ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -2

//ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -2
//ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -2
ആനുകാലികം

ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -2

‘എന്റെ സമുദായത്തില്‍നിന്ന് ഇന്‍ഡ്യയെ സൈനിക നടപടിക്ക് വിധേയമാക്കുന്ന സംഘത്തിന് നരകമുക്തിയുണ്ട്’ എന്ന് മുഹമ്മദ് നബി (സ) പറയുമ്പോള്‍ അതിന്റെ അര്‍ത്ഥമെന്തായിരിക്കും? ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച് സാമാന്യപരിജ്ഞാനമെങ്കിലുമുള്ള ആര്‍ക്കും അത് മനസ്സിലാക്കുക വളരെ എളുപ്പമാണ്. ഒന്നര സഹസ്രാബ്ദത്തോളം മുമ്പുണ്ടായ ഒരു പ്രസ്താവനയുടെ ഉദ്ദേശ്യം ഗ്രഹിക്കുവാന്‍ അതിന്റെ ചരിത്രസന്ദര്‍ഭം അറിയല്‍ അനിവാര്യമാണെന്ന അടിസ്ഥാന ബോധമെങ്കിലുമുള്ളവര്‍ക്കേ ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനാവൂ. മുഹമ്മദ് നബി (സ) തന്റെ ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ അറേബ്യയിലെ ഹിജാസിലെ മദീന ആസ്ഥാനമാക്കിയുള്ള ഒരു ഭരണസംവിധാനത്തിന്റെ അധിപനായിത്തീരുകയുണ്ടായി എന്ന കാര്യം സുവിദിതമാണ്‌. ഗോത്രാധിപത്യ സ്വഭാവമുണ്ടായിരുന്ന ഹിജാസിയന്‍ സാമൂഹ്യവഴക്കങ്ങളില്‍ നിന്ന് അല്‍പം മാറി ആദര്‍ശസാഹോദര്യത്തിലധിഷ്ഠിതമായ ഒരു ചെറിയ നഗരരാജ്യം പോലെയാണ് മുഹമ്മദ് നബി (സ) ഭരണാധികാരിയായി മദീന എന്ന ഇസ്‌ലാമിക രാഷ്ട്രം നിലവില്‍ വന്നത്. മുഹമ്മദ് നബി (സ) പ്രബോധനം ചെയ്തിരുന്ന ഇസ്‌ലാമിക വിശ്വാസസംഹിതയെയും അതിന്റെ അനുയായികളെയും ഭൂമിയില്‍നിന്ന് വേരോടെ പിഴുതെറിയാനുള്ള ഉപജാപങ്ങളില്‍ നിരതരായിരുന്ന ഹിജാസിലെ വിവിധ പ്രദേശങ്ങളിലെ ബഹുദൈവാരാധക അറബ് ഗോത്രങ്ങള്‍, അതിനുള്ള പ്രായോഗികവഴി മദീനയെ യുദ്ധങ്ങളിലൂടെ സംഹരിക്കലാണെന്ന് നിശ്ചയിക്കുകയും തത്‌‌സംബന്ധമായ പരിശ്രമങ്ങളില്‍ നിരന്തരമായി ഏര്‍പ്പെടുകയും ചെയ്തിരുന്നു. തന്റെ രാജ്യത്തിന്റെ ഭദ്രതയും അതിലെ മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കുവാന്‍ രാഷ്ട്രത്തലവന്‍ എന്ന നിലയിലും ഇസ്‌ലാമിക ആദര്‍ശത്തിന്റെ നിലനില്‍പ്പിനായി സാധ്യമാകുന്നതൊക്കെ ചെയ്യാന്‍ പ്രവാചകന്‍ എന്ന നിലയിലും ബാധ്യസ്ഥനായിരുന്ന മുഹമ്മദ് നബി (സ), മദീനയുടെ സൈന്യത്തെ ഉപയോഗിച്ച് മദീനയുടെ പ്രാന്തങ്ങളിലും മക്കയിലും ത്വാഇഫിലുമൊക്കെയുണ്ടായിരുന്ന ഇത്തരം ശത്രുഗോത്രങ്ങളുമായി യുദ്ധങ്ങള്‍ നടത്തുകയും അവരുടെയെല്ലാം സ്വപ്നങ്ങളെ കരിച്ചുകളഞ്ഞ് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഹിജാസ് മാത്രമല്ല, ഏതാണ്ട് അറേബ്യ തന്നെ പൂര്‍ണമായി ജയിച്ചടക്കുകയും ഇസ്‌ലാമിക സമൂഹത്തിന്റെ നില ഭദ്രമാക്കുകയും ചെയ്തത്, ലോക ചരിത്രത്തിന്റെ തന്നെ ഗതി മാറ്റിയ സംഭവമാണ്. ഇക്കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മുഴുവന്‍ മാനവരാശിക്ക് വെളിച്ചം പകര്‍ന്ന് ഇസ്‌ലാം പ്രോജ്വലിച്ചു നില്‍ക്കുവാന്‍ നിമിത്തമായ ആ യുദ്ധങ്ങളില്‍ സര്‍വായുധ സജ്ജരായിരുന്ന ഇസ്‌ലാം വിദ്വേഷികളോട് പരിമിതമായ സന്നാഹങ്ങളുമായി പ്രവാചകന്റെ (സ) ഇടവും വലവും നിന്ന് പോരാടിയ ധീരരായ നബിശിഷ്യര്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് സംഭാവനയര്‍പ്പിച്ചത് കേവലം ഒരു രാജ്യത്തിന്റെ സംരക്ഷണത്തിനും വികാസത്തിനും മാത്രമായിരുന്നില്ല, മറിച്ച് വിശുദ്ധമായ ഒരു ആദര്‍ശത്തിന്റെ അതിജീവനത്തിനു കൂടിയായിരുന്നുവെന്ന കാര്യം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെയും മാനവരാശിക്ക് വെളിച്ചം പകര്‍ന്ന് പ്രോജ്വലിച്ചു നില്‍ക്കുവാനായി ഇസ്‌ലാമിനെ ഭൂമിയിലവശേഷിപ്പിക്കുവാന്‍ അല്ലാഹു നിമിത്തമാക്കിയത് അവരുടെ ത്യാഗപരിശ്രമങ്ങളെയായിരുന്നുവെന്ന കാര്യം ഓര്‍ത്താല്‍ മതി. അതുകൊണ്ടുതന്നെ, ഈ യുദ്ധങ്ങളിലെ പങ്കാളിത്തം വ്യക്തമായും ഒരു പുണ്യകര്‍മമായിരുന്നു. ഏതു ഗോത്രവും അത് അധിവസിക്കുന്ന പ്രദേശത്തെ കൂടി പ്രതിനിധീകരിച്ച് മറ്റൊരു ഗോത്രത്തെ/ പ്രദേശത്തെ ആക്രമിക്കുക/കീഴടക്കുക എന്നത് സ്വാഭാവിക ഗോത്രധർമമായി സ്വീകരിച്ചിരിക്കപ്പെട്ടിരുന്ന അന്നത്തെ ഹിജാസിയന്‍ രാഷ്ട്രീയ ആവാസവ്യവസ്ഥയില്‍ മദീന ചവിട്ടിയരക്കപ്പെടാതിരിക്കാന്‍ ചോര കൊടുക്കുക എന്നത് ആ സ്ഥലകാലത്തിന്റെ വിശ്വാസപരമായ തേട്ടമായിരുന്നു.

താന്‍ നയിച്ച/കല്‍പിച്ച യുദ്ധങ്ങളെക്കുറിച്ച് പൊതുവെയും അവയില്‍ ചിലതിനെ പേരെടുത്തു പറഞ്ഞുമൊക്കെ രക്തസാക്ഷിത്വത്തിന്‌/പങ്കാളിത്തത്തിന്‌ പരലോകത്ത് വലിയ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നബി(സ)യുടെ പ്രസിദ്ധമായ പല വര്‍ത്തമാനങ്ങളും നടക്കുമ്പോള്‍ മദീനയുടെ ശത്രുപക്ഷത്തുണ്ടായിരുന്നത് ഹിജാസിലെ തന്നെ വിവിധ അറബ് ഗോത്രങ്ങളോ പ്രദേശങ്ങളോ ആണ്. പ്രസ്തുത ഗോത്രങ്ങളോടോ പ്രദേശങ്ങളോടോ ഇസ്‌ലാമിന് വിശ്വാസപരമായി സ്ഥിരവും കേവലവുമായ ശത്രുതയുണ്ടെന്നോ അവയോട് യുദ്ധം ചെയ്യുന്നത് ലോകാവസാനം വരെ പുണ്യമാണെന്നോ അല്ല ഉപര്യുക്ത നബിവാചകങ്ങളുടെ അര്‍ത്ഥമെന്നും നബി(സ)യുടെ മദീനയും അവയും തമ്മില്‍ അന്ന് നിലനിന്നിരുന്ന യുദ്ധാന്തരീക്ഷത്തില്‍ ഇടപെടുന്നതിനെക്കുറിച്ചാണ് നബി (സ) സംസാരിച്ചുകൊണ്ടിരുന്നതെന്നും സല്‍ബുദ്ധിയുള്ള ആര്‍ക്കും സമ്മതിക്കേണ്ടി വരും. ഇസ്‌ലാമിന്റെ ഒന്നാമത്തെ വിശുദ്ധ നഗരമായ മക്കയും അവിടെ അധിവസിച്ചിരുന്ന, നബി(സ)യുടെ സ്വന്തം കുടുംബക്കാരായ ഖുറയ്‌ശ് ഗോത്രവുമായിരുന്നു മദീനയുടെ ശത്രുപട്ടികയില്‍ ഒന്നാമതുണ്ടായിരുന്നത് എന്ന ഒറ്റക്കാര്യം ആലോചിച്ചാല്‍ തന്നെ ഇത് മനസ്സിലാകും. മക്കക്കാരോട് യുദ്ധം ചെയ്യുന്നതിനാണ് ബദ്‌റിലും ഉഹ്ദിലും ഖന്‍ദക്കിലുമൊക്കെ വലിയ പുണ്യങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടത്. ഇതുവെച്ച് ഇന്ന് മക്കയെ ആക്രമിക്കുന്നത് പുണ്യമാണെന്ന് മനസ്സിലാക്കുന്ന ഒരാളെക്കുറിച്ച് നാമെന്താണ് പറയുക? മുഹമ്മദ് നബി(സ)യുടെ നേതൃത്വത്തില്‍ നടന്ന ഒന്നാമത്തെ യുദ്ധം തന്നെ-ബദ്‌ർ-മക്കക്കാര്‍ക്കെതിരില്‍ ആയിരുന്നു. മക്കക്കാര്‍ക്കെതിരില്‍ ബദ്‌ർ യുദ്ധത്തില്‍ അണിനിരന്ന വിശ്വാസികള്‍ക്കെല്ലാം ആ യുദ്ധത്തിനുശേഷം അവരില്‍നിന്ന് വന്നുപോയേക്കാവുന്ന സകലപാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടെന്നാണ് നബി (സ) പഠിപ്പിച്ചത്.(16)

മദീന ഇസ്‌ലാമിക രാജ്യവും മക്കയിലെ ബഹുദൈവാരാധക ഖുറയ്‌ശ് ഗോത്രവും തമ്മിലുണ്ടായ യുദ്ധനൈരന്തര്യത്തിന്റെ ചരിത്രത്തിലെ നിര്‍ണായകവും പ്രസിദ്ധവുമായ വഴിത്തിരിവായിരുന്നു ഇരുപക്ഷങ്ങള്‍ക്കുമിടയില്‍ ഹുദയ്ബിയ എന്ന സ്ഥലത്തുവെച്ച് നിലവില്‍ വന്ന പ്രസിദ്ധമായ സമാധാനക്കരാര്‍. യുദ്ധമുദ്ദേശിക്കാതെ, അതിനുവേണ്ട സന്നാഹങ്ങളൊന്നുമില്ലാതെ, സമാധാനപരമായി ഉംറ നിര്‍വഹിക്കാന്‍ വേണ്ടി മാത്രമായി നബി(സ)യും സഹചരരും ഹിജ്‌റ ആറാം വര്‍ഷം മദീനയില്‍നിന്ന് മക്കയിലേക്ക് ചെന്നപ്പോള്‍ മക്കക്കാര്‍ അവര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് തന്റെ പ്രഗല്‍ഭനായ ശിഷ്യന്‍ ഉഥ്മാന്‍ ഇബ്‌നു അഫ്ഫാനെ നബി (സ) അനുരജ്ഞന ചര്‍ച്ചകള്‍ക്കുവേണ്ടി ഖുറയ്‌ശികളുടെയടുത്തേക്ക് പറഞ്ഞയച്ചതോടെയാണ് ഹുദയ്ബിയ സന്ധിക്ക് കളമൊരുങ്ങിയത്. എന്നാല്‍ സംഭാഷണത്തിനുവേണ്ടി മദീനാ രാജ്യം ഔദ്യോഗികമായി നിയോഗിച്ച ദൂതനായ ഉഥ്മാനെ (റ) മക്കക്കാര്‍ ധാര്‍ഷ്ഠ്യത്തോടെ കൊന്നുകളഞ്ഞുവെന്ന ഒരു വാര്‍ത്ത ആദ്യഘട്ടത്തില്‍ മുസ്‌ലിം പക്ഷത്തെ തേടിയെത്തിയിരുന്നു. അന്നേരം, ആ വാര്‍ത്ത ശരിയാണെങ്കില്‍ തല്‍സമയം മക്കക്കാരോട് പോരാട്ടത്തിലേര്‍പ്പെടാന്‍ -യുദ്ധത്തിനുള്ള മാനസികവും ഭൗതികവുമായ സജ്ജീകരണങ്ങളില്ലാതെയാണ് വന്നതെന്നത് വകവെക്കാതെ- ഒരുക്കമാണെന്ന് നബി(സ)ക്ക് ആയിരത്തില്‍പരം ശിഷ്യന്‍മാര്‍ ഒരു മരച്ചുവട്ടില്‍ വെച്ച് ഉറപ്പുകൊടുക്കുന്നുണ്ട്.(17) ഇതിനെ പ്രശംസിച്ചുകൊണ്ട് അവതരിച്ച ക്വുര്‍ആന്‍ വചനത്തിന്റെ സാരം മക്കക്കാരോട് യുദ്ധം ചെയ്യാമെന്ന് നബി(സ)ക്ക് ഉറപ്പുകൊടുത്ത വിശ്വാസികളില്‍ അല്ലാഹു സംപ്രീതനാണെന്നും അവര്‍ക്ക് ഏറെ താമസിയാതെ മക്ക ജയിക്കാനാകുമെന്ന് അല്ലാഹു ഉറപ്പ് നല്‍കുന്നു എന്നും ആണ്.(18) ഇതുവെച്ചുകൊണ്ട്‌, മക്കക്കാരോട്‌ പോരാടാനിറങ്ങുന്നവര്‍ക്ക് അല്ലാഹുവിന്റെ തൃപ്തിയുണ്ടെന്നും അവര്‍ക്ക് മക്ക ജയിച്ചടക്കാന്‍ കഴിയുമെന്നും ക്വുര്‍ആനും ഹദീഥും ഉദ്ധരിച്ച് സ്ഥാപിച്ച് ഒരു മക്കാവിരുദ്ധ ഭീകരപ്രസ്ഥാനമുണ്ടാക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ സന്ദര്‍ഭവും സാഹചര്യവുമാണ് അക്ഷരങ്ങള്‍ക്ക് ആശയം കൊടുക്കുന്നതെന്ന് അവരെ പഠിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകുമോ? ഇതേപോലെത്തന്നെയാണ് ‘ഇന്‍ഡ്യന്‍ യുദ്ധ’ത്തെക്കുറിച്ച് പറയുന്ന ഹദീഥിന്റെ കാര്യവും. അതിന്റെ സന്ദര്‍ഭം നമുക്ക് പരിശോധിക്കുക; സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റിയാല്‍ ‘ഇന്‍ഡ്യാ വിരുദ്ധത’യേക്കാള്‍ കൂടുതല്‍ ‘മക്കാ വിരുദ്ധത’യാണ് ഇസ്‌ലാമില്‍ ആരോപിക്കാന്‍ കഴിയുക എന്ന ബോധ്യത്തോടുകൂടി: ഇന്‍ഡ്യയുടെ കാര്യം പറയുന്ന സ്വഹീഹായ ഒരൊറ്റ ഹദീഥേ ഉള്ളൂ, മക്കയോട് യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ആയത്തുകളും ഹദീഥുകളും നിരവധിയാണ്!

(തുടരും)

കുറിപ്പുകൾ

16. ബുഖാരി, സ്വഹീഹ് (കിതാബുല്‍ മഗാസി -ബാബു ഫദ്‌ലു മന്‍ ശഹിദ ബദ്‌റന്‍).

17. മുസ്‌ലിം, സ്വഹീഹ് (കിതാബുല്‍ ഇമാറ -ബാബു ഇസ്തിഹ്‌ബാബി മുബായഅതില്‍ ഇമാമില്‍ ജയ്ശി ഇന്‍ദ ഇറാദതില്‍ ഖിതാലി വ ബയാനി ബയ്അതിര്‌രിദ്‌വാനി തഹ്തശ്ശജറതി).

18. ക്വുര്‍ആന്‍ 48 ഫത്ഹ്: 18.

print

2 Comments

  • MaSha Allah!
    Explained In The Very Best And Apt way

    Minha Habeeb 13.05.2020
  • ഇങ്ങനെയൊരു ഹദീസ് ഉണ്ടെന്നും അത് ഉപയോഗിച്ച് ഇന്ത്യൻ മുസ്ലിങ്ങളെ പ്രതിസ്ഥാനത്ത് നിർത്തണമെന്നും ഉള്ള സംഘ ബുദ്ധി ജീവികളുടെ ഗവേഷണങ്ങൾക്ക് വളരെ യുക്തി സഹവും ഫലപ്രദവുമായ മറുപടി..അഭിനന്ദങ്ങൾ..👌

    റാഷിദ് ബിൻ ഷെരീഫ് 13.05.2020

Leave a Reply to Minha Habeeb Cancel Comment

Your email address will not be published.