സ്‌നേഹമുള്ളതുകൊണ്ട് അല്ലാഹു നമ്മെ പരാജയപ്പെടുത്തുന്ന ചില നേരങ്ങള്‍

//സ്‌നേഹമുള്ളതുകൊണ്ട് അല്ലാഹു നമ്മെ പരാജയപ്പെടുത്തുന്ന ചില നേരങ്ങള്‍
//സ്‌നേഹമുള്ളതുകൊണ്ട് അല്ലാഹു നമ്മെ പരാജയപ്പെടുത്തുന്ന ചില നേരങ്ങള്‍
ഖുർആൻ / ഹദീഥ്‌ പഠനം

സ്‌നേഹമുള്ളതുകൊണ്ട് അല്ലാഹു നമ്മെ പരാജയപ്പെടുത്തുന്ന ചില നേരങ്ങള്‍

മനസ്സിനെ അതിന്റെ രോഗങ്ങളില്‍ നിന്ന് സംസ്‌കരിക്കുന്ന അനേകം ഉള്‍കാഴ്ചകള്‍ അല്ലാഹു സ്‌നേഹപൂര്‍വം പകര്‍ന്നുനല്‍കുന്ന അതിമനോഹരമായ ക്വുര്‍ആനികാധ്യായമാണ് അല്‍കഹ്ഫ്. ‘ഇന്‍ശാ അല്ലാഹ്’ (അല്ലാഹു ഇച്ഛിച്ചാല്‍) എന്നു ചേര്‍ത്തുകൊണ്ടല്ലാതെ നാളെ/ഭാവിയില്‍ എന്തെ ങ്കിലും ചെയ്യും/നടക്കും/ഉണ്ടാകും എന്ന് പറയാന്‍ പാടില്ലെന്ന ഇസ്‌ലാമിക വിധി നേര്‍ക്കുനേരെ പ്രസ്താവിക്കപ്പെട്ടിട്ടുള്ള ക്വുര്‍ആന്‍ വചനങ്ങളാണ് കഹ്ഫിലെ 23, 24 ആയത്തുകള്‍. എന്തൊക്കെ സംഭവിക്കണം/വേണ്ട എന്നു തീരുമാനിക്കുന്നത് അല്ലാഹുവാണെന്നും അവന്റെ വിധിയെക്കുറിച്ച യാതൊരറിവും മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിട്ടില്ല എന്നും ഇരിക്കെ ഭാവിയുടെ ഗതിവിഗതികളെയും അതിലെ തന്റെ ഭാഗധേയത്തെയും കുറിച്ചു തറപ്പിച്ച് കാര്യങ്ങള്‍ പറയുന്നതിലെ ശരികേടിനെ ക്കുറിച്ച് മുസ്‌ലിം സാധാരണക്കാര്‍ക്കുവരെ ധാരണയുണ്ട്. നമ്മളുടെ ഇംഗിതങ്ങളല്ല, അല്ലാഹുവി ന്റെ തീരുമാനങ്ങളാണ് നടപ്പിലാവുക എന്നതിനാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വാക്ക് നല്‍കു മ്പോള്‍ ‘ഇന്‍ ശാ അല്ലാഹ്’ എന്ന് കൂട്ടിപ്പറയാന്‍ ഒരുവിധമെല്ലാവരും ഇപ്പോള്‍ ശ്രദ്ധിക്കാറുണ്ട്. അല്ലാഹുവിന്റെ വലുപ്പവും നമ്മുടെ ചെറുപ്പവും തിരിച്ചറിഞ്ഞ് അംഗീകരിക്കുന്ന ‘ഇന്‍ശാ അല്ലാഹ്’ എന്ന ചെറുവാചകം വിശാലമായ കുറേ അര്‍ത്ഥങ്ങള്‍ ഉള്‍കൊള്ളുന്നതാണ്. അവയെ മനസ്സിലാക്കാനുള്ള ശ്രമം നമ്മുടെ ‘ഇന്‍ശാ അല്ലാഹ്’കളെ കൂടുതല്‍ ജീവസ്സുറ്റതും മധുരതര വുമാക്കും.

‘ഇന്‍ശാ അല്ലാഹ്’ ഒരു പ്രാര്‍ത്ഥന കൂടിയാണ്. ‘റബ്ബേ, ഞാനിക്കാര്യം നടക്കണമെന്നാഗ്രഹിക്കുന്നു. പക്ഷേ എനിക്ക് അതിന് കഴിയില്ല. നീയാണത് നടത്തിത്തരേണ്ടത്. എന്റെ ആഗ്രഹം നീ ദയാപൂര്‍വം സാക്ഷാത്കരിച്ചുതരണേ’ എന്ന മനോഭാവമുണ്ടായാല്‍ ഓരോ ‘ഇന്‍ശാ അല്ലാ’യും ജീവിതത്തിന്റെ ആത്മീയസാന്ദ്രത വര്‍ധിപ്പിക്കും. ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കാനുള്ള സാധ്യതയും ഏറും. അനേകം ഭാര്യമാരുണ്ടായിരുന്നു സുലയ്മാന്‍ നബി(അ)ക്ക്. ഒരു രാത്രി, ഒരാള്‍ക്കുശേഷം മറ്റൊരാള്‍ എന്ന രീതിയില്‍, അവരിലൊരുപാടുപേരുമായി ലൈംഗിംക ബന്ധത്തിലേര്‍പ്പെട്ട അദ്ദേഹം താന്‍ അന്നു ബന്ധപ്പെട്ട ഭാര്യമാര്‍ മുഴുവന്‍ അല്ലാഹുവിന്റെമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന ഓരോ പോരാളിയെ പ്രസവിക്കും എന്ന പ്രത്യാശ പ്രകടിപ്പിച്ചെന്നും എന്നാല്‍ അങ്ങനെ സംഭവിച്ചില്ലെന്നും മുഹമ്മദ് നബി(സ) പറഞ്ഞുതന്നിട്ടുണ്ട്. തന്റെ പ്രതീക്ഷ പ്രഖ്യാപിക്കുമ്പോള്‍ സുലയ്മാന്‍ നബി ‘ഇന്‍ശാ അല്ലാഹ്’ എന്ന് കൂട്ടിച്ചേര്‍ത്തിരുന്നുവെങ്കില്‍ ഒരുപക്ഷേ അത് പൂവണിഞ്ഞേനെയെന്ന് മുഹമ്മദ് നബി(സ) ആ കഥയില്‍ നിന്നുള്ള ഗുണപാഠമെന്നപോലെ പറഞ്ഞിട്ടുണ്ട്. (ബുഖാരി). അഭിലാഷങ്ങളും കണക്കുകൂട്ടലുകളും പങ്കുവെക്കുമ്പോള്‍ ‘ഇന്‍ശാ അല്ലാഹ്’ ചേര്‍ത്ത് അവയെ പ്രാര്‍ത്ഥനാവല്‍ക രിക്കാനുള്ള ശ്രദ്ധയാണ് പ്രവാചകന്‍ ഇവിടെ നമ്മില്‍നിന്ന് നിഷ്‌കര്‍ഷിക്കുന്നത്.

ഇഹലോക ജീവിതത്തില്‍ നമ്മളാഗ്രഹിച്ച പലതും സംഭവിക്കാതെ പോവുകയും ആഗ്രഹിക്കാത്ത ചിലത് സംഭവിക്കുകയും ചെയ്യുന്നു. ‘ഇന്‍ശാ അല്ലാഹ്’ ഉണ്ടായാലും ചിലപ്പോഴൊക്കെ സ്വപ്‌നങ്ങള്‍ നിലംപൊത്തും. അത്തരം സന്ദര്‍ഭങ്ങളില്‍ പതറുന്നവരാണ് കുറേ മനുഷ്യര്‍; പടച്ചവനെ ശപിച്ച് സ്വയം അഭിശപ്തരായി മാറാന്‍ ദുരന്തങ്ങള്‍ കാരണമാകുന്നവര്‍! യഥാര്‍ത്ഥത്തില്‍, നമ്മുടെ ഇംഗിത ങ്ങളല്ല, പ്രത്യുത അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങളാണ് നടപ്പിലാവുക എന്ന് ആദ്യമേ ബോധ്യമുള്ളതു കൊണ്ടല്ലേ, നാം ‘ഇന്‍ ശാ അല്ലാഹ്’ പറഞ്ഞിരുന്നത്? മനുഷ്യരുടെ പദ്ധതികള്‍ക്ക് എപ്പോഴുമുള്ള ഒരു അസാധ്യതയെ ‘ഇന്‍ശാ അല്ലാഹ്’ പറഞ്ഞ് ഓര്‍ക്കുന്നവര്‍ പിന്നീടെങ്ങനെയാണ് കാര്യങ്ങള്‍ വിചാ രിച്ച പോലെ ആകാതിരിക്കുമ്പോള്‍ ഞെട്ടുന്നത്? ഏറ്റവും സമചിത്തതയോടുകൂടി ഏതുതരം സംഭവ ങ്ങളെയും ആശ്ലേഷിക്കുവാനുള്ള മാനസികമായ കെല്‍പ് ‘ഇന്‍ശാ അല്ലാഹ്’ പ്രദാനം ചെയ്യുന്നില്ലെ ങ്കില്‍ ഹൃദയം തൊടാതെയുള്ള അനുഷ്ഠാനമാക്കി മഹത്തായ ഒരു പ്രാര്‍ത്ഥനാവാ ക്യത്തെ നാം ചുരുക്കുന്നുണ്ടെന്നാണ് അര്‍ത്ഥം. നന്മയെന്ന് നാം കരുതുന്നവ നേടിയെടുക്കാന്‍ വേണ്ടി അധ്വാനി ക്കാനും ലക്ഷ്യസാഫല്യത്തിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാനും ഒരിക്കല്‍ പ്രവാച കന്‍ ശിഷ്യന്മാരെ ഉപദേശിച്ചു. എന്നിട്ടുടനെ നബി അവരോട് പറഞ്ഞത്, ഉദ്ദേശിച്ച പോലെ കാര്യ ങ്ങള്‍ നടക്കാതിരുന്നാല്‍ അസ്വസ്ഥരാകാതെ ‘ഖദ്ദറല്ലാഹു വമാ ശാഅ ഫഅല’ (‘അല്ലാഹു തീരുമാ നിച്ചു; അവന്‍ ഉദ്ദേശിച്ചത് അവന്‍ പ്രവര്‍ത്തിച്ചു) എന്ന് സംതൃപ്തിയോടെ പ്രഖ്യാപിക്കാന്‍ ആണ്. (ഇബ്‌നു മാജ).  ‘ഇന്‍ശാ അല്ലാഹ്’ മനസ്സറിഞ്ഞ് ചൊല്ലിയവര്‍ക്ക് പരാജയങ്ങളുടെയും ദുരന്തങ്ങളു ടെയും നടുവില്‍ ‘ഖദ്ദറല്ലാഹു വമാ ശാഅ ഫഅല’ എന്നും കരളുറപ്പോടെ പറയാനാകും, തീര്‍ച്ച!

നമ്മുടെ ചില ഉദ്ദേശ്യങ്ങളെ അല്ലാഹു പൂര്‍ത്തീകരിച്ചുതരാത്തത് എന്തുകൊണ്ടാണ്? അല്ലാഹുവി ന്റെ പരമാധികാരവുമായി മാത്രം ബന്ധപ്പെടുത്തിയല്ല ഇതിനെ ആലോചിക്കേണ്ടത്, മറിച്ച് അവന് നമ്മോടുള്ള സ്‌നേഹത്തിന്റെ കൂടി പശ്ചാതലത്തിലാണ്. സൂറതുല്‍ കഹ്ഫില്‍ ‘ഞാന്‍ നാളെ ഇന്ന കാര്യം ചെയ്യും’ എന്ന് പറയേണ്ടി വരുമ്പോഴൊക്കെ ‘ഇന്‍ശാ അല്ലാഹ്’ അനുബന്ധമായി വേണമെന്ന് നിര്‍ദേശിച്ചശേഷം അല്ലാഹു ആജ്ഞാപിക്കുന്നത് ഇന്‍ശാ അല്ലാഹ് ചൊല്ലുമ്പോള്‍ ‘ചിലപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച കാര്യത്തേക്കാള്‍ അനുയോജ്യമായതിലേക്കായിരിക്കും എന്റെ റബ്ബ് എന്നെ നയിക്കുക’ എന്ന് ഓര്‍ക്കാനാണ്. ജീവിതത്തില്‍ ചില തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോള്‍ നമ്മെ നിഷ്‌കളങ്ക മായി സ്‌നേഹിക്കുന്ന, നമ്മേക്കാള്‍ ജീവിതപരിജ്ഞാനമുള്ള, നാം രക്ഷാകര്‍തൃ സ്ഥാനം നല്‍കി ആദരിക്കുന്ന ആരോടെങ്കിലുമൊക്കെ കൂടിയാലോചിക്കാന്‍ മനസ്സ് തിടുക്കപ്പെടാറില്ലേ? എന്തുകൊ ണ്ടാണത്? എന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന, എന്നേക്കാള്‍ പ്രാഗല്‍ഭ്യമുള്ള അവര്‍ ഞാന്‍ കാണാത്ത വരുംവരായ്കകള്‍ എന്റെ തീരുമാനത്തിന് കാണുകയും എന്നെ തിരുത്തുകയും ചെയ്യും എന്നതു കൊണ്ടല്ലേ? അവരങ്ങനെ ചെയ്യുന്നതിനെ അവരുടെ സ്‌നേഹമായി ഞാന്‍ വിലമതിക്കുന്നതുകൊ ണ്ടല്ലേ? സുഹൃത്തെ, അല്ലാഹുവോളം നമ്മെ സ്‌നേഹിക്കുന്ന ഒരാളുമില്ല. നമ്മുടെ എല്ലാ തീരുമാനങ്ങ ളുടെയും സകല വരുംവരായ്കകളും സൂക്ഷ്മവും കൃത്യവുമായി അറിയുന്നവന്‍ അല്ലാഹു മാത്ര മാണ്. നാം നല്ലതെന്ന് കരുതി ചെയ്യാനൊരുങ്ങുന്ന പലതും വിനാശകരങ്ങളായ വിഡ്ഢിത്തങ്ങള്‍ ആയിരിക്കും. അവയില്‍ നിന്ന് അല്ലാഹു നമ്മെ തടയും. അവയേക്കാള്‍ അനുയോജ്യമായതിലേക്ക് നമ്മെ നയിക്കും. ‘റബ്ബ്’ എന്ന പദത്തെ ‘രക്ഷിതാവ്’ എന്നും ‘നാഥന്‍’ എന്നുമൊക്കെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള പണ്ഡിതപരിശ്രമങ്ങള്‍ കണക്കിലെടുത്തത്  ഇങ്ങനെ കുറേ ആശയങ്ങളെ ക്കൂടിയാണ്. ഓര്‍ക്കുക: നമ്മള്‍ അനാഥരല്ല. നമ്മെ വഴിനടത്താന്‍ സന്നദ്ധമായി പ്രപഞ്ചപരിപാ ലകനായ സാക്ഷാല്‍ അല്ലാഹു തന്നെയുണ്ട്! ഇനിമുതല്‍ ‘ഇന്‍ശാ അല്ലാഹ്’ പറയുമ്പോള്‍ മനസ്സില്‍ കുറിച്ചിടൂ: ‘ഞാന്‍ ഇങ്ങനെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഇതാണോ നല്ലതെന്ന് എന്റെ റബ്ബിനേ അറിയൂ. എനിക്ക് ഇത് നല്ലതാണെങ്കിലേ അവന്‍ എന്നെ ഇതിന് അനുവദിക്കൂ.’ ഇങ്ങനെ പരിശീലിച്ചാല്‍ പദ്ധതികള്‍ പൊളിയുമ്പോള്‍ നാം ചിരിക്കും, നമ്മുടെ കണ്ണുകള്‍ അല്ലാഹുവിനോ ടുള്ള കൃതജ്ഞത കൊണ്ട് നിറയും. അപ്പോള്‍ നാം തിരിച്ചറിവിന്റെ തിളക്കമുള്ളവരാകും.

നമുക്ക് പറയുക: റബ്ബേ, നിനക്കാണെന്നെയിഷ്ടം. നിന്റെ കാരുണ്യം മരണമായി എന്നെ ആശ്ലേഷിക്കു ന്നതുവരേക്കും നല്ലതിനല്ലാത്ത എന്റെ സകല ആഗ്രഹങ്ങളെയും തീരുമാനങ്ങളെയും നീ തകര്‍ത്തുക ളയണേ! നിന്റെ കാവലും തുണയുമില്ലാതെ, നിന്റെ സ്‌നേഹപൂര്‍വമായ നിയന്ത്രണങ്ങളുടെ തണല്‍ നല്‍കാതെ, ഒരു നടപ്പാതയിലും ഒരു നേരവും ഈ അടിമയെ ഒറ്റക്കാക്കരുതേ!

print

3 Comments

  • Alhamdulillah..

    Siddik fasaludeen 23.02.2019
  • ماشاءالله

    abduljaleel Eriyadan 15.06.2019
  • امين
    جزاك اللهُ خيراً‎

    arshad 16.12.2023

Leave a comment

Your email address will not be published.