ങളല്ലായെന്ന് നിലവിലുള്ള ഗ്രീക്ക് സുവിശേഷങ്ങളുടെ തലവാചകങ്ങളും അവയിലെ ഉദ്ധരണികളും വെച്ച് ബൈബിള്‍ പണ്ഡിതന്‍മാര്‍ തന്നെയും വിളിച്ചുപറയുന്നുണ്ട്. നിലവിലുള്ള സുവിശേഷങ്ങള്‍ പരിശോധിച്ചാല്‍ സത്യദൈവത്തില്‍ നിന്നും അവതീര്‍ണ മായ ‘ദൈവത്തിന്റെ സുവിശേഷം’ അഥവാ ‘ഇഞ്ചീലി’നെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ബൈബി ള്‍ പറയുന്നു:

”യോഹന്നാന്‍ ബന്ധനസ്ഥനായ ശേഷം യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലയി ലേക്ക് വന്നു. അവന്‍ പറഞ്ഞു: കാലം തികഞ്ഞു. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിക്കൂ. സുവിശേഷത്തില്‍ വിശ്വസിക്കൂ” (മാര്‍ക്കോസ് 1:14-15). വീണ്ടും യേശു പറയുന്നു: ”സത്യമായി ഞാന്‍ നിങ്ങളോടു പറയു ന്നു; എനിക്കുവേണ്ടിയും സുവിശേഷത്തിനുവേണ്ടിയും വീടിനെയോ സഹോദരിമാരെയോ അമ്മയേയോ അപ്പനേയോ ഉപേക്ഷിച്ച ഒരാള്‍ക്ക് ഇപ്പോള്‍ ഇക്കാലത്ത് തന്നെ നൂറുമടങ്ങ് പ്രതിഫലം ലഭിക്കാതിരിക്കില്ല… …വരും യുഗത്തില്‍ നിത്യജീവനും”(മാര്‍ 10:29). മറ്റൊരു ഉദാഹരണവും കൂടി കാണുക. ”സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. ലോകത്തില്‍ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത ഈ കാര്യം ഇവളുടെ സ്മരണക്കായി പ്രസ്താവിക്കപ്പെടും.” (മത്തായി 26:13).മേല്‍സൂചിപ്പിച്ച വചനത്തില്‍ ഈ സുവിശേഷം എന്ന പദത്തിലെ ‘ഈ’ എന്ന പ്രയോഗം വളരെ ശ്രദ്ധേയമാണ്. ‘ഈ സുവിശേഷം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവത്തിന്റെ സുവിശേഷമാണ്. യേശുവിന്റെ തിരോധാനത്തിനു ശേഷം-പതിറ്റാണ്ടുകള്‍ക്കുശേഷം-ദൈവത്തിന്റെ സുവിശേഷം വിസ്മരിക്കപ്പെട്ടു. പകരം പൗലോസ് വിഭാവനം ചെയ്ത ദൈവശാസ്ത്രം മുന്നോട്ടുവെച്ചു. അതില്‍ അദ്ദേഹത്തിന്റെതായ സുവിശേഷ ത്തെ പരിചയപ്പെടുത്തുന്നുണ്ട്. പൗലോസ് പറയുന്നു:

”ദാവീദിന്റെ സന്തതിയായി ജനിച്ചുമരിച്ചിട്ടു ഉയര്‍ത്തെ ഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓര്‍ത്തുകൊ  ള്‍ക. അതാകുന്നു എന്റെ സുവിശേഷം” (2 തിമോത്തി 2:8). പൗലോസിന്റെ ദൈവശാസ്ത്രം യേശുവിന്റെ അധ്യാപനങ്ങള്‍ക്കു വിരുദ്ധമാണ്. യേശുവിന് അവതരിച്ച ദൈവത്തിന്റെ സുവിശേഷത്തെപ്പറ്റി പൗലോസ് വിമര്‍ശിക്കുന്നത് കാണുക.

”ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ ഇത്രപെട്ടന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായി ഒരു സുവിശേഷത്തിലേക്ക് തിരിക്കുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല. എന്നാല്‍ നിങ്ങളെ ഉപദ്രവിക്കുവാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കുവാനും ആഗ്രഹിക്കുന്ന കുറേ ആളുകള്‍ ഞങ്ങള്‍ നിങ്ങളോട് പ്രസംഗിച്ചതില്‍നിന്ന് വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ട വനാകട്ടെ. ഞങ്ങള്‍ നിങ്ങളോട് പറഞ്ഞപ്രകാരം തന്നെ-ഇപ്പോഴും ഞാന്‍ പറയുന്നു. നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോട് പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനകാട്ടെ!” (ഗലാ ത്തി 1:6-9).

മേല്‍സൂചിപ്പിച്ച പൗലോസിന്റെ ശാസനം യരുശലേമിലെ വിശ്വാസസമൂഹത്തിനെതിരെയാണ്. ഈ സമൂഹത്തിന്റെ നായകന്‍ യേശുവിന്റെ സഹോദരനായ യാക്കോബായിരുന്നു. യാക്കോബിന്റെ പിന്നില്‍ അണിനിരന്നത് യേശുവിന്റെ  അപ്പോസ്തലന്‍മാരായ പത്രോസ്, യോഹന്നാന്‍ തുടങ്ങിയവരായിരുന്നു. ഇവര്‍ ഇസ്രയീല്യര്‍ക്കിടയില്‍ മാത്രമാണ് ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ഈ സുവിശേഷം തോറയെ സത്യപ്പെടുത്തിക്കൊണ്ടാണ് യേശുവിന് അവതരിച്ചത്. അതുകൊണ്ട് പരലോക മോക്ഷത്തിനുവേണ്ടി തോറയനുസരിച്ച് ജീവിക്കണക്കമെന്ന് യാക്കോബും ഇസ്രയീല്യരെ പഠിപ്പിച്ചു. മേല്‍ സൂചിപ്പിച്ച സുവിശേഷത്തെയും തോറയേയുമാണ് പൗലോസ് ശപിക്കപ്പെട്ട വിഭാഗത്തില്‍ പെടുത്തിയത്. യെരുശലേ മിലെ വിശ്വാസി സമൂഹത്തെ നിന്ദിക്കുന്ന പരാമര്‍ശങ്ങളും അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ കാണാം. ഗലാ 3:10-13, ഗലാ 4:21-31, ഗലാ 5:1-5….തുടങ്ങിയ വചനങ്ങള്‍ പരിശോധിച്ചാല്‍  ഇക്കാര്യം ബോധ്യപ്പെടും. യാക്കോബും സംഘവും പൗലോസിനെ ഒരു അപ്പോസ്തലനായി അംഗീകരിച്ചില്ല എന്നുമാത്രമല്ല അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തെ അഥവാ ലേഖനങ്ങളെ പൂര്‍ണമായും തള്ളിക്കളയുകയും ചെയ്തു.

നിലവിലുള്ള ജൂത-ക്രൈസ്തവ വേദഗ്രന്ഥങ്ങള്‍ ദൈവികമല്ലായെന്ന് സമര്‍ത്ഥിക്കുമ്പോള്‍ ക്രൈസ്തവ മിഷണറിമാര്‍ തിരിച്ചു ചോദിക്കാറുള്ള ചോദ്യമുണ്ട്. മോശക്കും ദാവീദിനും യേശുവിനും അവതരിച്ച വേദഗ്ര ന്ഥങ്ങള്‍ ദൈവികമാണെന്നല്ലേ ക്വുര്‍ആന്‍ പറയുന്നത്? ഇതിനുള്ള മറുപടി ക്വുര്‍ആന്‍ തന്നെ പറയുന്നത് കാണുക.

”തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന്) കീഴ്‌പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക് അതിനനുസരിച്ച് വിധികല്‍പിച്ച് പോന്നു. പുണ്യവാന്‍മാരും പണ്ഡിതന്‍മാരും (അതേപ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു). കാരണം അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം അവര്‍ക്ക് ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച് തന്നതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകു ന്നു അവിശ്വാസികള്‍” (5:44).

അഹ്‌ലുല്‍കിതാബുകാര്‍ക്ക് അഥവാ ജൂതക്രൈസ്തവ വിഭാഗങ്ങളിലേക്ക് അവതരിപ്പിച്ച വേദഗ്രന്ഥങ്ങളുടെ സംരക്ഷണം അല്ലാഹു അവരെ തന്നെ ഏല്‍പിച്ചിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ ദുഷിച്ച വേദപണ്ഡിതന്മാര്‍  വേദഗ്രന്ഥങ്ങളില്‍ നിന്നും ചിലവ മറച്ചുവെക്കുകയും അവരുടെ ഇംഗിതത്തിനനുസരിച്ച് ആശയാദര്‍ശങ്ങള്‍ കുത്തി നിറച്ചുകൊണ്ട് വേദഗ്രന്ഥമെഴുതിയുണ്ടാക്കുകയും അത് അല്ലാഹുവിങ്കല്‍ നിന്നുമാണെന്ന് ജനങ്ങളെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ക്വുര്‍ആന്‍ ജൂതക്രൈസ്തവരോടായി ചോദിക്കുന്നു.

”വേദക്കാരെ നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തുകയും അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യുന്നത്?” (3:71). ”എന്നാല്‍ സ്വന്തം കൈകള്‍കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാ ക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അതുമുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കുവാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം” (2:79).

മേല്‍ സൂചിപ്പിച്ച ക്വുര്‍ആന്‍ വചനങ്ങളെ ബൈബിളും സാക്ഷീകരിക്കുന്നുണ്ട്. ബൈബിള്‍ പറയട്ടെ! ”ഞങ്ങള്‍ ജ്ഞാനികള്‍, കര്‍ത്താവിന്റെ നിയമം (തോറ) ഞങ്ങളുടെ പക്കലുണ്ട് എന്നു പറയുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? എന്നാല്‍ ഇതാ, വേദജ്ഞരുടെ വ്യാജതൂലിക അതിനെ അസത്യമാക്കിയിരിക്കുന്നു. ജ്ഞാനികള്‍ ലജ്ജിതരാകും. പരിഭ്രാന്തരായി പിടിക്കപ്പെടും. നോക്കൂ, അവര്‍ കര്‍ത്താവിന്റെ വചനം തമസ്‌കരിച്ചിരിക്കുന്നു” (യിരമ്യാവ് 8:8-9). ബൈബിളിലെ ഈ വചനം, വിശുദ്ധ ഖുര്‍ആനിലെ 5:44; 3:71; 2:79 വചനങ്ങളെ സത്യപ്പെടുത്തുന്നു എന്നതാണ് വസ്തുത.

print

No comments yet.

Leave a comment

Your email address will not be published.