കോവിഡ് കാലത്തെ പെരുന്നാൾ; ഗരിമയോടെ നമുക്കാഘോഷിക്കാം

//കോവിഡ് കാലത്തെ പെരുന്നാൾ; ഗരിമയോടെ നമുക്കാഘോഷിക്കാം
//കോവിഡ് കാലത്തെ പെരുന്നാൾ; ഗരിമയോടെ നമുക്കാഘോഷിക്കാം
ആനുകാലികം

കോവിഡ് കാലത്തെ പെരുന്നാൾ; ഗരിമയോടെ നമുക്കാഘോഷിക്കാം

കോവിഡ് മഹാമാരിയുടെ രണ്ടാമത്തെ വരവ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾക്ക് നടുവിലാണ് മുസ്‌ലിംലോകം മെയ് പതിമൂന്നിന് വ്യാഴാഴ്ച്ച ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്. ആളുകൾ കൂട്ടംകൂടിയുള്ള ആഘോഷങ്ങളും ആരാധനകളുമെല്ലാം നിയന്ത്രിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവുള്ളതിനാൽ പള്ളികളിലോ ഈദ് മുസല്ലകളിലോ വെച്ച് നമസ്കാരങ്ങളോ കൂടിച്ചേരലുകളോ ഖുത്ബകളോ ഒന്നും നടക്കുന്നില്ല. യാത്രകൾക്കും ഗൃഹസന്ദർശങ്ങൾക്കുമെല്ലാം വിലക്കുള്ളതിനാൽ പെരുന്നാളിന്റെ സൗഹൃദ വിനിമയങ്ങൾക്കും അവസരങ്ങൾ കുറവാണ്. വീട്ടിൽ വെച്ചാണ് മുസ്‌ലിംകൾ പെരുന്നാളാഘോഷിക്കുന്നത്; ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മാത്രമാണ് സൗഹൃദസന്ദർശനങ്ങൾ. എല്ലാവർക്കും സങ്കടമുണ്ട്; അസംതൃപ്തിയുണ്ട്; മനസ്സ് നിറയുന്ന രീതിയിൽ ഈദുൽ ഫിത്വർ ആഘോഷിക്കാനാവാത്തതിലുള്ള ദുഃഖമുണ്ട്. പ്രദേശത്തെ മുഴുവൻ വിശ്വാസികളും ഒരുമിച്ചുകൂടി അല്ലാഹുവിനെ സ്മരിക്കുവാനും അവനോട് പ്രാർത്ഥിക്കുവാനും ഖുതുബ കേൾക്കാനും സൗഹൃദം പങ്കിടാനും സാഹോദര്യം ആശംസിക്കുവാനുമൊന്നും കഴിയുന്നില്ലല്ലോയെന്ന ദുഃഖം. പക്ഷെ, ഈ ദുഖവും സങ്കടവുമെല്ലാം വിശ്വാസിയെ തളർത്താനുള്ളതാണോ? പള്ളികൾ പൂട്ടുകയും ജമാഅത്തും ജുമുഅയും ഇല്ലാതാകുകയും പെരുന്നാൾ പോലും ഒന്നിച്ചുകൂടി ആഘോഷിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ നിരാശനാകേണ്ടവനാണോ വിശ്വാസി? പരീക്ഷണങ്ങൾ വിശ്വാസികളുടെ ഈമാൻ വർദ്ധിപ്പിക്കുക മാത്രമേയുള്ളുവെന്ന ഖുർആനികപാഠം നമ്മെ കൂടുതൽ ഊർജ്ജസ്വലമാക്കുകയല്ലേ വേണ്ടത്? അവിശ്വാസികൾക്ക് വലിയ ശിക്ഷയായി ഭവിക്കുന്ന സാംക്രമികരോഗങ്ങൾ പോലും വിശ്വാസിക്ക് അനുഗ്രഹമായാണ് അനുഭവപ്പെടുകയെന്നു പഠിപ്പിച്ച മുഹമ്മദ് നബിﷺയുടെ അനുയായികളല്ലേ നാം?! “സന്തോഷമുണ്ടായാൽ നന്ദി കാണിക്കുകയും വിഷമമുണ്ടായാൽ ക്ഷമിക്കുകയും ചെയ്തുകൊണ്ട് എല്ലാം ഗുണകരമാക്കിത്തതീർക്കുന്ന അത്ഭുത”മെന്ന് പ്രവാചകൻ ﷺ വിശേഷിപ്പിച്ച സത്യവിശ്വാസികൾക്ക് നിരാശയുണ്ടാവുന്നതെങ്ങനെ?!!

അഞ്ചുനേരം നിർബന്ധമായും നമസ്കരിക്കണമെന്ന് കൽപിച്ച അല്ലാഹു തന്നെയാണ് ചില സന്ദർഭങ്ങളിൽ നമസ്കാരം ചുരുക്കാനും രണ്ട് നമസ്കാരങ്ങൾ ഒരുമിച്ച് നിർവ്വഹിക്കാനുമെല്ലാം നിഷ്കർഷിച്ചതെന്ന് നാം മറക്കരുത്. ഈ നിർദേശങ്ങൾ പാലിക്കേണ്ട സന്ദർഭങ്ങളിൽ അവ പാലിക്കുന്നതാണ് നന്മയെന്നാണ് പ്രവാചകൻ ﷺ പഠിപ്പിച്ചത്. കൃത്യമായി റവാത്തിബ് നമസ്കരിക്കുന്നവർക്ക് സ്വർഗത്തിൽ ഒരു വീടുണ്ടെന്ന് നബി ﷺ പറഞ്ഞതായി തിർമിദിയിൽ സ്വഹീഹായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ യാത്രയിൽ സുബ്ഹിക്കൊഴിച്ചുള്ള റവാത്തിബുകൾ നമസ്കരിച്ചവരെ ഇബ്നു ഉമർ (റ) വിമർശിച്ചതായി ബുഖാരിയിലും മുസ്‌ലിമിലുമുണ്ട്. നമസ്കാരത്തിന് ശുദ്ധിയാകണമെങ്കിൽ വെള്ളമുപയോഗിച്ച് വുദു ചെയ്യണമെന്ന നിയമം നമുക്കറിയാം. വെള്ളം കിട്ടാതിരിക്കുകയാണെങ്കിലും രോഗാവസ്ഥയിലാണെങ്കിലും പകരം തയമ്മും ചെയ്‌താൽ മതിയെന്ന ഇളവുണ്ട്. വെള്ളമുപയോഗിക്കുന്നത് അപകടമുണ്ടാക്കുന്ന തരത്തിലുള്ള രോഗിയാണെങ്കിൽ വെള്ളം ഉപയോഗിച്ച് വുദുവെടുക്കാൻ പാടില്ലെന്നും തയമ്മും ചെയ്യാനേ പാടുള്ളൂവെന്നുമാണ് കർമശാസ്ത്രം. സാധാരണയായി പൂർണമായി നമസ്കരിക്കുന്നത് അല്ലാഹുവിന് വേണ്ടിയാകുന്നതുപോലെ യാത്രയിൽ ചുരുക്കി നമസ്കരിക്കുന്നതും അല്ലാഹുവിനുവേണ്ടിത്തന്നെയാണ്. ആരോഗ്യമുള്ളയാൾ വെള്ളമുപയോഗിച്ച് വുദു ചെയ്യുന്നതാണ് അല്ലാഹുവിന് തൃപ്തി; വെള്ളമുപയോഗിക്കാൻ പാടില്ലാത്ത രോഗി ഭൂപ്രതലത്തിലടിച്ച് മുഖവും കൈയും തടവുന്നതാണ് അല്ലാഹുവിന് ഇഷ്ടം. ഇങ്ങനെത്തന്നെയാണ് ഇസ്‌ലാമിലെ കർമ്മങ്ങളും ആഘോഷങ്ങളുമെല്ലാം എന്ന വസ്തുത മറന്നുകൊണ്ടാവരുത് ഈദുൽ ഫിത്വർ സാധാരണത്തേതുപോലെ ആഘോഷിക്കാൻ കഴിയാത്തതിലുള്ള വിശ്വാസികളുടെ പ്രയാസങ്ങൾ പ്രകടിപ്പിക്കുന്നത്. അബൂമൂസൽ അശ്അരിയിൽ നിന്ന് ബുഖാരി നിവേദനം ചെയ്യുന്ന “ഒരു ദാസൻ രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്‌താൽ ആരോഗ്യമുള്ളപ്പോഴും വീട്ടിലായിരിക്കുമ്പോഴും അവൻ ചെയ്യുന്ന സത്കർമങ്ങൾക്ക് തുല്യമായ പ്രതിഫലം അവന് ലഭിക്കും” എന്ന പ്രവാചകവചനം വീട്ടിൽ വെച്ച് മഹാമാരിയുടെ സന്നിഗ്ധ ഘട്ടത്തിൽ പെരുന്നാളാഘോഷിക്കുന്നവർക്ക് നൽകുന്ന ആശ്വാസം അപാരമാണ്. സംഘടിതമായി ആഘോഷിക്കുമ്പോഴുള്ള അതേ പ്രതിഫലം തന്നെ വീട്ടിൽ നിന്ന് ആഘോഷിക്കുമ്പോഴും അല്ലാഹു നൽകുമെന്ന വാഗ്‌ദാനം അവന്റെ തൃപ്തിക്കുവേണ്ടി ഈദുൽ ഫിത്വർ ആഘോഷിക്കുന്നവർക്ക് നൽകുന്ന സംതൃപ്തി കുറച്ചൊന്നുമല്ല.

ഒരു പ്രദേശത്തുള്ള പുരുഷന്മാരെല്ലാം അവിടെയുള്ള പള്ളിയിൽ ഒരുമിച്ചുകൂടി സംഘടിതമായാണ് നിർബന്ധനമസ്‌കാരങ്ങൾ നിർവ്വഹിക്കേണ്ടതെന്നാണ് പ്രവാചകകൽപന. അനിവാര്യമായ സാഹചര്യങ്ങളിലല്ലാതെ സംഘടിതനമസ്കാരം മുടങ്ങാൻ പാടില്ലെന്ന് കർമ്മശാസ്ത്രഗ്രന്ഥങ്ങളും പറയുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്കുള്ള ജുമുഅഃ നമസ്കാരം സംഘടിതമായി നിർവ്വഹിക്കൽ യാത്രക്കാരനോ രോഗിയോ അല്ലാത്ത മുഴുവൻ പുരുഷന്മാർക്കും നിർബന്ധമാണ്. എന്നാൽ കാലാവസ്ഥ അപകടകരമായ രീതിയിൽ പ്രതികൂലമാകുമ്പോൾ പള്ളിയിലേക്ക് പോണ്ടതില്ലെന്നാണ് നിയമം. വെള്ളിയാഴ്ചയുള്ള ജുമുഅ നമസ്കാരം പോലും ഇതിൽ നിന്നൊഴിവല്ല. നമസ്കാരത്തിന് വേണ്ടിയുള്ള ബാങ്കുവിളി പോലും അത്തരം സന്ദർഭത്തിൽ മാറ്റാവുന്നതാണ് എന്നാണ് പ്രവാചകചര്യ. കാലാവസ്ഥ പ്രതികൂലമായ സന്ദർഭത്തിൽ വെള്ളിയാഴ്ചയിലും അല്ലാത്ത ദിവസങ്ങളിലുമെല്ലാം ബാങ്കുവിളിക്കുമ്പോൾ “നമസ്കാരത്തിലേക്ക് വരിക” എന്നതിന് പകരമായി “നിങ്ങൾ വീടുകളിൽ നിന്ന് നമസ്കരിക്കുക” എന്ന് വിളിച്ച് പറയാൻ പ്രവാചകനുചരനായ അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) കൽപിക്കുകയും താൻ പ്രവാചകനിൽ നിന്ന് പഠിച്ചത് അങ്ങനെയാണെന്ന് പ്രസ്താവിക്കുകയും ചെയ്തതായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീഥിലുണ്ട്. പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പള്ളിയിൽ പോയി ജമാഅത്തായി നമസ്കരിക്കുന്നതാണ് അല്ലാഹുവിന് ഇഷ്ടം എന്നതുപോലെത്തന്നെ പ്രശ്നങ്ങളുള്ള സന്ദർഭങ്ങളിൽ പള്ളിയിൽ പോകാതിരിക്കുന്നതാണ് അവന് തൃപ്തികരം എന്ന് തന്നെയല്ലേ ഇത് വ്യക്തമാക്കുന്നത്. ഇത്പോലെതന്നെയാണ് ആഘോഷങ്ങളോടനുബന്ധിച്ച ആരാധനകളുമെന്നതിനാൽ വിശ്വാസികളാരും നിരാശപ്പെടേണ്ടതില്ല എന്നാണ് വാസ്തവം.

കാലാവസ്ഥ പ്രതികൂലമാകുന്നതിനേക്കാൾ വലിയ പ്രശ്നമാണ് അപകടകരമായ രോഗം പകരുകയെന്നത്. “ഉള്ളിയും വെള്ളുള്ളിയും തിന്ന് അവയുടെ ഗന്ധവുമായി പള്ളിയിൽ വരരുത്” എന്ന പ്രവാചകനിർദേശം പല സ്വഹാബികളിൽ നിന്നായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്. ഇഷ്ടമില്ലാത്ത ഗന്ധം പോലും പള്ളിയിൽ പോകുമ്പോഴും ആളുകൾ ഒരുമിച്ചുകൂട്ടുന്ന ആരാധനാസന്ദർഭങ്ങളിലും ഉണ്ടാകാൻ പാടില്ലെങ്കിൽ മറ്റുള്ളവരെ അപായപ്പെടുത്തുന്ന രോഗാണുവിനെ വഹിക്കുന്നയാൾ പള്ളിയിലും ഈദ്‌മുസല്ലയിലും പോകുന്നത് എങ്ങനെ ന്യായീകരിക്കാനാവും? “ഉപദ്രവിക്കുകയോ ഉപദ്രവമുണ്ടാക്കുകയോ ചെയ്യരുത്” എന്ന ഇബ്നുമാജയും ദാറഖുത്‌നിയും നിവേദനം ചെയ്ത സ്വഹീഹായ ഹദീഥ് പ്രകാരം തന്നെക്കൊണ്ട് മറ്റൊരാൾക്ക് ഉപദ്രവമുണ്ടാവുമെന്നോ തനിക്ക് മറ്റൊരാളിൽ നിന്ന് ഉപദ്രവമുണ്ടാകാമെന്നോ ഭയപ്പെടുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. രോഗകാരികളായ വൈറസുകളെ വഹിക്കുന്നത് ആരൊക്കെയാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ പ്രവാചകൻ ﷺ പഠിപ്പിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്നതിനായാണ് സർക്കാരിന്റെ നിർദേശപ്രകാരം പള്ളികളിൽ വെച്ചുള്ള സമൂഹനമസ്കാരങ്ങൾ നിർത്തുവാൻ തീരുമാനിക്കുകയും വീടുകളിൽ വെച്ച് നമസ്കരിക്കാൻ വിശ്വാസികളോട് പണ്ഡിതന്മാർ ആവശ്യപ്പെടുകയും ചെയ്തത്. ഇമാം അഹ്‌മദ്‌ നിവേദനം ചെയ്ത “സ്വയം സുരക്ഷിതനാകുവാനും മറ്റുള്ളവർക്ക് സുരക്ഷിതത്വമുണ്ടാകുവാനും വേണ്ടി വീട്ടിലിരിക്കുന്നവർ അല്ലാഹുവിന്റെ പരിരക്ഷയിലാണ്” എന്ന സ്വഹീഹായ ഹദീഥ് അനുസരിക്കുകയാണിവിടെ വിശ്വാസികൾ ചെയ്യുന്നത്. പ്രവാചകന്റെ നിർദേശമനുസരിച്ച് പള്ളിയിൽ പോകുന്നത് ആത്മീയോൽക്കർഷമുണ്ടാക്കുമെങ്കിൽ അതെ പ്രവാചകന്റെ നിർദേശം പാലിച്ച് പള്ളിയിലേക്കോ ഈദ്ഗാഹിലേക്കോ പോകാതിരിക്കുമ്പോഴും വിശ്വാസികൾക്ക് ആത്മീയോൽക്കർഷമുണ്ടാവണം. അല്ലാഹു പരിരക്ഷ വാഗ്ദാനം ചെയ്തത് ചെയ്യുമ്പോൾ വിശ്വാസികളെന്തിനാണ് നിരാശരാവുന്നത്?!!

“കുഷ്ഠം ഉള്ളവരിൽ നിന്ന് സിംഹത്തിൽ നിന്ന് ഓടി അകലുന്നതുപോലെ ഓടി അകലുക” (സ്വഹീഹുൽ ബുഖാരി) യെന്നും “രോഗികളെയും ആരോഗ്യമുള്ളവരെയും കൂടിക്കലർത്തരുത് ” (സ്വഹീഹ് മുസ്‌ലിം) എന്നും പഠിപ്പിച്ച പ്രവാചകനെﷺ അനുധാവനം ചെയ്യുന്നവരാണ് മുസ്‌ലിംകൾ. “പ്ളേഗ് ഏതെങ്കിലും ഒരു സ്ഥലത്ത് ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞാൽ നിങ്ങൾ അങ്ങോട്ട് പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ളേഗ് വന്നാൽ നിങ്ങൾ അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യരുത്” (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം) എന്ന് തിരുദൂതർ ﷺ നമ്മെ പഠിപ്പിച്ചത് ക്വാറന്റൈൻ നിർദേശങ്ങളൊന്നും ആരും പറഞ്ഞു തന്നിട്ടില്ലാത്ത പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പാണ്. പ്രവാചകനിർദേശങ്ങൾ നിർബന്ധമായും അനുസരിക്കണമെന്ന് മനസ്സിലാക്കുന്നവർക്കെങ്ങനെയാണ് നാട് പറയുന്ന ക്വാറന്റൈൻ നിർദേശങ്ങളെ കാറ്റിൽ പറത്താനാവുക? നാട്ടിലെ നിയമങ്ങൾ അനുസരിച്ചുകൊണ്ട് വീട്ടിലിരിക്കുന്നവർക്ക് നിരാശയല്ല, പ്രത്യുത അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കുന്നത് വഴി തങ്ങൾ നേടിയെടുക്കുന്നത് പടച്ചവന്റെ തൃപ്തിയാണെന്ന ബോധം സൃഷ്ടിക്കുന്ന പ്രത്യാശയാണ് ഉണ്ടാവേണ്ടത്.

പകർച്ച വ്യാധികൾ ഉള്ളവരിൽ നിന്ന് അകന്നു നിൽക്കണമെന്ന പ്രവാചകനിർദേശം അവരെ വെറുത്തുകൊണ്ടുള്ളതല്ല, പ്രത്യുത സുരക്ഷ ഉദ്ദേശിച്ചുകൊണ്ട് മാത്രമുള്ളതാണ് എന്ന വസ്തുത ഹദീഥുകൾ പരിശോധിച്ചാൽ തന്നെ വ്യക്തമാവും. അബൂദാവൂദ് നിവേദനം ചെയ്ത “പ്ളേഗ് ബാധിച്ച് മരണപ്പെട്ടയാൾ രക്തസാക്ഷിയാണ്” എന്ന സ്വഹീഹായ ഹദീഥും ബുഖാരിയിലുള്ള “പ്ളേഗ് ബാധിച്ച നാട്ടിൽ ക്ഷമയോടെ അടങ്ങിയിരുന്നയാൾ അത് മൂലം മരണപ്പെട്ടാൽ രക്തസാക്ഷിയുടേതുപോലെയുള്ള പ്രതിഫലം ലഭിക്കും” എന്ന ഹദീഥും മനസ്സിലാക്കുന്നവർ രോഗിയെ വെറുക്കുകയല്ല സ്നേഹിക്കുകയാണ് ചെയ്യുക. ഇസ്‌ലാമികചരിത്രത്തിലെവിടെയും രോഗിയെ വെറുക്കുകയോ അവരെ ഒറ്റപ്പെടുത്തുകയോ ചെയ്തതായി കാണാൻ കഴിയില്ല. ഉമറി(റ)ന്റെ പടയോട്ടകാലത്ത് പലസ്തീനിലെ എമ്മാവൂസിലുണ്ടായ പ്ളേഗിൽ മുആദ് ബ്നു ജബൽ, സുഹൈല് ബ്നു അംറ്, അബൂ ഉബൈദത്ത് ബ്നുൽ ജർറാഹ് (റ) തുടങ്ങിയ പ്രമുഖരായ സ്വഹാബിമാരടക്കം ഇരുപത്തിഅയ്യായിരത്തോളം പേർ മരണപ്പെട്ടുവെന്നാണ് കണക്ക്. പ്ളേഗ് പടർന്ന് പിടിച്ചപ്പോൾ അവിടെയുള്ളവരോട് സംഘജീവിതം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മലകളിലും മറ്റും കഴിയാനായി അവിടുത്തെ ഗവർണറായ അംറുബ്നു ആസ് (റ) നിർദേശിക്കുകയും അത് ഉമർ (റ) അംഗീകരിക്കുകയും ചെയ്ത സംഭവം ഇമാം അഹ്‌മദ് തന്റെ മുസ്നദിൽ ഉദ്ധരിക്കുന്നുണ്ട്. അവരെല്ലാം പ്രവാചകനിർദേശം നടപ്പാക്കിയവരാണ്. അത് നടപ്പാക്കുക വഴി രക്തസാക്ഷികളായിത്തീർന്നവരാണ്. അവരിൽ നിന്ന് പകർന്നുകിട്ടിയ മതത്തിലെ നിർദേശങ്ങൾ പാലിക്കേണ്ടവരാണ് ഇന്നത്തെ മുസ്‌ലിംകൾ. അത് പാലിക്കുന്നത് വഴി നിരാശയല്ല, അല്ലാഹുവിന്റെ നിർദേശം പാലിക്കുന്നവർക്ക് ലഭിക്കുന്ന അവന്റെ തൃപ്തിയെക്കുറിച്ച പ്രത്യാശയാണ് ഉണ്ടാവേണ്ടത്.

രോഗങ്ങൾ, പകർച്ചവ്യാധിയാണെങ്കിലും അല്ലെങ്കിലും, പാപപരിഹാരത്തിനായി അല്ലാഹു നിശ്ചയിച്ച നിമിത്തങ്ങളായി കാണേണ്ടവനാണ് വിശ്വാസി. “ഒരു മുസ്‌ലിമിനെ വിഷമങ്ങളെന്തെങ്കിലും ബാധിച്ചാൽ മരത്തിലെ ഇലകൾ പൊഴിയുന്നതുപോലെ അവന്റെ പാപങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കും” എന്ന് കഠിനമായ പനിയുണ്ടായിരുന്ന പ്രവാചകനെﷺ സന്ദർശിച്ച അബ്ദുല്ല(റ)യോട് തിരുദൂതർ പറഞ്ഞതായി ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. “ഒരു മുസ്‌ലിമിന് വല്ല ക്ഷീണമോ രോഗമോ, ദുഖമോ, അസുഖമോ ബാധിച്ചാൽ അത് വഴി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തിൽ മുള്ള് തറക്കുന്നതായാലും ശരി” എന്ന ഒന്നിലധികം സ്വാഹാബിമാരിൽ നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥ് രോഗിയാവുന്ന സത്യവിശ്വാസിക്ക് നൽകുന്ന സമാശ്വാസം ചെറുതല്ല. പ്ളേഗിനെപ്പോലെയുള്ള പകർച്ചവ്യാധികളാണ് ഉണ്ടാവുന്നതെങ്കിൽ മറ്റുള്ളവർക്ക് അതുമൂലം വിഷമമുണ്ടാവാത്ത രീതിയിൽ പുറത്ത് പോവാതിരിക്കുകയും അങ്ങനെ മരണപ്പെടുകയും ചെയ്താൽ അയാൾക്ക് ലഭിക്കുന്നത് രക്തസാക്ഷിയുടെ പ്രതിഫലമാണെന്ന പ്രവാചകവാഗ്ദാനം നൽകുന്ന ആഹ്ളാദമെത്രയാണ്?! ഈ ആഹ്ളാദമാണല്ലോ, വൈറസിനെയും ബാക്ടീരിയയെയും ശാസ്ത്രീയമായ ക്വാറന്റൈൻ നിർദേശങ്ങളെയുമെല്ലാം കുറിച്ച് ലോകം മനസ്സിലാക്കുന്നതിന് പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പും പ്ളേഗ് പടർന്നുപിടിച്ചപ്പോൾ അവിടെ നിന്ന് എങ്ങോട്ടും പോകാതെ അവിടെത്തന്നെ പാർക്കുവാനും അവിടെ നിന്ന് മരണപ്പെട്ട് രക്തസാക്ഷികളാകുവാനും പ്രമുഖരായ സ്വഹാബിമാരടക്കമുള്ള പതിനായിരങ്ങൾക്ക് പ്രചോദനമായത്.

പ്ളേഗ് ബാധിച്ച് മരിച്ചയാൾക്ക് മാത്രമല്ല രക്തസാക്ഷിയുടെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതെന്ന സത്യം വിശ്വാസികൾ മനസ്സിലാക്കേണ്ടതാണ്. “അല്ലാഹു തനിക്ക് വിധിച്ചതല്ലാതെ യാതൊന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് ക്ഷമയോടുകൂടി പ്ളേഗ് ബാധിച്ച നാട്ടിൽ തന്നെ വസിക്കുന്നവർക്ക് രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം ലഭിക്കും” എന്ന പ്രവാചകവചനം ആയിശ (റ) യിൽ നിന്ന് നിവേദനം ചെയ്തിരിക്കുന്നത് ബുഖാരിയാണ്. “അല്ലാഹു തനിക്ക് വിധിച്ചതല്ലാതെ യാതൊന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് ക്ഷമയോടെയും പ്രതിഫലേച്ഛയോട് കൂടിയും പ്ളേഗ് പടർന്ന് പിടിക്കുമ്പോൾ സ്വന്തം വീട്ടിൽ തന്നെയിരിക്കുന്നവർക്ക് രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം ലഭിക്കും” എന്നാണ് ആയിശ (റ)യിൽ നിന്ന് തന്നെ സ്വഹീഹായ സനദോടെ ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിൽ നിവേദനം ചെയ്തിരിക്കുന്നത്. പകർച്ചവ്യാധികളെയെല്ലാം പ്ളേഗിന്റെ ഗണത്തിലാണ് പല പണ്ഡിതന്മാരും ഉൾപ്പെടുത്തിയിരിക്കുന്നത്. സാംക്രമികവ്യാധി പടരുന്ന സമയത്ത് വീട്ടിൽ അടങ്ങിക്കഴിയുന്നത് രക്തസാക്ഷിയുടെ പ്രതിഫലത്തിന് അർഹനാവുന്ന പ്രവർത്തിയാണെന്ന് പ്രവാചകനിൽﷺ നിന്ന് പഠിക്കുന്നയാൾക്ക്, അതിനേക്കാൾ വലിയ സന്തോഷം നൽകുന്ന കാര്യമെന്താണുള്ളത്? ജുമുഅയിലും ജമാഅത്തിലുമെല്ലാം പങ്കെടുക്കുന്നതും പെരുന്നാൾ നമസ്കാരത്തിനായി ഒരുമിച്ചുകൂടുന്നതുമെല്ലാം അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ടാണെങ്കിൽ, അതെ തൃപ്തിയാഗ്രഹിച്ചുകൊണ്ട് വീട്ടിൽ അടങ്ങിയിരിക്കാൻ അല്ലാഹു ആവശ്യപ്പെടുന്ന സന്ദർഭത്തിൽ അങ്ങനെയിരിക്കുന്നത് വഴി വിശ്വാസികൾക്കെങ്ങനെയാണ് നിരാശയുണ്ടാവുക; സ്വർഗ്ഗത്തിലെ രക്തസാക്ഷികൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ദൈവികവെളിപാടുകളിൽ നിന്ന് പഠിച്ചവർക്ക് അവർക്ക് തുല്യമായ പ്രതിഫലം ലഭിക്കുമെന്ന പ്രത്യാശയല്ലേ ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാവേണ്ടത്?!

പകർച്ചവ്യാധിയെ ഒരു പരീക്ഷണമായി കാണുകയും കഴിയാവുന്ന വിധത്തിൽ പെരുന്നാളാഘോഷിക്കുകയും ചെയ്യേണ്ടവനാണ് വിശ്വാസി. പുതുവസ്ത്രങ്ങണിഞ്ഞ് രാവിലെതന്നെ വീട്ടിൽ ഒന്നിച്ചിരുന്ന് തക്ബീർ ധ്വനികൾ മുഴക്കാം; പെരുന്നാൾ നമസ്കാരം വീട്ടിനകത്തുനിന്ന് കുടുംബസമേതം നിർവ്വഹിക്കാം; ഇണകളും മക്കളുമായി സ്നേഹസല്ലാപങ്ങളിലേർപ്പെടാൻ സമയം ചെലവഴിക്കാം; ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ബന്ധുക്കളും സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടാൻ കുടുംബസമേതം ഒന്നിച്ചിരിക്കാം; വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുവാനും അവരോടൊപ്പം സ്നേഹം പങ്കിടാനും മക്കളോടും ഇണകളോടുമൊപ്പം സമയം ചെലവഴിക്കാം; ഓൺലൈൻ കുടുംബസംഗമങ്ങളിലൂടെ കുടുംബബന്ധങ്ങൾ ദൃഢീകരിക്കാം; അയൽപക്കബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാൻ സോഷ്യൽ മീഡിയയെ ഉപയോഗിക്കാം; അവിടെയെവിടെയെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്നവരുണ്ടെങ്കിൽ സർക്കാർ നിബന്ധനകൾ പാലിച്ചുകൊണ്ട് അവരെ സഹായിക്കാം; ഒഴിവ് കാലത്തെ തൊഴിൽനഷ്ടം കാരണം പട്ടിണിപ്പെടുന്നവരുണ്ടെങ്കിൽ അവർക്ക് ഭക്ഷണമെത്തിക്കാം, രോഗികളുണ്ടെങ്കിൽ അവരെ പരിചരിക്കാം; രോഗം പകരാതിരിക്കുന്നതിനുള്ള ബോധവൽക്കരണപ്രവർത്തങ്ങളിൽ വ്യാപൃതരാവാം, സർക്കാരിന്റെ പുനരധിവാസപ്രവർത്തനങ്ങളിൽ പങ്കാളികളാകാം. അങ്ങനെ എത്രയെത്ര നന്മകൾ. അല്ലാഹുവിന് തൃപ്തിപ്പെടുന്ന സൽപ്രവർത്തങ്ങൾ. അവനിൽ നിന്ന് പ്രതിഫലം ലഭിക്കുന്ന, സ്വർഗപ്രവേശത്തിന് കാരണമാകുന്ന സുകൃതങ്ങൾ. അവയാവണം ഈ പെരുന്നാൾ കാലത്തെ നമ്മുടെ ആഘോഷം. കൊറോണക്കാലത്ത് പള്ളിയിലും ഈദ് മുസല്ലയിലും ഒരുമിച്ച്കൂടിയുള്ള ആഘോഷം മാത്രമേ മുടങ്ങിയിട്ടുള്ളൂ; ആഘോഷങ്ങളെല്ലാം ആരുടെ തൃപ്തിക്കുവേണ്ടിയാണോ നിർവ്വഹിക്കുന്നത്, ആ അല്ലാഹു സജീവനാണ്. നമ്മുടെ കർമ്മങ്ങൾ വീക്ഷിച്ചു കൊണ്ട് ഇപ്പോഴും, എപ്പോഴും ജീവിച്ചിരിക്കുന്നവനാണവൻ. അവന്റെ തൃപ്തിക്ക് പാത്രമാവുന്ന പ്രവർത്തനങ്ങളാൽ സമ്പന്നമാകട്ടെ ഈ പെരുന്നാളാഘോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.