യേശുവിന്റെ ജനനം ഖുർആനിൽ

//യേശുവിന്റെ ജനനം ഖുർആനിൽ
//യേശുവിന്റെ ജനനം ഖുർആനിൽ
ആനുകാലികം

യേശുവിന്റെ ജനനം ഖുർആനിൽ

ല്ലാഹുവിനാൽ അയക്കപ്പെട്ട മഹോന്നതനായ ഒരു പ്രവാചകനായിട്ടാണ് യേശുവിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. യേശുവിനെയോ അദ്ദേഹത്തിന്റെ മാതാവ് മർയമിനെയോ അവിശ്വസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവൻ ഇസ്‌ലാമികവൃത്തത്തിൽനിന്ന് പുറത്താണ്. ഇസ്‌ലാമിക വീക്ഷണത്തിൽ യേശുവിന്റെ പിൻഗാമിയാണ് മുഹമ്മദ് നബിﷺ. യേശുവിനു തൊട്ടുശേഷമുള്ള പ്രവാചകൻ. യേശുവിന്റെയോ മർയമിന്റെയോ നാമം കേൾക്കുമ്പോൾ “അവരിൽ സമാധാനം ഭവിക്കട്ടെ” എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം.

യേശുവിന്റെ മാതാവായ മർ‌യമിനെക്കുറിച്ച് ഖുര്‍ആനിലെ ഒരു പരാമർശം കാണുക: “മാലാഖമാർ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: മർ‌യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തിരഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നല്‍കുകയും ലോകത്തുള്ള സ്ത്രീകളില്‍ വച്ച് ഉല്‍കൃഷ്ടയായി നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു” (ഖുർആൻ 3: 42). ബൈബിളിലൊരിടത്തും ഇത്ര ബഹുമാനത്തോടുകൂടി മർ‌യമിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നുകൂടി ഓര്‍ക്കുക. ലോക വനിതകളില്‍ ഉല്‍കൃഷ്ടയായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത് യേശുവിന്റെ മാതാവ് മർ‌യമിനെയാണ്. വിശുദ്ധ ഖുർആൻ പേരെടുത്ത് പരാമർശിച്ച ഏക വനിതയും മർ‌യം തന്നെ. ഖുർആനിലെ പത്തൊൻപതാം അധ്യായത്തിന്റെ പേര് തന്നെ മർ‌യം എന്നാണ്. മർ‌യമിന്റെ പിതാവിന്റെ പേര് ഇംറാന്‍ എന്നാണെന്ന് ഖുർആൻ പറയുന്നു. ഖുർആനിലെ മൂന്നാം അധ്യായത്തിന് നൽകപ്പെട്ടിരിക്കുന്ന പേര് ആലു ഇംറാന്‍ (ഇംറാന്‍ കുടുംബം) എന്നാണ്. സത്യവിശ്വാസികൾക്ക് ഉത്തമ മാതൃകയായി വിശുദ്ധ ഖുർആൻ എടുത്ത് പറയുന്ന രണ്ടു സ്ത്രീകളിലൊന്ന് മർ‌യം ആണ്. “തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മർ‌യമിനെയും (ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.” (ഖുർആൻ 66:12)

മർ‌യമിന്റെ ജനനത്തെയും വളർച്ചയെയും കുറിച്ച് ഖുർആനിന്റെ വിവരണം ഇങ്ങനെയാണ്: “തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു. ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്‌. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. -എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ- ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മർ‌യം എന്ന്‌ പേരിട്ടിരിക്കുന്നു. അഭിശപ്തനായ പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു. അങ്ങനെ അവളുടെ (മർ‌യമിന്‍റെ) രക്ഷിതാവ്‌ അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മർ‌യമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ നല്‍കുന്നു.” (ഖുർആൻ 3:33-37)

എത്ര സുന്ദരമാണ് മർ‌യമിനെക്കുറിച്ചുള്ള വിശുദ്ധ ഖുർആനിലെ പരാമർശങ്ങൾ! വിക്കിപീഡിയ പറയുന്നത് കാണുക: “ഖുർആനിലും ബൈബിളിലും യേശുവിന്റെ മാതാവാണ് മർ‌യം (Mary). വളരെ ഉത്തമയായ സ്ത്രീ ആയാണ് മർ‌യമിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട ഏകവനിതയാണ് മർ‌യം. ബൈബിൾ പുതിയനിയമത്തേക്കാൾ കൂടുതൽ തവണ ഖുർആനിൽ ഇവരുടെ നാമം പരാമർശിക്കപ്പെടുന്നുണ്ട്.” (https://qrgo.page.link/12SnE).

മർ‌യമിന്റെ പുത്രനായ യേശുവിനെയും ഇസ്‌ലാം വളരെയേറെ ആദരിക്കുന്നു. യേശുവിന്റെ ജനനം ഖുർആൻ അവതരിപ്പിക്കുന്നു: “വേദഗ്രന്ഥത്തില്‍ മർ‌യമിന്റെ വൃത്താന്തം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീൽ മാലാഖയെ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന്‌ ഞാന്‍ പരമകാരുണികനില്‍ അഭയം തേടുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട്‌ മാറിപ്പോകൂ). അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്‍റെ രക്ഷിതാവ്‌ അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്‍റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌” (ഖുർആൻ 19:16-25). പുരുഷസ്പർശമേൽക്കാതെയുള്ള മർ‌യമിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ഒരു ദൃഷ്ടാന്തമായി ഖുർആൻ എടുത്തു പറയുന്നു. പിതാവില്ലാതെയാണ് യേശുവിന്റെ ജനനമെന്നർത്ഥം.

“മാലാഖമാർ പറഞ്ഞ സന്ദർഭം ശ്രദ്ധിക്കുക: ‘അല്ലയോ മർ‌യമേ, തീർച്ചയായും അല്ലാഹു നിനക്ക് അവങ്കല്‍നിന്നുള്ള ഒരു വചനത്തെക്കുറിച്ച് സുവിശേഷമറിയിക്കുന്നു. അവന്റെ നാമം മർ‌യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനുമായിരിക്കും. തൊട്ടിലില്‍വച്ചുതന്നെ അവന്‍ ജനത്തോടു സംസാരിക്കും; പ്രായമായ ശേഷവും. അവന്‍ സച്ചരിതനുമായിരിക്കും.’ ഇതു കേട്ടപ്പോള്‍ മർ‌യം പറഞ്ഞു: ‘എന്റെ രക്ഷിതാവേ, എനിക്കെങ്ങനെ കുഞ്ഞുണ്ടാകും. എന്നെയാണെങ്കില്‍ ഒരു പുരുഷന്‍ തൊട്ടിട്ടേയില്ലല്ലോ.’ മറുപടി ലഭിച്ചു: ‘അവ്വിധമുണ്ടാവുകതന്നെ ചെയ്യും. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതു ഭവിക്കട്ടെ എന്നു പറയുകയേ വേണ്ടൂ; ഉടനെ അതു സംഭവിക്കുന്നു. അല്ലാഹു അവന് (ഈസാക്ക്) വേദവും തത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും.’” (ഖുർആൻ 3:45-48)

യേശു തന്റെ മാതാവിനെതിരെ ഉയർന്നുവന്ന സംശയങ്ങളെല്ലാം ദുരീകരിച്ചുകൊണ്ട് തൊട്ടിലിൽവച്ചുതന്നെ സംസാരിച്ച സംഭവം ഖുർആൻ വിവരിക്കുന്നു. “പിന്നെ ആ ശിശുവിനേയുമെടുത്ത് അവള്‍ ചെന്നു. അവര്‍ പറയാന്‍ തുടങ്ങി: ‘ഓ മർ‌യം, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ. ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയുമായിരുന്നില്ല.’ അപ്പോള്‍ മർ‌യം ശിശുവിനുനേരെ ചൂണ്ടി. ജനം ചോദിച്ചു: ‘തൊട്ടിലില്‍ കിടക്കുന്ന ശിശുവിനോട് ഞങ്ങള്‍ സംസാരിക്കുന്നതെങ്ങനെ?’ ശിശു പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവന്‍ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്‌കാരവും സകാത്തുമനുഷ്ഠിക്കാന്‍ എന്നോട് അനുശാസിച്ചിരിക്കുന്നു. അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനനനാളിലും മരണനാളിലും, ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം’” (ഖുർആൻ 19:27-33). മർ‌യമിന്‍റെ കുടുംബത്തില്‍പ്പെട്ട സദ്‌വൃത്തനായ ഒരാളായിരുന്ന ഹാറൂനെ ഉദ്ദേശിച്ചുകൊണ്ടാണ്‌ ‘ഹാറൂന്‍റെ സഹോദരി’ എന്നു മർ‌യമിനെ അഭിസംബോധന ചെയ്യുന്നത്. പൂര്‍വ്വ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും പേരുകളുമായി ബന്ധപ്പെടുത്തി പറയുക അന്നു പതിവുണ്ടായിരുന്നുവെന്ന് മുഹമ്മദ് നബിﷺ വ്യക്തമാക്കിയിട്ടുണ്ട്. (https://malayalamqurantafsir.com/thafseer.php) ‘ഹാറൂനിന്റെ സഹോദരി’ എന്നത് മർ‌യമിന്റെ കാലത്തെ ഇസ്രായീല്യരുടെ അഭിസംബോധന ഖുർആൻ ഉദ്ധരിച്ചതാണ്. ഇസ്രായീല്യരിലുള്ള വിശുദ്ധരായ സ്ത്രീകളെ അഹറോനുമായി ബന്ധപ്പെടുത്തി വിളിക്കാറുണ്ടായിരുന്നുവെന്ന് ബൈബിളും വ്യക്തമാക്കിയിട്ടുണ്ട്. (ലൂക്കോസ് 1:5)

ക്രിസ്‌മസ്: നാം അറിയേണ്ടത്

ലോകവ്യാപകമായി ക്രൈസ്തവർ അത്യുത്സാഹപൂർവം കൊണ്ടാടുന്ന ആഘോഷമാണ് ക്രിസ്‌മസ്. യേശുവിന്റെ ജന്മദിനമെന്ന പേരിൽ ഡിസംബർ 25-ന് ആഘോഷിക്കപ്പെടുന്ന ക്രിസ്‌മസിന് യേശുവുമായി ബന്ധമുണ്ടോ? ഇല്ലെന്നതാണ് യാഥാർത്ഥ്യം. ജനനത്തിയതിയുടെ കാര്യത്തിലുമില്ല വിശ്വസനീയമായ തെളിവുകളൊന്നും. എ.ഡി. നാലാം നൂറ്റാണ്ടുമുതലാണ് ഈ ആഘോഷത്തിന്റെ ആരംഭം എന്ന് കരുതപ്പെടുന്നു. ആദ്യകാല ക്രിസ്ത്യാനികളാരും ആചരിച്ചിട്ടില്ലാത്ത വിശേഷദിനമായതിനാൽ ക്രിസ്‌മസ് എന്ന പേരുപോലും ബൈബിളിൽ കാണാൻ കഴിയില്ല.

ക്രിസ്‌മസിന്റെ ഉത്ഭവത്തെക്കുറിച്ച് വിക്കിപീഡിയ പറയുന്നത് ഇങ്ങനെയാണ്: “ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാർക്ക്‌ അജ്ഞാതമാണ്‌. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബർ 25 ക്രിസ്‌മസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌. റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയായി ക്രിസ്തുമതത്തിലേക്ക്‌ കുടിയേറിയതാണ്‌ ക്രിസ്‌മസ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഐക്യമുണ്ട്‌. എന്നു മുതൽ എന്നതിലാണ്‌ തർക്കം. റോമൻ സംസ്കാരത്തിൽ ഡിസംബർ 25 സൂര്യദേവന്റെ ജന്മദിനമായാണ്‌ ആചരിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടുവരെ റോമാക്കാരുടെ ഔദ്യോഗിക മതമായിരുന്നു സോൾ ഇൻവിക്റ്റസ്‌. സോൾ ഇൻവിക്റ്റസ്‌ എന്നാൽ മറഞ്ഞിരിക്കുന്ന സൂര്യൻ. ശൈത്യകാലത്ത്‌ ഇവർ സൂര്യദേവന്റെ പുനർജനനം ആഘോഷിച്ചു. ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നതുവരെ കോൺസ്റ്റ്ന്റൈൻ ചക്രവർത്തിയും സോൾ ഇൻവിക്റ്റസ്‌ ആചാരങ്ങളാണ്‌ പിന്തുടർന്നത്‌. എന്നാൽ അദ്ദേഹത്തിന്റെ മതം മാറ്റത്തോടെ റോമൻ സാമ്രാജ്യത്തിലും അതിന്റെ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും റോമാക്കാർ തങ്ങളുടെ പഴയ ആചാരങ്ങൾ മിക്കവയും നിലനിർത്തി. റോമൻ ആധിപത്യത്തിൻകീഴിലായ ക്രിസ്തുമതവും ഈ ആഘോഷങ്ങൾ പിന്തുടർന്നു. ഇക്കാരണങ്ങൾകൊണ്ട്‌, റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25 ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാൻ തുടങ്ങി എന്നു കരുതാം. പേഗൻ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായതിനാൽ 1800 വരെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങൾ ഡിസംബർ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താൽ ക്രിസ്തുമസ്‌ ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുണ്ട്‌.”(https://qrgo.page.link/SV99Y)

യേശുവുമായോ അപ്പോസ്തലന്മാരുമായോ യാതൊരു ബന്ധവുമില്ലാത്ത ആഘോഷദിനമാണ് ക്രിസ്‌മസ് എന്നർത്ഥം. തന്റെ ജന്മദിനം യേശു സ്വയം ആഘോഷിക്കുകയോ മറ്റുള്ളവരോട് ആഘോഷിക്കാൻ ആവശ്യപ്പെടുകയോ ചെയ്തതായി വ്യക്തമാക്കുന്ന യാതൊരു രേഖയുമില്ല. ക്രിസ്തുമാർഗമല്ല ഇന്നത്തെ ക്രൈസ്തവർ പിന്തുടരുന്നത് എന്നതിന് ഇനിയും നിരവധിയുദാഹരണങ്ങളുണ്ട്. യേശുവിന്റെ കാലശേഷം മൂന്നു നൂറ്റാണ്ടുകൾ കഴിഞ്ഞാണ് സൂര്യാരാധനാദിനമായ ഞായറാഴ്ച (Sun-day) പ്രാർത്ഥനാദിനമായി തീരുമാനിക്കപ്പെട്ടത്.(എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ) യേശു എട്ടാം നാൾ പരിച്‌ഛേദന ചെയ്യപ്പെട്ടതായി ബൈബിൾ പറയുന്നു. (ലൂക്കോസ് 2:21) മുസ്‌ലിംകളും പരിച്‌ഛേദന ചെയ്യാറുണ്ട്. ക്രൈസ്തവർ ആ കർമവും ഒഴിവാക്കി. യേശു ജനങ്ങളിലേക്ക് കടന്നു വരുമ്പോൾ ശാലോം അലൈക്കും (നിങ്ങൾക്ക് സമാധാനം) എന്ന് ആശംസിച്ചു. (യോഹന്നാൻ 20:19, https://www.bible.com/bible/314/JHN.20.21.TLV) മുസ്‌ലിംകളുടെ അഭിവാദനവും അസ്സലാമു അലൈക്കും (നിങ്ങൾക്ക് സമാധാനം) എന്നാണ്. എന്നാൽ ഇന്ന് ക്രൈസ്തവർ അഭിവാദനം ചെയ്യുന്നത് ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ’ എന്ന് പറഞ്ഞുകൊണ്ടാണ്. ക്രൈസ്തവർ യേശുവിനെ ത്രിയേകത്വത്തിലെ ആളത്തമായി പരിഗണിച്ച് ആരാധിക്കുമ്പോൾ മുസ്‌ലിംകൾ യേശുവിനെ പ്രവാചകനായി അംഗീകരിച്ച് അദ്ദേഹത്തെ അനുധാവനം ചെയ്യുന്നു. വിജാതീയസ്വാധീനത്താൽ ക്രൈസ്തവർ നിരാകരിച്ച സുപ്രധാനമായ വിശ്വാസമാണ് ഏകദൈവവിശ്വാസം. യേശുവിന്റെ കാലശേഷം മൂന്നു നൂറ്റാണ്ടുകൾ കഴിഞ്ഞ് കോൺസ്റ്റന്റൈൻ ചക്രവർത്തി വിളിച്ചുകൂട്ടിയ ബിഷപ്പുമാരുടെ കൗൺസിലാണ്‌ ത്രിത്വസിദ്ധാന്തം ചമച്ചത്.

യേശു ക്ഷണിച്ചത് തൗഹീദിലേക്ക്

മർ‌യമിനെയും യേശുവിനെയും ആദരിക്കുന്നതോടൊപ്പം തന്നെ അവരെ ആരാധിക്കുകയോ അവരോട് പ്രാർത്ഥിക്കുകയോ ചെയ്യരുതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുകയെന്ന നിഷ്‌കളങ്കമായ ഏകദൈവാരാധനയുടെ മാർഗമാണ് മർയമും യേശുവും പിന്തുടർന്നത്. യേശു ദൈവപുത്രനാണെന്ന വാദത്തെയും ത്രിത്വ സങ്കൽപത്തെയുമെല്ലാം ഖുർആൻ ശക്തമായി എതിർക്കുന്നു (9:30, 5:73). അല്ലാഹുവിനെ മാത്രം ആരാധിക്കുവാനാണ് യേശു പഠിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന ഖുർആൻ വചനം കാണുക. “മർ‌യമിന്‍റെ മകന്‍ മസീഹ്‌(മിശിഹാ) തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞതിതാണ്-‘ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ ആരെങ്കിലും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല.” (ഖുർആൻ 5:72). യേശു ദൈവാംശമാണെന്ന ക്രൈസ്തവവാദത്തെ ഖുർആൻ ഖണ്ഡിക്കുന്നത് ‘അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നാണ് യേശു പഠിപ്പിച്ചത്’ എന്ന പ്രഖ്യാപനത്തിലൂടെയാണ്. മുഖ്യകല്പനയെക്കുറിച്ച ചോദ്യത്തിന് യേശു നൽകിയ മറുപടിയായി ബൈബിൾ പറയുന്നത് കാണുക: “ഇസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കണം.” (മാർക്കോസ് 12:28-30) യേശുവിന്റെ മറ്റൊരു പ്രസ്താവന ബൈബിൾ ഉദ്ധരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി 4:10)

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന് മാത്രമേ ആരാധനകളർപ്പിക്കാവൂ എന്നാണ് അബ്രഹാമും മോശെയും യേശുവും മുഹമ്മദ് നബിﷺയുമുൾപ്പെടെയുള്ള പ്രവാചകന്മാരെല്ലാം പഠിപ്പിച്ചതെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. ആകാശഗോളങ്ങളും മാലാഖമാരും പ്രവാചകന്മാരും വിഗ്രഹങ്ങളും ശവകുടീരങ്ങളുമെല്ലാം സൃഷ്ടികളാണ്. സൃഷ്ടിപൂജ നിരർത്ഥകമാണെന്ന് നമ്മുടെ സാമാന്യ ബുദ്ധി തന്നെ പറയുന്നു. ‘സ്രഷ്ടാവിനെ മാത്രം ആരാധിക്കുക’ എന്ന അത്യുന്നതമായ ആദർശത്തിലേക്കാണ് പ്രവാചകന്മാർ ലോകത്തെ ക്ഷണിച്ചത്. അതാണ് മോക്ഷത്തിന്റെ മാർഗം. “(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്‌). എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ്‌ എന്നതിന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” (ഖുർആൻ 3:64)

‘അല്ലാഹു’ എന്ന് പറയുമ്പോൾ അത് മുസ്‌ലിംകളുടെ ഒരു കുലദൈവമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എല്ലാ ദേശക്കാരുടെയും വർഗക്കാരുടെയും സാക്ഷാൽ ദൈവത്തെ അറബിയിൽപറയുന്ന പേരാണ് ‘അല്ലാഹു’ എന്നത്. അറബികളായ അമുസ്‌ലിംകളും ദൈവത്തെ വിളിക്കുന്നത് ‘അല്ലാഹു’ എന്നാണ് (https://en.wikipedia.org/wiki/Allah). ദൈവത്തെ കുറിക്കാൻ അറബിക് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പദവും ‘അല്ലാഹു’ എന്നു തന്നെയാണ് (https://www.thegospelcoalition.org/article/is-allah-god/). ഏകദൈവമല്ലാതെ ആരും ആരാധിക്കപ്പെടരുതെന്ന ഇസ്‌ലാമിന്റെ അധ്യാപനത്തിനു മുമ്പിൽ തകർന്നു വീണത് വിഗ്രഹങ്ങളും ശവകുടീരങ്ങളും മാത്രമായിരുന്നില്ല; ദൈവങ്ങളുടെയും മനുഷ്യരുടെയും ഇടയിൽ ദല്ലാളന്മാരായി ചമഞ്ഞ പൗരോഹിത്യം കൂടിയായിരുന്നു. അല്ലാഹുവിനും മനുഷ്യർക്കുമിടയിൽ മധ്യവർത്തികളൊന്നും ആവശ്യമില്ലെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ദൈവങ്ങളുടെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന പൗരോഹിത്യത്തിന്റെ ചൂഷണത്തിൽനിന്ന് മാനവസമൂഹത്തെ രക്ഷിക്കുകയാണ് ഇതിലൂടെ ഇസ്‌ലാം ചെയ്തിരിക്കുന്നത്. മനുഷ്യരേ, നിങ്ങൾ വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും ഒഴിവാക്കി ഒരു അറേബ്യൻ ദൈവത്തെ ആരാധിച്ചുകൊള്ളുവിൻ എന്നോ കൃഷ്ണനെയും ക്രിസ്തുവിനെയുമെല്ലാം ഒഴിവാക്കി മുഹമ്മദ് നബിﷺയെ ആരാധിച്ചുകൊള്ളുവിൻ എന്നോ ഉള്ള തത്ത്വത്തിലേക്കല്ല; കൃഷ്ണനെയും ക്രിസ്തുവിനെയും മുഹമ്മദ് നബിﷺയെയുമെല്ലാം സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന മഹോന്നതമായ തത്ത്വത്തിലേക്കാണ് ഖുർആൻ മാനവകുലത്തെ ക്ഷണിക്കുന്നത്. സൃഷ്ടിപൂജയിൽ നിന്ന് മോചിതരായി സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിലേക്ക്.. “മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ സൂക്ഷ്മതയുള്ളവരായിത്തീരാൻ.” (ഖുർആൻ 2:21)

“അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍.” (ഖുർആൻ 41:37)

“(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന്‌ തുല്യനായി ആരും ഇല്ലതാനും.” (ഖുർആൻ 112:1-4)

“നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.” (ഖുർആൻ 2:163)

print

No comments yet.

Leave a comment

Your email address will not be published.