രാത്രിയിൽ നാം ഒരുപാട്
നേരം സംസാരിച്ചിരുന്നപ്പോഴും
ഉടൽ ചുരന്നെടുത്തപ്പോഴും
ഞാൻ നിനക്ക് അന്യനല്ല.
ചോര ഊറ്റിക്കുടിക്കുമ്പോൾ
ഞാൻ നിനക്ക് ഭ്രഷ്ടനല്ല.
പുലർന്നപ്പോൾ ഞാൻ കറുത്തും
നീ വെളുത്തും. കറുത്ത-
പകലിൽ നാം അന്യരായി.
എനിക്കു വേറെ, നിനക്കു
വേറെ നടപ്പാതകൾ…
വേറെ വേറെ ശൗചാലയങ്ങൾ,
സ്കൂളുകൾ, ആരാധനാലയങ്ങൾ…
ഞാൻ പറഞ്ഞതെല്ലാം കളവായും ചെയ്തതെല്ലാം പൊള്ളയായും
നീ ഉദ്ഘോഷിച്ചു.
ഒരേ അച്ഛനമ്മമാരിൽ പിറന്നിട്ടും
നാം എങ്ങനെ രണ്ടു നിരയിലായി..?
തൊലിയൊഴിച്ചെല്ലാം ഒരുപോലെ.
നിന്റെ നിഴലുകൾക്ക് എന്റെ
നിറമാണ്. നിന്റെ ചോരക്ക് –
എന്റെ ചോരയുടെ ഗന്ധമാണ്.
വിശന്നാൽ നാം ഇരുവരും
കരയുന്നു. എന്നിട്ടും,
നാം എങ്ങനെ രണ്ടു വർഗ്ഗമായി..?
എടോ., ഈ കറുപ്പൊരു
വർഗ്ഗമല്ല, വർണ്ണമാണ്!
ഈ ലോകം ഞങ്ങൾ
കറുത്തവരുടേത് കൂടിയാണ്.
ആനുകാലികം
No comments yet.