
തട്ടമിട്ടതിന് ഉമ്മാന്റെ പ്രതിഷേധം
പെൺകുട്ടി തട്ടമിട്ടതിന് ഉമ്മാക്ക് എതിരുണ്ടാകുമോ? ദീനീ ചിന്തയുള്ളവർക്ക്, ദീനീ ചുറ്റുപാടിൽ വളർന്നവർക്ക് അത്ഭുതം തോന്നിയേക്കാം. എന്നാൽ ഇങ്ങനെയും ഉണ്ട്, വിരളമാണെങ്കിലും.
ഉമ്മയും മോളും തമ്മിലാണ് പ്രശ്നം. മോൾ ഉമ്മാനെ പോലെ തന്നെ നടക്കുകയായിരുന്നു. കൊവിഡും ഒഴിവും ചില ദീനീ ഗ്രൂപുകളിൽ അംഗമാകാൻ അവസരമൊരുക്കി. അവിടെ ദീനീ ചർച്ചകളാണുള്ളത്. അതിൽ ഒന്നാണ് ദീനീ വസ്ത്രം. അത് കേട്ട് നന്നാവാൻ ശ്രമിച്ചതാണ് മകൾ.
ഉമ്മന്റെ പ്രശ്നം മകൾ കേടു വന്നു എന്നാണ്. സാധാരണ എല്ലാവരും ധരിക്കുന്ന പോലെയുള്ള ഡ്രെസ്സായിരുന്നു അവൾക്ക്, ഇതിപ്പോൾ മൊല്ലമാരെ പെണ്ണുങ്ങളെയും ബീവിമാരെയും പോലെ….
കുട്ടി പ്ലസ് ടു കഴിഞ്ഞതാണ്. ഇനി മെഡിസിനോ മറ്റോ പോകണം എന്നാണ് കരുതുന്നത്. കുട്ടിയുടെ ഉപ്പ ന്യൂട്രലാണ്, ഉമ്മാനെ പോലെ നടക്കുന്നതിനും വിരോധമില്ല, മകളുടെ പുതിയ രീതിയും വിരോധമില്ല.
മകളുടെ മനസ്സ് കേട്ടു – ആദ്യത്തിലൊക്കെ ഏറ്റവും ഫാഷൻ ആയ വേഷമായിരുന്നു ധരിച്ചിരുന്നത്. ഏതു വേണമെങ്കിലും ഉപ്പ വാങ്ങിത്തരും. ഉമ്മ ഉമ്മാക്കിഷ്ടമുള്ളത് വാങ്ങും. റമളാൻ മാസത്തിൽ ചില ദീനീ ക്ലാസുകൾ കേട്ടപ്പോൾ വേഷം മാറ്റണം എന്ന് തോന്നി. അത് പക്ഷെ ഉമ്മാക്ക് ഇഷ്ടമാകുന്നില്ല.
ഉമ്മന്റെ മനസ്സ് കൂടെ കേട്ടു………..
പ്ലസ് ടു കഴിഞ്ഞു, അത്യാവശ്യം കാലം മനസ്സിലാക്കാനുള്ള ബുദ്ധിയും പഠിപ്പുമൊക്കെയായി. ഇനിയും അവളെ ഉയർന്നു പഠിപ്പിക്കണം.
ഈ കാലത്ത് പഠിപ്പുള്ളവർ മോഡേൺ ആയി നടക്കേണ്ടേ? പിന്നെ അവൾക്കും വേണ്ടേ ഇത്തിരി സ്വാതന്ത്ര്യമുള്ള വേഷമൊക്കെ?
വാപ്പന്റെ മനസ്സ് കൂടി കേൾക്കണമല്ലോ,
ഇവൾക്ക് ഞാൻ ഇവളുടെ ഇഷ്ടത്തിനൊത്ത ഡ്രെസ്സന് വാങ്ങിക്കൊടുക്കാറ്. മകൾക്കു വാങ്ങുമ്പോൾ മകളുടെ ഇഷ്ടമാണ് നോക്കുക, എന്നാൽ ഇപ്രാവശ്യത്തെ പെരുന്നാളിന്ന് കുറച്ച് ദീനീ ഡ്രസ്സ് വാങ്ങുവാനാണ് അവൾ പറഞ്ഞത്. നോമ്പ് നോറ്റിരിക്കുന്ന കാലമല്ലേ, നമുക്കും അത് കുറച്ചൊക്കെ ഇഷ്ടമാകുമല്ലോ. എന്നാൽ മകൾ അങ്ങനെ നടക്കുന്നത് ഇവൾക്ക് ഇഷ്ടമാകുന്നില്ല.
എന്റെ മകൾ ഡോക്ടറോ എഞ്ചിനീയറോ ആകാനാണ് കരുതുന്നത്. ഇവളാണെങ്കിൽ മൊല്ലമാരുടെ പെണ്ണുങ്ങളെ പോലെയും ബീവിമാരെ പോലെയും പഴയ താത്തമാരെ പോലെ നടന്നാൽ ഷെയിം അല്ലെ?
മോളെ അറബിക്കോളേജിലേക്ക് അയക്കാൻ കരുതുന്നെങ്കിൽ പോരെ ഈ വേഷമൊക്കെ?
എന്നാൽ ഞാൻ മകളോട് ഒരു ചോദ്യം ചോദിക്കട്ടെ …
‘നീ കേടു വന്നു എന്നാണല്ലോ ഉമ്മ പറയുന്നത്, നിനക്കെന്തെങ്കിലും പറയാനുണ്ടോ?’
അവൾ പുഞ്ചിരിച്ചു-
‘നബി(സ) പറഞ്ഞത് പോലെ നടന്നാൽ നന്നാവുകയല്ലേ ചെയ്യുക?’
‘എന്താണ് ഉമ്മാന്റെ അഭിപ്രായം’
ഉമ്മ: ‘ശരിയാണ്, പക്ഷെ അത് എല്ലായിടത്തും പറ്റുമോ? അവൾക്ക് കുറെ പഠിക്കാനുള്ളതല്ലേ?’
മകൾ: ‘നമ്മുടെ വീട്ടിലും കുടുംബത്തിലും പറ്റുമല്ലോ, പഠിക്കാൻ പോയിത്തുടങ്ങുമ്പോൾ നോക്കിയാൽ മതിയല്ലോ പടിക്കുമ്പോഴുള്ള കാര്യം. ഇങ്ങനെ വേഷം ധരിച്ചവരും പഠിച്ചവരിൽ ഉണ്ടല്ലോ.’
ഉമ്മ: എന്നാലും ഇങ്ങനെയുള്ളത് എനിക്കിഷ്ടമില്ല, ഇത് മോഡേൺ യുഗമാണ്, അവൾക്ക് കുറച്ച് സ്വാതന്ത്ര്യമൊക്കെ വേണ്ടേ?’
അതിനിടയിൽ പിതാവ് ഇടപെട്ടു, ‘നമ്മൾ വെറുതെ ടെൻഷൻ അടിക്കുകയാണ്, അവൾ അവൾക്കിഷ്ടമുള്ളത് ധരിച്ചോട്ടെ, അത് അവളുടെ സ്വാതന്ത്ര്യമല്ലെ, നമ്മൾ നോമ്പ് നോക്കുന്നത് നമ്മൾ നന്നാവാനാണ്, അവൾ നന്നായതിന് അവളെ എന്തിനാണ് കുറ്റം പറയുന്നത്, നമ്മൾ നന്നാവാൻ ശ്രമിക്കുകയല്ലേ വേണ്ടത്, അവളെ കേടു വരുത്തണോ?
ഈ വാക്കുകൾ മകൾക്ക് ഊർജം നൽകി.
അവൾ പറഞ്ഞു, ‘നബി (സ) ജനിക്കുന്നതിനു മുമ്പുള്ള കാലത്തെ വേഷമാണ് മോഡേൺ വേഷമെന്നു നമ്മൾ പറയുന്നത്. ശരിക്കു ചിന്തിച്ചാൽ ഏറ്റവും പഴഞ്ചൻ ഡ്രെസ്സല്ലേ അത്?’
ഇനി ഉമ്മാക്ക് എന്താണ് പറയാനുള്ളത്?
അവൾ അവളുടെ ഇഷ്ടം പോലെ ചെയ്തോട്ടെ, എനിക്കും തോന്നുന്നു, (ഭർത്താവിനെ നോക്കി) അവളെ പോലെ ഞാനും നടന്നാലോ എന്ന്.
ഒന്ന് ഹൃദയം തുറന്നാൽ വീട്ടിൽ വെച്ച് തന്നെ തീരുന്ന പ്രശ്നം മാത്രമേ ഇതുണ്ടായിരുന്നുള്ളൂ, അതിന് സമയം കൊടുക്കാത്തതാണ് പ്രശ്നങ്ങളെ രൂക്ഷമാക്കാറുള്ളത്. കൗൺസിലിംഗ് പരിശീലിച്ചവർക്ക് ചർച്ചയെ നല്ല നിലയിൽ കൊണ്ട് പോകാൻ സാധിക്കും എന്നുള്ളിടത്താണ് ഇത്തരം സിറ്റിംഗുകൾ ഉപകാരമാകുന്നത്.
الحمد لله.. جزاك الله خير