ഖുർആൻ സംരക്ഷിതഗ്രന്ഥം -23

//ഖുർആൻ സംരക്ഷിതഗ്രന്ഥം -23
//ഖുർആൻ സംരക്ഷിതഗ്രന്ഥം -23
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -23

വിമർശനം: ഖുർആനിൽ സൂറത്തുൽ ബഖറയിലെ 238 ആം വചനത്തിൽ ഇന്നുള്ള ഖുർആനിൽ ഇല്ലാത്ത ഒരു പ്രയോഗം ആയിശ(റ)യുടേതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. ഖുർആനിൽ തിരുത്തലുകളുണ്ടായി എന്നല്ലേ അത് വ്യക്തമാക്കുന്നത്?

ആയിശ(റ)യിൽ നിന്ന് നിവേദനം ചെയ്തിരിക്കുന്ന ഒരു ഹദീഥിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിമർശനം. ഹദീഥ് ഇങ്ങനെയാണ്: “ആയിശ(റ)യുടെ സ്വാതന്ത്രനാക്കപ്പെട്ട ദാസനായ അബൂയൂനുസ് (റ) പറഞ്ഞു: ആയിശ (റ) അവർക്കുവേണ്ടി ഒരു ഖുർആൻ എഴുതിയുണ്ടാക്കാൻ എന്നോട് ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു. ‘നമസ്കാരങ്ങള്‍, വിശേഷിച്ചും ഉൽകൃഷ്ടനമസ്കാരം നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക’ (حَافِظُوا عَلَى الصَّلَوَاتِ وَالصَّلاَةِ الْوُسْطَى) എന്ന വചനമെത്തുമ്പോൾ നീ എന്നെ അറിയിക്കണം. ആ വചനമെത്തിയപ്പോൾ ഞാൻ അവരെ അറിയിച്ചു. അപ്പോൾ അവർ എന്നോട് ഇങ്ങനെ രേഖപ്പെടുത്താൻ പറഞ്ഞു: ‘നമസ്കാരങ്ങള്‍, വിശേഷിച്ചും ഉൽകൃഷ്ടനമസ്കാരവും അസർ നമസ്കാരവും നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക; അല്ലാഹുവിനു മുമ്പിൽ ഭയഭക്തിയോടെയാകണം നിങ്ങൾ നിൽക്കേണ്ടത്’ (حَافِظُوا عَلَى الصَّلَوَاتِ وَالصَّلاَةِ الْوُسْطَى وَصَلاَةِ الْعَصْرِ وَقُومُوا لِلَّهِ قَانِتِينَ). എന്നിട്ട് അവർ പറഞ്ഞു. ഇങ്ങനെയാണ് ഞാൻ അല്ലാഹുവിന്റെ ദൂതനിൽ നിന്ന് കേട്ടിട്ടുള്ളത്” (സ്വഹീഹ് മുസ്‌ലിം, കിതാബുൽ മസാജിദി വൽ മവാദിഇ സ്സ്വലാത്തി; ജാമിഉ ത്തിർമിദി, കിതാബു ത്തഫ്സീറിൽ ഖുർആൻ; സുനനു അബീദാവൂദ്, കിതാബുസ്വലാത്ത്; സുനനു ന്നസാഈ, കിതാബുസ്വലാത്ത്; മുവത്വ മാലിക്ക്, കിതാബു സ്വലാത്തിൽ ജമാഅഃ)

എന്താണ് ആയിശ (റ) ഇങ്ങനെ പറയാനുള്ള കാരണം? അത് സ്വഹീഹ് മുസ്‌ലിമിൽ തന്നെയുള്ള അടുത്ത ഹദീഥിൽ നിന്ന് മനസ്സിലാവും.

അൽ ബറാഉ ബിൻ ആസിബിൽ നിന്ന് നിവേദനം: ഈ വചനം ആദ്യം അവതരിക്കപ്പെട്ടത് ഇങ്ങനെയായിരുന്നു: ‘നമസ്കാരങ്ങള്‍, വിശേഷിച്ചും അസർ നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക’ (حَافِظُوا عَلَى الصَّلَوَاتِ وَصَلاَةِ الْعَصْرِ). ഈ വചനം അല്ലാഹു ഉദ്ദേശിച്ച കാലത്തോളം ഞങ്ങൾ പാരായണം ചെയ്തിരുന്നത് ഇങ്ങനെയായിരുന്നു. അതിനു ശേഷം അല്ലാഹു ഇത് ദുർബലപ്പെടുത്തുകയും ‘നമസ്കാരങ്ങള്‍, വിശേഷിച്ചും ഉൽകൃഷ്ടനമസ്കാരം നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക’ (حَافِظُوا عَلَى الصَّلَوَاتِ وَالصَّلاَةِ الْوُسْطَى) എന്ന വചനം അവതരിപ്പിക്കുകയും ചെയ്തു. (നിവേദക ശൃംഖലയിലെ ഒരാളായ) ഷഖീഖിന് അടുത്തിരുന്ന ഒരാൾ പറഞ്ഞു; ഇപ്പോൾ അത് അർത്ഥമാക്കുന്നത് അസർ നമസ്‌കാരമാണ്. ഇത് സംബന്ധമായി ബറാഅ പറഞ്ഞു: ഈ വചനം എങ്ങനെയാണ് അവതരിച്ചതെന്നും എങ്ങനെയാണ് അല്ലാഹു അത് ദുർബലപ്പെടുത്തിയതെന്നും ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞുവല്ലോ; അല്ലാഹുവിനാണ് കാര്യങ്ങളെല്ലാം കൃത്യമായി അറിയുക.”(സ്വഹീഹ് മുസ്‌ലിം, കിതാബുൽ മസാജിദി വൽ മവാദിഇ സ്സ്വലാത്തി)

ഈ ഹദീഥുകൾ വ്യാഖ്യാനിച്ച പണ്ഡിതന്മാർ ആയിശ (റ) അങ്ങനെ പറഞ്ഞതെന്തുകൊണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിർമിദിയുടെ വ്യാഖ്യാതാവായ അബ്ദുറഹ്‌മാൻ അൽമുബാറക് പൂരി എഴുതുന്നു: “അൽ ബാജി പറഞ്ഞു: ‘അവർ(ആയിശ) ഇത് ഖുർആനിലുള്ളതെന്ന രൂപത്തിൽ കേട്ടതിനു ശേഷമായിരിക്കാം മുസ്‌ലിം ബറാഇൽ നിന്ന് നിവേദനം ചെയ്ത ഹദീഥിലുള്ളതുപോലെ അത് ദുർബലപ്പെടുത്തപ്പെട്ടത്; ആയിശ (റ) ഈ വചനം ദുർബലപ്പെടുത്തപ്പെട്ടത് അറിഞ്ഞിട്ടില്ലായിരിക്കാം; അറിഞ്ഞെങ്കിലും അതിലെ നിയമം മാത്രം ദുർബലപ്പെടുത്തപ്പെടുകയും വചനം നിലനിൽക്കുന്നുവെന്ന് അവർ കരുതിയിരിക്കാം; അത് ഖുർആനിന്റെ ഭാഗമല്ലെങ്കിലും അതിന്റെ പ്രാധാന്യം വ്യക്തമാക്കാനായി അല്ലാഹുവിന്റെ ദൂതൻ അവരോട് പറഞ്ഞതിൽ നിന്ന് അത് ഖുർആനിന്റെ ഭാഗം തന്നെയാണെന്ന് അവർ ധരിക്കുകയും കൈയെഴുത്ത്പ്രതിയിൽ അത് ഉൾപ്പെടുത്തണമെന്ന് അവർ ആഗ്രഹിക്കുകയും ചെയ്തതാവാം. (ഇങ്ങനെ പല സാധ്യതകളുമുണ്ട്). മുവത്വയുടെ വിശദീകരണത്തിൽ സർഖാനിയും പറഞ്ഞത് ഇത് തന്നെയാണ്. (തുഹ്ഫത്തുൽ അഹ്‌വാദ്വി ബി ശറഹി ജാമിഉ ത്തിര്മിദി, ഹദീഥ് 2908)

ദുർബലപ്പെടുത്തപ്പെട്ട ഒരു പ്രയോഗം മാത്രമാണ് ഖുർആനിൽ നിന്ന് കളഞ്ഞുപോയതായി വിമർശകർ ആരോപിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ദുർബലപ്പെടുത്തപ്പെട്ട എല്ലാ പ്രയോഗങ്ങളെയും വചനങ്ങളെയും കുറിച്ച് എല്ലാ പ്രവാചകാനുചരന്മാരും എല്ലായ്‌പ്പോഴും അറിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ അവരുടെ സ്വകാര്യകോപ്പികളിൽ അത്തരം വചനങ്ങളും പ്രയോഗങ്ങളും സ്ഥാനം പിടിച്ചിരിക്കാനിടയുണ്ട്. നസ്ഖ് ചെയ്യപ്പെട്ട പ്രയോഗമാണ് ‘അസർ നമസ്കാരത്തിലും’ (وَصَلاَةِ الْعَصْرِ) എന്നത് എന്ന വസ്തുത അറിയാത്തതുകൊണ്ടുണ്ടായ ആയിശാബീവിയുടെ(റ) ഒരു ആശയക്കുഴപ്പം മാത്രമാണ് ഒന്നാമത്തെ ഹദീഥിലുള്ളത്. ഇത്തരം ആശയക്കുഴപ്പങ്ങൾ വ്യക്തിപരമായി സൂക്ഷിച്ചുവെച്ച ഖുർആൻ കോപ്പികളിൽ ഉണ്ടാവാമെന്നത് കൊണ്ട് തന്നെയാണ് സ്വഹാബിമാരെല്ലാം ഏകകണ്ഠമായി അംഗീകരിച്ച ഖുർആൻ കോപ്പി പുറത്തിറങ്ങിയതോടെ അത്തരം സ്വകാര്യകോപ്പികളെല്ലാം നശിപ്പിക്കാൻ ഉഥ്മാൻ (റ) ഉത്തരവിട്ടത്. പ്രസ്തുത ഉത്തരവിന്റെ സൂക്ഷ്മതയും അനിവാര്യതയുമല്ലാതെ മറ്റൊന്നും തന്നെ ഈ ഹദീഥുകൾ വെളിപ്പെടുത്തുന്നില്ല.

print

No comments yet.

Leave a comment

Your email address will not be published.