ഖുർആൻ സംരക്ഷിതഗ്രന്ഥം -13

//ഖുർആൻ സംരക്ഷിതഗ്രന്ഥം -13
//ഖുർആൻ സംരക്ഷിതഗ്രന്ഥം -13
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -13

വിമർശനം: സ്വഹാബിമാരിൽ ചിലർ സ്വന്തം താൽപര്യപ്രകാരം ആയത്തുകളും സൂറത്തുകളും ക്രമീകരിച്ചുവെന്ന് സൂചിപ്പിക്കുന്ന ചില നിവേദനങ്ങളുണ്ടല്ലോ. അവയുടെ യാഥാർഥ്യമെന്താണ്?

സ്വഹാബിമാർ സ്വതാല്‍പര്യപ്രകാരം ആയത്തുകളും സൂറത്തുകളും ക്രമീകരിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. ഖുർആനിന്റെ സമാഹരണവും സംരക്ഷണവും സ്വന്തം ബാധ്യതയാണെന്ന അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ ആയത്തുകളുടെയും സൂറത്തുകളുടെയും ക്രമം പോലും വഹ്‌യിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ടതാണെന്നായിരുന്നു സ്വഹാബിമാർ മനസ്സിലാക്കിയിരുന്നത് എന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. പ്രവാചകാനുചരന്മാരിൽ ചിലർ സ്വന്തം അഭിപ്രായപ്രകാരം ആയത്തുകളുടെ ക്രമം തീരുമാനിച്ചുവെന്ന് തോന്നിപ്പിക്കുന്ന ചില നിവേദനങ്ങളുണ്ടെന്നത് ശരിയാണ്. പക്ഷെ അവയെല്ലാം ദുർബലവും തെളിവിന് കൊള്ളാത്തതുമാണെന്ന് അവയെ അപഗ്രഥിച്ച് പഠിച്ച പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്ന്: അബാദ് ബിന്‍ അബ്ദില്ല (റ) പറയുന്നു:- ഹാരിസ് ബിന്‍ ഖുസൈമ (റ) തൗബയിലെ അവസാന രണ്ടായത്തുകളുമായി ഉമറി(റ)ന് സമീപത്തെത്തി. അദ്ദേഹം ചോദിച്ചു, ആരാണ് സാക്ഷിയുള്ളത്? അദ്ദേഹം പറഞ്ഞു, അറിയില്ല. എന്നാല്‍ ഞാനിത് നബി(സ)യില്‍ നിന്നും കേട്ടതും മനഃപാഠമാക്കിയതുമാണ്. ഉമര്‍ (റ) പറഞ്ഞു: ഇത് മുൻ ആയതായിരുന്നുവെങ്കില്‍ ഇതിനെ സ്വതന്ത്രമായ അധ്യായമാക്കുമായിരുന്നു. നിങ്ങള്‍ ക്വുര്‍ആനിലെ ഒരു സൂറത്തില്‍ അത് ചേര്‍ക്കുക. ഞാനതിനെ ബറാഅത് -തൗബ സൂറയുടെ അവസാനം ചേര്‍ത്തു. (അഹ്‌മദ് 1715, ത്വബ്‌രി 60, ഇബ്‌നു അബീദാവൂദ് -അല്‍ മസാഹിഫ് )

തികച്ചും ബലഹീനമായ ഒരു നിവേദനമാണിത്. ഇമാം അഹ്‌മദിന്റെ മുസ്നദിനുള്ള നിരൂപണത്തിൽ ശൈഖ് അര്‍നാഊഥ് (റ) ഈ അഥര്‍ ബലഹീനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നിവേദകനായ അബ്ബാദ് ഖുര്‍ആന്‍ ക്രോഡീകരണത്തിനു ദൃക്‌സാക്ഷിയല്ല. അദ്ദേഹത്തിന് ഈ വിവരം നല്‍കിയത് ആരാണെന്ന് അറിയുകയുമില്ല. ആയതിനാല്‍ അഥര്‍ ബലഹീനമായി ഗണിക്കപ്പെടുന്നു. ഇമാം ബുഖാരി (റ) ഇതുമായി ബന്ധപ്പെട്ട് ഉദ്ധരിച്ചതാണ് ശരിയെന്നും ഈ അഥറിലെ ആശയം പ്രബല നിവേദനങ്ങളോട് എതിരായതാണെന്നും ശൈഖ് അഹ്‌മദ് ശാഖിറും(റ) പറഞ്ഞിട്ടുണ്ട്. വിഷയബന്ധിതമായ സ്വീകാര്യമായ നിവേദനങ്ങള്‍ ദുർബലമായ ഈ അഥറിന് എതിരാണ് താനും.

ഇത് ഉദ്ധരിച്ച ഇബ്നു അബൂദാവൂദ് തന്നെ സ്വീകാര്യമായ ഇവ്വിഷയകമായ നിവേദനങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. അവ ഇവയാണ്. “സൈദ് (റ) പറയുന്നു: നബി(സ)യില്‍ നിന്നും ഞാന്‍ കേട്ട ആയത്ത് (സൂറത്തുല്‍ തൗബയിലെ പ്രസ്തുത ആയത്തുകള്‍) എനിക്ക് ലഭിച്ചില്ല. ഞാന്‍ അത് അന്വേഷിച്ചു. അങ്ങനെ അതിനെ ഖുസൈമ ബിന്‍ സാബിതി(റ)ല്‍ നിന്നും എനിക്കത് ലഭിച്ചു. ഞാന്‍ അതിനെ അതിന്റെ സൂറത്തില്‍ തന്നെ ചേര്‍ത്തു” (ഇബ്‌നു അബീദാവൂദ് -മസാഹിഫില്‍ നമ്പര്‍ 24, ത്വയാലിസി, തിര്‍മിദി 4/346. നിവേദനം സ്വഹീഹാണെന്ന് ഇമാം തിര്‍മിദി (റ) വ്യക്തമാക്കി. ഇമാം ദാരിമി – മുഖന്നഇല്‍ 15-16)

അബുല്‍ ആലിയ (റ) പറയുന്നു: :- അവര്‍ അബൂബക്കറിന്റെ (റ) കാലഘട്ടത്തില്‍ ക്വുര്‍ആന്‍ ശേഖരിച്ചു. ഉബയ്യ് (റ) വായിച്ചു കൊടുക്കുകയും എഴുതുകയും ചെയ്തു. സൂറഃ തൗബയിലെ 127-ാം ആയത്ത് എത്തിയപ്പോള്‍ ഇത് അവസാനം ഇറങ്ങിയ ആയത്താണെന്നു വിചാരിച്ചു. ഉബയ്യ്‌ (റ) പറഞ്ഞു:- ഇതിനുശേഷം നബി (സ) രണ്ടു ആയത്തുകളെ ഓതുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. (ശേഷം ആ രണ്ട് ആയത്തുകള്‍ ഓതി). (അല്‍ മസാഹിഫ് -ഹദീഥ് നമ്പര്‍ 29 – ഹദീഥ് മുന്‍തിഖ ആണ്).

വിമര്‍ശനവിധേയമായ ഹദീഥ് ബലഹീനമാണെന്നും അതിനെതിരില്‍ അന്യൂനമായ നിവേദനങ്ങൾ ഉണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ തെളിവുകൾ. സ്വഹാബിമാർ സ്വന്തം ഇഷ്ടപ്രകാരം അവർക്കിഷ്ടമുള്ളിടത്ത് ലഭിച്ച ആയത്തുകൾ ചേർക്കുകയായിരുന്നില്ല, നബി(സ) നിർദേശം ഇവ്വിഷയകമായി പൂർണമായും അനുസരിക്കുകയായിരുന്നുവെന്ന് ഈ തെളിവുകൾ സുതരാം വ്യക്തമാക്കുന്നുണ്ട്.

രണ്ട്: ഇബ്‌നു അബ്ബാസ് (റ) പറയുന്നു. ഞാന്‍ ഉഥ്മാനോട്(റ) ചോദിച്ചു, നിങ്ങള്‍ സൂറത്ത് അന്‍ഫാല്‍, തൗബ എന്നിവക്കിടയില്‍ ബിസ്മി രേഖപ്പെടുത്താതെ ചേര്‍ത്ത് എഴുതിയതിന്റെ കാരണമെന്താണ്? ഉഥ്മാൻ (റ) പറഞ്ഞു: നബി(സ)ക്ക് നീണ്ട കാലയളവില്‍ ധാരാളം സൂറത്തുകള്‍ അവതരിച്ചിരുന്നു. ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ എഴുത്തുകാരില്‍ ഒരാളെ വിളിച്ച് ഇതിനെ ഇന്ന വിഷയം പരാമര്‍ശിക്കുന്ന സൂറത്തില്‍ ചേര്‍ക്കുക എന്ന് കല്‍പിക്കുമായിരുന്നു. സൂറഃ അന്‍ഫാല്‍ മദീനയില്‍ ആദ്യം അവതരിച്ചതാണ്. സൂറഃ തൗബ അവസാനം അവതരിച്ചതും. ഇരു സൂറത്തുകളുടെയും പ്രമേയവിഷയം പരസ്പരം യോജിച്ചതാണ്. അതിന്റെ തുടര്‍ച്ചയാണ് ഇതെന്നു ഞാന്‍ വിചാരിക്കുന്നു. വ്യക്തത നല്‍കാതെയാണ് നബി (സ) ഇഹലോകം വെടിഞ്ഞത്. ആയതിനാല്‍ ഇടയില്‍ ബിസ്മി ചേര്‍ക്കാതെ ചേര്‍ത്ത് രണ്ടു സൂറത്തുകളും രേഖപ്പെടുത്തി. (അഹ്‌മദ്‌ 1/244, തിര്‍മിദി 3086, മിശ്കാത് 2163)

ഹദീഥ് പണ്ഡിതന്‍മാരായ ശൈഖ് ശുഐബ് അര്‍നഊത്, ശൈഖ് അല്‍ബാനി, ശൈഖ് അഹ് മദ് ശാഖിര്‍ (റ) എന്നിവര്‍ ഈ അഥർ ബലഹീനമാണെന്ന് പറഞ്ഞിട്ടുണ്ട്. അഥര്‍ ഉദ്ധരിച്ച യസീദുര്‍റുഖാശി (റ) എന്ന വ്യക്തിയില്‍ അവ്യക്തതയുണ്ടെന്ന് ഇമാം തിര്‍മിദി (റ) രേഖപ്പെടുത്തി. യസീദു ബിന്‍ അബാ(റ)നെ കണ്ടിട്ടില്ലെന്നും ഇമാം തന്നെ പറയുന്നുണ്ട്. (തിര്‍മിദി ഹദീഥ് നമ്പര്‍ 3086)

അന്യൂനമായ ഹദീഥല്ല ഇതെന്നു സാരം, ഇതിന്റെ ആശയം സ്ഥിരപ്പെട്ട കാര്യങ്ങള്‍ക്ക് വിരുദ്ധമാണ്.

1) നബി(സ)യുടെയും അബൂബക്കറി(റ)ന്റെയും കാലഘട്ടത്തില്‍ നടന്ന രണ്ടു രീതിയിലുള്ള ക്രോഡീകരണത്തിലും ഈ രണ്ടു സൂറത്തുകളും രണ്ടായിട്ടാണ് രേഖപ്പെടുത്തിയത്. സൂറഃ തൗബയില്‍ ബിസ്മി ഇല്ല എന്ന വിഷയത്തില്‍ സ്വഹാബാക്കള്‍ ഭിന്നിച്ചിട്ടില്ല. ഇത് കേവലം ഉഥ്മാന്റെ(റ) ഗവേഷണ ഫലമായിരുന്നുവെങ്കില്‍ അവര്‍ ഭിന്നിക്കുമായിരുന്നു.

2) സൂറത്തുകളെല്ലാം തുടങ്ങേണ്ടത് ബിസ്മി കൊണ്ടാണെന്നത് നബി(സ)യുടെ കല്പനയാണ്. അതെ നബി (സ) തന്നെയാണ് അത് സൂറഃ തൗബയില്‍ രേഖപ്പെടുത്തേണ്ടതില്ലെന്ന് പഠിപ്പിച്ചത്. അതിനാലാണ് എഴുത്തുകാർ അത് രേഖപ്പെടുത്താതിരുന്നത്.

3) ബിസ്മി രേഖപ്പെടുത്താതിന്റെ കാരണം എന്താണെന്നതിലാണ് സ്വഹാബാക്കള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞത്. ഈ വിഷയത്തില്‍ നബി(സ)യില്‍ നിന്നും വ്യക്തത ലഭിച്ചിട്ടില്ല എന്ന് ഉഥ്മാൻ (റ) അദ്ദേഹത്തിന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറഞ്ഞതാണ്. മറ്റു സ്വഹാബിമാരും ഇവ്വിഷയകമായ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.

ഇബ്‌നു അബ്ബാസ് (റ) പറയുന്നു:- അലി (റ) പറഞ്ഞു: ബിസ്മില്ലാഹി നിര്‍ഭയത്വമാണ്. സൂറഃ തൗബ യുദ്ധ കല്‍പന പ്രഖ്യാപിച്ച് ഇറങ്ങിയതാണ്. അതില്‍ നിര്‍ഭയത്വമില്ല. അതുകൊണ്ടാണ് അതിൽ ബിസ്മി ഒഴിവായത്. (തഫ്‌സീര്‍ ത്വബ്‌രി)

സൂറത്തു തൗബയുടെ ആദ്യ ഭാഗങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതോടുകൂടി ഇതിലെ ബിസ്മിയും ഉയര്‍ത്തപ്പെട്ടതായി ഇമാം മാലിക്കും(റ) അഭിപ്രായപ്പെട്ടുണ്ട്.

print

No comments yet.

Leave a comment

Your email address will not be published.