ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -1

//ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -1
//ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -1
ആനുകാലികം

ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -1

ചില ഹദീഥുകള്‍ ഉദ്ധരിച്ചുകൊണ്ട്, ഇന്‍ഡ്യക്കെതിരില്‍ യുദ്ധം ചെയ്യാന്‍ പ്രവാചകന്റെ (സ) കല്‍പനയുണ്ടെന്ന് ‘സ്ഥാപിക്കുന്ന’ പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇന്‍ഡ്യാവിരുദ്ധമായ സൈനികസന്നാഹങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ ഭീകര പ്രസ്ഥാനങ്ങളില്‍ അണിചേരല്‍ വിശ്വാസപരമായ ബാധ്യതയായി കരുതുന്നവരാണ് ഇന്‍ഡ്യന്‍ മുസ്‌ലിംകളെന്ന് വരുത്തിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഈ പ്രചാരവേലയ്ക്ക് പ്രധാനമായും മുന്‍കയ്യെടുക്കുന്നത്. മുസ്‌ലിം വംശഹത്യ ‘രാജ്യരക്ഷാപരമായ’ അനിവാര്യതയാണെന്ന് സമര്‍ത്ഥിക്കല്‍ പ്രത്യയശാസ്ത്ര ബാധ്യതയായ ഹിന്ദുത്വ ദേശീയത അതിനുവേണ്ടി നബി(സ)യുടെ പേരില്‍ വരെ നുണ പറയുന്നതില്‍ അത്ഭുതമൊന്നുമില്ല. മുസ്‌ലിമിന്റെ രക്തം കുടിക്കുവാനുള്ള തീവ്രദേശീയതയുടെ ആവേശത്തെ ‘ബഹുമാനത്തോടെ’ നോക്കിക്കാണുന്ന ഇസ്‌ലാമോഫോബിക് യുക്തിവാദികളും മിഷനറിമാരും, ഇന്‍ഡ്യയെ ആക്രമിക്കാന്‍ പഠിപ്പിക്കുന്ന ഹദീഥുകളുണ്ടെന്ന ‘കണ്ടെത്തലില്‍’ വേറെ പരിശോധനകള്‍ക്കൊന്നും മുതിരാതെ മതിമറന്നാഹ്‌ളാദിക്കുന്നതും സ്വാഭാവികമാണ്. കേരളത്തിലെ ചില മിഷനറി പ്രവർത്തകരുടെ ഇവ്വിഷയകമായ പ്രസംഗങ്ങൾ കണ്ടാൽ, ഗോൽവൽക്കറിനെയാണോ ഇവർ യേശു എന്ന പേരിൽ ആരാധിക്കുന്നത്‌ എന്നുപോലും തോന്നിപ്പോകും. മുസ്‌ലിംകളെ കൊന്നുതിന്നാന്‍ പുതിയ കാരണങ്ങളുണ്ടാക്കാനുള്ള ഈ ആവേശത്തിമര്‍പ്പില്‍ സംഭവിക്കുന്നത് ഇന്‍ഡ്യയിലെ മുസ്‌ലിം സമൂഹത്തിനെതിരായ രാഷ്ട്രീയ ഹിംസ മാത്രമല്ല, ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് ജീവിച്ച ഒരു മഹാപുരുഷന്റെ ജീവിതത്തോടുള്ള വൈജ്ഞാനിക ഹിംസ കൂടിയാണ്. ഇന്‍ഡ്യയിലെ മുസ്‌ലിം വിരുദ്ധ വംശീയത ക്വുര്‍ആനില്‍നിന്നും ഹദീഥ് ഗ്രന്ഥങ്ങളില്‍നിന്നും വൈജ്ഞാനിക സത്യസന്ധത തീരെയില്ലാതെ ചുരണ്ടിയെടുക്കുന്ന ഉദ്ധരണികളുടെയെല്ലാം വാക്കുകളില്‍നിന്ന് സന്ദര്‍ഭം പൊട്ടിയടര്‍ന്നു പോയതിനാല്‍ ചോര പൊടിയുന്നത് സൂക്ഷിച്ചുനോക്കിയാല്‍ എല്ലാവര്‍ക്കും കാണാം; ഇന്‍ഡ്യയോട് പോരാടാന്‍ പറയുന്ന ഹദീഥുകള്‍ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.

മുഹമ്മദ് നബി (സ) ഇന്‍ഡ്യയെ ശത്രുവായി കാണാനും ഇന്‍ഡ്യയെ തകര്‍ക്കാനുള്ള പ്രയത്‌നങ്ങളില്‍ മുഴുകാനും മുസ്‌ലിംകളെ പഠിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതായി ഉന്മാദ ദേശീയതയുടെ വക്താക്കള്‍ അവകാശപ്പെടുന്ന ഹദീഥുകള്‍ നമുക്ക് പരിശോധിക്കുക.

1. ”എന്റെ സമുദായത്തില്‍പെട്ട ചിലര്‍ ഇന്‍ഡ്യ കീഴടക്കുകയും അവിടുത്തെ രാജാക്കന്‍മാരെ ബന്ധനസ്ഥരാക്കുകയും ചെയ്യും; അങ്ങനെ ചെയ്തതിനുള്ള പ്രതിഫലമായി അല്ലാഹു ആ മുസ്‌ലിംകള്‍ക്ക് പാപമോചനം നല്‍കും. ശേഷം അവര്‍ ശാമിലേക്ക് മടങ്ങും -അവിടെ അവര്‍ ഈസബ്‌നു മർയമിനെ കണ്ടുമുട്ടും” എന്ന് നബി (സ) പറയുന്നത് ശിഷ്യന്‍ അബൂ ഹുറയ്‌റ (റ) കേട്ടു എന്ന് നുഐം ഇബ്‌നു ഹമ്മാദ് എന്ന പണ്ഡിതന്റെ, കിതാബുല്‍ ഫിതന്‍ എന്ന താരതമ്യേന അപ്രശസ്തവും ആധികാരികത കുറഞ്ഞതുമായ(1) ഹദീഥ് സമാഹാരത്തിലെ ഒരു നിവേദനത്തില്‍(2) വന്നിട്ടുള്ളതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു കാര്യം. ഈ സമാഹാരത്തില്‍ തന്നെയുള്ള മറ്റൊരു ഹദീഥില്‍, ഏകദേശം ഇതേ ആശയം നബി(സ)യില്‍നിന്ന് കേട്ടപ്പോള്‍ അബൂ ഹുറയ്‌റ (റ), പ്രസ്തുത യുദ്ധം നടക്കുമ്പോള്‍ താന്‍ ജീവനോടെയുണ്ടെങ്കില്‍ സ്വത്തുക്കളെല്ലാം വിറ്റ് ആ സൈന്യത്തോടൊപ്പം ചേരുമെന്നും തിരിച്ചുവരുമ്പോള്‍ ഈസ നബി(അ)യെ കണ്ടുമുട്ടുമെന്നും പ്രവാചകന്റെ മുന്നില്‍വെച്ച് പ്രത്യാശ പ്രകടിപ്പിച്ചതായും പറയുന്നുണ്ട്.(3) എന്നാല്‍ ഈ രണ്ട് ഹദീഥുകള്‍ക്കുമുള്ളത്, അബൂ ഹുറയ്‌റ(റ)യില്‍ നിന്ന് ഈ വിവരങ്ങള്‍ ആരാണ് കേട്ടത് എന്നുപോലും സൂചിപ്പിക്കാനാവാത്തവിധം ദുര്‍ബലമായ നിവേദക പരമ്പരകളാണ്. അസ്വീകാര്യമാണെന്ന് സുവ്യക്തമായ ഈ ഹദീഥുകള്‍ ഇങ്ങനെയൊരു സംഭാഷണം നബി(സ)ക്കും അബൂ ഹുറയ്‌റ(റ)ക്കുമിടയില്‍ നടന്നതായി തെളിയിക്കുന്നേയില്ലെന്ന് ചുരുക്കം.

2. ഇമാം അഹ്‌മദിന്റെ ബൃഹദ്‌ സമാഹാരമായ മുസ്‌നദില്‍ ഉളളതാണ് മറ്റൊരു ഹദീഥ്. ”സിന്ധിലേക്കും ഹിന്ദിലേക്കുമുള്ള ഒരു സൈനികനീക്കം ഈ സമുദായത്തില്‍ നിന്നുണ്ടാകും എന്ന് സത്യസന്ധനായ എന്റെ കൂട്ടുകാരന്‍ -അല്ലാഹുവിന്റെ പ്രവാചകന്‍- എന്നോട് പറഞ്ഞിട്ടുണ്ട്. അതില്‍ ഞാന്‍ ശഹീദായാല്‍ അതെനിക്ക് നല്ലതാണ്; ജീവനോടെ മടങ്ങി വന്നാലോ, എനിക്ക് പാപങ്ങളെല്ലാം പൊറുക്കപ്പെട്ട പുതിയൊരു വ്യക്തിയാവുകയും ചെയ്യാം” എന്ന് ശിഷ്യനായ അബൂ ഹുറയ്‌റ (റ) പറഞ്ഞതായാണ് ഹദീഥിലുള്ളത്.(4) അബൂ ഹുറയ്‌റ(റ)യില്‍ നിന്നും യാതൊന്നും നേരിട്ടുകേള്‍ക്കാന്‍ അവസരമുണ്ടായിട്ടില്ലാത്ത ഹസനുല്‍ ബസ്വരി(റ)യോടാണ്(5) അബൂ ഹുറയ്‌റ (റ) ഇങ്ങനെ പറഞ്ഞതായി ഈ ഹദീഥ്‌ രേഖപ്പെടുത്തുന്നത്‌ എന്നതില്‍ നിന്നുതന്നെ, ഇത് വിശ്വസനീയമല്ലെന്നു വ്യക്തമാണ്. ഇതിനുപുറമെ, ഹദീഥിന്റെ പരമ്പരയില്‍ ബറാഅ് ബ്നു അബ്ദില്ലാഹ്‌ എന്ന എന്ന ദുര്‍ബലനായ വ്യക്തിയും ഉണ്ട്‌.(6) ഇതുകൊണ്ടൊക്കെത്തന്നെ ഹദീഥ് പണ്ഡിതന്‍മാര്‍ ദുര്‍ബലം എന്ന് വിധിക്കുന്ന ഹദീഥ് ആണിത്.(7) ഇമാം അഹ്‌മദിന്റെ സമകാലികനായ ഇബ്‌നു അബീ അസ്വിം മറ്റൊരു പരമ്പരയിലൂടെ ഇതേ ഹദീഥ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും(8) ആ പരമ്പരയിലും ഹാശിം ഇബ്‌നു സഈദ് എന്ന അസ്വീകാര്യനായ വ്യക്തിയുടെ(9) സാന്നിധ്യമുണ്ട്.

ഇമാം അഹ്‌മദിന്റെ മുസ്‌നദില്‍ തന്നെ, അബൂ ഹുറയ്‌റ(റ)യില്‍ നിന്ന് ഇതേ ആശയം മറ്റൊരു ഹദീഥിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ”അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങള്‍ക്ക് ഇന്‍ഡ്യാ യുദ്ധം വാഗ്ദാനം ചെയ്തു. അതില്‍ രക്തസാക്ഷിയായാല്‍ എനിക്ക് രക്തസാക്ഷികളുടെ കൂട്ടത്തിലെ ഉത്തമനാകാം; മരിക്കാതെ വിജയശ്രീലാളിതനായി മടങ്ങിയാലോ, നരകത്തില്‍നിന്ന് രക്ഷപ്പെട്ട വ്യക്തിയായി ജീവിതം തുടരുകയും ചെയ്യാം” എന്ന് അബൂ ഹുറയ്‌റ (റ) പറഞ്ഞതായാണ് ആ ഹദീഥ്.(10) ഇതിന്റെ നിവേദക പരമ്പരയും അസ്വീകാര്യമാണ്. കാരണം അബൂ ഹുറയ്‌റയില്‍ നിന്ന് ഇതുദ്ധരിക്കുന്നത് ജബ്ർ ഇബ്നു അബീദ എന്ന അജ്ഞാതന്‍(11) ആണ്. ഇതിനാല്‍ തന്നെ, പ്രസ്തുത ഹദീഥ് ദുര്‍ബലമാണെന്ന് പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.(12) അഹ്‌മദിന്റെയും ഇബ്‌നു അബീ ആസ്വിമിന്റെയും സമാഹാരങ്ങളിലുള്ള പരാമൃഷ്ട ‘ഇന്‍ഡ്യാ ഹദീഥുകളില്‍’ ഒന്നുപോലും നബി(സ)യില്‍ നിന്നുള്ള ആധികാരികമായ നിവേദനമല്ലെന്ന് ചുരുക്കം. അവയില്‍ നബി(സ)യുടേതായി കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ യഥാര്‍ത്ഥത്തില്‍ നബി(സ)യുടേത് തന്നെയാണെന്ന് സ്ഥിരപ്പെടുത്താന്‍ ഹദീഥ് നിദാനശാസ്ത്രമറിയുന്ന ആരും സന്നദ്ധമാവുകയില്ല.

3. ഒരു സമാഹാരം എന്ന നിലയില്‍ ആധികാരികതക്ക് പ്രസിദ്ധമായ ഇമാം അഹ്‌മദുന്നസാഇയുടെ സുനനുസ്സുഗ്റാ ആണ് ഈ വിഷയത്തില്‍ ഹദീഥുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു സ്രോതസ്സ്. ‘ഗസ്‌വത്തുല്‍ ഹിന്ദ്’ (ഇന്‍ഡ്യാ യുദ്ധം) എന്ന അധ്യായത്തില്‍ നസാഇ രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് ഹദീഥുകള്‍ ഉണ്ട്.(13) ഇതില്‍ ഒന്ന് ചില്ലറ പദഭേദങ്ങളോടെ, മുകളില്‍ മുസ്‌നദ് അഹ്‌മദിൽ കണ്ട ‘അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങള്‍ക്ക് ഇന്‍ഡ്യാ യുദ്ധം വാഗ്ദാനം ചെയ്തു’ എന്നു തുടങ്ങുന്ന അതേ ഹദീഥ് തന്നെയാണ്. അബൂ ഹുറയ്‌റയില്‍ നിന്ന് രണ്ട് വ്യത്യസ്ത നിവേദക പരമ്പരകളിലൂടെ ഈ ഹദീഥ് നസാഇ രേഖപ്പെടുത്തുന്നു. എന്നാല്‍ ഈ രണ്ട് നിവേദക പരമ്പരകളിലും അബൂ ഹുറയ്‌റ(റ)ക്ക് തൊട്ടുശേഷമുള്ള ആള്‍ മുസ്‌നദില്‍ കണ്ട ജബ്റുബ്‌നു അബീദ തന്നെയാണ്. ഇതുകൊണ്ടുതന്നെ, ഇവ രണ്ടും ദുര്‍ബലങ്ങളാണെന്ന് ശൈഖ് നാസ്വിറുദ്ദീനുല്‍ അല്‍ബാനി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.(14)

നസാഇയിലെ രണ്ടാമത്തെ ഹദീഥ് അബൂ ഹുറയ്‌റ(റ)യില്‍ നിന്നല്ല, മറിച്ച് മറ്റൊരു പ്രവാചകശിഷ്യനായ ഥൗബാനില്‍ നിന്നാണ്. നബി (സ) ഇങ്ങനെ പറയുന്നത് ഥൗബാന്‍ (റ) കേട്ടതായാണ് ഹദീഥിലുള്ളത്: ”എന്റെ സമുദായത്തിലെ രണ്ടു സംഘങ്ങള്‍ക്ക് അല്ലാഹു നരകത്തില്‍ നിന്ന് രക്ഷ നല്‍കിയിട്ടുണ്ട് -ഇന്‍ഡ്യ കീഴടക്കുന്ന സംഘത്തിനും ഈസബ്‌നു മർയമിന്റെ കൂടെയുണ്ടാകുന്ന സംഘത്തിനും.” ഇതേ ഹദീഥ്, ഥൗബാനില്‍നിന്നുതന്നെ അഹ്‌മദിന്റെ മുസ്‌നദിലും കാണാം.

‘ഇന്‍ഡ്യന്‍ യുദ്ധ’വുമായി ബന്ധപ്പെട്ട് വിവിധ ഗ്രന്ഥങ്ങളിലെ അബൂ ഹുറയ്‌റ(റ)യില്‍ നിന്നുള്ള പരമ്പരകളില്‍ നിന്ന് വ്യത്യസ്തമായി നസാഇയും അഹ്‌മദും രേഖപ്പെടുത്തുന്ന, ഥൗബാനില്‍ നിന്നുള്ള പരമ്പര പ്രബലമാണെന്ന് ചില പണ്ഡിതന്‍മാരൊക്കെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആധുനിക ഹദീഥ് പണ്ഡിതന്‍മാരില്‍ അഗ്രേസരനായ ശയ്ഖ് നാസ്വിറുദ്ദീന്‍ അൽ അല്‍ബാനി ഈ ഹദീഥ് ‘സ്വഹീഹ്’ ആണെന്നു വിധിക്കുന്നത് കാണാം.(15) ജീവിക്കുന്ന രാജ്യത്തിനെതിരായ സൈനിക നീക്കങ്ങള്‍ നടത്തേണ്ടത് മതപരമായ ഉത്തരവാദിത്തമായി കണക്കാക്കുന്ന അപകടകാരികളാണ് ഇന്‍ഡ്യന്‍ മുസ്‌ലിംകളെന്ന് വാദിക്കാന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്ന ഹദീഥുകളില്‍ നബി(സ)യില്‍ നിന്നുള്ള ആധികാരികമായ നിവേദനം എന്നു പറയുന്നത് ഈ ഒരു ഹദീഥ് മാത്രമാണ്. അതെ, ”എന്റെ സമുദായത്തിലെ രണ്ടു സംഘങ്ങള്‍ക്ക് അല്ലാഹു നരകത്തില്‍നിന്ന് രക്ഷ നല്‍കിയിട്ടുണ്ട് -ഇന്‍ഡ്യ കീഴടക്കുന്ന സംഘത്തിനും ഈസബ്‌നു മർയത്തിന്റെ കൂടെയുണ്ടാകുന്ന സംഘത്തിനും” എന്ന ഹദീഥ്.

(തുടരും)

കുറിപ്പുകള്‍

1. അല്‍ ഹാഫിദ് ശംസുദ്ദീനുദ്ദഹബിയുടെ സിയറു അഅ്‌ലാമിന്നുബലാഅ്, ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ തഖ്‌രീബുത്തഹ്ദീബ് തുടങ്ങിയവ നോക്കുക.
2. നുഐം ഇബ്‌നു ഹമ്മാദ്‌, കിതാബുല്‍ ഫിതന്‍ (ബയ്‌റൂത്: ദാറുല്‍ ഫിക്ർ, 2003) -‘ഗസ്‌വത്തുല്‍ ഹിന്ദ്’ എന്ന അധ്യായം കാണുക.
3. നുഐം, Ibid.
4. ഇമാം അഹ്‌മദ്‌ ഇബ്‌നു ഹമ്പല്‍, മുസ്‌നദ് -മുസ്‌നദ് അബീ ഹുറയ്‌റ.
5. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ തഹ്ദീബുത്തഹ്ദീബ്, അദ്ദഹബിയുടെ മീസാനുല്‍ ഇഅ്തിദാൽ ഫീ നഖ്ദിര്‌രിജാല്‍ തുടങ്ങിയവ നോക്കുക.
6. തഹ്ദീബുത്തഹ്ദീബ്.
7. ഉദാഹരണത്തിന് കാണുക: മുസ്‌നദുല്‍ ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ -തഹ്ഖീഖുശ്ശയ്ഖ് ശുഅയ്ബുല്‍ അര്‍നാഊത്വ് (ബയ്‌റൂത്: മുഅസ്സ്വസതുര്‌രിസാല, 2001).
8. ഇബ്‌നു അബീ ആസ്വിം, കിതാബുല്‍ ജിഹാദ് (മദീന: മക്തബതുല്‍ ഉലൂമി വല്‍ ഹികം, 1989).
9. തഹ്ദീബുത്തഹ്ദീബ്.
10. അഹ്‌മദ്‌, Ibid.
11. തഹ്ദീബുത്തഹ്ദീബ്.
12. അഹ്‌മദ്‌/അര്‍നാഊത്വ്.
13. നസാഇ, സുനന്‍ (കിതാബുല്‍ ജിഹാദ് -ബാബു ഗസ്‌വതില്‍ ഹിന്ദ്).
14. നാസ്വിറുദ്ദീനുല്‍ അല്‍ബാനി, ദഈഫു സുനനുന്നസാഇ -202, 203.
15. അല്‍ബാനി, സില്‍സിലതുല്‍ അഹാദീഥിസ്സ്വഹീഹതി വ ശയ്‌ഊൻ മിൻ ഫിക്വ്ഹിഹാ വ ഫവാഇദിഹാ -ഹദീഥ്‌ നമ്പർ 1934.

print

No comments yet.

Leave a comment

Your email address will not be published.