സ്‌നേഹസംവാദം മാസിക നിര്‍വഹിക്കുന്നത് ശ്രദ്ധേയമായ ദൗത്യങ്ങള്‍

//സ്‌നേഹസംവാദം മാസിക നിര്‍വഹിക്കുന്നത് ശ്രദ്ധേയമായ ദൗത്യങ്ങള്‍
//സ്‌നേഹസംവാദം മാസിക നിര്‍വഹിക്കുന്നത് ശ്രദ്ധേയമായ ദൗത്യങ്ങള്‍
വായനക്കാരുടെ സംവാദം

സ്‌നേഹസംവാദം മാസിക നിര്‍വഹിക്കുന്നത് ശ്രദ്ധേയമായ ദൗത്യങ്ങള്‍

ഇസ്‌ലാമിക ദര്‍ശനം സവിശേഷമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവി ക്കുന്നത്. ഇസ്‌ലാമിനെതിരെ വ്യത്യസ്ത കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാനും ഇസ്‌ലാമിനെ പ്രമാണബദ്ധമായി പരിചയപ്പെടുത്തുവാനും അതുവഴി ഇസ്‌ലാമിക പ്രബോധനമെന്ന ബാധ്യത നിര്‍വഹിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മുതല്‍കൂട്ടാണ് സ്‌നേഹസംവാദം മാസിക. ലളിതമായ ആഖ്യാനശൈലിയും ബുദ്ധിപരമായ അപഗ്രഥനവും സ്‌നേഹസംവാദം മാസികയെ ഇതരപ്രസിദ്ധീകരണങ്ങളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നു.

ഇന്നും സമൂഹത്തിലെ മഹാഭൂരിപക്ഷവും ഇസ്‌ലാമിനെക്കുറിച്ച് തികഞ്ഞ അജ്ഞതയിലോ ഗുരുതരമായതെറ്റിദ്ധാരണയിലോ ആണ് നില കൊള്ളുന്നത്. ഇസ്‌ലാം വളരെ പ്രതിലോമകരമായ ആദര്‍ശമാണെന്നും ചിന്തിക്കുന്ന മനുഷ്യര്‍ക്കൊന്നും പിന്തുടരാന്‍ കഴിയാത്തവിധം പ്രാകൃതമാണെന്നും പ്രചരിപ്പിക്കുവാന്‍ ചൂഷകശക്തികള്‍ കൊണ്ടുപിടിച്ച പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് തന്നെ കാരണം. ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളും ചില പ്രസിദ്ധീകരണങ്ങളും ഇസ്‌ലാം വിമര്‍ശകര്‍ വളരെ നന്നായി ദുരുപയോഗം ചെയ്യുന്നു. ഇത്തരം പരിശ്രമങ്ങള്‍ക്ക് അവരെ പ്രചോദിപ്പിക്കുന്നത് ഇസ്‌ലാം എല്ലാവിധ ചൂഷണങ്ങള്‍ക്കും എതിരായി നിലകൊള്ളുന്നു എന്നതാണ്.

എല്ലാവിധ നിയന്ത്രണങ്ങള്‍ക്കുമതീതമായി ജീവിതം ആസ്വദിക്കപ്പെടേണ്ടതാണെന്നും യാതൊരുവിധ വിലക്കുകളും തങ്ങള്‍ക്ക് ബാധകമ ല്ലെന്നും കരുതുന്ന ഒരു വിഭാഗമാണ് പ്രവാചകന്‍മാരുടെ പ്രബോധന കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാമിനെതിരെ തിരിഞ്ഞത്. ഇന്നവര്‍ മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വക്താക്കളായി പ്രത്യക്ഷപ്പെടുന്നു. മനുഷ്യനും ദൈവത്തിനുമിടയില്‍ മധ്യവര്‍ത്തി കളെ സൃഷ്ടിക്കുന്ന പൗരോഹിത്യവും ഇസ്‌ലാമിന്റെ എതിര്‍പാളയത്തില്‍ തന്നെയാണ്.

ഇസ്‌ലാമിനെ തമസ്‌കരിക്കാനും അതിനെ ഭീകരതയുമായി സമീകരിക്കുവാനും ശ്രമിച്ചുകൊണ്ടാണ് അവരെല്ലാം തങ്ങളുടെ ഇസ്‌ലാം വിമര്‍ശനങ്ങളെ ജനകീയമാക്കുന്നത്. ആര്‍ജവമില്ലാത്ത യുക്തിയില്‍ നിന്നും രൂപപ്പെടുന്ന ചില മിഥ്യാസങ്കല്‍പങ്ങള്‍ മാത്രമാണ് അവരുടെ അവലംബം. ഇസ്‌ലാമിനെ ഏതെങ്കിലും നിലക്ക് ഭീകരതയുമായി ബന്ധിപ്പിക്കണമെങ്കില്‍ താഴെ പറയുന്ന സാധ്യതകളിലേതെങ്കിലും ഒന്നെങ്കിലും വസ്തുനിഷ്ഠമായി തെളിയിക്കാന്‍ വിമര്‍ശകര്‍ ബാധ്യസ്ഥരാണ്.

1. മുസ്‌ലിംകളില്‍ കൂടുതല്‍ പേരും ഭീകരവാദികളാവണം.
2. ഭീകരവാദികളില്‍ ഭൂരിപക്ഷവും മുസ്‌ലികളാവണം.
3. ഇസ്‌ലാമിക പ്രമാണങ്ങള്‍ ഭീകരതയെ പ്രചോദിപ്പിക്കുന്നതാവണം.

ഇതില്‍ ഒന്നാമത്തെ വാദം വിമര്‍ശകര്‍ പോലും ഉന്നയിക്കുമെന്ന് തോന്നുന്നില്ല. ഭീകരവാദികള്‍ക്കിടയിലും മുസ്‌ലിംകളില്‍പെട്ടവര്‍ ന്യൂനാല്‍ന്യൂനപക്ഷമാണെന്നതാണ് വസ്തുത. പക്ഷേ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഒരു ഇടിവെട്ടിയാല്‍ പോലും അതിനുപിന്നില്‍ അറബി പേരുള്ള സംഘടനകളെ തിരയാന്‍ ദൂരദര്‍ശിനിയും സൂക്ഷ്മദര്‍ശിനിയുമേന്തി മാധ്യമങ്ങള്‍ മത്സരത്തിലാണ്. പക്ഷേ ഇന്‍ഡ്യാ ഗവണ്‍മെന്റിന് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത് മാവോയിസ്റ്റുകളാണെന്ന സത്യം അവര്‍ സൗകര്യപൂര്‍വം മറച്ചുവെക്കുന്നു. ഉള്‍ഫ, ബോഡോ, നാഗാ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ ഭീകരസംഘടനകളെക്കുറിച്ചും അവര്‍ ഏറെക്കുറെ മയക്കത്തി ലാണ്. പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരാവാദികളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സിഖ് മതം പ്രതിക്കൂട്ടില്‍ കയറുന്നില്ല എന്നത് ഒരു വസ്തുതയാണ്. ഇന്‍ഡ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു രാഷ്ട്രപിതാവായ മഹാത്മാഗാ ന്ധിയുടെ വധം. ഏതെങ്കിലും ഒരു വ്യക്തിയുടെ നൈമിഷികമായ വൈകാരിക വിക്ഷോഭത്തില്‍ നിന്നുണ്ടായ ഒരു ദുരന്തമായിരുന്നില്ല അത്. മറിച്ച് കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പാക്കപ്പെട്ട ഒരു ഭീകരപദ്ധതിയായിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വ ഭീകരവാദി കളുടെ പിന്‍ഗാമികളായ ‘സനാതന്‍ സന്‍സ്ത’യെ പോലുള്ള സംഘടനകള്‍ ഇന്‍ഡ്യയില്‍ ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കശ്മീരിലെ ചില പോരാളി ഗ്രൂപ്പുകള്‍ മാത്രമാണ് മാധ്യമങ്ങളുടെ കണ്ണില്‍ ഭീകരവാദികള്‍. ആഗോള സ്ഥിതിവിശേഷങ്ങള്‍ അപഗ്രഥിക്കുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. ലോകത്ത് ഒരു മുസ്‌ലിം രാഷ്ട്രവും അമുസ്‌ലിം രാഷ്ട്രങ്ങളുടെ മേല്‍ കടന്നാക്രമണം നടത്തിയിട്ടില്ല. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മാത്രം അമേരിക്ക ഇടപെട്ടത് അറുപത്തിയഞ്ചോളം രാഷ്ട്രങ്ങളിലാണ്. കിഴക്കന്‍ യൂറോപ്പിലെ എത്രയെത്ര സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയാണ് സോവിയറ്റ് സാമ്രാജ്യത്വം ചോരയില്‍ മുക്കിക്കൊന്നത്. അയര്‍ലണ്ടിനെ ക്രൈസ്തവ രാഷ്ട്രമാക്കാന്‍ വേണ്ടി സായുധ പോരാട്ടങ്ങള്‍ നടത്തിയ ‘ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി’ ക്രൈസ്തവ ഭീകരസംഘടനയെന്ന് വിളിക്കപ്പെടുന്നില്ല. ഫലസ്തീന്‍ ജനതയെ സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളാക്കുകയും അവരുടെമേല്‍ ക്രൂരമായ മര്‍ദനങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന ജൂതസയണിസ്റ്റുകള്‍പോലും പാശ്ചാത്യ മാധ്യമങ്ങളുടെ കണ്ണില്‍ ഭീകരവാദികളല്ല. മ്യാന്‍മാറില്‍ നടമാടിക്കൊണ്ടിരിക്കുന്ന ബൗദ്ധഭീകരതയുടെയും അവസ്ഥ ഇതുപോലെ തന്നെയാണ്. മേല്‍പറയപ്പെട്ട ഭീകരസംഘടനകളില്‍ നിന്നും മാതൃകയുള്‍ക്കൊണ്ടുകൊണ്ടാണ് മുസ്‌ലിംകളില്‍പെട്ട ഒരു ന്യൂനാല്‍ ന്യൂനപക്ഷം ഭീകരവാദത്തിന്റെ വഴി തെരഞ്ഞെടുത്തത്. ഇത്തരം ഒറ്റപ്പെട്ട ഗ്രൂപ്പുകളെ ഉയര്‍ത്തിക്കാട്ടിയാണ് ഇസ്‌ലാം ഭീകരവാദമാണെന്ന പ്രചാരണം ലോകമാധ്യമങ്ങള്‍ നടത്തിക്കൊണ്ടി രിക്കുന്നത്. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മാര്‍ഗത്തിലേക്ക് വ്യതിചലിച്ച സഹോദരങ്ങളെ നേരായ പാതയിലേക്ക് കൊണ്ടുവരാനും ഭീകരത ഇസ്‌ലാമിന്റെ ആശയമല്ലെന്നുള്ള യാഥാര്‍ത്ഥ്യം ലോകത്തെ പഠിപ്പിക്കാനും ഇസ്‌ലാമിക പ്രബോധനം  മാത്രമാണ് പോംവഴി!

print

4 Comments

  • ‘സ്നേഹസംവാദം’ കാലഘട്ടത്തിൻറെ ആവശ്യം തന്നെയാണ്.. വിമർശകരെ സ്വാഗതം ചെയ്യാനുള്ള സ്നേഹസംവാദത്തിറൻറെ കരുത്ത് അത് മുറുകെപ്പിടിക്കുന്ന ആദർശത്തിന്റെ കരുത്താണ്…. ഇന്നിതാ പുതിയ കാലത്തോട് സംവദിക്കാൻ സ്നേഹസംവാദം വെബ്സിനു തുടക്കം കുറിച്ചിരിക്കുന്നു… ജീവിതത്തിന് ദിശ അറിയാൻ കൊതിക്കുന്ന ഏവർക്കും വഴികാട്ടിയായി മാറാൻ സ്നേഹസംവാദം വെബ്സിനു സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു…

    തൻസീർ എ 23.02.2019
  • മാഷാ അല്ലാഹ് ,

    ഒരു പൂ ചോദിച്ചു വരുന്നവര്‍ക്ക് അറിവിന്റെ പൂന്തോട്ടങ്ങള്‍ തന്നെ സമ്മാനിക്കുന്നു,
    അണിയറ ശില്പികള്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥനയോടെ….

    Abu Bakker 24.02.2019
  • അറിവിന്റെ നിറകുടം…
    ഓഫീസിൽ വെറുതെ യിരിക്കുമ്പോൾ ഒരുപക്ഷെ ഒരു മാസിക കൈയിൽ പിടിച്ചു വായിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല.
    ഒരുപക്ഷെ അങ്ങനെ ചെയ്താൽ പോലും അത് കാണുന്നവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞു കൊള്ളണം എന്നും തോന്നുന്നില്ല.
    എന്നാൽ അവിടെയുള്ള പരിഹാരമാണ് snehasmvadam.org.

    എന്നാൽ നമുക്ക് കൂടുതലായി പ്രൊമോഷൻ വർക്ക്‌ കൂടി ചെയ്യേണ്ടതുണ്ട്.. ഇപ്പോഴും ഇതിനെപ്പറ്റി അറിയാത്ത മുസ്ലിംകൾ വരെ ഉണ്ടെന്നത് ഖേദിക്കുന്നു.
    എന്താണ് നമുക്ക് ചെയ്യാൻ കൂടുതലായി സാധിക്കുക?

    Ijas Ahammed 24.04.2019
  • പഴയ സ്നേഹസംവാദത്തിന്റെ താളുകൾ മറിക്കുമ്പോഴുള്ള ആ ഒരു വായനാസുഖം വെബ്സിൻ തരുന്നില്ല. എങ്കിലും ഇസ്‌ലാമിക അറിവുകളുടെ അനർഗ്ഗള പ്രവാഹത്തിന് നിമിത്തമായ സ്നേഹസംവാദത്തിന്റെ അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങൾ

    Zameel 17.05.2023

Leave a comment

Your email address will not be published.