ഇൻഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -3

//ഇൻഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -3
//ഇൻഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -3
ആനുകാലികം

ഇൻഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -3

മുഹമ്മദ് നബി (സ) സ്ഥാപിച്ച ഇസ്‌ലാമിക രാജ്യം കേവലമായ ഒരു ഇസ്‌ലാമിക രാജ്യമല്ല, മറിച്ച് അന്നത്തെ ഭൂമിയിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ആകെത്തുകയാണ്. കാരണം മുഹമ്മദ് നബി (സ) മരിക്കുമ്പോള്‍ ഇസ്‌ലാമിക സമൂഹം ഇന്നത്തെപ്പോലെ എല്ലാ ഭൂഖണ്ഡങ്ങളിലും പടര്‍ന്നുകിടക്കുന്ന ഒരു ആഗോള അനുഭവമല്ല, പ്രത്യുത പ്രവാചകന്‍ (സ) നേതൃത്വം നല്‍കിയ രാജ്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ മാത്രം ജീവിക്കുന്ന ഒരു പരിമിത ജനസഞ്ചയമാണ്. അന്ത്യനാള്‍ വരെയുള്ള സകല മനുഷ്യര്‍ക്കുംവേണ്ടി പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു അവതരിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാം. പ്രവാചകന്‍ (സ) വളര്‍ത്തിയെടുത്ത ഇസ്‌ലാമിക സാമൂഹികതക്കാണ് നൂറ്റാണ്ടുകളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും അതിനെ കൈമാറേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നത്.

പ്രവാചകശിഷ്യന്‍മാരുടെ ഒരു സമൂഹം എന്ന നിലയിലുള്ള സുരക്ഷിതമായ നിലനില്‍പ് പ്രധാനമായും അവര്‍ ജീവിക്കുന്ന രാഷ്ട്രസംവിധാനത്തിന്റെ ഭദ്രതയെ ആശ്രയിച്ചായിരുന്നു. ഇതുകൊണ്ടുതന്നെ, അന്ന് നിലവിലുണ്ടായിരുന്ന ലോകക്രമത്തിന്റെ നൈതികതയനുസരിച്ച് ഒരു രാജ്യത്തിന്റെ ഭദ്രതക്കുവേണ്ടി ചെയ്യേണ്ടതെന്തൊക്കെയാണോ, അതൊക്കെ പ്രവാചകന്‍ (സ) പടുത്തുയര്‍ത്തിയ അറേബ്യന്‍ രാഷ്ട്രീയ സംവിധാനത്തിന്റെ പുരോഗതി ലാക്കാക്കി നബി(സ)യുടെ മരണശേഷം മുസ്‌ലിം സമൂഹം ചെയ്തിട്ടുണ്ട്. സാമ്രാജ്യം ആയി വളരുക എന്നതായിരുന്നു അന്ന് രാഷ്ട്രീയാഭിവൃദ്ധിയുടെ മാര്‍ഗം. റോമോ സാമ്രാജ്യവും പേര്‍ഷ്യന്‍ സാമ്രാജ്യവും തരവും സൗകര്യവും നോക്കി ചെറുരാജ്യങ്ങള്‍ കയ്യേറുകയും പരസ്പരം കീഴടക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന ലോക രാഷ്ട്രീയ പരിതസ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. റോമിനോ പേര്‍ഷ്യക്കോ ആവശ്യമെന്നു തോന്നുമ്പോള്‍ വിഴുങ്ങാന്‍ കഴിയുന്ന ഒരു അറേബ്യന്‍ പ്രതിഭാസമായി ഒതുങ്ങി നില്‍ക്കാന്‍ ഇസ്‌ലാമിക സമൂഹം ശ്രമിച്ചിരുന്നെങ്കില്‍ നാമാവശേഷമാവുക ഇസ്‌ലാമിക രാജ്യം മാത്രമായിരുന്നില്ല, മറിച്ച് ഇസ്‌ലാം തന്നെയാകുമായിരുന്നു. അറേബ്യക്കുള്ളിലെ ഗോത്രഭീഷണികളില്‍ നിന്നെന്ന പോലെ അറേബ്യക്ക് പുറത്തെ സാമ്രാജ്യത്വ ഭീഷണികളില്‍നിന്നും ഇസ്‌ലാമിക രാഷ്ട്രം സുരക്ഷിതമാകേണ്ടത് ചരിത്രത്തിന്റെ തേട്ടമായിരുന്നു. ‘ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ കീഴടക്കുക’ എന്നതായിരുന്നു അന്നത്തെ അംഗീകൃത അന്താരാഷ്ട്ര നയം. വെസ്റ്റ്ഫാലിയയും ദേശരാഷ്ട്ര സങ്കല്‍പവും ലീഗ് ഓഫ് നേഷന്‍സും ഐക്യരാഷ്ട്രസഭയും കടന്നുവന്ന് രാജ്യങ്ങള്‍ക്ക് നിശ്ചിതമായ അതിരുകള്‍ ഉറപ്പിക്കുകയും അതിരിനപ്പുറത്തുള്ള ഇടപെടല്‍ രാഷ്ട്രീയ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്നത്തെ അന്താരാഷ്ട്ര സമൂഹമല്ല അന്ന് നിലവിലുള്ളത്. സ്വന്തം അതിരുകള്‍ വികസിപ്പിച്ചുകൊണ്ടേയിരുന്ന് സ്വയം ഒരു സാമ്രാജ്യമായി വളരുക, അല്ലെങ്കില്‍ മറ്റേതെങ്കിലും സാമ്രാജ്യത്തിന്റെ വികാസത്തില്‍ സ്വയം അപ്രത്യക്ഷമാവുക എന്നീ രണ്ട് സാധ്യതകള്‍ മാത്രമുണ്ടായിരുന്ന ആ കാലഘട്ടത്തില്‍ രണ്ടാമത്തെ സാധ്യത ഇസ്‌ലാമിക രാഷ്ട്രത്തെ സംബന്ധിച്ചേടത്തോളം ഒരു സാധൂകരണവും ഉള്ളതായിരുന്നില്ല. നബി (സ) പാടുപെട്ട് ഒരു ഇസ്‌ലാമിക സമൂഹത്തെ വളര്‍ത്തിയെടുത്തത് തന്റെ മരണം കഴിഞ്ഞ് ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ ചരിത്രത്തിലേക്ക് നിഷ്‌ക്രമിക്കാന്‍ വേണ്ടിയായിരുന്നില്ലല്ലോ!

അസംഘടിതരും അപരിഷ്‌കൃതരും രാഷ്ട്രീയമായി നിരക്ഷരരുമായ ഗോത്രവര്‍ഗങ്ങളുടെ കൂട്ടം മാത്രമായിരുന്ന അറബികള്‍ മുഹമ്മദ് നബി(സ)യിലൂടെ നേടിയെടുത്ത രാഷ്ട്രീയ ഏകീകരണം ഒരു സാമ്രാജ്യമായി വളരാന്‍ മാത്രം ശക്തമാണെന്ന് ഭൗതിക സാഹചര്യങ്ങള്‍വെച്ച് റോമിനോ പേര്‍ഷ്യക്കോ അറബികള്‍ക്ക് സ്വയം തന്നെയുമോ തോന്നിയിരുന്നില്ല. റോമിനും പേര്‍ഷ്യക്കും അറേബ്യന്‍ നവീനാവബോധത്തിന്റെ ശക്തി തിരിച്ചറിയാന്‍ സമയം കിട്ടുക പോലും ചെയ്യുന്നതിനുമുമ്പ് മുസ്‌ലിം സൈനികര്‍ ഈ രണ്ട് സാമ്രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ക്കുള്ളില്‍ കടക്കുകയും പുതിയൊരു സാമ്രാജ്യത്തെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തുകയും ചെയ്തത് ഇന്നും ചരിത്രത്തിലെ കുരുക്കഴിയാത്ത അത്ഭുതങ്ങളിലൊന്നാണ്. അന്നേവരെ ലോകയുദ്ധങ്ങളൊന്നും നയിച്ച് പരിചയമില്ലാതിരുന്ന അറബികള്‍ ഖലീഫ ഉമറിന്റെ കാലഘട്ടത്തില്‍ പേര്‍ഷ്യയുടെയും റോമിന്റെയും കോട്ടകൊത്തളങ്ങളെ വിറപ്പിച്ച് അറേബ്യന്‍ ഉപദ്വീപിനു പുറമെ ഇന്നത്തെ ഇറാനും ഇറാഖും സിറിയയും ജോര്‍ദാനും ഫിലസ്ത്വീനും ഈജിപ്തുമടങ്ങുന്ന പുതിയൊരു മഹാസാമ്രാജ്യത്തെ സ്ഥാപിച്ചതുവഴി സംഭവിച്ചത് ഈ പ്രദേശങ്ങളിലെല്ലാം മുസ്‌ലിംകള്‍ ജീവിതമാരംഭിക്കുകയും ഇസ്‌ലാമിക പ്രബോധനം സജീവമാവുകയും തദ്ദേശവാസികള്‍ കൂട്ടംകൂട്ടമായി ഇസ്‌ലാം സ്വീകരിക്കുന്ന അവസ്ഥയുണ്ടാവുകയുമാണ്. നിലനില്‍ക്കുന്ന ഇസ്‌ലാമിക സമൂഹത്തിന്റെ സംരക്ഷണത്തിനെന്നപോലെ ഒരു ലോകമതമായിത്തീരുക എന്ന ഇസ്‌ലാമിന്റെ നിയോഗപൂര്‍ത്തിക്കുകൂടി തങ്ങളുടെ സൈനിക ജൈത്രയാത്രകള്‍ നിമിത്തമാകുന്നുവെന്ന് ഖലീഫക്കും സഹപ്രവര്‍ത്തകര്‍ക്കും നിശ്ചയമുണ്ടായിരുന്നു. മതപരമായ ഈ മാനങ്ങള്‍ കൊണ്ടുതന്നെ, താന്‍ സ്ഥാപിച്ച രാഷ്ട്രത്തിന്റെ നിലനില്‍പിനും പുരോഗതിക്കും വേണ്ടിയുള്ള സൈനിക നീക്കങ്ങള്‍ തന്റെ മരണാനന്തരവും തുടരുന്നതിനെ വലിയൊരു പുണ്യമായി നബി (സ) പലരീതിയില്‍ പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. പ്രവാചകന്‍ (സ) നല്‍കിയ ഈ പ്രേരണകളായിരുന്നു ഇസ്‌ലാമിക സാമ്രാജ്യസ്ഥാപനത്തിന്റെ യഥാര്‍ത്ഥ ചാലകശക്തി. അറേബ്യക്കു പുറത്തേക്കുകൂടി ഇസ്‌ലാമിക സൈന്യം ശ്രദ്ധ പായിക്കേണ്ടതിന്റെ ആവശ്യകത ഹിജ്‌റ ഒന്‍പതാം വര്‍ഷം റോമിന്റെ ഭാഗത്തേക്കുള്ള തബൂക്ക് പടനീക്കത്തിന് നേതൃത്വം നല്‍കി നബി (സ) ഇസ്‌ലാമിക സമൂഹത്തെ പ്രായോഗികമായി തെര്യപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. സൈനിക മുന്നേറ്റങ്ങളുടെ പുണ്യം പ്രഖ്യാപിക്കുക മാത്രമല്ല, സാമ്രാജ്യനിര്‍മാണത്തിന്റെ വഴിയില്‍ മുസ്‌ലിംകള്‍ക്ക് ലോകം അമ്പരന്നുപോകുന്ന വിജയങ്ങളുണ്ടാകുമെന്ന് പ്രവചിക്കുക കൂടി ചെയ്താണ് പ്രവാചകന്‍ (സ) ഈ ലോകത്തോട് വിടവാങ്ങിയത്. മദീനക്ക് അറേബ്യക്കുള്ളിലെ ബഹുദൈവാരാധക ഗോത്രങ്ങളുയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കാന്‍ പോലും ആളും ആയുധവുമില്ലാതിരുന്ന ഒരു കാലത്ത് ഇസ്‌ലാമിക സമൂഹം ഒരു സാമ്രാജ്യത്തിന്റെ അധിപതികളായിത്തീരുന്ന നാളെയെക്കുറിച്ച് അല്ലാഹുവില്‍ നിന്നുള്ള ദിവ്യബോധനങ്ങളുടെ അടിസ്ഥാനത്തില്‍ നബി (സ) പലപ്പോഴായി നടത്തിയ പ്രവചനങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നുണ്ട്. ആ പ്രവചനങ്ങളുടെ പുലർച്ച ഖലീഫമാരുടെ കാലത്തുണ്ടായപ്പോൾ, മുഹമ്മദ്‌ നബി (സ)യുടെ പ്രവാചകത്വത്തിന്റെ സത്യതക്കു കൂടിയാണ്‌ ശക്തമായി അടിവരയിടപ്പെട്ടത്‌. പ്രസ്തുത പ്രവചനങ്ങളുടെ സന്ദർഭം മനസ്സിലാകുന്നവർക്ക്‌, ‘ഇൻഡ്യാ യുദ്ധ’ ഹദീഥുകളുടെ ദർശനവും വളരെ ലളിതമായി മനസ്സിലാക്കാനാവും.

പേര്‍ഷ്യയുടെയും റോമിന്റെയും ചക്രവര്‍ത്തിമാരുടെ പ്രതാപകാലം അവസാനിക്കുകയാണെന്നും അവരുടെ ഖജനാവുകള്‍ മുസ്‌ലിംകള്‍ കൈകാര്യം ചെയ്യുന്ന നാളെയാണ് വരാനിരിക്കുന്നതെന്നും മുഹമ്മദ് നബി (സ) തന്റെ അനുചരന്‍മാരോട് പറഞ്ഞത് പ്രസിദ്ധമാണ്.(19) കുസ്രോ രാജാവിന്റെ കീഴില്‍ പേര്‍ഷ്യ അതിന്റെ പ്രതാപത്തിന്റെ പരകോടിയിലായിരുന്ന കാലത്താണ് മുഹമ്മദ് നബി (സ) മദീനയില്‍ ജീവിക്കുന്നത്. നബിയുടെ ജീവിതകാലത്തുതന്നെ കുസ്രോ മരിക്കുകയും അനന്തരം അദ്ദേഹത്തിന്റെ ഒരു മകള്‍ ചക്രവര്‍ത്തിയായി സ്ഥാനമേല്‍ക്കുകയും ചെയ്തപ്പോള്‍ നബി (സ) പറഞ്ഞു: ”ഒരു സ്ത്രീയെ തങ്ങളുടെ നേതാവാക്കിയ ആ ജനത -പേര്‍ഷ്യക്കാര്‍- ജയിക്കാന്‍ പോകുന്നില്ല.”(20) കുസ്രോ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് മദീനയുടെ ഭരണാധികാരി എന്ന നിലയിലും അന്തിമ പ്രവാചകന്‍ എന്ന നിലയിലും നബി (സ) ഒരു കത്ത് കൊടുത്തയച്ചിരുന്നു. ചക്രവര്‍ത്തി തികഞ്ഞ ധാർഷ്ഠ്യത്തോടെയും അവജ്ഞയോടെയും പ്രസ്തുത സന്ദേശം വലിച്ചുകീറി തുണ്ടുകളാക്കിക്കളഞ്ഞ വാര്‍ത്തയറിഞ്ഞ പ്രവാചകന്‍ (സ), പേര്‍ഷ്യന്‍ സാമ്രാജ്യത്തെ അതേപ്രകാരം തുണ്ടുകളാക്കി വലിച്ചുചിന്താന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.(21) പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ വെള്ളക്കൊട്ടാരത്തിലെ നിധികള്‍ ഒരു മുസ്‌ലിം സൈനികസംഘം കീഴടക്കുന്ന ദിവസം വരുമെന്ന് അവിടന്നൊരിക്കല്‍ പ്രവചിച്ചു.(22) പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ വെള്ളക്കൊട്ടാരം ഒരു ചെറിയ മുസ്‌ലിം സൈനിക വ്യൂഹം ജയിച്ചടക്കുമെന്നാണ് മറ്റൊരു നിവേദനത്തിലുള്ളത്.(23) ശിഷ്യനായ അദിയ്യുബ്‌നു ഹാതിമിനോട് നബി (സ) പറഞ്ഞതിപ്രകാരമാണ്: ”നിനക്ക് ആയുസ്സുണ്ടെങ്കില്‍, കുസ്രോയുടെ ഖജനാവ് മുസ്‌ലിംകൾ കീഴടക്കുന്നത് കാണാം.”(24) ഹിജ്‌റ അഞ്ചാം വര്‍ഷം അപ്രതീക്ഷിതമായി മദീനയെ വളഞ്ഞ വിവിധ ബഹുദൈവാരാധക അറബ് ഗോത്രങ്ങളുടെ വമ്പന്‍ സഖ്യസൈന്യത്തില്‍ നിന്ന് നഗരത്തെ സംരക്ഷിക്കുന്നതിനുവേണ്ടി നഗരാതിര്‍ത്തിക്കുചുറ്റും പ്രവാചകനും (സ) അനുചരന്‍മാരും കഠിനാധ്വാനം ചെയ്ത് വലിയൊരു കിടങ്ങ് കുഴിച്ച സംഭവം പ്രസിദ്ധമാണ്. ഈ കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കെ തടസ്സമായി നിന്ന ഒരു ഭീമന്‍ പാറക്കല്ല് നബി (സ) മഴുവുപയോഗിച്ച് പ്രാര്‍ത്ഥനകളോടെ ആഞ്ഞുവെട്ടി എടുത്തുമാറ്റുന്നുണ്ട്. പാറയില്‍ ഇങ്ങനെ വെട്ടിക്കൊണ്ടിരിക്കെ പേര്‍ഷ്യന്‍ നഗരങ്ങളും റോമന്‍ നഗരങ്ങളും അല്ലാഹു തനിക്ക് കാണിച്ചുതന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് നബി (സ) പാറ പൊടിഞ്ഞശേഷം പറഞ്ഞത്. അപ്പോള്‍ അനുചരന്‍മാരുടെ അഭ്യര്‍ത്ഥന പ്രകാരം നബി (സ) ആ ഭൂമികൾ ഇസ്‌ലാമിക സൈന്യത്തിന് അധീനപ്പെടുന്നതിനുവേണ്ടി അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചു.(25)

(തുടരും)

കുറിപ്പുകൾ

19. ബുഖാരി, സ്വഹീഹ് (കിതാബുല്‍ അയ്മാനി വന്നുദൂര്‍ -ബാബു കയ്ഫ കാനത് യമീനുന്നബിയ്യി).

20. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ഫിതന്‍).

21. ബുഖാരി, സ്വഹീഹ് (കിതാബുല്‍ മഗാസി -ബാബു കിതാബിന്നബിയ്യി ഇലാ കിസ്‌റാ വ ഖയ്‌സര്‍).

22. മുസ്‌ലിം, സ്വഹീഹ് (കിതാബുല്‍ ഫിതനി വ അശ്‌റാത്വിസ്സാഅ -ബാബു ലാ തക്വൂമുസ്സാഅഉതു ഹത്താ യമുര്‍റുര്‍റജുലു ബിഖജ്‌രിര്‍റജുലി ഫയതമന്നാ അയ്യകൂന മകാനല്‍ മയ്യിതി മിനല്‍ ബലാഅ്).

23. മുസ്‌ലിം, സ്വഹീഹ് (കിതാബുല്‍ ഇമാറ -ബാബുന്നാസു തബഉന്‍ ലി ഖുറയ്ശിന്‍ വല്‍ഖിലാഫതു ഫീ ഖുറയ്ശ്).

24. ബുഖാരി, സ്വഹീഹ് (കിതാബുല്‍ മനാഖിബ് -ബാബു അലാമാതിന്നുബുവ്വതി ഫില്‍ ഇസ്‌ലാം).

25. നസാഇ, സുനന്‍ (കിതാബുല്‍ ജിഹാദ് -ബാബു ഗസ്‌വതിത്തുര്‍കി വല്‍ഹബശ).

print

No comments yet.

Leave a comment

Your email address will not be published.